ചെറിയമുണ്ടം കുഞ്ഞിപോക്കര്‍ മുസ്‌ലിയാര്‍

ചെറിയമുണ്ടം കുഞ്ഞിപോക്കര്‍ മുസ്‌ലിയാര്‍

പ്രമുഖ സൂഫീവര്യനും ബിദഈ പ്രസ്ഥാനങ്ങളുടെ പേടിസ്വപ്നവുമായിരുന്നു ചെറിയമുണ്ടം കുഞ്ഞി പോക്കര്‍ മുസ്‌ലിയാര്‍. 1306 ലാണ് ജനനം. മഖ്ദൂം കുഞ്ഞന്‍ ബാവ മുസ്‌ലിയാര്‍, തുന്നന്‍വീട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍, അഹ്‌മദ് കോയ ശാലിയാത്തി തുടങ്ങിയവരില്‍ നിന്നുമാണ് അറിവ് സ്വീകരിച്ചത്. ഉപരിപഠനാര്‍ത്ഥം ബാഖിയാത്തിലെത്തിയ മഹാന്‍ ഹി:1339 ല്‍ ബാഖിയാത്തില്‍ നിന്നും തഹ്‌സീല്‍ നേടി. തുടര്‍ന്ന് തിരൂരങ്ങാടി, ചാലിയം, പറപ്പൂര്‍, ചെറിയമുണ്ടം എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി.

കള്ളത്ത്വരീഖത്തുകള്‍ക്കെതിരെ ആഞ്ഞടിക്കുന്ന പ്രകൃതമായിരുന്നു കുഞ്ഞി പോക്കര്‍ മുസ്‌ലിയാരുടേത്. ചോറ്റൂര്‍ ശൈഖിന്റെ കള്ളവാദങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറയുന്ന അദ്ദേഹത്തിന്റെ ഹിദായത്തുല്‍ മുതലിതിഖ്  ബി ഖവായത്തില്‍ മുശയ്യിഖ് എന്ന ഗ്രന്ഥം കള്ളത്ത്വരീഖത്തുകളെയും യഥാര്‍ത്ഥ ത്വരീഖത്തുകളെയും വേര്‍തിരിച്ച് കാണിക്കുന്ന ഒരു റഫറന്‍സ് കൃതികൂടിയാണ്. ചോറ്റൂര്‍ ശൈഖിനെതിരെ അദ്ദേഹം നടത്തിയ ആഴ്ചകള്‍ നീണ്ടുനിന്ന മത പ്രസംഗമാറ്ററുകള്‍ ക്രോഡീകരിച്ചതാണ് അറബി മലയാളത്തില്‍ തയ്യാറാക്കിയ ഈ കൃതി.

തഫ്‌സീറുകളിലും ഹദീസുകളിലും അഗ്രഗണ്യനായിരുന്ന മഹാനവര്‍കള്‍ പല ഖുര്‍ആന്‍ സൂറകള്‍ക്കും ജനങ്ങള്‍ക്ക് ഉപകാരപ്രദമാവും വിധത്തിലുള്ള പരിഭാഷകളെഴുതിയിട്ടുണ്ട്. സൂറത്തുള്ളുഹാ, സൂറത്തുല്‍ കൗസര്‍, സൂറത്തുല്‍ വാഖിഅ, സൂറത്തു ഇബ്‌റാഹീം, സൂറത്തുല്‍ കഹ്ഫ്, സൂറത്തുല്‍ അസ്വര്‍ തുടങ്ങിയവയുടെ പരിഭാഷകളെഴുതിയിട്ടുണ്ട് മഹാനവര്‍കള്‍.

ഹിജ്‌റ 1370 മുഹര്‍റം മാസത്തിലിറങ്ങിയ അല്‍ ബയാന്‍ അറബി മലയാള മാസികയില്‍ വന്ന ചെറിയമുണ്ടം കുഞ്ഞി പോക്കര്‍ മുസ്‌ലിയാരുടെയും കൈപ്പറ്റ മമ്മൂട്ടി മുസ്‌ലിയാരുടെയും മരണവാര്‍ത്തകള്‍ തന്നെ അവരുടെ ജീവിതങ്ങള്‍ എത്രമേല്‍ വലുതായിരുന്നെന്ന് നമുക്ക് മുന്നില്‍ വരച്ചുകാണിക്കുന്നുണ്ട്. അല്‍ ബയാനിലെ അവരുടെ മരണ വാര്‍ത്ത ഇപ്രകാരമായിരുന്നു. ഇടിത്തീവീണാലെന്ന പോലെ ഹൃദയസ്തംഭനമുണ്ടാക്കുന്ന  ഭയങ്കര വാര്‍ത്ത, കനത്ത മലയെയും കടുത്ത പാറയെയും ഇടിപൊടിയാക്കുന്ന വ്യസന വാര്‍ത്ത. പേന കൊണ്ട് എഴുതി ഒപ്പിക്കാനും സാധ്യമാവാത്ത ഒരു ദു:ഖവാര്‍ത്ത.

ജീവിതം കൊണ്ട് സത്യത്തിന് കൃത്യമായി സാക്ഷ്യം വഹിച്ച അപൂര്‍വ്വം ചില വ്യക്തിത്വങ്ങളിലൊന്നായിരുന്നു ചെറിയമുണ്ടം കുഞ്ഞി പോക്കര്‍ മുസ്‌ലിയാര്‍. ചെറിയമുണ്ടം വടക്കേപള്ളിയുടെ സമീപമാണ് മഖ്ബറ നിലകൊള്ളുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter