ഇഅ്തികാഫും പ്രതിഫലവും

നിയ്യത്തോടുകൂടി പള്ളിയില്‍ താമസിക്കുന്നതിന്ന് 'ഇഅ്തികാഫ്' എന്നു പറയുന്നു. ഈ പള്ളിയില്‍ താമസിക്കാന്‍ ഞാന്‍ കരുതി എന്നാണ് നിയ്യത്ത് ചെയ്യേണ്ടത്. ഇത് ശക്തമായ സുന്നത്തുകളില്‍ പെട്ടതാണ്. റമളാന്‍ മാസത്തിലും അല്ലാത്തപ്പോഴും ഇഅ്തികാഫ് സുന്നത്തുണ്ട്. ബഹു: റസൂല്‍ (സ) വഫാത്താകുന്നതുവരെ റമളാന്‍ മാസത്തിലെ അവസാനത്തെ പത്തില്‍ ഇഅ്തികാഫ് ഇരിക്കുകയും അതൊരു നിര്‍ബന്ധകാര്യം പോലെ പരിഗണിച്ചു പോരുകയും ചെയ്തിരുന്നു. ഇപ്രകാരം നബി യുടെ ഭാര്യമാരും ഇഅ്തികാഫ് പതിവാക്കിയിരുന്നു.

ഇഅ്തികാഫ് നബിക്ക് മുമ്പ് തന്നെയുള്ളതാണ്. അതിന്റെ ശ്രേഷ്ഠതയെ സംബന്ധിച്ച് അല്ലാഹു പറയുന്നു: ഇബ്‌റാഹീമിനോടും ഇസ്മാഈലിനോടും എന്റെ ഭവനത്തെ പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക് വേണ്ടിയും അതില്‍ ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്ക് വേണ്ടിയും അതിനെ നിങ്ങള്‍ ശുദ്ധിയാക്കുക എന്ന് നാം കരാര്‍ ചെയ്തു.

പള്ളിയില്‍പെട്ട ഏതെങ്കിലും സ്ഥലത്ത് നമസ്‌കാരത്തില്‍ അടങ്ങിത്താമസിക്കുന്ന സമയത്തില്‍ കൂതുതല്‍ സാമസിക്കുക എന്നതാണ് ഇഅ്തി കാഫ് കൊണ്ടുള്ള വിവക്ഷ. അത് നടന്നോ നിന്നോ ആയാലും മതി. ഇഅ്തികാഫിന്ന് നാല് ഫര്‍ളുകളുണ്ട്: 1) മേല്‍പറഞ്ഞ പോലെ നിയ്യത്ത് ചെയ്യുക. നേര്‍ച്ചയാക്കിയ കാരണത്താല്‍ നിര്‍ബന്ധമായതായാല്‍, ഫര്‍ളായ ഇഅ്തികാഫാണെന്ന് നിയ്യത്ത് ചെയ്യണം. ഇത്രദിവസം എന്ന് നിജപ്പെടുത്താതെ ഇഅ്തികാഫിരിക്കുന്നവര്‍ പള്ളിയില്‍ നിന്ന് പുറത്ത് പോകുമ്പോള്‍, തിരിച്ചുവരും എന്ന ഉദ്ദേശ്യം കൂടാതെയാണ് പോയതെങ്കില്‍ പള്ളിയില്‍ വീണ്ടും കടന്നാല്‍ നിയ്യത്ത് ചെയ്യേണ്ടതാണ്. എന്നാല്‍ മാത്രമെ ഇഅ്തികാഫിന്റെ പ്രതിഫലം ലഭിക്കുകയുള്ളൂ. ദിവസം നിജപ്പെടുത്തിയവര്‍ മലമൂത്ര വിസര്‍ജ്ജനം മുതലായ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്ത് പോയാല്‍ വീണ്ടും പള്ളിയില്‍ പ്രവേശിക്കുമ്പോഴും നിയ്യത്ത് ചെയ്യണം. തിരിച്ചുവരും എന്ന ഉദ്ദേശ്യത്തോടെ പോയവര്‍ വീണ്ടും നിയ്യത്ത് ചെയ്യേണ്ടതില്ല. ഇത്ര ദിവസം എന്ന് നിജപ്പെടുത്തി ഇഅ്തികാഫിരിക്കുന്നവര്‍ക്ക് മലമൂത്രവിസര്‍ജ്ജനം, നിര്‍ബന്ധമായ കുളി, നജസ് കഴുകല്‍, ഭക്ഷണം കഴിക്കല്‍ എന്നിവക്ക് പള്ളിയുടെ പുറത്തു പോകാം. കക്കൂസില്‍ പോയി വരുമ്പോള്‍ വുളു എടുക്കുകയും ചെയ്യാവുന്നതാണ്. ഇവര്‍ വീണ്ടും പ്രവേശിക്കുമ്പോള്‍ നിയ്യത്ത് പുതുക്കേണ്ടതില്ല. സുന്നത്തായ വുളു, കുളി എന്നിവക്ക് വേണ്ടി പുറത്ത് പോകല്‍ അനുവദനീയമല്ല.

2) നമസ്‌കാരത്തിലെ റുകൂഅ് മുതലായവയില്‍ താമസിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയമായിരിക്കുക, 3) പള്ളിയിലായിരിക്കുക. ശരീരത്തില്‍നിന്ന് അല്‍പം പള്ളിക്കു പുറത്താകുന്നതു കൊണ്ട് വിരോധമില്ല. മക്ക, മദീന, ബൈത്തുല്‍ മുഖദ്ദസ് എന്നീ പള്ളികളില്‍ ഇഅ്തികാഫിരിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ അതിനു പകരം മറ്റു പള്ളികളില്‍ പോരാ. എന്നാല്‍ മദീനാപള്ളിയിലും ബൈതുല്‍ മുഖദ്ദസിലും ഇഅ്തികാഫിരിക്കാന്‍ നേര്‍ച്ചയാക്കിയവര്‍ അതിനു പകരം മക്കയിലെ പള്ളിയില്‍ അത് നിര്‍വ്വഹിച്ചാല്‍ മതിയാകും. ഇപ്രകാരം തന്നെ മദീനാ പള്ളിയിലിരുന്നാല്‍ ബൈത്തുല്‍ മുഖദ്ദസിന്റെ നേര്‍ച്ചയും വീടും. ഈ മൂന്ന് പള്ളിയല്ലാത്ത മറ്റ് ഏതെങ്കിലും പള്ളിയില്‍ ഇഅ്തികാഫിനെ നേര്‍ച്ചയാക്കിയാല്‍ അതിന്നുപകരം വേറെ പള്ളിയില്‍ ഇരിക്കല്‍ മതിയാകുന്നതാണ്. 4) ഇഅ്തികാഫ് ഇരിക്കുന്നവര്‍ മുസ്‌ലിമും ബുദ്ധിക്ക് സ്ഥിരതയുള്ളവരും വലിയ അശുദ്ധിയില്ലാത്തവരുമായിരിക്കുക.

ഇത്രദിവസം എന്ന് നിജപ്പെടുത്തി ഇഅ്തികാഫിനെ നേര്‍ച്ചയാക്കിയവര്‍ ദീനിയോ ഭൗതികമോ ആയ ഇന്നിന്ന കാര്യങ്ങള്‍ക്ക് പുറത്ത് പോകുമെന്ന് കരുതിയാല്‍ അവര്‍ക്ക് അങ്ങനെ ചെയ്യാവുന്നതാണ്. അപ്പോള്‍ സുന്നത്തായ വുളു, കുളി, യാത്ര കഴിഞ്ഞ് വന്നവരേയും നേതാക്കളെയും സന്ദര്‍ശിക്കല്‍ തുടങ്ങിയവക്ക് വേണ്ടിയെല്ലാം പുറത്തു പോകാം. നേര്‍ച്ചയാക്കിയ ഇഅ്തികാഫില്‍ കക്കൂസില്‍ പോകല്‍, നിര്‍ബന്ധമായ കുളി എന്നീ അത്യാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ പുറത്ത് പോകരുത്. സ്ത്രീകള്‍ക്ക് ആര്‍ത്തവമുണ്ടായാല്‍ പള്ളിയില്‍ താമസിക്കല്‍ നിഷിദ്ധമാകുന്നത് കൊണ്ട് പുറത്ത് പോകണം. ഓര്‍മ്മയോടും അറിവോടും കൂടി പള്ളിയില്‍ വെച്ചോ മറ്റോ സംയോഗമുണ്ടായാല്‍ ഇഅ്തികാഫ് നിഷ്ഫലമാകുന്നതാണ്.

റമളാനില്‍ ഇഅ്തികാഫിനുദ്ദേശിക്കുന്നവര്‍ പെരുന്നാള്‍ നമസ്‌കാരം വരെ ഇരിക്കുന്നതും ഒടുവിലത്തെ പത്തിന്ന് മുമ്പ് തന്നെ അതില്‍ പ്രവേശിച്ചു ആരാധനകളില്‍ മുഴുകുന്നതും സുന്നത്താകുന്നു. ഒടുവിലത്തെ പത്തിലെ ലൈലത്തുല്‍ ഖദ്‌റില്‍ ഇബാദത്ത് ചെയ്യല്‍ ആ രാത്രി ഇല്ലാത്ത ആയിരം മാസം ഇബാദത്ത് ചെയ്യുന്നതിനേക്കാള്‍ ശ്രേഷ്ഠമായതാണ്. ലൈലത്തുല്‍ ഖദ്ര്‍ റമളാന്റെ ഒടുവിലത്തെ പത്തിലെ ഒറ്റയായി വരുന്ന രാത്രികളിലാവാനാണ് കൂടുതല്‍ സാധ്യത എന്ന് മഹാന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഇരുപത്തി ഒന്നിലോ ഇരുപത്തി മൂന്നിലോ ആയിരിക്കാനാണ് കൂടുതല്‍ സാധ്യത എന്ന് ഇമാം ശാഫിഇ(റ) അഭിപ്രായപ്പെട്ടിരിക്കുന്നു. ആയത് കൊണ്ട് ആ രാത്രി കരസ്ഥമാക്കാന്‍ വേണ്ടി ഒറ്റയായിവരുന്ന എല്ലാ രാവുകളിലും ഉറക്കമൊഴിച്ചു നമസ്‌കാരം മുതലായ ആരാധനകളില്‍ ഏര്‍പ്പെടുന്നത് ഏറ്റവും ഉത്തമമായതാണ്:

(അല്ലാഹുവേ, നീ വളരെ മാപ്പ് ചെയ്യുന്നവനും അത് ഇഷ്ടപ്പെടുന്നവനുമാണ്. അതു കൊണ്ട് എനിക്ക് നീ മാപ്പ് ചെയ്യേണമേ) എന്ന ദുആ ഒടുവിലെ പത്തില്‍ രാത്രിയും പകലും അധികമാക്കുന്നതും സുന്നത്താകുന്നു. പിറ്റേന്ന് സൂര്യപ്രകാശം കുറഞ്ഞിരിക്കുക, ചൂടും തണുപ്പും ശക്തിയില്ലാതിരിക്കുക എന്നിവയെല്ലാം ലൈലത്തുല്‍ഖദ്‌റിന്റെ അടയാളമാണെന്ന് പറയപ്പെട്ടിട്ടുണ്ട്. ആ രാവില്‍ അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ചും പ്രതിഫലമാഗ്രഹിച്ചും അല്ലാഹുവിലും ആ രാവിലും വിശ്വാസമുള്ളവനായും നമസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞു പോയ പാപങ്ങളും വരാനിരിക്കുന്ന പാപങ്ങളും പൊറുക്കപ്പെടുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു. റമളാന്‍ മാസത്തിന്റെ ആദ്യം മുതല്‍ അവസാനം വരെ മഗ്‌രിബ് ഇശാഅ് എന്നിവ ജമാഅത്തായി ഒരാള്‍ നമസ്‌കരിച്ചാല്‍ ലൈലത്തുല്‍ഖദ്‌റിന്റെ വലിയൊരംശം അവന്‍ കരസ്ഥമാക്കി എന്ന് ഹദീസില്‍ വന്നിരിക്കുന്നു. മറ്റൊരു നബി വചനത്തില്‍ റമളാനിലെ ഇശാ നമസ്‌കാരം പതിവായി ഒരാള്‍ ജമാഅത്തായി നമസ്‌കരിച്ചാല്‍ ലൈലത്തുല്‍ഖദ്‌റിനെ അവന്‍ കൈവരിച്ചു എന്നും വന്നിട്ടുണ്ട്.

ലൈലത്തുല്‍ഖദ്ര്‍ ഈ സമുദായത്തിന്ന് മാത്രമുള്ളതാണ്: അത് ലോകാവസാനം വരെ ശേഷിക്കുന്നതുമാണ് എന്ന് ഇഖ്‌നാഅ്, അന്‍വാര്‍, തുഹ്ഫ മുതലായ ഗ്രന്ഥങ്ങളിലും മറ്റും പറഞ്ഞിരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter