റമദാനിലെ ഒരു ദിവസം

ഇനിവരുന്നത് റമദാനിലെ ദിനങ്ങളാണ്. ആ ദിനങ്ങള് നമ്മുടെ മറ്റുമാസങ്ങളിലെ ദിവസം പോലെ ആവരുത്. റമദാനിലെ ഓരോ നിമിഷവും ചെലവഴിക്കുന്നത് എങ്ങനെയാവണമെന്ന് കൃത്യമായ സമയക്രമമുണ്ടാവേണ്ടിയിരിക്കുന്നു. റമദാനിലെ ദിനചര്യകളിലെല്ലാം മാറ്റംവരുന്നതിനാല് നമ്മുടെ സമയക്രമീകരണം അതിനനുസരിച്ചായിരിക്കണം. അതോടൊപ്പം ആരാധനാപ്രധാനങ്ങളായ സമയങ്ങളെല്ലാം അതിനായി ലഭ്യമാവുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം. അത്താഴം കഴിക്കാനായി എഴുന്നേല്ക്കുന്നത് അല്പം നേരത്തെയാവാം.

അത്താഴം കഴിക്കാന് അരമണിക്കൂര് ആണ് വേണ്ടതെങ്കില് സുബ്ഹിയുടെ ഒരു മണിക്കൂര് മുന്പേ നമുക്ക് എണീക്കാം. ആദ്യ അരമണിക്കൂര് തഹജ്ജുദ് നിസ്കരിച്ച്, പ്രാര്ത്ഥനകളിലും ഖുര്ആന് പാരായണത്തിലും മുഴുകാനായിരിക്കട്ടെ. അത് ഏറെ പുണ്യകരമായ സമയമാണെന്ന് ഓര്ക്കുക.

ശേഷം അത്താഴം വിളമ്പാനും കഴിക്കാനുമുള്ള സമയമാണ്. നോമ്പനുഷ്ഠിക്കുന്നവരെ അതിന് പാകപ്പെടുത്തുന്ന മഹത്തായ കര്മ്മമാണ് ഇതിലൂടെ നാം ചെയ്യുന്നത്. ആ ഒരു ശുഭചിന്ത മനസ്സിലുണ്ടെങ്കില് അതും പ്രതിഫലം ലഭിക്കുന്ന മഹത്തായ കര്മ്മം തന്നെ. അത്താഴശേഷം സുബ്ഹി ബാങ്ക് വിളിക്കുന്നതുവരെ തസ്ബീഹും ദിക്റുകളുമായി മുഴുകുക. അതായിരുന്നു മുന്കഴിഞ്ഞ മഹാന്മാരുടെയെല്ലാം ചര്യ.

ബാങ്കുവിളി ഉയരുന്നതോടെ മുഅദ്ദിനോടൊപ്പം അതേ വാക്കുകള് ഉരുവിട്ടുകൊണ്ടേയിരിക്കുക. ശേഷം അനുബന്ധപ്രാര്ത്ഥനകള് നടത്തിയ ശേഷം ഫജ്റിന്റെ റവാതിബ് നിസ്കാരവും ഫര്‍ദ് നിസ്കാരവും. മക്കളെ കൂട്ടി ജമാഅതായി നിസ്കരിക്കാന് സാധിക്കുന്നുവെങ്കില്‍ അങ്ങനെത്തന്നെ ചെയ്യാന് ശ്രമിക്കുക. നിസ്കാരാനന്തരം ബന്ധപ്പെട്ട ദിക്റുകളും ദുആയും നടത്തി വീണ്ടും പതിവ് ദിക്റുകളിലും ഖുര്‍ആന്‍ പാരായണത്തിലുമായി മുഴുകുക. സൂര്യോദയം വരെ അങ്ങനെ ഇരിക്കാന് സാധിക്കുന്നുവെങ്കില് അത് വലിയൊരു നേട്ടം തന്നെയാണ്. സൂര്യന് ഉദിച്ച് 15 മിനുട്ട് കഴിഞ്ഞാല്, രണ്ട് റക്അത് സുന്നത് നിസ്കരിക്കുക, അതോടെപൂര്‍ണ്ണമായ ഒരു ഹജ്ജിന്റെയും ഉംറയുടെയും പ്രതിഫലമാണ് ലഭിക്കാനിരിക്കുന്നത്.

ഇനി അല്പം ഉറങ്ങുകയാവാം.  ളുഹ്റിന് മുന്പായി ഉണര്ന്ന് മറ്റുജോലികളെല്ലാം തീര്ത്ത് ളുഹാ നിസ്കാരവും നിര്വ്വഹിച്ച് ദിക്റുകളും ഖുര്ആനുമായി നിസ്കാരം പ്രതീക്ഷിച്ചിരിക്കുക. ബാങ്ക് കൊടുക്കുന്നതോടെ റവാതിബും ഫര്ള് നിസ്കാരവും നിര്‍വഹിക്കുക. ശേഷം നോമ്പ് തുറക്കാവശ്യമായ ഭക്ഷണം തയ്യാറാക്കുന്നതില് മുഴുകാവുന്നതാണ്. അസര് നിസ്കാരവും റവാതിബും ആദ്യസമയത്ത് തന്നെ നിര്‍വ്വഹിച്ച് ഇഫ്താറിനാവശ്യമായ വല്ലതും ചെയ്യാന് ബാക്കിയുണ്ടെങ്കില് അതും പൂര്ത്തിയാക്കുക.

മഗിരിബ് ബാങ്കിന്റെ 15മിനുട്ട് മുമ്പെങ്കിലും അത്തരം  പണികളെല്ലാം തീര്‍ത്ത് ദിക്റിലും തസ്ബീഹിലുമായി മുഴുകിയിരിക്കാന് സമയം കണ്ടെത്തേണ്ടിയിരിക്കുന്നു. വളരെയേറെ പ്രാധാന്യമുള്ള സമയമാണ് അത്. ബാങ്ക് വിളിക്കുന്നതോടെ എത്രയും വേഗം നോന്പ് തുറക്കുകയും ആദ്യസമയത്ത് തന്നെ മഗ്രിബ് നിസ്കാരവും അതിന്റെ റവാതിബും നിര്‍വ്വഹിക്കുകയും ചെയ്യുക. ഇശാഉം തറാവീഹും കൃത്യമായി നിസ്കരിക്കാനും കുട്ടികളെക്കൊണ്ട് നിസ്കരിപ്പിക്കുവാനും പ്രത്യേകം ശ്രദ്ധിക്കണം. തറാവീഹ് നിസ്കാരാനന്തരം നാളത്തെ നോന്പിനുള്ള നിയ്യത് വെക്കുന്നതോടൊപ്പം കുട്ടികള്ക്ക് കൂടി അത് പറഞ്ഞുകൊടുക്കുക. അതോടെ അവരില് നോന്പെടുക്കാനുള്ള താല്പര്യം വര്ധിച്ചുവരും. അത്താഴസമയത്ത് കഴിക്കാനുള്ള ഭക്ഷണം തയ്യാറാക്കിക്കഴിഞ്ഞാല് ഉറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ ചെയ്യാവുന്നതാണ്. ഉറങ്ങുന്നതിന് മുമ്പായി അന്നേദിവസം ചെയ്ത കാര്യങ്ങളെക്കുറിച്ചുള്ള കണക്കെടുപ്പ് നടത്തുന്നത് നന്നായിരിക്കും. അടുത്ത ദിവസം കൂടുതല്‍ കാര്യക്ഷമമാക്കാന് അത് സഹായകമാവും.

അടുക്കളയിലും മറ്റുമായി പ്രവൃത്തികളില്‍ മുഴുകുമ്പോഴും മനസ്സില്‍ ദിക്റ് നിലനിര്‍ത്താവുന്നതേയുള്ളൂ. അതോടെ ഒരേ സമയം രണ്ട് സല്‍കര്‍മ്മങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നുവെന്ന് കൂടി ഓര്‍ക്കുക.

ചുറ്റുവട്ടത്തുള്ള സഹോദരിമാരെ വിളിച്ചുചേര്‍ത്ത് ദിക്റ് സദസ്സുകളും വൈജ്ഞാനികസംഗമങ്ങളും ഇടക്കൊക്കെ സംഘടിപ്പിക്കാവുന്നതാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter