ഖുസ്സ് ബിൻ സാഇദയും അദ്ഹം ശർഖാവിയും

ചരിത്രത്തിൽ രണ്ട് അദ്ഹം ശർഖാവിമാരെ നമുക്ക് കാണാന്‍ സാധിക്കും.  ഒന്നാമത്തേത് 1898 ൽ ജനിച്ച് 1921 ൽ, ഇംഗ്ലീഷുകാർക്കെതിരെ പൊരുതി ഈജിപ്തിനുവേണ്ടി സ്വന്തം ജീവൻ ബലിയർപ്പിച്ച അദ്ഹം അശർഖാവി.. 

മറ്റൊരാൾ ഖുസ്സ് ബിൻ സാഇദ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന പ്രമുഖ ഫലസ്തീൻ യുവ എഴുത്തുകാരൻ. ഫലസ്തീനിലാണ് ജനിച്ചതെങ്കിലും പഠനവും ബാല്യവും ലബനാനിൽ ചെലവഴിച്ച, വ്യക്തിത്വം.

ഖുർആനിക സന്ദേശങ്ങളുടെയും ഹദീസുകളുടെയും വെളിച്ചത്തില്‍ രചന വൈഭവത്തിൽ പുതിയൊരു സമൂല ഭാവം നൽകിയ വേറിട്ടൊരു എഴുത്തുകാരനായിരുന്നു അദ്ഹം.

എന്ത് കൊണ്ട് ഖുസ്സ് ബിൻ സാഇദ എന്ന പേര് സ്വീകരിച്ചു...?
പലപ്പോഴായി അദ്ദേഹം അഭിമുഖീകരിച്ച ചോദ്യമായിരുന്നു ഇത്.  മുസ്‍ലിമല്ലാത്ത ഇസ്‍ലാമിൻ വേണ്ടി ഒന്നും ചെയ്തിട്ടില്ലാത്ത ഒരു അമുസ്‍ലിമിന്റെ പേര് എന്തുകൊണ്ട് തൂലികനാമമായി സ്വീകരിച്ചു?

എഴുത്തിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ അദ്ദേഹം എഴുതിത്തുടങ്ങിയത് ഖുസ്സ് ബിൻ സാഇദ എന്ന പേരിലായിരുന്നു.. നബി (സ്വ) തങ്ങൾക്ക് മുമ്പേ ജീവിച്ച വ്യക്തിയാണ് ഖുസ്സ് ബിൻ സാഇദ. അക്കാലത്തെ എണ്ണപ്പെട്ട കവികളിൽ ഒരാളും പ്രധാന പ്രഭാഷകരിൽ ഒരാളുമാണദ്ദേഹം.. ഇസ്‍ലാമിന് മുമ്പുണ്ടായിരുന്ന ഭരണാധികാരികളിൽ ശക്തനായ ഭരണാധികാരിയുമായിരുന്നു അദ്ദേഹം..

ഹസനുൽ ബസ്വരി (റ)നെ തൊട്ട് നിവേദനം ചെയ്ത ദീർഘമായ ഹദീസിൽ നബി (സ്വ) അദ്ദേഹത്തിൻ കാരുണ്യം ചൊരിയണേ എന്ന് ദുആ ചെയ്തതതായി കാണാൻ സാധിക്കും.. മാത്രമല്ല അദ്ദേഹത്തിന്റെ ബലാഗ അറബികൾക്കിടയിൽ പ്രശസ്തവുമാണ്.. ആരെങ്കിലും നല്ല ബലാഗയിൽ സംസാരിക്കുന്നത് കണ്ടാൽ أبلغ من قس ഖുസ്സിനെക്കാൾ ബലാഗ ഉണ്ടെന്ന് പറഞ്ഞാണ് ഉപമിച്ചിരുന്നത്.

ايها الناس اسمعوا وعوا എന്ന പ്രഭാഷണ ശകലം ആദ്യം ഉപയോഗിച്ച, അറബികളിലെ പ്രമുഖ പ്രഭാഷകരില്‍ ഒരാള്‍ കൂടിയാണ് ഖുസ്സ്. അദ്ദേഹം തന്റെ മകൻ കൊടുക്കുന്ന ഉപദേശവും തന്റെ രണ്ട് സുഹൃത്തുക്കൾ മരണപ്പെട്ടപ്പോൾ പാടിയ അനുശോചനകാവ്യാവും ലോകപ്രശസ്തമാണ്..

ഇതെല്ലാം ചേര്‍ത്തായിരുന്നു മേല്‍ ചോദ്യത്തിന് അദ്ഹം മറുപടി കൊടുത്തത്, അഥവാ, ഖുസ്സുബ്നു സാഇദ ഇബ്രാഹീമീയ്യും ഹനീഫിയ്യും ആയിരുന്നു എന്ന്.

പഠിക്കുന്ന കാലയളവിൽ ഒരു അറബിക് നോവലിസ്റ്റ് ആവണമെന്നായിരുന്നു അദ്ഹമിന്റെ ആഗ്രഹം.. ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് വേണ്ടിയാണ് എഴുതിത്തുടങ്ങിയത്. പിന്നീട് എഴുത്തിന്റെ പ്രത്യേക ശൈലി തന്നെ അദ്ദേഹം സ്വപ്രയത്‌നത്താൽ നിർമിച്ചെടുത്തു എന്ന് വേണം പറയാൻ. രചനകളിൽ അധികവും ഖുർആനും ഹദീസുമായി ബന്ധപ്പെടുത്തി മാത്രമേ നടത്താറുള്ളു. 

ഒമാൻ ചാനലിൽ കൊടുത്ത ഇന്റർവ്യൂവിൽ അവതാരകൻ അദ്ദേഹത്തോട് ഇങ്ങനെ ചോദിക്കുന്നുണ്ട്, നിങ്ങൾ ഫലസ്തീനിൽ താമസിച്ചിട്ടില്ല.. പിന്നെങ്ങനെയാണ് നിങ്ങൾക്ക് ഫലസ്തീനെ പറ്റി എഴുതാൻ സാധിക്കുന്നത്..?
വളരെ വികാരാധീനനായി അദ്ദേഹം ഇങ്ങനെ മറുപടി നൽകി: എന്റെ പിതാമഹാന്മാരുടെ മണ്ണാണവിടം. ഞാൻ താമസിക്കുന്നത് ലബനാനിലാണെങ്കിലും എന്റെ ഹൃദയം ഇപ്പോഴും ഫലസ്തീനിലാണ്..

ഒരു ആക്ഷേപഹാസ്യ എഴുത്തുകാരൻ എന്ന നിലയിലും അദ്ദേഹം ചിലയിടങ്ങളിൽ അറിയപ്പെടുന്നു. ചില സന്ദർഭങ്ങളിൽ അദ്ദേഹം കൊടുത്ത ഹാസ്യപരമായിട്ടുള്ള മറുപടിയാണ് ആ പേര് വരാനുള്ള കാരണം. ജാമിഅ ലെബനാനിൽ നിന്നും അറബി സാഹിത്യത്തിൽ ഡിഗ്രിയും പിജിയും കരസ്ഥമാക്കി. യുനെസ്കൊയുടെ വ്യത്യസ്തങ്ങളായ ഡിപ്ലോമയും നേടിയിട്ടുണ്ട്.

ഖുർആനിക സന്ദേശം, ഖുസ്സ് ബിൻ സാഇദ, ഉമർ (റ) തുടങ്ങി 30 തോളം രചനകൾ നടത്തി. കുറച്ചുകാലം ഖത്തർ ടെലിവിഷൻ രംഗത്ത് ഉണ്ടായിരുന്നു. ഇപ്പോൾ ലബനാനിൽ അധ്യാപകനായി ജോലി ചെയ്യുന്നു.

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter