അധ്യായം 2. സൂറ ബഖറ- (Ayath 231-233) ഥലാഖ്, മുലയൂട്ടല്‍
വിവാഹവും വിവാഹചമോനവുമാണ് നമ്മള്‍ കഴിഞ്ഞ പേജില്‍ ചര്‍ച്ച ചെയ്തിരുന്നത്. പലരും കുപ്രചാരണം നടത്തുന്ന പോലെ, തെറ്റിദ്ധരിച്ചതുപോലെ, സ്ത്രീയെ പരിഗണിക്കാതെയല്ല ഇസ്‌ലാമിലെ വൈവാഹികകാഴ്ചപ്പാട് രൂപപ്പെടുത്തിയിട്ടുള്ളത്. തോന്നിയതുപോലെ വിവാഹവും മോചനവും നടത്താന്‍ ഇസ്‍ലാമൊരിക്കലും അനുവദിക്കുന്നില്ല. ഒരുനിലക്കും ഒത്തൊരുമിച്ചുപോകാന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളുണ്ടാകാമല്ലോ. അത്തരം ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാനുള്ളതാണ് വിവാഹമോചനാവകാശം.
ഇനി, അഥവാ ഥലാഖ് സംഭവിച്ചുപോയാല്‍ തന്നെ, ആ ദമ്പതികള്‍ ഖേദിക്കുകയും വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ സന്നദ്ധരാവുകയും ചെയ്‌തേക്കും. അപ്പോള്‍, മടക്കി എടുക്കാനുള്ള അവസരവും ഇസ്‍ലാം നല്‍കി.
ഇദ്ദയുടെ സമയത്ത് രണ്ടാലൊരു കാര്യം നല്ല നിലക്ക് ചെയ്യാനാണ് അല്ലാഹു നിര്‍ദ്ദേശിച്ചത്. വീണ്ടും നല്ല നിലയില്‍ ഒരുമിച്ച് ജീവിക്കാന്‍ സന്നദ്ധരാണെങ്കില്‍ അങ്ങനെ ചെയ്യുക. അവളെ മടക്കി എടുക്കുക. അല്ലെങ്കില്‍ പിരിച്ചയക്കുക. എന്നാലവള്‍ക്ക് മറ്റൊരു പുരുഷനെ സ്വീകരിക്കാമല്ലോ.
ഇദ്ദകാലം കഴിയുംമുമ്പ് എപ്പോഴും മടക്കിയെടുക്കാമെന്ന് മുമ്പുള്ള ആയത്തുകളില്‍ നിന്ന് മനസ്സിലായി. ഇനി, ഇദ്ദക്കാലം തീരാറായാലോ? ഒന്നുകൂടി, നേരത്തെപറഞ്ഞ 2 കാര്യങ്ങള്‍ സഗൌരവം ഊന്നിപ്പറയുകയാണ്, താക്കീതായിട്ട്:
- ഇദ്ദയുടെ കാലാവധി അവസാനിക്കാറാകുമ്പോള്‍ രണ്ടിലൊന്ന് അനിവാര്യമാണ്. വെറുതെ ഇദ്ദയുടെ അവസരം പാഴാക്കരുത്.
- രണ്ടില്‍ ഏത് സ്വീകരിച്ചാലും ശരി, അത് നീതിയും മര്യാദയും അനുസരിച്ചായിരിക്കണം. എന്തെങ്കിലും ദുരുദ്ദേശ്യം വെച്ചുകൊണ്ടോ, ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലോ ആവരുത്.
രണ്ടാമത് പറഞ്ഞതാണ് ഈ വചനത്തിലെ ഏറ്റവും പ്രധാനമായ വിഷയം. ആദ്യത്തെ ഒന്നുരണ്ട് വാക്യങ്ങളൊഴികെ, മറ്റു വാക്യങ്ങളെല്ലാം ഈ വിഷയമാണ് സംസാരിക്കുന്നത്.
وَإِذَا طَلَّقْتُمُ النِّسَاءَ فَبَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ سَرِّحُوهُنَّ بِمَعْرُوفٍ ۚ وَلَا تُمْسِكُوهُنَّ ضِرَارًا لِتَعْتَدُوا ۚ وَمَنْ يَفْعَلْ ذَٰلِكَ فَقَدْ ظَلَمَ نَفْسَهُ ۚ وَلَا تَتَّخِذُوا آيَاتِ اللَّهِ هُزُوًا ۚ وَاذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ وَمَا أَنْزَلَ عَلَيْكُمْ مِنَ الْكِتَابِ وَالْحِكْمَةِ يَعِظُكُمْ بِهِ ۚ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ(231)
നിങ്ങള്‍ ഭാര്യമാരെ വേര്‍പ്പെടുത്തുകയും തുടര്‍ന്നു ദീക്ഷാകാലം തീരാറാവുകയും ചെയ്താല്‍ ഉദാത്തരീതിയില്‍ അവരെ സഹവസിപ്പിക്കുകയോ വിട്ടയക്കുകയോ ചെയ്യണം; നിങ്ങള്‍ അതിക്രമികളായിത്തീരും വിധം ദ്രോഹിക്കാനായി അവരെ പിടിച്ചുവെക്കരുത്. അങ്ങനെയൊരാളനുവര്‍ത്തിക്കുന്നുവെങ്കില്‍ അവന്‍ സ്വന്തത്തെത്തന്നെ ദ്രോഹിച്ചവനായി. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ പരിഹാസപാത്രമാക്കരുത്. അവന്‍ വര്‍ഷിച്ചു തന്ന അനുഗ്രഹങ്ങളും സദുപദേശമായവതരിപ്പിച്ച വേദഗ്രന്ഥവും തത്ത്വജ്ഞാനവും നിങ്ങളനുസ്മരിക്കുക; അവനെ ഭയപ്പെടുകയും സകലകാര്യങ്ങളിലും സൂക്ഷ്മജ്ഞാനിയാണവനെന്നു ഗ്രഹിക്കുകയും ചെയ്യുക.
وَلَا تُمْسِكُوهُنَّ ضِرَارًا لِتَعْتَدُوا
ചിലപ്പോള്‍ മടക്കി എടുക്കുന്നതായിരിക്കും രണ്ടുപേര്‍ക്കും ഗുണകരം. മറ്റു ചിലപ്പോള്‍ ഭാര്യയെ സംബന്ധിച്ചിടത്തോളം അതായിരിക്കും നല്ലത്. ചിലപ്പോള്‍ നേരെമറിച്ചുമായിരിക്കും. ഏതായാലും, സാഹചര്യങ്ങളും ചുറ്റുപാടുകളും പരിഗണിച്ച് ഏതാണ് നന്മയെന്നും, ഏതാണ് കരണീയമെന്നും ആലോചിച്ചു വേണം രണ്ടിലൊന്ന് തീരുമാനിക്കാന്‍.
എന്തെങ്കിലും വഴക്കും വക്കാണവുമുണ്ടാകുമ്പോഴേക്ക് ഥലാഖ് ചൊല്ലുക, എന്നിട്ട് ഇദ്ദ കഴിയുമ്പോഴേക്ക് മടക്കി എടുക്കുക, അധികം താമസിയാതെ മറ്റൊരുകാരണം കിട്ടുമ്പോള്‍ വീണ്ടും ഥലാഖ് ചൊല്ലുക, പിന്നെയും മടക്കി എടുക്കുക, അങ്ങനെ രണ്ടുമല്ലാത്ത നിലയില്‍ അവളെ കഷ്ടപ്പെടുത്തുക, അല്ലെങ്കില്‍ മടക്കി എടുത്തശേഷം നല്ല നിലക്ക് പെരുമാറാതിരിക്കുക, ചെയ്തുകൊടുക്കേണ്ട ബാധ്യതകളില്‍ വീഴ്ച വരുത്തുക, അവസാനം കുടുങ്ങിയിട്ട്, പ്രതിഫലം നിശ്ചയിച്ചുള്ള വിവാഹമോചനത്തിന് (ഖുല്‍ഇന്) അവള്‍ നിര്‍ബന്ധിതയാകുക – ഇതിനെക്കുറിച്ചെല്ലാമുള്ള താക്കീതാണ് وَلاتُمْسِكُوهُنّ ضرَارًا-الخ എന്ന വാക്യം.
അന്നത്തെ കാലത്ത് ആളുകള്‍, മുന്‍ഭാര്യമാരോടുള്ള ദേഷ്യം തീര്‍ക്കാനും പകപോക്കാനും അവരെ വിടുകയും കെട്ടുകയും ചെയ്യാതെ കഷ്ടപ്പെടുത്തിയിരുന്നുവെന്ന് മുമ്പ് പറഞ്ഞല്ലോ. അക്കാര്യത്തെക്കുറിച്ചുതന്നെയാണിവിടെ വീണ്ടും താക്കീത് ചെയ്തിരിക്കുന്നത്.
وَمَنْ يَفْعَلْ ذَٰلِكَ فَقَدْ ظَلَمَ نَفْسَهُ
അവളെ കഷ്ടപ്പെടുത്തരുത്. അത് കുടത്ത ദ്രോഹമാണ്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ അക്രമികളാണ്. ഇരുലോകത്തും അതിന്‍റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരും.
'തന്നോടുതന്നെ ദ്രോഹം ചെയ്യുക' എന്നാണിവിടെ പറഞ്ഞത്. അതായത്, ഈ ചെയ്യുന്ന പാപത്തിന്‍റെ പരിണിതഫലം സ്വയം അനുഭവിക്കേണ്ടിവരും. ഈ ക്രൂരതയുടെ പേരില്‍ വേദനാജനകമായ ശിക്ഷക്ക് വിധേയമാകും. ശിക്ഷ സ്വയം വരുത്തുവെക്കുന്നു എന്നര്‍ഥം.
وَلَا تَتَّخِذُوا آيَاتِ اللَّهِ هُزُوًا ۚ
മാത്രമല്ല, ഇങ്ങനെ ചെയ്യുന്നത്, അല്ലാഹുവിന്‍റെ ആയത്തുകളെ അവഗണിക്കലും പരിഹസിക്കലുമാണ്. അവന്‍റെ അനുഗ്രഹങ്ങളോടും നിര്‍ദ്ദേശങ്ങളോടുമുള്ള നന്ദികേടുമാണ്.
അല്ലാഹുവിന്‍റെ വചനങ്ങളെ പരിഹാസവിധേയമാക്കരുത് എന്ന ഈ താക്കീത് ഗൌരവമാണ്. കല്യാണവും ഥലാഖുമായി ബന്ധപ്പെടുത്തി ശരീഅത്തിനെ വിമര്‍ശിക്കുന്നവരിത് പ്രത്യേകം ശ്രദ്ധിക്കണം.
വിവാഹം, വിവാഹമോചനം, മടക്കിയെടുക്കല്‍, മറ്റു കാര്യങ്ങള്‍ സംബന്ധിച്ചെല്ലാം അല്ലാഹു അവതരിപ്പിച്ച നിയമങ്ങള്‍, അര്‍ഹിക്കുന്ന ഗൌരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്. നിസ്സാരവും പരിഹാസ്യവുമായി കാണരുത്.
വിവാഹവും മോചനവും മടക്കി എടുക്കലുമൊക്കെ തോന്നിയ പോലെ ചെയ്ത് 'ഞാന്‍ തമാശയായി ചെയ്തതാണ്' എന്ന് പറയുന്ന സ്വഭാവം ജാഹിലിയ്യ കാലത്തുണ്ടായിരുന്നു.
ഇബ്‌നുഅബ്ബാസ്رضي الله عنهവിനോട് ഒരാള്‍ വന്നുപറഞ്ഞത്രെ: എന്‍റെ ഭാര്യയെ ഞാന്‍ നൂറു പ്രാവശ്യം ഥലാഖ് ചൊല്ലിയിരിക്കുന്നു. എന്നെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്? അദ്ദേഹം പറഞ്ഞു: മൂന്നുകൊണ്ടുതന്നെ അവള്‍ നീയുമായി പിരിഞ്ഞുപോയി. ബാക്കി തൊണ്ണൂറ്റിഏഴു കൊണ്ട് അല്ലാഹുവിന്‍റെ വചനങ്ങളെ പരിഹസിക്കുകയാണ് നീ ചെയ്തത് (തഫ്‌സീര്‍ ഖുര്ഥുറബി 3:156).
وَاذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ وَمَا أَنْزَلَ عَلَيْكُمْ مِنَ الْكِتَابِ وَالْحِكْمَةِ يَعِظُكُمْ بِهِ
അനിവാര്യഘട്ടത്തില്‍ വിവാഹമോചനത്തിനും പിന്നീട് മടക്കി എടുക്കാനുമൊക്കെ അനുവാദവും അവസരവും തന്നു എന്നത് വലിയ അനുഗ്രഹമല്ലേ. സാമാന്യമായി ചിന്തിച്ചാല്‍ തന്നെ മനസ്സിലാകുന്ന കാര്യമാണിത്. ഥലാഖ് നിരോധിച്ച സമൂഹങ്ങള്‍, പല യാതനകളും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.
മടക്കി എടുക്കാന്‍ അവസരം തന്നതിന്‍റെ പിന്നിലെ കാരണം ഇമാം റാസി رحمه اللهഎഴുതുന്നു: കൂടെ ജീവിച്ചുകൊണ്ടിരിക്കുമ്പോള്‍, ഭാര്യയുമായി പിരിഞ്ഞ് ജീവിക്കാന്‍ വിഷമമുണ്ടാകുമോ ഇല്ലേ എന്ന് ഭര്‍ത്താവിനറിയില്ല. പിരിഞ്ഞാല്‍ അത് മനസ്സിലാകും. അപ്പോള്‍ ഒറ്റ ഥലാഖ് തന്നെ മടക്കി എടുക്കുന്നതിന് തടസ്സമായിരുന്നു എങ്കില്‍, വലിയ വിഷമമാകുമായിരുന്നു. അവളില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന് ബോധ്യമാകുമ്പോള്‍ അയാളെന്തു ചെയ്യും - ഒന്നും ചെയ്യാനാകാതെ പ്രയാസപ്പെടുകയല്ലേ ചെയ്യുക.
അതുപോലെ, ചിലപ്പോള്‍ ഒറ്റ പ്രാവശ്യം കൊണ്ടുതന്നെ ഈയൊരു തിരിച്ചറിവ് ഉണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ വേര്‍പ്പെടുത്തിയ ശേഷം മടക്കി എടുക്കാന്‍ രണ്ടവസരങ്ങള്‍ നല്‍കി. അതുവഴി അയാളുടെ നിലവാരവും മാനസികാവസ്ഥയുമൊക്കെ രണ്ടു പ്രാവശ്യം മനസ്സിലാക്കാന്‍ അവസരം ലഭിക്കുന്നു.
ഭാര്യയായിത്തന്നെ നിലനിറുത്തുകയാണ് ഗുണകരമെന്ന് തോന്നിയാല്‍ അങ്ങനെ ചെയ്യണം. പിരിയലാണ് നല്ലതെന്ന് തോന്നിയാല്‍ അങ്ങനെയും ചെയ്യണം. ഇത്തരം നിയമങ്ങളൊക്കെ അല്ലാഹുവിന് അടിമകളോടുള്ള കാരുണ്യവും ആര്‍ദ്രതയുമാണ് കാണിക്കുന്നത്' (അത്തഫ്‌സീറുല്‍ കബീര്‍ 6:98).
وَاتَّقُوا اللَّهَ وَاعْلَمُوا أَنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ
അല്ലാഹുവിനെ സൂക്ഷിക്കണണം. അവന്‍ എല്ലാ രഹസ്യപരസ്യങ്ങളുംഅറിയുന്നവനാണെന്ന് ഓര്‍മവേണം-എത്രമാത്രം ഗൗരവമായാണ് ഈ വിഷയം അല്ലാഹു കാണുന്നതെന്ന് മനസ്സിലാക്കണം.
ഇങ്ങനെയൊക്കെയായിട്ടും ഥലാഖും മറ്റുമൊക്കെ ദുരുപയോഗം ചെയ്യുന്ന പ്രവണത സങ്കടകരമാണ്. വിശുദ്ധ ദീനിനെ വിമര്‍ശിക്കാനും അവഹേളിക്കാനും, എതിരാളികള്‍ക്ക് വടി കൊടുക്കുകയാണവര്‍ ചെയ്യുന്നത്.
അടുത്ത ആയത്ത് 232
ഇനി പറയുന്നത് ആണിന്‍റെയും പെണ്ണിന്‍റെയും കൈകാര്യകര്‍ത്താക്കളോടാണ്.
ഒന്നോ രണ്ടോ ചൊല്ലി, വീണ്ടും ഒന്നിച്ച് ജീവിക്കണമെന്ന് 2 പേര്‍ക്കും താല്പര്യമായി. എങ്കില്‍, നിങ്ങളായിട്ടതിന് തടസ്സം നില്‍ക്കരുത്.
അങ്ങനെ തടസ്സം നിന്നൊരു സംഭവവുമായി ബന്ധപ്പെട്ടാണ് അടുത്ത ആയത്ത് അവതരിച്ചത്:
മഅ്ഖിലുബ്‌നു യസാര്‍ رضي الله عنه വിന്‍റെ സഹോദരിയെ അവരുടെ ഭര്‍ത്താവ് ഒരു ഥലാഖ് ചൊല്ലി. ഇദ്ദ കഴിഞ്ഞു. വീണ്ടും നികാഹ് നടത്തി ഒരുമിച്ച് ജീവിക്കണമെന്ന് രണ്ടുപേരും ആഗ്രഹിച്ചു. പക്ഷേ, മഅ്ഖില്‍ എതിര്‍ത്തു: ‘അവളെ നില്‍കി ഞാന്‍ നിന്നെ ആദരിച്ചു, അവളെ ഞാന്‍ നിനക്ക് ഇണയാക്കിത്തരികയും ചെയ്തു. എന്നിട്ട്, വിവാഹമോചനം നടത്തുകയാണ് നീ ചെയ്തത്. അതുകൊണ്ട്, അല്ലാഹുവിനെത്തന്നെയാണ! ഇനി, നിന്‍റെ അടുക്കലേക്ക് അവള്‍ ഒരിക്കലും മടങ്ങി വരികയില്ല!’
പക്ഷേ, അല്ലാഹു ഇടപെട്ടു. ഈ വാക്യത്തിന്‍റെ അവതരണം അപ്പോഴായിരുന്നു (ബുഖാരി).
وَإِذَا طَلَّقْتُمُ النِّسَاءَ فَبَلَغْنَ أَجَلَهُنَّ فَلَا تَعْضُلُوهُنَّ أَنْ يَنْكِحْنَ أَزْوَاجَهُنَّ إِذَا تَرَاضَوْا بَيْنَهُمْ بِالْمَعْرُوفِ ۗ ذَٰلِكَ يُوعَظُ بِهِ مَنْ كَانَ مِنْكُمْ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ ۗ ذَٰلِكُمْ أَزْكَىٰ لَكُمْ وَأَطْهَرُ ۗ وَاللَّهُ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ (232)
സഹധര്‍മിണികളെ മോചനം ചെയ്തശേഷം ദീക്ഷാകാലാവധി പ്രാപിച്ചാല്‍, അന്യോന്യം തൃപ്തിപ്പെടുന്നുവെങ്കില്‍, ഭര്‍ത്താക്കളെത്തന്നെ നിയമാനുസൃതം വേള്‍ക്കുന്നതിന്നു നിങ്ങള്‍ പ്രതിബന്ധമാകരുതെന്നാണ്, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന നിങ്ങളോട് ഉപദേശിക്കുന്നത്. നിങ്ങള്‍ക്ക് ഗുണകരവും സംശുദ്ധവുമായത് അതാണ്. അല്ലാഹു അറിയുന്നു; നിങ്ങള്‍ അറിയുന്നില്ല.
ഇത്തരം വിധിവിലക്കുകളില്‍ അന്തര്‍ലീനമായി കിടക്കുന്ന നന്മകള്‍ റബ്ബിനാണ് അറിയുക. നിങ്ങള്‍ക്ക് അതറിയില്ല. ഖുര്‍ആനിക വിചനങ്ങളെ, ശരീഅത്ത് നിയമങ്ങളെയൊക്കെ പരിഹാസത്തോടെ, പുച്ഛത്തോടെ കാണുന്നവര്‍ ഈ പരാമര്‍ശം പ്രത്യേകം ശ്രദ്ധിക്കണം.
അടുത്ത് ആയത്ത് 233
വിവാഹവും വിവാഹമോചനവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ഇതുവരെ പറഞ്ഞല്ലോ. വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട മറ്റൊരു കാര്യത്തെക്കുറിച്ചാണിനി പറയുന്നത്. അതായത്, കുട്ടികളെ മുലയൂട്ടുന്ന വിഷയം.
ദമ്പതികള്‍ തമ്മില്‍ ഥലാഖിലൂടെയോ മറ്റോ വേര്‍പിരിയുമ്പോള്‍, ചിലപ്പോള്‍ മുലകുടിക്കുന്ന കുട്ടികളുണ്ടാകാമല്ലോ. അതുവഴി വലിയ പ്രശ്നവും കുഴപ്പവുമുണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടാണ് വിവാഹമോചന സംബന്ധമായ കാര്യങ്ങളോടൊപ്പം ഇക്കാര്യവും വ്യക്തമായി പറഞ്ഞുതരുന്നത്. പാലുകുടിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നുമില്ലാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് അല്ലാഹു നല്‍കുന്നത്.
അതും വലിയൊരു കാരുണ്യമാണ്.
وَالْوَالِدَاتُ يُرْضِعْنَ أَوْلَادَهُنَّ حَوْلَيْنِ كَامِلَيْنِ ۖ لِمَنْ أَرَادَ أَنْ يُتِمَّ الرَّضَاعَةَ ۚ وَعَلَى الْمَوْلُودِ لَهُ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوفِ ۚ لَا تُكَلَّفُ نَفْسٌ إِلَّا وُسْعَهَا ۚ لَا تُضَارَّ وَالِدَةٌ بِوَلَدِهَا وَلَا مَوْلُودٌ لَهُ بِوَلَدِهِ ۚ وَعَلَى الْوَارِثِ مِثْلُ ذَٰلِكَ ۗ فَإِنْ أَرَادَا فِصَالًا عَنْ تَرَاضٍ مِنْهُمَا وَتَشَاوُرٍ فَلَا جُنَاحَ عَلَيْهِمَا ۗ وَإِنْ أَرَدْتُمْ أَنْ تَسْتَرْضِعُوا أَوْلَادَكُمْ فَلَا جُنَاحَ عَلَيْكُمْ إِذَا سَلَّمْتُمْ مَا آتَيْتُمْ بِالْمَعْرُوفِ ۗ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ (233)
ഉമ്മമാര്‍ അവരുടെ കുട്ടികള്‍ക്ക് രണ്ടു പൂര്‍ണ വര്‍ഷം മുലപ്പാല്‍ നല്‍കണം. മുലകുടി പൂര്‍ത്തീകരിക്കണമെന്നുദ്ദേശിക്കുന്നവര്‍ക്കാണിത്. മുലയൂട്ടുന്നവര്‍ക്കുള്ള ഭക്ഷണവും വസ്ത്രവും ന്യായമായി നല്‍കേണ്ടത് കുട്ടിയുടെ പിതാവാണ്. എന്നാല്‍ കഴിവിനപ്പുറം ഒരാളും നിര്‍ബന്ധിക്കപ്പെടുകയോ, ഒരുമ്മയോ ബാപ്പയോ കുട്ടിയുടെ പേരില്‍ ദ്രോഹിക്കപ്പെടുകയോ ചെയ്യരുത്. അവകാശികള്‍ക്കും ഇതേ ബാധ്യതയുണ്ട്. ഇനി കൂടിയാലോചിച്ച് പരസ്പര സംതൃപ്തിയോടെ അവരിരുവരും മുലയൂട്ടല്‍ നിര്‍ത്താമെന്നു വെച്ചാലും മറ്റൊരുത്തിയെക്കൊണ്ട് മുലയൂട്ടാന്‍-ന്യായമായ പ്രതിഫലം കൊടുത്ത്-തീരുമാനിച്ചാലും കുറ്റമൊന്നുമില്ല. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും അവന്‍ നിങ്ങളുടെ ചെയ്തികള്‍ നന്നായി കാണുന്നുണ്ടെന്നറിയുകയും ചെയ്യുക.
وَالْوَالِدَاتُ يُرْضِعْنَ أَوْلَادَهُنَّ حَوْلَيْنِ كَامِلَيْنِ
രണ്ട് വയസ്സ് പൂര്‍ത്തിയാവുന്നതുവരെ കുട്ടിക്ക് മുല കൊടുത്ത് വളര്‍ത്തേണ്ട ബാധ്യത മാതാവിനാണ്.
കുട്ടിയുടെ ശരീരപ്രകൃതിയോട് ഏറ്റവും യോജിച്ചത് മുലപ്പാലാണാണെന്നത് സര്‍വസമ്മതമായ കാര്യമാണ്. അഞ്ചാറ് മാസം കഴിയുമ്പോഴേക്ക് ചിലപ്പോള്‍ മുലപ്പാലിന് പുറമെ മറ്റു ഭക്ഷണങ്ങളും കൊടുത്തുതുടങ്ങുമെന്നത് ശരിയാണ്. എന്നാലും അപ്പോഴും മുലപ്പാലിന്‍റെ ആവശ്യം കുട്ടിക്ക് ഇല്ലാതാകുന്നില്ല എന്ന്, 2 കൊല്ലം എന്ന് പറഞ്ഞതില്‍ നിന്ന് മനസ്സിലാക്കാം.
فَإِنْ أَرَادَا فِصَالًا عَنْ تَرَاضٍ مِنْهُمَا وَتَشَاوُرٍ فَلَا جُنَاحَ عَلَيْهِمَا
രണ്ട് വയസ്സാകുന്നതിന്‍റെ മുമ്പ് മുലകുടി നിറുത്താമെന്ന് പരസ്പരം കൂടിയാലോചിച്ച് തൃപ്തിപ്പെട്ട് തീരുമാനിച്ചാല്‍ അതിന് വിരോധവുമില്ല.
തീരുമാനം ഏകപക്ഷീയമാകരുത്. കാരണം, ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍വേണ്ടി ചിലപ്പോള്‍ ഉമ്മയും, ബാദ്ധ്യതകളില്‍നിന്ന് ഒഴിവാകാന്‍ ഉപ്പയും ചിലപ്പോള്‍ ധൃതികൂട്ടിയെന്ന് വരും. കുട്ടിയെ സംബന്ധിച്ചിടത്തോളം അത് ദോഷകരവുമായിരിക്കും.
രണ്ട് ഭാഗത്തു നിന്നുമുള്ള പൂര്‍ണസമ്മതത്തോടെയാകുമ്പോള്‍തന്നെ, കുട്ടിയുടെ നന്മകൂടി കണക്കിലെടുത്തുകൊണ്ടേ ആ തീരുമാനമുണ്ടാകാവൂ.
ഇന്നിപ്പോള്‍ സ്വന്തം കുഞ്ഞുങ്ങളോടുപോലും കരുണ തോന്നാത്ത, സ്വന്തം കാര്യം മാത്രം, സ്വന്തം ശരീരത്തിന്‍റെ സൌന്ദര്യം കാക്കാനെന്നും, അല്ലെങ്കില്‍ മറ്റെന്തൊക്കെയോ താല്പര്യസംരക്ഷണത്തിനെന്നൊക്കെ പറഞ്ഞ് മുലയൂട്ടാതിരിക്കുന്ന ചില ഉമ്മമാരുണ്ട്, സപ്പോര്‍ട്ട് ചെയ്യാന്‍ ഉപ്പമാരും!
മുലകൊടുക്കാതിരിക്കുന്നത് ഒരു പരിഷ്‌കാരമായി കരുതുകയാണവര്‍.
മറ്റു പാലുകളോ, കൃത്രിമാഹാരങ്ങളോ കൊടുത്ത്, യുവത്വവും സൗന്ദര്യവും സൂക്ഷിക്കുകയാണത്രെ!
ഇത് ശരിയല്ലെന്നു മാത്രമല്ല, കുട്ടികളുടെ ആരോഗ്യത്തിനും നന്മക്കും ഹാനികരം കൂടിയാണ്. ഉമ്മാന്‍റെ ആരോഗ്യത്തിനുപോലും ഹാനികരമാണ്. ആധുനിക വൈദ്യശാസ്ത്രമടക്കം എല്ലാവരും സമ്മതിച്ച കാര്യമാണ്.
അല്ലെങ്കിലും എങ്ങനെയാണ് മുലയൂട്ടാതിരിക്കാന്‍ കഴിയുക! വല്ലാത്തൊരു ഭാഗ്യമല്ലേ അതൊക്കെ. അനിര്‍വചനീയമായൊരു അനുഭൂതിയല്ലേ അത്! ആ കുഞ്ഞ് അമ്മിഞ്ഞ നുകരുമ്പോഴുള്ള പറഞ്ഞറിയിക്കാനാകാത്ത ആനന്ദം അനുഭവിച്ചറിയാതെ, ഉമ്മയാണെന്നുപറഞ്ഞിട്ടെന്താ കാര്യം?!
സാന്ദര്‍ഭികമായി പറയട്ടെ, മുലയൂട്ടുന്ന ഈ 2 വര്‍ഷം ഉമ്മമാര്‍ ശരിക്ക് ശ്രദ്ധിക്കണം. കുട്ടികളുടെ എല്ലാ തരത്തിലുമുള്ള വളര്‍ച്ചയുടെ നിര്‍ണായക ഘട്ടമാണത്.
രണ്ടു വയസ്സിനു മുമ്പ്, അല്ലെങ്കില്‍, മുലകുടി നിര്‍ത്തുന്നതുവരെ ഉമ്മ എങ്ങനെയാണോ കുട്ടിയെ നോക്കുന്നത് അങ്ങനെയാണ് കുട്ടി വളരുക. പാലുകൊടുക്കുന്ന ആ സമയത്താണ് എല്ലാ നല്ല ഗുണങ്ങളും കുട്ടിക്ക് പകര്‍ന്നുകൊടുക്കുന്നത്. ആരോഗ്യപരമായും മാനസികമായുമെല്ലാം.
അശ്രദ്ധരായി പാലുകൊടുക്കരുത്. ഉമ്മ ഉറങ്ങുമ്പോള്‍ പാലുകൊടുക്കരുത്. മറവി/അശ്രദ്ധ കുട്ടിക്കും വരും. വേണ്ടാത്തത് ആലോചിച്ച് പാലുകൊടുക്കരുത്. കുട്ടിയും അതാലോചിക്കും. ടി.വി. കണ്ടാണെങ്കില്‍ കുട്ടിയും കാണും. ഗീബത്ത് പറഞ്ഞാണെങ്കില്‍ കുട്ടിയും അതില്‍ കൂടും. നല്ലത് ആലോചിച്ചോ, ഖുര്‍ആന്‍-ദിക്ര്‍ ഓതിയോ ആണെങ്കില്‍ മാശാ അല്ലാഹ്. മുലകുടിക്കുന്ന സമയത്ത് ഉമ്മ വെറുതെ മുഖത്ത്നോക്കി ചിരിച്ചാല്‍ കുട്ടിയും ചിരിക്കും.
ഗര്‍ഭമുള്ള സമയത്താണെങ്കില്‍ തന്നെ അങ്ങനല്ലേ, ഡോക്ടേഴ്സും പറയാറില്ലേ, പേടിപ്പെടുത്തുന്നതോ ടെന്‍ഷനുണ്ടാക്കുന്നതോ കാണരുതെന്നോ കേല്‍ക്കരുതെന്നോ പറയാറില്ലേ. പൊക്കിള്‍ കൊടിയിലൂടെ ഭക്ഷണം മാത്രമല്ല, ഉമ്മാന്‍റെ മനസ്സും കണക്ടടാണ്. വല്ലാത്തൊരു കേബിളാണത്. ഫൈബര്‍ ഒപ്റ്റിക്കിനെയെല്ലാം വെല്ലുന്ന കേബിള്‍!
കുട്ടി നന്നാകാന്‍ മുലയൂട്ടല്‍ ശരിയായാല്‍ മതി. കുട്ടി എന്താകണമെന്ന് ഉമ്മാക്ക് മുലകൊടുക്കുന്ന സമയത്ത് തീരുമാനിക്കാം. നല്ലൊരു പണ്ഡിതനാകട്ടെ എന്നാണ് മനസ്സിലെങ്കില്‍ അങ്ങനെയാകും. ഒരുദാഹരണം പറഞ്ഞെന്നുമാത്രം.
ആ കാലമെല്ലാം കഴിഞ്ഞില്ലേ, ഇനിയിപ്പോ എന്താണ് ചെയ്യുക? അന്നിതൊന്നും അറിഞ്ഞില്ലല്ലോ എന്ന് സങ്കടപ്പെടേണ്ട. സാരമില്ല, ഇപ്പോള്‍ ആ കാലമങ്ങനെ മനസ്സില്‍ കണ്ട് മക്കള്‍ക്കു വേണ്ടി നന്നായി ദുആ ചെയ്യുക. ഉമ്മമാര്‍ ആത്മാര്‍ത്ഥമായി ദുആ ചെയ്താല്‍ നന്നാകാത്ത മക്കളില്ല. നമ്മളുടെ മക്കളോടും മരുമക്കളോടുമൊക്കെ മുലകൊടുക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കാനും പറയുക.
ഇതൊരു ഇബാദത്തുകൂടിയാണ്. ഒന്ന് മനസ്സുവെച്ചാല്‍ എത്ര കൂലിയാണ് വാങ്ങിക്കൂട്ടാന്‍ കഴിയുക!
മുലയൂട്ടാന്‍ തുടങ്ങുമ്പോള്‍ ബിസ്മി ചൊല്ലുക, ഉറക്കെ ചൊല്ലണം. കുട്ടി കേള്‍ക്കണം. കുട്ടി തുമ്മിയാലും കോട്ടുവാ ഇട്ടാലുമൊക്കെ ഉറക്കെ ചൊല്ലുക, എഴുന്നേല്പിക്കുമ്പോള്‍, ഉറക്കുമ്പോള്‍ എല്ലാം കുട്ടി കേള്‍ക്കുന്ന വിധം ദിക്റുകള്‍ ചൊല്ലുക.
വലതുഭാഗത്തുനിന്ന് കൊടുക്കാന്‍ തുടങ്ങുക. രണ്ടും കൊടുക്കുക. ഒന്നു മാത്രല്ല. ഖിബ്‍ലക്ക് മുന്നിടുക. വുളൂ ഉണ്ടായിരിക്കുക(അതിന് പറ്റുന്ന സമയത്ത്).
വൃത്തിയില്ലാതെ കൊടുക്കരുത്. വിയര്‍പ്പുള്ള സമയമാണെങ്കില്‍ ആ ഭാഗം വൃത്തിയാക്കാതെ കൊടുക്കരുത്. കുട്ടികള്‍ ആദ്യം അത് കുടിക്കാന്‍ മടിക്കും. പിന്നെ നിര്‍ബന്ധിച്ച് കൊടുക്കമ്പോള്‍ അങ്ങ് ശീലമാകുകയാണ് ചെയ്യുന്നത്.
അല്ലാഹു റെഡിയാക്കിവെച്ച, എറ്റവും പോഷകമുള്ള ആ പാല്‍ നമ്മുടെ ശരീരത്തിലെ അഴുക്കും വിയര്‍പ്പും ചേര്‍ന്ന് മോശമാകരുത്.
അല്ലാഹു കുട്ടികള്‍ക്ക് കൊടുത്തത് വലിയ സംരക്ഷണമല്ലേ. പ്രകൃത്യാ കാച്ചിയ പാലല്ലേ അത്. അതും പിശാചിന്‍റെ മെറ്റീരിയലെന്നറിയപ്പെടുന്ന തീ തൊടാത്ത പാല്‍. സാധാരണ പാല്‍ കാച്ചിവെച്ചാലും കേടുവരില്ലേ, ഇതുകേടുവരുമോ, ഇല്ല. അത്യപൂര്‍വ കേസുകളില്ലാതെ മുലപ്പാല്‍ കേടുവരാറില്ല.
പാല്‍ കൊടുത്തുകഴിഞ്ഞാല്‍ ഹംദ് ചൊല്ലുക. ഇത് പലരും ചെയ്യാറില്ല ല്ലേ.
കൊടുക്കേണ്ട എറ്റവും നല്ല സമയം സ്വുബ്ഹിക്കുതൊട്ടുമുമ്പാണ്. തിരുനബി(صلى الله عليه وسلم) ജനിച്ച ആ സമയം. പത്ത് മാസത്തില്‍ താഴെയുള്ള എല്ലാ കുട്ടികളും ആ സമയത്ത് ഉണരുമത്രെ, പാല്‍ കിട്ടാന്‍. ആ സമയം എഴുന്നേറ്റ് വൃത്തിയായി നല്ല മട്ടത്തില്‍ പാല്‍ കൊടുത്ത് പിന്നെ ഉറക്കുക. ഉമ്മമാര്‍ എഴുന്നേല്‍ക്കാതെ ആട്ടിയുറക്കാന്‍ ശ്രമിച്ചാല്‍, കുറേ ദിവസം കഴിയുമ്പോള്‍ പിന്നെ, ഉണരാതെ അങ്ങ് ശീലമാകുകയാണ് ചെയ്യുക.
ആയത്തിലേക്ക് തിരിച്ചുവരാം.
وَالْوَالِدَاتُ يُرْضِعْنَ أَوْلَادَهُنَّ حَوْلَيْنِ كَامِلَيْنِ
പൂര്‍ണമായ രണ്ട് കൊല്ലമാണ് മുലകുടിയുടെ കാലം.
രണ്ടു കൊല്ലം എന്ന് പറഞ്ഞത് മുലകുടിയുടെ പരിപൂര്‍ണ കാലമാണ്. രണ്ടുപേരും ചര്ച്ച ചെയ്ത് പൂര്‍ണ സംതൃപ്തിയോടെ അതിനിടക്ക് നിറുത്താവുന്നതുമാണ്.
രണ്ടു കൊല്ലത്തിലധികം കാലം ഉമ്മ മുലകൊടുക്കുകയോ, അതിന് വേണ്ട ചെലവ് പിതാവ് വഹിക്കുകയോ വേണ്ടതില്ല. രണ്ടു കൊല്ലം തികയുന്നതിന് മുമ്പ് പ്രത്യേക കാരണമില്ലാതെ, രണ്ടാള്‍ക്കും അവരവരുടെ ബാധ്യതയില്‍ നിന്ന് സ്വന്തം നിലക്ക് ഒഴിഞ്ഞുമാറാവുന്നതുമല്ല.
وَعَلَى الْمَوْلُودِ لَهُ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوفِ ۚ
മുലയൂട്ടുന്ന കാലത്ത് കുട്ടിയുടെ ഉമ്മക്ക് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് പിതാവിന്‍റെ ബാധ്യതയാണ്. കഴിവിനനുസരിച്ച്, നീതിയോടെ അത് കൊടുക്കണം.
وَعَلَى الْوَارِثِ مِثْلُ ذَٰلِكَ
ഇനി പിതാവ് മരണപ്പെട്ടാലോ, അവന്‍റെ അവകാശി ആ ചുമതല ഏറ്റെടുക്കണം.
പിതാവോ മാതാവോ ജീവിച്ചിരിപ്പില്ലെങ്കില്‍, അല്ലെങ്കില്‍ രോഗം കൊണ്ടോ മറ്റോ ജീവിച്ചിരിപ്പില്ലാത്ത പോലെയാണെങ്കില്‍, ഇരുകൂട്ടരുടെയും ബന്ധപ്പെട്ടവര്‍ കുട്ടിയുടെ കാര്യത്തില്‍ വേണ്ടതുചെയ്യണം.
ഇങ്ങനെ ഭക്ഷണവും വസ്ത്രവും കൊടുക്കണമെന്ന് പ്രത്യേകം പറയാന്‍ കാരണമെന്താണ്? എപ്പോഴും അതു വേണ്ടതുതന്നെ അല്ലേ? രണ്ടു പേരും തമ്മിലുള്ള വിവാഹ ബന്ധം നിലനില്‍ക്കുമ്പോള്‍, കുട്ടി മുലകുടിക്കാനില്ലെങ്കിലും ഈ കൊടുക്കല്‍ ഭര്‍ത്താവിന്‍റെ കടമതന്നെയാണല്ലോ.
ഇങ്ങനെ പ്രത്യേകം പറയാന്‍ കാരണം, വിവാഹ ബന്ധം നിലവിലില്ലാത്തപ്പോഴും കുട്ടിക്ക് മുലകൊടുക്കാന്‍, ചെലവിനു കൊടുക്കണം എന്ന് ഉണര്‍ത്താനാണ്. കാരണം,അക്കാലത്ത് വേറെ വരുമാനം ലഭിക്കാന്‍ ജോലിയോ മറ്റോ ചെയ്യാന്‍ സമയവും സൗകര്യവും അവള്‍ക്ക് കിട്ടിയെന്നുവരില്ലല്ലോ.
إِذَا سَلَّمْتُمْ مَا آتَيْتُمْ بِالْمَعْرُوفِ
ഭക്ഷണത്തിനും വസ്ത്രത്തിനും നല്‍കേണ്ട തുകയോ അളവോ നിശ്ചയിച്ചിട്ടില്ല. സാധാരണ നിലക്ക് മര്യാദയായി കരുതുന്ന അളവ് (بِالْمَعْرُوفِ) എന്നേയുള്ളൂ. അതായത്, മറ്റുള്ളവരെ ആശ്രയിക്കാതെ, കഷ്ടപ്പെടാതെ, അവളുടെ ഭക്ഷണത്തിന്‍റെയും വസ്ത്രത്തിന്‍റെയും കാര്യം റെഡിയാകണം.
രണ്ടുകൂട്ടരുടെയും കഴിവ്, വരുമാനം, ജീവിതരീതി, കുടുംബ സ്റ്റാറ്റസ്, ആ നാട്ടിലെ സാഹചര്യം - ഇതെല്ലാം അനുസരിച്ച് അതിന്‍റെ അളവും തോതും വ്യത്യാസപ്പെടാം.
ഇനി തര്‍ക്കമുണ്ടായാല്‍ മദ്ധ്യസ്ഥന്‍മാര്‍ മുഖേനയോ മറ്റോ സംഖ്യയും തോതും നിശ്ചയിക്കാവുന്നതാണ്. ഓരോരുത്തരുടെയും കഴിവും ബാധ്യതയും അനുസരിച്ചേ നല്‍കേണ്ടതുള്ളു.
لَا تُكَلَّفُ نَفْسٌ إِلَّا وُسْعَهَا ۚ
കഴിവിനപ്പുറം നല്‍കാന്‍ പിതാവിനോടോ, അത്യാവശ്യത്തില്‍ കുറഞ്ഞതുകൊണ്ട് മതിയാക്കാന്‍ മാതാവിനോടോ നിര്‍ബന്ധിക്കാനും പാടില്ല. ഇന്നത്തെക്കാലത്തിത് പ്രത്യേകം ശ്രദ്ധിക്കണം.
പിതാവിന്‍റെ കഴിവോ പ്രയാസമോ ഒന്നും പരിഗണിക്കാതെ, പോരുന്നത്ര പോരട്ടെ എന്ന് കരുതി, വലിയ സംഖ്യ വിധിച്ചുകിട്ടാന്‍വേണ്ടി ഉമ്മാന്‍റെ ഭാഗക്കാരും, നേരെമറിച്ച് ഉമ്മാക്ക് കൊടുക്കേണ്ടത് മാക്സിമം ഒഴിവായിക്കിട്ടാന്‍ വേണ്ടി ഉപ്പാന്‍റെ ഭാഗക്കാരും കൃത്രിമ രേഖകളുമായി കോടതികളെ സമീപിക്കുന്നത് ഇന്ന് സാര്‍വത്രികമാണല്ലേ.
لَا تُضَارَّ وَالِدَةٌ بِوَلَدِهَا وَلَا مَوْلُودٌ لَهُ بِوَلَدِهِ
ഭക്ഷണത്തിനും വസ്ത്രത്തിനുമുള്ള ചെലവ് കൊടുക്കുന്നതിലും വാങ്ങുന്നതിലും മാത്രമല്ല, മറ്റുള്ള കാര്യങ്ങളിലൊന്നും മുലകുടിക്കുന്ന കുട്ടിമൂലം മാതാവിനോ പിതാവിനോ പ്രയാസം ഉണ്ടാക്കരുത്.
ഈ പ്രയാസം പല നിലക്കുമുണ്ടാകാം. ഉദാഹരണമായി, പാല്‍കുടിക്കുന്ന കുട്ടിയെ ഉമ്മയില്‍നിന്ന് അകറ്റിക്കൊണ്ടുപോകാന്‍ പിതാവ് ശ്രമിക്കരുത്. കുട്ടിയെ തനിക്ക് വിട്ടുകിട്ടിയേ പറ്റൂ എന്ന് പിതാവ് വാശിപിടിക്കരുത്. ചെലവിനുള്ളത് കൊടുക്കാതിരിക്കരുത്. വേറെയൊരു വിവാഹത്തിലേര്‍പ്പെടാന്‍ കഴിയാത്ത രൂപത്തില്‍ മാതാവിനെ ബുദ്ധിമുട്ടിക്കരുത്. ഇങ്ങനെയുള്ള പ്രയാസങ്ങളൊന്നും കുട്ടികാരണം മാതാവിന് വരുത്താന്‍ പാടില്ല.
പിതാവിനെയും ബുദ്ധിമുട്ടിക്കരുത്. മാതാവ് കുട്ടിയെ ഏറ്റുവാങ്ങാതിരിക്കുക, പിതാവിന്‍റെ കഴിവിനപ്പുറമുള്ള ചെലവ് ആവശ്യപ്പെടുക, കുട്ടിയെ കാണാന്‍ പോലും അനുവദിക്കാതിരിക്കുക പോലെയുള്ള ബുദ്ധിമുട്ടുകളൊന്നും പിതാവിനും വരുത്താന്‍ പാടില്ല.
ഈ കാര്യങ്ങള്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതുതന്നെയാണ്. രണ്ടു പേരും നല്ല മട്ടത്തിലാകുമ്പോഴും അല്ലാത്തപ്പോഴുമെല്ലാം. എന്നാലും വിവാഹ ബന്ധം നിലവിലില്ലാത്തപ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നുണര്‍ത്തുകയാണ്.
وَالِدَاتُ يُرْضِعْنَ أَوْلَادَهُنَّ
‘മാതാക്കള്‍ അവരുടെ മക്കള്‍ക്ക് മുലകൊടുക്കണം’ എന്നാണ് അല്ലാഹു പറഞ്ഞത്. അതായത്, അവര്‍ പ്രസവിച്ച കുട്ടികള്‍ക്ക് അവര്‍ തന്നെയാണ് പാല്‍ കൊടുക്കേണ്ടത്. അതിന് പറ്റാത്ത സാഹചര്യമെന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ മറ്റു മാര്‍ഗങ്ങള്‍ ആരായേണ്ടതുള്ളൂവെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.
അത്തരമൊരു സാഹചരത്തില്‍ എന്ത് ചെയ്യണം – അതാണ് പിന്നീട് പറയുന്നത്: അന്യസ്ത്രീകളെക്കൊണ്ട് കുട്ടിക്ക് മുല കൊടുപ്പിക്കാം- വിരോധമില്ല, ന്യായമായ കൂലി കൊടുക്കുകയാണെങ്കില്‍.
وَإِنْ أَرَدْتُمْ أَنْ تَسْتَرْضِعُوا أَوْلَادَكُمْ فَلَا جُنَاحَ عَلَيْكُمْ إِذَا سَلَّمْتُمْ مَا آتَيْتُمْ بِالْمَعْرُوفِ
കുട്ടിയുടെ നന്മയോ, മാതാവിന്‍റെ ബുദ്ധിമുട്ടോ, പിതാവിന്‍റെ സ്ഥിതികളോ പരിഗണിച്ച് ഉമ്മയല്ലാത്ത മറ്റു വല്ല സ്ത്രീകളെയും കുട്ടിക്ക് മുല കൊടുക്കാന്‍ ഏല്‍പിക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് കുറ്റമില്ല. പക്ഷേ, അത്തരം ഘട്ടങ്ങളില്‍ സാധാരണ മര്യാദയനുസരിച്ചുള്ള വേതനം നല്‍കണം. അതില്‍ പിശുക്ക് കാണിക്കുകയോ അമാന്തം വരുത്തുകയോ ചെയ്യരുത്. അങ്ങനെ ചെയ്യുന്നത് സ്വന്തം കുട്ടിക്കുതന്നെ ദോഷമായി ഭവിക്കുമെന്ന് മത്രമല്ല, ആ കുട്ടിയെ വളര്‍ത്തുന്ന മാതാവിനോട് ചെയ്യുന്ന അനീതിയും കൂടിയാണത്.
ഇവിടെ, അന്യസ്ത്രീയുടെ പാല്‍ കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ടൊരു വിഷയം മുലകുടി ബന്ധം സ്ഥിരപ്പെടുമെന്നതാണ്.
രണ്ടു വയസ്സ് തികയാത്ത കുട്ടി, അന്യസ്ത്രീയുടെ മുലപ്പാല്‍ അഞ്ച് പ്രാവശ്യം കുടിച്ചാല്‍ അവളും ആ കുട്ടിയും തമ്മില്‍ മുലകുടിബന്ധം സ്ഥിരപ്പെട്ടു. അതായത്, അവളും അവളുടെ ഭര്‍ത്താവും അവളുടെ മക്കളുമായി ഈ കുട്ടിക്ക്, സ്വന്തം മാതാപിതാക്കളോടും സഹോദരങ്ങളോടും ഉള്ളതുപോലെയുള്ള ഒരു ബന്ധം സ്ഥിരപ്പെടും.
മഹ്റം എന്ന ഗണത്തില്‍ വരുന്ന, ആ പെണ്ണിന്‍റെയും അവളുടെ ഭര്‍ത്താവിന്‍റെയും ബന്ധുക്കളെ വിവാഹം ചെയ്യാന്‍ ഈ കുട്ടിക്ക് പറ്റില്ല.
അഞ്ച് പ്രാവശ്യത്തിന് താഴെയോ രണ്ടു വയസ്സിനു ശേഷമോ ഉണ്ടാകുന്ന മുലകുടികൊണ്ട് ഈ ബന്ധം സ്ഥിരപ്പെടുകയില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മുലകുടിയുടെ പൂര്‍ണമായ സമയം രണ്ടു കൊല്ലമാണ് എന്ന് പറഞ്ഞത് അതുകൊണ്ടാണ്. അതായത്, മുലകുടി ബന്ധം സ്ഥാപിതമാകുന്നത്, കുട്ടിക്ക് 2 വയസ്സ് തികയും മുമ്പ് കുടിക്കുമ്പോള്‍ മാത്രമാണെന്നും, പിന്നീട് മുലകുടിക്കുന്നതുകൊണ്ട് ഈ ബന്ധം സ്ഥാപിതമാകുകയില്ലെന്നും മനസ്സിലാക്കിത്തരാന്‍.
وَاتَّقُوا اللَّهَ وَاعْلَمُوا أَنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ
അവസാനമായി, മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങളെല്ലാം ശരിക്ക് പാലിച്ച് അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കണമെന്നും, അതില്‍ വീഴ്ചയോ കൃത്രിമമോ കാണിക്കുന്നത് അല്ലാഹു വീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്നും ഓര്‍മിപ്പിക്കുകയാണ്.
------------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment