അധ്യായം 2. സൂറ ബഖറ- (Ayath 249-252) ഥാലൂത്ത്-ജാലൂത്ത്

ബനൂഇസ്രാഈലുകാര്‍ക്ക് താബൂത്ത് (വിശുദ്ധ പെട്ടി) തിരികെക്കിട്ടിയ വിവരമാണല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞത്. ഥാലൂത്തിനെ രാജാവായി നിശ്ചയിച്ചതിന് ഒരു അടയാളമായി റബ്ബ് ആ പെട്ടി തിരികെ എത്തിച്ചുകൊടുക്കുകയായിരുന്നു.

 

പെട്ടി തിരികെക്കിട്ടിയപ്പോള്‍ ശംവീൽ നബി عليه السلام പറഞ്ഞു : "നിങ്ങൾ യാതൊരു ശ്രമവും നടത്താതെത്തന്നെ പെട്ടി തിരിച്ചുകിട്ടി. ഇനി നിങ്ങൾ ഥാലൂത്തിനെ രാജാവായി സ്വീകരിക്കുക."

 

അവരത് സ്വീകരിച്ചു. ശത്രുക്കളുമായി യുദ്ധത്തിന് തയ്യാറാവുകയും ചെയ്തു. അത് സംബന്ധമായ വിവരങ്ങളാണിനി പറയുന്നത്.

 

ഥാലൂത്തും സൈന്യവും ഏറ്റുമുട്ടാന്‍ തയ്യാറായി. സൈന്യം പുറപ്പെട്ടു. യാത്രക്കിടയില്‍തന്നെ ആദ്യമായി ഥാലൂത്ത് ഒരു Test നടത്തുകയാണ് ചെയ്തത്. കൂടെയുള്ള സൈന്യത്തിന്‍റെ ആത്മാര്‍ത്ഥതയൊന്ന് പരീക്ഷിക്കണം. താന്‍ രാജാവായതില്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചവരാണല്ലോ അവര്‍. മാത്രവുമല്ല, അച്ചടക്കലംഘനത്തിനും  വിശ്വാസദൌര്‍ബല്യത്തിനും പേരുകേട്ടവരുമാണ് ബനൂഇസ്രാഈലുകാര്‍. അങ്ങനെയാണ്, കൂടെയുള്ളവരുടെ അച്ചടക്കബോധവും ത്യാഗസന്നദ്ധതയും പരീക്ഷിക്കാന്‍ തീരുമാനിച്ചത്.

 

മനസ്സില്ലാ മനസ്സോടെ പുറപ്പെട്ടവരും, കുടുങ്ങിയിട്ട് രാജാവായി അംഗീകരിച്ചവരും, ത്യാഗസന്നദ്ധരല്ലാത്തവരുമൊക്കെ കൂട്ടത്തില്‍ ഉണ്ടാകാമല്ലോ. അത്തരക്കാരേയും നിഷ്‌കളങ്കരെയും വേര്‍തിരിച്ചറിയാനുള്ള ഒരു പരീക്ഷണമാണ് നടത്തുന്നത്.

 

സൈന്യത്തോട്  പറഞ്ഞു: 'നമ്മള്‍ പോകുന്ന വഴിയില്‍ ഒരു പുഴ കടക്കാനുണ്ട്. (ജോര്‍ദ്ദാനിന്‍റെയും ഫലസ്ഥീനിന്‍റെയും ഇടയിലുള്ള ഒരു പുഴയാണത്.)

ഇസ്രാഈല്യർക്ക് വളരെ പരിചയമുള്ളതാണ് ജോർദാൻ നദി. അവരുടെ താമസസ്ഥലങ്ങളിലൂടെ ഒഴുകുന്ന നദിയാണത്. അതിന് കുറെ പോഷക നദികളുണ്ട്. അതില്‍ ഒരു പോഷക നദിയിലാണ് ഥാലൂത്തും സൈന്യവും എത്തിയതെന്നാണ് ചില ചരിത്രകാരന്മാർ പറയുന്നത്. 

 

എന്താണ് ടെസ്റ്റ്: ആ പുഴ കടക്കുമ്പോള്‍ അതില്‍ നിന്ന് വെള്ളം കുടിക്കാന്‍ പാടില്ല. കുടിക്കുന്നവരെ എന്‍റെ സംഘക്കാരനായി ഞാന്‍ പരിഗണിക്കില്ല. വെള്ളം കുടിക്കാത്തവരെ മാത്രമേ കൂടെക്കൂട്ടുകയുള്ളൂ. അത്യാവശ്യമെങ്കില്‍ കൈകൊണ്ട് ഒറ്റത്തവണ മാത്രം കോരിക്കുടിക്കാം (ഒരു കുമ്പിള്‍); അതിലധികം പാടില്ല- ഇതായിരുന്നു കല്‍പന.

 

വല്ലാത്ത ഉഷ്ണവും ദാഹവും കൂടുതലുള്ള ഒരു സമയം കൂടിയായിരിക്കാം അത്. അപ്പോഴാണല്ലോ പരീക്ഷണം കടുക്കുക. കുറച്ചുനേരത്തേക്ക് പോലും ദാഹം സഹിക്കാന്‍ തയ്യാറില്ലാത്തവരെ, അതിലും വലിയ യുദ്ധം ചെയ്യാന്‍ കൊണ്ടുപോകുന്നത് ഗുണത്തിലേറെ ദോഷം വരുത്തുകയാണല്ലോ ചെയ്യുക.

 

അങ്ങനെ സൈന്യം പുറപ്പെട്ട് കുറേ ദൂരം പിന്നിട്ടു. പുഴ കടക്കുകയാണ്. ചിലർ രാജകല്പന അനുസരിച്ചു. വളരെ സൂക്ഷ്മതയോടെ ഒരു കോരൽ വെള്ളം കുടിച്ചു വേഗം കരക്കു കയറി.

 

ബഹുഭൂരിപക്ഷമാളുകളും രാജാവിന്‍റെ വാക്കുകൾ അവഗണിച്ചു. നന്നായി കുടിച്ചു. വയർ നിറയെ കുടിച്ചു. അതായത് കടുത്ത അച്ചടക്കലംഘനം കാണിച്ചു എന്നര്‍ത്ഥം. ഫലമോ, ഭൂരിഭാഗം പേരും സൈന്യത്തില്‍നിന്നും പുറത്താക്കപ്പെട്ടു.

 

അവര്‍ കൂടുതല്‍ നിന്ദ്യരും നിസ്സഹായരുമായി മാറി. ആരും അവരെ പരിഗണിച്ചില്ല. പലരും നദിയുടെ സമീപംതന്നെ താമസമാക്കുകയും. കാലങ്ങള്‍ക്കുശേഷം അവിടത്തന്നെ മരണപ്പെടുകയും ചെയ്തുവത്രെ.

 

രാജകല്‍പന അനുസരിച്ചവര്‍ അതെ, യഥാര്‍ത്ഥ വിശ്വാസവും ത്യാഗസന്നദ്ധതയമുള്ളവര്‍ കുറച്ചുപേരെ ഉണ്ടായിരുന്നുള്ളൂ. ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്തവരുടെ അത്ര എണ്ണം- മുന്നൂറ്റിപത്തില്‍പരം പേര്‍- മാത്രമായിരുന്നു അവര്‍ എന്ന് ബുഖാരി, ഇബ്‌നു ജരീര്‍ (رحمهما الله) മുതലായവര്‍ ഉദ്ധരിച്ച ഹദീസിലുണ്ട്.

 

ഏതായാലും പരീക്ഷണമൊക്കെ കഴിഞ്ഞശേഷം ഥാലൂത്തും, പരീക്ഷണത്തില്‍ വിജയിച്ചവരും യുദ്ധക്കളത്തിലെത്തി. അപ്പോഴാണവര്‍, ആജാനുബാഹുവായ ജാലൂത്തിനെയും (ഗോലിയാത്ത്) അയാളുടെ വലിയ സൈന്യത്തെയും കണ്ടത്.

കണ്ടപ്പോള്‍ ചിലര്‍ക്ക് പേടിയായി. ശത്രുക്കള്‍ ഒരുപാടുണ്ട്.  ഇവരോ കുറച്ചാളുകളും. ജാലൂത്തിനോടും സൈന്യേത്താടും ഏറ്റുമുട്ടാന്‍ നമുക്ക് കഴിവില്ലല്ലോ എന്ന് പറഞ്ഞു.

 

സേനയിലുണ്ടായിരുന്ന കാര്യബോധമുള്ള, അല്ലാഹുവിനെക്കുറിച്ച് ഉത്തമബോധ്യമുള്ള പണ്ഡിതന്മാര്‍ അവര്‍ക്ക് ധൈര്യം പകര്‍ന്നു. അവരെ പറഞ്ഞു സമാധാനിപ്പിച്ചു: അല്ലാഹുവിന്‍റെ സഹായമുണ്ടെങ്കില്‍ എത്ര ചെറിയ സംഘത്തിനും ഏതു വലിയ സംഘത്തെയും പരാജയപ്പെടുത്താമെന്നും അങ്ങനെ അനേകം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞു.

 

നമ്മള്‍ ഒരു ചെറിയ സംഘമാണെന്നത് ശരി. പക്ഷേ, അല്ലാഹുവിന്‍റെ അനുമതിയും കല്‍പനയും അനുസരിച്ചാണല്ലോ നാം യുദ്ധത്തിനിറങ്ങുന്നത്. അപ്പോള്‍, അവന്‍ നമ്മെ സഹായിക്കാതിരിക്കില്ല. നമ്മളൊക്കെ അവന്‍റെയടുത്തേക്ക് തന്നെയാണല്ലോ മടങ്ങിച്ചെല്ലുക.

 

അതുകൊണ്ട് നാം ക്ഷമിക്കണം, പതറാതെ നില്‍ക്കണം. ക്ഷമിക്കുന്നവരുടെ കൂടെയാണ് അല്ലാഹു ഉണ്ടാവുക എന്നൊക്കെ പറഞ്ഞുമനസ്സിലാക്കിക്കൊടുത്തു. അങ്ങനെ അവര്‍ യുദ്ധക്കളത്തിലിറങ്ങുകയും ചെയ്തു.

فَلَمَّا فَصَلَ طَالُوتُ بِالْجُنُودِ قَالَ إِنَّ اللَّهَ مُبْتَلِيكُمْ بِنَهَرٍ فَمَنْ شَرِبَ مِنْهُ فَلَيْسَ مِنِّي وَمَنْ لَمْ يَطْعَمْهُ فَإِنَّهُ مِنِّي إِلَّا مَنِ اغْتَرَفَ غُرْفَةً بِيَدِهِ ۚ فَشَرِبُوا مِنْهُ إِلَّا قَلِيلًا مِنْهُمْ ۚ فَلَمَّا جَاوَزَهُ هُوَ وَالَّذِينَ آمَنُوا مَعَهُ قَالُوا لَا طَاقَةَ لَنَا الْيَوْمَ بِجَالُوتَ وَجُنُودِهِ ۚ قَالَ الَّذِينَ يَظُنُّونَ أَنَّهُمْ مُلَاقُو اللَّهِ كَمْ مِنْ فِئَةٍ قَلِيلَةٍ غَلَبَتْ فِئَةً كَثِيرَةً بِإِذْنِ اللَّهِ ۗ وَاللَّهُ مَعَ الصَّابِرِينَ (249)

അങ്ങനെ സൈന്യവുമായി പുറപ്പെട്ടപ്പോള്‍ ഥാലൂത്ത് ഇങ്ങനെ വിളംബരപ്പെടുത്തി: ഒരു നദി മുഖേന അല്ലാഹു നിങ്ങളെ പരീക്ഷിക്കുന്നതാണ്; തത്സമയം അതില്‍ നിന്ന് ആരു ജലപാനം നടത്തുന്നുവോ അവന്‍ എന്‍റെ സംഘത്തില്‍ പെട്ടവനല്ല, ആര്‍ അതിലെ വെള്ളം കഴിക്കാതിരുന്നോ അവന്‍ എന്‍റെ കൂട്ടത്തിലായിരിക്കും-എന്നാല്‍ സ്വന്തം കൈ കൊണ്ട് ഒരുവട്ടം കോരിക്കുടിച്ചവന്നു കുഴപ്പമില്ല. എന്നിട്ട് ചിലരൊഴിച്ച് എല്ലാവരും വേണ്ടത്ര കുടിക്കുകയാണു ചെയ്തത്. അങ്ങനെ അദ്ദേഹവും സഹവിശ്വാസികളും നദി മുറിച്ചു കടന്നു കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: ജാലൂത്തിനോടും സൈന്യങ്ങളോടും ഏറ്റുമുട്ടാനുള്ള ശേഷി ഇന്നു നമുക്കില്ല!

അല്ലാഹുവുമായി കണ്ടുമുട്ടുന്നവരാണ് തങ്ങളെന്നു ബോധമുള്ള ചിലര്‍ വ്യക്തമാക്കി: എത്രയെത്ര ചെറുസംഘങ്ങള്‍ അല്ലാഹുവിന്റെ അനുമതിയോടെ വന്‍സംഘങ്ങളെ അതിജയിച്ചിട്ടുണ്ട്! അല്ലാഹു ക്ഷമാശീലരോടൊപ്പമത്രേ.

 

അടുത്ത ആയത്ത് – 250

 

അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയുണ്ടാകുമെന്ന് കഴിഞ്ഞ ആയത്തില്‍ പറഞ്ഞല്ലോ. അതുകൊണ്ടുതന്നെ യുദ്ധക്കളത്തിലിറങ്ങിയപ്പോള്‍ സത്യവിശ്വാസികള്‍, ക്ഷമ വര്‍ഷിച്ചുതരാനും, പേടിയില്ലാതെ, പതറാതെ ഉറച്ചുനില്‍ക്കാനും,  അവസാനം വിജയം വരിക്കാനും അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ആ പ്രാര്‍ഥനയാണിനി പറുയന്നത്.

 

وَلَمَّا بَرَزُوا لِجَالُوتَ وَجُنُودِهِ قَالُوا رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ (250)

ജാലൂത്തിന്നും സൈന്യത്തിന്നും നേരെ സമരസജ്ജരായപ്പോള്‍ അവര്‍ പ്രാര്‍ത്ഥിച്ചു: നാഥാ, ഞങ്ങള്‍ക്കു നീ ക്ഷമ ചൊരിഞ്ഞുതരികയും ഞങ്ങളുടെ പാദങ്ങളുറപ്പിച്ചു നിറുത്തുകയും സത്യനിഷേധികള്‍ക്കെതിരെ ഞങ്ങളെ സഹായിക്കയും ചെയ്യേണമേ.

 

ജാലൂത്തിന്‍റേത് വലിയ സൈന്യമാണ്. അതിഗംഭീര സൈന്യം. ജാലൂത്ത് വലിയ പടനായകനാണ്. അവരെ അപേക്ഷിച്ച് വളരെ ചെറിയ സൈന്യമായ ഇസ്രാഈലുകാര്‍, വിജയം നേടാന്‍ അത്യാവശ്യമായ മൂന്നു കാര്യങ്ങളാണ് അല്ലാഹുവിനോട് തേടുന്നത്:

 

1) ഏത് വിഷമഘട്ടത്തിലും ക്ഷമ കൈവിടാതിരിക്കാന്‍.

2) പാദം പതറാതെ, നല്ല ധൈര്യവും മനസ്സുറപ്പുമുണ്ടാകാന്‍.

(3) റബ്ബിന്‍റെ തുണയും സഹായവും ഉണ്ടാകാന്‍. ആ തുണ ഇല്ലെങ്കില്‍ പിന്നെ വിജയമില്ലല്ലോ. ആള്‍ബലവും ആയുധ ശക്തിയും എമ്പാടുമുണ്ടെങ്കില്‍ പോലും വിജയവും സഹായവും അല്ലാഹുവില്‍നിന്നുതന്നെ ലഭിക്കണമല്ലോ.

 

അചഞ്ചലമായ വിശ്വാസത്തോടെയുള്ള ഈ ദുആ അല്ലാഹു സ്വീകരിച്ചു. അതാണ് അടുത്ത ആയത്തില്‍ പറയുന്നത്.

അടുത്ത ആയത്ത് 251

 

ഇരു സൈന്യങ്ങളും ശക്തമായി ഏറ്റുമുട്ടി. അല്ലാഹു ഇസ്രാഈല്യരെ സഹായിച്ചു. ജാലൂത്തും സേനയും തോറ്റോടി. ശത്രുസൈന്യത്തെ അവര്‍ പരാജയപ്പെടുത്തുകയും തുരത്തുകയും ചെയ്തു. അവരുടെ നട്ടെല്ലായിരുന്ന ഭീമന്‍ ജാലൂത്തിനെ വധിക്കുകയും ചെയ്തു. ആരാണ് വധിച്ചതെന്നറിയുമോ? അന്ന് കേവലം യുവാവായിരുന്ന ദാവൂദ് (عليه السلام)! മഹാനവര്‍കളും ആ സൈന്യത്തിലുണ്ടായിരുന്നു.

 

فَهَزَمُوهُمْ بِإِذْنِ اللَّهِ وَقَتَلَ دَاوُودُ جَالُوتَ وَآتَاهُ اللَّهُ الْمُلْكَ وَالْحِكْمَةَ وَعَلَّمَهُ مِمَّا يَشَاءُ ۗ وَلَوْلَا دَفْعُ اللَّهِ النَّاسَ بَعْضَهُمْ بِبَعْضٍ لَفَسَدَتِ الْأَرْضُ وَلَٰكِنَّ اللَّهَ ذُو فَضْلٍ عَلَى الْعَالَمِينَ (251)

 

അങ്ങനെയവര്‍ അല്ലാഹുവിന്‍റെ അനുമതിയോടെ ശത്രുക്കളെ പരാജയപ്പെടുത്തുകയും ദാവൂദ് ജാലൂത്തിനെ വധിക്കുകയും ചെയ്തു. അദ്ദേഹത്തിന്ന് അല്ലാഹു രാജാധികാരവും തത്ത്വജ്ഞാനവും നല്‍കുകയും താനുദ്ദേശിച്ചത് പഠിപ്പിക്കുകയുമുണ്ടായി. മനുഷ്യരില്‍ ചിലരെ മറ്റു ചിലര്‍ മുഖേന അല്ലാഹു ഉപരോധിച്ചിരുന്നില്ലെങ്കില്‍ ഭൂലോകം നശിച്ചു പോയേനെ; പക്ഷെ, അവന്‍ സൃഷ്ടികളോട് ഏറെ കരുണാമയനത്രേ. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളാണിവയെല്ലാം; താങ്കള്‍ക്കവ സത്യസമേതം നാം പാരായണം ചെയ്തുതരികയാണ്. അങ്ങ് ദൂതന്മാരില്‍ പെട്ടയാള്‍ തന്നെയാകുന്നു.

 

ഥാലൂത്ത് രാജാവ് നേരത്തെ ഒരു ഇനാം പ്രഖ്യാപിച്ചിരുന്നുവത്രെ.  ശത്രുസൈന്യത്തിന്‍റെ പടത്തലവനായ ജാലൂത്തിനെ കൊല്ലുന്നവര്‍ക്ക് തന്‍റെ മകളെ വിവാഹം ചെയ്തുകൊടുക്കാമെന്നും രാജാധികാരത്തില്‍ പങ്കാളിത്തം തരാമെന്നും. ആ സമ്മാനത്തിനര്‍ഹനായത് ദാവൂദ് നബി(عليه السلام) ആണ്.

വളരെ ചെറുപ്രായമായിരുന്ന അദ്ദേഹം കവണ കൊണ്ട് കല്ലെറിഞ്ഞാണത്രെ ജാലൂത്തിനെ കൊന്നത്.

യുദ്ധക്കളത്തില്‍ വെച്ച് ജാലൂത്തിനു നേരെ മഹാനവര്‍കള്‍ വന്നപ്പോള്‍, ജാലൂത്ത് കളിയാക്കിയത്രെ. കവണ കൊണ്ടുവന്നതെന്താ. ഞാനെന്താ നായയാണോ! (ബൈബിളില്‍ ഈ സംഭവം പറയുന്നുണ്ട്-ശമുവേല്‍ 17:1-58).

യുദ്ധക്കളത്തില്‍ വെച്ച് ചെറിയൊരു വാഗ്വാദവും നടന്നിട്ടുണ്ട്, രണ്ടുപേരും തമ്മില്‍.

"എന്നെ നേരിടാൻ ആരുണ്ടിവിടെ?" ജാലൂത്ത് വിളിച്ചു ചോദിച്ചുവത്രെ. 

"ഞാനുണ്ട്" ദാവൂദിന്‍റെ ശബ്ദമുയർന്നു.  

"പോടാ, ഒരു കുട്ടിയാണോ എന്നെ നേരിടുന്നത്."  

"ഞാൻ നിന്നെ കൊല്ലും."

 "സമയം കളയാതെ പോടാ. നിന്നെ കൊല്ലാന്‍ എനിക്കിഷ്ടമില്ല..." ജാലൂത്ത്.

"നിന്നെ കൊല്ലാന്‍ എനിക്ക് ഇഷ്ടമാണ്." ദാവൂദിന്‍റെ മറുപടി 

അതുംപറഞ്ഞ് ദാവൂദ്  عليه السلامകവണ കൈയിലെടുത്തു. കല്ല് കവണയിൽ തൊടുത്തു. അല്ലാഹുവിന്‍റെ പേര് പറഞ്ഞ് ഉന്നം പിടിച്ചു. കവണ വലിച്ചുവിട്ടു. കല്ല് വായുവിലൂടെ പറന്നു ലക്ഷ്യസ്ഥാനത്ത് തന്നെ ചെന്നു തറച്ചു; ജാലൂത്തിന്‍റെ നെറ്റിയിൽ.  ജാലൂത്ത് മറിഞ്ഞുവീണു. സൈന്യം പിന്തിരിഞ്ഞോടി. ഇസ്രാഈല്യർ അവരെ ഓടിച്ചിട്ടു പിടിച്ചു. യുദ്ധമുതലുകൾ പിടിച്ചെടുത്തു. ഈ യുദ്ധത്തിനു ശേഷം ഒരുപാടുപേർ സത്യവിശ്വാസികളായി മാറുകയും ചെയ്തു.

ജാലൂത്തിനെ കൊല്ലുന്ന സമയത്ത്  ദാവൂദ് (عليه السلام) ആടുകളെ മേച്ചുനടന്നിരുന്നൊരു ചെറുപ്പക്കാരനായിരുന്നുവെന്നും മറ്റും മുഫസ്സിറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സൈന്യത്തിലെടുത്തുകിട്ടാന്‍ തന്നെ മഹാനവര്‍കള്‍ പെടാപാട് പെട്ടിട്ടുണ്ട്. ചെറുപ്പമായതുകൊണ്ട് ഥാലൂത്ത് പലവട്ടം നിരസിച്ചിരുന്നുവത്രെ.

യുദ്ധാഹ്വാനം കേട്ട് ആരോഗ്യമുള്ള ആണുങ്ങളെല്ലാം യുദ്ധത്തിനൊരുങ്ങിക്കഴിഞ്ഞു. തന്‍റെ ഉപ്പയും സഹോദരങ്ങളുമെല്ലാം സൈന്യത്തിൽ ചേർന്നിട്ടുണ്ട്. 

ദാവൂദ്  عليه السلامനും കൂടെ പോവാൻ വല്ലാത്ത മോഹം. യുദ്ധം ചെയ്യാനുള്ള പ്രായമൊന്നും ആയിട്ടില്ല. എന്നാലും എന്തെങ്കിലും  സഹായം ചെയ്തുകൊടുക്കാൻ സാധിക്കും. പുറപ്പെടുക തന്നെ. 

വീട്ടുകാരും സഹോദരങ്ങളുമൊക്കെ പിന്തിരിപ്പിക്കാനൊരുപാട് ശ്രമം നടത്തിനോക്കി. അതൊന്നും മഹാനവര്‍കള്‍ ചെവികൊണ്ടില്ല. നേരെ ഥാലൂത്ത് രാജാവിന്‍റെ സമീപത്തേക്കു നടന്നു.  

"നീയാരാണ്?" ഥാലൂത്ത് ചോദിച്ചു "ഞാൻ ഈശായുടെ മകൻ ദാവൂദ്." 

"എന്തിന് വന്നു?"  "എനിക്ക് പട്ടാളത്തിൽ ചേരണം."

"കുട്ടികൾക്ക് പട്ടാളത്തിലെന്ത് കാര്യം?"

"എന്നെ യുദ്ധമുഖത്തേക്ക് വിടൂ... ഞാൻ ജാലൂത്തിനെ വധിക്കും."  

" ജാലൂത്തിനെ കൊല്ലാനോ? നീയൊരു കുട്ടിയല്ലേ? ജാലൂത്തിന്‍റെ അട്ടഹാസം കേൾക്കുമ്പോൾ തന്നെ നീ പേടിച്ചു വിറച്ചു വീഴും."  

"അതൊന്നും സാരമില്ല. ജാലൂത്തിനെ വധിച്ചിട്ടേ ഇനി വിശ്രമമുള്ളൂ."

സഹോദരന്മാരും രാജാവിന്‍റെയടുത്തുവന്ന്, ദാവൂദിനെ പിന്തിരിപ്പിക്കാൻ നോക്കി. പക്ഷേ, കഴിഞ്ഞില്ല. 

ദാവൂദ് (عليه السلام), തന്‍റെ ശൂരത്വങ്ങളെക്കുറിച്ച് രാജാവിനോട് പറഞ്ഞു. ആടുകളെ മേക്കാന്‍ പോകുന്ന സമയത്ത് ചെയ്ത സഹാസികതകളും ധീരകൃത്യങ്ങളും ഓരോന്നോയി എണ്ണിപ്പറഞ്ഞുകൊടുത്തു. അവസാനം രാജാവിന് സമ്മതിക്കേണ്ടിവന്നു. പട്ടാളത്തില്‍ ചേര്‍ക്കുകയും ചെയ്തു. ദാവൂദ്  عليه السلامന് എന്തെന്നില്ലാത്ത സന്തോഷം. അല്ലാഹുവിനെ വാഴ്ത്തി.

ശംവീൽ (عليه السلام) കൊടുത്തയച്ച അങ്കിയുണ്ടായിരുന്നു ഥാലൂത്തിന്‍റെയടുത്ത്. അതെടുത്ത് ദാവൂദ് عليه السلام നെ ധരിപ്പിച്ചുനോക്കി. നല്ല ചേർച്ച.

ശംവീൽ (عليه السلام) ഒരു ദൂതൻവശം ഈ അങ്കി കൊടുത്തയച്ചപ്പോള്‍ ഒരു സന്ദേശവും കൂടെയുണ്ടായിരുന്നുവത്രെ: "ഈ അങ്കി ആരുടെ ശരീരത്തിനാണോ യോജിക്കുക, അവനെ ധരിപ്പിക്കുക. അവനായിരിക്കും ജാലൂത്തിനെ വധിക്കുക." ആ അങ്കിയാണിപ്പോള്‍ ദാവൂദ് (عليه السلام) ന് കിട്ടിയിരിക്കുന്നത്.

ദാവൂദ് (عليه السلام) നു കുതിരയെ കിട്ടി. ആയുധങ്ങൾ കിട്ടി.

ദാവൂദ് (عليه السلام) രാജാവിനോടിങ്ങനെ ചോദിച്ചു: "ഞാൻ ജാലൂത്തിനെ വധിച്ചാൽ അങ്ങയുടെ മകളെ എനിക്ക് വിവാഹം ചെയ്തു തരുമല്ലോ?"

"അല്ലാഹു തൗഫീഖ് ചെയ്യട്ടെ! ഞാനെന്‍റെ മകളെ വിവാഹം ചെയ്തു തരും."  

"രാജ്യത്തിന്‍റെ പകുതിയും തരുമല്ലോ."

"ഞാനെന്‍റെ വാക്കു പാലിക്കും. അല്ലാഹു തുണക്കട്ടെ!"

وَقَتَلَ دَاوُودُ جَالُوتَ

ഏതായാലും ജാലൂത്ത് എന്ന ധിക്കാരിയുടെ പതനം സംഭവിച്ചിരിക്കുന്നു. ദാവൂദ് (عليه السلام) അവനെ വധിച്ചിരിക്കുന്നു. അതോടെ മഹാനവര്‍കള്‍ നാടിന്‍റെ അഭിമാനമായി മാറി. പിന്നെ വെച്ചടി കയറ്റമായിരുന്നു. ആളുകളൊക്കെ നന്നായി ആദരിക്കാനും ബഹുമാനിക്കാനും തുടങ്ങി.

നേരത്തെയുള്ള വാഗ്ദാനപ്രകാരം, രാജകീയ വിവാഹം നടന്നു. ആട്ടിടയനായ ദാവൂദ് (عليه السلام) രാജകുമാരനായി മാറി. ഥാലൂത്ത് രാജാവിന്‍റെ മകളെ വിവാഹം ചെയ്തു. വളരെ ലളിതമായാണ് വിവാഹം നടന്നതെങ്കിലും എല്ലായിടത്തും ആഹ്ളാദം അലതല്ലി. എല്ലാവര്‍ക്കും ഭയങ്കര സന്തോഷം.

وَآتَاهُ اللَّهُ الْمُلْكَ وَالْحِكْمَةَ وَعَلَّمَهُ مِمَّا يَشَاءُ

ദാവൂദ് (عليه السلام)ന് അല്ലാഹു പ്രത്യേക വിജ്ഞാനം നൽകി. രാജ്യത്തിന്‍റെ പകുതി ഭാഗം കിട്ടിയപ്പോൾ, നാട് ഭരിക്കാനുള്ള കഴിവും വിവരവും അല്ലാഹു നൽകി.

ഥാലൂത്ത് രാജാവിന്‍റെ ഭരണകാലം 40 വർഷമായിരുന്നുവെന്ന് പറയപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മരണത്തിനുശേഷം രാജ്യം മുഴുവൻ ദാവൂദ് (عليه السلام) ന്‍റെ കീഴിലായി. മഹാനവര്‍കള്‍ ആ രാജപദവി  ഏറ്റെടുത്തു. രാജ്യത്തിന്‍റെ അതിരുകൾ വികസിച്ചു. 

ദാവൂദ് (عليه السلام)ന്‍റെ പേരും പെരുമയും വളർന്നു. ജനങ്ങളെ സ്നേഹിക്കുന്ന ഭരണാധികാരി. ജനങ്ങൾ സ്നേഹവും ആദരവും തിരിച്ചുനൽകി. നാട്ടിൽ ശാന്തിയും സമാധാനവും നിറഞ്ഞു നിന്നു.  

പിന്നീട് പ്രവാചകത്വവും ലഭിച്ചു. ശംവീല്‍ നബി عليه السلامക്കു ശേഷം പ്രവാചകനായി. സബൂര്‍ എന്ന വേദഗ്രന്ഥവും നല്കി. കൂടാതെ ഇരുമ്പുകൊണ്ട് യുദ്ധത്തിന് ആവശ്യമായ കവചം, ആയുധങ്ങള്‍ മുതലായവ ഉണ്ടാക്കാനുള്ള അറിവും ലഭിച്ചു.

وَآتَاهُ اللَّهُ الْمُلْكَ وَالْحِكْمَةَ وَعَلَّمَهُ مِمَّا يَشَاءُ ۗ

വിജ്ഞാനം (الْحِكْمَةَ) കൊണ്ടുദ്ദേശ്യം  വിശാലമാണ്. പ്രവാചകത്വം കൂടി അതിലുള്‍പ്പെട്ടിട്ടുണ്ട്.

ഏതായാലും രാജപദവിയും പ്രവാചകത്വപദവിയും ഒന്നിച്ചലങ്കരിക്കാനുള്ള ഭാഗ്യം ലഭിച്ച ഒന്നാമത്തെ മഹാന്‍ ദാവൂദ് നബി (عليه السلام) തന്നെയാണെന്നാണ് പൊതുവെ അറിയപ്പെടുന്നത്.

وَعَلَّمَهُ مِمَّا يَشَاءُ

വേറെ പലതും അല്ലാഹു മഹാനവര്‍കള്‍ക്ക് പഠിപ്പിച്ചുകൊടുത്തു. പടയങ്കി ഉണ്ടാക്കുക, പക്ഷികളുടെ ഭാഷ മനസ്സിലാക്കുക തുടങ്ങിയ ചില അറിവുകള്‍ മഹാനവര്‍കള്‍ക്ക് പ്രത്യേകം നല്‍കപ്പെട്ട അനുഗ്രഹങ്ങളായി ഖുര്‍ആനില്‍ മറ്റിടങ്ങളില്‍ എടുത്തുപറയുന്നുണ്ട്.

ദാവൂദ് (عليه السلام)ന് അല്ലാഹു ﷻ ഇറക്കിക്കൊടുത്ത വേദഗ്രന്ഥമാണ് സബൂറെന്ന് പറഞ്ഞല്ലോ. സങ്കീർത്തനങ്ങളാണവ. മഹാനവര്‍കളുടെ വേദഗ്രന്ഥ പാരായണം വളരെ പ്രസിദ്ധമായിരുന്നു. മനുഷ്യരും ജിന്നുകളും പക്ഷികളും മൃഗങ്ങളും മരങ്ങളും പർവ്വതങ്ങളും അത് ആസ്വദിക്കും. അതിൽ അലിഞ്ഞുചേരും. നല്ല ആകർഷണമുള്ള പാരായണം! ചുരുങ്ങിയ സമയംകൊണ്ട് സബൂര്‍  ഓതിത്തീർക്കും. ദിവസത്തിൽ അനേക തവണ ഓതും.

സബൂർ പാരായണം ചെയ്യുന്നത് കേൾക്കാൻ ഇസ്രാഈല്യരും കാത്തിരിക്കും. അവരുടെ മനസ്സിലേക്കത് ഇറങ്ങിച്ചെല്ലും. ശക്തമായ ചലനങ്ങളുണ്ടാക്കും. പലരും ബോധമറ്റ് വീഴുക പോലും ചെയ്യുമത്രെ കുറേ നേരത്തേക്ക്. അന്തരീക്ഷമാകെ ഭക്തിനിർഭരമാകും.

പക്ഷികൾ പറന്നുവന്ന് സമീപത്തിരിക്കും. എല്ലാതരം പക്ഷികളും പറന്നെത്തും. നബിയുടെ പാരായണത്തിൽ ലയിച്ചുചേരും.  

മൃഗങ്ങളും വന്നുകൂടും. നിശബ്ദമായിരുന്ന് സബൂർ പാരായണം കേൾക്കും. മരങ്ങളും ശ്രദ്ധിച്ചു കേൾക്കും. കാട്ടിൽ വെച്ചാണ് പാരായണം  ചെയ്യുന്നതെങ്കിൽ വന്യമൃഗങ്ങൾ പോലും അരികിലെത്തും.

ദാവൂദ് (عليه السلام) എഴുപത് വിധം സബൂർ പാരായണം ചെയ്തിരുന്നുവെന്ന് പറയപ്പെട്ടിട്ടുണ്ട്. ചിലപ്പോൾ സന്തോഷത്തിന്‍റെ അലകളുയരുന്ന സ്വരത്തിൽ വായിക്കും. ശ്രോതാക്കളപ്പോള്‍ ആനന്ദത്തിൽ ലയിക്കും. ചിലപ്പോൾ ശോകസ്വരത്തിലായിരിക്കും വായന. കരയിലും കടലിലുമുള്ള ജീവജാലങ്ങളപ്പോള്‍ ശോകമൂകരാകും.

ഒരിക്കല്‍ തിരുനബി രാത്രിയിലൊരു യാത്രയില്‍ സ്വഹാബിവര്യനായ അബൂമൂസ(رضي الله عنه) വിന്‍റെ ഖുർആൻ പാരായണം കേട്ടു. നല്ല ആകർഷകമായ പാരായണം. പിറ്റെ ദിവസം നബിﷺ അദ്ദേഹത്തോട് പറഞ്ഞു: "അബൂ മൂസാ,  നിങ്ങൾക്ക് ദാവൂദിന്‍റെ ശബ്ദങ്ങളിലൊന്ന് കിട്ടിയിട്ടുണ്ട്. നിങ്ങളുടെ ശബ്ദം ശ്രവണമധുരമാണ്."

ഈ വലിയ നിഅ്മത്തിന് അല്ലാഹുﷻവിനെ മനസ്സറിഞ്ഞ് സ്തുതിക്കുമായിരുന്നു ദാവൂദ് (عليه السلام). രാവിലെയും വൈകിട്ടും പർവ്വതങ്ങളും പറവകളും മഹാനവര്‍കളോടൊപ്പം അല്ലാഹുﷻവിനെ വാഴ്ത്തുമായിരുന്നു.  يَا جِبَالُ أَوِّبِي مَعَهُ وَالطَّيْرَ (سبأ 10)

ദാവൂദ്(عليه السلام) അല്ലാഹുﷻവിന്‍റെ സ്മരണയിലായി ജീവിച്ചു. ഓരോ വാക്കും അല്ലാഹുﷻവിന്‍റെ തൃപ്തിക്കുവേണ്ടി സംസാരിച്ചു. ഓരോ കർമവും അല്ലാഹുﷻവിന്‍റെ തൃപ്തിക്കുവേണ്ടി ചെയ്തു. അതുകൊണ്ടുതന്നെ മഹാനായ ആ പ്രവാചകന്‍ മാതൃകാ ഭരണാധികാരിയായി. എല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന ജനനായകനായി മാറി.

ദാവൂദ് നബി (عليه السلام) നല്ല ചിട്ടവട്ടമുള്ള ആളായിരുന്നു. പരിപാടികൾ മുൻകൂട്ടി പ്ലാന്‍ ചെയ്യും. പരാതികൾ കേൾക്കാനും കേസുകൾ വിധി പറയാനും ഒരു ദിവസം മാറ്റിവെച്ചു. ഭാര്യമാരെ കാണാൻ ഒരു ദിവസം. മലമുകളിലും മൈതാനിയിലും സമുദ്ര തീരത്തും പോയിരുന്ന് സ്തുതിഗീതങ്ങൾ  പാടാൻ ഒരു ദിവസം. വീട്ടിലിരുന്ന് പ്രത്യേക ഇബാദത്തുകള്‍ക്ക് ഒരു ദിവസം...

അക്കാലത്ത് ഇരുമ്പ് ഉരുക്കാനും സാധനങ്ങളുണ്ടാക്കാനും മനുഷ്യർ വളരെയേറെ പ്രയാസപ്പെട്ടിരുന്നു. ദാവൂദ് (عليه السلام) ഇരുമ്പു ഉരുക്കുന്ന പുതിയ വിദ്യ ജനങ്ങളെ പഠിപ്പിച്ചു. ഒരുപാടാളുകള്‍ ഈ ജോലി ചെയ്തുതുടങ്ങി. പുതിയ പുതിയ സാധനങ്ങൾ ഉണ്ടാക്കി. നാട്ടിലും വിദേശത്തും ഇരുമ്പുകൊണ്ടുള്ള ഉല്പന്നങ്ങള്‍ വ്യാപകമായി.

സൂറ സബഇല്‍ അല്ലാഹു ﷻ പറഞ്ഞു:

وَلَقَدْ آتَيْنَا دَاوُودَ مِنَّا فَضْلًا ۖ يَا جِبَالُ أَوِّبِي مَعَهُ وَالطَّيْرَ ۖ وَأَلَنَّا لَهُ الْحَدِيدَ (10)سبأ

 "അദ്ദേഹത്തിന് നാം ഇരുമ്പ് മയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു .

വളരെവേഗം ഇരുമ്പ് ഉരുക്കാനും വിവിധതരം സാധനങ്ങൾ നിർമ്മിക്കാനും മഹാനവര്‍കള്‍ക്ക് കഴിയുമായിരുന്നു.   

പുതിയ രീതിയിലുള്ള പടയങ്കി നിർമ്മിച്ചത് ദാവൂദ് (عليه السلام) ആണ്. ഇരുമ്പ് തകിടുകൊണ്ടുള്ള ഒരുതരം പടയങ്കിയാണ് നേരത്തെ ഉപയോഗിച്ചിരുന്നത്. അതിന് ഭാരം കൂടുതലായിരുന്നു. സ്വതന്ത്രമായി ഓടാനും ചാടാനും പ്രയാസമായിരുന്നു. 

ശരീരം സ്വതന്ത്രമായി മടക്കാനും, വളയ്ക്കാനുമൊക്കെ പറ്റുന്ന വിധത്തിലുള്ള കണ്ണികളുള്ള പടച്ചട്ടയാണ് ആവശ്യം. അതെങ്ങനെ ഉണ്ടാക്കാമെന്നും അല്ലാഹു ﷻ ദാവൂദ് (عليه السلام)ന് പഠിപ്പിച്ചുകൊടുത്തു.

വിശുദ്ധ ഖുർആൻ പറയുന്നു :

أَنِ اعْمَلْ سَابِغَاتٍ وَقَدِّرْ فِي السَّرْدِ ۖ وَاعْمَلُوا صَالِحًا ۖ إِنِّي بِمَا تَعْمَلُونَ بَصِيرٌ (11)سبأ

"നാം കൽപിച്ചു- വിശാലമായവയെ (വലിയ പടയങ്കികള്‍) നിർമ്മിക്കുക. (കണ്ണികൾ) മെടയുമ്പോള്‍ അളവ് കണക്കാക്കുകയും ചെയ്യുക. നിങ്ങൾ സൽകർമം പ്രവർത്തിക്കുകയും ചെയ്യുക. നിശ്ചയം നിങ്ങൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് ഞാൻ കണ്ടറിയുന്നവനാണ്." (34:11)

പടച്ചട്ട പണിയുമ്പോൾ നീളവും വീതിയും ശരിയായ വിധത്തിലാവണം. മെടയുന്നത് ശരിയായ അളവിൽ വേണം. അപ്പോഴേ കാണാൻ ഭംഗിയുണ്ടാവൂ.

ഈ വിധം ഇരുമ്പ് അധീനപ്പെടുത്തിക്കൊടുത്തത് വലിയൊരനുഗ്രഹമാണ്. അനുഗ്രഹത്തിന് നന്ദി ചെയ്യണം. എങ്ങനെയാണ് നന്ദി പ്രകടനം? ധാരാളം സൽകർമങ്ങൾ ചെയ്യുക. ഒരു സൽക്കർമവും അല്ലാഹു ﷻ കാണാതെയില്ല.

സൂറത്ത് അമ്പിയാഇൽ ഇങ്ങനെയുണ്ട്:

وَعَلَّمْنَاهُ صَنْعَةَ لَبُوسٍ لَّكُمْ لِتُحْصِنَكُم مِّن بَأْسِكُمْ ۖ فَهَلْ أَنتُمْ شَاكِرُونَ (80)الأنبياء

"യുദ്ധവേളയില്‍ നിങ്ങളെ കാത്തു രക്ഷിക്കാന്‍, നിങ്ങൾക്കു വേണ്ടി പടച്ചട്ട നിർമ്മാണം അദ്ദേഹത്തിന് നാം പഠിപ്പിച്ചു കൊടുക്കുകയും ചെയ്തിരിക്കുന്നു. എന്നിട്ട് നിങ്ങൾ കൃതജ്ഞത കാണിക്കുന്നുണ്ടോ?" (21:80)

ആകട്ടെ, 250-ആം ആയത്തിന്‍റെ ബാക്കി ഭാഗം നോക്കാം.

 

ഈ ചരിത്രസംഭവം വിവരിച്ചശേഷം, ഇത്തരം സംഭവങ്ങള്‍ എന്തിനാണ് അല്ലാഹു നടപ്പില്‍ വരുത്തുന്നത്, അതിലടങ്ങിയ തത്വം എന്തൊക്കെയാണ് എന്ന് ചൂണ്ടിക്കാട്ടുകയാണ്.

 

وَلَوْلَا دَفْعُ اللَّهِ النَّاسَ بَعْضَهُمْ بِبَعْضٍ لَفَسَدَتِ الْأَرْضُ وَلَٰكِنَّ اللَّهَ ذُو فَضْلٍ عَلَى الْعَالَمِينَ 

ഒരു വിഭാഗമാളുകള്‍ അക്രമത്തിനും കുഴപ്പത്തിനും മുതിരുമ്പോള്‍ അത് തടയാന്‍ ആരും മുന്നോട്ടുവന്നില്ലെങ്കില്‍ നാട് നശിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. അതുകൊണ്ടാണ് നന്മ കല്പിക്കാനും തിന്മ വിരോധിക്കാനും കുഴപ്പങ്ങള്‍ക്ക് പരിഹാരം കാണാനുമൊക്കെ അല്ലാഹു മുസ്‌ലിംകളോട് അനുശാസിച്ചത്.

 

കുഴപ്പക്കാര്‍ക്ക് പരമാവധി ശിക്ഷ നിശ്ചയിച്ച്, അതിനെ നിരുത്സാഹപ്പെടുത്തിയതും ഇതുകൊണ്ടുതന്നെ. 'കുഴപ്പമുണ്ടാക്കല്‍ കൊലയെക്കാള്‍ കഠിനമാണ്' എന്ന് ഇതേ സൂറയില്‍ മുമ്പ് നമ്മള്‍ പഠിച്ചിട്ടുണ്ടല്ലോ. وَالْفِتْنَةُ أَشَدُّ مِنَ الْقَتْلِ ۚ-البقرة 191

 

അതുകൊണ്ടുതന്നെ, കുഴപ്പക്കാര്‍ അഴിഞ്ഞാടുകയാണെങ്കില്‍ അവരെ ഫലപ്രദമായി നേരിട്ട് പരാജയപ്പെടുത്തുന്ന മറ്റൊരു വിഭാഗം ഉണ്ടാകണം. അതുവഴി ലോകത്ത് ക്രമസമാധാനവും നീതിയും നിലനില്ക്കണം. അതിന് വഴിയൊരുക്കുക എന്നത് കാരുണ്യവാനായ അല്ലാഹുവിന്‍റെ നിയമവും രീതിയുമാണ്. അതാണ് ഈ ചരിത്രത്തിലും കാണുന്നത്.

 

ഈ ചരിത്രം നല്‍കുന്ന പ്രധാന പാഠം,  ആള്‍പ്പെരുപ്പമോ മറ്റു സന്നാഹങ്ങളോ ഒന്നുമല്ല വിജയത്തിന്‍റെ ആധാരം. ആത്മീയമായ ശക്തി, അചഞ്ചലമായ വിശ്വാസം, ക്ഷമ, റബ്ബ് സഹായിക്കുമെന്ന ഉറപ്പ് ഇതൊക്കെയാണ് എല്ലാ വിജയങ്ങളുടെയും ആധാരം.

 

അടുത്ത ആയത്ത് 252

 

ഇതുവരെ പറഞ്ഞതെല്ലാം നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട യഥാര്‍ത്ഥ സംഭവങ്ങളാണ്. വേദക്കാര്‍ക്കും ചരിത്രാന്വേഷികള്‍ക്കും അറിയാവുന്ന പരമാര്‍ത്ഥങ്ങളാണ്. അങ്ങ് അല്ലാഹുവിന്‍റെ ദൈവദൂതനായത് കൊണ്ട് അങ്ങേക്ക് നാം ഇതൊക്കെ (വഹ്‍യ് മുഖേന) ഓതിക്കേള്‍പ്പിച്ചു വിവരിച്ചു തരുകയാണ് എന്നൊക്കെ നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അല്ലാഹു ഉണര്‍ത്തുകയാണിനി.

 تِلْكَ آيَاتُ اللَّهِ نَتْلُوهَا عَلَيْكَ بِالْحَقِّ ۚ وَإِنَّكَ لَمِنَ الْمُرْسَلِينَ(252)

അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളാണിവയെല്ലാം. താങ്കള്‍ക്ക് അവ നാം സത്യസമേതം വിവരിച്ചുതരികയാണ്. നിശ്ചയം അങ്ങ് ദൂതന്മാരില്‍ പെട്ട ആള്‍ തന്നെയാണ്

 

തിരുനബി صلى الله عليه وسلم എന്തെങ്കിലും ഗ്രന്ഥം വായിച്ചവരോ, വായിക്കാന്‍ അറിയുന്നവരോ അല്ല. അറിവുള്ളവരോട് ചോദിച്ചുമനസ്സിലാക്കാനാണെങ്കില്‍ അതിനുള്ള സാഹചര്യവും തിരുനബി صلى الله عليه وسلم ക്കുണ്ടായിട്ടില്ല. എന്നിട്ടും പുരാതന കാലത്ത് കഴിഞ്ഞുപോയ എത്രയോ സംഭവങ്ങള്‍ അവിടന്ന് കൃത്യമായി വിവരിച്ചുകൊണ്ടിരിക്കുന്നു.

 

ഥാലൂത്ത്-ജാലൂത്ത് യുദ്ധം, ഇസ്രാഈലുകാരെക്കുറിച്ചുള്ള നിരവധി സംഭവങ്ങള്‍ തുടങ്ങി ഇതുവരെ നമ്മള്‍ പഠിച്ചതും ഇനി പഠിക്കാന്‍ പോകുന്ന വേറെയും ഒട്ടനേകം സംഭവങ്ങളും ഉദാഹരണം.

 

ഇത്തരം ചരിത്രവസ്തുതകളൊക്കെ ശരിയായ രൂപത്തില്‍ തിരുനബി صلى الله عليه وسلم വിവരിച്ചുകൊടുക്കുന്നത് അല്ലാഹു നല്‍കുന്ന സന്ദേശം വഴി മാത്രമാണ്. അതിന്‍റെ വ്യക്തമായ ദൃഷ്ടാന്തമാണ് ഈ ചരിത്രങ്ങളുടെയും വസ്തുതകളുടെയും ആധികാരകത. ആര്‍ക്കും അത് നിഷേധിക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ.

 

وَإِنَّكَ لَمِنَ الْمُرْسَلِينَ

ഇത്തരം സന്ദേശങ്ങള്‍ തന്‍റെ ദൂതന്മാര്‍ക്കാണ് അല്ലാഹു നല്കുന്നത്. തിരുനബി صلى الله عليه وسلم യും അവരില്‍ പെട്ട ആളാണ്. അതുകൊണ്ടാണ് തിരുനബി صلى الله عليه وسلم ക്ക് അവ ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നര്‍ത്ഥം.

 

-------------------------

 ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter