നാവിനെ സൂക്ഷിക്കുക: ചില വാക്കുകള്‍ കടലിനെ പോലും അശുദ്ധമാക്കുമെന്ന് നബി പറഞ്ഞിട്ടുണ്ട്
മുഹമ്മദ് നബി(സ)അനുചരോടൊത്ത് ഇരിക്കുകയായിരുന്നു. സദസ്സിലേക്ക് ഒരാള് ‍കയറി വന്നു. നേരെ ഹസ്റത്ത് അബൂബക്കറിനെ ആക്ഷേപിക്കാന്‍ തുടങ്ങി. ഹസ്റത്ത് അബൂബക്കര്‍ തിരിച്ചൊന്നും പറയാതെ മിണ്ടാതിരുന്നു. കുറച്ച് കഴിഞ്ഞ് ആഗതന് ‍വീണ്ടും ആക്ഷേപവാക്കുകള് ചൊരിഞ്ഞു. ഹസ്റതത് അബൂബക്കര്‍ അപ്പോഴും തിരിച്ചൊന്നും പറഞ്ഞില്ല. മൂന്നാമതും ആക്ഷേപം തുടര്‍ന്നപ്പോള്‍ പിന്നെ അബൂബക്കറിന് പിടിച്ചു നില്‍ക്കാനായില്ല. അദ്ദേഹം തിരിച്ചും പറഞ്ഞു. ഇതുകേട്ട് നബിതങ്ങള് ‍സദസ്സ് വിട്ട് എഴുന്നേറ്റുപോയി. ഹസ്റത്ത് അബൂബക്കറിന് കാര്യം പിടികിട്ടി. അദ്ദേഹം നബിയെ പിന്തുടര്‍ന്നു. ‘അല്ലാഹുവിന്‍റെ റസൂലേ, ഞാനയാളെ തരിച്ചാക്ഷേപിച്ചത് അങ്ങേക്ക് ഇഷ്ടപ്പെട്ടില്ല അല്ലേ?’ നബി പറഞ്ഞു: ‘അയാള്‍ ആക്ഷേപം നടത്തിക്കൊണ്ടിരുന്ന ഓരോ സമയത്തും ആകാശത്ത് നിന്ന് ഒരു മാലാഖ വന്ന് പറയുന്നുണ്ടായിരുന്നു, അയാള്‍ പറയുന്നത് കളവാണെന്ന്. പക്ഷേ താങ്കള്‍ അയാളെ തിരിച്ചു ആക്ഷേപിച്ചതോടെ പിന്നെ മലക്കിന് പകരം പിശാചാണ് സദസ്സിലേക്ക് വന്നത്. അതു കൊണ്ടാണ് ആ സദസ്സില്‍ നിന്ന് ഞാനെണീറ്റു പോന്നത്.’ ***                                 *** മഹതി ആഇശ ബീവിയോടൊത്ത് ഇരിക്കുകയായിരുന്നു നബി. അപ്പോഴാണ് മറ്റൊരു പത്നിയായ സ്വഫിയ്യ അവിടേക്ക് വരുന്നത്. അതു കണ്ട ആഇശബീവി അവരുടെ വലിപ്പമില്ലായ്മയെ കളിയാക്കുന്ന രൂപത്തില്‍ നബിയോടൊന്ന് സംസാരിച്ചു. അതു കേട്ട നബിതങ്ങള്‍ പ്രതിവചിച്ചു: ‘ആഇശാ, നീ ഇപ്പോള്‍ പറഞ്ഞ ഈ വാക്ക് കടലില്‍ കൊണ്ടു പോയിട്ടാല്‍ കടല്‍ മൊത്തം അതു കാരണം അശുദ്ധമായി തീരും.’ ***                                 *** ജീവിതത്തില്‍ നമ്മള് സൂക്ഷിക്കേണ്ട പ്രധാന അവയവങ്ങളിലൊന്നാണ് നാവ്. വായിലെ ഈ അവയവം മനുഷ്യന് വരുത്തുന്ന അപകടങ്ങള്‍ കുറച്ചൊന്നുമല്ല. അനാവശ്യ സംസാരങ്ങള്‍ ഒഴിവാക്കാനായി വായില്‍ മുഴുസമയവും കല്ലിട്ടു നടന്നിരുന്ന ചില മഹത്തുക്കളുടെ ജീവിതകഥ ചരിത്രപുസ്തകങ്ങളില്‍ വായിക്കാവുന്നതാണ്. നാവിനെ സൂക്ഷിക്കുക എന്നത് തസവ്വുഫിന്റെ ഗ്രന്ഥങ്ങളിലെല്ലാം പ്രധാനപ്പെട്ട അധ്യായമായി തന്നെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്. ഖുര്‍ആന്‍പറയുന്നു: .ما يلفظ من قول إلا لديه رقيب عتيد (സൂറത്തു ഖാഫ്). നാവ് പറയുന്ന ഓരോന്നും മലക്കുകള്‍ നിരീക്ഷിക്കുന്നുവെന്ന് അര്‍ഥം. തുര്‍മുദി ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം. നബിതങ്ങള്‍ പറയുന്നു: ഓരോ പ്രഭാതങ്ങളിലും ശരീരത്തിലെ ഓരോ അവയവങ്ങളും നാവിനോട് ഒരു ആവശ്യമുന്നയിക്കുന്നു: അല്ലാഹുവിനെ ഭയക്കുക. ഞങ്ങളെല്ലാവരും നിന്‍റെ ഗതിയനുസരിച്ചാണ്. നീ ഇന്ന് നല്ലത് പ്രവര്‍ത്തിച്ചാല്‍ ഞങ്ങളും നന്നാകം. നീ മോശമായാല്‍ ഞങ്ങളുടെ കാര്യവും അപകടകരം തന്നെ. നാവിനെ സംരക്ഷിക്കാനായി തസവ്വുഫിന്റെ ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തുന്ന ചില കുറുക്കുവഴികളാണ് താഴെ. ഒന്ന്, സ്വന്തത്തിനോ അപരനോ ഉപകരിക്കുന്ന കാര്യത്തിനല്ലാതെ സംസാരിക്കരുത്. സ്വന്തത്തിനെ അപരനോ വരുന്ന ബുദ്ധിമുട്ടിനെ അകറ്റാനല്ലാതെയും സംസാരിക്കരുത്. രണ്ട്, സംസാരിക്കേണ്ട് സന്ദര്‍ഭത്തെ കുറിച്ച് ബോധ്യമുണ്ടായിരിക്കണം. മൂന്ന്, ലക്ഷ്യം കരഗതമാക്കുന്നതിന് പര്യപ്തമായ തോതില്‍ മാത്രം സംസാരിക്കുക. സാഹചര്യത്തിനോട് യോജിക്കുന്ന തരത്തിലും. നാല്, സംസാരിക്കാനുപയോഗിക്കുന്ന വാക്കുകള്‍ ശ്രദ്ധിച്ച് തെരഞ്ഞെടുക്കുക. സംസാരത്തിലെ വാക്കുകള്‍ മേല്‍വിലാസം പോലെയാണ്, അതുപയോഗിക്കുന്നവന്റെ ബുദ്ധിയെ കുറിച്ചും സാംസ്കാരിക ബോധത്തെ കുറിച്ചും കേട്ടുനില്‍ക്കുന്നവന് പെട്ടെന്ന് മനസ്സിലാക്കാനാകും. അഞ്ച്, അപരനെ പുകഴ്ത്തുകയാണങ്കിലും തിരുത്തുകയാണെങ്കിലും ആവശ്യത്തിന് മാത്രം പറയുക. അധികമാക്കിയാല്‍ രണ്ടും അപകടം വിളിച്ചുവരുത്തും. ആറ്, പെട്ടെന്ന് മനസ്സിലാക്കാനാകുന്നതിന് ആവശ്യമായ പദങ്ങള്‍ മാത്രം സംസാരിക്കുമ്പോള്‍ ഉപയോഗിക്കുക. അധികം നീട്ടിവലിച്ചുള്ള സംസാര രീതി അത്ര നന്നല്ല. നിങ്ങളിലെ സംസാരപ്രിയര്‍ അന്ത്യനാളില്‍ എന്നില്‍ നിന്ന് ഏറെ വിദൂരത്തായിരിക്കുമെന്ന് പ്രവാചകവചനമുണ്ട്. ഏഴ്, ദിക്റുകള് ‍കൊണ്ട് സദാസമയവും ജോലിയാകുക. ദിക്റല്ലാത്ത ഇതര സംസാരങ്ങള്‍ ഹൃദയത്തെ കഠിനമാക്കുമെന്ന് ഹദീസ്. കഠിനഹൃദയനോട് അല്ലാഹു ദൂരം പാലിക്കുമെന്നും പ്രവാചകന്‍. എട്ട്, ഇതിനു പുറമെ ഏഷണി, പരദൂഷണം, കളവ് തുടങ്ങിയ നാവിന്റെതായി പരിചയപ്പെടുത്തിയ നിരവധി കുറ്റങ്ങളുണ്ട്. അത്തരം കുറ്റങ്ങള്‍ ചെയ്യാതെ നാവിനെ സൂക്ഷിക്കുകയും ചെയ്യുക. നാവിന്റെ ഓരോ കുറിച്ച് കുറിച്ച് വിശദമായ പ്രതിപാദനം തന്നെ തസവ്വുഫിന്റെ ഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്. ‘ആഫാത്തുല്ലിസാന്‍’, അഥവാ നാവുവരുത്തുന്ന അപകടങ്ങള്‍ എന്നാണ് പല ഗ്രന്ഥങ്ങളും ആ അധ്യായങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത് തന്നെ. രണ്ടു അവയവങ്ങള്‍ സൂക്ഷിക്കാമെന്ന് ഉറപ്പുനല്‍കിയാല്‍ അവന് ഞാന്‍ സ്വര്ഗം കൊണ്ട് ജാമ്യം നില്‍ക്കുമെന്ന ഒരു പ്രവാചകവചനമുണ്ട്. ആ ഹദീസില്‍ നബി സൂക്ഷിക്കാന് ആവശ്യപ്പെടുന്ന ഒരു അവയവം ഗുഹ്യഭാഗങ്ങളാണ്. രണ്ടാമത്തേത് നാവും. സ്വന്തം ഗുഹ്യഭാഗം സൂക്ഷിക്കുന്ന കാര്യത്തില്‍ നാം കാണിക്കേണ്ട ശ്രദ്ധ തന്നെയണ് നാവിനെ സൂക്ഷിക്കുന്ന കാര്യത്തിലും നാം കാണിക്കേണ്ടതെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നുണ്ടല്ലോ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter