സമ്പത്ത്, വിനിയോഗം: ഇസ്‌ലാം എന്തു പറയുന്നു?

സത്യവിശ്വാസികളേ, അല്ലാഹു നിങ്ങള്‍ക്കനുവദിച്ചുതന്നിട്ടുള്ള ഉത്തമ വിഭവങ്ങളെ നിങ്ങള്‍ നിഷിദ്ധമാക്കാതിരിക്കുക. നിങ്ങള്‍ പരിധി ലംഘിക്കുകയുമരുത്. നിശ്ചയം പരിധി ലംഘിക്കുന്നവരെ അല്ലാഹു ഒട്ടും ഇഷ്ടപ്പെടുകയില്ല. അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയതില്‍നിന്ന് അനുവദനീയവും ഉത്തമവുമായത് നിങ്ങള്‍ ഭുജിച്ച് കൊള്ളുക. ഏതൊരല്ലാഹുവില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ അവനെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക.” (മാഇദ : 87,88)


മനുഷ്യന് അനുവദിക്കപ്പെട്ട ജീവിതവിഭവങ്ങള്‍ ആസ്വദിക്കലും അനുഭവിക്കലും അല്ലാഹുവിന് ഇഷ്ടപ്പെട്ട കാര്യമാണ്. അത് നിഷിദ്ധമെന്ന് കരുതി ഒഴിവാക്കലാണ് അല്ലാഹുവിന്റെ അപ്രീതിക്ക് ഹേതുകമാവുക. എന്നാല്‍, എല്ലാറ്റിനുമൊരു പരിധിയുണ്ട്. പരിധി ലംഘിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ലെന്ന ഖുര്‍ആനിക പ്രസ്താവന അടിവരയിട്ട് മനസ്സിലാക്കുക. എന്നാല്‍, ഇന്ന് ആയിരം രൂപ വരുമാനമുള്ള ഒരു വ്യക്തി അയ്യായിരം രൂപയുടെ ജീവിതവിഭവങ്ങളാണാസ്വദിക്കുന്നത്. അയ്യായിരം രൂപക്ക് വകയുളളയാള് പതിനായിരം രൂപക്ക് അടിച്ചുപൊളിക്കുന്നു.
ഇസ്‌ലാം സന്യാസത്തിനും ഭൗതികതക്കും മധ്യെ…


ഭൗതികതക്കും ആത്മീയതക്കും മധ്യെയാണ് ഇസ്‌ലാമിന്റെ ജീവിത ദര്‍ശനം. ഇസ്‌ലാം സന്യാസത്തെ പ്രോത്സാഹിപ്പിക്കുകയോ ആ രീതിയില്‍ ജീവിക്കാന്‍ പ്രേരണ നല്‍കുകയോ ചെയ്യുന്നില്ല. ഇസ്‌ലാമിതര മതങ്ങളുടെയും ഇസങ്ങളുടെയും സ്ഥിതിവിശേഷം ഇപ്രകാരമല്ല. ക്രിസ്തു മതത്തില്‍ സമ്പന്നതയുടെ മടിമെത്തയില്‍ സുഖലോലുപരായി രമിക്കുന്ന പള്ളിയച്ഛന്മാര്‍ക്ക് വിവാഹജീവിതം നിഷിദ്ധമാണ്. ഹിന്ദു മതത്തിലും മനുഷ്യന്റെ വികാര വിചാരങ്ങളുടെ കൂമ്പടച്ച് അന്ധമായ ആത്മീയതയിലേക്ക് വഴിനടത്തുന്ന സന്യാസം നമുക്ക് ദര്‍ശിക്കാവുന്നതാണ്. എന്നാല്‍, ഇസ്‌ലാം പ്രകൃതിയുടെ മതമാണ്. മനുഷ്യപ്രകൃതിയുടെ അനിവാര്യമായ നേട്ടങ്ങളെ അത് വകവെച്ച് നല്‍കുകയും പ്രകൃതിക്ക് വിരുദ്ധമായതിനെ നിരാകരിക്കുകയും ചെയ്യുന്നു.
”സത്യവിശ്വാസികളേ, അല്ലാഹു നിങ്ങള്‍ക്കനുവദിച്ചു തന്നിട്ടുള്ള ഉത്തമ വിഭവങ്ങളെ നിങ്ങള്‍ നിഷിദ്ധമാക്കാതിരിക്കുക” എന്നര്‍ത്ഥം വരുന്ന മുകളില്‍ നാം പ്രതിപാദിച്ച ഖുര്‍ആനിക സുക്തത്തിന്റെ അവതരണ പശ്ചാത്തലം ശ്രദ്ധേയമാണ്. ഒരു സംഘം അനുചരന്മാര്‍ പ്രവാചകന്റെ അടുത്തു വന്നു പറഞ്ഞു: ”സ്ത്രീകളോടുള്ള അഭിനിവേശം ഇല്ലാതാക്കാന്‍ ഞങ്ങള്‍ ഞങ്ങളുടെ ഗുഹ്യസ്ഥാനം മുറിച്ചുകളയുകയും പുരോഹിതന്മാരുടെ മഠത്തില്‍ ജീവിക്കുകയും ചെയ്യട്ടെയോ…..? ഇതറിഞ്ഞപ്പോള്‍ പ്രവാചകന്‍ ഇപ്രകാരം പ്രതികരിച്ചു: ”ഞാന്‍ നോമ്പനുഷ്ഠിക്കുകയും നോമ്പ് ഒഴിവാക്കുകയും ചെയ്യുന്നു. നിസ്‌കരിക്കുകയും അതോടൊപ്പം ഉറങ്ങുകയും സ്ത്രീകളുമായി ബന്ധപ്പെടുകയും ചെയ്യുന്നു. ആരെങ്കിലും എന്റെ ചര്യ പിന്‍പറ്റിയാല്‍ അവന്‍ എന്നില്‍ പെട്ടവനാണ്. ആരെങ്കിലും എന്റെ ജീവിത ദര്‍ശനം കൈവെടിഞ്ഞാല്‍ അവന്‍ എന്റെ കൂട്ടത്തില്‍ പെട്ടവനല്ല.” (ഇബ്‌നുമാജ, ഹാകിം)
പ്രസ്തുത സൂക്തത്തിന്റെ അവതീര്‍ന്ന പശ്ചാത്തലമായി മറ്റുചില പണ്ഡിതന്മാര്‍ അവതരിപ്പിക്കുന്ന സംഭവം ഇപ്രകാരമാണ്: ഇബ്‌നു അബ്ബാസില്‍നിന്ന് നിവേദനം: ഒരിക്കല്‍ പ്രവാചകസന്നിധിയില്‍ വന്ന് ഒരാള്‍ പറഞ്ഞു: ”ഇറച്ചി കഴിച്ചാല്‍ എനിക്ക് വല്ലാതെ സ്ത്രീകളോടുള്ള ആഗ്രഹം വര്‍ധിക്കുന്നു. അതുകൊണ്ട് മാംസാഹാരം ഞാന്‍ പറ്റെ ഒഴിവാക്കി.” അധിക നേരം കഴിഞ്ഞില്ല. അപ്പോഴേക്ക് ഉപര്യുക്ത സൂക്തം അവതീര്‍ണമായി. ഈ രണ്ട് അവതീര്‍ന്ന പശ്ചാത്തലങ്ങളും ഭൗതിക വിഭവാസ്വാദനത്തോടുള്ള ഇസ്‌ലാമിന്റെ തുറന്ന സമീപനം വ്യക്തമാക്കുന്നു.

 

ഭൗതികാസ്വാദനത്തിന്റെ പ്രവാചക മാതൃക

ഇസ്‌ലാമിക ജീവിത ദര്‍ശനം ഭൗതികതക്കും ആത്മീയതക്കുമിടയിലുള്ള മാര്‍ഗമായതുകൊണ്ട് തന്നെ അനുവദിക്കപ്പെട്ട രീതിയില്‍ ഭൗതികാസ്വാദനം ഓരോ മുസ്‌ലിമിനും നടത്താവുന്നതാണ്. ഈ ആസ്വാദനത്തിന്റെ അതിര്‍വരമ്പുകള്‍ മനസ്സിലാക്കാന്‍ സൃഷ്ടികളില്‍ അത്യുത്തമനായ പുണ്യപ്രവാചകന്റെ ജീവിത വ്യവഹാരങ്ങള്‍ പരിശോധിക്കലാണ്. കാരണം സ്‌നേഹ പ്രവാചകനാണല്ലോ സര്‍വ്വ മേഖലകളിലും നമ്മുടെ മാതൃക. പ്രബലമായൊരു പ്രവാചക വചനം ഇപ്രകാരം വായിക്കാം:
”മൂന്നു കാര്യങ്ങള്‍ എനിക്കു വല്ലാതെ ഇഷ്ടമാണ്. സുഗന്ധദ്രവ്യങ്ങളും എന്റെ ഭാര്യമാരും. നിസ്‌കാരത്തിലെ കണ്‍കുളിര്‍മയാണത്.” സുഗന്ധം പ്രവാചകന് ഏറ്റവും ഇഷ്ടപ്പെട്ട ഭൗതിക വിഭവമായിരുന്നു. ആകര്‍ഷകമായ വാസനയുള്ള അത്തര്‍ പുരട്ടിയായിരുന്നു പ്രവാചകന്റെ നടത്തം. ഇന്നും അറബികള്‍ പുണ്യനബിയുടെ സുഗന്ധദ്രവ്യങ്ങളോടുള്ള മാനസികസ്‌നേഹം തങ്ങളുടെ മനാന്തരങ്ങളില്‍ ഇപ്പോഴും താലോലിക്കുന്നതായി കാണാം.
പ്രവാചകന് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടാമത്തെ കാര്യമാണ് അവരുടെ ഭാര്യമാര്‍. പുണ്യ നബി തന്റെ ഭാര്യമാരെ ഹൃദയത്തിന്റെ ഭാഗമായി കാണുകയും സ്‌നേഹത്തിന്റെ ഊഞ്ഞാലില്‍ താരാട്ടുപാടി ഉറങ്ങുകയും ചെയ്തിരുന്നു.
പ്രവാചകന്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് പറഞ്ഞ മൂന്നു കാര്യങ്ങളില്‍ രണ്ടെണ്ണവും ഭൗതിക ലോകവുമായി ബന്ധപ്പെട്ടതാണ്. ഈ രണ്ട് കാര്യങ്ങളും എനിക്ക് കൂടുതല്‍ ആസ്വാദകരമാണെന്നും രസകരമാണെന്നുമാണ് പ്രവാചക വചനത്തിന്റെ പൊരുള്‍. അങ്ങനെയല്ലെങ്കില്‍ പാരത്രിക ലോകത്തിലെ കാര്യം മാത്രം പറഞ്ഞാല്‍ മതിയായിരുന്നല്ലോ….. പ്രവാചകന് ഇഷ്ടപ്പെട്ട മൂന്നു കാര്യങ്ങളില്‍ ഒന്നുമാത്രമേ ആത്മീയപരവും അഭൗതിക ലോകവുമായി ബന്ധപ്പെട്ടതുള്ളൂവെന്നത് ഏറെ ശ്രദ്ധേയവും ചിന്തനീയവുമാണ്.


ധനവിനിയോത്തിന്റെ നിയമാവലി


ധനം കൈവശംവെക്കാനും വിനിയോഗിക്കാനും ക്രയവിക്രയം നടത്താനും ആരൊക്കെയാണര്‍ഹരെന്നും ഏതൊക്കെ വൃത്താന്തങ്ങളിലൂടെയാണ് അതിന്റെ വിനിമയം നടത്തേണ്ടതെന്നും ഇസ്‌ലാം സ്പഷ്ടമായി നിര്‍ദേശിക്കുന്നുണ്ട്. ഈവക നിര്‍ദേശങ്ങളുടെ ഉള്ളടക്കം ഈയൊരു ഖുര്‍ആനിക സൂക്തത്തില്‍നിന്നും ഗ്രഹിച്ചെടുക്കാവുന്നതാണ്.


”നിങ്ങളുടെ നിലനില്‍പ്പിനാധാരമാക്കി അല്ലാഹു നിശ്ചയിച്ചുവെച്ചിട്ടുള്ള നിങ്ങളുടെ ധനം നിങ്ങള്‍ അവിവേകികളെ ഏല്‍പ്പിക്കാതിരിക്കുക. എന്നാല്‍, അവര്‍ക്കു ഭക്ഷണവും വസ്ത്രവും നിങ്ങള്‍ അതില്‍നിന്നും നല്‍കേണ്ടതാകുന്നു. മര്യാദപൂര്‍വ്വം നിങ്ങളവരോട് സംസാരിക്കുകയും ചെയ്യുക.”(അന്നിസാഅ്-5)


അനാഥര്, ഭ്രാന്തന്‍മാര്, കുട്ടികള്‍ തുടങ്ങിയവരുടെ കൈകാര്യ കര്‍തൃത്വം ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള വ്യക്തി ധനം കൈകാര്യം ചെയ്യാനായി അവരെത്തന്നെ ഏല്‍പ്പിക്കരുതെന്ന് ഈ സൂക്തം സ്പഷ്ടമായ കല്‍പന നടത്തുന്നു. അങ്ങനെ വിട്ടുകൊടുക്കുന്നത് സ്വത്തിന്റെ നാശത്തിനും ദുര്‍വിനിയോഗത്തിനും കാരണമായിത്തീരും. കാരണം, സമ്പത്തിന്റെ ശരിയായ വിനിയോഗത്തിന് ബുദ്ധിപരമായും മാനസികമായും പ്രാപ്തിയും കഴിവുമില്ലാത്തവരാണവര്‍. അവര്‍ എളുപ്പത്തില്‍ വഞ്ചിക്കപ്പെട്ടേക്കാം…. അതുകൊണ്ടുതന്നെ, അത്തരക്കാരെ ധനം ഏല്‍പ്പിക്കാതെ അവരുടെ ആവശ്യങ്ങള്‍ കൈകാര്യകര്‍ത്താക്കള്‍ തന്നെ നിര്‍വഹിക്കുകയാണ് വേണ്ടതെന്ന് ഖുര്‍ആന്‍ ഈ സുക്തങ്ങളിലൂടെ ഉണര്‍ത്തുന്നു.


ഇത്രയും നിര്‍ണിതവും ക്രമബദ്ധവുമായ രീതിശാസ്ത്രത്തില്‍ ധനം കൈകാര്യം ചെയ്യപ്പെടണമെന്ന് കല്‍പ്പിക്കാനുള്ള പ്രഥമവും പ്രധാനവുമായ കാരണമായി ഖുര്‍ആന്‍ അവതരിപ്പിക്കുന്നത് സമ്പത്ത് മനുഷ്യന്റെ നിലനില്‍പ്പിന്റെ അടിസ്ഥാനമാണെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ്. ധനം നിലനില്‍പ്പിന്റെ അടിസ്ഥാനമായതുകൊണ്ട് തന്നെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ധനം സമ്പാദിക്കല്‍ പ്രബോധനത്തിന്റെ കൂടി അടിസ്ഥാനമാണ്. മാലികുബ്‌നു അനസ്(റ) അക്കാലത്തെ മികച്ച പണ്ഡിതനും പ്രബോധകനുമായിരിക്കെതന്നെ വലിയ സമ്പത്തിന്റെ ഉടമയായിരുന്നു. സ്വന്തം ആവശ്യങ്ങള്‍ യഥാവിധി പൂര്‍ത്തീകരിക്കാനുള്ള പണം പണ്ഡിതന്മാര്‍ക്കുണ്ടായിട്ടില്ലെങ്കില്‍ അധര്‍മ്മത്തിനെതിരായ പോരാട്ടത്തില്‍ പല രംഗത്തുനിന്നും അവന് സ്വയം പിന്‍വലിയേണ്ടിയും രാജിയാവേണ്ടിയും വരും. പണ്ഡിതനും പ്രബോധകനും ആരാന്റെ ഊരയില്‍ കൂരകെട്ടാന്‍ വിധിക്കപ്പെട്ടാല്‍ അവന്റെ ധര്‍മ്മ വിളംബരത്തിന്റെ ശക്തി ക്ഷയിക്കുകയും മൗനത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഉള്‍വലിയാന്‍ അവന്‍ നിര്‍ബന്ധിതനാവുകയും ചെയ്യും.
പ്രതിപാദ്യ സൂക്തത്തിന്റെ അവസാന ഭാഗത്ത് പറയുന്ന ”മര്യാദപൂര്‍വ്വം നിങ്ങളവരോട് സംസാരിക്കുകയും ചെയ്യുക’ എന്ന പരാമര്‍ശത്തിന് ഏറെ അര്‍ത്ഥവ്യാപ്തിയുണ്ട്. അര്‍ഹതപ്പെട്ട സമ്പത്ത് പോലും അവര്‍ക്ക് നല്‍കാതിരിക്കുമ്പോള്‍  സ്വാഭാവികമായും അവര്‍ ചോദിക്കും: ഇത് ഞങ്ങള്‍ക്കവകാശപ്പെട്ട സ്വത്തല്ലേ… ഇത് കൈവശം വെക്കാനും ചെലവഴിക്കാനും ഏറ്റവും അര്‍ഹര്‍ ഞങ്ങളല്ലേ… എന്നൊക്കെ. അപ്പോള്‍ അവരോട് കോപിക്കുകയും പരുഷമായി പെരുമാറുകയും ചെയ്യരുത്. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കാതെ അവരോട് മര്യാദപൂര്‍വ്വം സംസാരിക്കുകയും അവരെ കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്യുക. എന്നിരുന്നാലും എന്തൊക്കെ സംഭവിച്ചാലും അവരുടെ കൈവശം സമ്പത്ത് നല്‍കിപ്പോവരുത്. കാരണം സുവ്യക്തമാണ്. ധനം മനുഷ്യജീവിതത്തിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാനമാണ്.

ധൂര്‍ത്തിന്റെ മതകീയ മാനം
ബോധവും തന്റേടവും ബുദ്ധിയുമുള്ള വ്യക്തിയാണെങ്കിലും സമ്പത്തിന്റെ അന്ധമായ വിനിയോഗത്തെയും അതുപയോഗിച്ചുള്ള ക്രയവിക്രയത്തെയും ഇസ്‌ലാം അംഗീകരിക്കുന്നില്ല. കാരണം, മനുഷ്യജീവിതത്തിന്റെയും  സാമൂഹിക ക്രമത്തിന്റെയും അടിസ്ഥാനമാണ് എന്നതുതന്നെ. ഖുര്‍ആന്‍ ധൂര്‍ത്തിനെയും അമിതവ്യയത്തെയും അതിശക്തമായ ഭാഷയിലാണ് താക്കീത് ചെയ്യുന്നത്. ധൂര്‍ത്തിന്റെ അപ്പോസ്തലന്‍മാര്‍ ദൈവീക കോപത്തിന് വിധേയരാവുമെന്നും അവന്റെ പ്രീതിയില്‍ നിന്ന് ബഹുദൂരമകറ്റപ്പെടുമെന്നും വിശുദ്ധ ഗ്രന്ഥം ഭീഷണിയുടെ സ്വരത്തില്‍ സമര്‍ത്ഥിച്ചവതരിപ്പിക്കുന്നു.
ആദം സന്തതികളേ, ആരാധനാവേളയിലൊക്കെയും നിങ്ങള്‍ക്കലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ നിങ്ങളണിഞ്ഞുകൊള്ളുക. നിങ്ങള്‍ തിന്നുകയും പാനം ചെയ്യുകയും ചെയ്തുകൊള്ളുക. നിങ്ങള്‍ ധൂര്‍ത്തടിക്കരുത്. നിശ്ചയം ധൂര്‍ത്തന്‍മാരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. (അല്‍ അഅ്‌റാഫ്: 31)
മക്കാ നിവാസികള്‍ ജാഹിലിയ്യാ കാലത്ത് കഅ്ബ ത്വവാഫ് നടത്തിയിരുന്നത് നഗ്നരായിട്ടായിരുന്നു. ദോഷം ചെയ്യുമ്പോള്‍ ധരിച്ച വസ്ത്രം കഅ്ബാ ത്വവാഫ് വേളയില്‍ ധരിക്കുന്നതെങ്ങനെയെന്നായിരുന്നു അവര്‍ അതിന് ന്യായീകരണമായി സമര്‍ത്ഥിച്ചിരുന്നത്. പ്രസ്തുത ആചാരത്തിലേക്ക് സൂചന നല്‍കി കൊണ്ടാണ് ഈ സൂക്തം അവതീര്‍ണമായത്. മനുഷ്യരാശിയോട് ത്വവാഫടക്കമുള്ള മുഴുവന്‍ ആരാധനാവേളയിലും അലങ്കാരമായി വസ്ത്രം ധരിക്കാനാജ്ഞാപിക്കുന്ന ഖുര്‍ആന്‍ തിന്നാനും കുടിക്കാനും അതോടൊപ്പം അതിലൊന്നും ധൂര്‍ത്തടിക്കാതിരിക്കാനും അതിരുവിടാതിരിക്കാനും പ്രത്യേകം ഉണര്‍ത്തുകയും ചെയ്യുന്നു.
സ്വന്തം ധനം യഥാവിധി കൈകാര്യം ചെയ്യാനറിയാത്തവരെ അവരുടെ കൈകാര്യ കര്‍ത്താക്കള്‍ ധനം ഏല്‍പ്പിച്ചുകൊടുക്കരുതെന്ന് ഉപദേശിക്കുന്ന ഖുര്‍ആന്‍ അവര്‍ തങ്ങളുടെ ധനം നല്ല നിലക്ക് കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരാണെങ്കിലും അവരെ പ്രത്യേകം നിരീക്ഷിക്കണമെന്ന് ഉണര്‍ത്തുന്നു. കുടുംബ ബന്ധമുള്ളവര്‍ക്ക് സമ്പത്ത് നല്‍കുമ്പോള്‍ തന്നെ പരിധി വിടരുതെന്നും ദുര്‍വ്യയമരുതെന്നും വിശുദ്ധ ഗ്രന്ഥം പ്രത്യേകം ഉപദേശം നല്‍കുന്നു.
”കുടുംബ ബന്ധമുള്ളവന് അവരുടെ അവകാശം താങ്കള്‍ നല്‍കുക, അഗതിക്കും വഴിപോക്കനും (അവന്റെ അവകാശവും.) താങ്കളൊരിക്കലും ദുര്‍വ്യയം ചെയ്യരുത്. (അല്‍ ഇസ്‌റാഅ്: 26)
ഈ സൂക്തം പകര്‍ന്നുനല്‍കുന്ന മറ്റൊരു അര്‍ഥഗര്‍ഭമായ ആശയം ദാനധര്‍മത്തില്‍ പോലും ധൂര്‍ത്തടിക്കരുതെന്നാണ്. ആദ്യം പറഞ്ഞു കുടുംബക്കാര്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കും സമ്പത്ത് നല്‍കുകയെന്ന്. പക്ഷേ, അതിന്റെ തൊട്ടുടനെ തന്നെ അത്തരം ദാനത്തിന്റെ പ്രത്യേക നിബന്ധനയായി അത് സ്വീകാര്യയോഗ്യമാവാനുള്ള അനിവാര്യ ഘടകമായി മിതവ്യയത്തെ നിശ്ചയിച്ചു. ദാനധര്‍മ്മത്തില്‍ പോലും ധൂര്‍ത്തും അമിതവ്യയവും ഒഴിവാക്കണമെന്നാണ് ഖുര്‍ആന്റെ പ്രത്യേക നിര്‍ദേശമെങ്കില്‍ ജീവിതത്തിന്റെ മറ്റുള്ള ഇടപാടുകളിലും വ്യവഹാരങ്ങളിലും എങ്ങനെ ധൂര്‍ത്ത് സാധൂകരിക്കപ്പെടും? അനുവദനീയമാവും?
സാമ്പത്തികമായ നിര്‍ബന്ധ ബാധ്യതകളിലും ദൈവീക പ്രീതി കാംക്ഷിച്ചുള്ള ദാനധര്‍മ്മങ്ങളിലും അമിതവ്യയം നടത്തരുതെന്നും പരിധി വിടരുതെന്നും മറ്റു പല സൂക്തങ്ങളിലുടെയും ഖൂര്‍ആന്‍ ഉണര്‍ത്തുന്നു.
”പന്തലില്‍ പടര്‍ത്തപ്പെടുന്നതും അല്ലാത്തതുമായ പലതരം ഉദ്യാനങ്ങളും ഈത്തപ്പനകളും വിവിധതരം ഭോജ്യങ്ങളുമുള്ള വിളകളും പരസ്പരം സാദൃശ്യമുള്ളതും എന്നാല്‍ സാദൃശ്യങ്ങളല്ലാത്തതുമായ നിലയില്‍ ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാകുന്നു. അത് കായ്ക്കുമ്പോള്‍ അതിന്റെ ഫലങ്ങളില്‍നിന്ന് നിങ്ങള്‍ ഭുജിച്ചുകൊള്ളുക. അതിന്റെ വിളവെടുപ്പ് നേരത്തെ അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്തു വീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. നിശ്ചയം ധൂര്‍ത്ത് കാണിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.”    (അല്‍ അന്‍ആം 141)


ധൂര്‍ത്ത്: ദാരിദ്ര്യത്തിന് വഴിയൊരുക്കുന്നു
സമ്പത്ത് മനുഷ്യജീവിതത്തിന്റെയും അവന്റെ സാമൂഹിക ക്രമത്തിന്റെയും അടിസ്ഥാനമാണെന്ന് പ്രതിപാദിച്ചുകഴിഞ്ഞു. ലോകത്തിന്റെ സുരക്ഷിതവും സുസ്ഥിരവുമായ നിലനില്‍പ്പ് തന്നെ മിതവ്യയത്തിലും ചിട്ടയായ ധനവിനിയോഗത്തിലുമാണ്. ധൂര്‍ത്തും അമിതവ്യയവും മനുഷ്യന്റെ സാമൂഹിക ക്രമത്തെ തകിടം മറിക്കുകയും സാമ്പത്തിക ഭദ്രത തകര്‍ക്കുകയും ചെയ്യുന്നു. അങ്ങനെ മനുഷ്യരാശി നിത്യദാരിദ്ര്യത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളപ്പെടുന്നു. നിരവധി പ്രവാചക വചനങ്ങള്‍ ഈ വസ്തുതക്ക് അടിവരയിടുന്നു. പ്രബലമായൊരു ഹദീസില്‍ ഇപ്രകാരം കാണാം:
പുണ്യനബി(സ) പറഞ്ഞു: ”മിതത്വം പാലിച്ചവന്‍ ദരിദ്രനാവുകയില്ല” (അഹ്മദ്).
വിവരവും അറിവുമുള്ളവര്‍ യാതൊരു ലക്കും ലഗാനുമില്ലാതെ സമ്പത്ത് ചെലവഴിക്കില്ലെന്നും അവന്‍ മിതത്വത്തിന്റെ പ്രതിരൂപമായിരിക്കുമെന്നും പ്രവാചകന്‍ അരുള്‍  ചെയ്യുന്നു.
പാമരനും യഥാര്‍ത്ഥ ജ്ഞാനമില്ലാത്തവനുമായിരിക്കും ധൂര്‍ത്തിന്റെയും അമിതവ്യയത്തിന്റെയും വക്താവെന്നുകൂടി പ്രവാചകന്‍ അധ്യാപനം നടത്തുന്നു.
അബുദ്ദര്‍ദാഇല്‍ നിന്ന് നിവേദനം: പുണ്യ പ്രവാചകന്‍ പറഞ്ഞു: ”ജീവിതത്തില്‍ മിതത്വം പാലിക്കല്‍ ഒരു വ്യക്തിയുടെ യഥാര്‍ത്ഥ ജ്ഞാനത്തില്‍ പെട്ടതാണ്.” (അഹ്മദ്).
സമ്പത്ത് എത്രയുണ്ടായാലും എന്ത് ജീവതവിശാലത കൈവന്നാലും എക്കാലവും ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ കഴിയാന്‍ വിധിക്കപ്പെടുന്ന ഒരു ജനവിഭാഗത്തെ പ്രവാചകന്‍(സ) പരിചയപ്പെടുത്തുന്നുണ്ട്. നിത്യദാരിദ്ര്യത്തിന്റെ പടുകുഴിയിലായിരിക്കും അവരെന്നും അഭിരമിച്ചു കൊണ്ടിരിക്കുക.
പ്രവാചകന്‍ പറഞ്ഞു: എന്റെ അടിമകളില്‍ഒരു വിഭാഗമുണ്ട്. അവരെ ദാരിദ്ര്യം വിട്ടൊഴിയുകയില്ല.
ഇന്ന്, സമകാലിക സാഹചര്യത്തില്‍ ഇത്തരം ആളുകള്‍ എണ്ണത്തില്‍ നിരവധിയുണ്ട്. അവര്‍ ഉദ്യോഗസ്ഥരും ബിസിനസ് മേലാളരും സാമ്പത്തിക പ്രമാണിമാരുമൊക്കെ യായിരിക്കും. എന്നാല്‍ ജീവിതമാസ്വദിക്കാനാവാത്തവിധം ദാരിദ്ര്യം അവരെ പിടികൂടുന്നു. കാരണം, അവരുടെ വരവിനേക്കാളേറെയാണ് അവരുടെ ചെലവ്. നൂറു രൂപയുടെ നിത്യവരുമാനുള്ളയാള്‍ക്ക് 200 രൂപയുടെ നിത്യചെലവുണ്ടാകുന്നു. ജീവിതത്തിലും ഇടപാടുകളിലും ക്രയവിക്രയങ്ങളിലും അവര്‍ മിതത്വം പാലിക്കുന്നില്ല എന്നതു തന്നെ ഇതിനുള്ള കാരണം.


ധൂര്‍ത്ത്: പിശാചിന്റെ വഴി
ധൂര്‍ത്ത് ദാരിദ്ര്യത്തിലേക്കും അതുവഴി പിശാചിന്റെ മാര്‍ഗത്തിലേക്കും വഴിതെളിക്കും. ധൂര്‍ത്തന്‍മാരും അമിത വ്യയത്തിന്റെ വക്താക്കളും തങ്ങളുടെ ധനം ചെലവഴിക്കുന്നത് അധിക പങ്കും ദുര്‍മാര്‍ഗത്തിലും പിഴച്ച മേഖലകളിലുമായിരിക്കും. ഖുര്‍ആന്‍ ഈ വസ്തുത വെളിപ്പെടുത്തുന്നത് എത്ര അര്‍ത്ഥഗര്‍ഭമായിട്ടാണ്. ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് മനുഷ്യനെ തള്ളവിട്ടാല്‍ എന്ത് തെറ്റും പാപവും അവനെക്കൊണ്ട് ചെയ്യിപ്പിക്കാം. ഏറ്റവും വലിയ പാപമായ കുഫ്‌റും ദൈവ നിഷേധവുമെല്ലാം യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ചെയ്യാന്‍ അവന്‍ തയ്യാറാകും. ദാരിദ്ര്യവും പിശാചിന്റെ ആയുധവും കളിപ്പാട്ടവുമാണെന്ന് ഖുര്‍ആന്‍ സമര്‍ത്ഥിക്കുന്നു.
”സാത്താന്‍ നിങ്ങളെ ദാരിദ്ര്യത്തെ കുറിച്ച് ഭയപ്പെടുത്തുകയും നീചകൃത്യങ്ങള്‍ക്കു പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ അവങ്കല്‍നിന്നുള്ള പാപമോചനവും അനുഗ്രഹവുമാണ് വാഗ്ദാനം ചെയ്യുന്നത്. അല്ലാഹു വിശാലഹസ്തനും സര്‍വജ്ഞനുമാകുന്നു.” (അല്‍ബഖറ: 268)
നിങ്ങള്‍ ദൈവിക മാര്‍ഗത്തിലൂടെ സഞ്ചരിച്ചാല്‍ നിങ്ങള്‍ക്കു ദാരിദ്ര്യം പിടിപെടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പലപ്പോഴും ഇബ്‌ലീസ് അവന്റെ മാര്‍ഗത്തിലേക്ക് മനുഷ്യനെ തെളിച്ചു കൊണ്ടുപോകുന്നത്. എന്നാല്‍, അവന്റെ മാര്‍ഗത്തിലൂടെ സഞ്ചരിക്കാന്‍ ഒരുെമ്പട്ടാല്‍ അത് അപഥസഞ്ചാരമായി മാറുകയും ക്ഷേമത്തിന്റെയും ഐശ്വര്യത്തിന്റെയും പകരം കൊടുനാശവും മഹാവിപത്തും മനുഷ്യനെ തേടിയെത്തുകയും ചെയ്യും.
1975-77 കാലത്ത് അടിയന്തരാവസ്ഥയില്‍ ഇന്ത്യയിലെ നിരവധി ജനങ്ങള്‍ വന്ധ്യംകരണത്തിന് വിധേയരായി ക്രമാതീതമായി കുതിച്ചുയര്‍ന്ന ഇന്ത്യയിലെ ജനസംഖ്യാ വിസ്‌ഫോടനത്തിന് തടയിയാനെന്ന പേരില്‍ ഗവണ്‍മെന്റ് കോടികള്‍ ചെലവഴിച്ച് സകല പ്രോത്സാഹനവും നല്‍കി. ഓരോ പുരുഷവന്ധ്യംകരണത്തിനും ഗവണ്‍മെന്റ് 125 രൂപ തോതില്‍ നല്‍കി. ഈ തുച്ഛമായ സംഖ്യക്ക് വേണ്ടി നിരവധി പേര്‍ വന്ധ്യംകരണത്തിന് വിധേയരായി. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, അവരുടെയൊന്നും ആയുസ്സ് അധിക കാലം നീണ്ടില്ല. ഒന്നുരണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ അവരെല്ലാം മൃതിയടഞ്ഞു. ഇതാണ് പിശാചിന്റെ കുതന്ത്രം. അവര്‍ ജനങ്ങളെ ദാരിദ്ര്യത്തെ കുറിച്ച് ഭീഷണിപ്പെടുത്തി. അത് സംഭവിക്കാതിരിക്കാനുള്ള കുറുക്കുവഴിയെന്ന പേരില്‍ ചില നീച കൃത്യങ്ങള്‍ അവന്‍ അവരെക്കൊണ്ട് ചെയ്യിപ്പിച്ചു. പിശാചിന്റെ കുതന്ത്രം തിരിച്ചറിയാനാവാതെ അവര്‍ സര്‍വ്വനാശത്തിന്റെ, അകാല ചരമത്തിന്റെ, മാരക രോഗത്തിന്റെ അത്യഗാധ ഗര്‍ത്തങ്ങളിലേക്കാണ്ടുപോയി.
എന്നാല്‍ യഥാര്‍ത്ഥജ്ഞാനികള്‍ ഇത്തരം പൈശാചിക വലയത്തില്‍ അകപ്പെടുകയില്ല. അവര്‍ ദൈവിക മാര്‍ഗത്തിന്റെ സുതാര്യതയും മേന്‍മയും തിരിച്ചറിയുകയും അതിന്റെ ദൂരവ്യാപക ഫലസിദ്ധി മുന്‍കൂട്ടി കാണുകയും തെറ്റായ മാര്‍ഗങ്ങളിലൂടെ ദാരിദ്ര്യനിര്‍മാര്‍ജനം നടത്താന്‍ ഒരുമ്പെടുകയുമില്ല. അടുത്ത സൂക്തത്തില്‍ തന്നെ ഖുര്‍ആന്‍ ഈ വസ്തുത വ്യക്തമാക്കുന്നു.
”അവന്‍ (അല്ലാഹു) ഇഛിക്കുന്നവര്‍ക്ക് യുക്തിജ്ഞാനം നല്‍കുന്നു. യുക്തിജ്ഞാനം  നല്‍കപ്പെട്ടവനോ അവന് തീര്‍ച്ചയായും ധാരാളം നല്‍കപ്പെട്ടുകഴിഞ്ഞു. ബുദ്ധിശാലികളല്ലാതെ ചിന്തിച്ചു മനസ്സിലാക്കുകയില്ല.” (അല്‍ബഖറ : 269)
ധൂര്‍ത്ത് നടത്തുന്നവര്‍ പിശാചിന്റെ കൂട്ടുകാരാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു.
”നിശ്ചയം ധൂര്‍ത്തടിക്കുന്നവര്‍ പിശാചിന്റെ സഹോദരങ്ങളാകുന്നു. പിശാചാകട്ടെ തന്റെ നാഥനോട് ഏറെ നന്ദികെട്ടവനാകുന്നു.” (ഇസ്‌റാഅ്: 27) ധൂര്‍ത്ത് നടത്തുന്നവര്‍ പിന്നീട് ക്രമേണ ക്രമേണ പിശാചിന്റെ കൂട്ടാളികളാകുമെന്നല്ല ഖുര്‍ആന്‍ പറയുന്നത്. അവര്‍ എന്നോ അവന്റെ കൂട്ടാളികളായി മാറിക്കഴിഞ്ഞുവെന്നാണ്. ഈ സൂക്തം അവസാനിക്കുന്ന രീതി ഏറെ ശ്രദ്ധേയവും ചിന്തനീയവുമാണ്. ”പിശാചാകട്ടെ തന്റെ നാഥനോട് ഏറെ നന്ദികെട്ടനവാകുന്നു” എന്ന വാചകം കൊണ്ടാണ് ഈ സൂക്തം അവസാനിക്കുന്നത്. അപ്പോള്‍ അവന്റെ കൂട്ടാളിയും നന്ദികെട്ടവന്‍ അഥവാ കാഫിറായിരിക്കും. നമ്മുടെ അടിയന്തര ശ്രദ്ധ പതിയേണ്ട പ്രധാനപ്പെട്ടൊരു വസ്തുതയാണിത്.
ഒരു അറബി കവിതയില്‍ ഇപ്രകാരം വായിക്കാം- ”ഒരു വ്യക്തിയെ കുറിച്ച് അന്വേഷിക്കുന്നതിനു പകരം അവന്റെ കൂട്ടുകാരനെ കുറിച്ച് അന്വേഷിച്ചാല്‍ മതി. കാരണം, ഓരോരുത്തരും അവരുടെ കൂട്ടുകാരെയാണ് പിന്തുടരുക.
അതുകൊണ്ട് നാം ധൂര്‍ത്തിന്റെ വക്താക്കളും പ്രയോക്താക്കളുമാണെങ്കില്‍ നാം കൂട്ടുകൂടിയിരിക്കുന്നത് പിശാചിനോടാണ്. അവന്‍ കാഫിറാണെങ്കില്‍ നാം അവന്റെ വഴിയിലൂടെയാണ് അപഥ സഞ്ചാരം നടത്തികൊണ്ടിരിക്കുന്നത്. കാരണം, ധൂര്‍ത്ത് നടത്തുന്നവര്‍ തങ്ങളുടെ അധിക സമ്പത്തും ചെലവഴിക്കുക ഹറാമിലായിരിക്കും. ഹറാം ചെയ്ത് ചെയ്ത് അവന്‍ കുഫ്‌രിയത്തിലേക്കും അവന്‍ നരകത്തിലേക്കും ചെന്നെത്തുന്നു.

മിതത്വം: സത്യവിശ്വാസിയുടെ മാര്‍ഗം
ധൂര്‍ത്ത് പിശാചിന്റെയും അവന്റെ കൂട്ടാളികളുടെയും സ്വഭാവവും വിശേഷവുമെങ്കില്‍ സത്യവിശ്വാസികളുടെ സ്വഭാവവും വിശേഷണവും ചെലവഴിക്കുന്നതില്‍ അവര്‍ മിതത്വം പാലിക്കുന്നവരാണ് എന്നതാണ്. ഫുര്‍ഖാന്‍ അധ്യായത്തിലേക്ക് അല്ലാഹുവിന്റെ ഇഷ്ടദാസന്‍മാരെ ഖുര്‍ആന്‍ ഇപ്രാകാരം പരിചയപ്പെടുത്തുന്നു.
”പരമ കാരുണികന്റെ ദാസന്‍മാര്‍ ഭൂമിയിലൂടെ വിനയാന്വിതരായി സഞ്ചരിക്കുന്നവരും അവിവേകികള്‍ തങ്ങളോട് സംസാരിച്ചാല്‍ സമധാനപരമായ വാക്ക് പറയുന്നവരുമാകുന്നു”   (ഫുര്‍ഖാന്‍: 63)
”ചെലവഴിക്കുമ്പോള്‍ അമിതവ്യയം നടത്തുകയോ പിശുക്കു കാണിക്കുകയോ ചെയ്യാതെ അതിനിടയില്‍ മിതമായ മാര്‍ഗം സ്വീകരിക്കുന്നവരാകുന്നു അവര്‍ (ഫുര്‍ഖാന്‍: 67)
ഈ സൂക്തത്തില്‍ ‘മിതമായ മാര്‍ഗം’ എന്ന അര്‍ത്ഥം കുറിക്കാന്‍ ‘ഖിവാം’ എന്നാണ് പ്രതിപാദിച്ചിരിക്കുന്നത്. അതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് സാമ്പത്തിക സന്തുലിതത്വമാണ്. വിഢ്ഡികള്‍ക്കും അവിവേകികള്‍ക്കും സമ്പത്ത് നല്‍കരുതെന്ന് പറയുന്ന മുമ്പ് പ്രതിപാദിച്ച സൂക്തത്തില്‍ സമ്പത്തിനെ പരാമര്‍ശിക്കുന്നത് ‘ഖിയാം’ അഥവാ നിലനില്‍പ്പിന്റെ ആധാരമാക്കി നിശ്ചയിച്ച വസ്തു എന്നാണ്. മിതമായ മാര്‍ഗം എന്ന് ഈ പദത്തിന് അര്‍ത്ഥകല്‍പന നല്‍കാമെങ്കിലും ചെലവഴിക്കുന്നതിന്റെയും ചെലവഴിക്കാതിരിക്കുന്നതിന്റെയും ഇടയിലുള്ള മധ്യമാര്‍ഗമെന്നാണ് ഈ പദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം. ഈ രണ്ട് പദങ്ങളും പദഘടനയില്‍ മാത്രമല്ല ആശയത്തിലും അര്‍ത്ഥത്തിലും സാമ്യത പുലര്‍ത്തുന്നു. സാമൂഹിക ഘടനയുടെയും നിലനില്‍പ്പിന്റെയും അടിസ്ഥാനപരമായ ധനം മിതമായ രൂപത്തിലെ ചെലവഴിക്കാവൂ എന്ന് ഈ സൂക്തങ്ങള്‍ പഠിപ്പിക്കുന്നു. അപ്രകാരം ചെലവഴിച്ചില്ലെങ്കില്‍ സാമൂഹിക ഘടന തകരുകയും നമ്മുടെ നിലനില്‍പ്പും അസ്ഥിത്വവും തന്നെ ചോദ്യം ചെയ്യപ്പെടുമെന്നും ഈ സൂക്തകങ്ങള്‍ അധ്യാപനം നടത്തുന്നു. പള്ളിക്കും മദ്രസക്കുമാണ് സംഭാവന നല്‍കിയെന്നതൊക്കെ ശരി. പക്ഷെ, ദൈവിക മാര്‍ഗത്തിലെ സാമ്പത്തിക വിനിയോഗത്തിലും അവര്‍ മാന്യത പുലര്‍ത്തേണ്ടിയിരുന്നു. പരിധി ലംഘിക്കരുതെന്നായിരുന്നു. കാരണം, സ്വദഖയില്‍ പോലും ധൂര്‍ത്തും അമിതവ്യയവും നടത്തരുതെന്നാണ് ഖുര്‍ആന്റെ അധ്യാപനം…
”(ദൈവ മാര്‍ഗത്തില്‍) താങ്കളെന്താണു ചെലവഴിക്കേണ്ടതെന്ന് അവര്‍ ചോദിക്കുന്നു. പറയുക: (നിങ്ങളുടെ ആവശ്യം കഴിച്ച്) മിച്ചമുള്ളത്. നിങ്ങള്‍ ചിന്തിക്കുവാനായിട്ടാണു അല്ലാഹു തന്റെ വിധി വിലക്കുകള്‍ ഇവ്വിധം നിങ്ങള്‍ക്കു വ്യക്തമാക്കി തരുന്നത്” (അല്‍ബഖ: 219)
തന്റെയും കുടുംബത്തിന്റെയും ആവശ്യങ്ങള്‍ കഴിച്ച് മിച്ചമുള്ളത് മാത്രമെ സ്വദഖ കൊടുക്കാന്‍ പാടുള്ളൂവെന്ന് ഈ സൂക്തം പഠിപ്പിക്കുന്നു. അല്ലാതെ, മുഴുവന്‍ ധനവും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദാനം ചെയ്യാന്‍ പാടില്ല. അങ്ങനെ   ചെയ്യുന്ന പക്ഷം അത് സ്വന്തം ശരീരത്തോടും തന്റെ കുടുംബത്തോടും ചെയ്യുന്ന മഹാപാതകമായിരിക്കും. സമ്പത്തില്‍ നിന്ന് ‘മിച്ചമുള്ളത്’ എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് ഈ ആശയമാണെന്ന് പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം: ‘മിച്ചമുള്ളത്’ എന്നത് കൊണ്ടുള്ള വിവക്ഷ അവന്റെ കുടുംബത്തിന്റെ ആവശ്യം കഴിച്ച് ബാക്കിയുള്ളതെന്നാണ്. (ഇബ്‌നു അബീഹാതിം).


വലിയ സ്വദഖ കുടുംബത്തിന് കൊടുക്കുന്നത്
ഒരു വ്യക്തി ചെലവഴിക്കുന്നതില്‍ ഏറ്റവും പവിത്രവും ശ്രേഷ്ഠവുമായിട്ടുള്ളത് തന്റെ കുടുംബത്തിന് ചെലവഴിക്കുന്നതാണെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. തന്റെ ശരീരത്തിനും ഭാര്യ സന്താനങ്ങള്‍ക്കും കുടുംബക്കാര്‍ക്കും സമ്പത്ത് ചെലവഴിക്കുന്നതിനും ഭക്ഷണം നല്‍കുന്നതിനും ഒരു വ്യക്തിക്ക് കൂലി ലഭിക്കുമോ എന്ന ചോദ്യം സാധാരണ ഉന്നയിക്കപ്പെടാറുണ്ട്. ഇത്തരം ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള ശക്തമായ മറുപടിയാണ് ഇവ്വിഷയകമായി പ്രവാചകന്‍ നടത്തിയ അധ്യാപനങ്ങള്‍… പ്രബലമയൊരു ഹദീസില്‍ ഇപ്രകാരം കാണാം.
”അബൂ ഹുറൈറയില്‍ നിന്ന് നിവേദനം: ഒരു വ്യക്തി പ്രവാചക സന്നിധിയില്‍ വന്നു ചോദിച്ചു. എന്റെയടുത്തൊരു ദീനാര്‍ ഉണ്ട്. അതെന്താണ് ഞാന്‍ ചെയ്യേണ്ടത്? പ്രവാചകന്‍ മറുപടി പറഞ്ഞു: നീ തന്നെയെടുത്തേളൂ… മറ്റൊരു ദീനാര്‍ കൂടിയുണ്ട് പ്രവാചകരേ… പ്രവാചകന്റെ മറുപടി; നിന്റെ ഭാര്യക്ക് കൊടുത്തോളൂ. മറ്റൊന്ന് കൂടിയുണ്ട് പ്രവാകരേ…. പ്രവാചകന്‍: നിന്റെ മക്കള്‍ക്ക് കൊടുത്തോ… അയാള്‍ വീണ്ടും ചോദിച്ചു. ഒന്നു കൂടിയുണ്ട് പ്രവാചകരേ… മറുപടി ഇപ്രകാരമായിരുന്നു. ”നീ ചിന്തിത്ത് ചെലവഴിക്കുക” (മുസ്‌ലിം)
സ്വന്തത്തിനും കുടുംബത്തിനും ആവശ്യമായ ധനം കഴിച്ച് ബാക്കിയുള്ളത് ദാനം ചെയ്യുന്നതാണ് വലിയ സ്വദഖയെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. ഉപര്യുക്ത പ്രവാചക വചനം അവസാനിക്കുന്ന വിധം ഏറെ ചിന്തനീയവും ശ്രദ്ധേയവുമാണ്. ‘നീ ചിന്തിച്ചു ചെലവഴിക്കുക’ എന്ന വാചകം എത്രമാത്രം അര്‍ത്ഥഗര്‍ഭമാണ്. സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് സമ്പത്ത് ചെലവഴിക്കേണ്ടവരാണ് സത്യവിശ്വാസികളെന്ന് ഈ പ്രവാചക വചനം പഠിപ്പിക്കുന്നു.
ഇവ്വിഷികമായി മറ്റൊരു ശ്രദ്ധേയ വചനം ഇപ്രകാരം വായിക്കാം:  ”ഏറ്റവും വലിയ സ്വദഖ ജീവിതാവശ്യം കഴിച്ച് ബാക്കിയുള്ളത് ദാനം ചെയ്യലാണ്. ഉയര്‍ന്ന കൈ താഴ്ന്ന് കൈയ്യനേക്കാള്‍ ഉത്തമമാണ്” (ഇബ്‌നു കസീര്‍)
ഈ ഹദീസിന്റെ അവസാന ഭാഗത്ത് പറയുന്ന ‘ഉയര്‍ന്ന കൈ താഴ്ന്ന കൈയേക്കാള്‍ ഉത്തമമാണെന്ന’ പരാമര്‍ശം ഏറെ ചിന്തനീയമാണ്. കൊടുക്കുന്ന കരം സ്വകരിക്കുന്ന കരത്തേക്കാള്‍ ഉത്തമമാണെന്നാണ് ഈ വചനത്തിന്റെ വിവക്ഷ. ജീവിതാവശ്യം കഴിച്ച് ബാക്കിയുള്ളത് ദാനം ചെയ്യലാണ് ഉത്തമമെങ്കിലും ജനങ്ങളോട് യാചിച്ച് നടക്കുന്നതിനേക്കള്‍, എപ്പോഴും അവരില്‍ നിന്ന് ധനം സ്വീകരിക്കുന്നതിനേക്കാള്‍ നല്ലത് അവര്‍ക്ക് ദാനം ചെയ്യുന്നത് തന്നെയാണ്.


അബൂബക്കറി (റ) ന്റെ  ധര്‍മ്മം
സ്വന്തത്തിനും ഭാര്യ സന്താനങ്ങള്‍ക്കും ആവശ്യമുള്ള സമ്പത്തില്‍ നിന്ന് മിച്ചമുള്ളത് ദാനം ചെയ്യാലാണ് വലിയ ധര്‍മ്മമെങ്കില്‍ പ്രമുഖ സ്വഹാബി വര്യനായ അബൂബക്കര്‍ (റ) തനിക്കും കുടുംബത്തിനും ആവശ്യമുണ്ടായിരിക്കെ തന്റെ സമ്പത്തെല്ലാം ദൈവീക മാര്‍ഗത്തില്‍ ദാനം ചെയ്തില്ലേ…. സാധാരണ ഉന്നയിക്കപ്പെടാറുള്ള ഒരു ചോദ്യമാണിത്.
എന്നാല്‍ നാം മനസ്സിലാക്കേണ്ട പ്രധാനപ്പെട്ടൊരു വസ്തുതയുണ്ടിവിടെ. അബൂബക്കറി (റ) ന്റെ വ്യക്തിത്വം മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ‘തവക്കുലി’ ന്റെ അഥവാ പൂര്‍ണമായ ദൈവീക കാരമേല്‍പ്പിക്കലിന്റെ ആള്‍ രൂപമാണ് സിദ്ദീഖുല്‍ അക്ബര്‍ (റ). രോഗം വന്നാല്‍ അദ്ദേഹം ചികിത്സിക്കാറില്ലായിരുന്നു. രോഗം മൂര്‍ഛിച്ച് അവശനാകുമ്പോല്‍ പലരും വന്ന് അദ്ദേഹത്തോട് ചോദിക്കും. ‘ഒന്ന് ചികിത്സിച്ചു കൂടെ…’
അദ്ദേഹം മറുപടി പറയും ”ചികിത്സിക്കാം” പക്ഷെ, അദ്ദേഹം ചികിത്സിക്കാന്‍ തയ്യാറാവുകയില്ല. രോഗമത്രെ മൂര്‍ഛിച്ചാലും അവശതയും ക്ഷീണവും വര്‍ധിച്ചാലും അദ്ദേഹം ചികിത്സകനെ കാണാന്‍ തയ്യാറാവുകയില്ല, കാരണം, അദ്ദേഹം ‘തവക്കുലുത്തം’ അഥവാ പൂര്‍ണ്ണമായ തവക്കുലിന്റെ വാക്താ
വായിരുന്നു. ഇമാം ഗസ്സാലി തന്റെ ലോക
പ്രശസ്തമായ ഇഹ്‌യാ ഉലൂമിദ്ദീനില്‍ തവക്കുലിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിത്വമായി അവതരിപ്പിക്കുന്നത് അബൂബക്കറിനെയാണ്.    

ധൂര്‍ത്തിന്റെ പ്രതിഭാസങ്ങള്‍
ധൂര്‍ത്തിനെ നഖശിഖാന്തമെതിര്‍ക്കുന്ന ഖുര്‍ആന്‍ ധൂര്‍ത്തിന്റെ പ്രതിഭാസങ്ങളായി ചില വ്യക്തികളെ അവതരിപ്പിക്കുകയും അവരുടെ അനന്തരഫലം വിവരിക്കുകയും ചെയ്യുന്നു. സമ്പത്തിന്റെ ആള്‍രൂപമായി ലോകത്ത് പ്രത്യക്ഷപ്പെട്ട ഖാറൂനാണ് ധൂര്‍ത്തിന്റെയും ധിക്കാരത്തിന്റെയും അമിതവ്യയത്തിന്റെയും പ്രതീകമായി വിശുദ്ധ ഗ്രന്ഥം അവതരിപ്പിക്കുന്ന ഒരു വ്യക്തി. ഖാറൂനിന്റെ സംഭവബഹുലമായ ചരിത്രം ഖുര്‍ആന്‍ വിവരിക്കുന്നതു കാണുക:
”തീര്‍ച്ചയായും ഖാറൂന്‍ മൂസായുടെ ജനതയില്‍പ്പെട്ടവനായിരുന്നു. എന്നിട്ട് അവര്‍ക്കു നേരെയവന്‍ അതിക്രമം കാണിച്ചു. അവന്റെ ഖജനാവുകള്‍ ശക്തരായ ഒരു സംഘത്തിനു പോലും ഭാരമായിരിക്കാന്‍തക്ക വണ്ണമുള്ള നിക്ഷേപങ്ങള്‍ അവനു നാം നല്‍കിയിരുന്നു.
അവനോടു അവന്റെ ജനത ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാകുന്നു: നീ പുളകിതനാവേണ്ടതില്ല. പുളകിതരാകുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുകയില്ല. അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതില്‍ നീ പരലോക (വിജയം) കാംക്ഷിക്കുക. ഐഹിക ജീവിതത്തില്‍നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണം. അല്ലാഹു നിനക്ക് നന്മ ചെയ്ത പോലെ നീയും നന്മയില്‍ വര്‍ത്തിക്കുക. നീ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ഒരുമ്പെടരുത്. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല, തീര്‍ച്ച.” ഖുറൂണ്‍ പറഞ്ഞു: ”എന്റെ പക്കലുള്ള വിദ്യയാല്‍ മാത്രമാകുന്നു എനിക്കിതു ലഭ്യമായിട്ടുള്ളത്.” എന്നാല്‍, അവന്റെ മുമ്പ് അവനേക്കാള്‍ അതിശക്തരും കൂടുതല്‍ അംഗബലവുമുണ്ടായിരുന്ന തലമുറകളെ തീര്‍ച്ചയായും അല്ലാഹു നശിപ്പിച്ചുണ്ടെന്ന് അവന്‍ മനസ്സിലാക്കിയിട്ടില്ല… കുറ്റവാളികള്‍ തങ്ങളുടെ പാപങ്ങളെ കുറി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter