അമേരിക്കയുടെ ഉപരോധം മറികടന്ന് ഇറാന്റെ മിസൈല്‍ പരീക്ഷണം
അമേരിക്കയുടെ ഉപരോധം തള്ളി ഇറാന്‍ ഹ്രസ്വദൂരമധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഭൂഗര്‍ഭ അറകളില്‍ സൂക്ഷിച്ചിരുന്ന മിസൈലുകളാണ് ഇറാന്‍ വിപ്ലവ ഗാര്‍ഡുകള്‍ പരീക്ഷിച്ചത്. എന്നാല്‍ മിസൈല്‍ പരീക്ഷണം ഇറാനുമായുണ്ടാക്കിയ ആണവകരാറിനെ ബാധിക്കില്ലെന്നാണ് അമേരിക്കയുടെ പക്ഷം. സൈനികാഭ്യാസത്തിന്റെ ഭാഗമായിട്ടാണ് മിസൈല്‍ പരീക്ഷണം നടത്തിയതെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഇറാന്‍ നല്‍കുന്ന വിശദീകരണം. പരീക്ഷിച്ച മിസൈലുകള്‍ക്ക് 300 മുതല്‍ 2000 കി.മീറ്റര്‍ വരെ ദൂരപരിധിയുണ്ടെന്നാണ് വിലയിരുത്തിയിട്ടുള്ളത്. മിസൈല്‍ പരീക്ഷണം സംബന്ധിച്ച വാര്‍ത്ത ആദ്യമായി പുറത്തുവിട്ടത് ഇറാന്‍ ദേശീയ ചാനലാണ്. സംഭവം ഇറാന്‍ എയ്‌റോ സ്‌പേസ് മേധാവി സ്ഥിരീകരിക്കുകയും ചെയ്തു. ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഇപരോധം അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ കരാറിന്റെ അടിസ്ഥാനത്തില്‍ യു.എന്‍ പിന്‍വലിച്ചിരുന്നു. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതോടെ ഇക്കഴിഞ്ഞ ജനുവരിയില്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുകയായിരുന്നു. ഈ ഉപരോധം നിലനില്‍ക്കുമ്പോഴാണ് വീണ്ടും ഇറാന്‍ പുതിയ പരീക്ഷണം നടത്തിയത്. വിഷയം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കാനാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ തീരുമാനമെന്നാണ് വിവരം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter