അധ്യായം 2. സൂറ ബഖറ- (Ayath 225-230) ഈലാഅ്, വിവാഹമോചനം, ഇദ്ദ

സത്യം ചെയ്യുന്നതിനെക്കുറിച്ചാണല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി ചര്‍ച്ച ചെയ്തിരുന്നത്. അനാവശ്യമായി, തൊട്ടതിനും പിടിച്ചതിനുമൊക്കെ സത്യം ചെയ്യരുതെന്ന് പറഞ്ഞു. നല്ലൊരു കാര്യം ചെയ്യുകയില്ലെന്ന് സത്യം ചെയ്യരുതെന്നും പറഞ്ഞു. അങ്ങനെ ചെയ്തുപോയാല്‍ ആ സത്യം ലംഘിക്കണമെന്നും പ്രായശ്ചിത്തം കൊടുക്കണമെന്നും പറഞ്ഞു.

 

ഇനി പറയുന്നത്, മനപ്പൂര്‍വല്ലാതെ, അവിചാരിതമായി, ശീലങ്ങളുടെ ഭാഗമായി, സത്യം ചെയ്യുകയാണെന്നൊന്നും ഉദ്ദേശമില്ലാതെ, വല്ലാഹി, അല്ലാഹുവിനെത്തന്നെ സത്യം എന്നൊക്കെ പറഞ്ഞുപോകാറില്ലേ, അതിന് കുറ്റമില്ല എന്നാണ്. പ്രായശ്ചിത്തവും വേണ്ടതില്ല. അറിയാതെ വന്നുപോകുന്ന ഒരു നാപ്പിഴയായേ അത് ഗണിക്കൂ. അങ്ങനെയൊക്കെയാണെങ്കിലും, ആ ശീലം ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതാണ്.

 

لَا يُؤَاخِذُكُمُ اللَّهُ بِاللَّغْوِ فِي أَيْمَانِكُمْ وَلَٰكِنْ يُؤَاخِذُكُمْ بِمَا كَسَبَتْ قُلُوبُكُمْ ۗ وَاللَّهُ غَفُورٌ حَلِيمٌ (225)

 

നിങ്ങളില്‍ നിന്നുണ്ടാകുന്ന നിരര്‍ത്ഥക ശപഥങ്ങള്‍ക്കു അല്ലാഹു ശിക്ഷിക്കുകയില്ല; മനഃപൂര്‍വം ചെയ്ത (ബോധപൂര്‍വം ചെയ്ത) സത്യങ്ങള്‍ ലംഘിച്ചതിന്നു പിടികൂടുകയും ചെയ്യും. അവന്‍ ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു.

 

അടുത്ത ആയത്ത് 226

 

ഇതുവരെയുള്ള ആയത്തുകളില്‍ പറഞ്ഞതൊന്ന് സംഗ്രഹിക്കാം: മദ്യവും ചൂതാട്ടവും പോലെ, സമൂഹത്തെ നശിപ്പിക്കുന്ന ചില വിഷയങ്ങളെക്കുറിച്ച് മുന്നറിയിപ്പ് തന്നു. ശേഷം, സമൂഹത്തിന്‍റെ പ്രാഥമിക ഘടകമായ കുടുംബത്തെക്കുറിച്ചും അതിന്‍റെ രൂപീകരണത്തെക്കുറിച്ചും പറഞ്ഞു.

 

കുടുംബത്തിന്‍റെ കാര്യത്തിലായാലും മറ്റെല്ലാ കാര്യങ്ങളിലും ദീന്‍ എന്ന സുപ്രധാനമായ ഘടകമാണ് പരിഗണിക്കേണ്ടതെന്നും  വ്യക്തമാക്കി. മുശ്‍രിക്കുകളെ വിവാഹം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിശദീകരിച്ചത് ആ പശ്ചാത്തലത്തിലാണ്.

 

ഇങ്ങനെ വ്യവസ്ഥാപിതമായ രൂപത്തില്‍ നിലവില്‍ വന്നുകഴിഞ്ഞ ഒരു കുടുംബത്തിന്‍റെ ആരോഗ്യകരമായ നിലനില്‍പ് സംബന്ധിച്ച ചില പ്രധാനകാര്യങ്ങളാണ് ഇനി പറയുന്നത്.

 

ഈലാഅ്, ഥലാഖ്, ഖുല്‍അ് എന്നിവയാണ് അടുത്ത ആയത്തുകളിലെ വിഷയം.

 

ഈലാആണ് ആദ്യം പറയുന്നത്. തൊട്ടുമുമ്പുള്ള ആയത്തുകളില്‍ സത്യം ചെയ്യുന്നത് സംബന്ധിച്ചാണല്ലോ പറഞ്ഞത് – ഈ ഈലാഇലും ഒരു സത്യം ചെയ്യലുണ്ട്.

 

അറബികള്‍ക്കിടയില്‍ അന്ന് വിചിത്രമായ പല ദുരാചാരങ്ങളും നിലനിന്നിരുന്നു. ഭാര്യമാരുമായി പിണങ്ങിയാല്‍ പുരാതന അറബികള്‍ ചെയ്തു വന്നിരുന്ന നടപടിയാണിത്-ഈലാഅ്. സത്യം ചെയ്യുക എന്നാണ് ഭാഷാര്‍ത്ഥം.

ദമ്പതികള്‍ക്കിടയില്‍ വല്ല അനിഷ്ടങ്ങളും ഉണ്ടാകുമ്പോള്‍, ഇനി മേലില്‍ ഭാര്യയുമായി താന്‍ ശാരീരികമായി ബന്ധപ്പെടുകയില്ലെന്ന് ശപഥം ചെയ്ത് മാറ്റിനുറുത്തും. കെട്ടുകയും വിടുകയും ചെയ്യാതെ സ്ത്രീകളെ വിഷമിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ഈ അനീതി ഇസ്‌ലാം നിറുത്തലാക്കി.

2 രൂപത്തിലാകാം ഈ സത്യം: ചിലപ്പോള്‍ നിശ്ചിത കാലം വരെ. ചിലപ്പോള്‍ അനിശ്ചിത കാലത്തേക്ക്. അതായത് കാലം നിശ്ചയിക്കാതെയോ നാലുമാസത്തില്‍ കൂടുതല്‍ കാലം നിശ്ചയിച്ചോ സത്യം ചെയ്ത് അകന്നു നില്‍ക്കും. എന്നാലിത് ഥലാഖായി പരിഗണിക്കുമോ, അതൊട്ടില്ലതാനും.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത് വല്ലാത്ത പ്രയാസമാണ്. അതുകൊണ്ട് ശരീഅത്ത് ഇടപെടുകയാണ്.

ഒരാള്‍ ‘ഈലാഉ്’ ചെയ്യുകയാണെങ്കില്‍, പരമാവധി നാല് മാസം അവന് കാലതാമസം നല്‍കാം. അതുവരെ അവനെതിരെ നിയമനടപടിയൊന്നും എടുക്കരുത്. നാലുമാസം തികയുന്നതോടെ - അല്ലെങ്കില്‍ അതിന് മുമ്പ് തന്നെ - അവന്‍ ആ ശപഥത്തില്‍ നിന്ന് പിന്‍മാറിയെങ്കില്‍ നല്ലത്. അവന് അല്ലാഹു പൊറുത്ത് കൊടുത്തേക്കും. സത്യത്തില്‍ നിന്ന് മടങ്ങുന്നതോടൊപ്പം, നേരത്തെപറഞ്ഞപോലെ സത്യം ലംഘിച്ചതിനുള്ള പ്രായശ്ചിത്തം കൊടുക്കുകയും വേണം. ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും അഭിപ്രായം ഇങ്ങനെയാണ്.

നാലുമാസം തികഞ്ഞാലോ? രണ്ടാലൊന്ന് നിര്‍ബന്ധമാണ് - ഒന്നുകില്‍ സത്യം പിന്‍വലിച്ചു ഭാര്യയുമായി ബന്ധം പുനരാരംഭിക്കണം. അല്ലാത്തപക്ഷം അവളെ വിവാഹമോചനം ചെയ്തു വിട്ടയക്കണം. അതിനവന്‍ വിസമ്മതിച്ചാല്‍, അവള്‍ ഖാളിയെ സമീപിച്ച് കേസ് കൊടുക്കണം. ഖാളി വിവാഹമോചനം ചെയ്തുകൊടുക്കുകയും വേണം.

 لِلَّذِينَ يُؤْلُونَ مِنْ نِسَائِهِمْ تَرَبُّصُ أَرْبَعَةِ أَشْهُرٍ ۖ فَإِنْ فَاءُوا فَإِنَّ اللَّهَ غَفُورٌ رَحِيمٌ(226)

 

ഭാര്യമാരുമായി സംസര്‍ഗം നടത്തില്ലെന്ന് ശപഥം ചെയ്തവര്‍ക്ക് നാലുമാസം പ്രതീക്ഷിക്കാം (കാത്തിരിക്കാം). അവര്‍ മടങ്ങിയാല്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാമയനും തന്നെയാകുന്നു.

 

 وَإِنْ عَزَمُوا الطَّلَاقَ فَإِنَّ اللَّهَ سَمِيعٌ عَلِيمٌ (227)

ഇനി വിവാഹമോചനത്തിനാണവര്‍ തീരുമാനിക്കുന്നതെങ്കില്‍ അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും തന്നെയാണ്.

 

فَإِنَّ اللَّهَ سَمِيعٌ عَلِيمٌ 

വിവാഹമോചനത്തിന് തക്ക കാരണമുണ്ടോ, ഇല്ലേ തുടങ്ങി എല്ലാ കാര്യങ്ങളും അല്ലാഹുവിന് ശരിക്കും അറിയാം. അതുകൊണ്ട് സൂക്ഷിച്ചുവേണം അത് ചെയ്യാന്‍.

وَإِنْ عَزَمُوا الطَّلَاقَ فَإِنَّ اللَّهَ سَمِيعٌ عَلِيمٌ 

‘വിവാഹമോചനം ചെയ്യാന്‍ തീര്‍ച്ചയാക്കിയാല്‍’ - നാലുമാസം കഴിയുമ്പോഴും ശപഥത്തില്‍ നിന്ന് മടങ്ങാത്ത പക്ഷം, അത് കേവലം വിവാഹ മോചനമായിത്തീരുകയില്ലെന്നും, നിയമാനുസൃതം വിവാഹ മോചനം വേറെത്തന്നെ നടത്തണമെന്നുമാണ് ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും അഭിപ്രായം. വേറെയും അഭിപ്രായങ്ങളുണ്ട്.

‘ഈലാഇ’നെ സംബന്ധിച്ച ഈ ആയത്തുകളുടെ വെളിച്ചത്തില്‍, ഇവിടെ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്:

‘ഈലാഉ്’ മുഖേനയല്ലെങ്കില്‍ പോലും തക്കതായ കാരണമില്ലാതെ അധികകാലം ഭാര്യയെ സമീപിക്കാതിരിക്കാന്‍ പാടില്ല. പരാമവധി സാധാരണനിലയില്‍ 4 മാസത്തിലധികം കാലദൈര്‍ഘ്യം ഉണ്ടാകരുത്.  

ദാമ്പത്യത്തില്‍ അങ്ങോട്ടുമിങ്ങോട്ടും കടപ്പാടുകളുണ്ട്. രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും പരിഗണിക്കണം. ‘നിനക്ക് നിന്നോടും, നിന്‍റെ കുടുംബത്തോടും ചില കടമകളുണ്ട്’ എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രത്യേകം ആണുങ്ങളോട് പറഞ്ഞിട്ടുണ്ട് (ബുഖാരി). പെണ്ണുങ്ങളോടും അതേപോലെത്തന്നെ പറഞ്ഞിട്ടുണ്ട്.

ചില വിഷയങ്ങളുണ്ടായപ്പോള്‍ ഉമര്‍ رضي الله عنه ഈ വിഷയത്തെപ്പറ്റി സ്ത്രീകളോടുതന്നെ ആലോചന നടത്തുകയും, തദടിസ്ഥാനത്തില്‍ തന്‍റെ സൈന്യത്തില്‍ പെട്ട ആരും നാലുമാസത്തിലധികം വീടുവിട്ടുനില്‍ക്കരുതെന്ന് ഉത്തരവിറക്കുകയും ചെയ്തത് ഇവിടെ സ്മരണീയമാണ്.

ഇനിയിപ്പോ ഇപ്പറഞ്ഞതുപോലെ സത്യമൊന്നും ചെയ്യാതെത്തന്നെ, ന്യായമായ കാരണമില്ലാതെ ശാരീരിക ബന്ധം പുലര്‍ത്താത്ത ഭര്‍ത്താവിനെതിരെ, ഭാര്യക്ക് ഖാളിയെ സമീപിക്കാമെന്നാണ് ശരീഅത്ത് നിയമം. ഖാളി അതിന് പരിഹാരം കാണുകയും ചെയ്യണം.  

അടുത്ത ആയത്ത് 228

വിവാഹമോചനമാണ് വിഷയം.

വിശുദ്ധ ദീന്‍ വളരെ പവിത്രമായാണ് വിവാഹത്തെ കാണുന്നത്. അന്യരായ ആണും പെണ്ണും ഒരു ദിവസം ഇണകളും തുണകളുമായിത്തീരുന്നു. ഇത് അല്ലാഹുവിന്‍റെ മഹത്തായ ദൃഷ്ടാന്തം തന്നെയാണ്. ഖുര്‍ആന്‍ പറയുന്നു:

وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ (21)الروم

'നിങ്ങളില്‍ നിന്നുതന്നെ ഇണകളെ (ഭാര്യമാരെ) സൃഷ്ടിച്ചുതന്നിട്ടുള്ളത് അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്-നിങ്ങള്‍ അവരുമായി ഇണങ്ങിച്ചേര്‍ന്ന് മനസ്സമാധാനം കൈവരിക്കുവാന്‍ വേണ്ടി. നിങ്ങള്‍ക്കിടയില്‍ അവന്‍ പ്രേമവും കാരുണ്യവും സ്ഥാപിക്കുകയും ചെയ്തു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ഇതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്, തീര്‍ച്ച'.

 

ഈ ബന്ധം വളരെ പവിത്രമായിത്തന്നെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. റബ്ബിന്‍റെ പേര് പറഞ്ഞ് കൂട്ടിച്ചേര്‍ത്ത ഈ ബന്ധം വേര്‍പെടാന്‍ ഇടയാക്കാതെ ഇണകള്‍ സ്നേഹത്തോടെ കഴിയണം. എങ്കിലും, ഒന്നിച്ച് ജീവിതം മുന്നോട്ട് നയിക്കാന്‍ പ്രയാസമാകുന്ന ചില സാഹചര്യങ്ങളും ഉണ്ടാകാമല്ലോ. അത്തരം ഘട്ടങ്ങളില്‍ ന്യായമായ നിലക്ക് വേര്‍പിരിയാനും ഇസ്‌ലാം അനുവദിച്ചിട്ടുണ്ട്. അതാണ് ഥലാഖ്.

 

വിശുദ്ധ ദീന്‍ ഒരിക്കലും ത്വലാഖിനെ പ്രോല്‍സാഹിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, പരമാവധി ത്വലാഖ് സംഭവിക്കാതിരിക്കാനുള്ള നി൪ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. ത്വലാഖ്  എത്തുന്നതിന് മുമ്പ് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് ബോധ്യമാകും. പിണക്കം മാറ്റി ബന്ധം സുദൃഢമാകാന്‍ സഹായിക്കുന്ന നടപടിക്രമങ്ങളാണത്.

 

ദമ്പതിമാര്‍ക്കിടയില്‍ ഐക്യം നിലനിര്‍ത്താന്‍ ആവുന്നതൊക്കെ ചെയ്യണം. എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ഒരുതരത്തിലും ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ വേര്‍പിരിയുന്നതിന് വിരോധമില്ല.

വളരെ ശ്രദ്ധിച്ച് മാത്രം കൈകാര്യം ചെയ്യേണ്ട വിഷയമാണ് ത്വലാഖ്. തമാശയില് പറഞ്ഞാലും കാര്യത്തില് പറഞ്ഞാലും ദേഷ്യത്തോടെ പറഞ്ഞാലുമെല്ലാം അതിന്‍റെ വിധി ഒന്ന് തന്നെയാണ്. ത്വലാഖ് സംഭവിക്കും.

 

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: ثَلاَثٌ جِدُّهُنَّ جِدٌّ وَهَزْلُهُنَّ جِدٌّ النِّكَاحُ وَالطَّلاَقُ وَالرَّجْعَةُ

തിരുനബിصلى الله عليه وسلم പറഞ്ഞു: ഗൌരവമേറിയതോ നിസ്സാരമായതോ ആയ ച൪ച്ചയിലായാല്‍പോലും ഗൌരവമായി പരിഗണിക്കപ്പെടുന്ന മൂന്ന് കാര്യങ്ങളുണ്ട്. വിവാഹം, ത്വലാഖ്, (ത്വലാഖിനെ തുട൪ന്നുള്ള) ഇദ്ദയിലെ മടക്കം. (തി൪മിദി).

ഇനി, ചില പ്രത്യേകസാഹചര്യങ്ങളില്‍ ഥലാഖ് നടന്നു, പിന്നീട് ഖേദമായി. വീണ്ടും യോജിച്ചുകഴിയണമെന്നാഗ്രഹിച്ചു. എങ്കില്‍, വീണ്ടും ഒരുമിക്കാം. അതാണ്, ഇദ്ദക്കാലത്ത് ഭാര്യയെ മടക്കിയെടുക്കാന്‍ ഭര്‍ത്താവിന് അവകാശം നല്‍കിയത്.

 

വിവാഹമോചനം ചെയ്ത ഭര്‍ത്താവിന്, ഭാര്യയുടെ ഇദ്ദക്കാലം കഴിയുംമുമ്പ് അവളെ വീണ്ടും പഴയ ബന്ധത്തിലേക്ക് മടക്കിയെടുക്കാന്‍ അല്ലാഹു  നിയമപരമായിത്തന്നെ അവസരം നല്‍കിയിരിക്കുന്നു. പുതിയൊരു വിവാഹത്തെക്കാള്‍ നല്ലത് അതാണെന്നും, കഴിവതും മടക്കി എടുക്കുകയാണ് നല്ലതെന്നും സൂചിപ്പിക്കുകയും ചെയ്തിരിക്കുന്നു.

 

അതേസമയം, രണ്ടു പ്രാവശ്യം വിവാഹ മോചനം നടത്തുകയും മടക്കി എടുക്കുകയും ചെയ്തു കഴിഞ്ഞശേഷം മൂന്നാമതും വിവാഹമോചനം ചെയ്യുന്നപക്ഷം ഈ അവസരം നഷ്ടപ്പെടും. അതുകൊണ്ടത് ഗൌരവമായിത്തന്നെ കാണേണ്ടതാണ്.

 

ഈ ഇദ്ദയുടെ കാലാവധിയും അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുമാണ് ഇനിയുള്ള ആയത്തിലുള്ളത്.

 

وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنْفُسِهِنَّ ثَلَاثَةَ قُرُوءٍ ۚ وَلَا يَحِلُّ لَهُنَّ أَنْ يَكْتُمْنَ مَا خَلَقَ اللَّهُ فِي أَرْحَامِهِنَّ إِنْ كُنَّ يُؤْمِنَّ بِاللَّهِ وَالْيَوْمِ الْآخِرِ ۚ وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِي ذَٰلِكَ إِنْ أَرَادُوا إِصْلَاحًا ۚ وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ ۚ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ ۗ وَاللَّهُ عَزِيزٌ حَكِيمٌ (228)

 

വിവാഹമോചിതകള്‍ മൂന്നു ശുദ്ധിവരെ പ്രതീക്ഷിക്കണം. തങ്ങളുടെ ഗര്‍ഭാശയങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചുവെച്ചത് അവര്‍-അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുണ്ടെങ്കില്‍-മറച്ചു വെക്കാവതല്ല.

രഞ്ജിപ്പില്‍ കഴിയണമെന്ന് ഭര്‍ത്താക്കളുദ്ദേശിക്കുന്നുണ്ടെങ്കില്‍ ആ ദീക്ഷാവേളയില്‍ ഭാര്യമാരെ തിരിച്ചെടുക്കാന്‍ അവര്‍ അര്‍ഹതപ്പെട്ടവരാണ്. ബാധ്യതകളുള്ളതുപോലെ അവകാശങ്ങളും ഭാര്യമാര്‍ക്കുണ്ട്. എന്നാല്‍ അവരെക്കാളുന്നത പദവി പുരുഷന്മാര്‍ക്കാണ്. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു.

 

وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنْفُسِهِنَّ ثَلَاثَةَ قُرُوءٍ

 

قُرُوءٍ എന്ന വാക്കിന്‍റെ ഏകവചനം قُرْء എന്നാണ്. ഭാഷാര്‍ത്ഥം: ഒരു നിശ്ചിത കാലത്ത് സംഭവിക്കാറുള്ള ഒരു കാര്യം സംഭവിക്കുകയോ, ഒരു നിശ്ചിതകാലത്ത് അവസാനിക്കാറുള്ള ഒരു കാര്യം അവസാനിക്കുകയോ ചെയ്യുന്ന സമയം. അതുകൊണ്ടുതന്നെ, ആര്‍ത്തവമുണ്ടാകുന്ന സമയത്തിനും, ശുദ്ധിയുണ്ടാകുന്ന സമയത്തിനും ഈ വാക്ക് അറബികള്‍ ഉപയോഗിക്കാറുണ്ടെന്ന് ഇമാം ഇബ്‌നുജരീര്‍ رحمة الله عليه പറയുന്നുണ്ട്.

 

ശുദ്ധിയുടെ സമയം, ആര്‍ത്തവത്തിന്‍റെ സമയം - ഈ രണ്ടിലേതാണ് ഇവിടെ വിവക്ഷ എന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ക്ക് അഭിപ്രായവ്യത്യാസമുണ്ട്. ശുദ്ധികാലം എന്ന അഭിപ്രായമനുസരിച്ചാണ് ഈ വിഷയത്തെക്കുറിച്ച് ഇനി പറയുന്നത്.

 

وَالْمُطَلَّقَاتُ  (വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍) എന്നതുകൊണ്ട് ഇവിടെ ഉദ്ദേശ്യം,  ഭര്‍ത്താവ് ശാരീരികമായി ബന്ധപ്പെട്ട, ഗര്‍ഭിണികളല്ലാത്ത, ആര്‍ത്തവം ഉണ്ടാകാറുള്ള സ്വതന്ത്രരായ സ്ത്രീകളാണ്. അത്തരം സ്ത്രീകളുടെ ഇദ്ദയെക്കുറിച്ചാണ് മൂന്ന് ‘ഖുര്‍ഉ’കള്‍ എന്നിവിടെ പറഞ്ഞ വിധി.

 

ഇവര്‍ വിവാഹമോചിതകളായാല്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നതിനുമുമ്പ് മൂന്ന് ശുദ്ധിക്കാലം കാത്തിരിക്കണം. ഇതാണ് ഇദ്ദ (ദീക്ഷകാലം).

 

കഴിഞ്ഞ ആയത്തില്‍ പഠിച്ച ‘ഈലാഇ’ നെത്തുടര്‍ന്ന് സംഭവിച്ച ഥലാഖാണെങ്കിലും അല്ലെങ്കിലും ശരി, ഥലാഖ് ചെയ്യപ്പെട്ട സ്ത്രീകള്‍ മൂന്ന് ‘ഖുര്‍ഉ്’ കാലം കാത്തിരിക്കണം.

 

അപ്പോള്‍, ശുദ്ധികാലത്താണ് വിവാഹമോചിതയായതെങ്കില്‍ അതൊരു ശുദ്ധിയായി ഗണിക്കപ്പെടുന്നതും തുടര്‍ന്ന് മൂന്നാമത്തെ ആര്‍ത്തവത്തില്‍ പ്രവേശിക്കുന്നതോടെ ഇദ്ദ കഴിയുകയും ചെയ്യും. അതായത് - ശുദ്ധികാലമാണ് ‘ഖുര്‍ഉ്’ കൊണ്ടുദ്ദേശ്യമെന്നു വെക്കുമ്പോള്‍, ശുദ്ധികാലത്ത് വിവാഹമോചനം ചെയ്യപ്പെട്ടവളുടെ ഇദ്ദ അതിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ ആര്‍ത്തവം തുടങ്ങുന്നതോടെ അവസാനിക്കും.

 

അതെങ്ങനെയെന്ന് നോക്കാം: ഥലാഖ് നടക്കുമ്പോഴുള്ള ശുദ്ധി-1, ഒന്നാമത്തെ ആര്‍ത്തവത്തിന് ശേഷമുള്ള ശുദ്ധി-2,  രണ്ടാമത്തെ ആര്‍ത്തവത്തിനു ശേഷമുണ്ടാകുന്ന ശുദ്ധി-3. ഇങ്ങനെ ആകെ മൂന്ന് ഖുര്‍ഉകള്‍.

 

ഇനി, ആര്‍ത്തവകാലത്താണ് വിവാഹമോചനം ചെയ്യപ്പെട്ടതെങ്കില്‍, അതടക്കം, നാലാമത്തെ ആര്‍ത്തവത്തില്‍ പ്രവേശിക്കന്നതോടെയാണ് ഇദ്ദ കഴിയുക. (ആര്‍ത്തവകാലത്ത് സ്ത്രീകളെ വിവാഹമോചനം ചെയ്യുന്നത് തെറ്റാണ്. അത് മറ്റരു വിഷയമാണ്. അതുസംബന്ധമായ കാര്യങ്ങള്‍ സൂറ ഥലാഖിലും മറ്റും വരുന്നുണ്ട്.)

 

وَالْمُطَلَّقَاتُ  എന്നതുകൊണ്ട് ഇവിടെ ഉദ്ദേശ്യം, സംയോഗം നടന്ന, ആര്‍ത്തവമുണ്ടാകാറുള്ള, ഗര്‍ഭമില്ലാത്ത സ്ത്രീകളാണെന്ന് നേരത്തെ പഞ്ഞല്ലോ. എന്താണതിന് കാരണം? അല്ലാത്തവരുടെ ഇദ്ദക്കാലം ഇങ്ങനെയല്ല എന്നതുതന്നെ. അത് വേറെ ആയത്തുകളില്‍ പറയുന്നുണ്ട്.

 

തീരെ ശാരീരിക ബന്ധം നടന്നിട്ടില്ലാത്ത സ്ത്രീകളാണ് ഥലാഖ് ചൊല്ലപ്പെട്ടതെങ്കില്‍ ഇദ്ദ ആചരിക്കേണ്ടതില്ല എന്ന് 33:49 ലുണ്ട്.

 

ആര്‍ത്തവം ഉണ്ടായിട്ടില്ലാത്തവരോ, ആര്‍ത്തവം അവസാനിച്ചവരോ ആയവരുടെ ഇദ്ദ മൂന്നുമാസമാണ്, ഗര്‍ഭിണികളുടെ ഇദ്ദ അവരുടെ പ്രസവം വരെയും ആണ്. ഇത് 65: 4ലും വ്യക്തമാക്കിയിട്ടുണ്ട്

 

وَلَا يَحِلُّ لَهُنَّ أَنْ يَكْتُمْنَ مَا خَلَقَ اللَّهُ فِي أَرْحَامِهِنَّ إِنْ كُنَّ يُؤْمِنَّ بِاللَّهِ وَالْيَوْمِ الْآخِرِ

(അവരുടെ ഗര്‍ഭാശയങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചതിനെ അവര്‍ മറച്ചുവെക്കാന്‍ പാടില്ല.) വിവാഹമോചനസമയത്ത് ഗര്‍ഭം ധരിച്ചിരുന്നോ എന്നും ആര്‍ത്തവങ്ങളുടെ എണ്ണം എത്രയായി എന്നുമൊക്കെ അറിയാന്‍ സാധാരണഗതിയില്‍ സ്ത്രീകളെത്തന്നെ ആശ്രയിക്കുകയല്ലാതെ നിര്‍വാഹമില്ലല്ലോ. അതുകൊണ്ട്, അത്തരം കാര്യങ്ങള്‍ ഒന്നും മറച്ചുവെക്കാതെ അവര്‍ സത്യം പറയണം.

 

മറ്റൊരു കല്യാണം കഴിക്കാനുള്ള ബദ്ധപ്പാടുകൊണ്ട് ഇദ്ദ കഴിയുന്നതിനുമുമ്പ് കളവ് പറഞ്ഞ് കാര്യം സാധിക്കുന്ന രീതി കുറ്റകരമാണ്. ഗര്‍ഭം മറച്ചുവെച്ച് മറ്റൊരു വിവാഹത്തിന് മുതിരുന്നത് കടുത്ത വഞ്ചന കൂടിയല്ലേ.

 

എന്തെങ്കിലുമൊക്കെ താല്പര്യങ്ങള്‍ക്കുവേണ്ടി, ഇദ്ദക്കാലം വേഗം അവസാനിക്കണമെന്നോ, അല്ലെങ്കില്‍ മാക്സിമം നീണ്ടുപോകണമെന്നോ ആഗ്രഹമുണ്ടാകാന്‍ സാധ്യതയുണ്ടല്ലോ. അതിനൊന്നും വേണ്ടി യാഥാര്‍ത്ഥ്യം മറച്ചുവെക്കരുത്. ഇങ്ങനെ മറച്ചുവെക്കുന്നതുകൊണ്ട് ഉണ്ടായേക്കാവുന്ന ഭവിഷ്യത്ത് വലുതായിരിക്കും. മടക്കി എടുക്കലും പുതിയ വിവാഹം നടത്തലുമെല്ലാം ഇദ്ദയെ ആശ്രയിച്ചാണല്ലോ നടക്കുന്നത്. 

 

വളരെ ഗൗരവ സ്വരത്തില്‍ ‘അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ ( إِن كُنَّ يُؤْمِنَّ بِاللَّهِ وَالْيَوْمِ الْآخِرِ ) എന്നുകൂടി താക്കീത് ചെയ്തത് സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒളിച്ചുവെക്കുന്നത് വലിയ തെറ്റും ശിക്ഷാര്‍ഹവുമാണെന്നാണിത് സൂചിപ്പിക്കുന്നത്.

 

وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِي ذَٰلِكَ إِنْ أَرَادُوا إِصْلَاحًا ۚ

 

മടക്കി എടുക്കുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം: മടക്കി എടുക്കുന്നത് വല്ല ദുരുദ്ദേശ്യവും വെച്ചുകൊണ്ടാകരുത്; ഉപദ്രവിക്കാനാകരുത്. നല്ലത് വരണം, ഒന്നായി നന്നായി ജീവിക്കണം, ഭാവി ഗുണകരമാകണം എന്നൊക്കെയുള്ള ഉദ്ദേശ്യത്തോടെയായിരിക്കണം മടക്കി എടുക്കുന്നത്.

 

إِنْ أَرَادُوا إِصْلَاحًا

ഈ ഉപാധിയോടെയാണ് മടക്കി എടുക്കാനുള്ള അവകാശം അല്ലാഹു നല്‍കിയിരിക്കുന്നതെന്ന് മടക്കി എടുക്കുന്നവരും, അതിന് പ്രേരിപ്പിക്കുന്നവരും ശ്രദ്ധിക്കണം.

 

ഈ നല്ല ഉദ്ദേശ്യമില്ലാതെ, ആ പെണ്ണിനെ വിഷമിപ്പിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യണമെന്ന ദുരുദ്ദേശ്യത്തോടുകൂടിയാണ് മടക്കിയെടുക്കുന്നതെങ്കില്‍ അത് കുറ്റകരമാണ്.

 

ഇനി അങ്ങനെ വല്ല ദുരുദ്ദേശ്യത്തോടുകൂടിയും ഒരാള്‍ മടക്കി എടുക്കുകയാണെങ്കില്‍, അത് തെളിയിക്കാനും, അതിന്‍റെ പേരില്‍ നിയമനടപടി എടുക്കാനും ഇവിടെ പ്രയാസകരമായിരിക്കും. പക്ഷേ, അല്ലാഹുവിന്‍റെ മുമ്പില്‍ കള്ളികളെല്ലാം വെളിച്ചത്താകും. അന്ന് ശിക്ഷാനടപടി സ്വീകരിക്കുകയും ചെയ്യും.

 

ആര്‍ക്കാണ് മടക്കിയെടുക്കാന്‍ പറ്റുക? എല്ലാ തരം ഥലാഖിലും പറ്റുമോ?

ഇല്ല, റജ്ഇയ്യായ ഥലാഖില്‍ മാത്രം. ഇദ്ദക്കാലത്ത് മടക്കിയെടുക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ടെന്ന് പറഞ്ഞത്, മടക്കി എടുക്കാവുന്ന (റജ്ഇയ്യ്) ഥലാഖാണ് നടന്നതെങ്കിലാണ്. അതായത്, ഒന്നും രണ്ടും ചൊല്ലിയതാണെങ്കില്‍.

 

മൂന്ന് ഥലാഖും ചൊല്ലിയതാണെങ്കിലോ (ഥലാഖ് ബാഇന്‍), അല്ലെങ്കില്‍ ഭാര്യ ഭര്‍ത്താവിന് വല്ല പ്രതിഫലവും കൊടുത്ത് വിവാഹമോചനം ചെയ്യിച്ചതാണെങ്കിലോ (ഖുല്‍അ്), ഇദ്ദക്കാലത്ത് മടക്കിയെടുക്കാന്‍ അവകാശമില്ല.

 

ഭര്‍ത്താവിന് ധനമോ സ്വത്തോ മറ്റോ നല്‍കി വിവാഹമോചിതയാകുന്നതിനാണ് ഖുല്‍അ് എന്ന് പറയുന്നത്. അതായത്, പ്രതിഫലം നല്കിയുള്ള വിവാഹമോചനം.

 

وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ ۚ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ ۗ وَاللَّهُ عَزِيزٌ حَكِيمٌ

പുതിയൊരു കുടുംബം കെട്ടിപ്പടുക്കുന്നതിന്‍റെ തുടക്കമാണല്ലോ വിവാഹം. അത് വിജയകരമായി മുന്നോട്ടുപോകണമെങ്കില്‍ ദമ്പതികള്‍ പുതിയ ചില നിയന്ത്രണങ്ങള്‍ സ്വീകരിക്കേണ്ടിവരും. അങ്ങോട്ടുമിങ്ങോട്ടുമുള്ള അവകാശങ്ങളും ബാധ്യതകളും മനസ്സിലാക്കുകയും അതനുസരിച്ച് ജീവിക്കണം.

 

ഇതാണ് لَهُنَّ مِثْلُ الَّذِي عَلَيْهِنَّ എന്ന വാക്യത്തിലൂടെ അല്ലാഹു പഠിപ്പിക്കുന്നത്. ഭാര്യമാര്‍ക്ക് നിങ്ങളോട് ബാധ്യതകളുള്ളപോലെ, അവരോട് ഭര്‍ത്താക്കന്മാരേ, നിങ്ങള്‍ക്കും ബാധ്യതകളുണ്ട് ( وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ ) എന്ന് സാരം.

 

വളരെ വിശാലമായ അര്‍ത്ഥമാണ് ഈ ചെറുവാക്യത്തിനുള്ളത്. സ്ത്രീകള്‍ക്ക് ഒരു വിലയും കല്പിക്കാതിരുന്ന, തീരെ പരിഗണിക്കാതിരുന്ന ഒരു കാലത്ത് അവര്‍ അര്‍ഹിക്കുന്ന അവകാശങ്ങളെല്ലാം ഈ ഒരൊറ്റ വാക്യം കൊണ്ട് അല്ലാഹു വകവെച്ചുകൊടുത്തിരിക്കുകയാണ്.

 

وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ

ഓരോ ഭാഗത്തുള്ളവരും മറു ഭാഗത്തോടുള്ളവരോട് നിറവേറ്റാനുള്ള ബാധ്യതകള്‍ ഇന്നതൊക്കെയാണെന്ന് എണ്ണിപ്പറയുക പ്രയാസമാണല്ലോ.

അതുകൊണ്ടാണത് ചുരുക്കിപ്പറഞ്ഞത് – بِالْمَعْرُوفِ

 

ദീന്‍ പ്രത്യേകം നിര്‍ദ്ദേശിച്ച, പൊതുവെ എല്ലാവരും അനുവര്‍ത്തിക്കുന്ന ബാധ്യതകളെല്ലാം ഇതില്‍ പെട്ടു. ഗാര്‍ഹികം, കുടുംബപരം, ദാമ്പത്യപരം, സാമ്പത്തികം തുടങ്ങി വിവിധ മേഖലകളില്‍ പരസ്പരം അനുവര്‍ത്തിക്കേണ്ട ബാധ്യതകളെല്ലാം ഉള്‍പെട്ടു.

 

എല്ലാതരം ബാധ്യതകളും ഈ വാക്കില്‍ ഉള്‍ക്കൊള്ളുന്നു എന്നു മാത്രമല്ല, ആ ബാധ്യതകള്‍ പാലിക്കുന്നത് ഓരോരുത്തരുടെയും കഴിവും അവസ്ഥയും അനുസരിച്ച് വേണമെന്ന സൂചനകൂടി ഇതിലുണ്ട്.

 

ഈ ആയത്ത് വിവരിച്ചുകൊണ്ട് ഇബ്‌നു അബ്ബാസ് رضي الله عنهما പറയാറുണ്ട്: ‘എനിക്കുവേണ്ടി ഭാര്യ അണിഞ്ഞൊരുങ്ങുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നതുപോലെ, അവള്‍ക്കുവേണ്ടി ഞാന്‍ അണിഞ്ഞൊരുങ്ങുന്നതും ഞാന്‍ ഇഷ്ടപ്പെടുന്നു. കാരണം അല്ലാഹു പറയുന്നു: وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ (അവര്‍ക്ക് ബാധ്യതകളുള്ളതുപോലെ അവരോടും ബാധ്യതകളുണ്ട്)

സ്ത്രീകളോട് പുരുഷനും, തിരിച്ചുമുള്ള ബാധ്യതകള്‍ നിരവധിയാണ്. വിശാലമായി പറയേണ്ട വിഷയമാണ്.

 

തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: നിങ്ങളില്‍ ഏറ്റവും വിശ്വാസം പൂര്‍ത്തിയായവര്‍, ഏറ്റവും നല്ല സ്വഭാവമുള്ളവരാണ്. നിങ്ങളിലെ ഉത്തമന്‍മാര്‍, ഭാര്യമാരോട് നന്നായി പെരുമാറുന്നവരാണ്’ (തിര്‍മിദി).

 

ഭാര്യയോട് ഭര്‍ത്താവിനുള്ള കടമയെപ്പറ്റിയുള്ള ചോദ്യത്തിന്, തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറുപടി പറഞ്ഞത്: ‘നീ ഭക്ഷിക്കുമ്പോള്‍ അവള്‍ക്കും ഭക്ഷണം നല്‍കുക. നീ ഉടുക്കുമ്പോള്‍ അവളെയും ഉടുപ്പിക്കുക. മുഖത്തടിക്കരുത്, ചീത്തവാക്ക് പറയരുത്, വീട്ടില്‍വെച്ചല്ലാതെ അവളുമായി പിണങ്ങാതിരിക്കുക (പിണക്കം കാരണം വീട് വിട്ടുപോകുവാന്‍ ഇടവരുത്താതിരിക്കുക).’

തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘ഒരു സത്യവിശ്വാസി, സത്യവിശ്വാസിനിയോട് പ്രശ്നങ്ങളുണ്ടാക്കാതിരിക്കട്ടെ (ഈര്‍ഷ്യതയില്ലാതിരിക്കട്ടെ). അവളുടെ ഒരു സ്വഭാവം അവന് അനിഷ്ടമായെങ്കില്‍, മറ്റൊരു സ്വഭാവം അവന് തൃപ്തികരമായിരിക്കും.’ (മുസ്‍ലിം).

വേറെയും നിരവധി ഹദീസുകള്‍ ഇതുസംബന്ധമായുണ്ട്.

وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ

സ്ത്രീകള്‍ക്ക് പുരുഷന്‍മാരോടുള്ളതുപോലെ, പുരുഷന്‍മാര്‍ക്ക് സ്ത്രീകളോടും കടമയുണ്ടെന്ന് പറഞ്ഞപ്പോള്‍, പുരുഷനും സ്ത്രീയും എല്ലാ ബാദ്ധ്യതയിലും ഒരേപോലെയാണെന്നോ, സ്ത്രീയുടെ മേല്‍ പുരുഷന് യാതൊരു നിയന്ത്രണാധികാരവും ഇല്ലെന്നോ ധരിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയല്ല. അതാണ് അടുത്തവാക്യത്തില്‍ അല്ലാഹു പറയുന്നത്:

‘പുരുഷന്‍മാര്‍ക്ക് അവരെക്കാള്‍ പദവിയുണ്ടുതാനും ( وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ ).’ ഈ പദവി എന്താണെന്ന് ഇവിടെ പറഞ്ഞിട്ടില്ലെങ്കിലും സൂറത്തു ന്നിസാഅ് 34 ല്‍ നിന്ന് അത് മനസ്സിലാക്കാവുന്നതാണ്.

അവിടെ  പറഞ്ഞതിന്‍റെ ചുരുക്കം: പുരുഷന്‍മാര്‍ക്ക് പ്രകൃതിപരമായി അല്ലാഹു ചില ശ്രേഷ്ഠതകള്‍ നല്‍കിയിട്ടുണ്ട്, മാത്രമല്ല, സ്ത്രീകള്‍ക്കുവേണ്ടി ചെലവഴിക്കുന്നത് പുരുഷന്‍മാരാണ്. ഇതുകാരണം, അവരുടെ നിയന്ത്രണവും രക്ഷാധികാരവും പുരുഷന്‍മാര്‍ക്കാണ്.

ഇങ്ങനെ, പുരുഷന് ചില പദവികള്‍ നല്‍കിയതിന്‍റെ പ്രായോഗികതയും പെണ്ണുങ്ങള്‍ മനസ്സിലാക്കണം. കുടുംബജീവിതം ശിഥിലമാവാതെ കെട്ടുറപ്പുള്ളതാകണമെങ്കില്‍, നല്ലൊരു നേതൃത്വം അത്യാവശ്യമാണല്ലോ. ആ നേതൃത്വമാണ് പുരുഷന്‍റെ കൈയില്‍ അല്ലാഹു കൊടുത്തത്. കാരണം, നേതൃപാടവവും നെഞ്ചൂക്കും മറ്റും പുരുഷനാണുള്ളത്.

അതേസമയം, നിയന്ത്രണാധികാരമുണ്ടെന്ന് കരുതി പുരുഷന്‍ അവളോട് അനീതി കാണിക്കരുത്. അവളോ, ഭര്‍ത്താവിനെ അനുസരിച്ച് ജീവിക്കുകയും വേണം.

 

وَاللَّهُ عَزِيزٌ حَكِيمٌ

അല്ലാഹു പ്രതാപശാലിയും യുക്തിയുക്തം പ്രവര്‍ത്തിക്കുന്നവനുമാണ്. അല്ലാഹുവിന്‍റെ പേരു പറഞ്ഞ് കൂടെ കൂട്ടിയ സ്വന്തം പെണ്ണിനോട് മോശമായി പെരുമാറുന്നവരെ അവന്‍ ശരിക്ക് തിരിച്ചറിയുകതന്നെ ചെയ്യുമെന്ന് പുരുഷന്‍ ഓര്‍ത്തിരിക്കണം.

 

ഈ വിഷയമെന്നല്ല, ഏത് കാര്യത്തിലും അല്ലാഹുവിന്‍റെ നിയമ നിര്‍ദ്ദേശങ്ങള്‍ വകവെക്കാത്തവരെ ഒതുക്കാനും ആവശ്യമായ നടപടി എടുക്കാനും അവന് കഴിയും. അവന്‍റെ നിയമനിര്‍ദ്ദേശങ്ങളെല്ലാം തന്നെ തികച്ചും യുക്തവും ന്യായവുമായിരിക്കും. അതിലൊന്നും യാതൊരു ഭേദഗതിക്കും സ്ഥാനമില്ല. ഇതൊക്കെയാണ്  وَاللَّهُ عَزِيزٌ حَكِيمٌ എന്നുപറഞ്ഞതുകൊണ്ട് ഉദ്ദേശ്യം.

അടുത്ത ആയത്ത് 229

 

228 ആം ആയത്തില്‍, ഥലാഖ് സംബന്ധമായ നിയമങ്ങള്‍ വിവരിച്ചപ്പോള്‍, ഥലാഖിനുശേഷം ഭാര്യയെ മടക്കി എടുക്കുന്നതിനെപ്പറ്റിയും, ഇദ്ദയെപ്പറ്റിയും പറഞ്ഞിരുന്നല്ലോ. അതിനോടനുബന്ധിച്ച് ഇനി, മടക്കി എടുക്കാവുന്ന ഥലാഖ്  ഏതാണെന്നും, മടക്കി എടുക്കാന്‍ പാടില്ലാത്തതോണെന്നും ഥലാഖ് ചെയ്യേണ്ട അനിവാര്യസാഹചര്യത്തില്‍ അതെങ്ങനെയായിരിക്കണമെന്നും മറ്റും പറയുകയാണ്. അതായത്, വിവാഹമോചിതയായ ഭാര്യയെ അവളുടെ ഇദ്ദക്കാലത്ത് മടക്കി എടുക്കാന്‍ ഭര്‍ത്താവിനവകാശമുണ്ടെന്ന് മുന്‍വാക്യത്തില്‍ പറഞ്ഞത് വിശദീകരിക്കുകയാണ്.

 

ഒന്നോ രണ്ടോ ഥലാഖ് മാത്രം ചൊല്ലിയതാണെങ്കിലേ മടക്കി എടുക്കാന്‍ അവകാശമുള്ളൂ. അങ്ങനെ മടക്കി എടുത്താല്‍, നല്ല രീതിയില്‍ ആ ബന്ധം നിലനിറുത്തിപ്പോരണം. മടക്കി എടുക്കുന്നില്ലെങ്കില്‍ ഔദാര്യപൂര്‍വം അവളെ വിട്ടയക്കുകയും വേണം.

 

الطَّلَاقُ مَرَّتَانِ ۖ فَإِمْسَاكٌ بِمَعْرُوفٍ أَوْ تَسْرِيحٌ بِإِحْسَانٍ وَلَا يَحِلُّ لَكُمْ أَنْ تَأْخُذُوا مِمَّا آتَيْتُمُوهُنَّ شَيْئًا إِلَّا أَنْ يَخَافَا أَلَّا يُقِيمَا حُدُودَ اللَّهِ ۖ  فَإِنْ خِفْتُمْ أَلَّا يُقِيمَا حُدُودَ اللَّهِ فَلَا جُنَاحَ عَلَيْهِمَا فِيمَا افْتَدَتْ بِهِ ۗ تِلْكَ حُدُودُ اللَّهِ فَلَا تَعْتَدُوهَا ۚ وَمَنْ يَتَعَدَّ حُدُودَ اللَّهِ فَأُولَٰئِكَ هُمُ الظَّالِمُونَ (229)

 

തിരിച്ചെടുക്കാവുന്ന വിവാഹമോചനം രണ്ടുവട്ടമാണ്; പിന്നെ നീതിപൂര്‍വം സഹവസിപ്പിക്കുക, അല്ലെങ്കില്‍ നന്നായി പിരിച്ചയക്കുക. അല്ലാഹുവിന്‍റെ പരിധികള്‍ പാലിച്ചു പോരാനാവില്ല എന്ന് ഇരുവര്‍ക്കും ആശങ്കതോന്നിയാലല്ലാതെ, ഭാര്യമാര്‍ക്കു കൊടുത്തതില്‍ നിന്നു യാതൊന്നും തിരിച്ചുവാങ്ങാന്‍ നിങ്ങള്‍ക്കു പാടില്ല. ഇനി, അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ അനുസരിക്കാനാകില്ലെന്നു ഭയപ്പാടുണ്ടെങ്കില്‍ വിവാഹമോചനലബ്ധിക്കായി അവളെന്തെങ്കിലും നല്കുന്നുവെങ്കില്‍ അതിലവരിരുവര്‍ക്കും കുറ്റമൊന്നും തന്നെയില്ല. അല്ലാഹുവിന്‍റെ നിയമ പരിധികളാണിവയെല്ലാം; നിങ്ങളവ മറികടക്കരുത്. ആ നിയമ പരിധികള്‍ ആരു ലംഘിക്കുന്നുവോ അവര്‍ തന്നെയാണ് അക്രമികള്‍.

 

ഥലാഖ് സംബന്ധമായി പ്രധാനപ്പെട്ട പല നിയമങ്ങളും ഈ  ആയത്തിലുണ്ട്. അവയെപ്പറ്റി ഇടക്കിടെ പല പ്രാവശ്യം حُدُود اَلَّله എന്ന് വിശേഷിപ്പിച്ച്, അത് ലംഘിക്കുന്നതിനെപ്പറ്റി കര്‍ശനമായ താക്കീതും നല്കിയിട്ടുണ്ട്. ഈ നിയമങ്ങളുടെ ഗൗരവമാണത് സൂചിപ്പിക്കുന്നത്. പക്ഷേ,  ഇങ്ങനെയൊക്കെയായിട്ടും ഈ കര്‍ശനമായ നിയമാതിര്‍ത്തികള്‍ പലരും ലംഘിക്കുകയാണ്.  

 

ഖുര്‍ആന്‍ അവതരിക്കുന്ന കാലത്തുണ്ടായിരുന്ന ഒരു മോശം സമ്പ്രദായത്തിന് ഫുള്‍സ്റ്റോപ്പിടുകയാണിവിടെ. സ്ത്രീസമൂഹത്തിന് യാതൊരു നിലയും വിലയും കല്പിക്കാത്ത കാലമായിരുന്നല്ലോ അത്. ഭാര്യമാരെ തോന്നിയതുപോലെ വിവാഹമോചനം ചെയ്യുകയും ഇദ്ദ കഴിയുന്നതിനുമുമ്പ് മടക്കി എടുക്കുകയും ചെയ്തിരുന്നു അവര്‍.

 

എത്ര പ്രാവശ്യം വേണമെങ്കിലും  വിവാഹമോചനം നടത്തുകയും മടക്കി എടുക്കുകയും ചെയ്യാം. സ്ത്രീകള്‍  വല്ലാതെ പ്രയാസപ്പെട്ടു. വിവാഹംകൊണ്ട് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍  ലഭിക്കുകയോ, വിവാഹമോചനം വഴി ലഭിക്കേണ്ട സ്വാതന്ത്ര്യം ലഭിക്കുകയോ ചെയ്യാതെ, വിവാഹിതയോ,  വിവാഹമോചിതയോ അല്ലാത്തവിധം, എത്രയോ സ്ത്രീകള്‍ ജീവിതം തള്ളിനീക്കേണ്ടി വന്നു. സ്ത്രീകളെയും അവരുടെ സ്ത്രീത്വത്തെയും വെച്ചുള്ള ഈ പന്താട്ടം  അവസാനിപ്പിക്കാന്‍ ശരീഅത്ത് ഇടപെടുകയാണ്.

അത്തരം അക്രമങ്ങള്‍ക്ക്  ഇരയാകാതെ സ്ത്രീകളെ സംരക്ഷിക്കുകയാണ്.

 

ഒരു സ്ത്രീയെ വിവാഹം ചെയ്താല്‍ അയാള്‍ക്ക് മൂന്ന് ഥലാഖിന്‍റെ അവകാശമേ ഉള്ളൂ. അതില്‍ ഒന്നോ രണ്ടോ ചൊല്ലിയാല്‍ - അത് ഒരുമിച്ചാകട്ടെ, അല്ലാതെയാകട്ടെ -ഇദ്ദ കഴിയുംമുമ്പ് മടക്കി എടുക്കാം.

 

الطَّلاقُ مَرَّتَانِ - ഇദ്ദ കാലത്ത് മടക്കിയെടുക്കാവുന്ന ഥലാഖ് രണ്ട് പ്രാവശ്യമാണെന്ന് അര്‍ത്ഥം. അല്ലാതെ, ഒരാള്‍ക്ക് തന്‍റെ ഭാര്യയെ ആകെ രണ്ട് പ്രാവശ്യമേ ഥലാഖ് ചൊല്ലാവൂ എന്നല്ല അര്‍ത്ഥം. ശേഷമുള്ള വാക്യങ്ങളില്‍ നിന്ന് ഇത് വ്യക്തമാണ്.

 

ഒന്നാമത്തെ പ്രാവശ്യം ഥലാഖ്  ചൊല്ലിയാല്‍ അതിന്‍റെ ഇദ്ദ കഴിയും മുമ്പ് വിവാഹത്തിലേക്ക് മടക്കിയെടുക്കാം. ഇദ്ദ  കഴിയുന്നതുവരെ മടക്കിയെടുക്കാതെ, വിവാഹമോചനം നിലനിറുത്തുകയും ചെയ്യാം. അങ്ങനെ മടക്കി എടുത്തതിനു ശേഷം നിര്‍ബന്ധിതസാഹചര്യമുണ്ടായാല്‍, രണ്ടാമത്തെ ഥലാഖിനുള്ള അവസരവുമുണ്ട്.

 

ഏതായാലും (ഒന്നോ രണ്ടോ ആകട്ടെ) ഈ ഥലാഖിനുശേഷം ഭര്‍ത്താവ് രണ്ടാലൊന്ന് ചെയ്യാന്‍  ബാധ്യസ്ഥനാണ്: فَإِمْسَاكٌ بِمَعْرُوفٍ أَوْ تَسْرِيحٌ بِإِحْسَانٍ (മര്യാദപ്രകാരം അവളെ വെച്ചുകൊണ്ടിരിക്കുക, അല്ലെങ്കില്‍  നല്ല നിലയില്‍ പിരിച്ചയക്കുക.)

 

മടക്കി എടുക്കുന്നത് വല്ല  ദുരുദ്ദേശ്യവും വെച്ചുകൊണ്ടാകരുത്. നല്ല രൂപത്തില്‍ കഴിഞ്ഞുകൂടാനാകണം. അതിന് സാധിക്കാത്തപക്ഷം, മാന്യമായ രീതിയില്‍ അവളെ പിരിച്ചയക്കണം.

 

ഈ ആയത്തിന്‍റെ അവതരണപശ്ചാത്തലം: അന്നത്തെ കാലത്ത് ഭാര്യയെ ഒരാള്‍ ഥലാഖ് ചൊല്ലിയാല്‍ ഇദ്ദ കഴിയുംമുമ്പ് മടക്കി എടുക്കും. ആയിരംവട്ടം വിവാഹമോചനം ചെയ്താലും ഇങ്ങനെ മടക്കിയെടുത്താല്‍ അവള്‍ ഭാര്യയായിത്തന്നെ നിലനില്‍ക്കും.

 

ഈ അവസ്ഥ മുതലെടുത്ത് ഒരാള്‍ ഭാര്യയെ വിവാഹമോചനം ചെയ്തു. ഇദ്ദ അവസാനിക്കാറാകുന്നതുവരെ കാത്ത് അവളെ തിരിച്ചെടുത്തു. പിന്നെയും ഥലാഖ് ചൊല്ലി. (ദേഷ്യം തീര്‍ക്കാനായിരുന്നു ഇങ്ങനെ ചെയ്തത്.)

 

ഇത് പലതവണ ആവര്‍ത്തിച്ച് അയാള്‍ അവളോട് പറഞ്ഞത്രെ: അല്ലാഹുവിനെത്തന്നെ സത്യം, നിന്നെ ഞാന്‍ എന്നിലേക്ക് അടുപ്പിക്കുകയേ ഇല്ല. ഥലാഖ് ചൊല്ലി ഒഴിവാക്കിവിടുകയും ഇല്ല.

ഈ പശ്ചാത്തലത്തിലാണ് ഈ സൂക്തം അവതരിച്ചത് (അസ്ബാബുന്നുസൂല്‍, പേജ് 43).

 

ഥലാഖ് രണ്ടെണ്ണമാണ്’ എന്നോ മറ്റോ പറയാതെ ‘ഥലാഖ് രണ്ട് പ്രാവശ്യമാണ് (الطَّلاقُ مَرَّتَانِ) എന്ന് പറഞ്ഞത് ശ്രദ്ധേയമാണ്. ഒരേസമയംതന്നെ ഒറ്റയടിക്ക് രണ്ടോ മൂന്നോ ഥലാഖുകള്‍ നടത്തുന്ന സമ്പ്രദായം ശരിയല്ല. ഓരോ ഥലാഖും വെവ്വേറെ പ്രാവശ്യത്തിലായിരിക്കണം. വിവാഹമോചനം അനിവാര്യമായി വന്നാല്‍ ആദ്യം ഒന്ന് ചൊല്ലുക. പിന്നീട് ഇദ്ദ കഴിയുംമുമ്പ് മനസ്സ് മാറിയാല്‍ മടക്കി എടുക്കാം. പിന്നെയും എന്തെങ്കിലും കാരണവശാല്‍ ഥലാഖ് ആവശ്യമായി വന്നാല്‍ അടുത്തത് ചൊല്ലുക. ഇദ്ദയില്‍ മടക്കിയെടുക്കുക. ഇങ്ങനെയാണ് വേണ്ടത്.

 

ഇവിടെ മടക്കി എടുക്കുക എന്നതിന്‍റെ ഉദ്ദേശ്യം നികാഹ് കൂടാതെത്തന്നെ ഭാര്യാപദത്തിലേക്ക് അവളെ മടക്കാമെന്നാണ്. എന്നാല്‍ ഒന്നോ രണ്ടോ ഥലാഖ് ചൊല്ലിയ ശേഷം ഇദ്ദ കഴിഞ്ഞുപോയാലോ? പിന്നെയാണ്  അവളെ വേണമെന്ന് തോന്നിയത്. എന്നാല്‍ പിന്നെ, ആദ്യഭര്‍ത്താവിന് അവളെ നികാഹ് നടത്തി ഭാര്യയാക്കാം. മറ്റൊരാള്‍ അവളെ വിവാഹം കഴിക്കണമെന്നില്ല.

 

ഈ രീതിക്കാണ് بَيْنُونَة صُغْرَى  (ചെറിയ വേര്‍പാട്) എന്ന് സാങ്കേതികമായി പറയുന്നത്. കാരണം, വേണമെങ്കില്‍ ഈ വേര്‍പാടിനുശേഷവും  അവര്‍ക്ക് പുതിയൊരു വിവാഹം മുഖേന പഴയ ബന്ധത്തിലേക്ക് മടങ്ങാവുന്നതാണ്.

 

بَيْنُونَة كُبْرَى (വലിയ വേര്‍പാട്) യും ഉണ്ട്.

 

മൂന്ന് ഥലാഖും ചൊല്ലി. 3-ാം  പ്രാവശ്യത്തെ ഥലാഖിന്  ശേഷം മടക്കിയെടുക്കാന്‍ പാടില്ല. ഇനി ശേഷം പറയുന്നതുപോലെ, മറ്റൊരു വിവാഹം കഴിക്കുകയും, അവന്‍  വിവാഹമോചനം നടത്തി ഇദ്ദ കഴിയുകയും ചെയ്താലല്ലാതെ വീണ്ടും വിവാഹം കഴിക്കാനും പാടില്ല. അതുകൊണ്ട് ഈ  വേര്‍പാടിന് ബൈനൂന കുബ്റാ എന്ന് പറയുന്നു.

 

ഇനി വിവാഹമോചന സമയത്ത്, കൊടുത്തത് തിരിച്ചുവാങ്ങാമോ ഇല്ലേ?

തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതാകുമ്പോഴാണല്ലോ ഥലാഖ് നടക്കുക. അപ്പോള്‍ സ്വാഭാവികമായും  അവള്‍ക്ക് മുമ്പ് നല്‍കിയിരുന്ന എന്തെങ്കിലുമൊക്കെ മടക്കിക്കിട്ടാന്‍ ആഗ്രഹിച്ചേക്കാം. അതുകൊണ്ട് ഥലാഖിനെപ്പറ്റി പറഞ്ഞപ്പോള്‍, ഇക്കാര്യവും പ്രത്യേകം പറയുകയാണ്.

ആണുങ്ങളോടാണ് ആദ്യം പറയുന്നത് – പാടില്ല.

ശാരീരികമായി ബന്ധം നടക്കുന്നതിനുമുമ്പുള്ള ഥലാഖാണെങ്കില്‍ കൊടുത്ത മഹ്റില്‍ നിന്ന് തിരിച്ചുവാങ്ങാവുന്ന രൂപമുണ്ട്. അതല്ല ഇവിടെ ഉദ്ദേശ്യം.

 

وَلَا يَحِلُّ لَكُمْ أَنْ تَأْخُذُوا مِمَّا آتَيْتُمُوهُنَّ شَيْئًا

ഭാര്യക്ക് നല്‍കിയ മഹ്ര്‍, പൊരുത്തപ്പെട്ടുനല്കിയ ദാനം തുടങ്ങിയവ -ഇവയില്‍ നിന്ന് യാതൊന്നും വിവാഹമോചനസമയത്ത് ഭര്‍ത്താവ് മടക്കിവാങ്ങരുത്. ഒരിക്കല്‍  ദാനമായി കൊടുത്തതിനെ പിന്നീട് തിരിച്ചുവാങ്ങുന്നത് പാടില്ലല്ലോ.

 

ഇനി നിയമപരമായിത്തന്നെ നിങ്ങള്‍ക്ക് തിരിച്ചുവാങ്ങാന്‍ പറ്റുന്ന ഒരു സമയമുണ്ട്. അതായത്, പെണ്ണ് വല്ലതും പുത്യാപ്ലക്ക് കൊടുത്ത് അങ്ങോട്ട് ഥലാഖ് ആവശ്യപ്പെടുന്ന ഘട്ടം – ഖുല്‍അ് നടക്കുമ്പോള്‍.

إِلَّا أَنْ يَخَافَا أَلَّا يُقِيمَا حُدُودَ اللَّهِ ۖ

فَإِنْ خِفْتُمْ أَلَّا يُقِيمَا حُدُودَ اللَّهِ فَلَا جُنَاحَ عَلَيْهِمَا فِيمَا افْتَدَتْ بِهِ

എന്നാല്‍, രണ്ടുപേരും തമ്മില്‍ യോജിച്ചും പരസ്പര ബാദ്ധ്യതകള്‍ നിറവേറ്റിയും ഒത്തൊരുമിച്ചു കഴിയുകയില്ലെന്ന് കണ്ടാല്‍ ഈ വാങ്ങാന്‍ പാടില്ല എന്ന നിരോധം ബാധകമല്ല. അപ്പോള്‍ ആണുങ്ങളേ നിങ്ങള്‍ക്ക് വാങ്ങാം..

അതാണ് إِلَّا أَن يَخَافَا – الخ  (അല്ലാഹുവിന്‍റെ നിയമാതിര്‍ത്തികളെ അവര്‍ രണ്ടാളും നിലനിറുത്തുകയില്ലെന്ന് അവര്‍ ഭയപ്പെട്ടാലൊഴികെ.) എന്ന്  പറഞ്ഞതിന്‍റെ സാരം.

ഈ രണ്ടു പേരും തമ്മില്‍ യോജിച്ചു പോകുകയില്ലെന്ന് അവര്‍ക്ക് തോന്നി, അവള്‍ക്ക് വിവാഹ മോചനം  നേടണം - വിവാഹമോചനത്തിന് അവള്‍ പ്രതിഫലം കൊടുക്കാന്‍  നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍, അവനത് സ്വീകരിച്ച് വിവാഹമോചനം നല്‍കാം. അതിന് വിരോധമില്ല.

ഇങ്ങനെ പ്രതിഫലം നിശ്ചയിച്ചുള്ള വിവാഹമോചനത്തിനാണ് ‘ഖുല്‍ഉ്’ (خلع) എന്ന് സാങ്കേതികമായി പറയുന്നതെന്ന് മുകളില്‍ സൂചിപ്പിച്ചല്ലോ. (‘ഉരിയുക, അഴിച്ചുവെക്കുക’ എന്നൊക്കെയാണ് خلع ന്‍റെ ഭാഷാര്‍ത്ഥം)

തക്കതായ കാരണം കൂടാതെ ഒരു സ്ത്രീ ഭര്‍ത്താവിനോട്- പ്രതിഫലം  നിശ്ചയിച്ചുകൊണ്ടോ അല്ലാതേയോ- വിവാഹമോചന ത്തിന് ആവശ്യപ്പെടാന്‍ പാടില്ല.

തിരുനബി  (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)  പറയുന്നു: ‘എന്തെങ്കിലും വിഷമം കൂടാതെ ഒരു പെണ്ണ് ഭര്‍ത്താവിനോട് ഥലാഖ് ആവശ്യപ്പെട്ടാല്‍, സ്വര്‍ഗത്തിന്‍റെ വാസന അവള്‍ക്ക് ഹറാമാണ്.’

‘ഖുല്‍ഉ്’ നടന്നാല്‍ പിന്നെ, ഇദ്ദയില്‍ മടക്കി എടുക്കാനുള്ള ഭര്‍ത്താവിന്‍റെ അവകാശം നഷ്ടപ്പെടും.

 

وَمَنْ يَتَعَدَّ حُدُودَ اللَّهِ فَأُولَٰئِكَ هُمُ الظَّالِمُونَ

ഭാര്യാഭര്‍തൃബന്ധങ്ങളില്‍ അല്ലാഹു നിര്‍ദ്ദേശിച്ച നിയമപരിധികള്‍ ലംഘിക്കുന്നവര്‍ അക്രമികള്‍ തന്നെയാണ്.

 

അടുത്ത ആയത്ത് 230

 

3 ഥലാഖും ഒരുമിച്ചുചൊല്ലുന്നതിന്‍റെ ഗൌരവത്തെക്കുറിച്ചാണിനി പറയുന്നത്.

 

കൈയും കണക്കുമില്ലാതെ നടത്തിവന്നിരുന്ന വിവാഹമോചനത്തെ മൂന്നില്‍ പരിമിതമാക്കുകയാണ് വശുദ്ധ ദീന്‍ ചെയ്തത്. മൂന്നില്‍ നിന്ന് ഒന്നോ രണ്ടോ ഉപയോഗിച്ച ശേഷം ഇദ്ദക്കാലത്ത് ഭാര്യയെ മടക്കി എടുത്താല്‍, ശേഷിച്ച ഒരു ഥലാഖിന് മാത്രമാണ് ഭര്‍ത്താവിന് അവകാശമുള്ളത്.

 

അപ്പോള്‍, രണ്ട് ഥലാഖ് ചൊല്ലുകയും എന്നിട്ട് മടക്കിയെടുക്കുകയും ചെയ്ത സ്ത്രീയെ പിന്നെയും ഥലാഖ് ചൊല്ലിയാല്‍ തന്‍റെ അവകാശം പൂര്‍ണമായും അവന്‍  ഉപയോഗിച്ചുകഴിഞ്ഞു. അതുകൊണ്ട് ഇനി അവളെ ഇദ്ദക്കാലത്ത് മടക്കിയെടുക്കാന്‍ അവന് അവകാശമില്ല.

 

ഇനി അവളെത്തന്നെ വേണമെന്ന് തോന്നിയാല്‍പിന്നെ എന്താണ് ചെയ്യേണ്ടത്? അവളുടെ ഇദ്ദ കഴിഞ്ഞ്, മറ്റൊരു ഭര്‍ത്താവ് അവളെ വിവാഹം കഴിച്ച്, അവന്‍ അവളെ വിവാഹമോചനം നടത്തി, നിയമപ്രകാരമുള്ള ഇദ്ദ കഴിയണം. എന്നാല്‍ മാത്രമേ പിന്നീട് ആദ്യഭര്‍ത്താവിന് അവളെ വീണ്ടും വിവാഹം കഴിക്കാന്‍ പാടുള്ളൂ.

 

فَإِنْ طَلَّقَهَا فَلَا تَحِلُّ لَهُ مِنْ بَعْدُ حَتَّىٰ تَنْكِحَ زَوْجًا غَيْرَهُ ۗ  فَإِنْ طَلَّقَهَا فَلَا جُنَاحَ عَلَيْهِمَا أَنْ يَتَرَاجَعَا إِنْ ظَنَّا أَنْ يُقِيمَا حُدُودَ اللَّهِ ۗ وَتِلْكَ حُدُودُ اللَّهِ يُبَيِّنُهَا لِقَوْمٍ يَعْلَمُونَ (230)

 

വീണ്ടും അവളെ വിവാഹമോചനം ചെയ്താല്‍ മറ്റൊരാളെ വേള്‍ക്കുന്നതുവരെ ആദ്യഭര്‍ത്താവിന്നവള്‍ അനുവദനീയയല്ല. എന്നാല്‍ രണ്ടാമന്‍ അവളെ വേര്‍പ്പെടുത്തിയാല്‍, അല്ലാഹുവിന്‍റെ നിയമപരിധികള്‍ നന്നായി അനുസരിച്ചുപോരാമെന്ന് ഇരുവര്‍ക്കും ധാരണയുണ്ടെങ്കില്‍ ആദ്യ ദാമ്പത്യത്തിലേക്ക് മടങ്ങുന്നതില്‍ തെറ്റൊന്നുമില്ല. അല്ലാഹുവിന്‍റെ നിയമങ്ങളാണിതെല്ലാം-വിവരമുള്ളവര്‍ക്ക് ഇതവന്‍ പ്രതിപാദിക്കുന്നു.

 

حَتَّىٰ تَنْكِحَ زَوْجًا غَيْرَهُ

അവളെ  മറ്റൊരാള്‍ വിവാഹം കഴിക്കുന്നതുവരെ’ എന്നോ മറ്റൊ പറയാതെ ‘അവള്‍ മറ്റൊരു ഭര്‍ത്താവിനെ വിവാഹം  കഴിക്കുന്നതുവരെ (حَتَّىٰ تَنكِحَ زَوْجًا غَيْرَهُ)’ എന്ന് പറഞ്ഞത് ശ്രദ്ധിക്കണം. ആ വിവാഹം സാധാരണ  ഗതിയിലുള്ള വിവാഹമായിരിക്കണം. ആദ്യ ഭര്‍ത്താവിന്‍റെയോ മറ്റോ നിര്‍ബന്ധ പ്രകാരമോ ആവശ്യപ്രകാരമോ  ആകരുത്. ‘വിവാഹം കഴിക്കുന്നതുവരെ’ എന്ന് മാത്രമേ അല്ലാഹു പറഞ്ഞിട്ടുള്ളുവെങ്കിലും, ആ വിവാഹത്തില്‍ അവര്‍ തമ്മില്‍ ശാരീരിക ബന്ധം ഉണ്ടാവുക കൂടി വേണമെന്ന് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വ്യക്തമാക്കിയിട്ടുണ്ട് (ബുഖാരി, മുസ്‍ലിം).

 

فَإِنْ طَلَّقَهَا فَلَا جُنَاحَ عَلَيْهِمَا أَنْ يَتَرَاجَعَا إِنْ ظَنَّا أَنْ يُقِيمَا حُدُودَ اللَّهِ

ഈ നികാഹ് പോലെത്തന്നെ,  ഈ ഥലാഖും സാധാരണഗതിയില്‍ നടന്നതാകണം. ആരുടെയെങ്കിലും നിര്‍ബന്ധത്തിനോ ആവശ്യത്തിനോ  വഴങ്ങിയാവരുത്.  

ഥലാഖ് കഴിഞ്ഞാല്‍ പിന്നെ, ഇദ്ദയും കഴിയണമെന്ന് പറഞ്ഞല്ലോ. അവിടെ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. രണ്ടാം ഭര്‍ത്താവ് അവളെ ആ ഇദ്ദക്കിടയില്‍ മടക്കി എടുക്കാതിരിക്കുകകൂടി വേണം. അത് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ.

രണ്ടാമന്‍ അവളുമായി ശാരീരിക ബന്ധം നടത്താതെ ഒഴിവാക്കിയാലും ഒന്നാമന് അവള്‍ ഹലാലാകില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം കര്‍ശനമായ നിര്‍ദ്ദേശങ്ങളിലൂടെ, മൂന്ന് ഥലാഖ് ചൊല്ലുന്നത് പരമാവധി നിരുത്സാഹപ്പെടുത്തുകയാണ് വിശുദ്ധ ദീന്‍. മൂന്ന് ഥലാഖ് ചൊല്ലിയാല്‍, അവളെ മറ്റൊരാള്‍ ഉപയോഗിക്കാതെ തനിക്ക് മടക്കിക്കിട്ടുകയില്ലെന്ന് മനസ്സിലാക്കുന്ന പുരുഷന്‍ അതിന് മുതിരാതിരിക്കുകയാണ് വേണ്ടത്.

 

ഇതെല്ലാം ശരിയായാല്‍ പിന്നെയും ഒരു ഉപാധിയുണ്ട്.

 

فَإِنْ طَلَّقَهَا فَلَا جُنَاحَ عَلَيْهِمَا أَنْ يَتَرَاجَعَا إِنْ ظَنَّا أَنْ يُقِيمَا حُدُودَ اللَّهِ

രണ്ടാമന്‍ വിവാഹമോചനം ചെയ്ത ശേഷം ഒന്നാമന്‍ വിവാഹം ചെയ്യുന്നത്, പരസ്പരം ഒത്തൊരുമയോടെ കഴിയണമെന്ന നല്ല ഉദ്ദേശ്യത്തോടുകൂടിയായിരിക്കണം.

 

വിവാഹബന്ധം നടന്ന ശേഷം, മൂന്ന് പ്രാവശ്യം ആ  ബന്ധത്തിന് വിഘാതം നേരിട്ട ഇവര്‍, മേലില്‍ അല്ലാഹു നിശ്ചയിച്ച നിയമപരിധിക്കുള്ളില്‍  ഒതുങ്ങിനിന്ന്, യോയിപ്പോടെ കഴിഞ്ഞുകൂടുമെന്ന പ്രതീക്ഷ രണ്ടുപേര്‍ക്കും ഉണ്ടായിരിക്കണം.

രണ്ടാള്‍ക്കുമോ, രണ്ടില്‍  ഒരാള്‍ക്കോ ആ പ്രതീക്ഷയില്ലെങ്കില്‍, അവര്‍ വീണ്ടും വിവാഹിതരാകുന്നത് ശരിയല്ല. إِن ظَنَّا أَن يُقِيمَا  حُدُودَ اللَّهِ – ഈ വാക്യം അതാണ് മനസ്സിലാക്കിത്തരുന്നത്. മൂന്ന് പ്രാവശ്യം തെറ്റിപ്പിരിഞ്ഞ ഇവര്‍ നാലാം പ്രാവശ്യം ഇക്കാര്യം എന്തായാലും പ്രത്യേകം ശ്രദ്ധിക്കണമല്ലോ.

-------------------------------

 ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter