2012ല്‍  വായു മലിനീകരണം മൂലം ലോകത്ത് 70 ലക്ഷം പേര്‍ മരണമടഞ്ഞതായി ലോകാരോഗ്യ സംഘടന
ലോകത്തൊട്ടാകെ 70 ലക്ഷത്തിലധികം പേര്‍ വായു മലിനീകരണം മൂലം 2012 വര്‍ഷത്തില്‍ മരണമടഞ്ഞതായി ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍. ഇന്നലെ പുറത്തു വന്ന പുതിയ റിപ്പോര്‍ട്ടിലാണ് അതേ വര്‍ഷം ലോകത്താകെ ഉണ്ടായ മരണങ്ങളുടെ എട്ടലൊരു ഭാഗവും വായു മലിനീകരണം മൂലമാണെന്ന അപായകരമായ വെളിപ്പെടുത്തലുള്ളത്. ഇന്ത്യയടക്കമുള്ള തെക്കുകിഴക്കനേഷ്യയിലെയും പടിഞ്ഞാറന്‍ പസഫിക്കിലെയും അവികസിത-വികസ്വര രാഷ്ട്രങ്ങളിലാണ് ഇതില്‍ അറുപത് ലക്ഷത്തോളവും അരങ്ങേറിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഹൃദ്രോഗങ്ങളും മറ്റുമായി ബന്ധപ്പെട്ട് മുമ്പ് ധരിച്ചിരുന്നതിനേക്കാള്‍ എത്രയോ അധികമാണ് വായു മലിനീകരണം മൂലമുണ്ടാകുന്ന അപകടങ്ങളെന്നും ലോകത്ത് വായു മലിനീകരണത്തോളം ജീവന് ഭീഷണിയുയര്‍ത്തുന്ന ഘടകങ്ങള്‍ വളരെ വിരളമാണെന്നും കണക്കുകള്‍ പുറത്ത് വിട്ടു കൊണ്ട് ലോകാരോഗ്യ സംഘടനയുടെ പൊതു ആരോഗ്യ, പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ ഡോ. മരിയ നീറ പറഞ്ഞു. ഇതിനെ പ്രതിരോധിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകതക്കാണ് ഇവ അടിവരയിടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഭക്ഷണം പാകം ചെയ്യാനും മറ്റുമുപയോഗിക്കുന്ന കല്‍ക്കരിയും ജൈവ കാര്‍ഷികാവശിഷ്ടങ്ങളുമെല്ലാമാണ് ഈ അവസ്ഥക്ക് വഴിവെക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകത്ത് ന്യൂമോണിയ മൂലം മരണമടയുന്ന കുഞ്ഞുങ്ങളില്‍ പകുതിയിലേറെയും പേര്‍ ഗൃഹാന്തരീക്ഷത്തില്‍ ഈ പുക ശ്വസിക്കുന്നവരാണെന്നും വര്‍ഷാവര്‍ഷം 38 ലക്ഷത്തിലധികം ശൈശവ മരണങ്ങള്‍ ഇങ്ങനെ സംഭവിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വായു മലിനീകരണം മനുഷ്യനില്‍ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുവാന്‍ കേന്ദ്ര ആരോഗ്യ വകുപ്പ് കഴിഞ്ഞ ജനുവരിയില്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter