ജീവിതം കൊണ്ട് ഒരു തണൽ മരമാകാൻ നമുക്കാവണം

ഒരിടത്ത് ഒരു മരച്ചുവട്ടിലിരുന്ന് ഗുരു ശിഷ്യന്മാരുമായി സംവദിക്കുകയാണ്. പ്രകൃതിയാണു അന്നത്തെ ചർച്ചാവിഷയം. ചർച്ചകൾ മുറുകവേ, ഗുരുവിന്റെ വളരെ സാധാരണമായ ഒരു ചോദ്യം ശിഷ്യരോട്:
എന്താണു തണൽ?
വ്യത്യസ്തമായ അഭിപ്രായ പ്രകടനങ്ങൾക്കൊടുവിൽ വെയിലത്തിരുന്ന ശിഷ്യന്റെ മറുപടി ഇങ്ങനെയായിരുന്നു: ഗുരോ, മരം കൊണ്ട വെയിലാണു തണൽ

അതെ, അറിയുക....
നാം നിൽക്കുന്നിടത്തു നല്ലൊരു തണൽ ഉണ്ടെങ്കിൽ അതിന്നർഥം നമുക്കുവേണ്ടി ആരോ വെയിൽ കൊള്ളുന്നുണ്ട് എന്നാണ്. ആരൊക്കെയോ കൊണ്ട വെയിലിന്റെ ബാക്കിയാണു നമ്മൾ.... ഉമ്മ, ഉപ്പ, സഹോദരങ്ങൾ, സുഹൃത്തുക്കൾ, ബന്ധുമിത്രങ്ങൾ... അങ്ങനെ ആരൊക്കെയോ.

നമ്മൾ ഒരു മരം മുറിച്ചുമാറ്റുമ്പോൾ ആദ്യം നഷ്‌ടപ്പെടുന്നതു തണലാണ്.  പിന്നെ ജലം, മണ്ണ്, വായു.......
ഈ ലോകത്ത് നൻമവിതറുന്ന ഒരു ബന്ധവും അറുത്തുമാറ്റപ്പെടാതിരിക്കട്ടെ. നഷ്‌ടപ്പെടുന്ന ഒരു തണലിനു പകരം വയ്‌ക്കാവുന്ന മറ്റൊരു തണൽ ബന്ധങ്ങളിൽ ഉണ്ടാക്കിയെടുക്കാനാവില്ല.

നാമും പലപ്പോഴും പലര്‍ക്കും സാധിക്കും വിധം തണല്‍ ഒരുക്കാറുണ്ട്. പക്ഷേ, പലപ്പോഴും അത് സ്വയം വെയിലു കൊള്ളാതെ ചെയ്യാനല്ലേ നമുക്കിഷ്‌ടം. കാൻസർ രോഗിക്കു നൽകുന്ന പത്തുരൂപ, അഗതി അനാഥ മന്ദിരങ്ങളിലേക്ക‌ു നൽകുന്ന ഉപയോഗിച്ച വസ്‌ത്രങ്ങൾ തുടങ്ങിയവയുടെയെല്ലാം രൂപത്തിലാണ് പലപ്പോഴും നാമൊരുക്കുന്ന തണലുകള്‍. അഥവാ, തണലാകുമ്പോഴും നമുക്ക് വെയിലേല്ക്കുന്നില്ല എന്നു നമ്മൾ ഉറപ്പുവരുത്തുന്നു.

തണൽ എന്ന വാക്കിന്റെ അർഥം തന്നെ നഷ്‌ടപ്പെടുകയാണ് ഇതിലൂടെ. അത് സംഭവിക്കരുത്. വെറും ഒരു മരമാകയല്ല നാം വേണ്ടത്, മറിച്ച്, വെയിൽ കൊണ്ട് തണല്‍ പകരുന്ന മരമാവണം നാം ഓരോരുത്തരും. അലിവിന്റെ, ആർദ്രതയുടെ, സ്നേഹത്തിന്റെ, ആശ്വാസത്തിന്റെ ആൾരൂപമാകണം നമ്മൾ.
തന്റെ സഹോദരന്റെ പ്രയാസകമറ്റാനായി നാം സഹിക്കുന്ന ഓരോ പ്രയാസത്തിനും, അതിനായി നാം കൂടെ നടക്കുന്ന ഓരോ ചവിട്ടടിക്ക് പോലും അനേകായിരം പ്രതിഫലമുണ്ടെന്നാണ് നമ്മുടെ മതം പഠിപ്പിക്കുന്നത്. അവക്കെല്ലാം പകരം ലഭിക്കുക, പരലോകത്ത് നാഥന്‍ ഒരുക്കുന്ന തണലായിരിക്കും, തീര്‍ച്ച.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter