ഇനി ഖുനൂതിന്റെ കൂടി നാളുകള്‍..  ആര്‍ദ്രമായ ആ പ്രാര്‍ത്ഥന വന്ന വഴി..

അല്ലാഹുമ്മഹ്ദിനാ ഫീമന്‍ ഹദൈത്...

വആഫിനാ ഫീ മന്‍ ആഫൈത്...

റമദാന്‍ അവസാന പകുതിയിലേക്ക് പ്രവേശിക്കുന്നതോടെ രാത്രി നിസ്‌കാരങ്ങളവസാനിക്കുന്നത്, കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനാവചസ്സുകളോടെയാണ്. വിത്‌റിലെ ഖുനൂതില്‍, വിശിഷ്യാ അവസാന പത്തുകളില്‍ വിശ്വാസികള്‍ ഗദ്ഗദകണ്ഠരായി നാഥനിലേക്ക് കൈകളുയര്‍ത്തുമ്പോള്‍, പള്ളിയുടെ നാല്‍ചുവരുകള്‍ പോലും കൂടെ കരയുന്നതായി തോന്നാറുണ്ട്.

റമദാന്‍ അവസാന പകുതിയിലെ പ്രത്യേക കര്‍മ്മങ്ങളില്‍ ഏറെ വിശേഷപ്പെട്ടതാണ് വിത്‌റ് നിസ്‌കാരത്തിലെ ഖുനൂത്. ശാഫിഈ മദ്ഹബ് പ്രകാരം, സുബ്ഹി നിസ്‌കാരത്തിന് പുറമെ, ഖുനൂത് സുന്നതുള്ളത ്‌റമളാന്‍ രണ്ടാം പകുതിയിലെ വിത്‌റിലാണ്. പിന്നെയുള്ളത്, പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രത്യേകമായി സുന്നതാവുന്ന നാസിലതിന്റെ ഖുനൂതും. ഖുനൂത് തുടക്കം കുറിച്ചതിന് പിന്നിലെ നയനാര്‍ദ്രമായ ചരിത്രചിന്തുകളെ നമുക്കൊന്ന് പരിചയപ്പെടാം.

മക്കയിലെ പീഢനം സഹിക്കവയ്യാതെ മുസ്‌ലിംകള്‍ മദീനയിലേക്ക് ഹിജ്‌റ പോയിക്കൊണ്ടിരിക്കുന്ന കാലം. പലായനം തടയാന്‍ അവിശ്വാസികളും ആവുന്നതൊക്കെ ചെയ്യുന്നുണ്ട്.ചിലരെ ഹിജ്‌റ ചെയ്യാനനുവദിക്കാതെ,  കെട്ടിയിട്ടു പീഢിപ്പിക്കുക വരെ ചെയ്യുന്നുണ്ടായിരുന്നു അവര്‍. അത്തരം പീഢനത്തിന് ഇരയായവരില്‍ പ്രധാനികളായ മൂന്ന് പേരായിരുന്നു, അയ്യാശുബ്‌നുഅബീറബീഅ(റ), ഹിശാമുബ്‌നുല്‍ആസ്വ്(റ), വലീദുബ്‌നുല്‍വലീദ്(റ) എന്നിവര്‍.

പ്രവാചകരുടെ ഹിജ്‌റക്ക് മുമ്പ് തന്നെ മുസ്‌ലിമാവുകയും ഉമര്‍(റ)വിനോടൊപ്പം മദീനയിലേക്ക് ഹിജ്‌റപോവുകയും ചെയ്ത സ്വഹാബി വര്യനായിരുന്നു അയ്യാശ്(റ). അബൂജഹ്‌ലിന്റെ ഉമ്മവഴിക്കുള്ള സഹോരനും പിതൃസഹോദരപുത്രനും കൂടിയായിരുന്നു അദ്ദേഹം, മദീനയിലേക്ക് പോയതറിഞ്ഞ അബൂജഹ്‌ലും സഹോദരന്‍ഹാരിസുബ്‌നുഹിശാമും (ഇദ്ദേഹം പിന്നീട് ഇസ്‌ലാം സ്വീകരിച്ചു) മദീനയിലെത്തി.അയ്യാശിനെ തിരിച്ചുകൊണ്ടുവരികയായിരുന്നു അവരുടെ ലക്ഷ്യം.

അവര്‍ അദ്ദേഹത്തെകണ്ട് ഇങ്ങനെപറഞ്ഞു: 'നീ ഇപ്പോള്‍ മുസ്‌ലിമാണല്ലോ, മാതാവിന് എപ്പോഴും നന്മ ചെയ്യണമെന്നാണല്ലോ നിന്റെ പ്രവാചകന്‍ മുഹമ്മദ് തന്നെ പറയാറുള്ളത്.നീ പോന്ന ശേഷം, നിന്റെ മാതാവിന്റെ അവസ്ഥയെന്താണെന്ന് നിനക്കറിയാമോ.നിന്റെ വേര്‍പാടിലുള്ള വിഷമം സഹിക്കാനാവാതെ, നിന്നെ കാണുന്നത്‌വരെ അന്നപാനം നടത്തുകയോ തലകഴുകുകയോ മുടിചീകുകയോ തണല്‍കൊളളുകയോ ചെയ്യില്ലെന്ന് പറഞ്ഞ് വാശിപിടിച്ചിരിക്കുകയാണ് അവര്‍. അത്‌കൊണ്ട് നീ ഞങ്ങളുടെ കൂടെ മക്കയിലേക്ക് മടങ്ങിവരണം,നിന്നെ കണ്ടാല്‍ മാത്രമേ ഉമ്മാക്ക്‌സന്തോഷം തിരിച്ച്കിട്ടൂ,നിന്റെ പ്രാര്‍ത്ഥനയും കര്‍മ്മങ്ങളുമെല്ലാം നിനക്ക് അവിടെയും നടത്താമല്ലോ. ഉമ്മയുടെ സന്തോഷം ഏറെ പ്രധാനം തന്നെയല്ലേ'

ഉമ്മയെ ഏറെ സ്‌നേഹിച്ചിരുന്ന അയ്യാശ്(റ)ന് ആ വിവരം സഹിക്കാവുന്നതിലപ്പുറമായിരുന്നു. അതേസമയം, അതൊന്നും തന്റെ വിശ്വാസത്തേക്കാള്‍ വലുതല്ലെന്ന് അദ്ദേഹത്തിന് പൂര്‍ണ്ണബോധ്യമുണ്ട് താനും. എങ്കിലും പ്രാര്‍ത്ഥനയും കര്‍മ്മങ്ങളുമെല്ലാം അവിടെ വെച്ച് നിര്‍വ്വഹിച്ച് വിശ്വാസിയായി തന്നെ ജീവിക്കാമല്ലോ എന്ന അബൂജഹ്‌ലിന്റെ വാക്കുകളില്‍ അദ്ദേഹം വീണുപോയി. അബൂജഹ്‌ലിനെ നന്നായി അറിയാമായിരുന്ന ഉമര്‍(റ), അയാളെ ഒരിക്കലും വിശ്വസിക്കരുതെന്നും അവരുടെ കൂടെ പോവരുതെന്നുംഅയ്യാശിനോട് വീണ്ടും വീണ്ടും പറഞ്ഞുനോക്കി. പക്ഷെ,അതൊന്നും ചെവികൊള്ളാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അയ്യാശ്(റ). തന്നെവഞ്ചിക്കുകയില്ലെന്ന് ഉറപ്പ് വാങ്ങി, വരും വരായ്കകളെകുറിച്ച് അധികം ആലോചിക്കാതെ അദ്ദേഹംഅവരുടെ കൂടെ പുറപ്പെട്ടു. പട്ടിണി കിടക്കുന്ന മാതാവിന്റെ ക്ഷീണിച്ച മുഖം അദ്ദേഹത്തിന്റെ മനസ്സിനെ അത്രയേറെ മഥിച്ചിരുന്നു.

മദീന കഴിഞ്ഞ് ബൈദാഅ് എന്നസ്ഥലത്ത് എത്തിയതോടെ അബൂജഹ്‌ലിന്റെയും സഹോദരന്റെയും മട്ട് മാറി. അവര്‍ അദ്ദേഹത്തെ കയര്‍ കൊണ്ട് ബന്ധിച്ച് ഉമ്മയുടെ മുന്നില്‍ കൊണ്ടുപോയി ഇട്ടുകൊടുത്തു. ഇസ്‌ലാമില്‍ നിന്നും പിന്തിരിയുന്നത്‌വരെ കെട്ടഴിക്കരുതെന്ന് ആ മാതാവും ആക്രോശിച്ചു.  പിന്നീടങ്ങോട്ട് കരളലിയിക്കുന്ന പീഢനപര്‍വ്വങ്ങളുടെ ദിവസങ്ങളായിരുന്നു. അത്‌കൊണ്ടൊന്നും മാറ്റം വരാത്ത അദ്ദേഹത്തെ, പിന്നീട് മക്കയിലെ പീഢനകേന്ദ്രത്തിലേക്ക് മാറ്റി. ഹിശാമുബ്‌നുആസ്വ് അടക്കമുള്ള മറ്റുചില സ്വഹാബികളും ആ പീഢന കേന്ദ്രത്തിലുണ്ടായിരുന്നു.

അതിനിടയില്‍, നബിതിരുമേനി (സ്വ)യും മദീനയിലേക്ക് പുറപ്പെട്ടു.മക്കയിലെ ബന്ദികളുടെ ദാരുണാവസ്ഥ പ്രവാചകരെയും മുസ്‌ലിംകളെയും വല്ലാതെ വേദനിപ്പിച്ചുകൊണ്ടിരുന്നു.പ്രാര്‍ത്ഥനമാത്രമായിരുന്നു അവര്‍ക്ക് ചെയ്യാനുണ്ടായിരുന്നത്. എല്ലാ ദുആകളിലും അവരുടെ പേരുകള്‍ കടന്നുവന്നു. സാധാരണ ദുആകള്‍ക്ക് പുറമെ,നിസ്‌കാരത്തിലും അവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ പ്രവാചകര്‍ നിര്‍ദ്ദേശം നല്‍കി. ഓരോരുത്തരേയും പേരെടുത്ത് അവരുടെ മോചനത്തിന് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയായിരുന്നു അവസാന റക്അതില്‍ നടത്തിയ ആ ദുആകള്‍. അങ്ങനെയാണ് ഖുനൂത് നിസ്‌കാരത്തിന്റെ ഭാഗമായി മാറുന്നത്.

പലനിസ്‌കാരങ്ങളിലും ഖുനൂത് നടന്നുവെന്നാണ് വിവിധ ഹദീസുകള്‍ സൂചിപ്പിക്കുന്നത്. സുബ്ഹി നിസ്‌കാരത്തിലും വിത്‌റിലും റുകൂഇനു മുമ്പും ശേഷവുമെല്ലാം ഇത്തരത്തില്‍ ഖുനൂത് നടന്നതായി പറയപ്പെടുന്നു. എങ്കിലും അയ്യാശും സംഘവും മക്കയില്‍ ബന്ദികളായി തന്നെ തുടര്‍ന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. മദീനയില്‍ മുസ്‌ലിംകള്‍ ഏറെ ശക്തിപ്രാപിച്ചു.ബദ്‌റ് യുദ്ധത്തിനുള്ള കാഹളം മുഴങ്ങി. യുദ്ധത്തിനെത്തിയ ശത്രുപക്ഷത്തെ പ്രമുഖനായിരുന്നു,  അബൂജഹ്‌ലിന്റെ മരുമകനും പിതൃസഹോദരനുമായ വലീദുബ്‌നുല്‍വലീദ്. യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടവരില്‍ അദ്ദേഹവുമുണ്ടായിരുന്നു. തടവുകാരുടെ ബന്ധുക്കള്‍ മോചനദ്രവ്യവുമായി പ്രവാചക സന്നിധിയിലെത്തിത്തുടങ്ങി. കൂട്ടത്തില്‍, വലീദിനെ മോചിപ്പിക്കാനാവശ്യമായ തുകയുമായി സഹോദരന്‍ ഖാലിദും ഹിശാമുമുണ്ടായിരുന്നു.

മോചനദ്രവ്യം നല്‍കി വലീദിനെയും കൊണ്ട് അവര്‍ നാട്ടിലേക്ക് മടങ്ങി. മക്കയിലെത്തിയവലീദ്, എല്ലാവരെയും അല്‍ഭുതപ്പെടുത്തി,ഇസ്‌ലാം സ്വീകരിക്കുകയും താന്‍ മദീനയിലേക്ക് തന്നെ പോകുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അത് കേട്ട സഹോദരങ്ങള്‍ക്ക് ദേഷ്യം അടക്കാനായില്ല. 'നീ ഞങ്ങളെ ചതിക്കുകയായിരുന്നോ, അങ്ങനെയെങ്കില്‍, മോചനദ്രവ്യം നല്‍കുന്നതിന്മുമ്പ് തന്നെ അത് തുറന്ന് പറയാമായിരുന്നില്ലേ' എന്ന് അട്ടഹസിച്ച്അദ്ദേഹത്തെയും അവര്‍ തടവിലാക്കി പീഢന കേന്ദ്രത്തിലേക്കയച്ചു.അവിടെ വലീദിനെ സ്വീകരിക്കാന്‍, വിശ്വാസത്താല്‍ തിളങ്ങുന്ന കണ്ണുകളോടെ  അയ്യാശും ഹിശാമും അപ്പോഴുമുണ്ടായിരുന്നു.

വര്‍ഷങ്ങള്‍ വീണ്ടും കഴിഞ്ഞു. പല യുദ്ധങ്ങളും അരങ്ങേറുകയം വന്‍വിജയം നേടുകയും ചെയ്‌തെങ്കിലും ആ വിജയാവരങ്ങള്‍ക്കെല്ലാമിടയിലും, മക്കയിലെ പീഢന കേന്ദ്രത്തില്‍തന്നെതുടരുന്ന അയ്യാശും സംഘവും മുസ്‌ലിം മനസ്സുകളിലെ നെരിപ്പോടുകളായി തുടര്‍ന്നു.

ഒരുദിവസം, പ്രവാചകരും അനുയായികളും കൂടിയിരിക്കുമ്പോള്‍, ദൂരെ നിന്ന് ഒരാള്‍ നടന്നുവരുന്നത് ശ്രദ്ധയില്‍ പെട്ടു. അടുത്തെത്തിയപ്പോഴാണ് മനസ്സിലായത് അത് വലീദ്(റ) ആയിരുന്നു. മക്കയിലെ തടവറയില്‍ നിന്ന രക്ഷപ്പെട്ട അദ്ദേഹം ആരുമറിയാതെ മദീനയിലേക്ക് പലായനം ചെയ്തതായിരുന്നു. വിവരമറിഞ്ഞ വിശ്വാസികളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. അതേസമയം, അയ്യാശും ഹിശാമും അവിടെ അനുഭവിക്കുന്ന പീഢനങ്ങളുടെ കദനകഥകള്‍ അവരെ വല്ലാതെ വേദനിപ്പിക്കുകയും ചെയ്തു.

ഒരു ദിവസം നബിതിരുമേനി (സ) തങ്ങള്‍ അനുയായികളോട്പറഞ്ഞു: 'അയ്യാശിനെയും ഹിശാമിനെയും ഇനിയും മക്കയില്‍ കഴിയാന്‍ അനുവദിച്ചുകൂടാ. ആരാണ്, അവരെ രക്ഷപ്പെടുത്തി മദീനയിലേക്ക് കൊണ്ട് വരിക?'. ഇത് കേട്ട വലീദ്(റ) പറഞ്ഞു:'പ്രവാചകരേ, ആ ദൌത്യം ഞാനിതാ ഏറ്റെടുത്തിരിക്കുന്നു, അങ്ങയുടെ പ്രാര്‍ത്ഥനയുണ്ടായാല്‍ മതി'. ഇത് കേട്ട നബിതിരുമേനിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഏറ്റെടുത്താല്‍ അത് നിര്‍വ്വഹിച്ചേ വലീദ് അടങ്ങൂ എന്ന് അവര്‍ക്കെല്ലാം നന്നായി അറിയാമായിരുന്നു എന്നത് തന്നെ കാരണം.

വൈകാതെ, വലീദ് വേഷപ്രഛന്നനായി വീണ്ടുംമക്കയിലേക്ക്പുറപ്പെട്ടു. ജീവിതം കൊണ്ടുള്ള പന്താട്ടമായിരുന്നു, ജന്മനാട്ടിലേക്കുള്ള ആ യാത്ര എന്ന് വേണം പറയാന്‍.വഴിയില്‍,ഭക്ഷണവുമായി പോവുന്ന ഒരു സ്ത്രീയെ കണ്ടുമുട്ടിയ വലീദ് അവരോട് ചോദിച്ചു: 'ആര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ ഈഭക്ഷണം കൊണ്ടുപോവുന്നത്?''അവര്‍പറഞ്ഞു: 'ഞാന്‍ രണ്ടു തടവുകാര്‍ക്ക് ഭക്ഷണം നല്‍കാന്‍ പോവുകയാണ്.' അത് അയ്യാശും ഹിശാമും തന്നെയായിരിക്കുമെന്ന് അദ്ദേഹം ഊഹിച്ചു. തന്റെ ദൌത്യനിര്‍വ്വഹണത്തിന് അല്ലാഹു ഒരുക്കിയ വഴികാട്ടിയാണ് ആ സ്ത്രീയെന്ന് തന്നെ അദ്ദേഹത്തിന്റെ മനസ്സ് മന്ത്രിച്ചു.

വലീദ്ആ സ്ത്രീയെ പിന്തുടര്‍ന്ന് ചെന്ന് തടവറ കണ്ടെത്തി. അകത്തുള്ള ബന്ദികള്‍ അവര്‍ രണ്ട് പേരും തന്നെയാണെന്ന് ഉറപ്പ് വരുത്തി.തിരിച്ചുപോന്ന അദ്ദേഹം രാത്രി വരെ, ആരും കാണാതെ ആ പരിസരത്ത് തന്നെ പാത്തും പതുങ്ങിയും കഴിച്ചുകൂട്ടി.

ഇപ്പോള്‍ സമയം അര്‍ദ്ധരാത്രിയായിരിക്കുന്നു. ലോകം മുഴുക്കെ സുഖസുഷുപ്തിയിലാണ്.കാലനക്കത്തിന്റെ ചെറുശബ്ദം പോലും ഉണ്ടാവാത്ത വിധം, വലീദ് പതുക്കെ തടവറ ലക്ഷ്യമാക്കി നടന്നു. ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയഅദ്ദേഹം തടവറയുടെമേല്‍ക്കൂരചാടിക്കടന്ന് അകത്തെത്തി. കെട്ടുകളഴിച്ച് അയ്യാശിനെയും ഹിശാമിനെയുംമോചിപ്പിക്കുകയും രായ്ക്കുരാമാനം അവരെയും കൂട്ടിമദീനയിലേക്ക്പുറപ്പെടുകയുംചെയ്തു. ദിവസങ്ങള്‍ നീണ്ട യാത്രക്കൊടുവില്‍ മൂന്ന് പേരും മദീനയിലെത്തി.

പീഢനപര്‍വ്വങ്ങള്‍ താണ്ടിയെത്തിയ ആ മൂവര്‍സംഘത്തെ കണ്ടനബിതിരുമേനി(സ)യുടെ കണ്ണുകളില്‍ സന്തോഷാശ്രുക്കള്‍ നിറഞ്ഞു.കണ്ടുനിന്ന വിശ്വാസികളും കണ്ണുകള്‍ തുടച്ചുകൊണ്ട് അല്ലാഹുവിന് സ്തുതികളര്‍പ്പിച്ചു. ആ ഓര്‍മ്മകളുടെ ബാക്കിപത്രമെന്നോണം ഇന്നും ഖുനൂത് നിസ്‌കാരത്തിന്റെ ഭാഗമായി തുടര്‍ന്നുപോരുകയും ചെയ്യുന്നു.

അചഞ്ചല വിശ്വാസത്തിന്റെ ആ സന്ദേശമുള്‍ക്കൊണ്ട്, ഇനി വരുന്ന വിശുദ്ധ രാത്രികളില്‍ നമുക്കും നാഥനിലേക്ക് മനസ്സറിഞ്ഞ് വീണ്ടും വീണ്ടും കൈകളുയര്‍ത്താം...

അല്ലാഹുമ്മഹ്ദിനാ ഫീമന്‍ ഹദൈത്...

വആഫിനാ ഫീ മന്‍ ആഫൈത്...

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter