ഓരോ റമദാനിലും ഞാനാ കരിദിനങ്ങളെ ഓര്‍ത്തുപോവുന്നു..  മിശ്കാല്‍ പള്ളി കഥ പറയുകയാണ്..

ഓരോ റമദാനിലും ഞാനാ കരിദിനങ്ങളെ ഓര്‍ത്തുപോവുന്നു..  മിശ്കാല്‍ പള്ളി കഥ പറയുകയാണ്..

ക്രിസ്തുവര്‍ഷം 1510, ഹിജ്റ 915...

പോര്‍ച്ചുഗീസുകാരായ വിദേശികള്‍ നമ്മുടെ മണ്ണില്‍ ആധിപത്യം ചെലുത്താനുള്ള ശ്രമങ്ങള്‍ അങ്ങിങ്ങായി നടക്കുന്ന കാലം. അന്നത്തെ ഞങ്ങളുടെ രാജാവായ സാമൂതിരി അവരുമായി യുദ്ധം ചെയ്ത് പരാജയപ്പെടുത്തുന്ന വാര്‍ത്തകള്‍ ഞാന്‍ ഇടക്കിടെ കേള്‍ക്കാറുണ്ടായിരുന്നു, പലരും എന്റെ മടിത്തട്ടിലിരുന്ന് ഏറെ ആവേശത്തോടെ അത് വിവരിക്കുക പതിവായിരുന്നു. അത് കേള്‍ക്കുമ്പോള്‍ എനിക്ക് എന്തൊരു സന്തോഷമായിരുന്നെന്നോ. പിറന്ന മണ്ണ് മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അന്നുണ്ടായിരുന്നവരൊക്കെ. മതത്തിനും വിശ്വാസങ്ങള്‍ക്കുമെല്ലാം അതീതമായി, എല്ലാവരും അന്ന് ആ ഒരൊറ്റ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി സാമൂതിരിക്ക് പിന്നില്‍ ഒറ്റക്കെട്ടായി അണി നിരന്നിരുന്നത് കണ്ടപ്പോള്‍ എനിക്ക് രോമാഞ്ചം അനുഭവപ്പെട്ടു എന്ന് തന്നെ പറയാം. 

എല്ലാത്തിനും സാക്ഷിയായി, മനസ്സ് കൊണ്ട് എല്ലാ പിന്തുണയും നല്‍കി ഞാന്‍ അവരുടെ കൂടെയുണ്ടായിരുന്നു. നാലുനിലകളിലായി തികഞ്ഞ പ്രതാപത്തോടെ തലയുയര്‍ത്തിയായിരുന്നു എന്റെ നില്‍പ്. ലോകതലത്തില്‍തന്നെ പ്രശസ്തമായ കോഴിക്കോട് പട്ടണത്തിലാണ് ഞാന്‍ നില്‍ക്കുന്നത്. അരിയും മലഞ്ചരക്ക് വ്യാപാരവുമായി അന്ന് ഏറ്റവും കൂടുതല്‍ സജീവമായി നിലകൊണ്ടിരുന്ന ഭാഗം ഞാന്‍ നിലകൊള്ളുന്ന കുറ്റിച്ചിറയായിരുന്നു. ദിവസവും അനേകം വ്യാപാരികള്‍ വന്നുപോവുന്നു. ലക്ഷങ്ങളുടെയും കോടികളുടെയും കച്ചവടങ്ങളാണ് ഓരോ ദിവസവും അവിടെ നടന്നിരുന്നത്. ഒരു പട്ടണത്തിന്റെ ആളും അനക്കവും എല്ലാ പ്രതാപവും സമ്മേളിച്ചിരുന്നത് അവിടെയായിരുന്നു. ആ നഗരപ്രദേശത്ത് വരുന്നവര്‍ക്കെല്ലാം അത്താണിയാവാന്‍, സൌഭാഗ്യം ലഭിച്ച ഞാന്‍ പിന്നെ എന്തിന് തല കുനിക്കണം. രണ്ട് നൂറ്റാണ്ടോളമായി ഞാന്‍ അന്തസ്സാര്‍ന്ന ആ നില്‍പ് തുടങ്ങിയിട്ട്. അതിലുപരി, അറബി വ്യാപാരി പ്രമുഖനായിരുന്ന നഖൂദ മിശ്കാല്‍ ആണ് എനിക്ക് ജന്മം നല്‍കിയത്. മലബാര്‍, ഗുജറാത്, ചൈന എന്നീ പ്രദേശങ്ങളിലടക്കം വിശാല ബിസിനസ് സാമ്രാജ്യമുള്ള അദ്ദേഹം, കടല്‍യാത്രകളില്‍ പ്രയാസങ്ങില്ലാതിരിക്കാനായി ചെയ്ത നേര്‍ച്ചയായിരുന്നുവത്രെ ഞാന്‍. ആ ഒരു കുലമഹിമയും എന്നില്‍ പ്രകടമായിരുന്നു എന്ന് വേണം പറയാന്‍.

ആ വര്‍ഷത്തെ റമദാന്‍ മാസം..

ഒരു തിങ്കളാഴ്ച ദിവസം.. അന്ന് നോമ്പ് 22 ആയിരുന്നു..

ആളുകളൊക്കെ നോമ്പെടുത്ത് ആത്മീയ ചിന്തകളോടെ കഴിയുന്ന സമയം.. വിശിഷ്യാ അവസാന പത്തിലേക്ക് കടന്നതിനാല്‍ ഇഅ്തികാഫിലായി കഴിച്ച് കൂട്ടുന്നവര്‍ എപ്പോഴും എനിക്ക് കൂട്ടുണ്ടാവും. അഫ്‍വും നരകമോചനവും തേടുന്നു പുണ്യദിനങ്ങള്‍..

പെട്ടെന്നാണ് അത് സംഭവിച്ചത്..

എന്റെ ഒരു ഭാഗത്ത് നിന്ന് തീനാളങ്ങളും പുകപടലങ്ങളും ഉയരുന്നു. ഉള്ളിലുള്ളവരൊക്കെ അങ്കലാപ്പിലായി, എല്ലാവരും പുറത്തേക്കോടി.

നോക്കുമ്പോള്‍ അല്‍ബുക്കര്‍ക്കിന്റെ നേതൃത്തില്‍, കല്ലായിപ്പുഴയിലൂടെവന്ന പോര്‍ച്ചുഗീസ് സൈന്യം, മുസ്‍ലിംകളെ ലക്ഷ്യം വെച്ച് തീ വെച്ചതാണെന്ന് മനസ്സിലായി. അവരുടെ ദേഷ്യം മുഴവുന്‍ സാമൂതിരിയോടും അദ്ദേഹത്തോടൊപ്പമുള്ള അറേബ്യന്‍ കച്ചവടക്കാരോടുമായിരുന്നു. അതിന്റെ പിന്നാമ്പുറ കാരണങ്ങളൊന്നും ഒരു പക്ഷേ, നിങ്ങള്‍ക്ക് അറിയണമെന്നില്ല. ഞാന്‍ അതല്‍പ്പം പറയാം, ചരിത്രം എന്നും ഓര്‍ക്കാനുള്ളതാണല്ലോ.

1498 ലാണല്ലോ കാപ്പാട് തീരത്ത് പോര്‍ച്ചുഗീസുകാരനായ വാസ്കോഡ ഗാമ കപ്പലിറങ്ങുന്നത്. അറബികള്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഇന്ത്യന്‍ സമുദ്രത്തിലെ സുഗന്ധവ്യഞ്ജ കച്ചവടം സ്വന്തമാക്കുക,കൂടെ ക്രിസ്തു മത പ്രചാരണം നടത്തുക എന്നീലക്ഷ്യങ്ങളോടെയാണ് പോര്‍ച്ചുഗീസ് രാജാവ് ഗാമയെ ഇന്ത്യന്‍ തീരത്തേക്ക് അയക്കുന്നത്. 

ഞങ്ങളുടെ ഭരണാധികാരിയായ കോഴിക്കോട് സാമൂതിരിക്ക് അറബികളോടായിരുന്നു ആഭിമുഖ്യം. അതിനാല്‍ ഗാമയുടെ ആവശ്യങ്ങളോട് അദ്ദേഹം മുഖം തിരിച്ചു. അതോടെ അയാള്‍ സാമൂതിരിയുടെ ശത്രുവായിരുന്ന കൊച്ചിരാജാവിനെ സമീപിച്ചു.സാമൂതിരിയെ ആക്രമിക്കാന്‍ ഗാമക്ക് സര്‍വ്വ സഹായങ്ങളും കൊച്ചിരാജാവ് വാഗ്ദാനം ചെയ്തു. അതോടെ, സാമൂതിരിയുടെ സൈന്യവുമായി പോര്‍ച്ചുഗീസുകാര്‍ നിരവധി തവണ യുദ്ധം ചെയ്യേണ്ടിവന്നു. ഇന്ത്യാ മഹാരാജ്യത്തിലെ വൈദേശിക സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ നടന്ന ആദ്യ സമരങ്ങളെല്ലാം മലബാര്‍ തീരങ്ങളിലായത് അത് കൊണ്ടായിരുന്നു. എല്ലാത്തിനും സാക്ഷിയായി ഞാനുമുണ്ടായിരുന്നു.

Also Read:റമദാന്‍റെ സൌന്ദര്യം

ഗാമക്ക് ശേഷം വന്നത് അല്‍മേഡ എന്ന സൈനികതലവനായിരുന്നു.

സാമൂതിരിക്കും മുസ്‍ലിംകള്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ക്ക് അയാള്‍ ശക്തി കൂട്ടി. ഹജ്ജ് തീര്‍ഥാടകരുടേതടക്കമുള്ള മുസ്ലിം കപ്പലുകള്‍ കടലില്‍ വെച്ച് ആക്രമിക്കുകപോലും അവരുടെ പതിവായിരുന്നു. 1510 ല്‍ ഇന്ത്യയിലെ പ്രധാന തുറമുഖ നഗരമായ ഗോവ അവര്‍ പിടിച്ചടക്കി. ഈ ദൗത്യത്തിന് ശേഷം അല്‍മേഡ നാട്ടിലേക്ക് മടങ്ങി.

ശേഷം വന്ന സൈനികമേധാവിയായിരുന്നു അല്‍ബൂക്കര്‍ക്. ഇയാളുടെ നേതൃത്വത്തില്‍ 1510ല്‍ കോഴിക്കോട്ട് വെച്ച് അവര്‍ സാമൂതിരിയുടെ നായര്‍-മുസ്ലിം സൈന്യവുമായി ഏറ്റ്മുട്ടി. 500 ലധികം പടയാളികളാണ് അതില്‍ രക്തസാക്ഷിത്വം വഹിച്ചത്. ഏറെ ദുഖകരമെന്ന് പറയാം, ആ യുദ്ധത്തില്‍ വിജയം പോര്‍ച്ചുഗീസുകാര്‍ക്കായിരുന്നു. അല്ലെങ്കിലും, നാം ഭിന്നിക്കുമ്പോഴാണല്ലോ ശത്രു വിജയിക്കുന്നത്.അതോടെ മുസ്ലിം അടയാളങ്ങളെല്ലാം അവര്‍ തച്ചുടക്കാന്‍ തുടങ്ങി.

ഈ വാര്‍ത്തകളെല്ലാം ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പ്രദേശത്തെ അതിപ്രധാനമായ മുസ്‍ലിം കേന്ദ്രമായ എന്നെയും അവര്‍ വെറുതെ വിടില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു.

ആ റമദാന്‍ 22ന് എന്റെമേലും പോര്‍ച്ചുഗീസുകാരുടെ തീനാമ്പുകള്‍ വന്ന് വീണു. എന്റെ നാലാം നില പൂര്‍ണ്ണമായും കത്തിനശിച്ചു. ജനുവരിയുടെ ആ തണുപ്പില്‍, തീനാളങ്ങളുടെ ചൂടിലും കറുത്തിരുണ്ട പുകച്ചുരുളുകളിലും ഞാന്‍ ശ്വാസം മുട്ടി. പതുക്കെ കടന്നുവന്ന കടല്‍കാറ്റ് അപ്പോഴും എന്നെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. കാരണം ആ ഇളം തെന്നലും എന്നെപ്പോലെ ചരിത്രത്തിന്റെ മറ്റൊരു സാക്ഷിയായിരുന്നല്ലോ.

പക്ഷേ, ഭയം, അതെന്നെ ഒട്ടുമേ ഗ്രസിച്ചിരുന്നില്ല, എന്തും ഏതും സധൈര്യം നേരിടാനായിരുന്നു ഞാന്‍ ശീലിച്ചത്, എന്റെ ചുറ്റുപാടുകളെല്ലാം അതായിരുന്നു എന്നെ പഠിപ്പിച്ചിരുന്നതും. ജീവിക്കുന്നുവെങ്കില്‍ അന്തസ്സോടെ ജീവിക്കുക, അല്ലെങ്കില്‍ ധൈര്യസമേതം പോരാടി മരിക്കുക, അതായിരുന്നു ഞങ്ങളെല്ലാം വിശ്വസിച്ചിരുന്നത്.

പോരാട്ടങ്ങളെല്ലാം അവസാനിച്ചതോടെ, ആളുകളുടെ ആദ്യശ്രദ്ധ എന്നിലായിരുന്നു. എന്റെ മുറിവുകളുണക്കാന്‍ അവര്‍ ഒന്നിച്ച് രംഗത്തിറങ്ങി. സാമൂതിരിരാജാവ് എല്ലാവിധ സാമ്പത്തിക സഹായവും അവര്‍ക്ക് നല്കി. പരിസരത്തെ അമുസ്‍ലിം സഹോദരങ്ങളായിരുന്നു അധിക പണികളും ചെയ്തത്. ഇന്നും എന്റെ തൂണുകളിലെ ചിത്രപ്പണികളും കരകൌശലങ്ങളും അതിന് സാക്ഷിയാണ്.

വല്ലാത്ത കരുതലായിരുന്നു ശേഷം അവരെല്ലാം എനിക്ക് നല്‍കിയത്.

പിന്നീട് പോര്‍ച്ചുഗീസുകാരുടെ കോട്ടയായ ചാലിയം കോട്ട കുഞ്ഞാലി മരക്കാരുടെ– ആ പേര് പറയുമ്പോഴേക്കും എനിക്ക് ആത്മാഭിമാനം കൊണ്ട് പുളയുകയാണ് എന്റെ മനസ്സ്- നേതൃത്വത്തിലുള്ള സാമൂതിരിയുടെ സൈന്യം ആക്രമിച്ച് കീഴടക്കി. ആക്രമണത്തില്‍ തകര്‍ന്ന കോട്ടയുടെ പല ഭാഗങ്ങളും അവര്‍ കൊണ്ടുവന്ന് സമ്മാനിച്ചത്എനിക്കായിരുന്നു. അതോടെ, എന്റെ പ്രൌഢി വീണ്ടും വര്‍ദ്ധിച്ചുവെന്ന് പറയാം.

ശേഷം 1548 ല്‍ നാട്ടുപ്രമാണിയായ  ഹാജി അബ്ദുല്ല എന്റെ മിഹ്റാബും മിമ്പറും ഒന്ന്കൂടി പുതുക്കി പണിതു. മഹാകവി മോയിന്കുട്ടി വൈദ്യര്‍ ഇടക്കിടെ ഇവിടെ വരികയും ഇവിടെ ഇരുന്ന് എന്തൊക്കെയോ കുത്തിക്കുറിക്കുകയും ചെയ്യാറുണ്ടായിരുന്നു. മാപ്പിളസാഹിത്യം നെഞ്ചേറ്റിയ പടപ്പാട്ടുകളായിരുന്നു അവയെന്ന് പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത്. അല്ലെങ്കിലും എന്റെ മടിത്തട്ടിലിരുന്നാല്‍ ആരും പടപ്പാട്ടുകള്‍ പാടിപ്പോവാതിരിക്കില്ലല്ലോ.

എല്ലാം ഓര്‍ക്കുമ്പോള്‍ ഇന്നും വല്ലാത്തൊരു അനുഭൂതിയാണ് ഞാന്‍ അനുഭവിക്കുന്നത്. പലരും ഇപ്പോഴും എന്നെ കാണാന്‍ വരുന്നു. അമൂല്യമായ പല ഗ്രന്ഥങ്ങളും മാസപ്പിറവി അറിയിക്കാനുള്ള തംബേറുംഖാദിമാർ ഉപയോഗിച്ച പുരാതന അംഗവസ്ത്രങ്ങള്‍,പല്ലക്ക് തുടങ്ങിയവയും ഇന്നും എനിക്ക് കൂട്ടായി ഇവിടെയുണ്ട്.

24 തൂണുകളും 47 വാതിലുകളും വിശാലമായ ഒരു ചതുരക്കുളവുമായി, വരുന്നവരെയൊക്കെ സ്വീകരിക്കാന്‍ ഞാന്‍ ഇന്നും ഇവിടെ കാത്തിരിക്കുകയാണ്.

നിങ്ങളും വരണം, നമുക്ക് ഈ പഴങ്കഥകളൊക്കെ ഇടക്കിടെ ഒന്നിച്ച് അയവിറക്കാം. എന്റെ മുകള്‍ തട്ടില്‍ ഇപ്പോഴുമുള്ള

ആക്രമണത്തിന്‍റെ ബാക്കിപത്രങ്ങള്‍ ആ കഥകള്‍ നിങ്ങള്‍ പറഞ്ഞുതരാതിരിക്കില്ല. നിങ്ങളൊക്കെ ഒരിക്കലെങ്കിലും എന്നെ കാണാന്‍ വുരമെന്ന പ്രതീക്ഷയോടെ,

 

നിങ്ങളുടെ സ്വന്തം

മിശ്കാല്‍ പള്ളി

കുറ്റിച്ചിറ, കോഴിക്കോട്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter