പ്രാവചക നിയോഗം ഇന്നായിരുന്നുവെങ്കില്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ചായിരിക്കും പ്രബോധനമെന്ന വാദം അബദ്ധജടിലം: ജിഫ്‌രി തങ്ങള്‍
jifri thangal(സിനിമ, സ്ത്രീ വിദ്യാഭ്യാസം, സംവരണം, തസ്വവ്വുഫ്, ഫ്‌ളക്‌സ് കള്‍ച്ചര്‍, പുതിയ കാല പ്രഭാഷകന്മാര്‍ തുടങ്ങിയ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വര്‍ത്തമാന കാല വിഷയങ്ങളെക്കുറിച്ച് തന്റെ കൃത്യമായ നിലപാട് രേഖപ്പെടുത്തുകയാണ് ഇവിടെ തങ്ങള്‍) ഇനി നമുക്ക് ചില വര്‍ത്തമാന ചര്‍ച്ചകളിലേക്കു പോകാം. കേരളത്തിലെ പഴയകാല പണ്ഡിതരുടെ ചരിത്രം അന്വേഷിക്കുമ്പോള്‍ അവര്‍ എല്ലാ അര്‍ത്ഥത്തിലും ക്രിയാത്മകത ജീവിതത്തിന്റെ ഭാഗമാക്കി നിര്‍ത്തിയിരുന്നവരാണെന്നു കാണാന്‍ കഴിയുന്നു. മഖ്ദൂമീങ്ങളുടെ കാര്യം നമുക്കറിയാം. പണ്ഡിതരും സ്വൂഫികളും എല്ലാം ആയിരുന്നതോടൊപ്പംതന്നെ അവര്‍ സമ്പന്നമായ രചനകളുടെ കര്‍ത്താക്കള്‍ കൂടിയായിരുന്നു. സമസ്തയുടെ ആദ്യ കാലങ്ങളിലും കൂറേയൊക്കെ ഈ പാരമ്പര്യം സംരക്ഷിക്കപ്പെട്ടിരുന്നതായി കാണാനാവുന്നുണ്ട്. പക്ഷെ, അമ്പതുകള്‍ക്കു ശേഷം ഈയൊരു രീതി നന്നേ കുറഞ്ഞുപോയിരിക്കുന്നു. എന്താണ് പണ്ഡിതന്മാര്‍ സജീവമായ രചനാരംഗത്തുനിന്നും പിന്നോട്ടു പോവാന്‍ കാരണം? ഇതിനു പല കാരണങ്ങളുണ്ടാവാം. ഒന്നാമതായി പല രചനകളുടെയും ആവശ്യമില്ലായ്മ തന്നെ. മുസ്‌ലിം ജീവിതവും ആദര്‍ശവുമായി ബന്ധപ്പെട്ട ഏതു തലം എടുത്തുനോക്കിയാലും ആ മേഖലകളിലെല്ലാം ധാരാളം രചനകള്‍ വന്നതായി കാണാന്‍ കഴിയും. അതുകൊണ്ടാവാം പുതിയ രചനകളെക്കുറിച്ച ചിന്തകള്‍ ഉണ്ടാവാതിരുന്നത്. മറ്റൊരു കാര്യം പില്‍ക്കാലത്ത് രചിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വൈകല്യങ്ങളാണ്. പല രചനകളിലും ഇത് വ്യാപകമായി കാണാന്‍ കഴിയും. മട്ടലില്‍ ചവിട്ടിയതുപോലെയാണ് പല കൃതികളും. പല വിധ പ്രശ്‌നങ്ങള്‍. ഒന്നും ഒരു പൂര്‍ണതയിലെത്തുന്നില്ല അതിലൊന്നും. ഇവക്കെല്ലാമപ്പുറം മശാഇഖന്മാരുടെ സമ്മതം (ഇജാസത്ത്) ആണ് വളരെ പ്രധാനപ്പെട്ടൊരു വിഷയം. ഈയൊരു സമ്മത പ്രകാരമാണ് പഴയ കാല പണ്ഡിതരില്‍ അധികവും ഗ്രന്ഥരചനകള്‍ നടത്തിയിരുന്നത്. രചനയെ ഒരു ആരാധനയായി കണ്ടവരായിരുന്നു അവര്‍. ആയതിനാല്‍, ഗുരുവിന്റെ ഇജാസത്ത് വരുന്നതുവരെ അവരതിനു കാത്തിരുന്നു. ശംസുല്‍ ഉലമായുടെ തന്നെ കാര്യത്തില്‍ ഇത് എനിക്ക് പലപ്പോഴും അനുഭവപ്പെട്ടതാണ്. അദ്ദേഹത്തിനും രചനാലോകത്ത് പല സ്വപ്‌നങ്ങളുമുണ്ടായിരുന്നു. ബുഖാരിയില്‍ അദ്ദേഹത്തിന് തന്റേതായ പല തഅ്‌ലീഖാത്തുകളുമുണ്ട്. അത് എഴുതിവെക്കണമെന്ന് പലപ്പോഴും എന്നോട് പറയുകയും ചെയ്യുമായിരുന്നു. പക്ഷെ, അത് എഴുതിയെടുക്കാനായി അടുത്തുചെല്ലുമ്പോഴെല്ലാം അദ്ദേഹം പറയും; ഇത് അതിനു പറ്റിയ സമയമല്ല; പിന്നെയാവാമെന്ന്. ഇങ്ങനെ കാലം കഴിഞ്ഞുപോയി. അവ എഴുതിവെക്കപ്പെട്ടതുമില്ല. ഒരിക്കല്‍ ഞാന്‍ ഇതിനെക്കുറിച്ച് ശൈഖുനായോട് ചോദിച്ചപ്പോള്‍ ഇത് ഉദ്ദേശിച്ചപോലെ എഴുതിവെക്കേണ്ട സാധനമല്ലെന്നും സമ്മതം ഇതില്‍ വളരെ പ്രധാനമാണെന്നുമായിരുന്നു പ്രതികരണം. സമ്മതം വന്നാല്‍ തുടങ്ങാമെന്നുമായിരുന്നു അവരുടെ ആഗ്രഹം. ഇത് പണ്ഡിതരുടെ കഴിവില്ലായ്മയല്ല, പാരമ്പര്യ വിശുദ്ധി സൂക്ഷിക്കാനുള്ള വെമ്പലാണ് വ്യക്തമാക്കുന്നത്. പഴയ കാല പണ്ഡിതരില്‍ പലരും രചനകള്‍ക്കു മാത്രം ഒഴിഞ്ഞിരുന്നതിനാലാണ് ഇന്നു നമുക്ക് അവരുടേതായി ധാരാളം രചനകള്‍ കാണാന്‍ കഴിയുന്നത്. പില്‍ക്കാലത്ത് വന്ന പലരും വിവിധ ഉത്തരവാദിത്തങ്ങളില്‍ വ്യാപൃതരായതിനാല്‍ അവര്‍ക്ക് നിരന്തര രചനകളില്‍ മുഴുകാന്‍ സാധിച്ചിരിക്കണമെന്നില്ല. സാഹചര്യങ്ങളുടെയും സൗകര്യങ്ങളുടെയും വിഷയമാണിത്. എനിക്കുമുണ്ട് സ്വന്തമായി വിവിധ വിഷയങ്ങളില്‍ ധാരാളം രചനകള്‍. പക്ഷെ, അവയൊന്നും ഇന്നുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. സുന്നത്തുജമാഅത്തുമായി ബന്ധപ്പെട്ട വിഷങ്ങളിലാണ് അവ. മരണാനന്തര ചടങ്ങുകള്‍, അമ്പിയാക്കളുടെ പാപസുരക്ഷിതത്വം, സ്ത്രീ ജുമുഅ-ജമാഅത്ത്, ഖുത്വുബ പരിഭാഷ തുടങ്ങിയവ അതില്‍ ചിലതാണ്. അറബി ഭാഷയിലാണ് എല്ലാം തയ്യാര്‍ ചെയ്തിരിക്കുന്നത്. പലയിടത്തും ഞാനവ ക്ലാസ് എടുത്തിട്ടുമുണ്ട്. ടൈപ്പ് ചെയ്ത് ശരിയാക്കാന്‍ താല്‍പര്യമുള്ള ആരെയെങ്കിലും ലഭിച്ചാല്‍ പ്രസിദ്ധീകരിക്കാവുന്നതേയുള്ളൂ. ശൈഖുന പറഞ്ഞതുപോലെയുള്ള ഒരു സമ്മതത്തിന്റെ വിഷയം ഇവിടെയും ഉണ്ടെന്നു മാത്രം. പിന്നെ, എന്റെ നിര്‍ബന്ധം എല്ലാം ശരിയും കൃത്യവുമായിരിക്കണമെന്നതാണ്. ഞാന്‍ പറഞ്ഞ, എഴുതിയ, ദര്‍സ് നടത്തിയ ഒരു കാര്യം ശരിയായില്ല എന്നൊരു ആക്ഷേപം പിന്നീട് ഉയരാന്‍ അവസരം തന്നെ ഉണ്ടാവാത്ത വിധം കുറ്റമറ്റതാക്കി മാത്രമേ എന്തും ചെയ്യാറുള്ളൂ. ഈ രചനയുടെ കാര്യത്തിലും ആ കണിശതയുണ്ട്. പിശകുകള്‍ പിണയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധയുണ്ട്. അതിനാല്‍ പ്രസിദ്ധീകരിക്കുന്നതിലേക്ക് എടുത്തുചാട്ടമില്ല. പഴയകാലത്ത് കേരളത്തിലെ ഉലമ ഏതു പ്രശ്‌നങ്ങളിലും സജീവമായി ഇടപെടുകയും വേഗത്തില്‍ പരിഹാരം പറയുകയും ചെയ്യുമായിരുന്നു. എന്നാല്‍ സംഘടനാ രൂപത്തിലേക്ക് ഉലമാക്കള്‍ വന്നതോടെ ഇതിനു കൂടുതല്‍ മന്ദഗതി വന്നതായി ആക്ഷേപമുണ്ട്. ഏറ്റവും ലെയ്റ്റസ്റ്റായ ഉദാഹരണമാണല്ലോ സിനിമ. ഇന്ന് ഇതാണ് കേരള മുസ്‌ലിംകള്‍ക്കിടയില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. നമ്മുടെ മത ബോധനങ്ങളെല്ലാം പലപ്പോഴും ഒരു പഴയ സര്‍ക്കിളില്‍ മാത്രമാണ് ഒതുങ്ങിനില്‍ക്കുന്നത്. പാതിരാ വയളുകളും പ്രഭാഷണങ്ങളുമെല്ലാം കൃത്യമായി എത്തുന്ന ഒരു പ്രത്യേക വിഭാഗമുണ്ട്. എന്നാല്‍, ഇതിനു പുറത്തുള്ള വലിയൊരു ശതമാനം ആളുകള്‍ തന്നെയുണ്ട് ഇന്ന്. എല്ലാം വളരെ പെട്ടെന്ന് മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇന്നത്തെ അതേ മീഡിയ ഉപയോഗിച്ച് ദഅ്‌വത്ത് നടത്തുന്നതാണല്ലോ കൂടുതല്‍ ഉചിതം. സിനിമ ഇന്ന് പ്രധാന മീഡിയം ആണ്. അതിനെ നമുക്ക് എങ്ങനെ ഉപയോഗപ്പെടുത്താം? ഇതുപയോഗിച്ച് നമുക്കെങ്ങനെ ദഅവീ സന്ദേശങ്ങള്‍ സജീവമാക്കാം? ഇത് ഐടി യുഗമാണെന്നത് വസ്തുതയാണ്. പുതിയ കാലങ്ങളില്‍ അതതു കാലത്തെ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ദഅവാ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നതും ശരിതന്നെ. പക്ഷെ, ഇന്ന് ശാസ്ത്രം എത്തി നില്‍ക്കുന്ന ഭൗതിക പുരോഗതികളെ മുന്നില്‍ കണ്ട് അതുവെച്ച് കാര്യങ്ങള്‍ പിന്നോട്ടു വായിക്കുന്നത് ശരിയല്ല. ഉദാഹരണത്തിന് പ്രവാചകന്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ ഉന്നത ക്വാളിറ്റിയുള്ള സ്മാര്‍ട്ട് ഫോണും യൂട്യൂബ് ടിവിയും ഹൈ സ്പീഡ് ഇന്റര്‍നെറ്റും ആപ്പിളിന്റെ ലാപ്‌ടോപ്പും ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന ആളായിരിക്കും എന്നു പറയുന്നത് അബദ്ധജടിലമാണ്. ഒരു തരം പക്വതയില്ലാത്ത പ്രസ്താവനയാണിത്. നുബുവ്വത്തിനെക്കുറിച്ച് യാതൊരു കാഴ്ചപ്പാടും ഇല്ലാത്തവര്‍ക്കേ ഇത് പറയാനാകൂ. ഇന്ന് നാം മുമ്പില്‍ കാണുന്ന, നമുക്ക് മഹത്തരമായി തോന്നിയ ചില കാര്യങ്ങളെ പ്രവാചകരിലേക്കു ചേര്‍ത്തിപ്പറയാനുള്ള നമ്മുടെ ഒരു ശ്രമത്തിന്റെ ഭാഗം മാത്രമാണിത്. സത്യത്തില്‍ പുരോഗതി, വികസനം തുടങ്ങിയവയെക്കുറിച്ച് ബാല പാഠം പോലും നമുക്കില്ലായെന്നതാണ് ഇത് വ്യക്തമാക്കുന്നത്. ഇവിടെ നാം ഭൗതികമായ മാനദണ്ഡങ്ങള്‍ വെച്ചുകൊണ്ടല്ല പുരോഗതികളെ വായിക്കേണ്ടത്. പ്രത്യുത, ഇലാഹിയായ ഇടപെടലിന്റെ മഹത്വത്തെ ഉത്തമമായിത്തന്നെ മനസ്സിലാക്കേണ്ടതുണ്ട്. കാരണം പ്രവാചകരുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍ കാര്യങ്ങള്‍ അങ്ങനെയാണ് ഉള്‍കൊള്ളേണ്ടതും അവതരിപ്പിക്കേണ്ടതും. ഉദാഹരണത്തിന് ഇന്നത്തെ ടെക്‌നോളജിയുടെ ഏറ്റവും വലിയ പുരോഗതിയായി നാം ഇന്ന് എടുത്ത് ആഘോഷിക്കുന്നത് അന്തരീക്ഷത്തിലൂടെ പറക്കുകയെന്നതാണല്ലോ. ചില ഉപാതികളുടെ സഹായത്തോടെ മിഷനറി ഉപയോഗിച്ചുകൊണ്ടാണ് മനുഷ്യന്‍ പറക്കുന്നത് തന്നെ. എന്നാല്‍, ഇതൊന്നുമില്ലാതെ ഇലാഹിയ്യായ ടെക്‌നോളജിയുപയോഗിച്ച് പ്രവാചകന്‍ അന്നു തന്നെ ആകാശാരോഹണം നടത്തുകയുണ്ടായി. സമാനമായ പല സംഭവങ്ങളും വിവിധ പ്രവാചകന്മാരുടെ കാര്യത്തിലും നമുക്ക് കാണാന്‍ കഴിയുന്നു. വിദൂര ദേശങ്ങളിലെ ആളുകളുമായി ആശയ സംവേദനം നടത്തുന്ന ടെലഫോണുകളും സംഭവങ്ങളെ നേരില്‍ കാണാന്‍ കഴിയുന്ന ചാനലുകളും ടെലിവിഷനുമെല്ലാമാണ് നാം ഉയര്‍ത്തിക്കാണിക്കുന്ന മറ്റു ചില വസ്തുക്കള്‍. എന്നാല്‍, യാതൊരു ഉപാതികളും കൂടാതെ വിദൂര ദേശങ്ങളിലുള്ള ആളുകളുമായി പ്രവചകരും അനുയായികളും സംസാരിച്ചതും യുദ്ധമുഖത്തും മറ്റുമുള്ള അവര്‍ക്ക് മുന്നില്‍ കാണുന്ന പോലെ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയതും ചരിത്രത്തില്‍ നമുക്ക് വായിക്കാന്‍ സാധിക്കുന്നുണ്ട്. ഇത് വ്യക്തമാക്കുന്നത് ഓരോ പ്രവാചകനും കടന്നുവരുന്നത് ഇലാഹിയ്യായ ടെക്‌നോളജിയുടെ പൂര്‍ണതയുമായിട്ടാണെന്നാണ്. അത് അക്കാലത്തെ ജനങ്ങളുടെ ചിന്തയുടെ നൂറു മടങ്ങ് മീതെയായിരിക്കും. ഈയൊരു വസ്തുത വെച്ച് ചിന്തിക്കുമ്പോള്‍ പ്രവാചകന്‍ ഇന്നുള്ള ആളായിരുന്നുവെങ്കില്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് പ്രബോധനം നടത്തുമെന്ന വാദത്തിലെ അല്‍പത്തരം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. മനുഷ്യന്റെ ചെറിയ ബുദ്ധിക്ക് ടെക്‌നോളജി നല്‍കിയ അല്ലാഹുവിന്റെ ഇതിനപ്പുറത്തുള്ള അപാരമായ കഴിവുകളെ നാം മനസ്സിലാക്കിയേ മതിയാവൂ. വിശിഷ്യാ, അവന്റെതന്നെ മതത്തെ പ്രചരിപ്പിക്കുന്ന കാര്യത്തില്‍. നിത്യനൂതനമായി നമുക്കു മുമ്പില്‍ നില്‍ക്കുന്ന വിശുദ്ധ ഖുര്‍ആന്‍ തന്നെ മതിയല്ലോ അവന്റെ കഴിവിനെ മനസ്സിലാക്കാന്‍. ത്വുവിയത്തില്‍ അര്‍ദു കുല്ലുഹാ (ഭൂമി മുഴുവനും അവര്‍ക്ക് നാം ചുരുട്ടിക്കൊടുത്തു) എന്നാണ് വിശുദ്ധ വാക്യങ്ങള്‍ പ്രവാചകരുടെ യാത്രകളെക്കുറിച്ച് പറഞ്ഞത്. സ്വൂഫികളുടെ കാര്യത്തിലും ഇത് നമുക്ക് കാണാന്‍ കഴിയും. കേരളത്തില്‍നിന്ന് അസ്ര്‍ നിസ്‌കരിച്ച വ്യക്തി അടുത്ത മണിക്കൂറില്‍ മക്കയിലെത്തുന്ന സംഭവങ്ങള്‍ സ്വൂഫികളില്‍ നമുക്ക് കാര്യത്തില്‍ സാധാരണമാണ്. ഇലാഹിയായ ടെക്‌നോളജിയാണ് ഇവിടെ അവര്‍ ഉപയോഗിക്കുന്നത്. ഇത് നമ്മുടെ ചെറിയ ബുദ്ധികൊണ്ട് മനസ്സിലാക്കാന്‍ സാധിക്കില്ല. അഭൗതികവും ദിവ്യവുമായ വഴികളാണ് ഇവിടെ അവര്‍ അവലംബിക്കുന്നത്. ആയതിനാല്‍, പ്രവചകരുടെ കാലത്തുതന്നെ ടെക്‌നോളജി അതിന്റെ പൂര്‍ണത പ്രാപിച്ചിരുന്നുവേണം നാം മനസ്സിലാക്കാന്‍. പ്രവാചകന്മാര്‍ അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷെ, അതിനു ഇലാഹിയ്യായ മുഖമായിരുന്നുവെന്നു മാത്രം. അല്ലാതെ, ഇന്നത്തേതുപോലെ ഭൗതിക രീതിയിലല്ല അവരതിനെ ഉപയോഗപ്പെടുത്തിയത്. നമ്മുടെ ഇന്നത്തെ സമന്വയ വിദ്യാഭ്യാസത്തിന്റെ കാര്യമെടുത്തു ചിന്തിച്ചുനോക്കൂ. എന്തുകൊണ്ട് നമുക്കിന്ന് രണ്ടു അറിവുകളെയും ഒരുമിച്ചുകൂട്ടേണ്ട ആവശ്യമുണ്ടായി? മുമ്പ് അങ്ങനെയൊന്ന് ഇല്ലായിരുന്നു. വിജ്ഞാനം നേടുന്നതിലൂടെത്തന്നെ മുമ്പുണ്ടായിരുന്നവരെല്ലാം അവരുടെ അറിവുകളെ വികസിപ്പിക്കുകയും അങ്ങനെ മുത്തഖികളാവുകയും ചെയ്തവരായിരുന്നു. പഠിക്കും തോറും ഭയഭക്തി വര്‍ദ്ധിക്കുന്ന കാഴ്ചയാണ് അന്ന് ഉണ്ടായിരുന്നത്. എല്ലാറ്റിനെയും ഉള്‍കൊള്ളിക്കുന്ന മൂല്യാധിഷ്ഠിത അറിവാണ് അന്നുണ്ടായിരുന്നത്. അല്ലാഹുവിലേക്കായിരുന്നു അതിന്റെ പര്യവസാനം. എന്നാല്‍, ഇന്നിത് മുറിഞ്ഞുപോയി. ആയതിനാല്‍, രണ്ടിനെയും ഒരുമിച്ചുകൂട്ടേണ്ട ആവശ്യം നമുക്കുണ്ടാവുന്നു. ടെക്‌നോളജിയിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. നമ്മുടെ ചിന്ത ഭൗതിക ടെക്‌നോളജിയില്‍ മാത്രം ചുരുങ്ങിപ്പോകുന്നു. ഇലാഹിയ്യാത അതിന്റെ ഏറ്റവും വലിയ വശം നമുക്ക് മനസ്സിലാക്കാന്‍ ആവാതെ വരുന്നു. അതുകൊണ്ടാണ് ഭൗതികമായ ഇന്നത്തെ കൊച്ചു നേട്ടങ്ങളെ പ്രവാചകന്മാരിലേക്ക് ചേര്‍ത്തിപ്പറയാന്‍ നാം വെമ്പല്‍ കൊള്ളുന്നത്. തീര്‍ത്തും വങ്കത്തരമാണിത്. റസൂലിനെക്കുറിച്ച് ഉമ്മിയ്യ് എന്നു പറയാറുണ്ട്. അതിനര്‍ത്ഥം യാതൊന്നുമറിയാത്ത നിരക്ഷരകുക്ഷി എന്നല്ലല്ലോ. എല്ലാ കാര്യങ്ങളും നബിക്കറിയുമായിരുന്നുവെന്നത് വസ്തുതയാണ്. ബാബു മന്‍ തകല്ലമ ബില്‍ ഫാരിസിയ്യ എന്ന് ഇമാം ബുഖാരി തന്റെ ഹദീസ് ഗ്രന്ഥത്തില്‍ ശീര്‍ഷകം നല്‍കിയിട്ടുണ്ട്. ഒരു ഫാരിസി മാത്രമല്ല, വിവിധ ഭാഷകള്‍ നബിക്കറിയുമായിരുന്നുവെന്നതാണ് ഇത് വ്യക്തമാക്കുന്നത്. അതേസമയം ഇതെല്ലാം ഏതെങ്കിലുമൊരു സ്ഥാപനത്തില്‍ പോയി പഠിച്ചതല്ലായെന്നതാണ് ഉമ്മിയ്യ് എന്നതിന്റെ ഉല്‍ഘോഷം. അല്ലാഹു അത് പഠിപ്പിച്ചുകൊടുത്തു എന്ന കാര്യത്തിന് ഊന്നല്‍ നല്‍കാനാണ് ആ പേര് പറയുന്നത്. ഈയൊരു ഇലാഹീ ബന്ധമാണ് നാം വീണ്ടും വീണ്ടും ഇവിടെ മനസ്സിലാക്കേണ്ടത്. എല്ലാ രംഗത്തും തഖ്‌വ എന്ന അതി മഹത്തരമായ ഒരു കാര്യം നിലനിന്നിരുന്നുവെന്നതാണ് ഇവിടെനിന്നെല്ലാം മനസ്സിലാകുന്നത്. എന്നാല്‍, ഇന്നത് ഉയര്‍ത്തപ്പെട്ടു. എവിടെയും അത് കാണാതായപ്പോള്‍ ഭൗതികതയില്‍ മാത്രം നാം ചുരുങ്ങി. ചുരുക്കത്തില്‍, ഇന്നത്തേതിനെക്കാള്‍ എത്രയോ സമ്പന്നവും വികസിതവുമായ ടെക്‌നോളജിയെയാണ് പ്രവാചകന്‍ എന്നും ഉപയോഗിച്ചിരുന്നത്. ഇലാഹിയ്യായ അതിന്റെ തന്നെ ഏറ്റവും വികസിത വഴികളായിരിക്കും ഇന്നായിരുന്നുവെങ്കില്‍ ഉപയോഗിക്കുകയും ചെയ്യുക. അല്ലാതെ, ലാപ്‌ടോപ്പും ഹെഡ് സെറ്റും വെച്ച് പ്രവാചകന്‍ ഒരു റൂമില്‍ കുത്തിയിരിക്കുമായിരുന്നുവെന്ന് പറയുന്നത് അബദ്ധജടിലവും നമ്മുടെ വിവരക്കുറവുമാണ്. അത് ആരുതന്നെ പറഞ്ഞാലും ശരി, അവരുടെ വിവരമില്ലായ്മ തന്നെയാണിത്. ഈയിടെ ഇത്തരത്തിലുള്ള ചില ലേഖനങ്ങള്‍ വന്നതായി ശ്രദ്ധയില്‍ പെട്ടു. ആരായാലും അവരത് തിരുത്തുകതന്നെ വേണം. സ്ത്രീ വിദ്യാഭ്യാസവും രാഷ്ട്രീയ മേഖലയിലെ അവരുടെ സംവരണവും ഇന്ന് വളരെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണല്ലോ. ഇവിടെ നാം കേരളത്തിലെ സ്ത്രീകളുടെ ഭൂതവും വര്‍ത്തമാനവും ആഴത്തില്‍ അന്വേഷിക്കണമെന്ന് തോന്നുന്നു. 1920 നു മുമ്പത്തെ കേരളത്തിലെ സ്ത്രീകളെക്കുറിച്ച് പഠിക്കുമ്പോള്‍ അവര്‍ ഏറെ വിജ്ഞാന സമ്പന്നരും അറബി മലയാളത്തില്‍ നൂറു ശതമാനം സാക്ഷരരുമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും. അന്ന് രചിക്കപ്പെട്ടിരുന്ന അധികം മാലപ്പാ ട്ടുകളും മറ്റും സ്ത്രീകളെ വിദ്യയഭ്യസിപ്പിക്കാന്‍ വേണ്ടിയായിരുന്നു. ആയതിനാല്‍, സ്ത്രീകളില്‍ ധാരാളം പ്രതിഭകള്‍ ഉയര്‍ന്നുവന്നതായി നമുക്ക് കാണാനാവുന്നുണ്ട്. അവര്‍ക്ക് പഠിക്കാനും വളരാനും ധാരാളം വഴികളും കാണാനുണ്ട്. ഇനി, ഏകദേശം 1950 കള്‍ വരെയുള്ള കേരളത്തിലെ ഓത്തുപള്ളികളുടെ കഥയെടുത്താലും സ്ത്രീ അധ്യാപികമാര്‍ അവിടെ ധാരാളമായി അധ്യാപനം നടത്തിയിരുന്നതായി കാണാന്‍ കഴിയുന്നു. ഇതിലെല്ലാം പില്‍ക്കാലത്ത് എന്തുകൊണ്ടാണ് മാറ്റം സംഭവിച്ചത്? അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും മേഖലയില്‍ മുസ്‌ലിം സ്ത്രീ ആദ്യത്തേതിനെക്കാള്‍ പിന്നില്‍ പോയി എന്നു പറഞ്ഞുകൂടേ? അറബി മലയാളം സ്ത്രീകളെ വിദ്യാഭ്യാസമ്പന്നരാക്കിയിരുന്നുവെന്നു പറഞ്ഞത് ശരിയാണ്. പല പാട്ടുകളും അന്ന് ഉയര്‍ന്നുവരുന്നത് ഒരു ദിക്‌റ് എന്ന നിലക്കുകൂടിയായിരുന്നു. പിന്നെ, ഓത്തു പള്ളിയിലെ കാര്യം. അവിടെ കുറച്ചു മാത്രമേ പഠിപ്പിച്ചിരുന്നുള്ളൂ. അതിലൂടെ പഠിതാക്കള്‍ക്കാകട്ടെ വലിയ തഖ്‌വയുമുണ്ടായി. ഇതിനു കാരണം അവിടങ്ങളില്‍ അധ്യാപനം നടത്തിയിരുന്നത് അല്ലാഹുവിന്റെ ഔലിയാക്കന്മാരായ മൊല്ലാക്കമാരായിരുന്നുവെന്നതാണ്. പിന്നെ, അവിടെ സ്ത്രീ ഉസ്താദുമാരുണ്ടായിരുന്നുവെന്നു പറഞ്ഞിടത്ത് നാം മനസ്സിലാക്കേണ്ടത് അവരെല്ലാം ഇസ്‌ലാമിന്റെ അതിര്‍വരമ്പിനുള്ളില്‍ ഒതുങ്ങിനിന്നാണ് ക്ലാസ് നടത്തിയിരുന്നത് എന്നതാണ്. അല്ലാതെ, അവരാരും അങ്ങാടിയില്‍ പോയിട്ടല്ല ക്ലാസ് നടത്തിയിരുന്നത്. സ്ഥാപനങ്ങളിലും മറ്റും പോയി അധ്യപകരോട് ഇടകലര്‍ന്ന് അവര്‍ അധ്യാപനം നടത്തുകയും ചെയ്തിരുന്നില്ല. ഇന്നത്തെ സാഹചര്യത്തില്‍ അവസ്ഥകളെല്ലാം മാറിയല്ലോ. സമസ്തയുടെ മദ്‌റസ പ്രസ്ഥാനം വന്ന ശേഷം അതിന്റെതായ വിദ്യാഭ്യാസ രീതിയാണ് എവിടെയും തുടര്‍ന്നുവരുന്നത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സ്ത്രീ വിദ്യാഭ്യാസം അതില്‍ മാത്രം ചുരുങ്ങിപ്പോയോ എന്നൊരു ആശങ്കയും ഇന്നുണ്ട്. അതിനപ്പുറത്തേക്ക് നാം പലപ്പോഴും വളരുന്നില്ല. വളരെ വൈകി മാത്രം പൊട്ടി മുളച്ച വഫിയ്യ, സഹ്‌റവിയ്യ പോലെയുള്ള ചുരുക്കം ചില പരീക്ഷണങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാണ് നമ്മളിത് പറയുന്നത്. അതേസമയം, സംവരണത്തിന്റെയും മറ്റും പേരില്‍ പല സ്ത്രീകളുമിന്ന് പുറത്തിറങ്ങാന്‍ നിര്‍ബന്ധിതരായി. എന്നാല്‍, അവര്‍ക്കൊന്നും വേണ്ടവിധം മതബോധം ഉണ്ടാവുന്നുമില്ല. വലിയ ട്രൈനിംഗോ മറ്റോ ലഭിക്കാതെയാണ് ഇവര്‍ പുറത്തിറങ്ങുന്നത്. എന്തായിരിക്കും ഇതിന്റെ പരിണിത ഫലം? പുറത്തിറങ്ങാന്‍ നമ്മള്‍ നിര്‍ബന്ധിതരായി എന്നു പറയുന്നത് ശരിയല്ല. ചില മേഖലകളില്‍ ചുരുക്കം ചില സ്ത്രീകള്‍ മത്സരിക്കേണ്ടതായി വന്നിട്ടുണ്ട്. അത് അങ്ങനെത്തന്നെ കണ്ടാല്‍ മതി. അല്ലാതെ, അത് പൊതുവായുള്ള കാര്യമല്ല. വഖര്‍ന ഫീ ബുയൂത്തിഹിന്ന എന്നത് ഇസ്‌ലാമിന്റെ അധ്യാപനമാണ്. വീട്ടില്‍ അടങ്ങിയൊതുങ്ങി നില്‍ക്കണമെന്നതുതന്നെയാണ് സ്ത്രീയുടെ കാര്യത്തില്‍ ഏറ്റവും അടിസ്ഥാനമായ മതവിധി. പിന്നെ, അനിവാര്യമായ ഘട്ടങ്ങള്‍ വരുമ്പോള്‍ അതിനു മാത്രം ചില ഒഴിവുകഴിവുകളുണ്ടാകുന്നു. അത് ആ വിഷയവുമായി ബന്ധപ്പെട്ട് ആ സാഹചര്യത്തില്‍ മാത്രം. അല്ലാതെ അതിനെ പൊതുവായി വായിക്കുന്നത് ശരിയല്ല. അപ്പോള്‍, ഇന്ത്യപോലുള്ള ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍ അതിന്റെ നിയമങ്ങള്‍ അനുസരിക്കാന്‍ നാം ബദ്ധ്യസ്തരാണല്ലോ. സ്ത്രീസംവരണ നിയമത്തിലൂടെ നമ്മുടെ സ്ത്രീകള്‍ പുറത്തിറങ്ങേണ്ടിവരുന്നു? ഇന്ത്യപോലെയുള്ള ഒരു രാജ്യത്ത് ഓരോ മതക്കാരും അവരുടെ മതം അനുശാസിക്കുന്ന പോലെത്തന്നെയാണ് ജീവിക്കുന്നത്. പൊതു നിയമങ്ങളില്‍ എല്ലാവരും ഒരുപോലെ ചെയ്യാന്‍ നിര്‍ബന്ധിതരുമാണ്. മതത്തിന്റെ മൂല്യങ്ങള്‍വിട്ടുകൊണ്ട് കളിക്കണമെന്ന് ഇവിടെയെവിടെയും പറയുന്നില്ല. ഓരോ മതക്കാര്‍ക്കും അവരവരുടെ മതനിയമങ്ങളെ അനുധാവനം ചെയ്യാമെന്ന് ഭരണഘടനതന്നെ അവകാശം നല്‍കുന്നുണ്ട്. പിന്നെ, സ്ത്രീ പൊതുരംഗത്ത് വരണമെന്ന് ഇവിടെ പറയുന്ന കാര്യം. അത് അനിവാര്യമായ ഘട്ടങ്ങളുടെ സൃഷ്ടിയാണ്. ഒരു പൊതു ഭരണത്തിന്റെ നേതൃത്വത്തില്‍ സ്ത്രീ അവരോധിതയാവരുത് എന്നുതന്നെയാണ് ഇസ്‌ലാമിന്റെ നിയമം. പക്ഷെ, ഒഴിച്ചുകൂടാനാവത്തൊരു ഘട്ടത്തില്‍ അങ്ങനെയൊന്ന് സംഭവിച്ചാല്‍ എന്തു ചെയ്യണമെന്നും ഇസ്‌ലാം തന്നെ പറയുന്നുണ്ട്. വലൗ വുല്ലീനാ ബി ഇമാമത്തിംറഅത്തിന്‍ എന്ന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം. ഉദാഹരണത്തിന് ഒരു നാട്ടില്‍ ഖാസിയാവാന്‍ പറ്റിയ ഒരാളുമില്ല. ഒരു സ്ത്രീ മാത്രമേ പഠിച്ചിട്ടുള്ളൂ. എങ്കില്‍ ആ ഒരു ഘട്ടത്തില്‍ അവള്‍ക്ക് ഖാസിയാവാം. ഭരണത്തില്‍ വരേണ്ട അനിവാര്യ അവസ്ഥാവിശേഷം ഉണ്ടാവുകയും അങ്ങനെ ഖാസിയായി സ്ത്രീ വരികയും ചെയ്താല്‍ അവളെ വഴിപ്പെടല്‍ മറ്റുള്ളവര്‍ക്ക് ബധ്യതയുമാണ്. ഈയൊരു പരീക്ഷണ ഘട്ടത്തിന്റെ അവസ്ഥ നാം ശരിക്കും മനസ്സിലാക്കണം. അവള്‍ ആ സ്ഥാനത്ത് വന്നിട്ടില്ലെങ്കില്‍ ദീനിന് അപകടം വന്നുപെട്ടേക്കാവുന്ന ദാരുണമായ ഘട്ടം. ആ ഘട്ടത്തില്‍മാത്രമാണ് ഈ നിയമം പ്രയോഗത്തില്‍ വരിക. ഈ ളറൂറത്തിന്റെ ഘട്ടത്തിലല്ലാത്തപ്പോള്‍ സ്ത്രീകയെക്കുറിച്ച് പറയാറുള്ള പൊതുനിയമം തന്നെയാണ് അനുവര്‍ത്തിക്കപ്പെടേണ്ട്. ഈ ളറൂറത്തിന്റെ ഘട്ടത്തിലെ നിയമം എന്നത് ആ സമയവും സാഹചര്യവും മാത്രമായി ബന്ധപ്പെട്ടതാണ്. അങ്ങോട്ടും ഇങ്ങോട്ടും അതിനെ നീക്കാനും സാധിക്കില്ല. ആയതിനാല്‍, ഒരു പൊതു ഹുകുമായി അതിനെ മനസ്സിലാക്കുകയും അരുത്. അതേസമയം, ഇതൊന്നും സ്ത്രീകള്‍ പൊതുവില്‍ മത്സരിക്കുന്നതിന് തെളിവല്ല. അപ്പോള്‍, ഇത്തരം പ്രശ്‌നങ്ങളെല്ലാം മുന്നില്‍ കണ്ട് അതിന്റെതായ പൂര്‍ണ അച്ചടക്കത്തോടെത്തന്നെ സ്ത്രീ വിദ്യാഭ്യാസം സജീവമാവണമെന്ന് പറഞ്ഞുകൂടേ? ഇവിടെ നാം ചിലത് മനസ്സിലാക്കണം. സ്ത്രീക്ക് അറിവുണ്ടാവണം എന്നത് ശരി തന്നെ. പക്ഷെ, അത് എങ്ങനെ നേടണം എന്നതാണ് വിഷയം. ഇന്നത്തെ സാഹചര്യത്തില്‍ നോക്കൂ. ഭൗതിക വിദ്യാഭ്യാസ മേഖലയില്‍ ഇന്ന് സ്ത്രീകളാണ് കൂടുതലും. പക്ഷെ, മതബോധത്തിന്റെ വിഷയത്തില്‍ അത്രത്തന്നെ പിന്നാക്കാവസ്ഥയും കാണാന്‍ കഴിയും. പണ്ടൊക്കെ ഭൗതിക വിദ്യാഭ്യാസ മേഖലയില്‍ കുറച്ച് പിന്നിലായിരുന്നുവെങ്കിലും മതത്തിന്റെ കാര്യത്തില്‍ അവര്‍ വളരെ മുന്നിലായിരുന്നു. ഇന്ന് അതെല്ലാം മാറി. ഭൗതിക വിദ്യാഭ്യാസ രംഗത്തേക്ക് മാത്രം ഇറങ്ങിപ്പുറപ്പെടുമ്പോള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പലവിധ തെറ്റുകളും എളുപ്പത്തില്‍ വന്നു ചേരാനുള്ള സാധ്യത തള്ളിക്കളയാവതല്ല. വയള് കേള്‍ക്കാനോ ഇസ്‌ലാമിക ക്ലാസുകളില്‍ പങ്കെടുക്കാനോ പോകുന്നതുപോലെയല്ല ഇത്. ചെക്കന്മാരുമായി ഇടപഴകാനുള്ള ധാരാളം സാധ്യതകള്‍ ഇതില്‍ വരുന്നുണ്ട്. ഒരു സ്ത്രീയെന്ന നിലക്കും പുരുഷനെന്ന നിലക്കും ഇത് സ്വഭാവികമാണ്. പക്ഷെ, മതത്തില്‍ ഇതിനെല്ലാം നിയന്ത്രണങ്ങളുണ്ടെന്നത് മറന്നുപോകരുത്. ഉമര്‍ (റ) വിന്റെ കാലത്ത് നടന്ന ഒരു സംഭവം ഇവിടെ ശ്രദ്ധേയമാണ്. ഒരു സ്ത്രീ അന്ന് പാടി: ഹല്‍ മിന്‍ സബീലിന്‍ ഇലാ ഖംരില്‍ ഫ അശ്‌രിബുഹാ ഹല്‍ മിന്‍ സബീലില്‍ ഇലാ നസ്‌രി ബ്‌നി ഹജ്ജാജി സുന്ദരനും തന്റെ കാമുകനുമായ നസ്‌റു ബ്‌നു ഹജ്ജാജിനെ മനസ്സില്‍ ഓര്‍ത്തുകൊണ്ടായിരുന്നു ഈ പാ്ട്ട്. ഉമര്‍ (റ) നസ്‌റിനെ കൊണ്ടുവന്നു. തലയില്‍ കെട്ട് കെട്ടിച്ചു നോക്കി. സൗന്ദര്യത്തിന് യാതൊരു കുറവുമില്ല. തല മൊട്ടയടിച്ചു നോക്കി. സൗന്ദര്യം വര്‍ദ്ധിക്കുകയായിരുന്നു. അവസാനം ഡമസ്‌കസിലേക്ക് നാടു കടത്തി. അവിടെയെത്തിയപ്പോള്‍ മജാശിഅ എന്നൊരാള്‍ അദ്ദേഹത്തിന് അഭയം നല്‍കി. അവിടെവെച്ച് അയാളുടെ ഭാര്യയും അഗതന്റെ സൗന്ദര്യത്തില്‍ ലയിച്ചു. ഒരിക്കല്‍ ഭൃത്യന്‍ പാല്‍ കറക്കുന്നതിനിടെ വീട്ടുകാരി മണലില്‍ എന്തോ എഴുതുന്നത് അയാള്‍ കണ്ടു. അതിനു മറുപടിയായി നവാഗതനും മണലില്‍ എന്തോ എഴുതി. ഇതു കണ്ട ഭൃത്യന്‍ ചോദിച്ചു: എന്താണ് നിങ്ങള്‍ രണ്ടുപേരും എഴുതുന്നത്? സ്ത്രീ പറഞ്ഞു: ഈ ഒട്ടകത്തിന് എത്ര പാല്‍ ഉണ്ടാകുമെന്ന് അയാള്‍ ചോദിച്ചപ്പോള്‍ ഞാന്‍ പ്രതികരിച്ചതാണ്. എങ്കില്‍ അയാളല്ലേ ആദ്യം ചോദിക്കേണ്ടത്. അങ്ങനെയല്ലല്ലോ സംഭവിച്ചത്... ഭൃത്യന്‍ തിരക്കി. ഒടുവില്‍, വായന അറിയുന്നവരെ കൊണ്ടുവന്ന് അത് വായിപ്പിച്ചപ്പോള്‍ ഇന്നീ ഉഹിബ്ബുക്ക എന്ന അവളുടെ വാക്കും അതിന് നഅം എന്ന അയാളുടെ പ്രതികരണവുമാണ് അതെന്ന് മനസ്സിലായി. സത്യത്തില്‍, ഈയൊരു സംഗതിയാണ് ഇന്നും എവിടെയും നമുക്ക് കാണാന്‍ കഴിയുന്നത്. അതുകൊണ്ട്, തഖ്‌വയില്‍ അധിഷ്ഠിതമല്ലാത്ത നിലക്ക് ഏതു വിദ്യാഭ്യാസം കൊടുത്താലും ശരി അതിലൂടെ അനര്‍ത്ഥങ്ങള്‍ ഉണ്ടാവുമെന്നത് തീര്‍ച്ചയാണ്. ആയതിനാല്‍, സ്ത്രീകള്‍ക്ക് തഖ്‌വയുണ്ടാക്കാനാണ് നാം ആദ്യം നോക്കേണ്ടത്. ശേഷം, തഖ് വയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസവും നല്‍കുക. അതാണ് സ്ത്രീയെന്ന നിലക്ക് അവള്‍ക്ക് ഉപകാരം ചെയ്യുന്നത്. ഇതിനായി ഇസ്‌ലാമിക ശരീഅത്തിന്റെ നിയമങ്ങളെ നാം പൂര്‍ണമായും പാലിക്കേണ്ടതുണ്ട്. ആ നിലക്ക് സ്ത്രീ വിദ്യാഭ്യാസത്തിനുവേണ്ടി നാം പ്രവര്‍ത്തിക്കുകയെന്നത് നല്ലതുതന്നെയാണ്. പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്. അല്ലാതെ, സ്ത്രീ വിദ്യാഭ്യാസം എന്ന പേരില്‍ അവളെ പുറത്തിറക്കുകയും എല്ലാവിധ അനാശ്വാസ്യങ്ങള്‍ക്കും സ്വാതന്ത്ര്യം നല്‍കുകയുമെന്നത് ഒരിക്കലും പൊറുക്കാവതല്ല. സ്ത്രീകള്‍ക്ക് സ്വന്തമായി സംഘടന വേണമെന്നുള്ള ചില ശബ്ദങ്ങളും ചിലയിടങ്ങളില്‍നിന്നായി കേള്‍ക്കാന്‍ കഴിഞ്ഞു. അതും അഭിലശണീയമാണെന്ന് എനിക്ക് തോന്നുന്നില്ല. തീര്‍ത്തും അനര്‍ത്ഥങ്ങള്‍ക്കേ അതും വഴിയൊരുക്കുകയുള്ളൂ. നാം അടിസ്ഥാനമായി കാണുന്ന തഖ് വക്കു പകരം പ്രകടനാത്മകതയും ഇറങ്ങിപ്പുറപ്പാടുമായിരിക്കും പിന്നീട് ഇതിലൂടെ നാം കണ്ടു തുടങ്ങുക. ആയതിനാല്‍, അതും ആവശ്യമുള്ളതല്ല. ഇമാം സുയൂഥി (റ) വിനെല്ലാം അറുപതോളം പെണ്‍ അധ്യാപികമാരുണ്ടായിരുന്നതായാണല്ലോ ചരിത്രം പറയുന്നത്. അറിവിന്റെ മേഖലയിലെ സ്ത്രീ സാന്നിധ്യത്തിന് ഒരു വലിയ പാരമ്പര്യമുണ്ടെന്നതല്ലേ ഇത് സൂചിപ്പിക്കുന്നത്? അതെല്ലാം ഉണ്ടായിരുന്നത് തന്നെയാണ്. പക്ഷെ, അതിനെല്ലാം കൃത്യമായ ഒരു ചട്ടക്കൂടുണ്ടായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. അധ്യാപികമാര്‍ എന്നതുകൊണ്ട് പുരുഷ കേന്ദ്രങ്ങളില്‍ ചുറ്റിനടക്കുന്നവരോ അധ്യാപകരുമായി കൊഞ്ചിക്കഴിയുന്നവരോ ആയിരുന്നില്ല അവര്‍. മറിച്ച് തീര്‍ത്തും മുത്തഖീങ്ങളായിരുന്നു അവരെല്ലാം. ആ ഒരു തഖ് വയുടെ ഉള്ളില്‍നിന്നുകൊണ്ടാണ് അവര്‍ അധ്യാപനം നടത്തിയിരുന്നത്. അല്ലാതെ, പബ്ലിക്ക് സ്റ്റേജില്‍ കയറി പ്രസംഗിക്കുന്നവരോ തെരുവില്‍ യോഗം ചേരുന്നവരോ ആയിരുന്നില്ല അവര്‍. ഇസ്‌ലാമില്‍ രാഷ്ട്രീയമുണ്ട് എന്നു പറയുന്നതു പോലെയാണിത്. ഇന്ന് നാം ഭാവിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതുപോലെയുള്ള ഒരു രാഷ്ട്രീയ സങ്കല്‍പമല്ല ഇസ്‌ലാമിനുള്ളത്. അപ്പോള്‍, ആ ഒരു തലത്തില്‍ അന്നത്തേതുപോലെ തഖ് വയില്‍ ഊന്നിയുള്ള ഒരു സ്ഥാപനത്തെക്കുറിച്ച്, അല്ലെങ്കില്‍ ഒരുപാട് സ്ഥാപനങ്ങളെക്കുറിച്ച് നമുക്ക് ചിന്തിച്ചകൂടേ? സ്ത്രീ വിദ്യാഭ്യാസവും ഇസ്‌ലാമിക ബോധവും അത്രയും പ്രധാനമാണല്ലോ? അങ്ങനെയൊന്നിന്റെ സാധ്യതയെ തന്നെ ചിന്തിക്കാന്‍ കഴിയാത്തവിധം വളരെ വഴികേടിലായിക്കഴിഞ്ഞിരിക്കുന്നു നമ്മുടെ ചുറ്റുപാട്. ആയതിനാല്‍, ആഴത്തിലുള്ള ചിന്തയാണ് ഈ രംഗത്ത് ആവശ്യം. പിന്നെ, ഉപദേശകരായ പ്രഭാഷകരുടെ പോലും ലക്ഷ്യങ്ങള്‍ ഇന്ന് മാറിപ്പോയി. അവരുടെ ഉപദേശങ്ങള്‍കൊണ്ടൊന്നും സ്ത്രീകള്‍ നന്നാവാന്‍ പോകുന്നില്ല. കാരണം, ഉഖ്‌റവിയ്യായ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് പണ്ടെല്ലാം ആളുകള്‍ പ്രസംഗിച്ചിരുന്നത്. എന്നാല്‍, ഭൗതികമായ നേട്ടങ്ങള്‍ക്കുവേണ്ടിയാണ് ഇന്നത്തെ പല പ്രഭാഷകരും ഉപദേശങ്ങള്‍ നടത്തുന്നതും മെക്ക് എടുക്കുന്നതും. വേറെ ആത്മാര്‍ത്ഥമായ ലക്ഷ്യങ്ങളൊന്നും അവര്‍ക്കില്ല. ഈ ധനമോഹം പ്രഭാഷകന്മാര്‍ തീര്‍ച്ചയായും വര്‍ജ്ജിക്കേണ്ടതുണ്ട്. കിട്ടിയാല്‍ കിട്ടി, അല്ലെങ്കില്‍ വേണ്ട എന്നൊരു തലത്തിലേക്ക് അവരുടെ മനസ്സുകള്‍ മാറണം. എനിക്ക് ഈയിടെ അങ്ങനെയൊരു അനുഭവമുണ്ടായി. വളരെ വിദൂരത്തായിരുന്നു പരിപാടി. അത് കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ എന്റെ യാത്രക്കുള്ള ചെലവ് പോലും എനിക്ക് ലഭിച്ചില്ല. എനിക്കതൊരു പ്രശ്‌നവുമായില്ല. ഈ നിലക്ക് ഈ മേഖലയെ സമീപ്പിക്കുമ്പോഴേ പ്രസംഗങ്ങള്‍ക്കെല്ലാം റിസള്‍ട്ടുണ്ടാവുകയുള്ളൂ. ഇന്ന് പ്രഭാഷകന്മാരുടെ അതിപ്രസര കാലമാണല്ലോ. ഫ്‌ളക്‌സ് ബോര്‍ഡുകളിലാണ് പലരും ജീവിക്കുന്നത്. ഈയൊരു തരംഗത്തെ എങ്ങനെ വിലയിരുത്തുന്നു? പ്രഭാഷകരുടെ കാര്യം തന്നെയാണ് ഞാന്‍ പറഞ്ഞത്. ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ വിവിധ രീതികളില്‍ പ്രത്യക്ഷപ്പെടുന്ന ഇവര്‍ക്ക് ഉള്ളില്‍ കഖ് വ വേണമെന്നുമാത്രമാണ് നമുക്ക് പറയാനുള്ളത്. എങ്കില്‍ എല്ലാം സഫലമാകും. നമ്മുടെ ഇന്നത്തെ പ്രബോധന-പ്രവര്‍ത്തന ശൈലികളെ രാഷ്ട്രീയ ശൈലികള്‍ കൂടുതലായി സ്വാധീനിച്ചിട്ടുണ്ടെന്നു പറഞ്ഞുകൂടേ? ഇതിന്റെ ഭാഗമായിട്ടല്ലേ ഫ്‌ളക്‌സ് കള്‍ച്ചര്‍ നമ്മെയും ആവേശിച്ചത്? പല രംഗത്തും അത് സ്വാധീനിച്ചിട്ടുണ്ട്. ഫ്‌ളക്‌സ് കള്‍ച്ചറെല്ലാം അങ്ങനെ വന്നതാവാം. അത് നിര്‍ത്തണമെന്നുതന്നെയാണ് ഞാന്‍ പറയുന്നത്. ഞാന്‍ ഇങ്ങനെ പറയുന്നത് പക്ഷെ പലര്‍ക്കും ഇഷ്ടമായിക്കൊള്ളണമെന്നില്ല. കാരണം, ഫ്‌ളക്‌സ് ബോര്‍ഡുകളിലാണ് ഇന്ന് പലരും ജീവിക്കുന്നത് തന്നെ. അവര്‍ക്കെങ്ങനെ ഇത് സഹിക്കാനാവും? പേരും പ്രശസ്തിയുമാണല്ലോ ഇന്ന് പലരും ആഗ്രഹിക്കുന്നത്. ഈയൊരു സംസ്‌കാരം അതിന്റെ ഭാഗമായി വന്നതാവാം. വലിയ കാറുണ്ടാവുക, വലിയ വാച്ച് ഉണ്ടാവുക, എപ്പോഴും പത്രത്തില്‍ ചിത്രം വരിക, മേത്തരം വസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇന്ന് പലരും മഹത്വത്തിന്റെ മാനദണ്ഡമായി മനസ്സിലാക്കി വെച്ചിരിക്കുന്നത്. എന്നാല്‍, ഇതെല്ലാം തീര്‍ത്തും ധാരണകള്‍ മാത്രമാണ്. യാഥാര്‍ഥ്യവുമായി ഇതിനു യാതൊരു ബന്ധവുമില്ല. ഹൈദ്രോസ് ഉസ്താദിന്റെയെല്ലാം ജീവിതം നമ്മുടെ സംഘടനാ ചരിത്രത്തിലെ മാതൃകാപരമായ ഒരദ്ധ്യായമാണല്ലോ. ഇന്ന് എന്തുകൊണ്ട് ആ ഒരു തലത്തില്‍ നമ്മുടെ നേതൃത്വം ഉണ്ടാവുന്നില്ല? ഹൈദ്രോസ് ഉസ്താദിന്റെ ചരിത്രം അത് വേറെത്തന്നെയാണ്. അദ്ദേഹത്തെ എനിക്ക് ശരിക്കും അറിയാം. പലപ്പോഴും എന്റെ വീട്ടില്‍ വരാറുണ്ടായിരുന്നു അദ്ദേഹം. സമസ്തയുടെ മുബല്ലിഗായിരുന്നു അന്ന്. ഒരിക്കല്‍ വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ച് തിരിച്ചുപോകുമ്പോള്‍ തൊഴുത്തിനടുത്ത് ഉപ്പ ഒഴിവാക്കിയ ഒരു ബാഗ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. സമ്മതം ചോദിച്ചുകൊണ്ട് അദ്ദേഹം അതെടുത്തു. ഇവിടെ നല്ല വേറെ ബേഗുണ്ട്, അത് നിങ്ങള്‍ക്കു തരാമെന്ന് ഉപ്പ പലവുരു പറഞ്ഞുനോക്കി. എനിക്ക് ഇത് മതി. ഞാന്‍ ചെമ്മാട് കൊണ്ടുപോയി തുന്നിച്ച് ഉപയോഗിച്ചോളാം എന്നായിരുന്നു ഉസ്താദിന്റെ പ്രതികരണം. പിന്നീട് പറഞ്ഞതുപോലെ തുന്നിച്ച ശേഷം കാലങ്ങളോളം ആ ബാഗാണ് ഉസ്താദ് യാത്രകളില്‍ കൊണ്ടുനടന്നിരുന്നത്. അതാണ് ഉസ്താദ്. ഒരു ബാഗ് വാങ്ങാന്‍ കഴിയാത്തതുകൊണ്ടല്ല ഇത്. മറിച്ച് ജീവിതത്തിന്റെ എളിമയും വിശുദ്ധിയുമാണ്. ഉസ്താദിനെപ്പോലെ ആളുകള്‍ക്കിടയിലേക്കിറങ്ങി പ്രവര്‍ത്തിക്കേണ്ട സമയമല്ലേ ഇത്. അതല്ലേ കൂടുതല്‍ ഫലം ചെയ്യുക? അത് പിന്നെ ഇന്നത്തെ ആളുകള്‍ക്ക് സമയമില്ലാത്തതുകൊണ്ടാണ്. എല്ലാവരും ഓരോ കോളേജിന്റെ പ്രന്‍സിപ്പള്‍മാരും ഉസ്താദുമാരുമൊക്കെയാണ്. പല പല ഉത്തരവാദിത്തങ്ങളും തലയിലേറ്റിയാണ് അവര്‍ ജീവിക്കുന്നത്. ആയതിനാല്‍, പണ്ടത്തേതുപോലെ ഒരു ഇറങ്ങിനടത്തം സാധ്യമാവാതെ വരുന്നു. ഇവിടെ നാം മനസ്സിലാക്കേണ്ടത് ഇതിനെല്ലാം അപ്പുറം സമസ്തക്ക് ഒരു ആത്മീയ ടച്ച് ഉണ്ട് എന്നതാണ്. ശംസുല്‍ ഉലമയും കണ്ണിയത്തുമെല്ലാം വലിയ വലിയ മഹാന്മാരാണല്ലോ. അവരെല്ലാം മുമ്പ് ചലിപ്പിച്ച സംഭവങ്ങളായതിനാല്‍ ആ ഒരു ബറക്കത്ത് കൊണ്ടാണ് ഇന്നിത് ചലിച്ചുപോകുന്നത്. ഫിഖ്ഹുല്‍ അഖല്ലിയ്യാത്ത് ലോകത്ത് വലിയൊരു ചര്‍ച്ചാവിഷയമാണല്ലോ. ഇന്ത്യന്‍ സാഹചര്യത്തിലെ മുസ്‌ലിം ജീവിതം കൂടുതല്‍ ഇസ്‌ലാമിക വഴിയില്‍ സാധ്യമാവാന്‍ അത്തരമൊരു ആശയത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ വെച്ച് ചിന്തിച്ചുകൂടേ? അങ്ങനെയൊരു കര്‍മശാസ്ത്ര സാധ്യതയെ വികസിപ്പിച്ചെടുത്താല്‍ ഇവിടത്തെ മുസ്‌ലിം ജീവിതം കൂടുതല്‍ സുഗമമാവില്ലേ? ഇന്ത്യന്‍ സാഹചര്യത്തില്‍ ന്യൂനപക്ഷ കര്‍മശാസ്ത്രം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ആശയം വ്യക്തമായില്ല. ഒന്നുംകൂടി വിശദീകരിക്കുക. ഇന്ത്യന്‍ സാഹചര്യത്തില്‍ ന്യൂനപക്ഷ കര്‍മശാസ്ത്രത്തെക്കുറിച്ച് കൂടുതലൊന്നും പഠനങ്ങളും ചിന്തകളും നടന്നിട്ടില്ലായെന്നാണ് തോന്നുന്നത്. സ്ത്രീ സംവരണം പോലെ അനിവാര്യമായ പല ഘട്ടങ്ങളും വരുമ്പോള്‍ ഇസ്‌ലാമില്‍ തന്നെ ഉറച്ചുനിന്ന് ആ സാഹചര്യത്തെ നമുക്ക് എങ്ങനെ തരണം ചെയ്യാന്‍ കഴിയുമെന്ന് വിശദീകരിക്കേണ്ടതില്ലേ? ഇസ്‌ലാമി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter