നവൈതു 20 - രണ്ടാം പത്ത് വിട പറയുമ്പോള്‍

വിശുദ്ധ മാസത്തിന്റെ രണ്ടാം ദശകവും അവസാനിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമായും നാം ആവശ്യപ്പെട്ടത് മഗ്ഫിറത് ആയിരുന്നു. ചെയ്തുപോയ തെറ്റുകള്‍ പൊറുത്ത് തരണേ എന്ന് നാം രാവിലും പകലിലും അല്ലാഹുവിനോട് തേടുകയായിരുന്നു.

അല്ലാഹു ഏറെ പൊറുത്തുതരുന്നവനാണെന്നും തെറ്റുകള്‍ ചെയ്തുപോയാല്‍ അവനോട് മാപ്പിരന്ന് മഗ്ഫിറത് ചോദിക്കുന്നത് അവന് ഏറെ ഇഷ്ടമാണെന്നും ഖുര്‍ആനിലും തിരുവചനങ്ങളിലും കാണാവുന്നതാണ്. പാപങ്ങള്‍ ചെയ്ത്പോയവരുടെ പശ്ചാത്താപം സ്വീകരിക്കാനായി, ഇരുകൈകളും നീട്ടി അവന്‍ സദാസമയം കാത്തിരിക്കുകയാണെന്നും ഹദീസുകളില്‍ കാണാം.

ആ നാഥന്റെ അടിമകളായ നാമും അതേ സ്വഭാവം ജീവിതത്തില്‍ പകര്‍ത്തേണ്ടതല്ലേ. ജീവിതത്തില്‍ നമ്മോട് പലരും പല തെറ്റുകള്‍ ചെയ്ത് പോയിട്ടുണ്ടാവാം. എത്രയോ ബന്ധങ്ങളും സൌഹൃദങ്ങളും അതിന്റെ പേരില്‍ മുറിഞ്ഞുപോയിട്ടുണ്ടാവാം.

എന്നാല്‍, എല്ലാം മറക്കാനും പൊറുക്കാനും നാം തയ്യാറായാല്‍ തീരാവുന്നതായിരിക്കും പലതും. ഈ വിശുദ്ധ മാസത്തില്‍ നമുക്ക് അത്തരത്തില്‍ ഒരു ചുവട് വെപ്പ് ആലോചിച്ചുകൂടെ. നമ്മോട് ചെയ്ത് പോയ തെറ്റിന്റെ പേരില്‍ പിണങ്ങി നില്ക്കുന്ന ബന്ധങ്ങളുണ്ടെങ്കില്‍, അവര്‍ക്ക് പൊറുത്ത് കൊടുക്കാന്‍ നമുക്ക് തയ്യാറായിക്കൂടെ. അതിലൂടെ ആ ബന്ധം വിളക്കിച്ചേര്‍ക്കാന്‍ നമുക്ക് ശ്രമിച്ചുകൂടെ. അങ്ങനെ വിളക്കിച്ചേര്‍ക്കപ്പെടുന്ന ബന്ധങ്ങള്‍ക്ക് പൂര്‍വ്വോപരി ഊഷ്മളത കൈവരുമെന്നതാണ് പൊതുവെ അനുഭവം.

Read More : നവൈതു 19- ജീവിതം തന്നെ ധര്‍മ്മസമരമാക്കാം

അത്തരം ഒരു നല്ല നീക്കത്തിന് മുന്‍കൈയ്യെടുക്കുന്നത് നാമായിരിക്കട്ടെ. എല്ലാ അഹംബോധങ്ങളെയും മാറ്റിവെച്ച്, നമ്മോട് തെറ്റ് ചെയ്തവര്‍ക്ക് പോലും പൊറുത്ത് കൊടുക്കാനുള്ള വലിയ മനസ്സ് ഉണ്ടാക്കിയെടുക്കാന്‍ നമുക്ക് ശ്രമിക്കാം. അപ്പോള്‍ മാത്രമാണ് അല്ലാഹുവും നമുക്ക് പൊറുത്ത് തരിക. 

ശേഷം ജീവിതത്തിലുടനീളം ആ മഹദ്ഗുണം സൂക്ഷിക്കാനും നമുക്ക് ശ്രമിക്കാം. അങ്ങനെ ചെയ്യാനായാല്‍, മാനസികമായി നാം ഉന്നതങ്ങളിലേക്ക് കുതിക്കുന്നതായി അനുഭവപ്പെടും. അത് തന്നെയാണ്, വിശുദ്ധ റമദാനിലൂടെയും നോമ്പിലൂടെയും ലക്ഷീകരിക്കുന്നതും.

മഗ്ഫിറതിന്റെ പത്ത് അവസാനിക്കുന്ന ഈ വേളയില്‍ ഇന്നത്തെ നവൈതു അതായിരിക്കട്ടെ. എന്നോട് തെറ്റ് ചെയ്തവര്‍ക്കെല്ലാം ഞാന്‍ നിരുപാധികം മാപ്പ് നല്കുമെന്ന കരുത്ത്. നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter