ഇഖ്റഅ് 22. ആതിഥ്യവും വിശ്വാസത്തിന്റെ അളവ് കോല് തന്നെ

ഒരിക്കല്‍ പ്രവാചകരുടെ പള്ളിയില്‍ ഒരാള്‍ വന്നു. രാത്രി നിസ്കാരം കഴിഞ്ഞ് പോകാനിടമില്ലാതെ നില്ക്കുന്ന അദ്ദേഹത്തെ കണ്ട പ്രവാചകര്‍ അനുയായികളോട് ഇങ്ങനെ ചോദിച്ചു, ഇയാളെ അതിഥിയായി ആരാണ് ഇന്ന് കൊണ്ട് പോവുക. കൂട്ടത്തിലൊരാള്‍ അദ്ദേഹത്തെയും കൂട്ടി വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ അദ്ദേഹം ഭാര്യയോട് കാര്യം പറഞ്ഞു.

പ്രവാചകര്‍ തന്നുവിട്ട അതിഥിയാണ് വന്നിരിക്കുന്നതെറിഞ്ഞ ഭാര്യ, അയാള്‍ക്ക് നല്കാന്‍ മാത്രം ഭക്ഷണമില്ലല്ലോ, നമുക്കും മക്കള്‍ക്കും അത്യാവശ്യത്തിന് കഴിക്കാന്‍ ഉള്ളതേ ഇവിടെയുള്ളൂ എന്ന ആശങ്ക ഭര്‍ത്താവുമായി പങ്ക് വെച്ചു. അല്പം ആലോചിച്ച ഭര്‍ത്താവ്, ഇങ്ങനെ ഒരു ഉപായം പറഞ്ഞുകൊടുത്തു, മക്കളെ നീ വേഗം ഉറക്കുക. അതിഥി കഴിച്ച് ഭക്ഷണം കഴിച്ച് വല്ലതും ബാക്കിയുണ്ടെങ്കില്‍ അവരെ ഉണര്‍ത്തിയാല്‍ മതി. ഉള്ള ഭക്ഷണം വിളമ്പി അതിഥിക്ക് മുമ്പില്‍ വെച്ചാല്‍ ഞാനും കൂടെയിരിക്കും. ഉടനെ നീ വിളക്ക് അണക്കണം. ഞാന്‍ കഴിക്കുന്ന പോലെ അഭിനയിക്കും. യാഥാര്‍ത്ഥ്യമറിയാതെ അയാള്‍ ആവശ്യമായത് കഴിച്ച് കൊള്ളും. ഭാര്യയും ഇതിനോട് പൂര്‍ണ്ണമായി യോജിച്ചു. 

അതിഥിയെ യഥോചിതം വിരുന്നൂട്ടി ശേഷം ആ ദമ്പതികള്‍ വിശക്കുന്ന വയറുമായി ഉറങ്ങാന്‍ പോയി, അതേ സമയം അവരുടെ മനസ്സ് ഏറെ സന്തുഷ്ടമായിരുന്നു. രാവിലെ പ്രവാചക സന്നിധിയിലെത്തിയ അദ്ദേഹത്തോട് അവിടുന്ന് ഇങ്ങനെ പ്രതികരിച്ചു, നിങ്ങള്‍ ഇന്നലെ ആ അതിഥിയെ സ്വീകരിച്ച രീതി കണ്ട് അല്ലാഹു പോലും അല്‍ഭുതപ്പെട്ടിരിക്കുന്നു.

Read More : ഇഖ്റഅ് 21.നിങ്ങള്‍ വിശ്വാസിയാണോ..അയല്‍വാസി പറയട്ടെ..

വീട്ടിലെത്തുന്ന അതിഥിയെ മൂന്ന് ദിവസവം യഥോചിതം സ്വീകരിച്ച് സാധിക്കുന്നതെല്ലാം സംവിധാനിക്കണമെന്നാണ് ഇസ്‍ലാം പറയുന്നത്. സമൂഹത്തിലെ എല്ലാ മേഖലകളെയും സ്പര്‍ശിച്ച ജീവിത പദ്ധതിയാണ് ഇസ്‍ലാം എന്ന് പറയുന്നത് ഇതെല്ലാം കൊണ്ടാണ്. ഒരു മനുഷ്യന് ഭൗതികവും അതിലേറെ ആത്മികവുമായ സന്തോഷത്തോടെ ഈ ജീവിതം കഴിച്ച് കൂട്ടാന്‍ ആവശ്യമായതൊക്കെ അത് സംവിധാനിച്ച് വെച്ചിരിക്കുന്നു. അതിലൂടെ, അവന്റെ മരണാനന്തര ജീവിതവും അതിലേറെ സന്തുഷ്ടവും ആഹ്ലാദഭരിതവുമായി മാറുന്നു.

നമ്മുടെ വീട്ടിലും അതിഥികള്‍ വരാതിരിക്കില്ല. വന്നവര്‍ക്ക് വീണ്ടും വീണ്ടും വരാന്‍ തോന്നുന്ന രീതിയിലായിരിക്കണം നമ്മുടെ സ്വീകരണവും ആതിഥ്യമര്യാദകളും. അപ്പോഴാണ് നമ്മുടെ വിശ്വാസം പൂര്‍ണ്ണമാവുന്നത്. ഒരു ഹദീസില്‍ ഇങ്ങനെ കാണാം, ആരെങ്കിലും അല്ലാഹുവിന്റെ അവന്റെ പ്രവാചകനിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്റെ അതിഥിയെ മാന്യമായി സ്വീകരിക്കട്ടെ.

ഈ റമദാന്‍ നമുക്ക് അതിന് കൂടി ശ്രമിക്കാം. ഇഫ്താറിനും മറ്റുമായി അതിഥികളെ കാത്തിരിക്കാം, എത്തിയാല്‍ അവരെ യഥോചിതം സ്വീകരിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter