അധ്യായം 3. സൂറ ആലു ഇംറാന്‍ (Ayath 30-37) മർയം ബീവി ജനിക്കുന്നു

മനസ്സിലുള്ളത് നിങ്ങള്‍ മറച്ചുവെച്ചാലും വെളിപ്പെടുത്തിയാലും അല്ലാഹു അറിയും എന്നാണ് കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ, അല്ലാഹുവിന് പരിപൂര്‍ണമായി കീഴൊതുങ്ങി, നിയ്യത്തുകളൊക്കെ നന്നാക്കി, പരമാവധി നന്മകള്‍ ചെയ്ത് മുന്നേറണം. കാരണം, നിങ്ങള്‍ ചെയ്തതൊക്കെ മുന്നില്‍ കാണുന്നൊരു ദിവസം വരാനുണ്ട്. അത് നിങ്ങള്‍ക്കോര്‍മ വേണം.

 

സല്‍കര്‍മങ്ങള്‍ ചെയ്തവര്‍ക്ക് മേല്‍ക്കുമേല്‍ പ്രതിഫലമാണ് കരുണാവാരിധിയായ റബ്ബ് നല്‍കുക. സര്‍വ സുഖങ്ങളുമുള്ള സ്വര്‍ഗങ്ങളില്‍ എന്നെന്നുമവര്‍ക്ക് താമസിക്കാം.

 

തിന്മകള്‍ ചെയ്തവരുടെ അവസ്ഥ പറയാതിരിക്കുകയാണ് ഭേദം. കാര്യം പോക്കാണെന്ന് അവിടെ വെച്ച് അവര്‍ക്ക് ബോധ്യമാകും. രക്ഷപ്പെടാന്‍ വഴിയില്ലെന്നുറപ്പാകും. ആ സമയത്താണ് ഇങ്ങനെ പറയുക: 'ഈ ദുഷ്‌കൃത്യങ്ങളുടെയും തന്‍റെയും ഇടയില്‍ ഒരുപാട് ദൂരമുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.'

 

ഈ ബോധവും വീണ്ടുവിചാരവും വല്ല ഫലവും ചെയ്യുമോ? ഒരിക്കലുമില്ല. ശിക്ഷാവിധേയനായിത്തീരുക മാത്രമാകും ഫലം.

 

يَوْمَ تَجِدُ كُلُّ نَفْسٍ مَا عَمِلَتْ مِنْ خَيْرٍ مُحْضَرًا وَمَا عَمِلَتْ مِنْ سُوءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُ أَمَدًا بَعِيدًا ۗ وَيُحَذِّرُكُمُ اللَّهُ نَفْسَهُ ۗ وَاللَّهُ رَءُوفٌ بِالْعِبَادِ (30)

താന്‍ ദുന്‍യാവിലനുവര്‍ത്തിച്ച മുഴുവന്‍ സല്‍ക്കര്‍മങ്ങളും ഹാജറാക്കപ്പെട്ടതായി ഓരോ വ്യക്തിയും കണ്ടെത്തുന്ന നാള്‍ സ്മരണീയമാണ്; ചെയ്തുപോയ ദുഷ്പ്രവൃത്തികളും സമര്‍പ്പിക്കപ്പെടും-അവക്കും തനിക്കുമിടയില്‍ വളരെ അകന്ന ദൂരമാണുണ്ടായിരുന്നതെങ്കില്‍ എന്ന് അവനാഗ്രഹിച്ചുപോകും. അല്ലാഹു നിങ്ങളോടിതു താക്കീതു ചെയ്കയാണ്. അവന്‍ അടിമകളോട് പരമ ദയാലുവാകുന്നു.

 

وَيُحَذِّرُكُمُ اللَّهُ نَفْسَهُ ۗ

ഇത്തരമൊരു ഘട്ടം വരുമെന്നും ജാഗ്രത പുലര്‍ത്തണമെന്നുമാണ് അവസാനം പറയുന്നത്. 'അല്ലാഹു നിങ്ങളെ താക്കീത് ചെയ്യുന്നു.' ഈ താക്കീതിന്‍റെ ഭവിഷ്യത്തുകളെ പ്രതിരോധിക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല. അതുകൊണ്ട് അതുള്‍ക്കൊള്ളണം.

وَاللَّهُ رَءُوفٌ بِالْعِبَادِ

ഒരു മുന്നറിയിപ്പുമില്ലാതെതന്നെ അല്ലാഹുവിന് മനുഷ്യനെ ശിക്ഷിക്കാം. ആര്‍ക്കാണ് ചോദ്യം ചെയ്യാനാവുക?! പക്ഷേ, കൃത്യമായ മുന്നറിയിപ്പ് തരികയാണവന്‍. നിങ്ങള്‍ക്ക് ഇങ്ങനെയൊരു നിസ്സഹായഘട്ടം വരാനുണ്ടെന്നും അത് നിങ്ങള്‍ സൂക്ഷിക്കണമെന്നും കാലേക്കൂട്ടി അറിയിക്കുന്നത് അല്ലാഹുവിന്‍റെ ദയാവായ്പുകൊണ്ടു മാത്രമല്ലേ!

 

നമ്മളൊക്കെ മനസ്സിരുത്തി കേള്‍ക്കേണ്ട വിഷയമല്ലേ ഇത്? നമ്മള്‍ ചെയ്തതും നാളെ രേഖകളായി കൈയില്‍ കിട്ടില്ലേ.. നമ്മള്‍ക്കതൊക്കെ ചിന്തിക്കാനെവിടെ നേരം, അല്ലേ. എപ്പോഴും പറ്റിക്കല്‍സും കളിയാക്കലും ട്രോളകുളും ഒക്കെയായി നടക്കുകല്ലേ പലരും! മാറിച്ചിന്തിച്ചേ മതിയാകൂ.

 

അടുത്ത ആയത്ത് 31

 

വേദം നല്‍കപ്പെട്ടവരടക്കം  പല സത്യനിഷേധികളും മറ്റും പലപ്പോഴും പറയാറുള്ളതാണ്, അല്ലാഹു ഞങ്ങളെയും സ്നേഹിക്കുന്നുണ്ട് എന്ന്.  വേദക്കാര്‍ അങ്ങനെ വാദിച്ചിരുന്നുവെന്ന് കുറച്ചു മുമ്പ് നമ്മള്‍ പഠച്ചിരുന്നല്ലോ. ഞങ്ങള്‍ അല്ലാഹുവിന്‍റെ മിത്രങ്ങളാണെന്നും, ശിക്ഷയുണ്ടെങ്കില്‍തന്നെ കുറച്ച് നാളുകളേ അതുണ്ടാകൂ എന്നുമൊക്കെ.

 

അത്തരം ആളുകളോട് ചില കാര്യങ്ങള്‍ പറയാനാണ് തിരുനബി صلى الله عليه وسلمയോട് അല്ലാഹു ഉണര്‍ത്തുന്നത്: അല്ലാഹുവിനെ സ്‌നേഹിക്കുന്നു എന്ന് പറയുന്ന നിങ്ങള്‍, എന്നെ തിരസ്‌കരിക്കുകയാണല്ലോ ചെയ്യുന്നത്. അവന്‍റെ പ്രവാചകനും ദൂതനുമായിട്ടാണ് എന്നെയവന്‍ നിയോഗിച്ചിരിക്കുന്നത്. അപ്പോള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെന്ന് പറയുന്ന നിങ്ങള്‍ അവനയച്ച ദൂതനെ നിഷേധിക്കുക എന്നത് വിചിത്രമല്ലേ. ആ വാദം ശരിയാണെങ്കില്‍ നിങ്ങളെന്നെ പിന്‍പറ്റുകയാണ് വേണ്ടത്.

 

അങ്ങനെ നിങ്ങള്‍ ചെയ്താലോ, നേട്ടവും നന്മയുമൊക്കെ നിങ്ങള്‍ക്കുതന്നെയാണ്. റബ്ബ് നിങ്ങളെ സ്നേഹിക്കും; പാപങ്ങളൊക്കെ പൊറുത്തുതരികയും ചെയ്യും. മറിച്ച്, അവനയച്ച ദൂതനെ നിഷേധിച്ചാലോ,  ശാശ്വതപരാജയമാണ്ടാവുക. ശിക്ഷകള്‍ക്കും റബ്ബിന്‍റെ കോപത്തിനും വിധേയരാകേണ്ടിയും വരും.

 

 قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللَّهُ غَفُورٌ رَحِيمٌ (31)

 

(നബിയേ) താങ്കള്‍ പ്രഖ്യാപിക്കുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ പിന്തുടരുക; എന്നാല്‍ അവന്‍ നിങ്ങളെ സ്‌നേഹിക്കുകയും പാപങ്ങള്‍ പൊറുത്തു തരികയും ചെയ്യും. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രേ.

 

അടുത്ത ആയത്ത് 32

 

നമ്മളിപ്പോല്‍ പഠിച്ച 31-ആം ആയത്ത് ഇറങ്ങിയപ്പോള്‍, കപടവിശ്വാസികള്‍ അവസരം മുതലെടുക്കാനിറങ്ങി. തിരുനബി صلى الله عليه وسلم യെ  അടിക്കാന്‍ കിട്ടിയ നല്ലൊരു വടിയായി ഈ ആയത്തവര്‍ ഉപയോഗിച്ചു.

 

എങ്ങനെയെന്നറിയോ? അവരുടെ നേതാവ് അബ്ദുല്ലാഹിബ്‌നു ഉബയ്യ് പ്രചരിപ്പിക്കാന്‍ തുടങ്ങി: 'അല്ലാഹുവിനെ ആരാധിക്കലും തന്നെയാരാധിക്കലുമൊക്കെ ഒരേ പോലെയാണെന്നാണ് മുഹമ്മദ് പറയുന്നത്. ക്രിസ്ത്യാനികള്‍ ഈസാ നബിയെ സ്‌നേഹിക്കുന്നതുപോലെ നമ്മളും മുഹമ്മദിനെ സ്‌നേഹിക്കണമെന്നാണ് അവന്‍റെയാവശ്യം.'

 

ഈ സന്ദര്‍ഭത്തിലാണ് 32-ആം സൂക്തം ഇറങ്ങിയത്.

 

കപടവിശ്വാസികളുടെ പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് ആര്‍ക്കും മനസ്സിലാകും. തിരുനബി صلى الله عليه وسلم അവിടത്തെ ആരാധിക്കാനോ, നസ്വാറാക്കള്‍ ഈസാ നബി عليه السلامയെ അവരോധിച്ചിടത്ത് തന്നെ അവരോധിക്കാനോ ആവശ്യപ്പെട്ടിട്ടില്ല.

 

എന്നുമാത്രമല്ല, അതുസംബന്ധമായി അവിടന്ന് വല്ലതും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിങ്ങനെയായിരുന്നു: നസ്വാറാക്കള്‍ ഈസാനബി عليه السلامയെ അമിതമായി പുകഴ്ത്തിയ പോലെ നിങ്ങളെന്നെ പുകഴ്ത്തരുത്.

 

കപടവിശ്വാസികളുടെ കുപ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പറയുകയാണ്. തിരുനബി صلى الله عليه وسلم യെ അനുസരിക്കുകയാണ് വേണ്ടത്. അല്ലാത്തപക്ഷം നിങ്ങള്‍ സത്യനിഷേധികള്‍ തന്നെയാണ്. അല്ലാഹുവിന് അത്തരക്കാരെ ഇഷ്ടമില്ല.

 

 قُلْ أَطِيعُوا اللَّهَ وَالرَّسُولَ ۖ فَإِنْ تَوَلَّوْا فَإِنَّ اللَّهَ لَا يُحِبُّ الْكَافِرِينَ (32)

 

അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക എന്നു താങ്കള്‍ വിളംബരം ചെയ്യുക. ഇതവര്‍ അവഗണിക്കുന്നുവെങ്കില്‍, സത്യനിഷേധികളെ അല്ലാഹു സ്‌നേഹിക്കുകയേയില്ല. 

 

കപടവിശ്വാസികള്‍ക്കും വേദക്കാര്‍ക്കും സത്യനിഷേധികള്‍ക്കും മറ്റും തിരുനബി صلى الله عليه وسلمയെ അനുസരിക്കാന്‍ വൈമനസ്യമുണ്ടാകാം. ആ അനുസരണക്കേട് സത്യനിഷേധമാണ്.

 

അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടെന്ന വാദം ശരിയാകുന്നതെപ്പോഴാണ്? തിരുനബി صلى الله عليه وسلمയുടെ ചര്യ സ്വീകരിക്കുമ്പോഴല്ലേ? അങ്ങനെ ചെയ്യുന്നവരെയാണ് അല്ലാഹുവും സ്‌നേഹിക്കുക. മാത്രമല്ല, അവരുടെ പാപങ്ങള്‍ അവന്‍ പൊറുത്തുകൊടുക്കുകകൂടി ചെയ്യും.

 

അല്ലാഹുവിനെ അനുസരിക്കലും റസൂലിനെ അനുസരിക്കലും വേറേ വേറെ കാര്യമല്ല. രണ്ടും ഒന്നു തന്നെയാണ്. 'റസൂലിനെ ആരെങ്കിലും അനുസരിച്ചാല്‍ നിശ്ചയം അവന്‍ അല്ലാഹുവെ അനുസരിച്ചു' (അന്നിസാഅ് 80) എന്നാണല്ലോ വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ

 

തിരുനബി صلى الله عليه وسلم അല്ലാഹുവിന്‍റെ റസൂലാണ്. അവന്‍റെ ആജ്ഞയനുസരിച്ചേ തിരുനബി صلى الله عليه وسلم യുടെ നിര്‍ദ്ദേശോപദേശങ്ങള്‍ ഉണ്ടാവുകയുള്ളൂ. അപ്പോള്‍ തിരുനബി  صلى الله عليه وسلمയെ അനുസരിക്കുന്നവര്‍ അല്ലാഹുവിനെ അനുസരിക്കുന്നവര്‍ തന്നെയാണ്.

 

അവിടത്തെ അനുസരിച്ചവരേ അല്ലാഹുവിനെ അനുസരിച്ചവരാകൂ. ഗൌരവമാണ് വിഷയം.  അല്ലാഹു മാത്രം മതിയെന്ന് വാദിക്കുന്ന ചിലരുണ്ട്. അവരിത് ശ്രദ്ധിച്ച് കേള്‍ക്കണം.

 

ഈ രണ്ടു കൊച്ചുവാക്യങ്ങള്‍ (നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ പിന്തുടരുക, അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക), തിരുനബി  صلى الله عليه وسلمയുടെ സമുന്നത വ്യക്തിത്വവും, ഒരു മുസ്‌ലിമിന്ന് അവിടത്തോടുണ്ടാകേണ്ട അതീവഗാഢവും അവിച്ഛേദ്യവുമായ ബന്ധവും ശക്തമായി വിളംബരം ചെയ്യുകയാണ്. അവിടന്ന് ഒരു സാധാരണ മനുഷ്യനാണെന്ന് ജല്‍പിക്കുന്ന അല്‍പജ്ഞാനികളുണ്ട്. അവരോട് സഹതാപം മാത്രം!

 

തിരുനബി  صلى الله عليه وسلمയെ അനുസരിക്കുകയും വേണം, അനുകരിക്കുകയും വേണം. എന്നുപറഞ്ഞാല്‍, പറഞ്ഞത് അപ്പടി കേള്‍ക്കുകയും, ചെയ്തുകാണിച്ചത് അതേപോലെ ചെയ്യുകയും വേണം. ആ അനുസരണവും അനുകരണവും നമ്മെ നന്മയിലേക്കേ കൊണ്ടെത്തിക്കൂ, അതായത് സ്വര്‍ഗത്തിലേക്ക്. നമ്മള്‍ രക്ഷപ്പെടണമെന്നും നരകത്തില്‍ ചാടരുതെന്നുമുള്ള ഒരൊറ്റ ചിന്തയുള്ളൂ അവിടത്തേക്ക്. പക്ഷേ, പലരുടെയും ജീവിതരീതികള്‍ കണ്ടാല്‍, നരകക്കുണ്ടിലേക്ക് ചാടിയേ തീരൂ എന്ന് വാശിയുള്ളതുപോലെ തോന്നും.

 

തിരുനബി  صلى الله عليه وسلمപ റയുന്നു: എന്നെ അനുസരിച്ചവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. ധിക്കരിച്ചവന്‍ വിലങ്ങുകയും ചെയ്തു (ബുഖാരി).

 

സുന്നത്തുകള്‍ നിസ്സാരമാക്കുന്നതോ, അശ്രദ്ധ കൊണ്ട് ഉപേക്ഷിക്കുന്നതോ ഒക്കെ പലരുടെയും പതിവാണ് അല്ലേ. അത്തരക്കാര്‍ ഈ ആയത്ത് ശ്രദ്ധിക്കണം. തിരുസുന്നത്തിനോട് ഈ സമീപനം സ്വീകരിക്കുന്നത് അപകടമാണ്.

 

എല്ലാറ്റിനും മാതൃക തിരുചര്യയിലുണ്ടായിരിക്കെ മറ്റുള്ളവരുടേതിനു പിറകെ പോകാനാണ് പലര്‍ക്കുമിഷ്ടം. എന്താണതിനര്‍ത്ഥം- തിരുസുന്നത്തിനേക്കാള്‍ മഹബ്ബത്ത് ഇത്തരം മറ്റു വകകളോടാണ് എന്നല്ലേ. ഏറ്റവും നല്ല ചര്യ തിരുചര്യയാണ്. പക്ഷേ, നമ്മുടെ ഖൌമിലെ പലര്‍ക്കും മറ്റു പലരുടെയും ചര്യകളോടും സംസ്കാരങ്ങളോടുമാണ് താല്‍പര്യം. തിന്നുന്നേടത്ത്, കുടിക്കുന്നേടത്ത്, വേഷവിധാനങ്ങളില്‍, കല്യാണം, നാട്ടുനടപ്പുകള്‍,.. ബര്‍ത്ത് ഡേ പാര്‍ട്ടികള്‍.... ലിസ്റ്റ് നീളും.

 

സുന്നത്തനുസരിച്ച് ജീവിക്കുന്നത് അന്തസ്സ് കുറവായി കാണുന്നവരുണ്ട്! ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ വിരലൂമ്പുന്നതും പ്ലെയ്റ്റ് വടിച്ച് വൃത്തിയാക്കുന്നതുമൊക്കെ ചെറിയ ഉദാഹരണം. അതൊക്കെ ടേബിള്‍ മാനേഴ്സിനെതിരാണത്രെ!

 

ശരിയായ അന്തസ്സും അഭിമാനവും അല്ലാഹുവും റസൂലും പറഞ്ഞതനുസരിച്ച് നടക്കുമ്പോഴാണുണ്ടാവുക. അവരില്‍ നിന്നാണ് നമ്മള്‍ ഇസ്സത്ത് സ്വീകരിക്കേണ്ടത്; മറ്റുള്ളവരില്‍ നിന്നല്ല.

 

നമ്മള്‍ അതിന് ആര്‍ജ്ജവം കാണിക്കണം. തിരുസുന്നത്ത് വിട്ടുള്ള കളിയില്ലെന്ന് ഉറച്ച തീരുമാനമെടുക്കണം; സ്വന്തം ജീവിതത്തിലും വീട്ടിലും മറ്റെല്ലാ മേഖലകളിലും.

 

അടുത്ത ആയത്ത് 33

 

ഈ സൂറയിലെ ആദ്യം മുതലുള്ള എണ്‍പതില്‍ പരം വചനങ്ങള്‍ മിക്കതും നജ്‌റാനില്‍ നിന്നു വന്ന ക്രിസ്തീയ നിവേദക സംഘവുമായി ബന്ധപ്പെട്ടാണ് അതവതരിച്ചതെന്ന് മുഖവുരയില്‍ നമ്മള്‍ പറഞ്ഞിരുന്നല്ലോ. അത് തുടരുകയാണ്.

 

ഈസാനബി عليه السلامആരാധ്യനാകാന്‍ ഒരു വഴിയുമില്ലെന്ന് സ്ഥാപിച്ച ശേഷം മഹാനവര്‍കളെയും കുടുംബത്തെയും സംബന്ധിച്ച് ചില കാര്യങ്ങള്‍ കൂടി പറഞ്ഞ്, ആ വസ്തുത ഒന്നുകൂടി വ്യക്തമാക്കിത്തരികയാണ്.

 

ആദം, നൂഹ്, ഇബ്‌റാഹീം عليهم السلام - ഇവരെല്ലാം മനുഷ്യര്‍ക്കിടയില്‍ ജീവിച്ചവരും അവരുടെ ഇരുലോക പുരോഗതിക്കും അഭിവൃദ്ധിക്കുമായി പരിശ്രമിച്ചവരുമാണ്. ഇവരാരും തന്നെ ദൈവമോ ദൈവപുത്രനോ ആയിട്ടില്ല. ദീനിന്‍റെ പ്രചാരണത്തിനായി അല്ലാഹു പ്രത്യേകം തെരഞ്ഞെടുക്കുകയും സ്ഫുടം ചെയ്‌തെടുക്കുകയും ചെയ്ത പരിശുദ്ധരാണവര്‍.

 

 إِنَّ اللَّهَ اصْطَفَىٰ آدَمَ وَنُوحًا وَآلَ إِبْرَاهِيمَ وَآلَ عِمْرَانَ عَلَى الْعَالَمِينَ (33)

ആദം നബി, നൂഹ് നബി, ഇബ്രാഹീം കുടുംബം, ഇംറാന്‍ കുടുംബം എന്നിവരെ (അവരുടെ കാലക്കാരായ ആളുകളില്‍ വെച്ച്) ലോകോത്തരരായി  അല്ലാഹു തെരഞ്ഞെടുക്കുക തന്നെ ചെയ്തിരിക്കുന്നു.

 ذُرِّيَّةً بَعْضُهَا مِنْ بَعْضٍ ۗ وَاللَّهُ سَمِيعٌ عَلِيمٌ (34)

ഇവരില്‍ ചിലര്‍ മറ്റുചിലരുടെ സന്തതികളാണ്. അല്ലാഹു ഏറെ കേള്‍ക്കുന്നവനും സര്‍വജ്ഞനുമാകുന്നു.

 

മനുഷ്യപിതാവും ഒന്നാമത്തെ പ്രവാചകനുമാണ് മഹാനായ ആദം നബി (عليه السلام). മഹാനവര്‍കള്‍ക്കു ശേഷം വന്ന ആദ്യത്തെ റസൂലാണ് നൂഹ് നബി(عليه السلام).

ആദമി(عليه السلام)ന്‍റെയും ഇദ്‌രീസി(عليه السلام)ന്‍റെയും കാലശേഷം പന്ത്രണ്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് നൂഹ് നബിയുടെ ജനത വരുന്നതെന്ന് ചരിത്രകാരന്മാര്‍ പറയുന്നുണ്ട്.

നൂഹ് عليه السلامന്‍റെ മൂന്നു പുത്രന്മാരുടെ സന്താന പരമ്പരയിൽ പെട്ടവരാണ് ഇന്നത്തെ ലോകജനത. മഹാപ്രളയത്തിൽ എല്ലാം നശിച്ചു. കപ്പലിൽ പ്രവാചകന്‍റെ മൂന്നു മക്കളുണ്ടായിരുന്നു, അവരിൽ നിന്നാണ് മനുഷ്യ വർഗം വളർന്നുവികസിച്ചത്. ഭൂമിയിലിന്ന് ജീവിക്കുന്ന മനുഷ്യ വർഗ്ഗത്തിന്‍റെ പിതാവാണ് നൂഹ് നബി  (عليه السلام) എന്ന് ചുരുക്കം.

ചരിത്രത്തിൽ അറിയപ്പെടുന്ന മഹാപുരുഷനാണ് നൂഹ് നബി (عليه السلام). ശൈഖുൽ അമ്പിയാ, നജിയുല്ലാഹ് ഇങ്ങനെ പല സ്ഥാനപ്പേരുകളിലും മഹാനവര്‍കള്‍ അറിയപ്പെടുന്നു.

ആദം عليه السلامആദ്യ പിതാവാണ്. പിന്നീട് പിറന്ന തന്‍റെ സന്താനങ്ങളെ ഉപദേശിച്ചു നന്നാക്കുകയായിരുന്നു തന്‍റെ ദൗത്യം.

ശീസ് (عليه السلام),  ഇദ്രീസ് عليه السلامഎന്നിവർക്കും നല്ല മനുഷ്യരെ, സത്യവിശ്വാസികളെ അഭിമുഖീകരിച്ചാൽ മതിയായിരുന്നു. അതേസമയം, നൂഹ് നബി عليه السلامന്‍റെ അവസ്ഥ അങ്ങനെയല്ല. ശക്തമായ എതിർപ്പിന്‍റെ മുമ്പിലേക്കാണ് വരുന്നത്. വിഗ്രഹാരാധന വ്യാപകമായ സമയം. അങ്ങനെയാണ്, തൌഹീദിലേക്ക് ക്ഷണിക്കാൻ നിയോഗിക്കപ്പെട്ട ആദ്യ പ്രവാചകൻ എന്ന് മഹാനവര്‍കള്‍ വിശേഷിപ്പിക്കപ്പെടുന്നത്. 

وَآلَ عِمْرَانَ عَلَى الْعَالَمِينَ  إِنَّ اللَّهَ اصْطَفَىٰ آدَمَ وَنُوحًا وَآلَ إِبْرَاهِيمَ

പിന്നീട് വന്ന മുര്‍സലുകളുടെ കൂട്ടത്തില്‍ ശ്രേഷ്ഠരാണ് ഇബ്‌റാഹീം നബി (عليه السلام). മഹാനവര്‍കളുടെ സന്താന പരമ്പരകളാണ് ഇസ്‌റാഈല്യരും അറബികളും.

 

ഇബ്‌റാഹീം നബി(عليه السلام)ന്‍റെ പൗത്രനായ യഅ്ഖൂബ് നബി(عليه السلام)ന്‍റെ സന്താനപരമ്പരകള്‍ക്കാണല്ലോ ബനൂഇസ്രാഈല്‍ എന്ന് പറയുന്നത്. മൂസാ നബി, ഹാറൂന്‍ നബി, ദാവൂദ് നബി, സുലൈമാന്‍ നബിعليهم السلام തുടങ്ങിയ അനേകം പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചത് ഈ ബനൂഇസ്രാഈലില്‍ നിന്നാണ്. അവരെല്ലാം മനുഷ്യര്‍ തന്നെയായിരുന്നു.

 

ഇസ്‌റാഈല്യരില്‍പെട്ട ഒരു പ്രധാന വിഭാഗമാണ് ഇംറാന്‍ കുടുംബം (ആലു ഇംറാന്‍). ഇവര്‍ക്കെല്ലാം അതതു കാലത്തുള്ള മറ്റുള്ളവരെക്കാള്‍ അല്ലാഹു ശ്രേഷ്ഠത നല്‍കിയിയിട്ടുണ്ട്.

 

ലോകം അടക്കിഭരിച്ച സുലൈമാന്‍ നബി(عليه السلام)ന്‍റെ സന്താനപരമ്പരയിലാണ് ഇംറാന്‍ എന്നവര്‍ ജനിക്കുന്നത്. അദ്ദേഹമാണ് മര്‍യം ബീവി(رضي الله عنها)യുടെ പിതാവ്. അതായത്, ഈസാനബി(عليه السلام)ന്‍റെ ഉമ്മയുടെ പിതാവ്.

 

ഇബ്രാഹീം നബി(عليه السلام)ന്‍റെ മകനായ ഇസ്മാഈല്‍ നബി(عليه السلام)ന്‍റെ സന്താനപരമ്പരയിലാണ് തിരുനബി صلى الله عليه وسلم ഭൂജാതനാകുന്നത്.

 

ഇവരെല്ലാവരും മനുഷ്യരുടെ നന്മക്കു വേണ്ടി പ്രയത്നിച്ച മഹാന്മാരായ മാര്‍ഗദര്‍ശികളാണ്, മനുഷ്യപുത്രന്മാരാണ്. ഇത് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. ഇതാണ് വസ്തുത എന്നിരിക്കെ, ഈസാ നബി عليه السلام മാത്രം എങ്ങനെയാണ് ദൈവവും ദൈവപുത്രനുമാകുന്നത്? എന്ത് ന്യായമാണതിനുള്ളത്? ഇതാണ് അല്ലാഹു ചോദിക്കുന്നത്.

 

وَاللَّهُ سَمِيعٌ عَلِيمٌ

അവര്‍ പറയുന്നതൊക്കെയും അല്ലാഹു കേള്‍ക്കുകയും അറിയുകയും ചെയ്യുന്നുണ്ട്. തിക്തഫലം അവര്‍ അനുഭവിക്കേണ്ടിവരികയും ചെയ്യും.

അടുത്ത ആയത്ത് 35

 

ഈസാ, സക്കരിയ്യ, യഹ്‌യ عليهم السلامഎന്നീ നബിമാരെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. അതിനുള്ള ആമുഖമാണ് 33, 34 ആയത്തുകള്‍.

 

ഇംറാന്‍ എന്നവരുടെ ഭാര്യയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത് – അതായത് മര്‍യം ബീവി (رضي الله عنها)യുടെ ഉമ്മ ഹന്നത്ത് ബീവി (حنة). ഫാഖൂദ് എന്നവരുടെ മകളാണ് ഹന്നത്ത് ബീവി. മര്‍യം ബീവിയുടെ പിതാവാണ് ഇംറാന്‍; മാതാവ് ഹന്നത്ത് ബീവിയും.

 

ഈസാ നബി(عليه السلام)ന്‍റെ തൊട്ടുമുമ്പുള്ള രണ്ട് തലമുറയെക്കുറിച്ചാണിവിടെ പറയുന്നത്. അതായത്, ഇംറാന്‍ - മറിയം എന്നിവരെക്കുറിച്ച്. (ഈസാനബിعليه السلامന്‍റെ ഉമ്മ മര്‍യം ബീവി رضي الله عنها യുടെ പിതാവാണല്ലോ ഇംറാന്‍ എന്നവര്‍).

 

ഈസാ നബി عليه السلام ദൈവമോ ദൈവപുത്രനോ അല്ല, മനുഷ്യപരമ്പരയില്‍ ജനിച്ച, സാധാരണ പോലെ രക്തവും മജ്ജയും മാംസവുമൊക്കെയുള്ള ഒരു വ്യക്തിതന്നെയാണെന്ന് മനസ്സിലായല്ലോ.

 

ഹന്നത്ത് ബീവി ഗര്‍ഭം ധരിച്ചപ്പോള്‍ ഒരു നേര്‍ച്ച നേര്‍ന്നിരുന്നു. കുട്ടിയെ ബൈതുല്‍ മുഖദ്ദസ് പരിപാലനത്തിന് കൊടുക്കാമെന്ന്.

 

ഇങ്ങനെ നേര്‍ച്ച നേരാന്‍ പ്രേരകമായൊരു സംഭവവുമുണ്ടായത്രെ: ഒരു കുഞ്ഞിക്കാല്‍ കാണാനുള്ള അഭിലാഷം സാക്ഷാല്‍കൃതമാകാതെ ഹന്നത്ത് ബീവി വാര്‍ധക്യത്തിലേക്ക് കടന്നു. ഒരു ദിവസം അവരൊരു മരത്തണലിലിരിക്കുകയായിരുന്നു. ഒരു പക്ഷി തന്‍റെ കുഞ്ഞിന് തീറ്റ കൊടുക്കുന്നത് കണ്ടു. അത് കണ്ടപ്പോള്‍ ഒരു കുഞ്ഞിനെ കിട്ടാന്‍ വല്ലാതെ കൊതിയായി. കരുണാവാരിധിയായ റബ്ബിനോടവര്‍ ദുആ ചെയ്തു. താമസിയാതെ അവര്‍ ഗര്‍ഭിണിയായി. തന്‍റെ വയറ്റില്‍ ഒരു ശിശുവിന് ജന്മം നല്‍കപ്പെട്ടിരിക്കുന്നുവെന്ന് അവരറിഞ്ഞു. പക്ഷേ, ഭര്‍ത്താവ് ഇംറാന്‍ അപ്പോഴേക്കും മരണപ്പെട്ടുപോയിരുന്നു. ഏതായാലും പിറക്കാനിരിക്കുന്ന കുഞ്ഞിനെ ബൈത്തുല്‍മുഖദ്ദസിലേക്ക് നേര്‍ച്ചയാക്കി (റാസി 8:25).

 

ബൈത്തുല്‍ മഖ്ദിസിന്‍റെ സേവനത്തിന്നായി ആണ്‍കുട്ടികളെ നേര്‍ച്ചയാക്കുന്ന പതിവ് അന്ന് ഇസ്രാഈല്യരിലുണ്ടായിരുന്നു. തന്‍റെ ഗര്‍ഭസ്ഥ ശിശു ആണായിരിക്കുമെന്ന ധാരണയില്‍ ഹന്നത്ത് ബീവിയും അങ്ങനെ നേര്‍ച്ചയാക്കി.

 

إِذْ قَالَتِ امْرَأَتُ عِمْرَانَ رَبِّ إِنِّي نَذَرْتُ لَكَ مَا فِي بَطْنِي مُحَرَّرًا فَتَقَبَّلْ مِنِّي ۖ إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ (35)

രക്ഷിതാവേ, എന്‍റെ ഗര്‍ഭസ്ഥ ശിശുവിനെ നിനക്കുഴിഞ്ഞുവെക്കാന്‍ ഞാനിതാ നേര്‍ച്ചയാക്കുന്നു, എന്നില്‍ നിന്നിതു സ്വീകരിക്കേണമേ, നീ തന്നെയാണ് എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും എന്ന് ഇംറാന്‍റെ സഹധര്‍മിണി പറഞ്ഞ സന്ദര്‍ഭം സ്മരണീയമത്രേ.

 

مُحَرَّرًا എന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യം, പള്ളിയുടെ പരിചരണത്തിലും ആരാധനയിലുമല്ലാതെ മറ്റൊന്നിലും ശ്രദ്ധപതിക്കാത്തവനാക്കുക എന്നാണ്. അതായത്, മറ്റുള്ളവരുടെ നിയന്ത്രണങ്ങളില്‍ നിന്നും തടസ്സങ്ങളില്‍ നിന്നും മോചനം നേടി ആരാധനയില്‍ സ്വതന്ത്രമായി വ്യാപൃതമായവന്‍ എന്നര്‍ഥം.

 

അടുത്ത ആയത്ത് 36

 

ഗര്‍ഭസ്ഥശിശു ആണായിരിക്കുമെന്നാണ് ഹന്നത്ത് ബീവി കരുതിയിരുന്നത്; പ്രസവിച്ചപ്പോഴോ, പെണ്ണ്. പെണ്‍കുട്ടികളെ പള്ളിശുശ്രൂഷക്ക് നിയോഗിക്കാറുമുണ്ടായിരുന്നില്ല. ഇനി എന്തു ചെയ്യും? ‘ഞാനെങ്ങനെ നേർച്ച വീട്ടും. എനിക്കൊരു മാർഗ്ഗം അറിയിച്ചുതരേണമേ...!’ അല്ലാഹു എന്തെങ്കിലും വഴികാണിച്ചുതരുമായിരിക്കും.

 

ഏതായാലും അല്ലാഹു കൊടുത്ത സമ്മാനം സംതൃപ്തിയോടെ അവര്‍ സ്വീകരിച്ചു. കുട്ടിക്ക് മര്‍യം എന്ന് പേരിട്ടു. ശുശ്രൂഷിക്കുന്നവള്‍, ആരാധനയില്‍ വ്യാപൃതയായവള്‍ എന്നൊക്കെയാണര്‍ത്ഥം. മര്‍യമിനും അവരുടെ സന്തതികള്‍ക്കും പിശാചിന്‍റെ ഉപദ്രവങ്ങളൊന്നും ബാധിക്കാതിരിക്കാന്‍ പ്രത്യേകം ദുആ ചെയ്യുകയും ചെയ്തു.

 

فَلَمَّا وَضَعَتْهَا قَالَتْ رَبِّ إِنِّي وَضَعْتُهَا أُنْثَىٰ وَاللَّهُ أَعْلَمُ بِمَا وَضَعَتْ وَلَيْسَ الذَّكَرُ كَالْأُنْثَىٰ ۖ وَإِنِّي سَمَّيْتُهَا مَرْيَمَ وَإِنِّي أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطَانِ الرَّجِيمِ (36)

അങ്ങനെ പ്രസവം കഴിഞ്ഞപ്പോള്‍ അവര്‍ ബോധിപ്പിച്ചു: എന്‍റെ റബ്ബേ, ഞാന്‍ പ്രസവിച്ചത് പെണ്‍കുട്ടിയാണ്-അതെന്താണെന്നു അവന്നു നന്നായറിയാം-ആണു പെണ്ണിനെപ്പോലെയല്ല. ആ ശിശുവിനു ഞാന്‍ മര്‍യം എന്നു നാമകരണം ചെയ്തിരിക്കുന്നു. അവളെയും സന്തതികളെയും അഭിശപ്തനായ പിശാചില്‍ നിന്നു സംരക്ഷിക്കാനായി ഞാനിതാ നിന്നില്‍ അഭയം തേടുന്നു.

 

وَاللَّهُ أَعْلَمُ بِمَا وَضَعَتْ എന്ന വാക്യം ഇടക്കുവെച്ച് അല്ലാഹു പറഞ്ഞതാണ്. അല്ലാഹുവിന് എല്ലാം മുമ്പേ അറിയാലോ... പ്രസവിച്ച കുട്ടി ആണോ, പെണ്ണോ എന്നും, നേര്‍ച്ചക്കാര്യത്തില്‍ കുട്ടി പെണ്ണായതുകൊണ്ടുള്ള വിഷമം എന്തൊക്കെയാണെന്നും, ആ പെണ്‍കുട്ടിക്ക് ഭാവിയില്‍ പല ദൃഷ്ടാന്തങ്ങളും സംഭവിക്കാനിരിക്കുന്നു എന്നുമൊക്കെ അല്ലാഹുവിന് നല്ലതുപോലെ അറിയാം. അതറിഞ്ഞുകൊണ്ടുതന്നെയാണ് പെണ്‍കുട്ടിയാക്കിയതും.

 

പ്രസവിച്ച ദിവസം തന്നെ കുട്ടിക്ക് പേരിടാം എന്ന് ഇവിടെ നിന്ന് മനസ്സിലാക്കാം.

സാധാരണഗതിയില്‍ 7 നോ 14 നോ മറ്റോ ആണ് പേരിടുക അല്ലേ. ഇപ്പോള്‍ പിന്നെ ആശുപത്രിയില്‍നിന്ന് പോരുന്നതിനുമുമ്പുതന്നെ പേര് കൊടുക്കണമല്ലോ. അപ്പോള്‍ ആദ്യദിവസം തന്നെ പേരിടാവുന്നതാണ് എന്നര്‍ത്ഥം.

 

ജനിച്ച ഉടനെ ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ട്. വലതു ചെവിയില്‍ ബാങ്ക്, ഇടതു ചെവിയില്‍ ഇഖാമത്ത് - ദുര്‍ബോധനത്തിന് തക്കം പാര്‍ത്തിരിക്കുന്ന പിശാച് ഇത് കേള്‍ക്കുമ്പോള്‍ ഓടിയകലും. ആദ്യം തന്നെ അല്ലാഹുവിലേക്കും റസൂലിലേക്കും തൌഹീദിലേക്കും വിജയത്തിലേക്കുമുള്ള ക്ഷണമാണ് കുഞ്ഞിന് കിട്ടുന്നത്.

 

പിന്നെ, നമ്മളിപ്പോള്‍ പഠിച്ച ഈ 36-ാം വാക്യത്തിന്‍റെ അവസാനഭാഗം വലതു ചെവിയില്‍ ഓതല്‍ സുന്നത്താണ് (തുഹ്ഫ). അതുപോലെത്തന്നെ സൂറത്തുല്‍ ഇഖ്ലാസും. തിരുനബി صلى الله عليه وسلم അങ്ങനെ ചെയ്തതായി പ്രമാണങ്ങളിലുണ്ട്.

 

പിന്നെ മധുരം കൊടുക്കല്‍. ബറകത്ത് പ്രതീക്ഷിച്ച് സ്വാലീഹിങ്ങളായ ആളുകളെക്കൊണ്ട് കൊടുപ്പിക്കല്‍ പ്രത്യേകം നല്ലതാണ്.

 

സുന്നത്തായ കാര്യങ്ങള്‍ വേറെയുമുണ്ട് –പേരിടല്‍, അഖീഖ അറുക്കല്‍, മുടി കളയല്‍, മുടിയുടെ തൂക്കം സ്വര്‍ണമോ വെള്ളിയോ സ്വദഖ ചെയ്യല്‍.

 

പ്രസവിച്ചതുമുതല്‍ 7-ാമത്തെ ദിവസമാണ് ഇവിടെ കണക്കാക്കുക. പ്രസവം നടന്നത് രാത്രിയിലാണെങ്കില്‍ തൊട്ടടുത്ത പകല്‍ മുതലാണ് കണക്കാക്കേണ്ടത്. രാത്രി പരിഗണിക്കുകയില്ല (തുഹ്ഫ).

 

ഈ കര്‍മങ്ങളെല്ലാം ചെയ്യുമ്പോള്‍ അതിനൊരു ക്രമവുമുണ്ട്. ആദ്യം പേരിടുക, പിന്നെ അറവ്, പിന്നെ മുടി കളയുക. അറവും മുടികളയലും ഒരേ സമയത്താകണമെന്നൊരു പൊതുധാരണയുണ്ട്. അതിന് അടിസ്ഥാനമില്ല.

 

وَإِنِّي أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطَانِ الرَّجِيمِ 

ഈ പ്രാര്‍ഥന നമ്മള്‍ ശ്രദ്ധിക്കണം. മക്കള്‍ വഴിപിഴച്ചുപോകരുതെന്നാണല്ലോ ഏത് രക്ഷിതാക്കളുടെയും ആഗ്രഹം. എപ്പോഴും അവര്‍ക്കുവേണ്ടി പിശാചില്‍ നിന്ന് കാവല്‍ ചോദിക്കണം.

 

നമ്മുടെയൊക്കെ മക്കളെ ദീനിന്‍റെ സംരക്ഷക്കരാക്കാനും ശ്രമിക്കണം. ദീന്‍ സംരക്ഷിക്കാനും മതസ്ഥാപനങ്ങള്‍ പരിപാലിക്കാനുമായി പഴയകാലത്തുതന്നെ ആളുകള്‍  ആണ്‍കുട്ടികളെ ഉഴിഞ്ഞുവെച്ചിരുന്നു എന്നാണല്ലോ അല്ലാഹു ഇവിടെ പറഞ്ഞത്. കുട്ടി പെണ്ണായിപ്പോയതില്‍ മര്‍യം ബീവി ഖേദം പ്രകടിപ്പിച്ചത്, ആണ്‍കുട്ടികളെയായിരുന്നു അങ്ങനെ ഉഴിഞ്ഞുവെച്ചിരുന്നത് എന്നത് കൊണ്ടാണല്ലോ.

 

നമ്മുടെയൊക്കെ മക്കളെ അങ്ങനെ ഉഴിഞ്ഞുവെക്കുന്നതുപോകട്ടെ, നല്ല മട്ടത്തില്‍ ദീനീവിദ്യാഭ്യാസം കൊടുക്കാന്‍ പോലും പലരും തയ്യാറാകുന്നില്ല എന്നത് ഖേദകരം തന്നെയാണ്! അതൊന്നും അന്തസ്സിന് ചേര്‍ന്നതല്ല, രണ്ടാം നമ്പറാണ് - ഇതൊക്കെയാണ് പലരുടെയും വിചാരം. ഭൗതിക വിജ്ഞാനവും മറ്റും എത്ര വേണമെങ്കിലും കൊടുക്കുകയും ചെയ്യും!

 

ഭൗതികം വേണ്ട എന്നല്ല ഇപ്പറഞ്ഞത്. രണ്ടും വേണം. ദുന്യാവും ആഖിറവും രക്ഷപ്പെടേണ്ടേ... ഇവിടെ മാത്രം രക്ഷപ്പെട്ടാല്‍ മതിയോ? പത്തറുപത് കൊല്ലം ഇവിടെ ജീവിക്കാന്‍ എല്ലാ സെറ്റപ്പും ചെയ്യും. ശാശ്വാതമായ ജീവിക്കേണ്ട സ്ഥലത്തേക്ക് പോകാനോ, കാര്യമായ തയ്യാറെടുപ്പുകളൊന്നും മക്കള്‍ക്ക് കൊടുക്കുകയുമില്ല!

 

അടുത്ത ആയത്ത് 37

 

എന്തായാലും നേര്‍ച്ച വീട്ടണമല്ലോ. ഹന്നത്ത് ബീവിക്ക് ഒരു ദിവസം സ്വപ്ന ദർശനമുണ്ടായി: നിന്‍റെ കുഞ്ഞിനെ പള്ളി പരിപാലനത്തിനു വേണ്ടി ബൈത്തുൽ മുഖദ്ദസിൽ ഏൽപിക്കുക.

 

വലിയ ആശ്വാസമായി. മർയമിനെ പള്ളിയിൽ ഏൽപിക്കാം. കുഞ്ഞിനെയുമെടുത്ത് അവര്‍ മസ്ജിദിലെത്തി.

പരിപാലകന്മാർ ആദ്യം കുഞ്ഞിനെ സ്വീകരിക്കാൻ കൂട്ടാക്കിയില്ല. പെൺകുട്ടിയല്ലേ. അപ്പോഴാണ് സകരിയ്യ عليه السلامപുറത്തേക്കുവരുന്നത്. ഹന്നത്ത് ബീവി തന്‍റെ സ്വപ്നവിവരം എല്ലാവരോടുമായി വെളിപ്പെടുത്തി.

അവർ മർയമിനെ സൂക്ഷിച്ചുനോക്കി. ബർകത്തുള്ള കുട്ടിയാണ്. അനാഥയാണ്. വളർത്തിയാൽ അനുഗ്രഹം ലഭിക്കും.

കുഞ്ഞിനെ ഏറ്റെടുക്കാൻ എല്ലാവരും മുമ്പോട്ടുവന്നു. അവസാനം തർക്കമായി. പള്ളി പരിപാലകന്മാരായ പണ്ഡിതന്മാരും സകരിയ്യعليه السلامമും കൂടിയാലോചന നടത്തി. കുഞ്ഞിനെ ആര് സംരക്ഷിക്കും? ഒടുവിലവർ തന്നെ ഒരു തീരുമാനത്തിലെത്തി.  

തൗറാത്ത് എഴുതാനുപയോഗിച്ച എഴുത്താണികള്‍ (പേനകൾ) അവിടെയുണ്ട്. ഒരോരുത്തരും തങ്ങളുടെ പേന ജോർദാൻ നദിയിലിടുക. ആരുടെ പേന വെള്ളത്തിനുമീതെ പൊങ്ങിനില്‍ക്കുന്നുവോ അയാള്‍ കുഞ്ഞിനെ വളർത്തും! (ഇതേ അധ്യായത്തില്‍ 44 ആം ആയത്തില്‍ ഈ സംഭവം പരാമര്‍ശിക്കുന്നുണ്ട്.)

എല്ലാവരും നദിക്കരയിൽ വന്നു. ഒരു ചരിത്ര സംഭവം നടക്കാൻ പോവുകയാണ്. അതിന് സാക്ഷികളാവാൻ ധാരാളം പ്രമുഖരും എത്തിയിട്ടുണ്ട്.

എല്ലാ എഴുത്താണികളും നദിയിലേക്കിട്ടു. പിന്നെ കാത്തിരിപ്പായി. ആരുടേത് പൊങ്ങിവരും..? 

ആകാംക്ഷ നിറഞ്ഞ നിമിഷങ്ങൾ. ഒരു പേന പൊങ്ങിവന്നു! സകരിയ്യാ നബി (عليه السلام)ന്‍റെ പേന! കുഞ്ഞിനെ വളർത്താനുളള അവകാശം കിട്ടിയത് സകരിയ്യ(عليه السلام)ന്. മഹാനവര്‍കള്‍ കുഞ്ഞിനെ ഏറ്റെടുത്തു. പകൽ പള്ളിയിൽ കഴിയാം. രാത്രി വീട്ടിൽ കൊണ്ടുപോവാം. അതാണ് തീരുമാനം.

ഉമ്മ ഹന്നത്ത് ബീവിക്കും സന്തോഷമായി. നല്ലൊരാള്‍തന്നെ മകളെ ഏറ്റെടുത്തല്ലോ. മാത്രമല്ല, അവരുടെ സഹോദരിയുടെ ഭര്‍ത്താവുകൂടിയാണ് സകരിയ്യാ നബി عليه السلام. പോരാത്തതിന്, ബൈത്തുല്‍ മുഖദ്ദസിലെ സേവകരുടെ നേതാവും.

മഹാനവര്‍കളുടെ പരിപാലനത്തില്‍ കുട്ടി ഉല്‍കൃഷ്ട സ്വഭാവഗുണങ്ങളോടുകൂടി വളര്‍ന്നു.

ആണ്‍കുട്ടികളെ മാത്രം സ്വീകരിക്കുന്ന പതിവിനെതിരായി, പള്ളിയുടെ ശുശ്രൂഷക്കും ആരാധനക്കുമായി ഉഴിഞ്ഞുവെക്കപ്പെട്ട മര്‍യം ബീവി(رضي الله عنها)യെ ഉമ്മയില്‍ നിന്ന് അല്ലാഹു സ്വീകരിച്ചു. പ്രത്യേക പരിരക്ഷകള്‍ ഏര്‍പ്പെടുത്തി. സംസ്‌കാരസമ്പന്നയും സുശീലയുമാക്കി വളര്‍ത്തി. പണ്ഡിതന്മാരോടൊപ്പം കഴിയാനും നന്നായി പഠിക്കാനും അവസരം ലഭിച്ചു.

 

പിശാചിന്‍റെ ഉപദ്രവത്തില്‍ നിന്ന് മര്‍യം (رضي الله عنها)നെ കാത്തുരക്ഷിക്കണേ എന്ന ദുആയും അല്ലാഹു സ്വീകരിച്ചു. സല്‍സ്വഭാവം, വിശ്വാസദാര്‍ഢ്യം വിജ്ഞാനം, ഭയഭക്തി, അച്ചടക്കം, ചാരിത്ര്യശുദ്ധി തുടങ്ങി എല്ലാ ഗുണങ്ങളോടുകൂടിയും അവര്‍ വളര്‍ന്നുവന്നു. ഇതിനൊക്കെവേണ്ടിയാണ് മര്‍യം (رضي الله عنها)ന്‍റെ സംരക്ഷണ ഉത്തരവാദിത്വം നറുക്കിലൂടെ സക്കരിയ്യ (عليه السلام)നെ അല്ലാഹു ഏല്‍പിച്ചതും! 

 

فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٍ وَأَنْبَتَهَا نَبَاتًا حَسَنًا وَكَفَّلَهَا زَكَرِيَّا ۖ كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا الْمِحْرَابَ وَجَدَ عِنْدَهَا رِزْقًا ۖ قَالَ يَا مَرْيَمُ أَنَّىٰ لَكِ هَٰذَا ۖ قَالَتْ هُوَ مِنْ عِنْدِ اللَّهِ ۖ إِنَّ اللَّهَ يَرْزُقُ مَنْ يَشَاءُ بِغَيْرِ حِسَابٍ (37)

അങ്ങനെ നാഥന്‍ അവളെ നന്നായി സ്വീകരിക്കുകയും ഉദാത്തരീതിയില്‍ വളര്‍ത്തുകയും പരിപാലനത്തിനു സകരിയ്യാ നബിയെ ഏല്‍പിക്കുകയും ചെയ്തു. അവരുടെ സമീപം മിഹ്റാബിലേക്ക് കടന്നു ചെല്ലുമ്പോഴൊക്കെ എന്തെങ്കിലും ഭക്ഷണമവിടെ അദ്ദേഹം കാണുമായിരുന്നു-ഓ മര്‍യം, നിനക്കിത് എവിടന്നു കിട്ടി എന്നദ്ദേഹം ചോദിച്ചപ്പോള്‍ അല്ലാഹുവിങ്കല്‍ നിന്ന് എന്നവര്‍ പ്രത്യുത്തരം നല്‍കി. താനുദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു കണക്കില്ലാതെ കൊടുക്കും.

 

മര്‍യം ബീവി  رضي الله عنهاക്കുവേണ്ടി, ബൈത്തുൽ മുഖദ്ദസിന്‍റെ മുൻവശത്ത് അൽപം ഉയരത്തിൽ ഒരു മുറി സജ്ജമാക്കിയിരുന്നു. മുറിയിലേക്ക് ഒരു കോണിയിലൂടെ കയറണം. ആ മുറിയിലാണ് മർയം വളരുന്നത്. ഈ മുറിയാണ് മിഹ്‌റാബ് എന്നതുകൊണ്ട് ഇവിടെ ഉദ്ദേശ്യം. നമ്മുടെ മസ്ജിദുകളിലെ ‘മിഹ്‌റാബ്’ അല്ല. സകരിയ്യعليه السلامഅല്ലാതെ മറ്റാരും ആ മുറിയിലേക്ക് പ്രവേശിക്കാറില്ല. മസ്ജിദുല്‍ അഖ്‌സ്വായില്‍ ഇടതു ഭാഗത്തായി ഇന്നും ആ ഭാഗം കാണാം.

 

നല്ല ബുദ്ധിമതിയാണ് മര്‍യം رضي الله عنها . സകരിയ്യعليه السلام മതകാര്യങ്ങൾ പറഞ്ഞുകൊടുക്കും. ഒരിക്കൽ കേട്ടാൽ മതി, നന്നായി പഠിക്കും. ഓർമിക്കും. പഠിച്ചതനുസരിച്ച് ആരാധന നടത്തും. അല്ലാഹുﷻവിനെക്കുറിച്ച് മർയം رضي الله عنها അറിഞ്ഞുതുടങ്ങി. ആ അറിവ് വർദ്ധിച്ചുകൊണ്ടിരുന്നു.

ഒരു ദിവസം സകരിയ്യ عليه السلام മർയം  رضي الله عنهاയുടെ മുറിയിലേക്ക് കടന്നുചെന്നപ്പോള്‍, വളരെ വിശിഷ്ടമായ ഭക്ഷ്യവസ്തുക്കള്‍ കണ്ടു. സാധാരണ കാണാത്ത പഴങ്ങളും ആഹാരങ്ങളും. സകരിയ്യ  عليه السلام അത്ഭുതപ്പെട്ടു. പിന്നീടിത് പലതവണ കാണാനിടയായി. വർഷക്കാലത്ത് മുറിയിൽ ചെല്ലുമ്പോള്‍ വേനൽകാലത്തെ പഴങ്ങൾ കാണുന്നു; വേനൽക്കാലത്ത് വർഷക്കാലത്തെ പഴങ്ങളും!  

ഇതെന്തതിശയം! "മർയം, നിനക്കെവിടെ നിന്ന് കിട്ടി ഇവ?" സകരിയ്യعليه السلام ചോദിച്ചു.  

"ഇവയെല്ലാം അല്ലാഹുﷻവിൽ നിന്ന് ലഭിച്ചതാണ്. അല്ലാഹുﷻ അവനുദ്ദേശിക്കുന്നവർക്ക് കണക്കില്ലാതെ ഭക്ഷണം നൽകും." മർയം رضي الله عنها മറുപടി നൽകി. 

മഹതിയുടെ കറാമത്താണിത്. അതുകൊണ്ടാണ് അല്ലാഹുവിങ്കല്‍ നിന്ന് എന്നു പറഞ്ഞത്. ആ ഭക്ഷണസാധനങ്ങള്‍ ബീവിക്ക് ലഭിച്ചത് അസാധാരണ മാര്‍ഗത്തില്‍ കൂടിയായിരുന്നു എന്നാണല്ലോ വ്യക്തമാകുന്നത്.

 

ഏതായാലും, ഈ മറുപടി സകരിയ്യ നബി عليه السلامനെ ഇരുത്തിച്ചിന്തിപ്പിച്ചു. അല്ലാഹു ﷻ അവനുദ്ദേശിക്കുന്നവർക്ക് കണക്കില്ലാതെ നൽകും. വേനൽ കാലത്ത് വർഷക്കാലത്തെയും, വർഷക്കാലത്ത് വേനൽകാലത്തെയും പഴങ്ങള്‍ നൽകുന്നു!  

അങ്ങനെയാണെങ്കില്‍, അല്ലാഹുﷻവിന് തനിക്കൊരു കുഞ്ഞിനെ നൽകാൻ പ്രയാസമുണ്ടാവില്ല. അവൻ ഉദ്ദേശിക്കണം. അതിനുവേണ്ടി ഇനിയും നന്നായി പ്രാർത്ഥിക്കുക തന്നെ-മഹാനവര്‍കള്‍ തീരുമാനിച്ചുറച്ചു. ഈ പശ്ചാത്തലത്തില്‍ മഹാനവര്‍കള്‍ ചെയ്ത ദുആയാണ് അടുത്ത ആയത്തില്‍ പറയുന്നത്.

--------------

 ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter