മതേതര ഇന്ത്യയിലെ മുസ്‌ലിം വ്യക്തി നിയമങ്ങള്‍

നിയമം നീതിയിലേക്കുള്ള മാര്‍ഗം മാത്രമാണ്. നീതിയാവട്ടെ സമൂഹത്തിന്റേയും രാഷ്ട്രത്തിന്റെയും ജീവവായുവുമാണ്. ”മണല്‍ മൂടിപ്പോയ പുരാതന ഈജിപ്തും ഒരിക്കല്‍ ശക്തമായിരുന്ന റോമിലെ പൊളിഞ്ഞു വീഴാനിരിക്കുന്ന ഓരോ കല്ലുകളും ഏഥന്‍സിലെ വെണ്ണക്കല്‍ മൗനങ്ങളും വിളിച്ചു പറയുന്നതിതാണ്. അനീതിയില്‍ പടുത്തുയര്‍ത്തിയിട്ടുള്ള ഒരു രാഷ്ട്രത്തിനും എന്നെന്നും നിലനില്‍ക്കാനാവില്ല” എന്ന അമേരിക്കന്‍ ചിന്തകന്‍ റോബര്‍ട്ട് ഇംഗര്‍സോളിന്റെ  വാക്കുകള്‍ നീതിയാണ് രാഷ്ട്രമാല്യത്തിന്റെ ഉള്‍നൂല് എന്ന സത്യത്തിനു അടിവരയിടുന്നു. യവന മഹാ മനീഷിയായ  അരിസ്റ്റോട്ടില്‍ നീതിയെ രണ്ടായി തരംതിരിച്ചു: വിതരണനീതിയും (distributive justice) ശാസന നീതിയും (corrective justice) സാമൂഹ്യവിഭവങ്ങളുടെ വിതരണത്തില്‍ പാലിക്കേണ്ട നൈതികതയാണ് ആദ്യത്തേത്; സാമൂഹ്യ സന്തുലിതാവസ്ഥയെ പുനസ്ഥാപിക്കാനുള്ളതാണ്  രണ്ടാമത്തേത്. ഇസ്‌ലാമിക ശരീഅത്തിന്റെ ലക്ഷ്യവും ഈ രണ്ടു നൈതിക ലക്ഷ്യങ്ങള്‍ നേടുകയെന്നതാണ്, അതിലേക്കുള്ള രാജപാതയാണ് അതിന്റെ നിയമ-ധാര്‍മിക വ്യവസ്ഥ.
നിയമത്തിന്റെ സാര്‍വ്വലൗകികത എന്ന ആശയം പുരാതന റോമന്‍ ചിന്തകനായ സിസറോ തന്റെ ‘ദി റിപബ്ലിക്ക്’ എന്ന കൃതിയില്‍ ഉദ്‌ഘോഷിക്കുകയുണ്ടായി. ”റോമില്‍ ഒരു നിയമവും ഏഥന്‍സില്‍ മറ്റൊന്നും എന്നത് സംഭവ്യമല്ല. അതു പോലെ ഇന്ന് ഒരു നിയമവും നാളെ വേറൊന്നും എന്ന രീതിയും.  നിയമം സനാതനവും സാര്‍വ്വലൗകികവുമാണ്. ദൈവമാണ് നിയമത്തിന്റെ നിര്‍മ്മാതാവും വ്യാഖ്യാതാവും”.  ഇസ്‌ലാമിന്റെ നീതിശാസ്ത്രം (ജൂറിസ്പ്രൂഡന്‍സ്) സിസറോയുടെ നിയമചിന്തയോട് അടുത്തുനില്‍ക്കുന്നു. സാര്‍വ്വലൗകിക നിയമം എന്ന സങ്കല്‍പം പാശ്ചാത്യവും പൗരസ്ത്യവുമാണ്.
നിയമം സാര്‍വ്വലൗകികവും സനാതനവുമായിരിക്കെ തന്നെ കാലാനുസൃത മാറ്റങ്ങളോട് ഇസ്‌ലാമിക നിയമവ്യവസ്ഥ മുഖം  തിരിക്കുന്നുമില്ല. മദ്ഹബിന്റെ ഇമാമുമാര്‍, പ്രവാചകാന്തര കാലഘട്ടത്തില്‍ ഇസ്‌ലാമിക നിയമശാസ്ത്രത്തിനു നല്‍കിയ സംഭാവനകളും അവയ്ക്ക് ഇസ്‌ലാമിക ലോകത്ത് ലഭ്യമായ അംഗീകാരവും ഇക്കാര്യത്തിനു അടിവരയിടുന്നു.
നിയമചിന്തയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക സംഭാവന നല്‍കിയ പ്രകൃതി നിയമവാദത്തിന്റെ (Natural Law theory) പല ആശയങ്ങളും ഇസ്‌ലാമിക നിയമചിന്തയില്‍ ദൃശ്യമത്രെ. സനാതനവും സാര്‍വ്വലൗകികവുമായ നൈമിക-നൈതിക തത്വങ്ങളുടെ അസ്തിത്വം രണ്ടു ചിന്താസരണികളും അംഗീകരിക്കുന്നു. നന്മ/തിന്മ എന്ന ദ്വികരണമാണ് നിയമവ്യവസ്ഥയുടെ അടിസ്ഥാന തലം. പ്രകൃതിനിയമവാദത്തിന്റെ വക്താവായ സെന്റ്‌തോമസ് അക്വിനാസ് നിയമത്തെ മനുഷ്യനു  വേണ്ടിയുള്ള ദൈവികപദ്ധതിയായാണ് അവതരിപ്പിച്ചത്. നിയമത്തെ കുറിച്ചുള്ള ഇസ്‌ലാമിക പരിപ്രേക്ഷ്യവും മറ്റൊന്നല്ല. നിയമത്തെ അക്വിനാസ് തരംതിരിച്ചതിങ്ങനെയാണ്. (1) ലെക്‌സ് എറ്റേര്‍ണ അഥവാ ദൈവം സകല സൃഷ്ടികള്‍ക്കും നല്‍കിയിട്ടുള്ള നിയമം.
(2)ലെക്‌സ് ഡിവൈന: ദൈവം മനുഷ്യനു മാത്രമായി  വേദങ്ങളിലൂടെ നല്‍കിയിട്ടുള്ള നിയമം.
(3) ലെക്‌സ് ഹ്യൂമന: ദൈവിക വിധിക്കനുസൃതമായി മനുഷ്യന്‍ കണ്ടെത്തിയിട്ടുള്ള നിയമം.
ഇസ്‌ലാം നിയമത്തെ തരംതിരിച്ചിരിക്കുന്നതും ഏതാണ്ടിതുപോലെ തന്നെയാണ്. അക്വിനാസ് ‘ലെക്‌സ് ഡിവൈന’ എന്ന്  വിളിച്ച നിയമം ഇസ്‌ലാമിക കാഴ്ചപ്പാടില്‍ ദിവ്യബോധനം(വഹ്‌യ്) വഴി ലഭിച്ച നിയമമാണ്. അഥവാ ഖുര്‍ആനും ഹദീസും. ലെക്‌സ് ഹ്യൂമന ആവട്ടെ ഇജ്മാഅ്, ഖിയാസ് ഇജ്തിഹാദ് തുടങ്ങിയ ദ്വിതീയ രീതികളിലൂടെ മനുഷ്യന്‍ കണ്ടെത്തുന്ന നിയമവും നിയമം സാര്‍വ്വലൗകികവും സനാതനവുമായ ദൈവിക കല്‍പനകള്‍ക്ക് അനുസൃതമായിട്ടില്ലെങ്കില്‍ അത് ശരിയായ നിയമമല്ല എന്നതാണ് ഇസ്‌ലാമിക ദര്‍ശനം. ജനങ്ങളുടെ പരമാധികാരം നിയമനിര്‍മ്മാണത്തില്‍ ഇസ്‌ലാം അംഗീകരിക്കുന്നില്ല. സ്വവര്‍ഗ്ഗരതി, സ്വവര്‍ഗ്ഗവിവാഹം, ദയാവധം, ലഹരി മരുന്നിന്റേയും മദ്യത്തിന്റേയും ഉപയോഗം എന്നിവ എല്ലാ പാശ്ചാത്യരാജ്യങ്ങളിലും നിയമാനുസൃതമാക്കിയിട്ടുണ്ട്. എന്നാല്‍ ഇസ്‌ലാമിക നിയമവ്യവസ്ഥയില്‍ ഖുര്‍ആന്‍ തന്നെ അവയെ നിയമവിരുദ്ധമാക്കിയതിനാല്‍ മനുഷ്യനിര്‍മ്മിത നിയമത്തിലൂടെ അവയെ നിയമാനുസൃതമാക്കുക സാധ്യമല്ല.
‘lex injusta non est lex’ (അനീതിപരമായ നിയമം ഔപചാരികമായി നിര്‍മ്മിച്ചതായാലും നിയമമല്ല) എന്ന പ്രകൃതിനിയമവാദ സമീപനം ഇസ്‌ലാമും അംഗീകരിക്കുന്നു.
റുഡോള്‍ഫ് സ്റ്റാംലര്‍ പ്രകൃതി നിയമവാദത്തിന്റെ ആധുനിക രൂപം അവതരിപ്പിക്കുകയുണ്ടായി. ആധുനിക ചുറ്റുപാടില്‍ പ്രകൃതിനിയമവാദത്തിന്റെ രണ്ട് അടിസ്ഥാന തത്വങ്ങള്‍ ഇവയാണ്:
(1) മനുഷ്യന്റെ ബഹുമാന്യത (ഒരാള്‍ മറ്റൊരാളുടെ സ്വേഛാധിപത്യത്തിനു ഇരയാകരുത് എന്ന തത്വം)
(2) വ്യക്തിയുടെ സാമൂഹ്യ പങ്കാളിത്തം പ്രവാചകന്‍ (സ്വ) തന്റെ വിടവാങ്ങല്‍ പ്രഭാഷണത്തില്‍ ഈ രണ്ടു തത്വങ്ങളും സൂചിപ്പിച്ചിരുന്നു.
solus populi est suprama lex'(ജനങ്ങളുടെ ക്ഷേമമാണ് പരമോന്നത നിയമം) എന്നത് നിയമത്തിന്റെ  സാമൂഹ്യ ശാസ്ത്ര പരിപ്രേക്ഷ്യത്തിന്റെ ആധാരശിലയത്രെ. ജനങ്ങള്‍ എന്നതിനു രണ്ടു തലമുണ്ട്. വ്യക്തി എന്ന തലവും സമൂഹം എന്ന തലവും. വ്യക്തിയുടേയും സമൂഹത്തിന്റേയും താല്‍പര്യങ്ങളെ പരസ്പരപൂരകമാക്കുക എന്നതാണ് നിയമത്തിന്റെ പ്രഥമവും പ്രധാനവുമായ ധര്‍മം. വ്യക്തി താല്‍പര്യത്തിനു വേണ്ടി സമൂഹതാല്‍പര്യമോ സമൂഹതാല്‍പര്യത്തിനു വേണ്ടി വ്യക്തിതാല്‍പര്യമോ അടിച്ചമര്‍ത്തുന്ന നിയമം യോഗ്യമായ നിയമമല്ല. ശരീഅത്തിനെ, മുസ്‌ലിം വ്യക്തി നിയമം എന്ന അതിന്റെ പരിപ്രേക്ഷ്യത്തില്‍ സമീപിക്കുമ്പോള്‍ നിയമത്തിന്റെ സാമൂഹ്യശാസ്ത്ര വ്യാഖ്യാനം ഏറെ ഫലദായകമാണ്. വ്യക്തിക്കും സമൂഹത്തിനുമിടയില്‍ നിലനില്‍ക്കുന്ന പരസ്പാരശ്രിതത്വത്തെ (Social Solidarity) സംരക്ഷിക്കലും പരിപോഷിപ്പിക്കലുമാണ് നിയമത്തന്റെ ലക്ഷ്യം എന്നാണ് ലിയോണ്‍ ഡുഗ്വിറ്റ് സിദ്ധാന്തിച്ചത്. ”ഏതു കാലഘട്ടത്തിലും നിയമവ്യവസ്ഥയുടെ വളര്‍ച്ചയുടെ ഭൂഗുരുത്വാകര്‍ഷണ കേന്ദ്രം നിയമനിര്‍മാണ സഭയോ കോടതികളോ അല്ല; മറിച്ച് സമൂഹം തന്നെയാണ്” യൂജിന്‍ ഇഹര്‍ലിച്ച് പ്രസ്താവിക്കുകയുണ്ടായി.
സമൂഹത്തില്‍ നിലനില്‍ക്കുന്ന ആചാരങ്ങള്‍, സാമൂഹ്യപരിണാമ പ്രക്രിയയിലൂടെ രൂപം കൊണ്ടിട്ടുള്ള കീഴ്‌വഴക്കങ്ങള്‍, സാമൂഹ്യ നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയാണ് ജീവിക്കുന്ന നിയമം (living law) എന്നും രാഷ്ട്രനിര്‍മ്മിത നിയമങ്ങള്‍ നിയമവ്യവസ്ഥയുടെ ചെറിയ ഭാഗം മാത്രമാണെന്നും യൂജിന്‍ ഇഹര്‍ലിച്ച് അഭിപ്രായപ്പെട്ടു.  ജര്‍മന്‍ നിയമചരിത്രകാരനായ ഫ്രെഡറിക്ക് വോണ്‍ സാവിഗ്‌നി 19 ാം നൂറ്റാണ്ടില്‍ തന്നെ ഈ വാദം മുന്നോട്ടു വെച്ചിരുന്നു.  നിയമത്തിന്റെ ഉല്‍പത്തി-രൂപാന്തരങ്ങള്‍ ഭാഷയുടെ ഉത്ഭവവും വളര്‍ച്ചയും പോലെയാണ് എന്നാണ് സാവിഗ്‌നി വാദിച്ചത്. നിയമത്തിന്റെ ഉത്ഭവസ്ഥാനം ‘ജനതയുടെ ആത്മാവ്’ (ജര്‍മന്‍ ഭാഷയില്‍ Volksgeist)ആണെന്നാണ് സാവിഗ്‌നിയുടെ സിദ്ധാന്തം. ജനങ്ങളുടെ നിലനില്‍പിനു വേണ്ടിയുള്ള ത്വരയില്‍ നിന്നാണ് ആദ്യകാലത്ത് നിയമം രൂപം കൊണ്ടത്. പിന്നീട് നിയമപണ്ഡിതര്‍ അതിനെ സ്ഫുടം ചെയ്‌തെടുത്തു. നിയമം ജൈവികമായൊരു അസ്തിത്വമാണ്. നിയമത്തെ നിര്‍മിക്കുകയല്ല; കണ്ടെത്തുകയാണ് ചെയ്യുന്നത്. സമൂഹം നിര്‍മിക്കുന്ന നിയമത്തിനു മേല്‍ അംഗീകാരമുദ്ര പതിപ്പിക്കുക എന്നതാണ് രാഷ്ട്രധര്‍മം. അതുകൊണ്ട് തന്നെ സാവിഗ്‌നി നിയമനിര്‍മാണം (legislation), കോടതി നിര്‍മിത നിയമം (precedent) എന്നിവയ്ക്കു മേല്‍ ആചാരങ്ങള്‍ക്ക് (custom) നിയമ്രേസാതസ്സ് എന്ന നിലയില്‍ പ്രാമുഖ്യം നല്‍കി. നിയമം അതിന്റെ ശൈശവദശ പിന്നിടുമ്പോള്‍ നിയമപണ്ഡിതര്‍ ”ജതാത്മാവിന്റെ” (Volksgeist) ന്റെ പ്രതിനിധികളായി മാറും. മുസ്‌ലിം വ്യക്തി നിയമത്തിന്റെ വികാസത്തില്‍ മദ്ഹബിന്റെ ഇമാമുമാര്‍ വഹിച്ച പങ്ക് ഇതോട് ചേര്‍ത്ത് വായിക്കാം.
ഹാര്‍വാര്‍ഡ് ലോ സ്‌കൂളിലെ അധ്യാപകനായിരുന്ന റോസ്‌കോ പൗണ്ട് നിയമത്തിന്റെ സാമൂഹ്യ പരിപ്രേക്ഷ്യത്തിനു ആധുനിക വിശദീകരണം നല്‍കുകയുണ്ടായി. അദ്ദേഹം നിയമത്തിന്റെ ധര്‍മമായി വിവരിച്ചത് ”സോഷ്യല്‍ എഞ്ചിനീയറിംഗ്” എന്ന പദത്തിലൂടെയാണ്. ജെറമി ബെന്‍ഫാമിന്റെ സാമൂഹ്യ ഉപയുക്തിവാദത്തിനെ (Social Utilitarianism) അടിസ്ഥാനമാക്കിയാണ് റോസ്‌കോ പൗണ്ട് തന്റെ സിദ്ധാന്തത്തെ വളര്‍ത്തിയെടുത്തത്. ”ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഏറ്റവും കൂടുതല്‍ സന്തോഷം (maximum happiness to maximum number)” എന്നതാണല്ലോ ഇട്ടിലിറ്റേറിയനിയത്തിന്റെ അടിസ്ഥാനം. വ്യക്തി താല്‍പര്യങ്ങളും സാമൂഹ്യതാല്‍പര്യങ്ങളും തമ്മിലുള്ള ഉരസല്‍ (friction) പരമാവധി ഒഴിവാക്കി നാഗരികതയുടെ നിലനില്‍പും വികാസവും ഉറപ്പാക്കുക എന്നതാണ് സോഷ്യല്‍ എഞ്ചിനീയറിംഗ് എന്ന നിലയില്‍ നിയമത്തിന്റെ ലക്ഷ്യവും ധര്‍മവും. നിയമത്താല്‍ സംരക്ഷിക്കപ്പെടേണ്ട താല്‍പര്യങ്ങളെ അദ്ദേഹം മൂന്നായി തരംതിരിച്ചു. സ്വകാര്യതാല്‍പര്യങ്ങള്‍ (private interest) പൊതുതാല്‍പര്യങ്ങള്‍ (public interest) സാമൂഹ്യ താല്‍പര്യങ്ങള്‍ (social interest) എന്നിവ. ഈ താല്‍പര്യങ്ങള്‍ തമ്മില്‍ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുക എന്നതാണ് നിയമത്തിന്റെ ദൗത്യം.
ഇസ്‌ലാമിന്റെ വ്യക്തി നിയമം അഗാധമായ സാമൂഹ്യബോധത്തില്‍ അധിഷ്ഠിതമാണ്. ഡുഗ്വിറ്റ് ചൂണ്ടിക്കാണിച്ചത് പോലെ സമൂഹ്യപരസ്പരാശ്രിതത്വമാണ് സമൂഹത്തിന്റെ ഊടും പാവും, ഇതാണ് മുസ്‌ലിം വ്യക്തി നിയമത്തിന്റെ അടിസ്ഥാനതലം. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ഒസ്യത്ത്, ജീവനാംശം, രക്ഷകര്‍തൃത്വം തുടങ്ങിയ മുസ്‌ലിം വ്യക്തി നിയമങ്ങളിലെല്ലാം ഈ സാമൂഹ്യബോധം നിഴലിക്കുന്നുണ്ട്.
യൂജിന്‍ ഇഹര്‍ലിച്ചും സാവിഗ്‌നിയും ചൂണ്ടാക്കിട്ടിയത്  പോലെ നിയമനിര്‍മാണത്തില്‍ സമൂഹത്തിനുള്ള പങ്ക് മുസ്‌ലിം വ്യക്തി നിയമം അതിന്റേതായ പരിധികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് അനുവദിച്ചിട്ടുണ്ട്. റസൂല്‍ (സ്വ) ഇസ്‌ലാമിക പൂര്‍വ അറബ് സമൂഹത്തിലെ എല്ലാ ആചാരങ്ങളേയും കീഴ്‌വഴക്കങ്ങളേയും ദുര്‍ബലപ്പെടുത്തിയിട്ടില്ല. എന്നു മാത്രമല്ല ഇസ്‌ലാമിക തത്വങ്ങളുമായി യോജിക്കുന്ന ആചാരസമ്പ്രദായങ്ങളെ നിലനിറുത്തുകയും ചെയ്തു. സാമൂഹ്യാചാരങ്ങള്‍ (custom)മുസ്‌ലിം വ്യക്തിനിയമത്തിന്റെ ആധികാരിക സ്രോതസ്സ് അല്ലെങ്കിലും അതിന്റെ ഉല്‍പത്തി വികാസങ്ങളില്‍ സാമൂഹ്യാചാരങ്ങള്‍ നിര്‍ണ്ണായക  പങ്ക് വഹിച്ചിട്ടുള്ള ഖുര്‍ആനും ഹദീസും വ്യക്തമായ നിര്‍ദേശം നല്‍കാത്ത സന്ദര്‍ഭത്തില്‍ സാമൂഹ്യാചാരങ്ങളെ പരിഗണിക്കാം. ഇസ്തിഹ്‌സാന്‍ (equity)യുടെ അടിസ്ഥാനമാക്കി ആചാരങ്ങളെ പരിഗണിക്കാമെന്ന് ഇമാം അബൂഹനീഫ (റ) അഭിപ്രായപ്പെട്ടിട്ടുണ്ട്.
വ്യക്തമായ പ്രമാണങ്ങളുടെ അഭാവത്തില്‍ മദീനയിലെ സാമൂഹ്യാചാരങ്ങള്‍ ഇജ്മാഉം അടിസ്ഥാനമാക്കുമെന്ന് ഇമാം മാലിക് ഇബ്‌നു അനസ് (റ)വും പ്രസ്താവിച്ചിട്ടുണ്ട്. ആചാരങ്ങള്‍ക്ക് മുസ്‌ലിം വ്യക്തി നിയമത്തിലുള്ള പങ്കിനെ കുറിച്ച് താഹിര്‍ മഹ്മൂദ് തന്റെ കസ്റ്റം ഇന്‍ ഇസ്‌ലാം 1965 എന്ന ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഇപ്പോഴും ഖോജ-ബൊഹര വിഭാഗങ്ങള്‍ക്ക് വില്‍പത്രം വഴിയുള്ള അനന്തരാവകാശത്തിനും മിയോ മുസ്‌ലിംകള്‍ക്ക് ദത്തുമായി ബന്ധപ്പെട്ടും അവരുടെ ആചാരമാണ് ബാധകം. ശരീഅത്ത് ദിവ്യബോധനത്തിലൂടെ രൂപപ്പെട്ടതാണെങ്കിലും ഫിഖ്ഹ് അതിന്റെ മാനുഷികമായ പ്രയോഗശാസ്ത്രമാണ്. ശരീഅത്തിന്റെ കാലാനുസൃതവും ദേശാനുസൃതവുമായ വ്യാഖ്യാനമാണ് ഫിഖ്ഹിന്റെ ലക്ഷ്യം. ഇതിനാല്‍ മുസ്‌ലിം വ്യക്തിനിയമം കാര്‍ക്കശ്യത്തില്‍ ഊന്നിയതല്ലെന്നും കാലദേശ വ്യത്യാസങ്ങള്‍ക്ക് അനുസൃതമായ വ്യാഖ്യാന സാധ്യതക്ക് അതില്‍ ഇടമുണ്ടെന്നും മനസ്സിലാക്കാം.
മുസ്‌ലിം വ്യക്തിനിയമം പുരുഷാധിപത്യപരമാണെന്ന വിമര്‍ശനം അടിസ്ഥാനമില്ലാത്തതാണ്. വിവാഹം, വിവാഹമൂല്യം, അനന്തരാവകാശം, ജീവനാംശം തുടങ്ങിയ മേഖലകളിലെ വ്യക്തിനിയമതത്വങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. അനന്തരാവകാശത്തില്‍ സ്ത്രീകളെ ഉള്‍പെടുത്തിയെന്നു മാത്രമല്ല മാതാവ്, വിധവ എന്നിവരെ ഓഹരിക്കാരായി (Shares)ൈ ഉള്‍പ്പെടുത്തി. അവര്‍ക്ക് അനന്തരാവകാശത്തില്‍ മുന്‍ഗണന നല്‍കുകയും ചെയ്തു. മാതാവിനും പിതാവിനും പുത്രന്റെ സ്വത്തില്‍ ഒരേ അവകാശം (1/6) നല്‍കിയിട്ടുണ്ട് ഇസ്‌ലാം -പുര്‍വ്വ അറേബ്യയില്‍ പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ക്ക് മാത്രമാണ് പിന്തുടര്‍ച്ചാവകാശം ഉണ്ടായിരുന്നത്. 1937ലെ ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ടിന്റെ ലക്ഷ്യ-കാരണ പ്രസ്താവനയില്‍ തന്നെ അന്നു നിലവിലുണ്ടായിരുന്ന സാമൂഹ്യാചാരങ്ങളേക്കാള്‍ സ്ത്രീ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നത് ശരീഅത്ത് ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അനന്തരാവകാശികളെ ഓഹരിക്കാര്‍ (അംശാവകാശികള്‍), ശേഷാവകാശികള്‍,വിദൂരബന്ധുക്കള്‍ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നത് പ്രയോഗിക സാമൂഹ്യശാസ്ത്രത്തിന്റെ വെളിച്ചത്തിലാണ്.
നിയമത്തെ കുറിച്ച് നസീറുദ്ദീന്‍ മുല്ലയുടെ കഥയുണ്ട്. മുല്ല ഒരു രാജ്യത്തിന്റെ അതിര്‍ത്തിയിലെത്തി. ആ രാജ്യത്ത് പ്രവേശിച്ചപ്പോള്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ഭടന്‍ പറഞ്ഞു: ”ഈ രാജ്യത്ത് നിയമം ഏറെ കര്‍ശനമാണ്. നുണ പറയുന്നവര്‍ക്ക് കൊലമരമാണ് ശിക്ഷ” മുല്ല ചിരിച്ചു കൊണ്ട് രാജ്യത്തേക്ക് പ്രവേശിച്ചു. ഭടന്മാര്‍ ചോദിച്ചു: ”മുല്ല, നിങ്ങള്‍ എങ്ങോട്ടു പോകുന്നു” മുല്ല പ്രതിവചിച്ചു: ”കൊലമരത്തിലേക്ക്” മുല്ല പറഞ്ഞത് നുണയായിരുന്നു. മുല്ലയെ കൊലമരത്തിലേക്ക് അയച്ചേ തീരൂ എന്നാല്‍ കൊലമരത്തിലേക്ക് അയച്ചാല്‍ അയാള്‍ പറഞ്ഞത് സത്യമാകും. അപ്പോള്‍ ശിക്ഷിക്കാന്‍ കഴിയില്ല, അയച്ചില്ലെങ്കില്‍ നുണയും. മനുഷ്യനിര്‍മ്മിത നിയമത്തിന്റെ പരിമിതിയെയാണ് മുല്ല പരിഹസിച്ചത്. ശരീഅത്തിന്റെ (മുസ്‌ലിം വ്യക്തി നിയമം അടക്കം) രക്ഷാ-ശിക്ഷകള്‍ മുഴുവന്‍ ഇഹലോകത്ത് വെച്ചല്ല നല്‍കപ്പെടുന്നത്, അത് അന്തിമമായി നല്‍കപ്പെടുന്നത് പരലോകത്ത് വെച്ചാണ്. ഇഹലോകത്തിനും അപ്പുറത്തേക്ക് വ്യാപിക്കുന്ന ഈ പ്രത്യേകതയാണ് ശരീഅത്തിനെ അനന്യമാക്കുന്നത്. ”ന്യായാധിപരേ, നിങ്ങള്‍ ശരീരം കൊണ്ട് സത്യനിഷ്ഠനും ആത്മാവില്‍ അപഹര്‍ത്താവുമായവനെ എങ്ങനെയാണ് വിധിക്കുക” എന്ന ഖലീല്‍ ജിബ്രാന്റെ ചോദ്യത്തിനും മറുപടി പറയാന്‍ ശരീഅത്തിനു കഴിയുന്നതും ഇതിനാല്‍ തന്നെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter