പോയവര്‍ഷത്തെ ഇന്ത്യയിലെ സാമുദായിക സംഘര്ഷങ്ങളെ കുറിച്ച് അസ്ഗര്‍ അലി എഞ്ചിനീയര്
ആമുഖം
ഗുജറാത്തിന് ശേഷമുള്ള എല്ലാ വര്‍ഷങ്ങളിലുമെന്ന പോലെ 2012 ലും ഇന്ത്യയില്‍ ഏറെ സാമുദായിക സംഘര്‍ഷങ്ങള്‍ നടന്നു. രാജ്യത്തിന്റെ വടക്കു-കിഴക്കു-പടിഞ്ഞാറു-മധ്യ ഭാഗങ്ങളെല്ലാം സാമുദായികമായി ഏറെ ധ്രുവീകരണമുള്ള പ്രദേശങ്ങളാണ്. രാജ്യത്തിന്‍റെ തെക്കുഭാഗത്ത് മാത്രമാണ് ഈ സാമുദായിക ധ്രുവീകരണം കുറവുള്ളത്.
കഴിഞ്ഞ വര്‍ഷം ആസാമിലാണ് ഏറ്റവും വലിയ സാമുദായിക സംഘര്‍ഷം നടന്നത്. ബോഡോക്കാരും ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളും തമ്മില്‍. സാമുദായിക രാഷ്ട്രീയം ആസാമില്‍ 1983 മുതല്‍ തുടങ്ങിയിട്ടുണ്ട്. 2012 മെയ് മാസം സമാജുവാദി പാര്‍ട്ടി അധികാരത്തിലേറിയ ശേഷം ഉത്തര്‍പ്രദേശും ഇത്തരത്തിലുള്ള നിരവധി സംഘര്‍ഷങ്ങള്‍ക്ക് വേദിയായി.
കഴിഞ്ഞ ഇരുപത് വര്‍ഷമായി ബീഹാറില് കാര്യമായി സാമുദായിക പ്രശ്നങ്ങളൊന്നുമില്ല. അവിടെ ലാലുപ്രസാദും അതെ തുടര്‍ന്ന് നിതീഷ്കുമാറും തുടരുന്ന പ്രത്യകതരം രാഷ്ട്രീയരീതി കൊണ്ടാണ് പേരിനെങ്കിലും ഈ സമാധാനം സാധ്യമായിരിക്കുന്നത്. ജാതിയും മതവും അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ബാലന്‍സ് രാഷ്ട്രീയമാണ് രണ്ടുപേരും കളിക്കുന്നതെന്ന് അറിയുമ്പോള്‍ ഇത് വലിയൊരു നേട്ടമൊന്നുമല്ലെന്ന് മനസ്സിലാക്കാം. എന്നാലും കോണ്‍ഗ്രസിന് ബീഹാറില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനുണ്ടെന്നാണ് എന്‍റെ അഭിപ്രായം.
സംസ്ഥാനത്തെ ഗയയില്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ചെറിയതോതിലുണ്ടായ സംഘര്‍ഷം വിസ്മരിക്കുന്നില്ല. രാംനവമി ആഘോഷത്തോട് ബന്ധപ്പെട്ടായിരുന്നു ആ പ്രശ്നമുണ്ടായത്. പക്ഷെ, പ്രാദേശിക ഭരണകൂടം പ്രശ്നത്തില്‍ പെട്ടെന്ന് ഇടപെടുകയും കൂടുതല് നാശനഷ്ടങ്ങളില്ലാതെ സംഘര്‍ഷം അവസാനിപ്പിക്കുകയും ചെയ്തു. പ്രദേശിക ഭരണകൂടം സാമുദായിക സംഘര്‍ഷത്തോട് കാണിക്കുന്ന ജാഗ്രതക്കുള്ള തെളിവ് കൂടിയായി വേണം ഈ സംഭവത്തെ കാണാന്‍.
സാമുദായിക സംഘര്‍ഷങ്ങള്‍
2012 മാര്‍ച്ച്:
കഴിഞ്ഞ മാര്‍ച്ച് 29 നാണ് ആന്ദ്രപ്രദേശിലെ ശങ്കറെഡ്ഡി ജില്ലയില്‍ ഒരു ഹിന്ദു മുസ്‌ലിം കലാപം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തില്‍ രണ്ടുകോടിയേലെറെ രൂപയുടെ നഷ്ടമാണ് മുസ്‌ലിംകള്‍ക്കുണ്ടായത്. വിശുദ്ധകഅബയുടെ ചിത്രം മലിനപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് പ്രശ്നം തുടങ്ങുന്നത്. ഫോട്ടോ നിന്ദിച്ചവരെ നിയമത്തിന് മുന്നില് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ മുസ്‌ലിംകള്‍ പോലീസ് സ്റ്റേഷന് മുന്നില് സമരം തുടങ്ങി. പോലീസ് സമരം മുഖവിലക്കെടുത്തില്ല. പെട്ടെന്നാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സമരക്കാരെ വന്ന് അക്രമിക്കുന്നത്. മുസ്‌ലിംകളെ ലക്ഷ്യം വെച്ച് നടത്തിയ ആ അക്രമത്തെ തടയാന്‍ നടപടിയെടുത്തില്ലെന്ന മാത്രമല്ല, പോലീസ് കാണികളായി നിലകൊള്ളുകയായിരുന്നുവെന്ന് അതു സംബന്ധമായി വന്ന റിപ്പോര്‍ട്ടുകള് വ്യക്തമാക്കുന്നു. പ്രദേശത്തെ പ്രധാനപ്പെട്ട വ്യവസായിയായ ഇശ്തിയാഖു റഹ്മാന്‍റെ ഹോട്ടല്‍ പൂര്‍ണമായി കൊള്ളയടിക്കപ്പെട്ടു. തന്‍റെ സ്വത്തുക്കള്‍ അപഹരിച്ചവരുടെ പേരുവിവരങ്ങള്‍ ഇശ്തിയാഖ് പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ബി.ജെ.പി പ്രവര്‍ത്തകരായ ഇവരിലൊരാള്‍ക്കെതിരെ പോലും ഇതുവരെ നിയമനടപടി തുടങ്ങിയിട്ടില്ല.
2012 ഏപ്രില്‍:
ഏപ്രില്‍ 8 മുതല്‍ 12 വരെ ആന്ദ്രപ്രദേശിലെ തന്നെ ഹൈദരാബാദും സാമുദായിക സംഘര്‍ത്തിന് സാക്ഷ്യം വഹിച്ചു. പ്രദേശത്തെ ഒരു ക്ഷേത്രമതിലില് പച്ചക്കളര്‍ പൂശിയതായി പൂജാരി കണ്ടതാണ് പ്രശ്നമായത്. തൊട്ടടുത്ത് പശുവിന്‍റെ എല്ലും കണ്ടതോടെ പിന്നെ അയാള്‍ ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളുമായി ബന്ധപ്പെട്ടു. രാവിലെ 7 മണിക്കാണ് ഈ സംഭവം നടക്കുന്നത്. 11 മണിയായപ്പോഴേക്ക് 200 ലേറെ വരുന്ന ഒരു ഹിന്ദു സംഘം പരിസരത്ത് തടിച്ചുകൂടി കഴിഞ്ഞിരുന്നു. പിന്നെ അവര്‍ അക്രമം അഴിച്ചുവിട്ടു. മുസ്‌ലിം വീടുകള്‍ക്കും കടകള്‍ക്കും നേരെ കല്ലേറുണ്ടായി. അക്രമികള്‍ ബസുകളടക്കം നിരവധി വാഹനങ്ങള്‍ക്ക് തീവെച്ചു. അക്രമം ഹൈദരാബാദിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൂടി വ്യാപിക്കുന്നതാണ് തുടര്‍ന്നുള്ള ദിവസങ്ങളില് കണ്ടത്. മൂന്ന് ദിവസത്തിനകം ഹൈദരാബാദിന്‍റെ വിവിധ ഭാഗങ്ങളിലായി നാലു മസ്ജിദുകള്‍ക്കും രണ്ടു ക്ഷേത്രങ്ങള്‍ക്കും നേരെ വര്‍ഗീയ അക്രമണങ്ങള്‍ നടന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചാര്‍മിനാറിന്‍റെ പരിസരത്തെ ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായ ഹൈദരാബാദിലെ സംഘര്‍ഷം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇത്തിഹാദുല് മുസ്‌ലിമീനും ബി.ജെ.പിയും അത് തങ്ങളുടെ വോട്ട്ബാങ്കിനായി പരമാവധി ഏറ്റുപിടിക്കുകയും ചെയ്യുന്നുണ്ട്.
2012 ജൂണ്‍:
ഉത്തര്‍പ്രദേശിലെ മഥുരയിലെ കോസികലാനിലാണ് പിന്നെ സാമുദായിക സംഘര്‍ഷമുണ്ടായത്. അഖിലേഷ് യാദവിന്റെ എസ്.പി പാര്‍ട്ടി അധികാരത്തിലെത്തിയ ഉടനെയാണ് ഈ അക്രമപരമ്പര അരങ്ങേറിയത്. സമാജുവാദി പാര്‍ട്ടിയുടെ ഭരണത്തിന് കീഴില്‍ തങ്ങള് കൂടുതല്‍ സുരക്ഷിതരായിരിക്കുമെന്ന് മുസ്‌ലിംകളുടെ പൊതുവെയുള്ള പ്രതീക്ഷയാണ് അതോടെ അസ്ഥാനത്തായത്. തെരഞ്ഞെടുപ്പില് സീറ്റ് നിഷേധിക്കപ്പെട്ടവരോ പരാജയപ്പെട്ടവരോ ആയ ആരെങ്കിലുമായിരിക്കും അതിന് പിന്നില് പ്രവര്‍ത്തിച്ചതെന്നാണ് വിശ്വിസിക്കപ്പെടുന്നത്. പിന്നിലാരായിരുന്നുവെന്ന് ഇന്നും വ്യക്തമല്ല. ഏതായാലും വലിയൊരു സംഘര്‍ഷം തന്ന പ്രദേശത്ത് അന്ന് അരങ്ങേറുകയുണ്ടായി. നാലു പേരാണ് അതില്‍ വധിക്കപ്പെട്ടത്.
ചെറിയൊരു പ്രശ്നമാണ് ഈ സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്. ജൂണ്‍ 2, ഒരു വെള്ളിയാഴ്ച. ജുമുഅ നിസ്കാരത്തിനായി വരുന്നവര്‍ക്ക് വേണ്ടി വെച്ചിരുന്ന കുടിവെള്ളത്തില് ഒരു ഹിന്ദു വന്ന് കൈയിട്ടതോടെയാണ് പ്രശ്നം തുടങ്ങിയത്.
ഏതായാലും പ്രദേശവാസികള്‍ മൊത്തത്തില്‍ ഒരു സംഘര്‍ഷത്തിന് ഇറങ്ങിത്തിരിച്ച ആദ്യസംഭവമായിരുന്നു അതെന്ന് അവിടത്തെ പോലീസ് റിപ്പോര്‍ട്ടുകള് വ്യക്തമാക്കുന്നു. സമാജുവാദി പാര്‍ട്ടി കൊണ്ട് തങ്ങള്‍ക്ക് ഗുണമുണ്ടാക്കാന് പോകുന്നില്ലെന്ന തോന്നല് സംസ്ഥാനത്തെ മുസ്‌ലിംകളില്‍ ഉണ്ടാക്കുകയായിരുന്നു ആ അക്രമത്തിന് പിന്നിലെ ലക്ഷ്യം.
ഗുജറാത്തിലെ വഡോദരയില്‍ ജൂണ്‍ 11 ന് നടന്ന ഒരു വാഹനാപകടം ഒരു സാമുദായിക സംഘര്‍ഷത്തിന് വഴിവെച്ചു. പോലീസ് പെട്ടെന്നെത്തി നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഗുജറാത്തിലെ തന്നെ സൌരാഷ്ട്ര ജില്ലയിലെ ദാമാനഗറില്‍ മൂന്ന് ദിവസം കഴിഞ്ഞ് സംഘര്‍ഷം തുടങ്ങി. പ്രദേശത്തെ ഒരു ക്ഷേത്രം പണിതത് മുസ്‌ലിംകളുടെ ഖബറിസ്ഥാനിലായിരുന്നുവെന്നതായിരന്നു കാരണം. ഇരുസമുദായവും വടിയും വാളുമേന്തി രംഗത്തു വരികയും നിരവധി പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകുയം ചെയ്തു.
അതെ മാസം 24 ന് ഉത്തര്‍പ്രദേശിലെ പ്രതാപ്ഗറില്‍ സംഘര്‍ഷമുടലെടുത്തു. ദലിതുകലും മുസ്‌ലിംകളും തമ്മിലായിരുന്നു അത്. അവിടത്തെ ഒരു ദലിത്പെണ്‍കുട്ടി കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ടതായിരുന്നു പ്രശ്നത്തിന് തുടക്കം. കുറ്റം ചെയ്തത് ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും ദലിതുകള് കൂട്ടമായി വന്ന് തദ്ദേശീയരായ മുസ്‌ലിംകളുടെ വീട് അക്രമിക്കുകയായിരുന്നു.
2012 ജൂലൈ:
ഉത്തര്‍പ്രദേശിലെ തന്നെ ഗാസിയാബാദിലാണ് അടുത്ത സംഘര്‍ഷമുണ്ടായത്. ഇരുമതക്കാരായ രണ്ടു പേരുടെ മോട്ടോര്‍ സൈക്കിള്‍ റോട്ടില് വെച്ച് കൂട്ടിയിടച്ചതാണ് വലിയൊരു സംഘര്‍ഷത്തിന് വഴിവെച്ചത്. വ്യക്തിപരമായി അവര് തുടങ്ങിയ വാക്കേറ്റം സാമുദായികാ കലാപത്തിലേക്ക് നീങ്ങി. സംഘര്‍ഷത്തിനിടെ ഹിന്ദുസമുദായത്തില് പെട്ട ഒരു കുട്ടി വെടിയേറ്റു മരിച്ചതോടെ പിന്നെ പരസ്പര സംഘര്‍ഷം നിയന്തണാതീതമായി. മുസ്‌ലിംകളുടെ സ്വത്തും കടകളുമെല്ലാം വ്യാപകമായി നശിപ്പിക്കപ്പെട്ടു. പോലീസ് സേന അതിനും കാഴ്ചക്കാരായി നിലയുറപ്പിച്ചു. ജൂലൈ 8 നായിരുന്നു ഈ സംഭവം.
ഉത്തര്‍പ്രദേശിലെ സിതൂപൂരില്‍ ജൂലൈ 17ന് മറ്റൊരു സംഘര്‍ഷം നടന്നു. തബലീഗു ജമാഅത്തിലെ ഒരു സംഘം നടന്നു വന്നിരുന്നെതിനെതിരായി ഒരുഹിന്ദു സുഹൃത്ത് ബൈക്കോടിച്ച് വന്നതാണ് കാരണം. സംഘം കടന്നുപോകുന്നത് വരെ അവന് ബൈക്ക് മുന്നോട്ടെടുക്കാനായില്ല. അവന്‍ അവരെ ആക്ഷേപിച്ചു. അതോടെ തബലീഗുജാമഅത്തുകാരായ ഈ സംഘം ദേശ്യപ്പെടുകയും അടുത്തു കണ്ട ഒരു ഹിന്ദുവിന്റെ വീട് അഗ്നിക്കിരയാക്കുകയും ചെയ്തു. അത് വലിയൊരു സംഘര്‍ഷത്തിന് വഴിവെച്ചു.
ജൂലൈ 19 നാണ് ആസാമില് ബോഡോകളുടെ ആക്രമണം തുടങ്ങിയത്. ഗുജറാത്ത് ആക്രമണത്തിന് ശേഷം രാജ്യത്ത് മുസ്‌ലിംകള്‍ ക്രൂരകമായി പീഡീപ്പിക്കപ്പെട്ട സംഘര്‍ഷമായിരുന്നു ആസാമിലേത്. ഗുജറാത്തിലെ അത്രയും ജീവഹാനികള് സംഭവിച്ചില്ലെന്നത് ശരി തന്നെ. എന്നാല് ഗുജറാത്തിലേതിനേക്കാളും അധികം പേര്‍ ഇതിന് ശേഷം അഭയാര്‍ഥികളായി. അവരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിംകളാണു താനും.
ആസാമില്‍ ബോഡോകളുടെ അക്രമം ശക്തമായപ്പോള്‍ മുംബൈയില് അതിനെതിരെ ഒരു പ്രതിഷേധ റാലി നടന്നു. റമദാന് മാസത്തിലായിരുന്നു അത്. 45000 ഓളം പേര്‍ പങ്കെടുത്ത ആ റാലിയെ തുടര്‍ന്ന് മുംബൈയിലും സാമുദായിക സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. (മറ്റുപലേടങ്ങളിലായി അതെ കുറിച്ച് എഴുതിയതിനാല് വിശദാംശങ്ങള് ചേര്‍ക്കുന്നില്ല)
ജൂലൈ 24 ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍ മറ്റൊരു സംഘര്‍ഷം ഉടലെടുത്തു. ഗംഗാജലവുമായി അവിടത്തെ ഒരു മുസ്‌ലിം ഭൂരിപക്ഷപ്രദേശത്തുകൂടെ ചില ഹിന്ദുക്കള് വഴി നടന്നതായിരുന്നു അതിന് കാരണം. നേരത്തെ സാമുദായിക ഛിദ്രതയുള്ള ബറേലി പെട്ടെന്ന് സംഘര്‍ഷഭരിതമാകുകയായിരുന്നു.
2012 സെപ്തംബര്‍:
ഉത്തര്‍പ്രദേശിലെ തന്നെ ബീജ്നൂരിലായിരുന്ന അടുത്ത സംഘര്‍ഷം. അവിടത്തെ പഞ്ചായത്ത് അംഗം മുസ്‌ലിംകള്‍ക്കെതിരെ നടത്തിയ ചില പരാമര്‍ശങ്ങളാണ് സംഘര്‍ഷത്തിനടയാക്കിയത്. സെപ്തംബറിലായിരുന്നു ഈ സംഘര്‍ഷം.
സെപ്തംബര്‍ 15 ന് ഗാസിയാബാദില്‍ മറ്റൊരു പ്രശ്നം തുടങ്ങി. അവിടത്തെ റെയില്‍ വെ ട്രാക്കില്‍ നിന്ന് അസഭ്യങ്ങളെഴുതിയ ഖുര്‍ആന്‍റെ പേജ് കണ്ടുകിട്ടിയതായിരുന്നു സംഘര്‍ഷത്തിന് കാരണമായത്. വിഷയത്തിലിടപെടണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലേക്ക് മുസ്‌ലിംകളുടെ ഒരു മാര്‍ച്ച് നടന്നു. അതുപിന്നെ സംഘര്‍ഷത്തില്‍ കലാശിച്ചു. ഏഴ് പേര്‍ അതില് കൊല്ലപ്പെട്ടു.
ഒക്ടോബര്‍ 25. മഹാരാഷ്ട്രയിലെ ആകോട്ടില്‍ ദുര്ഗപൂജക്കിടെ ആക്രമിച്ചുവെന്നാരോപിച്ച് മുസ്‌ലിംകള്‍ക്കെതിരെ അക്രമം നടന്നു. അതെ ദിവസം ഫൈസാബാദിലും അക്രമം തുടങ്ങി. ദുര്‍ഗപ്രതിമയുടെ കൈയൊടിച്ചുവെന്ന് പറഞ്ഞായിരുന്നു അവിടെ മുസ്‌ലിംകള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. അയോധ്യയുടെ മണ്ണില്‍ മറ്റൊരു സാമുദിയ സംഘര്‍ഷത്തിന് തിരികൊളുത്താനായി ആരെക്കൊയേ മനപൂര്‍വം പ്രതിമയുടെ കൈയൊടിച്ച് മുസ്‌ലിംകളുടെ മേല്‍ കെട്ടിവെക്കുകയായിരുന്നു. പോലീസ് സേന ഇവിടെയും നോക്കിനില്‍ക്കുകയായിരുന്നു. നവംബര്‍ 10 ന് ഇന്ത്യന്‍ എക്സ്പ്രസ് പത്രം പുറത്തുവിട്ട വീഡിയോ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
സമാപ്തം
മേല്‍പറഞ്ഞ കണക്കുകളില്‍ നിന്ന് മനസ്സിലാകുന്ന ചില കാര്യങ്ങളുണ്ട്. ഒന്ന്, വ്യക്തിപരമായി ചില വാക്കുതര്‍ക്കങ്ങള് പലപ്പോഴും സമുദായത്തിന്റെ പേരിലാക്കി അക്രമം അഴിച്ചുവിടുകയായിരുന്നു. രണ്ട്, പലപ്പോഴും പോലീസ് നിശ്ചപക്ഷത കാണിച്ചില്ലെന്നതിന് പുറമെ അക്രമികളെ സഹായിക്കുന്ന നിലപാടെടുക്കുകയും ചെയ്തു. മൂന്ന്, കൂട്ടത്തില്‍ ഏറ്റവും കൂടുതല് സംഘര്‍ഷമുണ്ടായിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. സമാജുവാദി പാര്‍ട്ടി ഭരണത്തിലിരുന്ന എട്ടുമാസങ്ങളിലായി സംസ്ഥാനത്ത് ഒമ്പത് സാമുദായിക സംഘര്‍ഷമുണ്ടായിരിക്കുന്നു. പ്രവര്‍ത്തനത്തില് മുലായം സിംഗ് പറച്ചിലിനോളം വരില്ല.



Leave A Comment