ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-15 നസ്രുദ്ധീൻ ഹോജയുടെ സിഹ്രിവാസിലൂടെ

മധ്യ അനാട്ടോളിയയിലെ സിവ്രിഹിസാർ പട്ടണമാണ് ഇന്നെന്റെ ലക്ഷ്യം. കുറെയായി മനസ്സിലെ ആഗ്രഹമാണ് ആ പട്ടണം ഒന്ന് സന്ദർശിക്കുക എന്നത്.  അവിടെ എനിക്ക ഫഖ്റുദ്ധീൻ റാസിയുടെ ഒരു ശിഷ്യനെ കാണേണ്ടതുണ്ടായിരുന്നു
നടന്നുനടന്ന് ഞാൻ പട്ടണത്തിലെത്തി. നേരെ എന്റെ കണ്ണുകൾ പതിഞ്ഞത്, പട്ടണത്തിന്റെ മധ്യത്തിലായി സ്ഥാപിച്ചിരിക്കുന്ന ആ പ്രതിമയിലാണ്. തലപ്പാവ് ധരിച്ച് കുതിരപ്പുറത്തിരിക്കുന്ന ഒരു പണ്ഡിതന്റേതാണ് അത്. തുർക്കി മുതൽ ഇങ്ങ് കേരളത്തിലെ ചെറിയ കുട്ടികൾ വരെ ഏറെ ആവേശത്തോടെ കേൾക്കുന്ന കഥകളുടെ സുൽതാൻ നസ്റുദ്ദീൻ ഹോജയുടെ രൂപമാണ് ആ കൊത്തിവെച്ചിരിക്കുന്നത്.

കേവലം ഒരു കഥാപാത്രം എന്നതിലുപരി, സ്വൂഫീലോകത്തും ഹോജക്ക് വലിയ സ്ഥാനമാണുള്ളത്.
നസ്റുദ്ദീൻ ഹോജ തന്റെ രസകരമായ നർമ്മം, തമാശകൾ, ചെറിയ കഥകൾ എന്നിവയിലൂടെ നമ്മെ ചിരിപ്പിക്കുക മാത്രമല്ല ചെയ്തത്, വിവേചനരഹിതവും കൂടുതൽ ചിന്താശീലവുമുള്ളവരായിരിക്കുന്നതിനുള്ള മൂല്യവത്തായ ജീവിതപാഠങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ഗ്രാമത്തിൽ തണുപ്പിനെ ചെറുക്കാനുള്ള തീയെ ചുറ്റിപ്പറ്റിയുള്ള നസ്റുദ്ദീൻ ഹോജയുടെ കഥകൾ കുട്ടികൾ ശ്രദ്ധയോടെ ശ്രവിക്കുകയും അവന്റെ വാക്കുകൾ കേൾക്കാൻ ജ്ഞാനികളായ പുരുഷന്മാർ ഒത്തുകൂടുകയും സ്ത്രീകളും അദ്ദേഹത്തിന്റെ പഠിപ്പിക്കലുകൾ ഉപദേശമായി സ്വീകരിക്കുകയും ചെയ്യുന്നു. നാസ്‌റുദ്ദീൻ ഹോജയുടെ കഥകൾ കരയിലും കടലിലും സഞ്ചരിച്ച് വിവിധ സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ള ഗോത്രവർഗക്കാരുടെ ഹൃദയങ്ങളിലേക്കും മനസ്സുകളിലേക്കും ഇടംപിടിച്ചു.

സൽജൂഖ് പ്രദേശത്തു നിന്ന് തൂർക്കി മുതൽ പേർഷ്യൻ, അറേബ്യൻ, ആഫ്രിക്കൻ സംസ്കാരങ്ങൾ വരെയും അദ്ദേഹത്തിന്റെ കഥകള്‍ ആസ്വദിക്കുകയും ചൈനയിലേക്കും ഇന്ത്യയിലേക്കും സിൽക്ക് റോഡിലൂടെയും ദശലക്ഷക്കണക്കിന് ആളുകൾ ആ കഥകൾ വഹിക്കുകയും ചെയ്തുവെന്ന് ചരിത്രം. അപ്പോൾ ആരാണ് നസ്റുദ്ദീൻ ഹോജ, അദ്ദേഹം യഥാർത്ഥത്തിൽ ഉണ്ടായിരുന്നോ? പലപ്പോഴും ചിത്രീകരണങ്ങളിൽ അദ്ദേഹത്തെ വെളുത്ത താടിയുള്ള ഇമാമായി തലപ്പാവിൽ പൊതിഞ്ഞതായി ചിത്രീകരിച്ചിരിക്കുന്നു, ഖമീസ് ധരിച്ച് പിന്നിലേക്ക് കഴുതപ്പുറത്ത് സഞ്ചരിക്കുന്ന നസ്റുദ്ദീൻ ഹോജ ഒരു യഥാർത്ഥ വ്യക്തിയായിരുന്നു. 1208-ൽ തുർക്കി പ്രവിശ്യയായ എക്ഷെഹിറിലെ സിവ്രിഹിസാർ ഗ്രാമത്തിൽ ജനിച്ച നസ്റുദ്ദീൻ ഹോജ നല്ല വിദ്യാഭ്യാസമുള്ള ഒരു പണ്ഡിതനായിരുന്നു.

അദ്ദേഹത്തിന്റെ ആദ്യനാമം, വിശ്വാസത്തിന്റെ വിജയം എന്ന് അര്‍ത്ഥം വരുന്ന നസ്റുദ്ദീന്‍ എന്നാണ്. യജമാനന്‍ എന്നര്‍ത്ഥമുള്ള ഹോജ എന്നത് അദ്ദേഹത്തിന്റെ കുടുംബപ്പേരും. നല്ല നർമ്മബോധവും കഥപറച്ചിലിലൂടെ പ്രതീകാത്മക സന്ദേശങ്ങൾ കൈമാറാനുള്ള കഴിവും ഉള്ള ഒരു തത്ത്വചിന്തകന്‍ കൂടിയായിരുന്നു അദ്ദേഹം. നർമ്മം ഉപയോഗിച്ച് തന്റെ കാലത്തെ സാമൂഹിക പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാനുള്ള അദ്ദേഹത്തിന്റെ കഴിവ് അസാധാരണമായിരുന്നു.

സമ്പത്തും സാമൂഹിക പ്രശ്നങ്ങളും തമ്മിലുള്ള ബന്ധം നസ്റുദ്ദീൻ ഹോജ പലപ്പോഴും അഭിസംബോധന ചെയ്തു. നസ്റുദ്ദീൻ ഹോജ ഒരു കഥാകൃത്ത് മാത്രമല്ല, യഥാർത്ഥ തത്സമയ സംഭവങ്ങളിലൂടെ പലപ്പോഴും തന്റെ കഥകൾ പുനരാവിഷ്കരിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ക്ഷമയും മൂർച്ചയുമുള്ള ബുദ്ധിയും പലപ്പോഴും ആളുകളെ വിസ്മയിപ്പിക്കുകയും ചില സമയങ്ങളിൽ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. ടർക്കിഷ് നാടോടി സംസ്കാരത്തിൽ തന്റെ അടയാളം രേഖപ്പെടുത്തി നസ്റുദ്ദീൻ ഹോജ 1284-ൽ അക്ഷഹിർ പ്രവിശ്യയിൽ തന്നെ അന്ത്യശ്വാസം വലിച്ചു. 

അദ്ദേഹത്തിന്റെ ഖബ്റ് നിലകൊള്ളുന്ന അക്ഷഹിറിൽ, അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഇന്നും വര്‍ഷം തോറും ആഘോഷിക്കപ്പെടുന്നു. കലാകാരന്മാർ, കവികൾ, എഴുത്തുകാർ, സംഗീതജ്ഞർ, സിനിമാപ്രേമികൾ തുടങ്ങി സമൂഹത്തിലെ വിവിധ കലാപ്രേമികള്‍ പങ്കെടുക്കുന്ന, ഇന്റർനാഷണൽ നസ്റുദ്ദീൻ ഹോജ ഫെസ്റ്റിവൽ തന്നെ എല്ലാ വർഷവും ജൂലൈ 5 മുതൽ 10 വരെ നടത്തപ്പെടുന്നു. 1996-ൽ, യുനെസ്‌കോ നസ്റുദ്ദീൻ ഹോജയെ അദ്ദേഹം സമൂഹത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ആദരിച്ചു.

ഒരു നര്‍മ്മ കഥാപാത്രമായാണ് ഹോജയെ ലോകം അറിയുന്നതെങ്കിലും, അദ്ദേഹം വലിയൊരു സ്വൂഫി കൂടിയായിരുന്നു എന്നതാണ് സത്യം. അക്കാലത്തെ തുര്‍ക്കിയിലെ പ്രമുഖ ത്വരീഖത് ആയിരുന്ന അഹി എവ്റാൻ പാതയാണ് അദ്ദേഹവും പിന്തുടര്‍ന്നിരുന്നത്. അദ്ദേഹത്തിന്റെ കഥകളിലും ഈ സ്വൂഫീ സ്പര്‍ശം കാണാവുന്നതാണ്. കേവല കഥകള്‍ എന്നതിലുപരി, ഐഹിക ജീവിതത്തിന്റെ നശ്വരതയും ഭൌതികതല്‍പരരായ മനുഷ്യരുടെ സ്വഭാവദൂഷ്യങ്ങളുമെല്ലാം തുറന്ന് കാട്ടുകയാണ് യഥാര്‍ത്ഥത്തില്‍ അദ്ദേഹം ചെയ്തത്. 

തന്റെ കഴുതയെ അല്പനേരത്തേക്ക് കടം ചോദിച്ച് വന്ന അയല്‍ക്കാരനോട്, ഓഹ് അത് വേറെ ആള്‍ കൊണ്ട് പോയല്ലോ എന്ന് പറഞ്ഞ് തിരിച്ചയച്ച കഥ പ്രസിദ്ധമാണ്. പോകുന്ന വഴിയില്‍ വീടിന് പിന്‍ഭാഗത്ത് നിന്ന് കഴുതയുടെ ശബ്ദം കേട്ട് തിരിച്ച് വന്ന അയാള്‍ ഹോജയോട് ഇങ്ങനെ പറഞ്ഞു, കഴുതയുടെ ശബ്ദം പിന്നാമ്പുറത്ത് നിന്ന് കേള്‍ക്കുന്നുണ്ടല്ലോ. ഉടനെ ഹോജയുടെ മറുപടി ഇങ്ങനെയായിരുന്നു, "നിങ്ങളുടെ അയല്‍വാസിയായ എന്നേക്കാള്‍ നിങ്ങള്‍ക്ക് വിശ്വാസം കഴുതയെ ആണല്ലോ, നിങ്ങള്‍ക്കൊക്കെ ഞാനെങ്ങനെ കടം തരും". ഉപരിപ്ലവമായ വായനയില്‍ കേവലം നര്‍മ്മമായി തോന്നുമെങ്കിലും ഒട്ടേറെ സന്ദേശങ്ങളാണ് ഇതിലടങ്ങിയിരിക്കുന്നത്.
ഹോജ കഥകള്‍ ഇന്നും ലോകത്തിന് ഏറെ പ്രിയപ്പെട്ടതാണ്. രാജകൊട്ടാരങ്ങളിലെ രാത്രി സദസ്സുകള്‍ മുതല്‍ യാത്ര സത്രങ്ങളിലും ചായക്കടകളിലും വരെ ഇവ വീണ്ടും വീണ്ടും നര്‍മ്മങ്ങളായി പറയപ്പെടുന്നു. എന്നാൽ, ഓരോ ഹോജ കഥയിലും ധാര്‍മ്മികതയുടെയും മനുഷ്യസ്വഭാവങ്ങളുടെയും പല തലങ്ങളും വായിച്ചെടുക്കാവുന്നതാണ്. അവയെല്ലാം എത്തിപ്പെടുന്നത് സ്വൂഫിയായ ഹോജയിലേക്ക് തന്നെയാണ്. അതിന് അദ്ദേഹത്തിന് വഴി കാട്ടിയത്, അഹി എവ്റാൻ ത്വരീഖത്തിലെ പ്രമുഖ ശൈഖ് ആയ ശൈഖ് എദബാലിയും. തുര്‍ക്കിയിലെ കാരമാന്‍ പാറക്കെട്ടുകള്‍ക്കിടയില്‍ രണ്ട് മിനാരങ്ങളോടെ തലയുയര്‍ത്തി നില്ക്കുന്ന പള്ളിക്കുള്ളില്‍ അന്ത്യവിശ്രമം കൊള്ളുന്ന ആ മഹാനെ നമുക്ക് പരിചയപ്പെടാം. അടുത്ത യാത്ര അങ്ങോട്ട് തന്നെയാവട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter