അധ്യായം 2. സൂറ ബഖറ (Ayath 197-202) ഹജ്ജും ഉംറയും കര്‍മങ്ങളും
ഹജ്ജിനെക്കുറിച്ചായിരുന്നു കഴിഞ്ഞ പേജില്‍ ചര്‍ച്ച ചെയ്തിരുന്നത്. ഹജ്ജും ഉംറയും റബ്ബിനു വേണ്ടി ചെയ്തുപൂര്‍ത്തിയാക്കണം എന്നാണ് പഠിച്ചത്.
നമുക്കതിന് പലതവണ അവസരമുണ്ടാകട്ടെ-ആമീന്‍.
അത് കുറ്റമതാക്കേണ്ട ആവശ്യകതയെക്കുറിച്ചാണിനി പറയുന്നത്.
ഹജ്ജിന്‍റെ മാസങ്ങളും ഹജ്ജിനൊരുങ്ങിയാല്‍ പിന്നെ പാടില്ലാത്ത കാര്യങ്ങളും വ്യക്തമായി പറയുകയാണ്.
الْحَجُّ أَشْهُرٌ مَعْلُومَاتٌ ۚ فَمَنْ فَرَضَ فِيهِنَّ الْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِي الْحَجِّ ۗ وَمَا تَفْعَلُوا مِنْ خَيْرٍ يَعْلَمْهُ اللَّهُ ۗ وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَىٰ ۚ وَاتَّقُونِ يَا أُولِي الْأَلْبَابِ(197)
അറിയപ്പെട്ട മാസങ്ങളാണ് ഹജ്ജ് കാലം. അതിലൊരാള്‍ ഹജ്ജിന്ന് ഇഹ്‌റാം ചെയ്താല്‍ പിന്നീട് സ്ത്രീസംസര്‍ഗമോ അതിക്രമമോ ദുര്‍വാദങ്ങളോ പാടില്ല. നിങ്ങള്‍ എന്തു നന്മയനുവര്‍ത്തിച്ചാലും അല്ലാഹു അതറിയും. നിങ്ങള്‍ യാത്രോപകരണങ്ങള്‍ (യാത്രാഭക്ഷണം) സജ്ജീകരിക്കണം; അതിലേറ്റം ഉദാത്തം ഭയഭക്തിയത്രേ. ബുദ്ധിമാന്മാരേ, നിങ്ങള്‍ എന്നെ സൂക്ഷിക്കുക.
الْحَجُّ أَشْهُرٌ مَعْلُومَاتٌ
ഹജ്ജിന്‍റെ മാസങ്ങള്‍ ശവ്വാലും, ദുല്‍ഖഅ്ദും, ദുല്‍ഹിജ്ജയുമാണ്. അപ്പോള്‍ ശവ്വാലിന് മുമ്പ് ഹജ്ജിന് ഇഹ്‌റാം ചെയ്യാന്‍ പാടില്ല. ശവ്വാല്‍ ഒന്നു മുതല്‍ ഹജ്ജിന് ഇഹ്‌റാം ചെയ്യാമെങ്കിലും, പ്രധാന കര്‍മങ്ങളെല്ലാം ദുല്‍ഹിജ്ജ ഒമ്പത് മുതല്‍ പതിമൂന്നിന്‍റെ ഇടയിലാണ് നിര്‍വഹിക്കപ്പെടുന്നത്.
فَمَنْ فَرَضَ فِيهِنَّ
ഈ മാസങ്ങളില്‍ ഹജ്ജ് നിര്‍ബന്ധമാക്കുക എന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യം അതിനുവേണ്ടി ഇഹ്‌റാം ചെയ്ത് പ്രവേശിക്കുക എന്നാണ്. ഹജ്ജില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍, ഇടക്കുവെച്ച് എന്തെങ്കിലും തടസ്സമുണ്ടായാല്‍ പോലും, അതിന് നിശ്ചയിക്കപ്പെട്ട പരിഹാരമാര്‍ഗം സ്വീകരിക്കുകയാണ് വേണ്ടത്, അല്ലാതെ നിരുപാധികം ഒഴിവാകാന്‍ പാടില്ലെന്ന് 196-ആം ആയത്തില്‍ പഠിച്ചല്ലോ. അതായത്, ഹജ്ജില്‍ പ്രവേശിക്കുന്നതോടുകൂടി അത് പൂര്‍ത്തിയാക്കല്‍ നിര്‍ബന്ധമായിത്തീര്‍ന്നു എന്നര്‍ത്ഥം. അതുകൊണ്ടാണ് ‘ഹജ്ജ് നിര്‍ബന്ധമാക്കുക’ فَمَنْ فَرَضَ فِيهِنَّ الْحَجَّ എന്ന് പറഞ്ഞത്.
فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِي الْحَجِّ
ഹജ്ജിന് ഇഹ്റാം ചെയ്തുകഴിഞ്ഞാല്‍ പിന്നെ, മൂന്ന് കാര്യങ്ങള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു: സ്ത്രീ സല്ലാപം, തോന്നി വാസം, തര്‍ക്കം.
رَفَث - സ്ത്രീസംസര്‍ഗം/സംയോഗം എന്ന അര്‍ഥം മാത്രമല്ല ഇവിടെ ഈ പദത്തിനുള്ളത്. അതിനോട് ബന്ധമുള്ള എല്ലാ പ്രാരംഭമോ അല്ലാത്തതോ കാര്യങ്ങളും സംസാരങ്ങളുമടക്കം (സല്ലാപം) എല്ലാം പാടില്ലാത്തതാണ്.
തോന്നിവാസം, അതിക്രമം (فسُوق) എന്ന് പറഞ്ഞാല്‍, ദീനിയ്യായ വിധിവിലക്കുകള്‍ ലംഘിച്ചുകൊണ്ടുള്ള എല്ലാ കാര്യങ്ങളും ഉള്‍പ്പെട്ടു. ഇതിനും വ്യാപകമായ അര്‍ഥമാണുള്ളത്. ഇഹ്റാം കൊണ്ട് ഹറാമാകുന്ന കാര്യങ്ങളടക്കം മറ്റെല്ലാ വേണ്ടാത്തരങ്ങളും ഉള്‍പ്പെട്ടു.
സുഗന്ധം/സുഗന്ധ വസ്തുക്കള്‍ ഉപയോഗിക്കുക, തലപ്പാവ്-തൊപ്പി-കുപ്പായം-മേല്‍ജോഡി-ബൂട്ട്‌സ് എന്നിവ ധരിക്കുക, പുരുഷന്മാര്‍ തല മറയ്ക്കുക, നഖം-മുടി എന്നിവ നീക്കുക, തലയിലോ താടിയിലോ എണ്ണ തേക്കുക, മൃഗങ്ങളെ വേട്ടയാടുകയോ വേട്ടമൃഗങ്ങളെ കൊലപ്പെടുത്തുകയോ ചെയ്യുക, സ്ത്രീകള്‍ മുഖം മറയ്ക്കുക മുതലായ കാര്യങ്ങള്‍ ഹജ്ജില്‍ പ്രവേശിച്ചവര്‍ക്ക് പാടില്ലല്ലോ.
അതുപോലെ മറ്റുള്ള വേണ്ടാത്തരങ്ങളും ഒഴിവാക്കണം. നുണ പറയുക, ഗീബത്ത്-നമീമത്ത്, അസൂയ, വെറുപ്പ്, വിദ്വേഷം, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുക....
وَلَا جِدَالَ فِي الْحَجِّ
തര്‍ക്കം – ഇതും വിശാലമായ അര്‍ത്ഥത്തില്‍ മനസ്സിലാക്കണം.
പരസ്പരം ശണ്ഠകൂടുക, കയര്‍ത്തു സംസാരിക്കുക, വിവാദങ്ങളുണ്ടാക്കുക, ആവശ്യമില്ലാത്ത തര്‍ക്കങ്ങളിലും വാദപ്രതിവാദങ്ങളിലും ഏര്‍പ്പെടുക, സ്വയം പൊക്കിപ്പറയുക, തറവാടിത്തം വിളമ്പുക, ഇതെല്ലാം جِدَال ല്‍ പെട്ടു.
തര്‍ക്കവും വേണ്ടാത്തരവും എപ്പോഴും ഒഴിവാക്കേണ്ടതുതന്നെയാണെങ്കിലും ഹജ്ജ് സമയത്ത് അത് തീരെ പാടില്ലാത്തതാണ്.
وَمَا تَفْعَلُوا مِنْ خَيْرٍ يَعْلَمْهُ اللَّهُ
ഈ മൂന്ന് കാര്യങ്ങളും പാടെ ഒഴിവാക്കാനാണല്ലോ തൊട്ടുമുമ്പ് പറഞ്ഞത്. അതോടൊപ്പം നല്ല നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പ്രോല്‍സാഹിപ്പിക്കുകയാണീ വാക്യം. നല്ല കാര്യം അതെത്ര ചെറുതായാലും, അല്ലാഹു അത് അറിയുമെന്നും പ്രതിഫലം നല്‍കുമെന്നും ഉണര്‍ത്തുകയാണ്.
وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَىٰ
ഹജ്ജ് യാത്രക്കൊരുങ്ങുമ്പോള്‍ അത്യാവശ്യ സാധനങ്ങളെല്ലാം ഒരുക്കണം.زاد എന്നാണ് അല്ലാഹു ഉപയോഗിച്ച വാക്ക്. യാത്രക്കുള്ള ഭക്ഷണസാധനമെന്നാണ് വാക്കര്‍ത്ഥം. യാത്രക്ക് ആവശ്യമായ എല്ലാ സാധനങ്ങളും എന്നുദ്ദേശ്യം.
ഹജ്ജിന് പോകുന്നവര്‍ ആവശ്യമായ ഭക്ഷണത്തിനും മറ്റും വക കാണാതെ യാചിച്ച് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്. നല്ല ഏകാഗ്രതയോടെ, മനസ്സാന്നിധ്യത്തോടെ ആരാധനകളില്‍ മുഴുകേണ്ട സമയമാണത്. അതിനിടയില്‍ യാചിച്ച് മറ്റു ഹാജിമാരെ അലോസരപ്പെടുത്തരുത്.
ജാഹിലിയ്യാ കാലത്ത് അങ്ങനെയൊരു വിശ്വാസമുണ്ടായിരുന്നുവത്രെ. അതായത്, ഹജ്ജിന് പോകുമ്പോള്‍, യാത്രാസാമഗ്രികള്‍ ഒരുക്കുന്നത് നല്ലതല്ല, അതിന്‍റെ ആവശ്യമില്ല, അത് ‘തവക്കുലി’ന് (കാര്യങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക) എതിരാണ് എന്നെല്ലാം. ഇക്കാലത്തും അങ്ങനെ കരുതുന്ന ചിലരെങ്കിലുമുണ്ട്. ഇത്തരക്കാര്‍ക്ക് മറുപടിയാണിത്.
യമന്‍ നിവാസികള്‍ പണ്ട് അങ്ങനെയായിരുന്നുവത്രെ. ഇബ്‌നു അബ്ബാസ്رضي الله عنهماപറയുന്നു: യമനികള്‍ ഭക്ഷണസാധനങ്ങളൊന്നും കരുതാതെയാണ് ഹജ്ജിന് വന്നിരുന്നത്. എല്ലാം ഞങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നു എന്ന് പറയും. എന്നിട്ട് മക്കയില്‍ വന്ന് യാചിക്കുകയും ചെയ്യും. ഇതൊക്കെയാണ് ഈ വാക്യാംശത്തിന്‍റെ അവതരണ പശ്ചാത്തലം.
ഇന്നത്തെ കാലത്തിപ്പോള്‍, കാശുണ്ടെങ്കില്‍ എല്ലാം മക്കത്തുനിന്നുതന്നെ വാങ്ങാന്‍ കിട്ടും. എന്നാലും പലതും നമ്മള്‍ കൈയില്‍ കരുതാറുണ്ടല്ലേ. പുണ്ടുകാലത്ത് അങ്ങനെയല്ലല്ലോ. കാശുണ്ടെങ്കില്‍ തന്നെ അവശ്യവസ്തുക്കള്‍ കിട്ടാന്‍ പ്രയാസമാണ്. അവസാനം കഷ്ടപ്പാടുകള്‍ സഹിച്ച്, മറ്റുള്ളവര്‍ക്ക് ഭാരമായിത്തീരുകയാണ് ചെയ്തിരുന്നത്. അതിന് ഇടവരുത്തരുത്, അവശ്യവസ്തുക്കള്‍ കൊണ്ടുപോകുന്നത് ഹജ്ജിന്‍റെ ലക്ഷ്യത്തിന് വിരുദ്ധമല്ല എന്നെല്ലാമാണ് അല്ലാഹു അറിയിക്കുന്നത്.
فَإِنَّ خَيْرَ الزَّادِ التَّقْوَىٰ
ഈ ലോകത്തെ ചെറിയൊരു ഹജ്ജ് യാത്രക്ക് ആവശ്യമായ വിഭവങ്ങള്‍ തന്നെ തയ്യാറാക്കാതെ നിര്‍വാഹമില്ല എന്നാണെങ്കില്‍പിന്നെ, സുദീര്‍ഘമായ പരലോകയാത്രക്ക് എത്ര വലിയ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. അത് നിങ്ങള്‍ മറക്കരുത്. എന്ത് വിഭവമാണ് അവിടേക്ക് തയ്യാറാക്കേണ്ടത്? അവിടേക്ക് തയ്യാറാക്കേണ്ട ഏറ്റവും ഉത്തമമായ യാത്രാവിഭവം, ഭയഭക്തിയാണ് – തഖ്‍വയാണ്. തഖ്‍വ എന്ന സാദാണ്, പാഥേയമാണ് എപ്പോഴും കൂടെ കരുതേണ്ടത്.
അടുത്ത ആയത്ത് 198
ഹജ്ജ് സമയത്തുണ്ടായിരുന്ന കച്ചവടവുമായി ബന്ധപ്പെട്ട് മുസ്‌ലിംകള്‍ക്കുണ്ടായിരുന്ന ഒരു തെറ്റിദ്ധാരണ തിരുത്തുകയാണിനി. ഹജ്ജ് സമയത്ത് കച്ചവടം നടത്തുന്ന പതിവ് ജാലിഹിയ്യാകാലത്തുണ്ടായിരുന്നു.
ഉകാള്, ദുല്‍മജാസ്, മജിന്ന (عكاظ، ذو المجاز، مجنة) എന്നീ ചന്തകളിലാണീ കച്ചവടം നടന്നിരുന്നത്. ഇത് കുറ്റമാണെന്ന് കരുതി മുസ്‌ലിംകള്‍ മാറിനില്‍ക്കുമായിരുന്നു. ഈ പശ്ചാത്തലത്തിലാണീ ആയത്ത് അവതരിച്ചത്.
കച്ചവടം ചെയ്യല്‍ കുറ്റകരമല്ല. അല്ലാഹുവിനെ ഓര്‍ത്തുകൊണ്ട് കച്ചവടം ചെയ്യുന്നതിന് ഒരു വിരോധവുമില്ല എന്ന് അറിയിക്കുകയാണ് അല്ലാഹു. അതിനുശേഷം ഹജ്ജിന്‍റെ ചില കര്‍മങ്ങളെക്കുറിച്ചും പറയുന്നുണ്ട്.
لَيْسَ عَلَيْكُمْ جُنَاحٌ أَنْ تَبْتَغُوا فَضْلًا مِنْ رَبِّكُمْ ۚ فَإِذَا أَفَضْتُمْ مِنْ عَرَفَاتٍ فَاذْكُرُوا اللَّهَ عِنْدَ الْمَشْعَرِ الْحَرَامِ ۖ وَاذْكُرُوهُ كَمَا هَدَاكُمْ وَإِنْ كُنْتُمْ مِنْ قَبْلِهِ لَمِنَ الضَّالِّينَ (198)
രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം തേടുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമൊന്നുമില്ല. അറഫാത്തില്‍ നിന്നു മടങ്ങുമ്പോള്‍ മശ്അറുല്‍ ഹറാമില്‍ വെച്ച് അല്ലാഹുവിനെ സ്മരിക്കുക; അവന്‍ നിങ്ങള്‍ക്കു മാര്‍ഗദര്‍ശനം നല്‍കിയതുപോലെ അവനെ ഓര്‍ക്കുക. നേരത്തെ നിങ്ങള്‍ വഴിപിഴച്ചവരിലായിരുന്നുവല്ലോ.
فَإِذَا أَفَضْتُمْ مِنْ عَرَفَاتٍ فَاذْكُرُوا اللَّهَ عِنْدَ الْمَشْعَرِ الْحَرَامِ
ദുല്‍ഹിജ്ജഃ 9-നാണല്ലോ ഹാജിമാര്‍ അറഫയില്‍ ഒരുമിച്ചുകൂടുന്നത്. ഹജ്ജിന്‍റെ വളരെ പ്രധാനപ്പെട്ടൊരു കര്‍മമാണിത്. ഇതിന് സാധിക്കാത്തവര്‍ക്ക് ആ വര്‍ഷം ഹജ്ജ് ലഭിക്കുകയില്ല.
അവിടെനിന്ന് മടങ്ങുന്നതിനെയാണ് ‘ഒഴുകുക (افاضة)’ എന്ന് പറയുന്നത്. ഹാജിമാരുടെ വല്ലാത്തൊരു പ്രവാഹം തന്നെയായിരിക്കുമത്. ആ മഹാപ്രവാഹത്തെ വെള്ളം ഒഴുകുന്നതിനോട് ഉപമിച്ചതാണ് ഈ പ്രയോഗത്തിലൂടെ. ‘അറഫാത്ത്’, ‘അറഫ’ (عَرَفَة, عَرَفَاتٍ) – രണ്ടും ഒന്നുതന്നെയാണ്.
അറഫയില്‍ നിന്ന് മടങ്ങുന്ന ഹാജിമാര്‍, മുസ്ദലിഫയിലേക്കെത്തി അവിടെ രാത്രി താമസിക്കണം. അവിടെ വെച്ച് സ്വുബ്ഹ് നമസ്‌കരിച്ച്, ഉടനെ പുറപ്പെട്ട് മശ്അറുല്‍ഹറാമില്‍ എത്തണം.
فَاذْكُرُوا اللَّهَ عِنْدَ الْمَشْعَرِ الْحَرَامِ
മുസ്ദലിഫയിലുള്ള قُزَح എന്ന കുന്നും അതിന്‍റെ ചുറ്റുഭാഗവുമാണ് പ്രത്യേകമായും മഅ്അറുല്‍ ഹറാം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. അവിടെ ഖിബ്‌ലക്ക് നേരെ തിരിഞ്ഞുനിന്ന് നല്ലോണം വെളിച്ചം വെക്കുന്നതുവരെ തല്‍ബിയത്ത് ചൊല്ലുകയും ദുആ ചെയ്യുകയും വേണം.
തല്‍ബിയത്ത്:
لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ، وَالنِّعْمَةَ، لَكَ وَالْمُلْكَ، لاَ شَرِيكَ لَكَ
(അല്ലാഹുവേ, നിനക്ക് ഞാനിതാ മേല്‍ക്കുമേല്‍ ഉത്തരം ചെയ്യുന്നു. നിനക്ക് യാതൊരു പങ്കുകാരുമില്ല. നിനക്ക് ഞാനിതാ വീണ്ടും ഉത്തരം ചെയ്യുന്നു. എല്ലാ സ്തുതിയും അനുഗ്രഹവും ആധിപത്യവുമൊക്കെ നിനക്കാണ്, തീര്‍ച്ച. നിനക്ക് യാതൊരു പങ്കുകാരുമില്ല.)
തല്‍ബിയത്തിനോടൊപ്പം سبحانَ اللهِ ، والحمدُ للهِ ، ولا إله إلا اللهُ ، واللهُ أكبرُ എന്നുകൂടി പയണം.
എന്നിട്ട് അവിടെ നിന്ന് സൂര്യോദയത്തിനുമുമ്പ് മിനായിലേക്ക് പുറപ്പെടണം.
അറഫയില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങള്‍ അല്ലാഹു പ്രത്യേകം പറഞ്ഞുതരികയാണ്:
- മശ്അറുല്‍ ഹറാമില്‍വെച്ച് അല്ലാഹുവിനെ പ്രത്യേകം ഓര്‍മിക്കുക. ദിക്ര്‍, ദുആ, തല്‍ബിയത്ത് എന്നിവയൊക്കെ കഴിയുന്നത്ര വര്‍ദ്ധിപ്പിക്കുക.
(2) ജാഹിലിയ്യാ കാലത്ത്, ശരിയും തെറ്റും തിരിച്ചറിയാന്‍ കഴിയാത്ത വിധം പല അനാചാരങ്ങളും ഹജ്ജ് കര്‍മങ്ങളില്‍ കടന്നുകൂടിയിരുന്നു. ഇവിടെ അല്ലാഹു അതിന്‍റെ യഥാര്‍ത്ഥ രൂപം വിവരിച്ചുതന്നു. സത്യവിശ്വാസവും സന്‍മാര്‍ഗവും സ്വീകരിക്കുവാനുള്ള ഭാഗ്യവും മുഅ്മിനുകള്‍ക്ക് നല്‍കി. ഇതെല്ലാം വലിയ അനുഗ്രഹമാണ്. അതിന് നന്ദിയായി എപ്പോഴും, പ്രത്യേകിച്ച് ഹജ്ജ് കര്‍മങ്ങള്‍ക്കിടയില്‍ അല്ലാഹുവിനെ ഓര്‍ത്തുകൊണ്ടേയിരിക്കണം.
وَاذْكُرُوهُ كَمَا هَدَاكُمْ
ذِكْر - ‘ഓര്‍ക്കുക, ധ്യാനിക്കുക, പറയുക, കീര്‍ത്തനം ചെയ്യുക’ എന്നൊക്കെ അര്‍ത്ഥം വരാം. ഹംദ്, തസ്ബീഹ്, തഹ്‌ലീല്‍, തക്ബീര്‍, ദുആ ഇതെല്ലാം അല്ലാഹുവിനെ ഓര്‍ക്കല്‍തന്നെയാണല്ലോ. മനസ്സാന്നിധ്യത്തോടെ ഇഖ്‍ലാസ്വോടെ, ഭയഭക്തിയോടെയാണ് ദിക്ര്‍ ചൊല്ലുന്നതെങ്കില്‍ ഈ സ്മരണയും ബോധ്യവുമുണ്ടാകും. വെറുതെ അധരവ്യായാമം കൊണ്ട് പ്രത്യേകിച്ച് ഫലമില്ലല്ലോ.
അടുത്ത ആയത്ത് 199
അറഫയില്‍ നിന്ന് ഒഴുകിവരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ് ഇനി പറയുന്നതും. അയാതയ്, മൂന്നാമത്തെയും നാലാമത്തെയും കാര്യങ്ങള്‍.
(3) തിരിച്ചുവരുമ്പോള്‍, എല്ലാവരും പൊതുവെ മടങ്ങിപ്പോരുന്ന സ്ഥലത്തുനിന്നുതന്നെയായിരിക്കണം പോരേണ്ടത്.
അന്നുണ്ടായിരുന്ന ഒരു മോശം സമ്പ്രദായം തിരുത്തുകയാണ് അല്ലാഹു. ഖുറൈശികളും മറ്റും, ആഭിജാത്യത്തിന്‍റെയും നേതൃത്വത്തിന്‍റെയും പേരില്‍, ഹജ്ജിന്‍റെ അനുഷ്ഠാനങ്ങളില്‍ കടത്തിക്കൂട്ടിയ ഒരു മോശം സമ്പ്രദായം. പിന്നേയ്, മറ്റൊരു കാര്യംകൂടി (ثُمَّ ) എന്ന് പറഞ്ഞാണ് അല്ലാഹു അത് ഉണര്‍ത്തുന്നത്.
ചുരുക്കം: ഹജ്ജിന് വരുന്ന ആളുകള്‍ അറഫായില്‍ പോകും. അവിടെനിന്ന് മുസ്ദലിഫ വഴി മടങ്ങും. ഇതാണ് ഇബ്‌റാഹീം നബി عليه السلام യുടെ കാലം മുതലേയുള്ള പതിവ്. ഖുറൈശികളും അവരോടൊപ്പമുണ്ടായിരുന്ന ചില ടീമുകളുമൊഴികെ, എല്ലാ അറബികളും അല്ലാത്തവരും, ഇങ്ങനെത്തന്നെയാണ് ചെയ്തിരുന്നത്.
ഖുറൈശികളും ടീമുകളും (قُرَيش، كِنانَة، جَدِيلَة), ആളുകളുടെ കൂട്ടത്തില്‍ ചേരാതെ, ‘ഞങ്ങള്‍ വലിയ യോഗ്യന്‍മാരും വമ്പന്മാരും വീരന്മാരുമാണെന്ന് (نَحْنُ الحُمْسُ)’ പറഞ്ഞ് അഹങ്കാരപൂര്‍വ്വം മുസ്ദലിഫയില്‍ സമ്മേളിക്കും. അറഫയില്‍ നില്‍ക്കാന്‍ പോകില്ല. അങ്ങനെ മുസ്ദലിഫയില്‍ നിന്നുതന്നെ തിരിച്ചുപോരുകയും ചെയ്യും. അതിനവര്‍ വേറെ പല ന്യായങ്ങളും പറയും- ഹറമിന്‍റെ പുറത്തല്ലേ അറഫ. ഹറം പരിവിധിവിടുന്നത് ഞങ്ങള്‍ക്കിഷ്ടമല്ല എന്നൊക്കെ!
ഇനി മേലില്‍, മുസ്‌ലിംകള്‍ ആരും അങ്ങനെ ചെയ്യരുതെന്നും, എല്ലാവരും അറഫയില്‍ പോയി അവിടെനിന്നുതന്നെ മടങ്ങണമെന്നും അല്ലാഹു കല്‍പിച്ചിരിക്കയാണ്.
അറഫയില്‍ നിന്ന് മടങ്ങിപ്പോരുമ്പോള്‍ പാലിക്കേണ്ട 4-ാമത്തെ കാര്യം:
(4) അല്ലാഹുവിനോട് പാപമോചനം തേടുക. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാണെന്ന് ഓര്‍മിപ്പിച്ച്, അതിന് പ്രോത്സാഹിപ്പിക്കുകയാണ്.
ثُمَّ أَفِيضُوا مِنْ حَيْثُ أَفَاضَ النَّاسُ وَاسْتَغْفِرُوا اللَّهَ ۚ إِنَّ اللَّهَ غَفُورٌ رَحِيمٌ (199)
പിന്നീട്, ആളുകള്‍ പുറപ്പെടുന്നിടത്തു നിന്നു നിങ്ങളും പുറപ്പെടുകയും അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുക. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രെ.
وَاسْتَغْفِرُوا اللَّهَ ۚ إِنَّ اللَّهَ غَفُورٌ رَحِيمٌ
ഇവിടെ, ഈയൊരു സന്ദര്‍ഭത്തില്‍, ഇസ്തിഗ്ഫാര്‍ ചെയ്യാന്‍ പറഞ്ഞത് വളരെ പ്രസക്തം കൂടിയാണല്ലേ. ദുആക്ക് ഉത്തരം കിട്ടുന്ന, റബ്ബിന്‍റെ കൃപാ കടാക്ഷങ്ങള്‍ പെയ്തിറങ്ങുന്ന, സമയ-സന്ദര്‍ഭ-സ്ഥലങ്ങളിലാണല്ലോ ഹാജിമാരുള്ളത്. ഈ അവസരം ഇസ്തിഗ്ഫാറിന് ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് ഉണര്‍ത്തുകയാണ്.
അടുത്ത ആയത്ത് 200
ഒരു പതിവ് കൂടി തിരുത്തുകയാണ്.
ഹജ്ജിന്‍റെ കര്‍മങ്ങളൊക്കെ കഴിഞ്ഞാല്‍ – മുസ്ദലിഫയില്‍ നിന്ന് ദുല്‍ഹിജ്ജ പത്തിന് രാവിലെ മിനായില്‍ എത്തി, ജംറത്തുല്‍അഖബയിലെ കല്ലെറിയല്‍, ബലി അറുക്കല്‍, ഥവാഫ് എല്ലാം കഴിഞ്ഞാല്‍ പിന്നെ, മിനായില്‍ ചെന്ന് മൂന്ന് ദിവസം അനുസ്മരണ പരിപാടി നടത്തുക.
അതായത്, മിനാവാസദിവസങ്ങളില്‍ പിതാക്കളുടെയും പിതാമഹന്മാരുടെയും ഗോത്രസാരഥികളുടേയുമൊക്കെ അപദാനങ്ങള്‍ പാടിപുകഴ്ത്തലും അവരെയനുസ്മരിക്കലും സുപ്രധാന ചടങ്ങായിരുന്നു. വാപ്പ-വല്ലിപ്പമാര്‍, പൂര്വികന്മാര്‍ ചെയ്ത പല പല കാര്യങ്ങളും പാടിപ്പുകഴ്ത്തി അനുസ്മരിക്കും.
ഇതിന്‍റെ അനൗചിത്യം സൂചിപ്പിച്ച് അല്ലാഹു പറയുന്നതിതാണ്: നിങ്ങള്‍ ചെയ്യേണ്ടത് അതല്ല; മറിച്ച്, അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മയും കീര്‍ത്തനവുമൊക്കെയാണ് നിങ്ങള്‍ നടത്തേണ്ടത്. പൂര്‍വികരെ അനുസ്മരിക്കുന്ന അത്രയും പോരാ, അതിലുപരിയായിത്തന്നെ അല്ലാഹുവിന്‍റെ സ്മരണക്ക് നിങ്ങള്‍ പ്രാധാന്യം കല്‍പിക്കണം.
ഇങ്ങനെ റബ്ബിനെ ഓര്‍ക്കണമെന്നും ദുആ ചെയ്യണമെന്നും പറഞ്ഞപ്പോള്‍, ഒരു കാര്യം കൂടി ചേര്‍ത്തുപറയുകയാണ്. അതായത്, വെറുതെ വായകൊണ്ട് മാത്രം പോരാ ഈ ദിക്ര്‍-ദുആകള്‍. മനസ്സറിഞ്ഞ്, കിട്ടണമെന്ന് പ്രതീക്ഷിച്ച്, പാരത്രിക നേട്ടം കാംക്ഷിച്ച് ചെയ്യണം. ദുന്യാവ് മാത്രം ചോദിച്ചാല്‍ പോരാ.
ചിലര്‍ അങ്ങനെയാണ്, അല്ലാഹുവിനോട് കുറെ ദുആ ചെയ്യും, പക്ഷേ, ഐഹികമായ കാര്യങ്ങള്‍ മാത്രമേ ചോദിക്കുകയുള്ളൂ. ‘റബ്ബേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് ഇന്നയിന്ന കാര്യങ്ങള്‍ നല്‍കണമേ എന്ന്. പരലോക കാര്യങ്ങളെക്കുറിച്ച് ഒന്നും ചോദിക്കുകയില്ല. ഇത്തരക്കാര്‍ക്ക്, പരലോകത്ത് ഒന്നും ലഭിക്കാനുണ്ടാകില്ല. ഐഹികാവശ്യങ്ങളാകട്ടെ, അല്ലാഹു ഉദ്ദേശിച്ച അളവില്‍ ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
فَإِذَا قَضَيْتُمْ مَنَاسِكَكُمْ فَاذْكُرُوا اللَّهَ كَذِكْرِكُمْ آبَاءَكُمْ أَوْ أَشَدَّ ذِكْرًا ۗ فَمِنَ النَّاسِ مَنْ يَقُولُ رَبَّنَا آتِنَا فِي الدُّنْيَا وَمَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ (200)
അങ്ങനെ ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍, സ്വന്തം പിതാക്കളെ എന്നപോലെ അല്ല, അതിലും തീവ്രമായി-നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുക. ജനങ്ങളില്‍ ചിലര്‍ രക്ഷിതാവേ, ഇഹലോകത്ത് ഞങ്ങള്‍ക്കു നീ തരേണമേ എന്നാണു പ്രാര്‍ത്ഥിക്കുക; പരലോകത്തവര്‍ക്ക് യാതൊരു വിഹിതവുമുണ്ടാകില്ല.
مَنَاسِك എന്ന വാക്കിന് ‘ത്യാഗമുള്ള കര്‍മങ്ങള്‍, ആരാധനാകര്‍മങ്ങള്‍’ എന്നൊക്കെയാണ് വാക്കര്‍ത്ഥം. ഹജ്ജ് സംബന്ധമായ കര്‍മങ്ങള്‍ക്കാണത് അധികവും ഉപയോഗിക്കാറ്.
ഹജ്ജ് കര്‍മങ്ങള്‍ നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ ഹംദ്, തസ്ബീഹ്, ദുആ മുതലായവ നടത്തി അല്ലാഹുവിന്‍റെ സ്മരണ പുതുക്കിക്കൊണ്ടിരിക്കുവാനാണ് അല്ലാഹു കല്‍പിക്കുന്നത്.
فَاذْكُرُوا اللَّهَ كَذِكْرِكُمْ آبَاءَكُمْ أَوْ أَشَدَّ ذِكْرًا
‘നിങ്ങളുടെ പിതാക്കളെ സ്മരിക്കുന്നതുപോലെ’ എന്ന് പറയാന്‍ കാരണം,
നിങ്ങള്‍ ആ വിഷയത്തില്‍ എത്രത്തോളം ആസക്തരായിരുന്നുവോ, അതിലുപരിയായി അല്ലാഹുവിനെയാണ് സ്മരിക്കേണ്ടതെന്ന് അവരെ ഉണര്‍ത്തനും അങ്ങനെ അവനോട് ദുആ ചെയ്യാനും വേണ്ടിയാണ്. കാരണം, ദുആക്ക് ഉത്തരം കിട്ടുന്ന സ്ഥലം സമയവുമാണല്ലോ അതെല്ലാം.
فَمِنَ النَّاسِ مَنْ يَقُولُ رَبَّنَا آتِنَا فِي الدُّنْيَا وَمَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ
ആഖിറം രക്ഷപ്പെടാനും ജയച്ചുകയറാനുമുള്ള എത്രയോ വഴികള്‍ അല്ലാഹു സംവിധാനിച്ചിട്ടുണ്ടെങ്കിലും, ചിലരുടെ ദുആകളും ചെയ്തിയുമെല്ലാം ഇവിടത്തെ ഗുണം മാത്രം ഉന്നംവെച്ചുകൊണ്ടാണ്. അത് ശരിയല്ല. അത്തരക്കാര്‍ക്ക്, ശാശ്വതജീവിതം നയിക്കേണ്ട പരലോകത്ത് യാതൊരു സുഖവും ആനന്ദവും ഉണ്ടാകില്ല.
അടുത്ത ആയത്ത് 201
അതേസമയം, വേറൊരു വിഭാഗം ആളുകളുണ്ട്. അവരെക്കുറിച്ചാണിനി പറയുന്നത്. ഇരുലോകത്തുമുള്ള ഗുണത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ദുആ ചെയ്യുകയും ചെയ്യും. അതുകൊണ്ടുതന്നെ, അവര്‍ക്കത് രണ്ടും കിട്ടുകയും ചെയ്യും.
ഇഹലോകത്തുവെച്ച് ചെയ്യുന്ന എല്ലാ പ്രവൃത്തികള്‍ക്കും പരലോകത്തുവെച്ച് അല്ലാഹുവിനോട് സമാധാനം പറയേണ്ടിവരുമെന്നും, എല്ലാ സല്‍ക്കര്‍മങ്ങള്‍ക്കും അവിടെവെച്ച് പ്രതിഫലം ലഭിക്കുമെന്നും സുദൃഢമായി വിശ്വസിക്കുന്ന മുഅ്മിനീങ്ങളാണ് ഇങ്ങനെ ചെയ്യുക.
وَمِنْهُمْ مَنْ يَقُولُ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ (201)
എന്നാല്‍ മറ്റു ചിലര്‍ പ്രാര്‍ത്ഥിക്കുന്നതിങ്ങനെയായിരിക്കും: നാഥാ, ഞങ്ങള്‍ക്ക് ഇഹലോകത്തും പരലോകത്തും നല്ലതു നല്‍കേണമേ, നരകശിക്ഷയില്‍ നിന്നു ഞങ്ങളെ സംരക്ഷിക്കേണമേ.
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً
ഇഹലോകത്ത് നല്ലത് നല്‍കേണമേ എന്ന് പറഞ്ഞതില്‍ എല്ലാം പെട്ടു.
ആരോഗ്യം, നല്ല വീട്, നല്ല ഭാര്യ, നല്ല മക്കള്‍, വീട്ടുകാര്‍, നല്ല ഭക്ഷണം, ഉപകാരപ്രദവമായ അറിവ്, ഹലാലായ ഉപജീവനമാര്‍ഗം, സല്‍പേര്, സല്‍കര്‍മം ചെയ്യാനുള്ള സൗകര്യം, ആപത്തുകളില്‍ നിന്ന് കാവല്‍... ഇങ്ങനെ ദുന്‍യവിയ്യായ എല്ലാ നന്മകളും പെട്ടു.
ഇതുമാത്രം ദുആ ചെയ്ത് വസാനിപ്പിക്കാതെ, അതിലേറെ വലുത്, പ്രധാനപ്പെട്ടത്, അതാണവര്‍ കാര്യമായി ചോദിക്കുന്നത്.
وَفِي الْآخِرَةِ حَسَنَةً
റബ്ബിന്‍റെ തൃപ്തി, പാപമോചനം, സ്വര്‍ഗീയാനുഗ്രഹങ്ങള്‍ തുടങ്ങിയ ഒരുപാട് നേട്ടങ്ങള്‍.
അതോടൊപ്പം, അല്ലാഹുവിന്‍റെ കോപശാപങ്ങള്‍ക്ക് കാരണമാകുന്ന പ്രവൃത്തികള്‍ ചെയ്ത് നരകശിക്ഷക്ക് വിധേയരാകാതെ കാത്തുരക്ഷിക്കേണമേ (وَقِنَا عَذَابَ النَّارِ) എന്നുകൂടി അവര്‍ ദുആ ചെയ്യും.
ഇങ്ങനെ ദുആ ചെയ്യുന്നവര്‍ക്കും, മറ്റുള്ളവരെപ്പോലെ ഇഹലോകത്തെ നേട്ടങ്ങള്‍ അല്ലാഹു ഉദ്ദേശിച്ച തോതില്‍ ലഭിക്കും. പരലോകത്തു ചെന്നാലോ, ഈ പ്രാര്‍ത്ഥനകളുടെയും കര്‍മങ്ങളുടെയും ഫലമായി വലിയ സൌഭാഗ്യങ്ങളും കിട്ടും. ഇനി തീരുമാനിക്കാം - ഈ രണ്ട് തരം ദുആകളില്‍ ഏതാണ് മാതൃകായോഗ്യമെന്നും, ഏതാണ് സ്വീകരിക്കേണ്ടതെന്നും.
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ
നല്ലൊരു ദുആയാണ് ഇത്. ഒരു മാതൃകാ പ്രാര്‍ത്ഥനയായി അല്ലാഹു പഠിപ്പിച്ചുതന്നതാണിത്. പറയാന്‍ വളരെ എളുപ്പമാണ്. രണ്ട് ലോകത്തെയും എല്ലാവിധ നന്മകളെയും ഉള്‍ക്കൊള്ളുന്ന ചെറിയൊരു ദുആ. അതുകൊണ്ട് തന്നെയാണ് നബി صلى الله عليه وسلمമിക്കപ്പോഴും ഈ ദുആ ചെയ്തിരുന്നതും. അവിടത്തെ പ്രാര്‍ത്ഥന അധികവും ഇതായിരുന്നുവത്രേ (ബുഖാരി, മുസ്‌ലിം).
ഥവാഫ് പോലെയുള്ള ഹജ്ജ് കര്‍മങ്ങള്‍ക്കിടയിലും ഈ പ്രാര്‍ത്ഥനക്ക് വളരെ പ്രധാന്യമുണ്ട്.
രോഗിയായി, ആകെ ശരീരം ക്ഷീണിച്ച ഒരാളെ കാണാന്‍ തിരുനബി صلى الله عليه وسلمവന്നു. നീ അല്ലാഹുവിനോട് എന്തെങ്കിലും കാര്യത്തിന് ദുആ ചെയ്തിരുന്നുവോ എന്ന് തിരുനബി صلى الله عليه وسلمഅദ്ദേഹത്തോട് ചോദിച്ചു. 'പരലോകത്ത് എനിക്ക് വല്ല ശിക്ഷയും ഉണ്ടെങ്കില്‍ അത് ഇഹലോകത്തുവെച്ചുതന്നെ നല്‍കേണമേ എന്ന് ഞാന്‍ പ്രാര്‍ഥിച്ചിരുന്നു' എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
അത് കേട്ടപ്പോള്‍ തിരുനബി صلى الله عليه وسلم പറഞ്ഞത്രേ: സുബ്ഹാനല്ലാഹ്, അത് നിനക്ക് സഹിക്കാന്‍ കഴിയുകയില്ല. اللهم رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ എന്ന് നിനക്ക് പ്രാര്‍ഥിക്കാമായിരുന്നില്ലേ? ശേഷം, അദ്ദേഹത്തിനു വേണ്ടി തിരുനബി صلى الله عليه وسلمപ്രാര്‍ഥിച്ചു, രോഗം സുഖപ്പെടുകയും ചെയ്തു (മുസ്‌ലിം).
സൂറത്തു ഇസ്‌റാഇല്‍ 18-20 ല്‍ ഈക്കാര്യം അല്ലാഹു വളരെ വ്യക്തമായി പറയുന്നുണ്ട്:
مَّن كَانَ يُرِيدُ الْعَاجِلَةَ عَجَّلْنَا لَهُ فِيهَا مَا نَشَاءُ لِمَن نُّرِيدُ ثُمَّ جَعَلْنَا لَهُ جَهَنَّمَ يَصْلَاهَا مَذْمُومًا مَّدْحُورًا (18)
‘ഒരാള്‍ ഭൌതിക ജീവിതക്ഷേമം മാത്രമാണ് ലക്ഷ്യം വെക്കുന്നതെങ്കില്‍ - നാം ഇച്ഛിക്കുന്നതും ഉദ്ദേശിക്കുന്നവര്‍ക്കും- അത് വേഗം നല്‍കും. പിന്നീട് അവന്നായി നാം നരകം സജജീകരിക്കുന്നതാണ്. ഹീനനും അഭിശപ്തനുമായി അവനതില്‍ കടക്കും.’
وَمَنْ أَرَادَ الْآخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُولَٰئِكَ كَانَ سَعْيُهُم مَّشْكُورًا (19)
‘ആരെങ്കിലും പരലോകവിജയം ഉദ്ദേശിക്കുകയും, അതിനുവേണ്ടി സത്യവിശ്വാസിയായിക്കൊണ്ടുതന്നെ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം, അത്തരക്കാരുടെ പ്രയത്നങ്ങള്‍ സ്വീകരിക്കപ്പെടുന്നതാണ്.’
كُلًّا نُّمِدُّ هَٰؤُلَاءِ وَهَٰؤُلَاءِ مِنْ عَطَاءِ رَبِّكَ ۚ وَمَا كَانَ عَطَاءُ رَبِّكَ مَحْظُورًا (20)الإسراء
‘എല്ലാവര്‍ക്കും- അക്കൂട്ടര്‍ക്കും ഇക്കൂട്ടര്‍ക്കും- താങ്കളുടെ റബ്ബിന്‍റെ ദാനത്തില്‍ നിന്ന് നാം നല്‍കുന്നതാണ്. താങ്കളുടെ രക്ഷിതാവിന്‍റെ ദാനം നിരോധിക്കപ്പെടുന്നതായിട്ടില്ല.’ (ഇസ്‌റാഉ്, 18, 19, 20)
അടുത്ത ആയത്ത് 202
കേവലം ദുആ മതി, അതുകൊണ്ടുതന്നെ എല്ലാം ലഭിക്കുമെന്ന് വിചാരിക്കരുത്. ആവശ്യത്തിനനുസരിച്ച് ദുആ വേണം, കൂടെ അത് സാധ്യമാകാനുള്ള പ്രവൃത്തിയും കൂടി വേണം - അത്തരക്കാരാണ് ഭാഗ്യവാന്മാര്‍.
ഓരോ ലക്ഷ്യവും നേടിയെടുക്കണമെങ്കില്‍, അതിന്റേതായ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. അതുവേണ്ടി പ്രവര്‍ത്തിക്കണം. അത് നമ്മള്‍ മനുഷ്യരുടെ ചുമതലയാണ്. അങ്ങനെ നമ്മള്‍ ചെയ്യേണ്ടതൊക്കെ ചെയ്ത്, അത് വിജയകരമായി പൂര്‍ത്തിയാകാനും കാരുണ്യം ചൊരിയാനും റബ്ബിനോട് ചോദിക്കുകയും വേണം. അല്ലാതെ വെറുതെ ദുആ ചെയ്തിരുന്നാല്‍ മാത്രം പോരാ.
അല്ലാഹു എല്ലാവരുടെയും വിചാരണ വളരെ വേഗം നടത്തി അര്‍ഹിക്കുന്ന പ്രതിഫലം നല്‍കും. കാലതാമസമോ മറ്റു പ്രതിബന്ധങ്ങളോ ഒന്നുമുണ്ടാകില്ല.
أُولَٰئِكَ لَهُمْ نَصِيبٌ مِمَّا كَسَبُوا ۚ وَاللَّهُ سَرِيعُ الْحِسَابِ(202)
തങ്ങളുടെ കര്‍മഫലമായി മഹാസൗഭാഗ്യമാണവര്‍ക്കുണ്ടാവുക. അതിദ്രുതം വിചാരണ നിര്‍വഹിക്കുന്നവനത്രേ അല്ലാഹു.
----------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment