ഖുര്‍ആന്റെ അമാനുഷികത
ഓരോ കാലത്തും നിയുക്തരാകുന്ന പ്രവാചകന്മാര്‍ മുഖേന അവരുടെ സത്യാവസ്ഥയെ സാക്ഷീകരിക്കാനായി ചില അമാനുഷിക ദൃഷ്ടാന്തങ്ങള്‍ അല്ലാഹു വെളിപ്പെടുത്തിക്കൊടുക്കാറുണ്ട്. ഓരോ കാലത്തുമുള്ള ജനത ഏതൊരു വിഷയത്തില്‍ ഏറ്റവും മുന്‍പന്തിയിലെത്തുകയും അതില്‍ അഹങ്കരിക്കുകയും ചെയ്തിരുന്നുവോ അതില്‍ തന്നെ അവരെ പരാചയപ്പെടുത്തുന്നതിലാണെല്ലോ പ്രവാചകന്മാരുടെ സത്യാവസ്ഥ കൂടുതല്‍ പ്രകടമാവുക. അതു അവരുടെ അന്തസ്സിനെ പൂര്‍വ്വാധികം വര്‍ധിപ്പിക്കുകയും ചെയ്യും. അതിനാല്‍, അതതു കാലത്ത് മികച്ചുനിന്ന കലകളെ വെല്ലുന്ന സിദ്ധികളുമായാണ് അല്ലാഹു പ്രവാചകരെ നിയോഗിച്ചത്.
നോക്കുക: മൂസാ നബി (അ) ന്റെ കാലത്ത് മാരണവിദ്യയില്‍ ജനങ്ങള്‍ മുന്നിട്ടു നിന്നിരുന്നു. അതില്‍ തങ്ങളെ കവച്ചുവെക്കുന്നവരില്ലെന്നായിരുന്നു അവരുടെ ധാരണ. മൂസാ നബിയില്‍നിന്ന് പ്രത്യക്ഷമാകുന്ന അല്‍ഭുത ദൃഷ്ടാന്തങ്ങള്‍ ആഭിചാര വേലയാല്‍ ഉണ്ടാകുന്നതാണെന്നും അദ്ദേഹം ഒരു മാരണക്കാരനാണെന്നും തന്റെ പരമ ശത്രുവായ ഫിര്‍ഔന്‍ വിശ്വസിച്ചിരുന്നു. അതിനാല്‍, മാരണ വൃത്തിയില്‍ അതിവിദഗ്ദരായ ഒരു സംഘം ആളുകളെ ഉപയോഗപ്പെടുത്തി മൂസാ നബിയെ നേരിടുകയും പരാജയപ്പെടുത്തുകയും ചെയ്യണമെന്നവന്‍ വ്യാമോഹിച്ചു. മൂസാനബിയുമായി ഒരു മല്‍സരത്തിന് അവര്‍ ശട്ടം ചെയ്തു. അങ്ങനെ ആഭിചാര വിദഗ്ദര്‍ക്ക് രാജവിളംബരം കിട്ടി. അവരെല്ലാം ഒരു നിശ്ചിത സ്ഥലത്ത് ഒരുമിച്ചുകൂടി. ധാരാളം വടികളും കയറുകളും അവര്‍ കൈയില്‍ കരുതിയിരുന്നു. ചില മാരണ വേലകള്‍ ചെയ്ത് അവര്‍ തങ്ങളുടെ വടികളും കയറുകളും നിലത്തിട്ടു. അപ്പോഴതാ അവഴെല്ലാം കാഴ്ച്ചയില്‍ സര്‍പ്പങ്ങളായി രൂപാന്തരപ്പെട്ടിരിക്കയാണ്. ഉടനെ മൂസാ നബി (അ) തന്റെ വശമുള്ള മുഅ്ജിസത്തിന്റെ വടി നിലത്തിട്ടു. അപ്പോള്‍ അതൊരു മഹാ സര്‍പ്പമായി പരിണമിക്കുകയുണ്ടായി. എന്നിട്ട് ആഭിചാരകരുടെ മുഴുവന്‍ സര്‍പ്പങ്ങളെയും വിഴുങ്ങിക്കളയുകയും ചെയ്തു. മൂസാ നബി ജയഭേരി മുഴക്കി. അവര്‍ പരാജയം സമ്മതിച്ചു. ആഭിചാര വിദ്യകൊണ്ട് തങ്ങളെ തോല്‍പ്പിക്കാനാകില്ലെന്ന് അവര്‍ക്ക് നന്നായി അറിയാമായിരുന്നു.
മൂസാ (അ) സത്യസന്തനാണെന്നും അല്ലാഹുവിന്റെ പ്രവാചകന്‍ തന്നെയാണെന്നും മുഅജിസത്ത് തന്നെയാണ് അവിടെ ദൃശ്യമായതെന്നും അവര്‍ക്ക് ഉത്തമ ബോധ്യം വന്നു. ധിക്കാരിയും കഠിന മനസ്‌കനുമായ ഫറോവയുടെ മുമ്പില്‍ വെച്ചുകൊണ്ടുതന്നെ സാഷ്ടാംഗം നമിച്ചുകൊണ്ട് അവര്‍ ഉച്ചൈസ്ഥരം ഉല്‍ഘോഷിച്ചു; ''സര്‍വ്വ ലോക രക്ഷിതാവായ അല്ലാഹുവില്‍-മൂസായുടെയും ഹാറൂന്റെയും രക്ഷിതാവില്‍- ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു'' (26:47,48). ഇനി ഈസാ നബി (അ) ന്റെ ചരിത്രം നോക്കുക. അക്കാലത്ത് വൈദ്യശാസ്ത്രത്തിലായിരുന്നു ജനങ്ങള്‍ മുന്നിട്ടിരുന്നത്. പക്ഷെ, ജന്മാന്ധത, വെള്ളപ്പാണ്ട് എന്നിവ സുഖപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഈസാ നബിയുടെ അമാനുഷിക ശക്തികളില്‍ ചിലതാകട്ടെ അത്തരം കേസുകള്‍ക്ക് പരിഹരാമുണ്ടാക്കലായിരുന്നു. മാത്രമല്ല, മരണപ്പെട്ടവരെ അദ്ദേഹം ജീവിപ്പിക്കുകയും ചെയ്തു. അതിനും അശക്തരായിരുന്നു അവര്‍. മരിച്ചവരെ പുനര്‍ജനിപ്പിക്കുക മനുഷ്യകഴിവില്‍പെട്ടതല്ലെല്ലോ. ഇന്നത്തെ ക്രിസ്തീയരുടെ കൈവശമുള്ള ബൈബിള്‍ പരിശോധിച്ചാല്‍തന്നെ ഇത്തരം അമാനുഷിക സംഭവങ്ങള്‍ മഹാനായ ഈസാ (യേശുക്രിസ്തു) ചെയ്തതായി കാണാം. ഉദാഹരണത്തിന് മത്തായി 9:18-26, 27-29, 8:24-7 മാര്‍ക്കോസ് 2:11 മുതലായവ നോക്കുക. പക്ഷെ, ക്രിസ്ത്യാനികള്‍ ഇവയൊക്കെ ഈസാ നബിയെ ദൈവമാക്കാനായി ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നത് ഒരു ദു:ഖസത്യമാണ്. ചുരുക്കത്തില്‍, വൈദ്യശാസ്ത്രത്തില്‍ ലോകം മുന്നിട്ടുനിന്ന കാലത്ത്  ഈസാ നബി അന്നത്തെ സമൂഹത്തിന് അസാധ്യമായ സിദ്ധികള്‍ കാണിച്ചുകൊടുത്തു. അഥവാ, അവയായിരുന്നു അദ്ദേഹത്തിന്റെ മുഅ്ജിസത്തുകള്‍.
ഇനി, നബിയുടെ കാലമെടുക്കുക. അന്ന് അറബി സാഹിത്യം അതിന്റെ ഉച്ചി പ്രാപിച്ചിരുന്നു. ജനങ്ങള്‍ അതില്‍ ആഹ്ലാദിച്ചഹങ്കരിക്കുകയും ചെയ്തു. അറബി സാഹിത്യത്തിലുള്ള അവരുടെ നൈപുണ്യവും അഭിരുചിയും മാല്‍സര്യമനോഭാവവും വിശദമായി വിവരിക്കാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. ഓരോ കുടുംബത്തിലും ഓരോ വീട്ടിലും സാഹിത്യകാരന്മാരും കവികളുമുണ്ടായിരുന്നു അന്ന്. മാല്‍സര്യ ബുദ്ധിയോടെ അവര്‍ മുന്നേറി. ഓരോ ഗോത്രത്തിലും ഓരോ പ്രഗല്‍ഭ കവിയെങ്കിലുമുണ്ടായിരുന്നു. വിവിധ കേന്ദ്രങ്ങളില്‍ അവരുടെ സാഹിത്യ മല്‍സരങ്ങള്‍ നടക്കുക പതിവായി. നബിയുടെ ജന്മത്തിന് മുമ്പു രചിക്കപ്പെട്ട അറബി കാവ്യങ്ങള്‍ ഇന്നും ഭാഷാ സാഹിത്യത്തിലെ ക്ലാസിക്കുകളാണെന്നതുതന്നെ അതില്‍ അവര്‍ക്കുണ്ടായിരുന്ന അധൃഷ്യതക്കു മതിയായ തെളിവാണ്. ഇങ്ങനെയൊക്കെയാണെങ്കിലും വിശുദ്ധ ഖുര്‍ആന്‍ അവരെ വെല്ലുവിളിച്ചു. അതുകൊണ്ട് അല്ലാഹു അവരെ പരാചയപ്പെടുത്തി.
മനുഷ്യരും ജിന്നുകളും ഒന്നായി ചേര്‍ന്ന് പരസ്പരം സഹായിച്ചാലും ഖുര്‍ആനോട് തത്തുല്യമായ ഒരു ഗ്രന്ഥം അവര്‍ക്ക് കൊണ്ടുവരാന്‍ അവര്‍ക്ക് കഴിയുന്നതല്ലെന്ന് സര്‍വ്വശക്തന്‍ തറപ്പിച്ചുപറഞ്ഞു (17:88). ഇനി മുഴുവനുമില്ലെങ്കില്‍ അതിലെ സൂറത്തുകള്‍ പോലെയുള്ള പത്തു സൂറത്തുകള്‍ കൊണ്ടുവരുവാന്‍ അവരെ ആഹ്വാനം ചെയ്തു (11:13). അവസാനം, ഖുര്‍ആന്‍ വളരെ താഴോട്ടിറങ്ങി  അതിലെ അധ്യായം പോലുള്ള ഒരദ്ധ്യായമെങ്കിലും കൊണ്ടുവരുവാന്‍ വെല്ലുവിളിച്ചു (2:23, 10:38). എന്നാല്‍, ആ സാഹിത്യ കേസരിമാരെല്ലാം തന്നെ പ്രസ്തുത വെല്ലുവിളികള്‍ കേട്ടു മിഴിച്ചുനിന്നതല്ലാതെ അതു സ്വീകരിച്ചു മുന്നോട്ടു വരുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അന്നു മുതല്‍ ഇന്നുവരെ ആ വെല്ലുവിളി വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമായി നില്‍ക്കുന്നു. ഇസ്‌ലാമിനെ എതിര്‍ക്കുവാന്‍ കിട്ടുന്ന അവസരമൊന്നും പാഴാക്കാത്ത ശത്രുക്കള്‍ക്ക് അത് സ്വീകരിച്ച് ഖുര്‍ആനെ പരാചയപ്പെടുത്തുവാന്‍ ഇന്നുവരെ കഴിഞ്ഞിട്ടില്ലായെന്നത് ഒരു ചരിത്ര സത്യം മാത്രമാണ്. ഇനി ഒരു കാലത്തും സാധിക്കുന്നതുമല്ല.
എഴുത്തും വായനയും ഒട്ടും അറിയാത്ത, ജനനം മുതല്‍ 40 കൊല്ലക്കാലം സ്വജനങ്ങളോടുകൂടി താമസിച്ചു പോന്ന ഒരു വ്യക്തി- നബി- പെട്ടെന്നിങ്ങനെ ഒരു ഗ്രന്ഥം ഓതിക്കേള്‍പ്പിക്കാന്‍ ആരംഭിക്കയാണെന്നറിയുന്ന ഏതൊരാള്‍ക്കും വിശുദ്ധ ഖുര്‍ആന്‍ മനുഷ്യ നിര്‍മിതമല്ലെന്നും, അതില്‍തന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പ്രസ്താവിച്ചതുപോലെ അത് അല്ലാഹുവില്‍നിന്നുള്ളതാണെന്നും ഗ്രഹിക്കുവാന്‍ വേറെ തെളിവുകള്‍ ആവശ്യമുണ്ടോ? മറ്റു പ്രവാചകന്മാര്‍ക്ക് നല്‍കപ്പെട്ടതിലും വളരെയധികം മുഅ്ജിസത്തു നമ്മുടെ നബിക്ക് അല്ലാഹു നല്‍കിയിട്ടുണ്ട്. അവയില്‍ ഏറ്റവും വലിയത് വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ്. ഖുര്‍ആനില്‍തന്നെ 6000 ത്തോളം   മുഅ്ജിസത്തുകളുണ്ടെന്നാണ് ചില മഹാന്മാര്‍ പറയുന്നത്. അതു കൂടാതെത്തന്നെ 3000 അല്‍ഭുത ദൃഷ്ടാന്തങ്ങള്‍ ഉണ്ടെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. വിശുദ്ധ ഖുര്‍ആന്റെ നിസ്തുല സാഹിത്യ സംപുഷ്ടത മാത്രമല്ല, അതിനെ ഒരു അജയ്യ ഗ്രന്ഥമാക്കിയത്. അതിലെ തത്ത്വേപദേശങ്ങളും സന്മാര്‍ഗ നിര്‍ദ്ദേശങ്ങളെയും വെല്ലുവാനും ആരാലും സാധ്യമല്ല. 'നിശ്ചയമായും ഈ ഖുര്‍ആന്‍ ഏറ്റവും ചൊവ്വായ ജീവിത പന്താവിലേക്ക് മാര്‍ഗ ദര്‍ശനം ചെയ്യുന്നു' (17:9).    
(ഫത്ഹുര്‍റഹ്മാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍, ആമുഖം)  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter