മുസ്‌ലിമായ ആതിരയോടും കോടതി; മോള് മാതാപിതാക്കള്‍ക്കൊപ്പം പോകണം!

ഒടുവില്‍ മതം മാറി മുസ്‌ലിമായ ആതിരയോടും മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നു. മുമ്പ് ഹാദിയയുടെയും റാഹിമയുടെയും വിഷയത്തില്‍ വിചിത്രമായ രണ്ട് വിധികള്‍ പുറപ്പെടുവിച്ചതിനു പിന്നാലെയാണ് മാതാപിതാക്കളോടൊപ്പം പോകണമെന്ന ഒരു വിധിയും കൂടി പുറപ്പെടുവിച്ചിരിക്കുന്നത്. ഹാദിയയുടെ കേസിലെ വിധിയുടെ ആവര്‍ത്തനം തന്നെയാണ് ഇവിടെയും വന്നിരിക്കുന്നത്.

ഒരാള്‍ മതം മാറിയത് ഇസ്‌ലാമിലേക്കാണെങ്കില്‍ പിന്നെ കോടതിക്ക് അവരോട് വല്ലാത്ത സ്‌നേഹവും കടപ്പാടുമുള്ളതുപോലെയാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. പ്രായപൂര്‍ത്തിയും ബുദ്ധിയും ആയിട്ടുണ്ടെങ്കിലും ശരി, അവര്‍ മതാപിതാക്കളോടൊപ്പം സ്വന്തം വീട്ടിലേക്കുതന്നെ തിരിച്ചുപോവണമത്രെ.

എന്നാല്‍, ഒരു മുസ്‌ലിം പെണ്‍കുട്ടി ഹിന്ദു സുഹൃത്തിനോടൊപ്പം ഒളിച്ചോടുകയോ അവന്റെ മതം സ്വീകരിക്കുകയോ ചെയ്താല്‍ കോടതിക്ക് ഒരു മിണ്ടാട്ടവുമുണ്ടാവില്ല. കുട്ടിയുടെ മാതാപിതാക്കള്‍ കോടതിവളപ്പില്‍ വാവിട്ടു കരഞ്ഞാലും 'ഉഗ്ര നീതി' ്അവിടെ നടപ്പാക്കപ്പെടുക തന്നെ ചെയ്യും. കുട്ടിയെ കാമുകനോടൊപ്പം വിടും. അവര്‍ക്ക് ഒന്നിച്ച് യാത്ര ചെയ്ത് വീട്ടിലെത്താന്‍ പ്രയാസമുണ്ടെങ്കില്‍ പോലീസ് വണ്ടിയെടുത്ത് അവരെ കാമുകന്റെ വീട്ടില്‍ എത്തിച്ചുകൊടുക്കും. സ്വന്തം മാതാപിതാക്കളുടെ പൊട്ടുന്ന ഹൃദയത്തിന്റെ വേദന കാണാന്‍ പോലും കോടതിയോ പോലീസോ തയ്യാറാവില്ല. അവിടെ മനുഷ്യാവകാശവും സ്ത്രീയവകാശവും മതംമാറ്റാവകാശവും ഒക്കെയായിരിക്കും ചര്‍ച്ച. 

നേരെ മറിച്ച്, ഒരു അഖില ഹാദിയയാവുകയോ ആതിര ആയിശയാവുകയോ ചെയ്താല്‍ സ്വന്തം ഭര്‍ത്താവിനോടൊപ്പം പോകാന്‍ പോലും കോടതി അനുവദിക്കുന്നില്ല. മാതാപിതാക്കളോടൊപ്പം പോകണമെന്നാണ് കോടതി പറയുന്നത്. ഹാദിയയുടെ കാര്യത്തില്‍, നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടും ഭര്‍ത്താവിനോടൊപ്പം പോകാന്‍ കോടതി അനുവദിച്ചില്ല. ഇപ്പോള്‍ ആതിരയുടെ കാര്യത്തിലും മാതാപിതാക്കളോടൊപ്പം പോകാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നു.

ഈ ഇരട്ടത്താപ്പിനു പിന്നെ രഹസ്യ അജണ്ടകള്‍ അന്വേഷിക്കപ്പെടേണ്ടതുണ്ട്. ജാതിയും മതവും നോക്കി വിധിന്യായത്തില്‍ വ്യത്യാസം വരാന്‍ ഈ ജനാധിപത്യ മതേതര രാജ്യത്ത് ഒരിക്കലും അനുവദിച്ചുകൂടാ. അത് ഭരണഘടനാവിരുദ്ധവുമാണ്. 

പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയെ ഹൈന്ദവ കാമുകനോടൊപ്പം പോകാന്‍ കോടതി യാതൊരു തടസ്സവും പറയാതെ അനുവദിക്കുന്നുണ്ടെങ്കില്‍ ഒരു ഹൈന്ദവ പെണ്‍കുട്ടി മുസ്‌ലിം കാമുകനോടൊപ്പം പോയാലും അതേ നിയമം തന്നെ പാലിക്കപ്പെടണം. ഒരു പെണ്‍കുട്ടി മതം പഠിക്കാന്‍ വീട് വിട്ടിറങ്ങിയാലും അതിനുള്ള സൗകര്യം ചെയ്യപ്പെടണം. അല്ലാതെ, അവളുടെ പുതിയ കാഴ്ചപ്പാടിനെയും സമീപനത്തെയും കുറ്റപ്പെടുത്തി, അവള്‍ക്കുമേല്‍ ചില നിയമങ്ങള്‍ അടിച്ചേല്‍പിക്കുന്നത് ഒരിക്കലും നീതിയല്ല. ഹാദിയയുടെയും ആതിരയുടെയും കാര്യത്തില്‍ നടന്നത് അതാണ്. മതം മാറിയാല്‍ പിന്നെ അവരെ ആ മതത്തോടൊപ്പം ജീവിക്കാനാണ് അനുവദിക്കേണ്ടത്. 

കാസര്‍കോട് കരിപ്പോടി കണിയാംപാടിയില്‍ സ്വദേശിയാണ് ആതിര എന്ന ബിരുദാന്തര ബിരുദ വിദ്യാര്‍ത്ഥിനി. ജൂലൈ പത്തിന് തന്റെ ഉദുമയിലെ വീട്ടില്‍നിന്നും കാണാതായ അവളെ പിന്നീട് കണ്ണൂരില്‍നിന്നും പോലീസ് കണ്ടെത്തുകയായിരുന്നു. മതപഠനത്തിന് പോകുന്നുവെന്ന് പറഞ്ഞ് കത്തെഴുതി വെച്ചാണ് ആതിര വീട് വിട്ടിരുന്നത്. തുടര്‍ന്ന് പിതാവ് നല്‍കിയ ഹേജിയസ് കോര്‍പസ് ഹരജി പരിഗണിച്ച് പോലീസ് കേസെടുത്ത് അന്വേഷിക്കുകയും ഒടുവില്‍ അവളോട് മാതാപിതാക്കളോടൊപ്പം പോകാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഇസ്‌ലാം മതപ്രകാരം ജീവിക്കാനുള്ള സൗകര്യം വീട്ടില്‍ ഒരുക്കണമെന്നും മാതാപിതാക്കളോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter