സമുദ്രശാസ്ത്രവും ഖുര്‍ആനും
ശുദ്ധജലവും ഉപ്പുജലവും ''രണ്ടു കടലുകളെ പരസ്പരം കൂടിച്ചേരത്തക്കവിധം അവന്‍ അയച്ചുവിട്ടിരിക്കുന്നു. രണ്ടിനുമിടക്ക് അവ പരസ്പരം അതിക്രമിച്ചുകടക്കാതിരിക്കാന്‍ ഒരു തടസ്സമുണ്ട്'' (55:19-20). അറബിയില്‍ ബര്‍സഖ് എന്നതുകൊണ്ട് വിവക്ഷിക്കുന്നത് വിഭജനം, മറ, തടസ്സം എന്നൊക്കെയാണ്.  പരസ്പരം സംഗമിച്ച് കൂടിച്ചേരുന്നതിനാണ് 'മറജ' എന്ന് പ്രയോഗിക്കുക. ജല സംബന്ധമായ ഈ രണ്ടു വിരുദ്ധ സ്വഭാവങ്ങളെ യഥായോഗ്യം വിശദീകരിക്കാന്‍ ആദ്യകാല വ്യഖ്യാതാക്കള്‍ക്ക് സാധിച്ചിരുന്നില്ല. ഒരേസമയം പരസ്പരം സംഗമിക്കുകയും മറയായി വര്‍ത്തിക്കുകയും ചെയ്യുകയെന്നത് ഒരു പ്രശ്‌നമായിരുന്നു. രണ്ടു സമുദ്രങ്ങള്‍ സംഗമിക്കുന്ന ഇടം നോക്കി ആധുനിക ശാസ്ത്രം ഇതു പരിശോധിച്ചു. രണ്ടിനുമിടയില്‍ ഒരു മറ നിലനില്‍ക്കുന്നുവെന്നും പരസ്പരം കൂടിച്ചേരാത്തവിധം രണ്ടിനും അവയുടെതായ താപവും ഉപ്പുരസവം സാന്ദ്രതയും മാറ്റമില്ലാതെത്തന്നെ സ്ഥിതി ചെയ്യുന്നുവെന്നും അവര്‍ കണ്ടെത്തി. സമുദ്ര ശാസ്ത്രജ്ഞാനികളെ സംബന്ധിച്ചിടത്തോളം ഈ സൂക്തത്തിന്റെ അര്‍ത്ഥതലങ്ങള്‍ വിശദീകരിക്കുക ഒട്ടും പ്രയാസമുള്ള കാര്യമല്ല. രണ്ടു സമുദ്രങ്ങള്‍ക്കിടയില്‍ വെള്ളം പരസ്പരം കലരാത്തവിധം അദൃശ്യമായൊരു 'വാട്ടര്‍ ബര്യര്‍' കണ്ടെത്താനാവുന്നു. പക്ഷെ, ഒരു സമുദ്രം മറ്റൊന്നിലേക്കു ചേരുമ്പോള്‍ അതിന്റെ വ്യതിരിക്തത നഷ്ടപ്പെടുകയും കൂടിക്കലര്‍ന്ന് ഏകഭാവം സ്വീകരിക്കുകയും ചെയ്യുന്നു. ഇത്തരമൊരു ഘട്ടത്തില്‍, ജലം പരസ്പരം കടത്തിവിടുന്ന സാന്നിധ്യമായേ 'ബാര്യര്‍' പ്രവര്‍ത്തിക്കുന്നുള്ളൂ.
യു. എസ്.എയിലെ കോളറാഡോ യൂണിവേഴ്‌സിറ്റിയ്ല്‍ ജിയോളജിക്കല്‍ സയന്‍സ് പ്രൊഫസറും അറിയപ്പെട്ട മറൈന്‍ സയന്റിസ്റ്റുമായ ഡോ. വില്യം ഹായുടെ കണ്ടെത്തലുകള്‍ ഖുര്‍ആന്‍ സൂചിപ്പിക്കുന്ന ശാസ്ത്രീയ സത്യങ്ങളോട് ചേര്‍ന്നുള്ളതാണ്. ഖുര്‍ആന്‍ പറയുന്നു: ''അല്ലാഹു രണ്ടു സമുദ്രങ്ങള്‍ക്കിടയില്‍ തടസ്സം സൃഷ്ടിച്ചിരിക്കുന്നു'' (27:61). ഇത്തരമൊരു പ്രതിഭാസം പലയിടങ്ങളില്‍ കാണാവുന്നതാണ്. മെഡിറ്ററേനിയന്‍ കടലിന്റെയും അത്‌ലാന്റിക് സമുദ്രത്തിന്റെയും ജിബ്രാള്‍ട്ടറിലെ സംഗമം ഇതിനൊരു ഉദാഹരണം മാത്രം. വിശുദ്ധ ഖുര്‍ആന്‍ വീണ്ടും സൂചിപ്പിക്കുന്നു: ''രണ്ടു ജലാശയങ്ങളെ സ്വതന്ത്രമായി ഒഴുകാന്‍ വിട്ടവനാകുന്നു അവന്‍. ഒന്ന് സ്വഛമായ ശുദ്ധ ജലം. മറ്റൊന്ന് അരോചകമായി തോന്നുന്ന ഉപ്പുവെള്ളവും. അവ രണ്ടിനുമിടയില്‍ ഒരു മറയും ശക്തിയായ ഒരു തടസ്സവും അവന്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു'' (25:53).
സാധാരണ രണ്ടു സമുദ്ര ജലങ്ങള്‍ സംഗമിക്കുന്നതില്‍നിന്നും എത്രയോ ഭിന്നമാണ് ശുദ്ധ ജലവും ഉപ്പുജലവും സംഗമിക്കുന്നതെന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. രണ്ടു പാളികളെയും വേര്‍തിരിക്കുന്ന ഒരു തരം 'ജല സാന്ദ്രത' യാണ് ഇതിന് കാരണമെന്നാണ് അവരുടെ നിഗമനം. സാധാരണ ശുദ്ധ ജലത്തില്‍നിന്നും ഉപ്പുജലത്തില്‍നിന്നും ഭിന്നമായി വിഭജന സ്ഥലത്തെ ജലത്തിന് പ്രത്യേകം രുചിയാണത്രെ. നൈല്‍ നദിയും മെഡിറ്ററേനിയന്‍ കടലും ഈജിപ്തില്‍ സംഗമിക്കുന്നതടക്കം ഈ പ്രതിഭാസം അനവധി സ്ഥലങ്ങളില്‍ ദൃശ്യമാണ്.
സമുദ്രത്തിലെ അന്ധകാരം ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി പ്രൊഫസറും സമുദ്ര ശാസ്ത്ര രംഗത്തെ അതികായനുമാണ് പ്രൊഫ. ദുര്‍ഗ റാവു. ഒരിക്കല്‍ അദ്ദേഹം വിശുദ്ധ ഖുര്‍ആനിലെ ഈ സൂക്തത്തെക്കുറിച്ച് ചോദിക്കപ്പെട്ടു. ''അല്ലെങ്കില്‍, ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ). തിരമാല അതിനെ പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അവന്‍ കാണുന്നില്ല. അല്ലാഹു ആരെത്തൊട്ട് പ്രകാശം തടഞ്ഞുവോ അവര്‍ക്ക് വെളിച്ചം ലഭിക്കുന്നതല്ല'' (24:40).
പ്രൊഫ. റാവു പ്രതികരിച്ചു: വികസിച്ച ഉപകരണങ്ങളുടെ സഹായത്തോടെ ആധുനിക ശാസ്ത്രത്തിനുമാത്രമേ സമുദ്ര ഗര്‍ഭത്തിലെ ഇരുട്ടിനെ മനസ്സിലാക്കാനാവുകയുള്ളൂ. പരസഹായമില്ലാതെ ഒരു മനുഷ്യന് 20-30 മീറ്ററുകളെക്കാള്‍ കൂടുതല്‍ ആഴത്തില്‍ ഊളിയിടുക സാധ്യമല്ല. 200 മീറ്ററിലധികം സമുദ്രാഴിയില്‍ ചുറ്റിക്കറങ്ങാനും കഴിയില്ല. ലോകത്തുള്ള എല്ലാ സമുദ്രങ്ങളും ഇരുളടഞ്ഞതല്ല എന്നതുകൊണ്ടുതന്നെ ഈ സൂക്തം എല്ലാ സമുദ്രങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നില്ല. ഖുര്‍ആന്‍ പറഞ്ഞപോലെ, ആഴമേറിയ കടലുകള്‍ മാത്രമേ ഇവിടെ പ്രതിപാദിക്കപ്പെടുന്നുള്ളൂ.
ഒന്നിനു മുകളില്‍ ഒന്നായി കട്ടിപിടിച്ചുവരുന്ന സമുദ്രാന്ധകാരത്തിന് പ്രധാനമായും രണ്ടു കാരണങ്ങളുണ്ട്: 1. പ്രകാശ രശ്മി ഏഴു നിറങ്ങളാല്‍ നിര്‍മിതമാണ്. വയലറ്റ്, ഇന്‍ഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുകപ്പ് (VIBGYOR) എന്നിവയാണവ. പ്രകാശ രശ്മി ജലോപരിതലത്തില്‍ പതിക്കുമ്പോള്‍ അത് വ്യതിയാനത്തിന് വിധേയമാകുന്നു. ജലോപരിതലത്തില്‍നിന്നും പത്തുമുതല്‍ പതിനഞ്ചുവരെ മീറ്റര്‍ മാത്രമേ ചുകപ്പ് നിറം കടന്നുചെല്ലുന്നുള്ളൂ. അതുകൊണ്ടുതന്നെ, ഒരു നീന്തല്‍ക്കാരന് 25 മീറ്റര്‍ അടിയില്‍നിന്നും മുറിവ് പറ്റിയാല്‍ ചുവന്ന രക്തം കാണുക അവന് സാധ്യമല്ല. കാരണം, ഇത്രമാത്രം, താഴ്ചയിലേക്ക് ചുവന്ന പ്രകാശ രശ്മി കടന്നുവരുന്നില്ല. അതേസമയം, ഓറഞ്ചു നിറത്തിലുള്ള പ്രകാശ രശ്മി 30 മുതല്‍ 50 മീറ്റര്‍ വരെയും മഞ്ഞ 50 മുതല്‍ 100 മീറ്റര്‍ വരെയും പച്ച 100 മുതല്‍ 200 മീറ്റര്‍ വരെയും നീല 200 മീറ്ററുകള്‍ക്കപ്പുറവും വയലറ്റും ഇന്‍ഡിഗോയും അതിലപ്പുറവും കടന്നെത്തുന്നു. പാളികള്‍ക്കനുസരിച്ച് ഓരോന്നില്‍നിന്നും ഓരോ പ്രകാശം അപ്രത്യക്ഷമാകുമ്പോള്‍ അവിടെ ഇരുളടയുകയാണ്. 1000 മീറ്ററുകള്‍ക്കു താഴെ അതിശക്തമായ അന്ധകാരമായിരിക്കും. 2. മേഘ പാളികള്‍ സൂര്യരശ്മിയെ ആഗിരണം ചെയ്യുകയും ഛിന്നഭിന്നമാക്കുകയും ചെയ്യുന്നു. അപ്പോള്‍ മേഘത്തിനു താഴെ ഒരു ഇരുട്ട് ദൃശ്യമാണ്. ഇതാണ് അന്ധകാരത്തിന്റെ പ്രഥമ പാളി. പ്രകാശം സമുദ്രോപരിതലത്തിലെത്തുമ്പോള്‍ തിരമാലയില്‍ തട്ടി അത് പ്രതിഫലിക്കുന്നു. ഇവിടെയും ഒരു തരം ഇരുട്ട് വന്നുപെടുന്നുണ്ട്.
പ്രതിഫിലിക്കപ്പെടാത്ത പ്രകാശരശ്മി ആഴിയുടെ ആഴത്തിലേക്ക് ആഴ്ന്നിറങ്ങുകയാണ്. അതുകൊണ്ടുതന്നെ സമുദ്രത്തിന് പ്രധാനമായും രണ്ടു ഭാഗമുള്ളതായി നമുക്ക് കണ്ടെത്താനാവും. ചൂടും വെളിച്ചവും  ഇഴുകിച്ചേര്‍ന്ന ഉപരിതലം, അന്ധകാരം മുറ്റിയ അടിത്തട്ട് എന്നിവയാണവ. തിരമാലയുടെ അടിസ്ഥാനത്തില്‍ ആഴിയിലേക്കു ചേര്‍ത്തി നോക്കുമ്പോള്‍ ഉപരിതലം മറ്റൊന്നായിത്തന്നെ കാണാവുന്നതാണ്. ഉപരിതലത്തെക്കാള്‍ സാന്ദ്രതയുള്ളതിനാല്‍തന്നെ സമുദ്രത്തിന്റെ ആന്തരിക തല ജലം മറ്റു തലങ്ങളെ കവച്ചുവെക്കുന്നു. തിരമാലകള്‍ക്കിടയില്‍നിന്നു തന്നെ ഇരുട്ടു തുടങ്ങുന്നുണ്ട്. സമുദ്രാഴിയിലൂടെ നീന്തിത്തുടിക്കുന്ന മത്സ്യത്തിനു പോലും ഒന്നും കാണാനാവില്ല. അവയുടെ ശരീരംതന്നെ പ്രകാശ സ്രോതസുകളായി മാറുന്നതുകൊണ്ടാണ് അവക്ക് കാണാന്‍ സാധിക്കുന്നത്. ''ആഴക്കടലിലെ ഇരുട്ട്. അതിനു മീതെ തിരമാല. അതിനുമീതെ വീണ്ടും തിരമാല'' എന്ന് ഖുര്‍ആന്‍ വ്യക്തമായിത്തന്നെ സൂചിപ്പിക്കുന്നുണ്ട്. മറ്റൊരര്‍ത്ഥത്തില്‍, സമുദ്രോപരിതലത്തിലെ തിരമാലകള്‍കണക്കെ ഈ തിരമാലകള്‍ക്കു പുറമെ വേറെയും അനവധി തിരമാലകളുണ്ട്. ഖുര്‍ആന്‍ പറയുന്നു: ''അതിനു മീതെ കാര്‍മേഘം. അങ്ങനെ, ഒന്നിനുമീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍.'' കാര്‍മേഘമാണ് പലപ്പോഴും ഈ ഇരുട്ടിന് കാരണമാകുന്നത്. വ്യത്യസ്ത തലങ്ങളില്‍ വിവിധ വര്‍ണവെളിച്ചങ്ങള്‍ ആഗിരണം ചെയ്യപ്പെടുമ്പോള്‍ അവിടെ ഇരുട്ടു മാത്രമേ ശേഷിക്കുന്നുള്ളൂ. ഡോ. ദുര്‍ഗ റാവു തന്റെ സംവാദം ഇങ്ങനെ അവസാനിപ്പിക്കുന്നു: ആയിരത്തി നാന്നൂറു വര്‍ഷങ്ങള്‍ക്കു മുമ്പു ഈ പ്രതിഭാസം ഇത്രമാത്രം വിശദമായി പഠിക്കാന്‍ കഴിയുമായിരുന്നില്ല. ഒരു അതീന്ദ്രിയ ശക്തി അത് അറിയിച്ചു നല്‍കേണ്ടിയിരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter