വിഷയം: നിസ്കാരത്തിലെ പാരായണം
ളുഹർ, അസർ നിസ്കാരങ്ങളിൽ ഫാത്തിഹയും സുറത്തും ചെറിയ ശബ്ദത്തിൽ ഓതാനുള്ള കാരണം എന്ത്?
ചോദ്യകർത്താവ്
Majeedpm
Jun 9, 2026
CODE :Fiq16322
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ളുഹർ, അസർ നിസ്കാരങ്ങളിൽ ഫാത്തിഹയും സൂറത്തും പതുക്കെ ഓതാനുള്ള പ്രധാന കാരണം അല്ലാഹുവിന്റെ കൽപ്പനയും പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ ചര്യയുമാണ് (تعبدا) . എന്നാലും ഇതിന് ചില ചരിത്രപരവും യുക്തിപരവുമായ ചില കാരണങ്ങളും പറയപ്പെടാറുമുണ്ട്. ഇസ്‌ലാമിന്റെ പ്രാരംഭ കാലത്ത് മക്കയിൽ മുസ്‌ലിംകൾ നേരിട്ടിരുന്ന കടുത്ത പീഡനങ്ങളാണ് ഇതിന്റെ പ്രധാന ചരിത്ര പശ്ചാത്തലം. പകൽ സമയങ്ങളിൽ കഅബയുടെ പരിസരത്ത് വെച്ച് ഉറക്കെ ഖുർആൻ ഓതി നിസ്കരിക്കുമ്പോൾ മക്കയിലെ അമുസ്‌ലിംകൾ അത് കേൾക്കുകയും ഖുർആനെയും പ്രവാചകനെയും പരിഹസിക്കുകയും ചെയ്യുമായിരുന്നു. ശത്രുക്കളുടെ ഈ ദ്രോഹത്തിൽ നിന്നും പരിഹാസത്തിൽ നിന്നും രക്ഷനേടാനാണ് പകൽ നിസ്കാരങ്ങളിൽ പതുക്കെ ഓതാൻ അല്ലാഹു കൽപ്പിച്ചത്; എന്നാൽ ശത്രുക്കൾ വിശ്രമിക്കുന്ന രാത്രി സമയങ്ങളിലെ നിസ്കാരങ്ങളിൽ (മഗ്‌രിബ്, ഇശാഅ്, സുബ്ഹ്) ഉറക്കെ ഓതാൻ അനുവാദം നൽകപ്പെടുകയും ചെയ്തു.
യുക്തിപരമായ കാരണം ഇതാണ് 'പകൽ സമയം മനുഷ്യർ ജോലിയിലും ബിസിനസ്സിലും ലൗകിക കാര്യങ്ങളിലും സജീവമായി മുഴുകുന്ന, ചുറ്റും അനവധി ശബ്ദകോലാഹലങ്ങൾ നിറഞ്ഞ സമയമാണ്. ഇത്തരം സാഹചര്യങ്ങളിൽ നിസ്കാരത്തിൽ പൂർണ്ണമായ ഏകാഗ്രതയും (ഖുശൂഅ്) മനസ്സാന്നിധ്യവും ലഭിക്കാൻ പതുക്കെയുള്ള ഓതലാണ് മനുഷ്യ മനസ്സിനെ കൂടുതൽ സഹായിക്കുക. നേരെമറിച്ച്, രാത്രിയും പുലർച്ചയും അന്തരീക്ഷം തികച്ചും ശാന്തമായിരിക്കുമ്പോൾ ഉറക്കെയുള്ള ഓത്ത് ഹൃദയത്തിന് കൂടുതൽ ആത്മീയ ഉണർവും അല്ലാഹുവിന്റെ വചനങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനുള്ള അവസരവും നൽകുന്നു' എന്നതാണ്.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


