നമ്മുടെ പല ദുആ സദസ്സുകളിലും അല്ലാഹു അല്ലാത്ത പലരോടും തേടുന്നതായി കാണുന്നു. നിങ്ങള്‍ എന്നോട് തേടുക, ഞാന്‍ ഉത്തരം നല്‍കാമെന്ന് അല്ലാഹു പറയുന്നതും ഞങ്ങള്‍ നിന്നെ മാത്രം ആരാധിക്കുകയും നിന്നോട് മാത്രം സഹായം തേടുകയും ചെയ്യുന്നു എന്ന് ഫാതിഹയില്‍ പറയുന്നതുമായൊക്കെ ഇത് വിരുദ്ധമല്ലേ? നേരിട്ട് അല്ലാഹുവിനോട് തേടിയാല്‍ പോരേ?

ചോദ്യകർത്താവ്

ഹസ്നാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഏത് കാര്യവും നേരിട്ട് അല്ലാഹുവിനോട് തേടാവുന്നതാണ്. എന്നാല്‍ അതേ സമയം, അല്ലാഹു നല്‍കിയ കഴിവുകളുപയോഗിച്ച് സഹായിക്കാന്‍ ഇതരരോട് തേടാവുന്നതാണ്, അത് ശിര്‍കാണെന്ന് പറയാന്‍ ന്യായമില്ല. പ്രാര്‍ത്ഥന പരമമായ അര്‍ത്ഥത്തില്‍ അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. അല്ലാഹു അല്ലാത്ത ആര്‍ക്കെങ്കിലും സ്വന്തമായി സഹായിക്കാനാവും എന്ന വിശ്വാസത്തോടെ ആരെ എന്തിന് സമീപിക്കുന്നതും ശിര്‍ക് ആണ്.ഇതില്‍ മരിച്ചവരെന്നോ ജീവിച്ചിരിക്കുന്നവരെന്നോ ഭൌതികമെന്നോ അഭൌതികമെന്നോ വ്യത്യാസമില്ല. എന്നാല്‍ അല്ലാഹു നല്‍കിയ കഴിവ് കൊണ്ട് സഹായിക്കുമെന്ന വിശ്വാസത്തോടെയാണെങ്കില്‍ അത് ആകാവുന്നതുമാണ്. ഇവ്വിഷയകമായി മുമ്പ് വിശദമായി പറഞ്ഞത്ഇവിടെ നോക്കുക. ഏകനായ അല്ലാഹുവില്‍ ഉറച്ച് വിശ്വസിച്ച് കൊണ്ട്, പടച്ച തമ്പുരാന്‍ നല്‍കിയ കഴിവുകള്‍ ഉപയോഗിച്ച് സഹായിക്കാന്‍ സൃഷ്ടികളോട് തേടുന്നത് ശിര്‍ക് ആണെന്നും അങ്ങനെ ചെയ്യുന്നവര്‍ മുഴുക്കെയും മുശ്രിക് ആണെന്നും പറയുന്നത് ഏറെ അപകടം പിടിച്ച വാദമാണെന്ന് കൂടി നാം ഓര്‍ക്കേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter