ഖുര്‍ആന്‍: മാനവികതയുടെ മാര്‍ഗദര്‍ശന ഗ്രന്ഥം
അഖിലലോകങ്ങളെയും സൃഷ്ടിച്ച് സംരക്ഷിച്ചുപോരുന്ന അല്ലാഹു മാനവരാശിയെ ഇതരജീവജാലങ്ങളെ അപേക്ഷിച്ച് സമുല്‍കൃഷ്ടരായിട്ടത്രേ സൃഷ്ടിച്ചിട്ടുള്ളത്. ഈ ഔല്‍കൃഷ്ട്യത്തിന് നിദാനമെന്നോണം ഒട്ടുവളരെ സവിശേഷതകളും മനുഷ്യനുള്ളതായി കാണാം. അവന്റെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യം ഇതരജീവികള്‍ക്കില്ല. അവന്‍ ഇവിടെ പരസ്പരം കലഹിക്കാതെയും കുഴപ്പമുണ്ടാക്കാതെയും ചൂഷണം ചെയ്യാതെയും ശാന്തിയോടും സമാധാനത്തോടും കൂടി ജീവിച്ച് പുരോഗമിക്കേണ്ടവനാണ്. പരലോകത്ത് ശാശ്വതവും സുഖസമ്പൂര്‍ണവുമായ സ്വര്‍ഗം നേടേണ്ടവനുമാകുന്നു. അവന്റെ ജീവിതത്തിന് മരണം മൂലം വിരാമമിടപ്പെടുന്നില്ല. മരണാനന്തരവും അത് സുദീര്‍ഘമായി തുടരുകയാണ്. അതുകൊണ്ട് ജീവിതയാത്രയില്‍ മാര്‍ഗഭ്രംശം പറ്റിപ്പോകുകയും അങ്ങനെ ലക്ഷ്യത്തെ വിട്ട് തെറ്റിപ്പോകുകയും ചെയ്യാതിരിക്കുവാനായി ശരിക്കും ആസൂത്രിതമായ ഒരു പരിപാടി അവന്റെ ജീവിതത്തിനുണ്ടായിരിക്കേണ്ടതനിവാര്യമാണെന്ന് കാണാം. അതിനെ പൂര്‍ണമായും അവന്‍ അനുകരിക്കേണ്ടതും അതിന്റെ അടിസ്ഥാനത്തില്‍ മാത്രം ജീവിതം ക്രമീകരിക്കേണ്ടതുമാണ്. എന്നാല്‍ അങ്ങനെയുള്ള ഒരു പരിപാടി ആര് തയ്യാര്‍ ചെയ്യും? അതിനുള്ള ശേഷിയോ ശേമുഷിയോ അവനുണ്ടോ? ഇല്ല എന്നതാണ് പരമാര്‍ഥം.
അവന്‍ ഇതരജീവികളുമായി തുലനം ചെയ്യപ്പെടുമ്പോള്‍ അതിശ്രേഷ്ഠനും മഹായോഗ്യനും തന്നെയാണ്. പക്ഷേ, അവന്റെ ബുദ്ധിക്കും ചിന്തക്കും അറിവിനുമെല്ലാം ഒരു പരിധിയും പരിമിതിയുമുണ്ട്. അതിനപ്പുറം ചിന്തിക്കുവാനും ഗ്രഹിക്കുവാനും പ്രവര്‍ത്തിക്കുവാനും അവന് കഴിവില്ല. നാളെ ലോകത്ത് എന്ത് സംഭവിക്കുമെന്ന് ഇന്ന് അവന്‍ അറിയുന്നില്ല. തനിക്കു തന്നെ നാളെ എന്താണ് വരാന്‍ പോകുന്നതെന്ന് ഇന്നവന് അറിഞ്ഞുകൂടാ. താന്‍ അശേഷം ഇഷ്ടപ്പെടാത്തതും തനിക്ക് വെറുപ്പുണ്ടാക്കുന്നതും തന്നെ അങ്ങേയറ്റം ഭയപ്പെടുത്തുന്നതുമായ പലതും പലപ്പോഴും അവന്‍ അനുഭവിക്കേണ്ടതായി വരുന്നു. അവയൊന്നും മുന്‍കൂട്ടി കാണുവാനോ വന്നുപെടുമ്പോഴെങ്കിലും തടയുവാനോ അവന് കഴിയുന്നില്ല. അല്ലാഹു പറയുന്നത് എത്ര ശ്രദ്ധേയമാണ്: മനുഷ്യന്‍ അശക്തനായിട്ടത്രെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് (4:28). മറ്റൊരിടത്ത് ഖുര്‍ആന്‍ ഉണര്‍ത്തുന്നു: അല്ലാഹു അറിയുന്നു, നിങ്ങള്‍ അറിയുന്നില്ല (2:216). നിങ്ങള്‍ക്ക് തുച്ഛമായ അറിവേ നല്‍കപ്പെട്ടിട്ടുള്ളൂ എന്നാണ് വേറെ ഒരു സ്ഥലത്ത് സ്രഷ്ടാവ് മനസ്സിലാക്കിത്തരുന്നത് (17:85).
തന്നിമിത്തം മനുഷ്യന്റെ മുഴുവന്‍ ജീവിതത്തെയും ഉള്‍ക്കൊള്ളുന്നതും അവന്റെ ഇഹലോക സമാധാനത്തിനും പരലോക സൗഭാഗ്യത്തിനും പരിപൂര്‍ണമായി പര്യാപ്തമായിട്ടുള്ളതുമായ ഒരു ജീവിതപദ്ധതി നിര്‍മിക്കുക എന്നത് മാനുഷിക കഴിവിന്നതീതമാണ്. അതിനാല്‍ സര്‍വശക്തനും കരുണാനിധിയുമായ അല്ലാഹു തന്നെ അത്തരം ഒരു പരിപാടി മാനവലോകത്തിന് പ്രദാനം ചെയ്തു. അതാണ് സാര്‍വകാലികവും സാര്‍വലൗകികവും സാര്‍വജനീനവുമായ പരിശുദ്ധ ഇസ്‌ലാം. നിശ്ചയമായും അല്ലാഹു സ്വീകരിച്ച ജീവിതപരിപാടി ഇസ്‌ലാം മാത്രമാകുന്നു (3:19) എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഈ പദ്ധതി മനുഷ്യകുലത്തില്‍ പ്രബോധനം ചെയ്യുവാനും പഠിപ്പിച്ചുകൊടുക്കുവാനുമായി അനേകം പ്രവാചകന്മാരെ അവന്‍ ഈ ലോകത്ത് നിയോഗിച്ചിട്ടുണ്ട്. അവരില്‍ അന്ത്യപ്രവാചകരാണ് ലോകൈകഗുരുവായ മുഹമ്മദ് മുസ്ഥഫാ(സ്വ). തിരുനബി(സ്വ)ക്ക് നാല്‍പത് വയസ്സ് പ്രായമായപ്പോഴാണ് വിശുദ്ധ ഖുര്‍ആന്റെ അവതരണമാരംഭിച്ചത്. തുടര്‍ന്ന് 13 കൊല്ലം മക്കയിലും 10 കൊല്ലം മദീനയിലും അവിടന്ന് ജീവിക്കുകയും മദീനയില്‍ ഇഹലോകവാസം വെടിയുകയും ചെയ്തു. ഈ 23 കൊല്ലങ്ങള്‍ കൊണ്ടാണ് വിശുദ്ധ ഖുര്‍ആന്റെ അവതരണം പൂര്‍ത്തിയായത്. വിശുദ്ധ ഖുര്‍ആനില്‍ 114 സൂറത്തുകളും (അധ്യായങ്ങളും) 6000 ല്‍ പരം ആയത്തുകളും (സൂക്തങ്ങളും) അതുള്‍ക്കൊള്ളുന്നു. അതിന്റെ പദങ്ങള്‍ എഴുപത്തി ഏഴായിരത്തി നാനൂറ്റി മുപ്പത്തിഒമ്പതും അക്ഷരങ്ങള്‍ മൂന്നു ലക്ഷത്തി ഇരുപത്തി ഒന്നായിരത്തി ഒരുനൂറ്റി എണ്‍പതും ആകുന്നു (തഫ്‌സീര്‍ ഇബ്‌നുകസീര്‍).
എന്നാല്‍ ഇമാം അബൂബക്ര്‍ അഹ്മദുബ്‌നുല്‍ഹുസൈന്‍ അല്‍മുഖ്‌രിയെ ഉദ്ധരിച്ചുകൊണ്ട് ഇമാം സര്‍കശി രേഖപ്പെടുത്തുന്നത് കാണുക: ഹജ്ജാജുബ്‌നു യൂസുഫ് ബസ്വ്‌റയിലെ ഖാരിഉകളെ സമ്മേളിപ്പിച്ച് അവരില്‍ നിന്ന് ഹസന്‍ ബസ്വ്‌രി, അബുല്‍ആലിയ, നസ്‌റുബ്‌നു ആസിം, ആസിമുല്‍ജഹ്ദരി, മാലികുബ്‌നു ദീനാര്‍(റ) എന്നിവരെ തെരഞ്ഞെടുത്തു. ഖുര്‍ആന്റെ അക്ഷരങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ ഹജ്ജാജ് അവരോട് കല്‍പിച്ചു. ഗോതമ്പുമണികള്‍ വെച്ച് നാലു മാസം കൊണ്ട് അവര്‍ ഖുര്‍ആന്റെ അക്ഷരങ്ങളെണ്ണി. അവസാനമവര്‍ ഏകകണ്ഠമായി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തു: ഖുര്‍ആനിലെ ആകെ വാക്കുകള്‍ എഴുപത്തേഴായിരത്തി നാനൂറ്റിമുപ്പത്തൊമ്പതാണ്. അക്ഷരങ്ങള്‍ മൂന്നുലക്ഷത്തി ഇരുപത്തി മൂവായിരത്തി പതിനഞ്ചും (അല്‍ബുര്‍ഹാന്‍-സര്‍ക്കശി, വാല്യം 1 പേജ് 249). മുസ്വ്ഹഫ് എന്ന പേരില്‍ ഇന്നറിയപ്പെടുന്ന മഹല്‍ഗ്രന്ഥത്തില്‍ അടങ്ങിയതാണ് വിശുദ്ധ ഖുര്‍ആന്‍. എന്നാല്‍ മുസ്വ്ഹഫില്‍ നാം ഇന്ന് കാണുന്ന ക്രമത്തിലായിരുന്നില്ല ഖുര്‍ആന്റെ അവതരണം. ആവശ്യവും സന്ദര്‍ഭവും അനുസരിച്ച് സൂറത്തുകളും ആയത്തുകളും ആവതരിക്കുകയാണ് ചെയ്തിരുന്നത്. ആദ്യമായി അവതരിച്ചത് 96-ാം സൂറയിലെ ആദ്യത്തെ അഞ്ചു വാക്യങ്ങളായിരുന്നു. അവസാനമായി അവതരിച്ചത് 2-ാം സൂറയിലെ 281-ാം വാക്യവും.
എന്നാല്‍ നബി(സ്വ)യുടെ നിര്‍ദേശപ്രകാരം തന്നെയായിരുന്നു മുസ്വ്ഹഫില്‍ കാണുന്ന രൂപത്തില്‍ ക്രമീകരിക്കപ്പെട്ടത്. ഒരു സൂറത്ത് അവതരിച്ചുകിട്ടിയാല്‍ അപ്പോള്‍ തന്നെ അത് ഇന്ന സൂറത്തിന്റെ താഴെയും ഇന്ന സൂറത്തിന്റെ മേലെയുമായി എഴുതണമെന്ന് അവിടന്ന് നിര്‍ദേശിച്ചിരുന്നു. അതനുസരിച്ച് ഖുര്‍ആന്‍ എഴുതിവന്നിരുന്ന സ്വഹാബികള്‍ പ്രവര്‍ത്തിച്ചുപോരികയും ചെയ്തു. അപ്രകാരം തന്നെ ഒരു വാക്യം അവതരിച്ചുകിട്ടിയാല്‍ അത് ഇന്ന സൂറത്തില്‍ ഇന്ന ആയത്തിന്റെ താഴെ ഇന്ന ആയത്തിന്റെ മേലെ എഴുതണമെന്നും കല്‍പിച്ചിരുന്നു. അങ്ങനെ നബി ÷ യുടെ വിയോഗത്തിനു മുമ്പുതന്നെ അനേകം സ്വഹാബികള്‍ ഇന്ന് നാം കാണുന്ന ക്രമത്തില്‍ ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കിയിരുന്നു. എന്നാല്‍ നബി ÷ യുടെ ജീവിതകാലത്ത് വിശുദ്ധ ഖുര്‍ആന്‍ പല സാധനങ്ങളിലായി എഴുതിവരികയാണ് ചെയ്തിരുന്നത്. അതെല്ലാം ഒന്നായി ശേഖരിച്ച് ഒരു ഗ്രന്ഥരൂപത്തിലാക്കിയത് അവിടത്തെ വഫാത്തിനു ശേഷം ഒന്നാം ഖലീഫയായ അബൂബക്ര്‍(റ)വിന്റെ ഭരണകാലത്തായിരുന്നു. അന്ന് ഖുര്‍ആന്റെ ഒരു പ്രതി മാത്രമാണ് തയ്യാറാക്കിയത്.
ഇങ്ങനെ ഖുര്‍ആന്‍ എഴുതിയ വസ്തുക്കളെല്ലാം ശേഖരിച്ചിട്ട് ആ സമാഹാരത്തിന് ഒരു പേര് കണ്ടുപിടിക്കാന്‍ സ്വിദ്ദീഖുല്‍ അക്ബര്‍(റ) സ്വഹാബികളോടാവശ്യപ്പെട്ടു. ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെടാതിരുന്ന അവസ്ഥ വിട്ട്, വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സാഹസപ്പെട്ട് ശേഖരിച്ച സമുച്ചയത്തിന് ഒരു പേര്‍ ആവശ്യമാണ് എന്ന് കണ്ടതിനാലായിരുന്നു ഇത്. ഒന്നാം ഖലീഫയുടെ നിര്‍ദേശാനുസരണം ഒരാള്‍ ഇന്‍ജീല്‍ എന്ന പേര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, നബി യെ അംഗീകരിക്കാത്ത ക്രിസ്ത്യാനികളുടെ വേദഗ്രന്ഥത്തിന്റെ നാമം ആര്‍ക്കും തൃപ്തികരമായി തോന്നിയില്ല. മറ്റൊരു സ്വഹാബി അഭിപ്രായപ്പെട്ടത് സിഫ്ര്‍ എന്ന പേരായിരുന്നു-ഗ്രന്ഥം, പുസ്തകം എന്നൊക്കെയാണര്‍ഥം. പക്ഷേ, ജൂതന്മാരുടെ വേദഗ്രന്ഥത്തിനുപയോഗിക്കപ്പെട്ടിരുന്ന പേരായിരുന്നു ഇത്. മുകളില്‍ പറഞ്ഞ കാരണത്താല്‍തന്നെ അതും അസ്വീകാര്യമായി. ഒടുവില്‍ മഹാനായ ഇബ്‌നുമസ്ഊദ്(റ) അഭിപ്രായപ്പെട്ട നാമധേയം സുസമ്മതമായി-അതായിരുന്നു മുസ്വ്ഹഫ്.
അനന്തരം മൂന്നാം ഖലീഫയായ ഉസ്മാന്‍(റ)വിന്റെ ഭരണകാലത്ത് മുസ്വ്ഹഫിന്റെ ഒന്നിലധികം പകര്‍പ്പുകള്‍ തയ്യാറാക്കുകയും മുസ്‌ലിം രാജ്യങ്ങളിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഇന്ന് കോടിക്കണക്കായ മുസ്വ്ഹഫുകള്‍ ലോകത്തുണ്ട്. മുസ്വ്ഹഫിന്റെ ഒരു പ്രതിയെങ്കിലുമില്ലാത്ത ഒരു മുസ്‌ലിം വീട് എവിടെയും കാണപ്പെടുകയില്ല. ഇത്രയധികം കൈകാര്യം ചെയ്യപ്പെടുന്ന, പാരായണം ചെയ്യപ്പെടുന്ന ഒരു ഗ്രന്ഥം ലോകത്ത് വേറെയില്ലെന്ന് തീര്‍ത്തുപറയാം. വിശുദ്ധ ഖുര്‍ആന്‍ ഏതാണ്ട് സമവലിപ്പത്തിലുള്ള 30 വിഭാഗങ്ങള്‍ (ജുസ്അ്) ആയി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒരു ദിവസം ഒരു ഭാഗം എന്ന നിലക്ക് ഒരു മാസം കൊണ്ട് ഓതിത്തീര്‍ക്കുവാനാണ് അങ്ങനെ ചെയ്തിട്ടുള്ളത്. കൂടാതെ ജുസ്ഉകളെ പകുതി, കാല്‍ എന്നിങ്ങനെയും, സൂറത്തുകളെ ഖണ്ഡിക(റുകൂഅ്)കളായും ഭാഗിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം സാധാരണ മുസ്വ്ഹഫുകളില്‍ അടയാളപ്പെടുത്തിയതായി കാണാം. ഖുര്‍ആന്‍ ഓതുന്നവരുടെ സൗകര്യത്തിനായി പൂര്‍വികന്മാരായ ചില മഹാന്മാര്‍ ചെയ്ത മഹത്തായ സേവനങ്ങളാണിതെല്ലാം. നബിയുടെ ഹിജ്‌റക്കു മുമ്പ് അവതരിച്ച സൂറത്തുകള്‍ക്കും ആയത്തുകള്‍ക്കും മക്കിയ്യാ സൂറത്തുകളെന്നും ആയത്തുകളെന്നും പറയുന്നു. ഹിജ്‌റക്കു ശേഷം അവതരിച്ചവ അറിയപ്പെടുന്നത് മദനിയ്യാ സൂറത്തുകളെന്നും ആയത്തുകളെന്നുമാണ്. മക്കിയ്യ ആയ സൂറത്തു
(ഫത്ഹുര്‍റഹ്മാന്‍: ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം, എസ്.പി.സി, ചെമ്മാട്, മലപ്പുറം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter