അറബി ഭാഷാ ദിനം ഓര്‍മിപ്പിക്കുന്നത്
ARABIC DAY Dഅറബി ഭാഷയുടെ അനന്യ സാധാരണമായ സവിശേഷതകളിലേക്കും അത് അന്തര്‍വഹിക്കുന്ന വൈജ്ഞാനിക സാംസകാരിക പൈതൃകങ്ങളിലേക്കും ലോക ശ്രദ്ധ തിരിക്കാന്‍ ഒരു ഡിസംബര് 18  കൂടി സമാഗതമായിരിക്കുകയാണ്. ലോകത്ത് 422 മില്യണ് ജനങ്ങളുടെ സംസാര ഭാഷയും 24 രാഷ്ട്രങ്ങളടെ മാതൃഭാഷയുമായ അറബിയുടെ സമകാലിക പ്രാധന്യം കണക്കിലെടുത്താണ് 1973 ഡിസംബര് 18 ന് അറബിയെ ഐക്യ രാഷ്ട്ര സഭ ഔദ്യോഗിക ഭാഷയായി പരിഗണിച്ചത്. ഈ ദിവസം യു എന്‍ പബ്ളിക് ഇന്‍ഫെര്‍മേഷന്‍ വിഭാഗത്തന്റെ തീരുമാന പ്രകാരം അന്താരാഷ്ട്ര അറബിക് ഭാഷാ ദിനമായി ആചരിച്ചു വരികയാണ്. ആയിരക്കണക്കിന് ഭാഷകളുടെ വ്യവഹാര മണ്ഡലമായ ഭൂമിയില്‍ അറബി ഭാഷയെ മറ്റു ഭാഷകളില്‍ നിന്നും വേര്‍തിരിക്കുന്ന ഘടകങ്ങള്‍ അനവധിയാണ്. അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി (സ) ഇസ്‍ലാമിക പ്രചരണവുമായി മക്കയില്‍ അവതരിക്കന്നതിന്റെയും നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് അറബി ഭാഷ ഉദയം ചെയ്തത്. പ്രവാചകന്‍ നുഹ് (അ) നബിയുടെ കാലത്തുണ്ടായ പ്രളയാനന്തരം രക്ഷപ്പെട്ട നൂഹ് പ്രവാചകന്റെ പുത്രന് സാം എന്നവരുടെ പരമ്പരയില്‍ പെട്ടവര്‍ സംസാരിച്ചിരുന്ന സെമിറ്റിക് ഭാഷയിലാണ് അറബിയുടെ വേരുകള് ചെന്നെത്തുന്നത്. സെമിറ്റിക് ഭാഷയില്‍ ഹീബ്രു, ഗ്രീക്ക് തുടങ്ങിയ ഭാഷാ ഭേദങ്ങള്‍ കാണാമെങ്കിലും ഇവയൊന്നും കൈവരിക്കാത്ത അത്ഭുതകരമായ വളര്‍ച്ചയാണ് അറബി ഭാഷക്കുണ്ടായത്. വ്യക്തമായി ലിഖിതപ്പെടുത്താനും ആഖ്യാനം ചെയ്യാനും കഴിയാവുന്നത് എന്ന അര്‍ഥമാണ് അറബി എന്ന പദത്തിനുളളത്. പ്രളയാനന്തര ലോകം മനുഷ്യ നാഗരികതയുടെ ആരംഭമാണെന്ന പോലെ അറബ് ഭാഷ മനുഷ്യ നവോത്ഥാനത്തിന്റെ ചാലക ശക്തിയായി കണക്കാക്കപ്പെടുന്നു. അറബി ഭാഷയുടെ ചരിത്ര പരമായ പരിണാമങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ജാഹിലിയ്യ കാലഘട്ടം അറബി ഭാഷയുടെ കളിത്തൊട്ടിലാണെന്ന് കാണാന് കഴിയും. ഗദ്യ-പദ്യ സാഹിത്യ ശേഖരങ്ങളുടെ അത്യപൂര്‍വ കലവറ തന്നെയായിരുന്നു ഈ കാലഘട്ടമെന്ന് നാം തിരിച്ചറിയുന്നു. സാഹചര്യങ്ങളുടെ താല്‍കാലിക ആശയ വിനിമയ ഉപാധിയായോ ആകസ്മികമായ ആവിര്‍ഭാവമായോ അറബിയെ സംബന്ധിച്ചെടുത്തോളം അതിന്റെ ഉത്ഭവ പാശ്ചാത്തലത്തെ കാണാനാവില്ല. ഈ ഭാഷക്ക് ശക്തമായ വേരുകളും ബലിഷ്ഠമായ ഘടനാ ചട്ടക്കൂടും ചരിത്ര പാരമ്പര്യവും അവകാശപ്പെടാനുണ്ട്. വാക്കുകള്‍ ഖനമുള്ളതും പ്രയോഗങ്ങള്‍ സുഗ്രാഹ്യവും ശൈലികള്‍ അത്യാകര്‍ഷണീയവുമാണ്. അറബി ലിപികളിലെ സാരള്യവും ഉച്ചാരണത്തിലെ ലാളിത്യവും അറബിയെ കൂടുതല്‍ ജനസമ്പര്‍ക്കമുള്ളതാക്കുന്നു. കേവലം ശബ്ദങ്ങളില്‍ പോലും വലിയ ആശയ പ്രപഞ്ചങ്ങള്‍ ഉള്‍ക്കൊള്ളിക്കാനുള്ള ഈ ഭാഷയുടെ സവിശേഷത അപാരമാണ് . അറബി ഭാഷയുടെ മഹത്വവും പ്രസിദ്ധിയും വാനോളം ഉയരുന്നത് അത് ഉള്‍ക്കൊള്ളുന്ന മഹത്തായ സംസ്കാരിക ബോധത്തെ കൂടി കണക്കിലെടുക്കുമ്പോഴാണ്. സാഹിത്യ സംസ്കാരം അതിന്റെ ഉച്ചസ്ഥായിയിലെത്തിയ കാലത്താണ് വിശുദ്ധ ഖുര്‍ആന്‍ അറബി ഭാഷയില്‍ പ്രവാചകര്‍ മുഹമ്മദ് (സ)ക്ക്  അവതീര്‍ണ്ണമാവുന്നത്. ലോകത്ത് മുഴുവന്‍ വെളിച്ചം വിതറാന്‍ അവതരിച്ച ദൈവ പ്രോക്തമായ ഈ ഗ്രന്ഥം അറബിയിലായതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല. ഖുര്‍ആനിനെ തുടര്‍ന്ന് ഹദീസുകള്‍, കര്മ്മ ശാസ്ത്ര ഗ്രന്ഥങ്ങള്‍, തഫ്സീറുകള്‍, തസ്വവ്വുഫ് ഗ്രന്ഥങ്ങള്‍ തുടങ്ങി ഇസ്‍ലാമിക പഠന ശാഖകള്‍ ഒന്നടങ്കം ഈ ഭാഷയുടെ ഗഹനതക്കും വിജ്ഞാന വൈപുല്യത്തിനും ഹേതുവാകുകയായിരുന്നു. അബ്ബാസീ കാലഘട്ടം അറബി ഭാഷയുടെ സുവര്‍ണ കാലഘട്ടമായിരുന്നു. സാഹിത്യ രംഗം തന്നെ ശാഖോപ ശാഖകാളിലായി തിരിഞ്ഞതും, ശാസ്ത്ര സാങ്കേതിക ആധ്യാത്മിക രംഗങ്ങളിലെ അവലംബ കൃതികളും അറബി ഭാഷയില്‍ വിരചിതമായതും പുരാതന നാഗരികതകളായ ഗ്രീസ്, സുമേറിയ, ബാബിലോണ്‍ തുടങ്ങിയ ജനസമൂഹങ്ങളില്‍ നിന്നും തത്വചിന്ത, തര്‍ക്കശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലുള്ള അനേകം ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടതും ഈ കാലത്താണ്. ഇത് അറബി ഭാഷയുടെ വളര്‍ച്ചക്കും വികാസത്തിനും ആക്കം കൂട്ടിയെന്നത് പ്രത്യേകം സ്മരണീയമാണ്. ഇന്ന് ശാസ്ത്ര ലോകം അവലംബമായി കാണുന്ന മിക്ക ഗ്രന്ഥങ്ങളും അറബി ഭാഷയുമായി അഭേദ്ധ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് വസ്തുത. യൂറോപ്യന് യൂണിവേഴ്സിറ്റികളില് വൈദ്യ ശാസ്ത്രത്തിന്റെ മൂല ഗ്രന്ഥമായി കണക്കാക്കുന്നത് അറബിയില് വിരചിതമായ അല്‍ ഖാനൂനു ഫി ത്വിബ്ബി എന്ന ഇബ്നു സീനയുടെ വൈദ്യ ശാസ്ത്ര ഗ്രന്ഥമാണെന്ന് ഇന്ന് ആര്‍ക്കാണറിയുക. ആല്‍ജിബ്ര കണ്ടുപിടിച്ച ഖവാരിസ്മി, അരിസ്റ്റോട്ടിലിന്റെ ദാര്‍ശനിക ചിന്തകളെ സുഗ്രാഹ്യമാക്കി അറബിയില്‍ ഗ്രന്ഥ രചന നടത്തിയ ഇബ്നു റുഷ്ദും നാല്‍പത് വര്‍ഷം ഇന്ത്യന്‍ ജനതയോടൊപ്പം കഴിച്ചു കൂട്ടി ആര്‍ഷ ഭാരത ദര്‍ശനങ്ങളെ പഠിക്കുകയും വ്യത്യസ്തങ്ങളായ വൈജ്ഞാനിക മേഖലകളില്‍ അവഗാഹം നേടി നൂറിലധികം ഗ്രന്ഥങ്ങള്‍ അറബി ഭാഷയില്‍ രചിച്ചു അല്‍-ബിറൂനിയുമെല്ലാം അറബ് ഭാഷയുടെ വൈജ്ഞാനിക സാധ്യതകളെ പില്‍ക്കാലത്ത് പ്രദീപ്തമാക്കിയവരാണ്. ലോകത്ത് വൈജ്ഞാനിക നവോത്ഥാനത്തിന്റെ ചരിത്രം പരതുന്നവര്‍ക്ക് അറബ് ഭാഷയുടെയും അതിന്റെ അനന്യ സാധാരണമായ അടയാളപ്പെടുത്തലുകളെയും അവഗണിക്കാന്‍ സാധ്യമല്ല. മറ്റേതൊരു ഭാഷയെക്കാളും വിജ്ഞാനത്തിന്റെ കലവറകളെ ഒളിപ്പിച്ചു വെച്ച ഈ ഭാഷ അനുദിനം വളര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുകയാണ്. അടിത്തറകളില്‍ വിള്ളലുകളുണ്ടാക്കി ഭാഷകള്‍ പരിഷ്കരിക്കപ്പെടുകയും പരിണാമങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്യുന്ന ഈ കാലത്തും പൈതൃകങ്ങളുടെയും പാരമ്പര്യത്തന്റെയും ബലിഷ്ഠമായ ഉരുക്കു തറകളില്‍ അറബി വികസിച്ചു കൊണ്ടേയിരിക്കുകയാണ്. ഷേക്സ്പി‍യറിയന്‍ സാഹിത്യങ്ങളും ലാറ്റിന്‍ പഴഞ്ചൊല്ലുകളും പുരാണ മലയാളവും വായനക്കാരനില്‍ അന്യതാ ബോധവും കൌതുകവും അമ്പരപ്പും പടര്‍ത്തുമ്പോള്‍ ആയിരം വര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള അറബ് ഭാഷാ കൃതികളെ നാമിന്നും അനായാസേന വായിച്ചെടുക്കുന്നു. അറബി ഭാഷ കേവലമായ വാര്‍ത്താ വിനിമയോപാധി എന്നതിനേക്കാളുപരി അതുള്‍ക്കൊള്ളുന്ന വിശ്വ മഹാ സംസ്കാരത്തിന്റെ പരിച്ഛേദം കൂടിയാണ്. അറബി ഭാഷ ഒരേ സമയം സംസ്കാരവും ജീവിത ചിന്തയുമാണ്. അള്‍ജീരിയയില്‍ അധിനിവേശം നടത്തിയ ഫ്രഞ്ച് സാമ്രാജ്യത്വം തങ്ങളുടെ കല്‍പിത ഗവണ്‍മെന്റിനെ അവിടെ അവരോധിച്ചു കൊണ്ട് നടത്തിയ പ്രഖ്യാപനം ഇങ്ങനെയായിരുന്നു. അള്‍ജീരിയന്‍ ജനത ഖുര്‍ആന്‍ വായിക്കുകയും അറബി സംസാരിക്കുകയും ചെയ്യുന്നിടത്തോളം അവരെ പൂര്‍ണമായി അടിച്ചമര്ത്താന്‍ നമുക്ക് കഴിയില്ല. അത് കൊണ്ട് ആദ്യം അവരുടെ ഹൃദയങ്ങളില്‍ നിന്നു ഖുര്‍ആനിനെയും നാവുകളില്‍ നിന്ന് അറബിയേയും പിഴുതെറിയേണ്ടിയിരിക്കുന്നു. അറബി ഭാഷയെയും അതിന്റെ അന്ത സത്തയേയും തിരിച്ചറിയാന്‍ ശത്രുക്കള്ക്ക് പോലും കഴിഞ്ഞിരിക്കുന്നു. അറബി ഭാഷയുടെ നാനാ വിധങ്ങളായ സാധ്യതകളിലേക്ക് മിഴി തുറക്കാന് ഈ ഭാഷാ ദിനം നമുക്ക് സഹായകമാകട്ടെ .....

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter