ജമാല്‍ കഷോഗി വധം: വിമര്‍ശകരോടുള്ള സൗദി അസഹിഷ്ണുത

പ്രമുഖ സൗദി മാധ്യമപ്രവര്‍ത്തകനും വിഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ജമാല്‍ കഷോഗിയുടെ കൊല ആസൂത്രിതമാണെന്ന് തെളിഞ്ഞതോടെ വിമര്‍ശകരോടുള്ള സൗദി നിലപാട് കൂടുതല്‍ വ്യക്തമായിരിക്കയാണ്. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് നേരത്തെ ആസൂത്രണം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ കൊല നടന്നതെന്ന് ഇപ്പോള്‍ ഉര്‍ദുഗാനും തുറന്നുപറഞ്ഞിരിക്കുന്നു.

ശക്തനായ സൗദി വിമര്‍ശകനും നിരൂപകനുമായിരുന്നു ജമാല്‍ കഷോഗി. തന്റെ ഈ കര്‍ശന നിലപാട് തന്നെയായിരിക്കണം സൗദിയെ അദ്ദേഹത്തിനെതിരെ ഇത്തരമൊരു ക്രൂരതയിലേക്ക് നയിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമ സമൂഹം നിരീക്ഷിക്കുന്നു. സൗദിയിലെ പത്ര സ്വാതന്ത്ര്യത്തിന്റെ ഇര എന്നാണ് പലരും അദ്ദേഹത്തെ സൂചിപ്പിക്കുന്നത്.

കഷോഗിയുടെ ശരീര ഭാഗങ്ങള്‍ മുതിര്‍ന്ന സൗദി നയതന്ത്ര ഉദ്യോഗസ്ഥന്റെ വീട്ടില്‍ കണ്ടെത്തിയതായാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. ഈ മാസം രണ്ടിനായിരുന്നു കഷോഗിയുടെ തിരോധാനം. കൊലയില്‍ സൗദിയുടെ ഇടപെടല്‍ കൂടുതല്‍ വ്യക്തമാക്കുന്നതാണ് ഓരോ പുതിയ കണ്ടെത്തലുകളും.

'ഇത്തരം ക്രൂരകൃത്യങ്ങള്‍ മറച്ചുവെക്കുന്നത് മനുഷ്യമനസാക്ഷിയെ മുറിവേല്‍പിക്കും. കൊലപാതകം സമ്മതിക്കുകവഴി വളരെ പ്രധാനപ്പെട്ട ചുവടാണ് സൗദി മുന്നോട്ടു വെക്കുന്നത്. ഇനി ആരൊക്കെയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അവര്‍ തന്നെ പുറത്തു പറയുമെന്നാണ് പ്രതീക്ഷ. കൊല ആകസ്മികമായി സംഭവിച്ചതല്ലെന്നും ദിവസങ്ങള്‍ക്കു മുമ്പ് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നുമുള്ള കാര്യം ഞങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്.' ഇവ്വിഷയകമായി ഉര്‍ദുഗാന്‍ പറയുന്നു.

തങ്ങളുടെ വിമര്‍ശകരോട് സൗദി കാണിക്കുന്ന എതിര്‍പ്പും കൊലവിളിയും അസഹിഷ്ണുതയുമാണ് കഷോഗി വിഷയത്തില്‍ പുറത്തുവന്നിരിക്കുന്നത്. സൗദിയിലെ മാധ്യമ പാരതന്ത്ര്യമാണ് ഇത് വ്യക്തമാക്കുന്നതെന്നും ലോക മാധ്യമ സമൂഹം നിരീക്ഷിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter