ബാബരി ധ്വംസനം: രഹസ്യങ്ങളിലേക്ക് രണ്ടു പത്രപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണം-2
ബാബരി മസ്ജിദില് രാമപ്രതിഷ്ഠ സ്ഥാപിക്കപ്പെട്ടതില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു ഏറെ അസ്വസ്ഥനായിരുന്നു. ആധുനിക സോഷ്യലിസത്തിലേക്കും ശാസ്ത്രീയ ചിന്തകളിലേക്കും തന്റെ കീഴില്‍ രാജ്യത്തെ നയിക്കണമെന്നായിരുന്നു മതത്തില് അത്ര വിശ്വാസം പുലര്‍ത്താതിരുന്ന അദ്ദേഹം ആലോചിച്ചിരുന്നത്.
1949 ഡിസംബര്‍ 26 ന് അന്നത്തെ യൂനിയന്‍പ്രൊവിന്‍സ് (പ്രധാനമായും ഇന്നത്തെ ഉത്തര്‍പ്രദേശ് അടങ്ങുന്ന ഭാഗങ്ങള് തന്നെ)മുഖ്യമന്ത്രിയായിരുന്ന ജി.ബി പന്തിന് ഒരു ടെലഗ്രാം ചെയ്തു നെഹ്റു:
‘അയോധ്യയിലെ സംഭവവികാസങ്ങള്‍ എന്നെ ഏറെ അസ്വസ്ഥനാക്കുന്നു. നിങ്ങള്‍ ആത്മാര്‍ഥമായി എത്രയും പെട്ടെന്ന് തന്നെ വിഷയത്തില്‍ ഇടപെടുമെന്ന് വിശ്വസിക്കുന്നു.’
പ്രതിഷ്ഠ നീക്കണമെന്ന് തന്നെയായിരുന്നു യൂനിയന്‍ പ്രോവിന്‍സിന്റെ തീരുമാനം. പക്ഷെ, വിഷയത്തില്‍ ജില്ലാ മജിസ്ട്രേറ്റായിരുന്ന കെ.കെ നായര്‍ ഉടക്ക് പറഞ്ഞു. അത്തരമൊരു ശ്രമം ‘പ്രദേശത്ത് സംഘര്‍ഷം പടര്‍ത്താനെ സഹായിക്കൂവെന്നാ’യിരുന്നു നായര്‍ മേലുദ്യോഗസ്ഥരെ അറിയിച്ചതെന്ന് അന്നത്തെ കത്തിടപാടുകളില് നിന്ന് മനസ്സിലാകുന്നു.
അതിനിടെ സിറ്റി മജിസ്ട്രേറ്റായിരുന്ന ഗുരുദത്ത് സിങ്ങ് തല്‍സ്ഥാനത്ത് നിന്ന് രാജിവെച്ചു. തന്റെ ലക്ഷ്യം വിജയകരമായി പൂര്‍ത്തീകരിച്ചതോടെ പിന്നെ രാജിവെക്കാന് അച്ഛന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മകന്‍ ബസന്ത്സിങ്ങ്.
തദ്ദേശീയരായ ഹിന്ദുക്കള്‍ പള്ളിയില്‍ പിന്നെ കൂടുതല്‍ പ്രതിമികള് എത്തിച്ചു. ഒരു വെള്ളിക്കിരീടം, ആരാധനക്കുള്ള പാത്രങ്ങള്‍, പുതപ്പിക്കാനുളള വസ്ത്രങ്ങള്‍ തുടങ്ങി പലതുമെത്തി കൊണ്ടിരുന്നു. അതെ സമയം മുസ്‌ലിംകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്തു. പ്രതിഷ്ഠ സ്ഥാപിച്ച പിറ്റേദിവസം തന്റെ സുഹൃത്തുക്കളോടൊപ്പം പള്ളി സന്ദര്‍ശിക്കാനിറങ്ങിയിരുന്നു മുഹമ്മദ് ഹാശിം അന്‍സാരി. തങ്ങളെ ഗെയിറ്റില്‍ വെച്ച് തടയുകയായിരുന്നുവെന്നും തിരിച്ചുപോരേണ്ടിവന്നുവെന്നും അന്‍സാരി പറഞ്ഞു.
പ്രധാനമന്ത്രി വീണ്ടും പലപ്പോഴായി ഈ വിഷയത്തില് ഇടപെട്ടു. ജി.കെ പന്തിന് ജനുവരിയില്‍ വീണ്ടും ഏഴുതി. നെഹ്റു അത്രയും അസ്വസ്ഥനായിരുന്നു.
ആഴ്ചകള്‍ കഴിഞ്ഞു പോയി. പ്രതിഷ്ഠ അവിടെ മസ്ജിദില്‍ തന്നെയിരുന്നു.
എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണ നല്‍കുകയെന്ന തന്റെ മതേതര ചിന്താഗതിക്ക് കടകവിരുദ്ധമായാണ് അയോധ്യയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന ചിന്ത നെഹ്റുവിനെ കൂടുതല്‍ വിഷമത്തിലാക്കി. 1950 ഫെബ്രുവരി 5 ന് അദ്ദേഹം പന്തിന് മറ്റൊരു കത്തയച്ചു. അദ്ദേഹം എഴുതി:
‘ഈ വിഷയം ഇന്ത്യയെ മൊത്തത്തിലും കാശ്മീര്‍ വിഷയത്തെ പ്രത്യേകിച്ചും സാരമായി ബാധിക്കുമെന്ന് ഞാന്‍ ഭയക്കുന്നു.’ 600 കിലോ മീറ്റര്‍ അപ്പുറത്തുള്ള അയോധ്യയിലേക്ക് നിജസ്ഥിതി അറിയാന്‍ നേരിട്ട് വരണമെന്നുണ്ടെന്നും പക്ഷേ തിരക്ക് അതിന് അനുവദിക്കുന്നില്ലെന്നും നെഹ്റു കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
അദ്ദേഹത്തിന് പ്രസ്തുത സന്ദര്‍ശനത്തിന് അവസരമൊത്തു വന്നില്ല. പിന്നെ 1952 ലാണ് അദ്ദേഹം യു.പിയില്‍ വരുന്നത്, സ്ഥാനാര്‍ഥിയായിരുന്ന കെ.ജി പന്തിന് വേണ്ടി സംസ്ഥാന തെരഞ്ഞെടുപ്പില്‍ കാമ്പെയിന്‍ ചെയ്യാനായിരുന്നു അത്. അന്നത്തെ പ്രസംഗത്തില്‍ തിങ്ങിക്കൂടിയ ജനങ്ങളോട് നെഹ്റു പറയുന്നുണ്ട്:
‘അയോധ്യ പ്രശ്നത്തില്‍ എനിക്ക് ലജ്ജ തോന്നുന്നു.’
*** *** *** ***
ഗുരുദത്ത് സിങ്ങും നായരും പിന്നെ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞുവെന്ന് മനസ്സിലാകുന്നു. അയോധ്യവിഷയത്തില്‍ പിന്നെ അവര്‍ക്ക് നേരിട്ടിടപാടൊന്നും കാണുന്നില്ല.
ഗുരുദത്ത് സിങ്ങ് ജനസംഘം പാര്‍ട്ടിയിലാണ് അംഗത്വമെടുത്തത്. ഔദ്യോഗിക പോസ്റ്റില്‍ നിന്ന് രാജിവെച്ച് ആറ് മാസം കഴിയും മുമ്പായിരുന്നു അത്.
വര്‍ഷം 1951. ഇന്ത്യയില്‍ ദേശീയ തെരഞ്ഞെടുപ്പ് നടന്നു. ജനസംഘം പാര്‍ട്ടിക്ക് പാര്‍ലിമെന്റില്‍ രണ്ടു സീറ്റാണ് ലഭിച്ചത്. അന്ന് കോണ്‍ഗ്രസിനുണ്ടായിരുന്നത് 364 സീറ്റുകള്‍. അതോടെ ഫൈസാബാദിലെ പാര്‍ട്ടി മുഖ്യനായി മാറി ഗുരുദത്ത് സിങ്ങെന്ന് മകന്‍ ബസന്ത്.
50 കളുടെ അവസാനത്തില്‍ ഗുരുദത്തിന്റെ വീട്ടില്‍ നടന്ന ഒരു പരിപാടിയുടെ ഫോട്ടോകള്‍ അവിടെ കണ്ടു. പില്‍ക്കാലത്ത് ബി.ജെ.പി രാജ്യത്ത് അധികാരത്തില്‍ വന്നപ്പോള്‍ പ്രധാനമന്ത്രി പദത്തിലിരുന്ന അദല്‍ബിഹാരി വാജ്പേയിയോടൊപ്പം ഗുരുദത്ത് നില്‍ക്കുന്ന ഒരു ഫോട്ടോയും കൂട്ടത്തിലുണ്ടായിരുന്നു. വാജ്പേയി അന്ന് ജനസംഘത്തിന്റെ ദേശീയ പ്രസിഡണ്ടായിരുന്നു.
പ്രതിഷ്ഠയുടെ സ്ഥാപനം എല്ലാ സന്യാസിമാരും വലിയ സംഭവമായി ആഘോഷിച്ചു. അതിനെ എതിര്‍ത്തു സംസാരിച്ച ചില സന്യാസിമാരും ഉണ്ടായിരുന്നു. അവര്‍ പൊതുവില് എതിര്‍ക്കപ്പെട്ടു. അത്തരത്തില് എതിര്‍പ്പ് നേരിടേണ്ടി വന്ന ഒരു സന്യാസിയാണ് ബ്രഹ്മചാരി. അദ്ദേഹം ഈ സംഭവത്തില് തന്റെ എതിര്‍പ്പ് പ്രകടിപ്പിച്ചു. ‘അയോധ്യ മൊത്തം രാമന്റെതാണ്. അപ്പോള്‍ പിന്നെ എന്തിനാണ് രാമനെ പള്ളിയുടെ ഒരു മൂലയിലേക്ക് മാത്രം ഒതുക്കുന്നത്?’ അദ്ദേഹം ഉന്നയിച്ച ചോദ്യമതായിരുന്നു.
ഇതാര്‍ക്കും ഇഷ്ടപ്പെട്ടില്ല. എല്ലാവരും ചേര്‍ന്ന് അയാളെ കൈ വെച്ചു. ബ്രഹ്മചാരി പിന്നെ ലഖ്നോവിലേക്ക് പോയി. അവിടെ അദ്ദേഹം 1950 ജനുവരി 30 മുതല്‍ അനിശ്ചിത കാലത്തേക്ക് നിരാഹര സമരം വരെ നടത്തിയതായി കാണുന്നു. വിഷയം കോടതിയുടെ പരിഗണനയിലായതിനാല് തീരുമാനം വരാതെ ഭരണകൂടത്തിന് ഇടപെടാനാവില്ലെന്ന് പറഞ്ഞ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ തന്ന അദ്ദേഹത്തെ നിരാഹാരത്തില്‍ നിന്ന് പിന്തിരിപ്പിച്ചു.
പ്രതിഷ്ഠയുടെ സ്ഥാപനത്തിന് മേല്‍നോട്ടം വഹിച്ച അഭിരംദാസ് പിന്നെ പലപ്പോഴും ഇതു സംബന്ധമായി നോട്ടീസുകള്‍ അടിച്ചിറക്കിയിരുന്നു. 1953 ല് അഭിരംദാസ് അടിച്ചിറക്കിയ ലഘുലേഖ പ്രദേശത്തെ ഹിന്ദുക്കളോട് രാമായണം പാരായണം ചെയ്യാന് ആവശ്യപ്പെടുന്നു. മറ്റൊരു നോട്ടീസില്‍ അഭിരംദാസ് സ്വയം തന്നെ രാമന്റെ രക്ഷകനായി പരിചയപ്പെടുത്തി കാണുന്നു.
*** *** *** ***
ഇതിനിടയില്‍ തന്നെ പ്രദേശത്തെ മുസ്‌ലിംകള് വിഷയം കോടതിയിലെത്തിച്ചിരുന്നു. കോടതിയും ഭരണകൂടവും വിഷയത്തില്‍ ഒരുപോലെ പക്ഷപാതിത്വവും അവധാനതയും കാണിക്കുന്നത് അവരെ ഏറെ വിഷമിപ്പിച്ചു. എല്ലാ പ്രതീക്ഷയുമറ്റപ്പോള്‍ ബാബരി മസ്ജിദില്‍ നമസ്കരിക്കാനുള്ള അനുവാദം തരണമെന്ന് താനും പ്രദേശത്തെ നൂറ് മുസ്‌ലിംകളും ചേര്‍ന്ന് കോടതിയോട് കേണുവെന്ന് പറയുന്നു ഹാശിം അന്‍സാരി. അതുവരെ കനിയാന്‍ നീതിന്യായപീഠം കൂട്ടാക്കിയില്ലത്രേ. 1954 ലായിരുന്നു അവരീ ശ്രമം നടത്തിയത്. അതു പരാജയപ്പെട്ടതോടെ പിന്നെ രണ്ടും കല്‍പിച്ച് അവര്‍ അയോധ്യയിലെത്തി. ബാബരി മസ്ജിദിലേക്ക് കയറാനിരിക്കെ പോലീസ് വന്ന് അവരെ കൂട്ടമായി അറസ്റ്റ് ചെയ്തു. രണ്ടു മാസം ജയില്‍വാസം അനുഭവിച്ച ശേഷമാണ് പിന്നെ പുറത്ത് വിട്ടത്.
(തുടരും)



Leave A Comment