ആലസ്യത്തിന്റെ മാസമല്ല റമദാൻ

മനുഷ്യന് നാഥൻ നൽകിയ മഹത്തായ അനുഗ്രഹങ്ങളിൽ പെട്ടതാണ് അവന്റെ സമയം (ആയുസ്സ്). ഓരോ നിമിഷം കഴിയുംതോറും നാം നടന്നടുക്കുന്നത് മരണത്തിലേക്കാണെന്ന ചിന്ത വിടാതെ നമ്മോടൊപ്പമുണ്ടാവുമ്പോൾ മാത്രമേ നാം അതിന്റെ വില അറിയൂ. അല്ലാത്തിടത്തോളം കാലം അതിനെ വേണ്ടവിധം ഉപയോഗപ്പെടുത്തുന്നതിൽ നാം പരാജിതരായിരിക്കും. ആരോഗ്യവും ഒഴിവുസമയവും, ഭൂരിഭാഗജനങ്ങളും വഞ്ചിതരായ രണ്ട് അനുഗ്രഹങ്ങളാണെന്ന് പ്രവാചകർ(സ) പറഞ്ഞതും അത് കൊണ്ട് തന്നെ. ഓരോ നിമിഷനേരവും അമൂല്യമാണ്. സമ്പത്തും മറ്റുള്ളവയും നഷ്ടമായാൽ വീണ്ടെടുക്കാവുന്നതേയുള്ളൂ. എന്നാൽ സമയം അങ്ങനെ അല്ല. നഷ്ടമായാൽ അത് പോയത് തന്നെ, ഒരിക്കലും തിരിച്ചെടുക്കാവുന്നതല്ല അത്. സാധാരണദിവസങ്ങളിലെ സമയത്തിന്റെ കാര്യമാണ് ഇതെങ്കിൽ, വിശുദ്ധ റമദാനിലെ സമയത്തിനും നിമിഷങ്ങൾക്കും വില വളരെ കൂടുതലാണ്.

ഓരോ സൽകർമ്മത്തിനും എഴുപത് മുതൽ എഴുപതിനായിരം വരെ ഇരട്ടിയായി പ്രതിഫലം ലഭിക്കുന്ന ഈ പുണ്യമാസത്തിൽ നാം നഷ്ടപ്പെടുത്തുന്ന ഓരോ നിമിഷവും അതീവ മൂല്യമേറിയതാണ്. എന്നാൽ, വിശുദ്ധ റമദാനിലാണ് നമ്മിൽ പലരും കൂടുതൽ സമയം നഷ്ടപ്പെടുത്തുന്നത് എന്നത് ഏറെ ഖേദകരമാണ്.

നോമ്പെടുക്കുന്നു എന്നത് സമയം കളയാനുള്ള ന്യായമല്ല. റമദാൻ മാസത്തിലും ഘോരഘോരയുദ്ധങ്ങൾ നയിച്ചവരായിരുന്നു നമ്മുടെ മുൻഗാമികളെന്ന് നാം ഓർക്കുക. റമദാൻ ആലസ്യത്തിന്റെ മാസമല്ല. നോമ്പാണെന്ന ന്യായവും പറഞ്ഞ്, അലസതയുടെ മൂടുപടമണിഞ്ഞ് ചടഞ്ഞിരിക്കേണ്ടതല്ല റമദാൻ. ഇതരമാസങ്ങളേക്കാൾ പ്രവർത്തനക്ഷമവും കാര്യപ്രാപ്തവുമാവേണ്ടതാണ് റമദാൻ. ആയതിനാൽ റമദാനിലെ സമയങ്ങളെ ക്രമീകരിക്കേണ്ടത് വളരെയേറെ ഗൗരവത്തോടെയും ശ്രദ്ധയോടെയുമായിരിക്കണം. ഉറക്കവും അനാവശ്യസംസാരവുമായി ഒരു നിമിഷം പോലും നഷ്ടപ്പെട്ടുകൂടാ.

ചാനലുകളും ഗെയിമുകളും നമ്മുടെ സമയക്രമത്തെ നിയന്ത്രിച്ചുകൂടാ. ഈ റമദാനിനെങ്കിലും കൃത്യമായ സമയക്രമമുണ്ടാക്കുക. പരമാവധി അതനുസരിച്ച് തന്നെ നീങ്ങാൻ ശ്രമിക്കുക. അനാവശ്യമായ ഒന്നിലും സമയം കളഞ്ഞില്ലെന്ന് ഓരോ ദിവസവും ഉറപ്പുവരുത്തുക. അതിന്റെ രുചിയും രസവും അറിയാനായാൽ റമദാനിന് ശേഷവും നാം അത് തുടരാൻ ശ്രമിക്കും. ക്രിയാത്മകമായ അത്തരം മാറ്റങ്ങളാണ് റമദാൻ നമ്മിൽ വരുത്തേണ്ടത്. അപ്പോഴേ, റമദാൻ നമുക്കനുകൂലവും പാപമോചകവുമായിത്തീരുകയുള്ളൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter