അധ്യായം 3. സൂറ ആലു ഇംറാന്‍ (Ayath 38-45) യഹ്‌യ നബി, വിശുദ്ധ മർയം ബീവി
മര്‍യം ബീവി رضي الله عنهاജനിച്ചതും ബൈത്തുല്‍ മുഖദ്ദസില്‍ ഏല്‍പിക്കപ്പെട്ടതും സകരിയ്യാ നബി عليه السلام അവരെ ഏറ്റെടുത്ത് സംരക്ഷിച്ചതുമൊക്കെയാണല്ലോ കഴിഞ്ഞ കഴിഞ്ഞ പേജില്‍ പറഞ്ഞുവെച്ചത്. പിന്നെ എന്താണുണ്ടായത് എന്ന് 42-ആം ആയത്തു മുതല്‍ പറയുന്നുണ്ട്. ഇടക്ക് വെച്ച്, അതിനോടു പല നിലക്കും ബന്ധപ്പെട്ടൊരു സംഭവം പറയുകയാണ് ഇനി 38 ആം ആയത്തില്‍. അതായത്, സക്കരിയ്യാ നബി عليه السلام ഒരു കുഞ്ഞിക്കാലു കാണാന്‍ ദുആ ചെയ്യുകയും അത് സാക്ഷാല്‍കരിക്കപ്പെടുകയും ചെയ്ത സംഭവം.
സകരിയ്യ عليه السلام നന്നേ വൃദ്ധനായിട്ടുണ്ട്. ഭാര്യയാണെങ്കില്‍ പ്രസവിക്കാത്ത ഒരു വന്ധ്യയും. ഒരു അനന്തരാവകാശി ഇല്ലാത്തതിനാല്‍ മഹാനവര്‍കള്‍ വലിയ സങ്കടത്തിലാണ്. സ്വത്തുക്കള്‍ക്ക് അനന്തരാവകാശി വേണമെന്നല്ല ആവശ്യം. അമ്പിയാക്കള്‍ അങ്ങനെ അഗ്രഹിക്കുകയില്ലല്ലോ. തന്‍റെ ശേഷം ദീനിന്‍റെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയുന്നൊരു അനന്തരാവകാശി വേണം.
കുറെ നാളായി ഈ ആഗ്രഹം കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട്. ആയിടക്കാണല്ലോ ഇപ്പോഴിങ്ങനെയൊക്കെ കണ്മുന്നില്‍ സംഭവിച്ചത്. അതായത്, പ്രായമേറിയ ഒരു മാതാവാണ് മര്‍യം ബീവിക്ക് ജന്മം നല്കിയത്. മാത്രവുമല്ല, തന്‍റെ സംരക്ഷണത്തിനു കീഴില്‍ വളരുന്ന ആ കുട്ടിയെ അല്ലാഹു വലിയ പദവി നല്കി ആദരിക്കുന്നു. അസാധാരണ മാര്‍ഗങ്ങളിലൂടെ ആഹാരം നല്‍കുന്നു. ഇതെല്ലാമദ്ദേഹം നേരില്‍ കാണുകയാണ്. ഇത്തരം അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന അല്ലാഹുവിന്, തനിക്കൊരു കഞ്ഞിനെ തരാന്‍ ഒട്ടും പ്രയാസമുണ്ടാകില്ലല്ലോ. അങ്ങനെയാണ്, ഇതൊക്കെ കണ്ടപ്പോള്‍ നല്ലൊരു കുട്ടിയെ തരാന്‍ മഹാനവര്‍കള്‍ ദുആ ചെയ്തത്.
هُنَالِكَ دَعَا زَكَرِيَّا رَبَّهُ ۖ قَالَ رَبِّ هَبْ لِي مِنْ لَدُنْكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ الدُّعَاءِ (38)
അവിടെ വെച്ച് തന്‍റെ റബ്ബിനോട് സകരിയ്യാ നബി ദുആ ചെയ്തു: നാഥാ, നിന്‍റെ പക്കല്‍ നിന്നു ഒരുത്തമ സന്താനത്തെ എനിക്കു തരേണമേ; നീ നന്നായി പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നവനാണല്ലോ.
എവിടെ നിന്നാണ് ഭക്ഷണപദാര്‍ഥങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത് എന്ന ചോദ്യത്തിന് മര്‍യം ബീവി(رضي الله عنها) പറഞ്ഞ മറുപടി നാം കണ്ടല്ലോ. അത് കേട്ടപ്പോഴാണ് സകരിയ്യാ നബിعليه السلامആവേശഭരിതനായത്. തനിക്കും നല്ലൊരു കുഞ്ഞിനുവേണ്ടി പ്രാര്‍ഥിച്ചത്.
ഈ ദുആ ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന് 120 ഉം ഭാര്യക്ക് 98 ഉം വയസ്സുണ്ടായിരുന്നെന്ന് ഇബ്നു അബ്ബാസ് (رضي الله عنهما) രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടുപേരുടെയും അവസ്ഥ, സാധാരണഗതിയില്‍ കുട്ടിയുണ്ടാകുന്നതിന് അനുകൂലമല്ലെങ്കിലും മര്‍യം ബീവിക്ക് അസാധാരണ മാര്‍ഗത്തില്‍ കൂടി ഭക്ഷണം നല്‍കിയ റബ്ബിന് ആ പ്രായത്തിലും അവര്‍ക്ക് മക്കളെ കൊടുക്കാമല്ലോ. അതൊരു വിഷയമേ ആവില്ലല്ലോ.
എല്ലുകളൊക്കെ തളര്‍ന്ന് ആകെ ക്ഷീണിച്ചിരിക്കുന്ന സമയമാണത്. സൂറത്തു മര്‍യം 4 ആം ആയത്തില്‍ അതുംകൂടി സൂചിപ്പിച്ചാണ് മഹാനവര്‍കള്‍ ദുആ ചെയ്യുന്നത്.
قَالَ رَبِّ إِنِّي وَهَنَ الْعَظْمُ مِنِّي وَاشْتَعَلَ الرَّأْسُ شَيْبًا وَلَمْ أَكُن بِدُعَائِكَ رَبِّ شَقِيًّا (4) وَإِنِّي خِفْتُ الْمَوَالِيَ مِن وَرَائِي وَكَانَتِ امْرَأَتِي عَاقِرًا فَهَبْ لِي مِن لَّدُنكَ وَلِيًّا (5) سورة مريم
(രക്ഷിതാവേ, എന്‍റെ എല്ലുകള്‍ ദുര്‍ബലമായിരിക്കുന്നു; തല നരച്ചുവെളുക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, ഇക്കാലമത്രയും നിന്നോട് പ്രാര്‍ഥിച്ചിട്ട് ഉത്തരം ലഭിക്കാതെ ഞാന്‍ നിരാശനായിട്ടില്ല. എന്‍റെ പിന്നില്‍ വരാനിരിക്കുന്ന അനന്തരാവകാശികളെക്കുറിച്ച് എനിക്ക് ആശങ്കയുമുണ്ട്; എന്‍റെ ഭാര്യയാകട്ടെ, വന്ധ്യയുമാണ്. അതുകൊണ്ട് നിന്‍റെ പക്കല്‍ നിന്ന് എനിക്കൊരു സന്താനത്തെ കനിഞ്ഞേകേണമേ).
അടുത്ത ആയത്ത് 39
റബ്ബിന്‍റെ മുമ്പില്‍ നിസ്സഹായനായി കൈ ഉയര്‍ത്തിയപ്പോള്‍ കരുണാനിധിയായ റബ്ബ് ഉത്തരം നല്‍കി. നിസ്‌കരിച്ചുകൊണ്ടിരിക്കവെ മലക്കുകള്‍ സന്തോഷവാര്‍ത്തയുമായെത്തി. ജിബ്‌രീല്‍عليه السلامആണ് വന്നത്. കുട്ടി ഉണ്ടാകുമെന്നും ആണായിരിക്കുമെന്നും പേര് യഹ്‌യ എന്നായിരിക്കുമെന്നും അറിയിച്ചു. ആ കുട്ടിക്ക് പ്രത്യേകമായുണ്ടാകുന്ന സ്വഭാവ ഗുണങ്ങളും മുന്‍കൂട്ടി അറിയിച്ചുകൊടുത്തു. ബൈബ്‌ളില്‍ യോഹന്നാന്‍ എന്നും John the Baptist എന്നുമൊക്കെ പറയുന്നത് യഹ്‌യാ നബി عليه السلامയെക്കുറിച്ചാണ്.
فَنَادَتْهُ الْمَلَائِكَةُ وَهُوَ قَائِمٌ يُصَلِّي فِي الْمِحْرَابِ أَنَّ اللَّهَ يُبَشِّرُكَ بِيَحْيَىٰ مُصَدِّقًا بِكَلِمَةٍ مِنَ اللَّهِ وَسَيِّدًا وَحَصُورًا وَنَبِيًّا مِنَ الصَّالِحِينَ(39)
അങ്ങനെ പള്ളിയില്‍ നിസ്കരിച്ചുകൊണ്ടുനില്‍ക്കവെ സകരിയ്യാനബിയെ മലക്കുകള്‍ വിളിച്ചറിയിച്ചു: യഹ്‌യാ എന്ന കുട്ടിയെപ്പറ്റി അല്ലാഹു ഇതാ താങ്കള്‍ക്ക് ശുഭവാര്‍ത്തയറിയിക്കുന്നു-റബ്ബിങ്കല്‍ നിന്നുള്ള വചനം ശരിവെക്കുന്നവനും നേതാവും ആത്മനിയന്താവും സജ്ജനങ്ങളില്‍പെട്ട പ്രവാചകനുമായിരിക്കും ആ കുട്ടി.
എന്തൊക്കെയാണിവിടെ എണ്ണിപ്പറഞ്ഞ വിശേഷണങ്ങള്‍? ഓരോന്നും നോക്കാം:
مُصَدِّقًا بِكَلِمَةٍ مِنَ اللَّهِ
- അല്ലാഹുവിങ്കല്‍നിന്നുള്ള വചനം വിശ്വസിക്കുന്നവനായിരിക്കും. 'അല്ലാഹുവില്‍ നിന്നുള്ള വചനം' എന്നാല്‍ ഈസാ നബിعليه السلام ആണ് ഉദ്ദേശ്യം. 45-ആം ആയത്തില്‍ നിന്ന് അത് മനസിലാക്കാം.
യഹ്‌യാ നബിയുടെ കാലത്താണ് ഈസാനബി عليه السلام വരുന്നത്. അതുകൊണ്ടാണ് 'ഈസാനബിയെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുന്നവന്‍' എന്ന് പറയാതെ 'ഈസാനബിയില്‍ വിശ്വസിക്കുന്നവന്‍' എന്നു പറഞ്ഞത്.
ഈസാനബിعليه السلام യെ ആദ്യം വിശ്വസിച്ചത് യഹ്‌യാ നബിعليه السلام ആണ്. മാത്രവുമല്ല, പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഈസാനബി عليه السلام ന്‍റെ കൂടെ നില്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഈസാനബിعليه السلام ജനിക്കുന്നതിന് ആറുമാസം മുമ്പാണ് യഹ്‌യാ നബിعليه السلام ജനിച്ചത്. ഈസാനബി عليه السلام യെ ആകാശലോകത്തേക്കുയര്‍ത്തപ്പെടുംമുമ്പുതന്നെ, ധിക്കാരികളായ ഇസ്രാഈല്യര്‍ യഹ്യാ(عليه السلام)യെ വധിക്കുകയും ചെയ്തിരുന്നു.
وَسَيِّدًا
(2) ആ കുട്ടി ഒരു നേതാവായിരിക്കും. അങ്ങനെത്തന്നെയായിരുന്നു. എല്ലാ കാര്യത്തിനും ഉഷാര്‍. ദീനിയ്യായ അറിവ്, നല്ല സ്വഭാവം, തഖ്‍വ എല്ലാറ്റിലും മുന്‍പന്തിയിലായിരുന്നു. ആ സമുദായത്തിലെ മതനേതാവുമായിരുന്നു. അതുകൊണ്ടാണ് ‘സ്‌നാപകനായ യോഹന്നാന്‍’ എന്ന പേരില്‍ മഹാനവര്‍കള്‍ അറിയപ്പെടുന്നത്.
وَحَصُورًا
(3) ആത്മനിയന്ത്രണമുള്ള ആളായിരിക്കും. വെറും കളിതമാശകളിലോ വിനോദങ്ങളിലോ മാന്യമല്ലാത്ത വിഷയങ്ങളിലോ ഒന്നും ഏര്‍പ്പെടാറുണ്ടായിരുന്നില്ല. വേണ്ടാത്തരങ്ങളുടെ അരികത്തുകൂടെ പോലും പോകാറുണ്ടായിരുന്നില്ല.
ഹസ്വൂര്‍ എന്നാല്‍ എല്ലാ തെറ്റുകളും തടയപ്പെട്ടവന്‍ എന്നര്‍ത്ഥം. പാപസുരക്ഷിതന്‍ എന്നൊക്കെ പറയാം. അതായത് 'നല്ല തികഞ്ഞ ആത്മനിയന്ത്രണശക്തി ഉള്ളവന്‍' എന്ന് അര്‍ത്ഥം. വേണ്ടാത്തരത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്തിട്ടില്ല എന്ന് മഹാനവര്‍കളെക്കുറിച്ച് പറയപ്പെടാറുണ്ട്.
وَنَبِيًّا مِنَ الصَّالِحِينَ
(4) സദ്‌വൃത്തനായ ഒരു പ്രവാചകനായിരിക്കും. ഇതാണ് ഏറ്റവും വലിയ യോഗ്യത.
മഹാനവര്‍കള്‍ വളരെ ലളിതമായാണ് ജീവിച്ചിരുന്നത്. പരുക്കൻ വസ്ത്രം ധരിക്കും. തീരെ മിനുസമില്ലാത്ത രോമം കൊണ്ടുള്ള വസ്ത്രം. കൈയില്‍ ദീനാറോ ദിർഹമോ കാണില്ല. അന്തിയുറങ്ങാൻ ഒരിടമില്ല. രാത്രിയാവുമ്പോൾ എവിടെയാണോ എത്തിയത് അവിടെ കിടന്നുറങ്ങും.
മിക്കപ്പോഴും ഭക്ഷണം ഇലകളായിരിക്കും. അല്ലാഹുവിന്‍റെ കാടല്ലേ, അതിലെ മരങ്ങളുടെ ഇലയല്ലേ, എനിക്കത് ഹലാലാണ്-ഇതാണ് മഹാനവര്‍കളുടെ ചിന്ത. ഭക്ഷണം കൊടുക്കാന്‍ ആളില്ലാഞ്ഞിട്ടല്ല, അത് കഴിക്കാൻ ഭയമാണ്. ഹലാലാണോ? ഹറാമാണോ? ആ പേടി കാരണം പലപ്പോഴുമത് ഉപേക്ഷിക്കും.
പിതാവ് സകരിയ്യ عليه السلام അല്ലാഹുﷻവിന്‍റെ പ്രവാചകനാണ്. ജനങ്ങളെ ഉപദേശിക്കും. ഉപദേശം കേൾക്കാൻ വരുന്നവർക്കിടയിൽ യഹ്‍യ عليه السلام ഉം പോയിരിക്കും.
ഒരിക്കൽ പിതാവ് ഉപദേശിച്ചു: "അല്ലാഹു ﷻ സ്വർഗവും നരകവും സൃഷ്ടിച്ചു. സജ്ജനങ്ങൾക്കാണ് സ്വർഗം. പാപികൾക്ക് നരകവും. നരകശിക്ഷ പേടിക്കണം. നരകശിക്ഷയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? ജനങ്ങളേ, ചെയ്തുപോയ തെറ്റുകളെക്കുറിച്ചോർത്ത് കരയുക. കരഞ്ഞു പ്രാർത്ഥിക്കുക. കരഞ്ഞു പശ്ചാത്തപിക്കുക. കണ്ണീര് കൊണ്ടല്ലാതെ രക്ഷയില്ലെന്ന് മനസ്സിലാക്കുക."
യഹ്‍യ عليه السلام അത് കേട്ട് തേങ്ങിത്തേങ്ങിക്കരഞ്ഞു. കരച്ചില്‍ നില്‍ക്കുന്നില്ല. ഉപ്പാന്‍റെ ഉപദേശം മറക്കാനാവുന്നില്ല. കരച്ചലിടക്കാനാവുന്നില്ല. കണ്ണീരൊഴുകിയ ചാലുകൾ കവിളുകളിൽ പാടുതീര്‍ത്തു.
ഒരിക്കൽ യഹ്‌യ عليه السلامനെ കാണാതായി. പലപ്പോഴും അങ്ങനെ ആളുകള്‍ക്കിടയില്‍ നിന്ന് പോവാറുണ്ട്. ഒറ്റക്കിരുന്ന് കരഞ്ഞുപ്രാർത്ഥിക്കും. പിന്നെ തിരിച്ചു വരും. ചിലപ്പോള്‍ മാതാപിതാക്കൾ തേടിപ്പോവും. അന്വേഷിച്ചു കണ്ടെത്തും. അതാണ് പതിവ്.
ഇത്തവണയും സകരിയ്യ عليه السلام അന്വേഷിച്ചു നടന്നു. മൂന്ന് ദിവസം അന്വേഷിച്ചു. ഒരുപാട് ദൂരം സഞ്ചരിച്ചു. ഒഴിഞ്ഞൊരു സ്ഥലത്തെത്തി. ഒരു ഖബർ കണ്ടു. ഖബറിൽ ഇറങ്ങിനിന്ന് ഒരാൾ കരയുന്നു. എന്തൊരു കരച്ചിൽ. നോക്കുമ്പോള്‍ യഹ്‍യ عليه السلام ആണ്.
"മോനേ..." സകരിയ്യ عليه السلام നീട്ടിവിളിച്ചു.
"എന്താ മോനേ ഇത്? മൂന്ന് ദിവസമായി നിന്നെ അന്വേഷിച്ചു നടക്കുകയാണ്. എന്തൊരു കരച്ചിലാണിത്..?"
"ഉപ്പാ... ഉപ്പ പറഞ്ഞിട്ടില്ലേ? കണ്ണീര് കൊണ്ടല്ലാതെ പാപങ്ങൾ പൊറുക്കപ്പെടുകയില്ല, നരകശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാവില്ല എന്നൊക്കെ."
"മോനേ...കരഞ്ഞോളൂ, ഉപ്പ പറഞ്ഞത് ശരിയാണ്."
താൻ തന്നെ കുഴിച്ച ഖബറിൽ ഇറങ്ങിനിന്ന് കരഞ്ഞുപ്രാർത്ഥിക്കുന്ന മകനെ കണ്ടപ്പോൾ പിതാവും കരഞ്ഞുപോയി. അല്ലാഹുﷻവിനോടുള്ള മഹബ്ബത്ത് കൊണ്ട് മനസ്സ് നിറഞ്ഞ കുടുംബമായിരുന്നു അത്.
ആ മകനെയും പിതാവിനെയും പിന്നീട് ശത്രുക്കള്‍ അതിക്രൂരമായി വധിക്കുകയാണ് ചെയ്തത്.
അടുത്ത ആയത്ത് 40
സകരിയ്യാനബി عليه السلام വയോവൃദ്ധനായിരുന്നെന്ന് പറഞ്ഞല്ലോ. കുട്ടിയുണ്ടാകുമെന്ന് സന്തോഷവാര്‍ത്ത ലഭിച്ചപ്പോള്‍ സ്വാഭാവികമായും വല്ലാത്ത അത്ഭുതമായി. ആരായാലും അത്ഭുതപ്പെടില്ലേ... ഇത്രയും പ്രായമുള്ളവര്‍ക്ക് മക്കളുണ്ടാവുകയോ! മഹാനവര്‍കള്‍ക്ക് 120 ഉം സഹധര്‍മിണിക്ക് 98 ഉം വയസ്സായിരുന്നു എന്ന് ഇബ്നുഅബ്ബാസ് (رضي الله عنه) പറഞ്ഞത്, നേരത്തെ നമ്മള്‍ കണ്ടല്ലോ.
സകരിയ്യാ നബി عليه السلامറബ്ബിനോട് തുറന്നു ചോദിച്ചു: ‘ഞങ്ങള്‍ക്കോ, കുട്ടികളോ, എങ്ങനെയാണത് റബ്ബേ!’ അല്ലാഹുവിന്‍റെ കഴിവിനെക്കുറിച്ച വിശ്വാസക്കുറവല്ല ഇങ്ങനെ ചോദിക്കാന്‍ കാരണം.
അല്ലാഹുവിന് എല്ലാറ്റിനും കഴിയുമെന്നും അസാധാരണമായ പലതും അവന്‍ നടപ്പില്‍ വരുത്തുമെന്നൊക്കെ സകരിയ്യാനബി (عليه السلام)ക്കു നന്നായറിയാം. പക്ഷേ, ഈ പ്രായത്തിലൊരു കുട്ടിയോ, അതും ഇത്രയും നല്ല ഗുണഗണങ്ങളുള്ളൊരു ആണ്‍കുട്ടി! സന്തോഷം കൊണ്ടും അത്ഭുതം കൊണ്ടും ചോദിച്ചുപോയതാണ്.
റബ്ബിന്‍റെ മറുപടിയെന്താണ്? ‘അതൊക്കെ ഉണ്ടാകും, ഞാന്‍ ഉദ്ദേശിക്കുന്നതെന്തും ഞാന്‍ ചെയ്യും.’
വളരെ ലളിതമായ മറുപടിയാണ് അല്ലാഹു കൊടുത്തത്: സംഗതികളുടെ കിടപ്പ് നിങ്ങള്‍ പറഞ്ഞതുപോലെത്തന്നെയാണ്, ശരി. പക്ഷേ, ഞാന്‍ ഉദ്ദേശിക്കുന്നതൊക്കെ ചെയ്യും.
قَالَ رَبِّ أَنَّىٰ يَكُونُ لِي غُلَامٌ وَقَدْ بَلَغَنِيَ الْكِبَرُ وَامْرَأَتِي عَاقِرٌ ۖ قَالَ كَذَٰلِكَ اللَّهُ يَفْعَلُ مَا يَشَاءُ (40)
സകരിയ്യാ നബി ചോദിച്ചു: ഞാന്‍ വയോവൃദ്ധനും എന്‍റെ സഹധര്‍മിണി വന്ധ്യയും ആയിരിക്കെ എനിക്കെങ്ങനെ ഒരു മകനുണ്ടാകും? അല്ലാഹു പ്രതികരിച്ചു: അതൊക്കെ ശരി; താനുദ്ദേശിക്കുന്നത് അല്ലാഹു ചെയ്യുന്നതാണ്!
അടുത്ത ആയത്ത് 41
ഏതായാലും റബ്ബിന്‍റെ മറുപടി കേട്ടപ്പോള്‍ ഒന്നുകൂടി ആവേശഭരിതനായി. കുട്ടി ജനിക്കുമെന്നതിന് നേരത്തെത്തന്നെ ഒരു ദൃഷ്ടാന്തം കാണിച്ചുതരുമോ എന്ന് അപേക്ഷിച്ചു.
ആയ്ക്കോട്ടെ, കാണിച്ചുതരാം. നിങ്ങളുടെ നാവിന് ഇപ്പോഴൊരു കുഴപ്പവുമില്ലല്ലോ. എന്നാലും മൂന്ന് ദിവസം നിങ്ങള്‍ക്ക് ജനങ്ങളോട് സംസാരിക്കാന്‍ കഴിയില്ല. അതാണ് ദൃഷ്ടാന്തം. അതേസമയം, ദിക്ര്‍ ചൊല്ലാനും മറ്റുമൊന്നും ഒരു പ്രയാസമുവുണ്ടായിരിക്കില്ല. ആളുകളോട് എന്തെങ്കിലും പറയണമെങ്കില്‍ അത് ആംഗ്യം കൊണ്ടുമാത്രമേ കഴിയൂ.
അതല്ലേ അത്ഭുതം. തീരെ സംസാരിക്കാന്‍ കഴിയാതെ വന്നാല്‍ അത് നാവിന് വല്ല രോഗവും ഉണ്ടായതുകൊണ്ടാണെന്ന് തോന്നാമല്ലോ. അപ്പോപ്പിന്നെ അതൊരു ദൃഷ്ടാന്തം എന്നൊക്കെ പറയാന്‍ പറ്റുമോ, ഇല്ലല്ലോ. ജനങ്ങളോട് മിണ്ടാന്‍ കഴിയില്ല, എന്നാലോ ദിക്റ് ചൊല്ലാന്‍ നാവിന് ഒരു തടസ്സവുമില്ല!
قَالَ رَبِّ اجْعَلْ لِي آيَةً ۖ قَالَ آيَتُكَ أَلَّا تُكَلِّمَ النَّاسَ ثَلَاثَةَ أَيَّامٍ إِلَّا رَمْزًا ۗ وَاذْكُرْ رَبَّكَ كَثِيرًا وَسَبِّحْ بِالْعَشِيِّ وَالْإِبْكَارِ (41)
സകരിയ്യാ നബി അപേക്ഷിച്ചു: നാഥാ, എനിക്കൊരു ദൃഷ്ടാന്തം കാണിച്ചു തരേണമേ! അവന്‍ മറുപടി നല്‍കി: ആംഗ്യത്തിലൂടെയല്ലാതെ മൂന്നുനാള്‍ താങ്കള്‍ക്കു ജനങ്ങളോടു സംസാരിക്കാനാവില്ലെന്നതാണ് അടയാളം; ധാരാളമായി നാഥനെ സ്മരിക്കുകയും പ്രഭാത-പ്രദോഷങ്ങളില്‍ അവന്‍റെ മഹത്ത്വം വാഴ്ത്തുകയും ചെയ്യുക.
وَاذْكُرْ رَبَّكَ كَثِيرًا وَسَبِّحْ بِالْعَشِيِّ وَالْإِبْكَارِ
രാവിലെയും വൈകുന്നേരവുമെന്ന് പറഞ്ഞാല്‍ എല്ലാ സമയവുമെന്ന് ഉദ്ദേശ്യം. നമ്മളും അങ്ങനെ മുഴുസമയും ദിക്റിലാകണം. അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ നിലനിര്‍ത്തണം.
എന്തിനാണിവിടെ ഈസാ നബി عليه السلام ന്‍റെ ചരിത്രത്തിനിടക്ക് യഹ്‍യാ عليه السلام നബിയുടേതു കൂടി പറഞ്ഞത്?
ഈസാനബി(عليه السلام)ന്‍റെ തൊട്ടുമുമ്പുള്ള തലമുറകളുടെ ചരിത്രം പറഞ്ഞ് ഈസാ നബി عليه السلامതികച്ചും ഒരു മനുഷ്യനാണെന്ന് തെളിയിക്കുകയാണല്ലോ ഇവിടെ ചെയ്യുന്നത്. അതിനിടയില്‍, യഹ്‌യാ നബി(عليه السلام) യുടെ ചരിത്രം പറഞ്ഞത് ഇതുകൊണ്ടാണ്: പിതാവില്ലാതെ ജനിച്ചതുകൊണ്ടാണ് ഈസാനബിعليه السلام ദൈവമാണെന്ന് പറയുന്നതെങ്കില്‍, യഹ്‌യാനബി(عليه السلام)യും അങ്ങനെയാണെന്ന് പറയേണ്ടിവരും. കാരണം, പിതാവില്ലാതെ മക്കളുണ്ടാകുന്നത് പ്രകൃതിവിരുദ്ധമായതുപോലെത്തന്നെ, മച്ചിയായിരുന്ന സകരിയ്യാ നബി(عليه السلام)ന്‍റെ ഭാര്യക്ക് കുട്ടിയുണ്ടാകുക എന്നതും പ്രകൃതിവിരുദ്ധം തന്നെയാണ്.
അതുപോലെത്തന്നെ, ഈസാനബി(عليه السلام)നെക്കുറിച്ച് മലക്കുകള്‍ സന്തോഷവാര്‍ത്ത അറിയിച്ചിട്ടുണ്ടായിരുന്നു. അതേ മലക്കുകള്‍ തന്നെ ഇവിടെ യഹ്‌യാ നബി(عليه السلام)നെക്കുറിച്ചും സന്തോഷവാര്‍ത്ത അറിയിച്ചിട്ടുണ്ട്.
ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ എന്നിരിക്കെ, ഈസാനബി(عليه السلام)നെ മാത്രം ദൈവമാക്കാനും, യഹ്‌യാനബി(عليه السلام)നെ മനുഷ്യനാണെന്നുതന്നെ വിശ്വസിച്ചുപോരാനും എന്ത് ന്യായമാണുള്ളത്? ചിന്തിക്കേണ്ട വിഷയമല്ലേ.
ഏതായാലും സകരിയ്യാ നബി عليه السلام ക്കും ഭാര്യക്കും വളരെ സന്തോഷമായി. രാവിലത്തെയും വൈകുന്നേരത്തെയും പ്രാര്‍ഥനകളും സ്തുതികീര്‍ത്തനങ്ങളുമൊക്കെ നടത്താന്‍ ആളുകളോട് ആംഗ്യത്തിലൂടെ മഹാനവര്‍കള്‍ നിര്‍ദ്ദേശിച്ചു.
മൂന്നു ദിവസം സകരിയ്യ عليه السلام പ്രാർത്ഥനക്ക് നേതൃത്വം നൽകാൻ പോയില്ല. പ്രത്യേകമായ ആരാധനകളിൽ മുഴുകി. മനസ്സിൽ അല്ലാഹുﷻവിനെക്കുറിച്ചുള്ള ചിന്തകള്‍ മാത്രം.
ഭാര്യ ഈശാഅ് (إيشا) ഗർഭിണിയായി! ഹന്നത്ത് ബീവിയെപ്പോലെ, തന്‍റെ ഭാര്യയും ഇത്രയും പ്രായമായിട്ടും ഗർഭം ധരിച്ചിരിക്കുന്നു! ജേഷ്ഠത്തിയും അനുജത്തിയുമാണ് രണ്ട് പേരും. ഹനത്ത് ബീവിയുടെ സഹോദരിയാണ് ഈശാഅ് എന്നവര്‍. കഴിഞ്ഞ ക്ലാസില്‍ നമ്മളത് സൂചിപ്പിച്ചിരുന്നുവല്ലോ.
വല്ലാത്ത സന്തോഷം നിറഞ്ഞ നാളുകള്‍. കുടുംബത്തിലെ പെണ്ണുങ്ങളൊക്കെ ഇടക്കിടെ കാണാൻ വരും. ഈശാഇനെ അഭിനന്ദിക്കും. അവര്‍ പറയുന്നതൊക്കെ കേൾക്കുമ്പോൾ അഭിമാനവും സന്തോഷവും തോന്നും. ഹന്നത്ത് ബീവിക്കും വലിയ സന്തോഷം. സഹോദരിക്ക് കുഞ്ഞ് പിറക്കാൻ പോവുകയാണ്. കരഞ്ഞ് മനസ്സുരുകി പ്രാർത്ഥിച്ചതിന്‍റെ ഫലം.
പ്രസവസമയം അടുക്കുകയായി. ആകാംക്ഷയുടെ നിമിഷങ്ങള്‍!
പ്രസവം നടന്നു. നല്ലൊരു ആൺകുഞ്ഞ്! എല്ലാവര്‍ക്കും സന്തോഷം. റബ്ബിനെ മനസ്സിഞ്ഞ് സ്തുതിച്ചു. യഹ്‍യ – ما شاء اللهഎന്തൊരു അഴകാണ്!
വലിയ ഉല്കൃഷ്ട പദവിയാണ് ആ കുട്ടിക്ക് അല്ലാഹു കൊടുത്തത്. അന്ന് നിലവിലുള്ള വേദഗ്രന്ഥം തൗറാത്ത് ആണല്ലോ. തൗറാത്തിലെ വിവരങ്ങളൊക്കെ രണ്ടാം വയസ്സില്‍ തന്നെ കുട്ടി മനസ്സിലാക്കി!
യഹ്‍യാ عليه السلام കുട്ടിക്കാലത്ത് തന്നെ നബിയായി. ഈസാعليه السلام നബിയായതും കുട്ടിക്കാലത്തു തന്നെ. പല പണ്ഡിതരും അഭിപ്രായപ്പെടുന്നത്, യഹ്‍യാ നബിയും ഈസാ നബിയും عليهما السلامഒഴികെയുള്ളവര്‍ക്കെല്ലാം പ്രവാചകത്വം ലഭിച്ചത് നാൽപത് വയസ്സായപ്പോഴാണെന്നാണ്.
തൗറാത്ത് മുറുകെപ്പിടിച്ച് ജീവിക്കാന്‍ അല്ലാഹു ﷻ യഹ്‍യ(عليه السلام)നോട് കൽപ്പിച്ചു. അതിലെ വിധിവിലക്കുകൾ അനുസരിച്ചു ജീവിക്കണം. അപാകതകൾ സംഭവിക്കരുത്. സൂറത്തു മറിയമില്‍ ഇത് വിശദമായി പറയുന്നുണ്ട്. അവിടെ പഠിക്കാം-إن شاء الله.
മനസ്സ് നിറയെ അല്ലാഹുﷻവിനെക്കുറിച്ചുള്ള ചിന്തകളാണ് മഹാനവര്‍കള്‍ക്ക്. ലൗകിക ചിന്തകളൊന്നുമില്ല. തെറ്റുകളെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. മാതാപിതാക്കളോട് കരുണ കാണിക്കുന്ന കുട്ടിയാണ്. എല്ലാ നല്ല ഗുണങ്ങളും ഒത്തിണങ്ങിയ ജീവിതം.
ഉപ്പയും മകനും പ്രവാചകന്മാർ. ഒരേ കാലത്ത് തന്നെ മതപ്രബോധനം നടത്തുന്നു. ഒരുപാടുപേർ അവരുടെ വാക്കുകൾ കേട്ടു. ദുരാചാരങ്ങൾ അവസാനിപ്പിച്ചു. നല്ലവരായി മാറി.
നിരവധി എതിരാകളുമുണ്ടായിരുന്നു. ധിക്കാരികളായിരുന്നു അവര്‍. സകരിയ്യ (عليه السلام)നെ അവര്‍ക്ക് വെറുപ്പാണ്. നല്ലത് പറഞ്ഞുകൊടുക്കുന്നവരെ ധിക്കാരികള്‍ ഇഷ്ടപ്പെടില്ലല്ലോ. ആ പക വളര്‍ന്നുവളര്‍ന്ന് അവസാനം മഹാനവര്‍കളെ അവര്‍ വധിക്കുകയാണ് ചെയ്തത്.
അടുത്ത ആയത്ത് 42
മര്‍യം ബീവി رضي الله عنها ജനിച്ച കാര്യം പറഞ്ഞുവരുന്നതിനിടയില്‍, അതുമായി ബന്ധപ്പെട്ട വിഷയമെന്ന നിലക്ക് സക്കരിയ്യ നബിയുടെയും യഹ്‍യ നബിയുടെയും (عليهما السلام) ചില കാര്യങ്ങള്‍ പറഞ്ഞു. ഇനി വീണ്ടും മര്‍യംബീവി رضي الله عنها യുടെ ചരിത്രം തുടരുകയാണ്.
മര്‍യം ബീവി رضي الله عنها യുടെ അടുക്കല്‍ മലക്കുകള്‍ ചെന്ന് രണ്ട് മൂന്ന് അനുമോദന സന്ദേശങ്ങള്‍ കൈമാറിയതിനെക്കുറിച്ചാണിനി പറയുന്നത്. അല്ലാഹു അവരെ വിശിഷ്ടയായി തെരഞ്ഞെടുത്തിരിക്കുന്നു, എല്ലാ മാലിന്യങ്ങളില്‍ നിന്നും പരിശുദ്ധയാക്കിയിരിക്കുന്നു, ലോകത്തുള്ള സ്ത്രീകളില്‍ വെച്ച് അവരെ പ്രത്യേകം ഉല്‍കൃഷ്ടയാക്കിയിരിക്കുന്നു എന്നൊക്കെയാണറിയിച്ചത്.
وَإِذْ قَالَتِ الْمَلَائِكَةُ يَا مَرْيَمُ إِنَّ اللَّهَ اصْطَفَاكِ وَطَهَّرَكِ وَاصْطَفَاكِ عَلَىٰ نِسَاءِ الْعَالَمِينَ (42)
മലക്കുകള്‍ ഇങ്ങനെ പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്: ഓ മര്‍യം, അല്ലാഹു നിങ്ങളെ ഉദാത്തയായി തെരഞ്ഞെടുക്കുകയും പരിശുദ്ധയാക്കുകയും ഇന്നു ലോകത്തുള്ള സ്ത്രീകളില്‍ വെച്ച് ഉല്‍കൃഷ്ടയാക്കുകയും ചെയ്തിരിക്കുന്നു.
മര്‍യം ബീവി(رضي الله عنها)യെ തെരഞ്ഞെടുത്തുവെന്ന് 2 പ്രാവശ്യം ഈ ആയത്തില്‍ പറഞ്ഞുവല്ലേ. ആദ്യം പറഞ്ഞത് ബൈതുല്‍മുഖദ്ദസിന്‍റെ ശുശ്രൂഷക്കുവേണ്ടി തെരഞ്ഞെടുത്തു എന്ന അര്‍ത്ഥത്തിലായിരിക്കാം. പുരുഷന്മാരെയല്ലാതെ സ്ത്രീകളെ അതിന് നിയമിക്കാറില്ലല്ലോ. പക്ഷേ, മര്‍യംബീവി(رضي الله عنها)ക്ക് സവിശേഷമായ പരിഗണന നല്‍കി ആ വിശുദ്ധഗേഹത്തിന്‍റെ ശുശ്രൂഷക്കായി തെരഞ്ഞെടുത്തു.
രണ്ടാമത് പറഞ്ഞ തെരഞ്ഞെടുപ്പ്, ഉല്‍കൃഷ്ട ഗുണങ്ങള്‍ നല്‍കിയും, പിതാവില്ലാതെ ജനിക്കാന്‍ പോകുന്ന ഈസാനബി(عليه السلام)ന്‍റെ മാതാവാകാന്‍ പോകുന്നു എന്ന നിലക്കും പ്രത്യേകം തെരഞ്ഞെടുത്തു എന്നുമാകാം.
പ്രത്യേക ഭക്ഷണങ്ങള്‍ നല്കിയത്, ആരാധനക്കുവേണ്ടി ഒഴിഞ്ഞിരിക്കാന്‍ അവസരം ലഭിച്ചത്, പെണ്‍കുട്ടികളെ പള്ളി ശുശ്രൂഷക്ക് സ്വീകരിക്കാതിരുന്ന കീഴ്‌വഴക്കം ലംഘിച്ച് അവരെ സ്വീകരിച്ചത്, ഇതൊക്കെ ഈ 'തെരഞ്ഞെടുപ്പി' ന്‍റെ ഉദാഹരണങ്ങളായി പണ്ഡിതര്‍ എണ്ണിയിട്ടുണ്ട്.
അതുപോലെത്തന്നെ, ആന്തരികവും ബാഹ്യവുമായ സര്‍വ മാലിന്യങ്ങളില്‍ നിന്നുംഅല്ലാഹു അവരെ പരിശുദ്ധയാക്കുകയും ചെയ്തു.
وَاصْطَفَاكِ عَلَىٰ نِسَاءِ الْعَالَمِينَ
അക്കാലത്തുള്ള മറ്റു സ്ത്രീകളെക്കാള്‍ ഉന്നതമായ പദവി കൊടുത്തു എന്നാണുദ്ദേശ്യം. ഹദീസുകളുടെ വെളിച്ചത്തിലത് മനസ്സിലാക്കാം.
തിരുനബി صلى الله عليه وسلم പറയുന്നു: ‘ഇംറാന്‍റെ മകള്‍ മര്‍യം തന്‍റെ (കാലത്തെ) സ്ത്രീകളില്‍ ഉത്തമയും ഖുവൈലിദിന്‍റെ മകള്‍ ഖദീജ തന്‍റെ (കാലത്തെ) സ്ത്രീകളില്‍ ഉത്തമയുമാകുന്നു’ (ബുഖാരി, മുസ്‍ലിം).
തിര്‍മിദി (رحمه الله)യും മറ്റും ഉദ്ധരിച്ച ചില ഹദീസുകളില്‍, ഇവര്‍ രണ്ടാള്‍ക്കു പുറമെ, ഫിര്‍ഔന്‍റെ ഭാര്യയായ ആസിയ, തിരുനബി صلى الله عليه وسلم യുടെ പുത്രിയായ ഫാഥിമ (رضي الله عنهما) എന്നിവരെയും എണ്ണിയിട്ടുണ്ട്.
വെറെ ചില ഹദീസുകളില്‍ ഇവര്‍ നാലുപേര്‍ക്കും പുറമെ, തിരുനബി صلى الله عليه وسلم യുടെ പത്‌നി ആഇശ (رضي الله عنها)യെയും സ്ത്രീകളില്‍വെച്ചു ഉത്തമകളായി എണ്ണിയിട്ടുണ്ട്.
സൂറത്തു ത്തഹ്‌രീമില്‍ സത്യവിശ്വാസിനികളായ രണ്ടു മാതൃകാവനിതകളുടെ പേരെടുത്ത് പറഞ്ഞതില്‍ ഒന്നാമത്തേത് ഫിര്‍ഔന്‍റെ ഭാര്യയും, രണ്ടാമത്തേത് മര്‍യം ബീവിയുമാണ് ((رضي الله عنهما.
അടുത്ത ആയത്ത് 43
അതിവിശിഷ്ടമായ പദവി നല്കി ആദരിക്കപ്പെട്ട മര്‍യം ബീവി(رضي الله عنها)യോട്, അല്ലാഹുവിനെ നല്ല രൂപത്തില്‍ ആരാധിക്കാന്‍ പ്രത്യേകമായി കല്പിക്കുകയാണിനി.
يَا مَرْيَمُ اقْنُتِي لِرَبِّكِ وَاسْجُدِي وَارْكَعِي مَعَ الرَّاكِعِينَ (43)
ഓ മര്‍യം, നിങ്ങളുടെ നാഥന്നു വണങ്ങുകയും (വഴിപ്പെടുകയും) സാഷ്ടാംഗം ചെയ്യുകയും നമസ്‌കാരം നിര്‍വഹിക്കുന്നവരോടൊപ്പം നമസ്‌കരിക്കുകയും ചെയ്യുക.
നല്ല ഭയഭക്തിയോടെയുള്ള ആരാധന എന്നാണ് ‘ഖുനൂത്തി’ന് ഇമാം ഇബ്‌നു കസീര്‍(رحمه الله) അര്‍ത്ഥം പറയുന്നത്. ഖുര്‍ആനില്‍ വേറെയും പല സ്ഥലത്തും ഈ പ്രയോഗമുണ്ട്. അവിടെയും ഇതേ അര്‍ത്ഥമാണെന്ന് ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം. (തഫ്‌സീര്‍ ഥബ്‌രി).
وَارْكَعِي مَعَ الرَّاكِعِينَ
ജമാഅത്തായി നിസ്കരിക്കുക എന്നാണുദ്ദേശ്യം (ഖുര്‍ഥുബി رحمه الله).
നിസ്കാരം മുമ്പുള്ള പല സമൂഹങ്ങള്‍ക്കുമുണ്ടായിരുന്നു. അനുഷ്ഠാനരീതികളില്‍ ചില വ്യത്യാസങ്ങളുണ്ടാകുമെന്ന് മാത്രം.
ഏതായാലും ഈ കല്‍പന ലഭിച്ച ശേഷം മര്‍യം ബീവി (رضي الله عنها) ആരാധനയില്‍ അതീവ ജാഗ്രത പുലര്‍ത്തിയെന്നും അതുകാരണം കാലില്‍ നിരുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ കാണാം.
അടുത്ത ആയത്ത് 44
മര്‍യം ബീവി رضي الله عنها ജനിച്ചശേഷം ഉമ്മ നേര്‍ച്ച വീട്ടാന്‍ വേണ്ടി കുട്ടിയെ ബൈത്തുല്‍ മുഖദ്ദസ്സില്‍ കൊണ്ടുചെന്നപ്പോള്‍, കുട്ടിയെ ആര് ഏറ്റുവാങ്ങണമെന്ന കാര്യത്തില്‍ പുരോഹിതര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി എന്ന് മുമ്പ് പറഞ്ഞിരുന്നല്ലോ. തങ്ങളുടെ നേതാവായിരുന്ന ഇംറാന്‍ എന്നവരുടെ കുട്ടിയാണല്ലോ... ഏറ്റെടുക്കാന്‍ എല്ലാവരും മുന്നോട്ടുവരിക സ്വഭാവികം.
അവസാനം അവര്‍ തന്നെ ഓരൊത്തു തീര്‍പ്പിലെത്തി. നറുക്കിടാം. പുഴക്കരയില്‍ ചെന്ന് സ്വന്തം എഴുത്താണി(പേന) ഓരോരുത്തരും ജോര്‍ദാന്‍ നദിയിലിടുക; ആരുടെ പേനയാണോ ഒലിച്ചുപോകാതെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് അവര്‍ക്ക് കുട്ടിയെ ഏറ്റെടുക്കാം. അവര്‍ക്കായിരിക്കും രക്ഷാകര്‍തൃത്വ ചുമതല. ഇതാണ് തീരുമാനം.
എല്ലാവരും പേന വെള്ളത്തിലിട്ടു. സകരിയ്യാ നബി(عليه السلام)ന്‍റെ പേന മാത്രം ഒഴുകിപ്പോയില്ല. അങ്ങനെ പരിപാലനം മഹാനവര്‍കള്‍ ഏറ്റെടുക്കുകയും ചെയ്തു.
ഈസാനബി(عليه السلام)നെയും മര്‍യം ബീവി(رضي الله عنها)യെയും കുറിച്ച്, ഇത്തരം കാര്യങ്ങളടക്കം പലതും തിരുനബി صلى الله عليه وسلم സ്വയം കെട്ടിച്ചമച്ചുണ്ടാക്കി കളവ് പറയുകയാണെന്ന് ചിലര്‍ ആരോപിച്ചിരുന്നു. ഇതൊക്കെ തിരുനബി (صلى الله عليه وسلم) വേദക്കാരോട് ചോദിച്ച് പഠിച്ചുപറയുകയാണെന്നെന്നാണ് മറ്റു ചിലര്‍ പറഞ്ഞിരുന്നത്. ഈ രണ്ട് ആരോപണവും ശരിയല്ല.
ഈ സംഭവങ്ങളൊന്നും നടന്നപ്പോള്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവിടെ ഇല്ല. നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജനിക്കുന്നതിന് ആറു നൂറ്റാണ്ടോളം മുമ്പു നടന്ന സംഭവങ്ങളാണിവ. വഹ്‌യ് മുഖേന അല്ലാഹു തആലാ അറിയിച്ചുകൊടുത്തതുകൊണ്ട് മാത്രമാണ് തിരുനബി صلى الله عليه وسلم ക്ക് അതറിയാന്‍ കഴിഞ്ഞതും ഇങ്ങനെ വിവരിച്ചുകൊടുക്കുന്നതും.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് നടന്ന ഈ ചരിത്രങ്ങളൊന്നും തിരുനബി (صلى الله عليه وسلم) സ്വയം നിര്‍മിച്ചതല്ല. അല്ലാഹു അറിയിച്ചതനുസരിച്ച് നബി (صلى الله عليه وسلم) മനസ്സിലാക്കിയതാണ്.
അതുപോലെ, ഈ നറുക്കെടുപ്പിനെക്കുറിച്ച് അടുത്ത ആയത്തില്‍ പറയാന്‍ പോകുന്ന ചരിത്രം വേദക്കാരുടെ ഗ്രന്ഥങ്ങളിലൊന്നും പറഞ്ഞുകാണുന്നില്ല. അതുകൊണ്ട്, തിരുനബി (صلى الله عليه وسلم) ഇതെല്ലാം വേദക്കാരില്‍ നിന്ന് പഠിച്ചുപറയുകയാണെന്ന വാദവും തികച്ചും അടിസ്ഥാനരഹിതമാണ്.
മാത്രവുമല്ല, വേദക്കാരുടെ മുമ്പില്‍ വെച്ച് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇത്തരം വര്‍ത്തമാനങ്ങള്‍ പരസ്യമായി പറയുകയായിരുന്നല്ലോ ചെയ്തത്. എന്നിട്ടൊന്നും അവരാരും അത് നിഷേധിച്ചിട്ടില്ല. അത് സത്യത്തില്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സത്യപ്രവാചകനാണെന്നതിന് തെളിവ്കൂടിയാണ്.
ذَٰلِكَ مِنْ أَنْبَاءِ الْغَيْبِ نُوحِيهِ إِلَيْكَ ۚ وَمَا كُنْتَ لَدَيْهِمْ إِذْ يُلْقُونَ أَقْلَامَهُمْ أَيُّهُمْ يَكْفُلُ مَرْيَمَ وَمَا كُنْتَ لَدَيْهِمْ إِذْ يَخْتَصِمُونَ (44)
നബിയേ, താങ്കള്‍ക്കു നാം ദിവ്യബോധനം നല്‍കുന്ന അദൃശ്യങ്ങളില്‍ പെട്ടതാണ് ഈ വിവരങ്ങളെല്ലാം. മര്‍യമിന്‍റെ രക്ഷാകര്‍തൃത്വം ആര് ഏറ്റെടുക്കുമെന്ന് തീരുമാനിക്കാനായി തങ്ങളുടെ എഴുത്താണികളിട്ട് (പേനകളിട്ട്) അവര്‍ നറുക്കെടുപ്പ് നടത്തിയപ്പോള്‍ താങ്കളവിടെ ഉണ്ടായിരുന്നില്ല; തദ്വിഷയകമായി അവര്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ നടത്തിയപ്പോഴും താങ്കളവിടെ സന്നിഹിതനായിരുന്നില്ല.
അടുത്ത ആയത്ത് 45
അല്ലാഹുവിന്‍റെ കല്‍പന പ്രകാരം മലക്കുകള്‍ മര്‍യംബീവി(رضي الله عنها)ക്ക് നല്‍കിയ ആദ്യസന്ദേശത്തെക്കുറിച്ച് 42-ആം ആയത്തില്‍ പറഞ്ഞല്ലോ. അതായത്, സവിശേഷ പരിഗണന നല്‍കിയിട്ടുണ്ട്, പ്രത്യേകം തെരഞ്ഞെടുക്കുകയും പരിശുദ്ധയാക്കുകയും ചെയ്തിട്ടുണ്ടെന്ന്.
മറ്റൊരു സന്തോഷവാര്‍ത്തയാണിവിടെ പറയുന്നത്. അതായത് അവര്‍ക്ക് ഒരു മകന്‍ ജനിക്കുമെന്ന്. ആ കുട്ടിയുടെ പേര് മര്‍യമിന്‍റെ മകന്‍ മസീഹ് ഈസാ എന്നായിരിക്കുമെന്നും.
إِذْ قَالَتِ الْمَلَائِكَةُ يَا مَرْيَمُ إِنَّ اللَّهَ يُبَشِّرُكِ بِكَلِمَةٍ مِنْهُ اسْمُهُ الْمَسِيحُ عِيسَى ابْنُ مَرْيَمَ وَجِيهًا فِي الدُّنْيَا وَالْآخِرَةِ وَمِنَ الْمُقَرَّبِينَ (45)
മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്: ഓ മര്‍യം, തന്‍റെ പക്കല്‍ നിന്നുള്ള ഒരു വചനം കൊണ്ട് (വചനം കാരണമായുണ്ടാകുന്ന കുട്ടിയുടെ ജന്മം കൊണ്ട് ) അല്ലാഹു നിങ്ങള്‍ക്ക് ശുഭവാര്‍ത്തയറിയിക്കുന്നു. മര്‍യമിന്‍റെ പുത്രന്‍ ഈസാ മസീഹ് എന്നാണദ്ദേഹത്തിന്‍റെ പേര്; ഇഹത്തിലും പരത്തിലും പ്രമുഖനും അല്ലാഹുവിന്‍റെ സമീപസ്ഥരില്‍ പെട്ടവനുമായിരിക്കുമദ്ദേഹം.
ഈസാ എന്നാണ് സ്വന്തം പേര്; മസീഹ് എന്നത് സ്ഥാനപ്പേരും. മിശിഹാ എന്ന ഹിബ്രു പദത്തിന്‍റെ അറബി ശബ്ദമാണ് മസീഹ് - അഭിഷേകം ചെയ്യപ്പെട്ടവന്‍ എന്നാണ് സാക്ഷാല്‍ അര്‍ത്ഥം.
മസീഹ് എന്ന ഈ സ്ഥാനപ്പേരിക്കുറിച്ച് വിവിധ അഭിപ്രായങ്ങളുണ്ട്.
ധാരാളം യാത്ര ചെയ്യുന്ന ആളായതുകൊണ്ടാണെന്നാണ് ഒരഭിപ്രായം. 'മസഹ' എന്ന പദത്തിന് യാത്ര ചെയ്തു എന്നര്‍ഥമുണ്ട്. (ഭൂമിയില്‍ യാത്ര ചെയ്തിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന് മസീഹ് എന്ന് പേര്‍ വന്നത്-റാസി 8:49).
രോഗികളെ മഹാനവര്‍കള്‍ കൈ കൊണ്ട് തടവിയാല്‍, അല്ലാഹുവിന്‍റെ സമ്മതത്തോടെ ഉടനെ രോഗം മാറിയിരുന്നു - അതുകൊണ്ടാണെന്നാണ് മറ്റൊരു അഭിപ്രായം. (ഇബ്‌നു കസീര്‍). 'മസഹ' എന്നാല്‍ തടവി എന്നര്‍ഥം.
സാക്ഷാല്‍ പേര്‍ عيسى എന്നു മാത്രം പറഞ്ഞുമതിയാക്കാതെ ابن مريم (മര്‍യമിന്‍റെ മകന്‍) എന്നുകൂടി വിശേഷിപ്പിച്ചിരിക്കുന്നു. ഈസാ (عليه السلام)നെകുറിച്ചു പറയുമ്പോള്‍, പലപ്പോഴും മര്‍യമിന്‍റെ മകന്‍ എന്നാണ് അല്ലാഹു പറയാറ്. പിതാവില്ലാതെ- മാതാവില്‍നിന്ന് മാത്രം- ജനിച്ച ആളാണെന്നതിന്പുറമെ, ഈ പ്രയോഗത്തില്‍ വേറെയും കാര്യമുണ്ട്. അതായത്, ദൈവപുത്രനാണെന്നാണല്ലോ നസ്വാറാക്കളുടെ വാദം. ജാരസന്തതിയാണെന്ന് യഹൂദികളും പറഞ്ഞിരുന്നു. ഈ രണ്ട് വാദത്തിന്‍റെയും മുനയൊടിക്കുക കൂടിയാണ് ഈ പ്രയോഗത്തിലൂടെ. രണ്ടുമല്ല. മര്‍യമിന്‍റെ മകന്‍ മാത്രമാണ്.
وَجِيهًا فِي الدُّنْيَا وَالْآخِرَةِ وَمِنَ الْمُقَرَّبِينَ
ഇരുലോകത്തും പ്രമുഖനും ആദരണീയനുമാണെന്ന് സന്തോഷവാര്‍ത്ത ലഭിച്ചു. അതുപോലെ, പ്രവാചകത്വവും ശരീഅത്തും ഇന്‍ജീല്‍ എന്ന വേദവും കൊടുക്കുമെന്നും പരലോകത്ത് ഉന്നതമായ പദവികള്‍ നല്‍കുന്നമെന്നും ബീവിക്ക് ശുഭവാര്‍ത്ത ലഭിച്ചിരുന്നുവത്രേ.
ജൂതന്മാര്‍ കെട്ടിച്ചമച്ച് പ്രചരിപ്പിച്ചതും ഈസാ നബി عليه السلام യുടെ അനുയായികളെന്ന് പറയുന്നവര്‍ വിശ്വസിച്ചുവരുന്നതുമായ ഒട്ടേറെ ബുദ്ധിശൂന്യമായ സിദ്ധാന്തങ്ങളുണ്ട്. പ്രവാചകത്വത്തിന്‍റെ മഹിമയോട് നിരക്കാത്ത അത്തരം പല അപവാദങ്ങളെയും നിരാകരിക്കുകയാണിവിടെ അല്ലാഹു.
‘അല്ലാഹുവിങ്കല്‍ നിന്നുള്ളവാക്ക് (كلمة من الله)’ എന്നതുകൊണ്ടുള്ള കൊണ്ടുദ്ദേശ്യം ശരിക്ക് മനസ്സിലാക്കണം. വല്ലാതെ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ട പ്രയോഗമാണിത്.
സാധാരണഗതിയില്‍ മാതാപിതാക്കള്‍ തമ്മിലുണ്ടാകുന്ന ശാരീരികബന്ധം മുഖേനയാണല്ലോ കുഞ്ഞുങ്ങളുടെ ജനനം നടക്കുന്നത്. ഈസാ (عليه السلام)ന്‍റെ ജനനം പക്ഷേ, മാതാപിതാക്കളുടെ സമ്പര്‍ക്കത്തില്‍ നിന്നോ, സ്ത്രീ പുരുഷ ബീജസങ്കലനത്തില്‍ നിന്നോ അല്ല. അടുത്ത ആയത്തിലും 59 ലും, സൂറത്തു മര്‍യം 35ലും പറയുന്നതുപോലെ, ഉണ്ടാവണമെന്ന് അല്ലാഹു കല്‍പിച്ചപ്പോള്‍ അദ്ദേഹം ഉണ്ടായി എന്നുമാത്രം. അതായത്, അല്ലാഹുവിന്‍റെ സവിശേഷ ഉത്തരവിലൂടെ ജനിച്ചു എന്ന് ചുരുക്കം.
അപ്പോള്‍, അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു വാക്കുമൂലം ഉണ്ടായ ആളെന്ന നിലക്ക്, മഹാനവര്‍കളെപ്പറ്റി كلمة الله (അല്ലാഹുവിന്‍റെ വാക്ക്) എന്നും, ‘كلمة من الله (അല്ലാഹുവിങ്കല്‍നിന്നുള്ള വാക്ക്) എന്നും പറയപ്പെടുന്നു. അല്ലാഹു സവിശേഷമായ രീതിയില്‍ ആത്മാവ് നല്‍കിയ വ്യക്തി എന്ന അര്‍ത്ഥത്തില്‍ روح الله എന്നും പറയപ്പെടാറുണ്ട്.
--------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment