അധ്യായം 3. സൂറ ആലു ഇംറാന്‍ (Ayath 46-52) പിറവിയുടെ സുവിശേഷം, ദൃഷ്ടാന്തങ്ങളും

ഈസാ നബി عليه السلام ന്‍റെ ജന്മവുമായി ബന്ധപ്പെട്ട സന്തോഷവാര്‍ത്ത മലക്കുകള്‍, ഉമ്മ മറിയം ബീവി رضي الله عنها യെ അറിയിച്ചതാണല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞിരുന്നത്. ദുന്‍യാവിലും ആഖിറത്തിലും വലിയ സ്ഥാനമാനങ്ങളുള്ള ആളായിരിക്കും എന്നുതുടങ്ങി മഹാനവര്‍കളുടെ ചില ഗുണവിഷേണങ്ങളും അവിടെ പറഞ്ഞിരുന്നു. ഇനി മറ്റു ചില പ്രത്യേതകള്‍ കൂടി പറയുകയാണ്.

وَيُكَلِّمُ النَّاسَ فِي الْمَهْدِ وَكَهْلًا وَمِنَ الصَّالِحِينَ (46)

തൊട്ടിലില്‍ വെച്ചു തന്നെ ജനങ്ങളോടു സംസാരിക്കും; മധ്യവയസ്‌കനാകുമ്പോഴും. സദ്‌വൃത്തരില്‍ പെട്ടവനുമാണദ്ദേഹം.

 

ഈസാനബിعليه السلام തൊട്ടിലില്‍ കിടക്കുമ്പോള്‍ സംസാരിച്ചത് സൂറത്തു മര്‍യമില്‍ വിശദമായി പറയുന്നുണ്ട്. പ്രസവം കഴിഞ്ഞ് മര്‍യം ബീവി(رضي الله عنها) കുട്ടിയുമായി കുടുംബക്കാരുടെ അടുത്തേക്ക് ചെന്നപ്പോള്‍ അവരാകെ അത്ഭുതപ്പെട്ടുപോയി. പിഴച്ചവളാണെന്ന് പറഞ്ഞ് വ്യഭിചാരാരോപണം വരെ നടത്തി. ആ സമയത്താണ് ഉമ്മയെ പ്രതിരോധിച്ചുകൊണ്ട്, കൈക്കുഞ്ഞായ ഈസാ നബി  عليه السلام  സംസാരിച്ചത്. സൂറത്തു മര്‍യമിലെ നാല് സൂക്തങ്ങളില്‍ (30-33) ആ സംസാരം പറയുന്നുണ്ട്.

وَيُكَلِّمُ النَّاسَ فِي الْمَهْدِ وَكَهْلًا

ഒരു ദൃഷ്ടാന്തമെന്ന നിലക്ക് ശൈശവത്തിലും, പ്രവാചനകനും ദൈവ ദൂതനുമെന്ന നിലക്ക് വലുപ്പത്തിലും സംസാരിക്കുമെന്നാണിവിടെ പറഞ്ഞത്.

كَهْلًا (മധ്യവയസ്കത) എന്ന പദം 30 മുതല്‍ 40 വരെയുള്ള പ്രായത്തിനാണുപയോഗിക്കുക. അതായത് യൗവനത്തിന്‍റെ പൂര്‍ണത നേടുന്ന ഘട്ടം. 33 വയസ്സായ ശേഷം ഈസാ നബിعليه السلام വാനലോകത്തേക്കുയര്‍ത്തപ്പെട്ടിട്ടുണ്ടല്ലോ.

كَهْلًا എന്നതുകൊണ്ട്, വാനലോകത്തുനിന്ന് ഇറങ്ങിവരുന്ന സന്ദര്‍ഭമാണ് ഉദ്ദേശ്യമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എങ്ങനെയായാലും, ഈസാ നബി عليه السلام ന്‍റെ ജീവിതത്തിന്‍റെ വിവിധഘട്ടം ചൂണ്ടിക്കാണിച്ച് മഹാനവര്‍കള്‍ ഒരു മനുഷ്യന്‍ തന്നെയായിരുന്നുവെന്ന് തെളിയിക്കുകയാണ്.

അടുത്ത ആയത്ത് 47

കുട്ടിയുമുണ്ടാകുമെന്ന സന്തോഷവാര്‍ത്ത കേട്ടപ്പോള്‍, സകരിയ്യാ നബിعليه السلام അത്ഭുതപ്പെട്ടതുപോലെ മര്‍യം ബീവി(رضي الله عنها)യും ആശ്ചര്യപ്പെടുകയാണ്.

 

വല്ലാത്ത പരിഭ്രമം! കല്യാണം കഴിഞ്ഞിട്ടില്ല, ഒരു പുരുഷന്‍ ഇതുവരെ തൊട്ടിട്ടില്ല! ഇത്തരമൊരു സാഹചര്യത്തില്‍ കുട്ടിയുണ്ടാകുമെന്ന് പറഞ്ഞാല്‍ ആരാണ് പരിഭ്രമിക്കാതിരിക്കുക?

 

അല്ലാഹു ഉദ്ദേശിക്കുന്നതെന്തും അവന്‍ നടപ്പില്‍ വരുത്തുമെന്ന്, അതിനവന് തീര്‍ച്ചയായും കഴിയുമെന്ന്, സകരിയ്യാ (عليه السلام) നെപ്പോലെത്തന്നെ മര്‍യം ബീവി رضي الله عنها ക്കും അറിയാം. പക്ഷേ സാധാരണഗതിയില്‍, പുരുഷനുമായി ശാരീരിക ബന്ധമുണ്ടായിട്ടല്ലാതെ കുഞ്ഞുണ്ടായ സംഭവം കേട്ടുകേള്‍വിയില്ലല്ലോ. അതുകൊണ്ട് സ്വാഭാവികമായും അത്ഭുതം തോന്നിപ്പോയി, എങ്ങനെയാണെന്നറിയാന്‍ ആഗ്രഹവുമുണ്ടായി. അത് ചോദിക്കുകയും ചെയ്തു.

 

ചോദ്യത്തിനു മറുപടി കിട്ടി: ‘അതെ, കാര്യം അങ്ങനെയൊക്കെത്തന്നെ. അല്ലാഹു എന്തു ഉദ്ദേശിക്കുന്നുവോ അതവന്‍ സൃഷ്ടിക്കുന്നു. ഏതൊരു കാര്യവും- അതു പ്രകൃതി സാധാരണമാവട്ടെ, അല്ലാത്തതാവട്ടെ-ഉണ്ടാവണമമെന്ന് അവന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ അത് ഉണ്ടാകണമെന്ന് അതിനോട് കല്‍പിക്കുകയേ വേണ്ടൂ. അതുണ്ടാകും.’

 

قَالَتْ رَبِّ أَنَّىٰ يَكُونُ لِي وَلَدٌ وَلَمْ يَمْسَسْنِي بَشَرٌ ۖ قَالَ كَذَٰلِكِ اللَّهُ يَخْلُقُ مَا يَشَاءُ ۚ إِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُنْ فَيَكُونُ (47)

മര്‍യം പ്രതികരിച്ചു: നാഥാ, ഒരു പുരുഷനും സ്പര്‍ശിച്ചിട്ടില്ലെന്നിരിക്കെ എനിക്കെങ്ങനെ കുട്ടി ജനിക്കും? അവന്‍ മറുപടി നല്‍കി: അതൊക്കെ ശരി തന്നെ; താനുദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. എന്തെങ്കിലും തീരുമാനിച്ചു കഴിഞ്ഞാല്‍ അവന്‍ അതിനോട് ഉണ്ടാവുക എന്നു കല്‍പിക്കും; ഉടനെയതു സംഭവിക്കുന്നു.

 

كَذَٰلِكِ اللَّهُ يَخْلُقُ مَا يَشَاءُ

ഇവിടെ 'അല്ലാഹു ഉദ്ദേശിക്കുന്നത് അവന്‍ ചെയ്യും' എന്നു പറയാതെ 'അവന്‍ സൃഷ്ടിക്കും' എന്ന് പറഞ്ഞത് പ്രത്യകം ശ്രദ്ധിക്കണം.  തെറ്റിദ്ധാരണ വരാതിരിക്കാനാണിങ്ങനെ പറഞ്ഞത്. അതായത് ഈസാ നബിعليه السلام ദൈവമോ ദൈവപുത്രനോ അല്ല, അല്ലാഹു സൃഷ്ടിച്ച ഒരു മനുഷ്യനാണ് എന്ന് മനസ്സിലാക്കിത്തരാന്‍ വേണ്ടി.

 

إِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُنْ فَيَكُونُ

'ഉണ്ടാവുക' എന്ന് അല്ലാഹു പറയുന്നു എന്നുവെച്ചാല്‍ ആ വാക്ക് പറയണമെന്നല്ല ഉദ്ദേശ്യം. അവന്‍റെ വേണ്ടുക സംഭവിക്കുക എന്നാണ്.

 

അടുത്ത ആയത്ത് 48, 49

 

ഇടക്കുവെച്ച്, മര്‍യം رضي الله عنها യുടെ ചോദ്യവും അതിന്‍റെ ഉത്തരവും പറഞ്ഞ ശേഷം, നേരത്തെ മലക്കുകളറിയിച്ച ആ സന്തോഷവാര്‍ത്തയുടെ ബാക്കി തുടരുകയാണ്. ജനിക്കാന്‍ പോകുന്ന കുട്ടി രുണ്ട് ലോകത്തും പ്രമുഖനായിരിക്കും, ശിശുവായിരിക്കുമ്പോഴും മദ്ധ്യവയസ്‌കനായിരിക്കുമ്പോഴും  ജനങ്ങളോട് സംസാരിക്കും എന്നും മറ്റും മലക്കുകള്‍ മര്‍യം  رضي الله عنهاയോട് സന്തോഷവാര്‍ത്ത അറിയിച്ചത് 45,46 ആയത്തുകളില്‍ പഠിച്ചല്ലോ.

 

ഇനി പറയുന്നത്, മഹാനവര്‍കള്‍ക്ക് വേദജ്ഞാനങ്ങളും തത്വജ്ഞാനങ്ങളും പഠിപ്പിച്ചു കൊടുക്കും, ഇസ്‌റാഈല്യരിലേക്കുള്ള റസൂലായിരിക്കും എന്നാണ്. അതോടൊപ്പം, മഹാനവര്‍കളുടെ ദൗത്യത്തിന്‍റെ പ്രത്യേക ദൃഷ്ടാന്തങ്ങള്‍ എന്തൊക്കെയാണെന്നുകൂടി പറയുന്നുണ്ട്.  പ്രധാന ദൗത്യ വിഷയങ്ങള്‍ എന്താണെന്നും വിവരിക്കുന്നുണ്ട്.

 وَيُعَلِّمُهُ الْكِتَابَ وَالْحِكْمَةَ وَالتَّوْرَاةَ وَالْإِنْجِيلَ(48)

അവന്‍ അദ്ദേഹത്തിനു വേദഗ്രന്ഥവും തത്ത്വജ്ഞാനവും തൗറാത്തും ഇന്‍ജീലും പഠിപ്പിക്കുന്നതാണ്.  

 

ജനിക്കാനിരിക്കുന്ന കുട്ടി സമുന്നതനും ശ്രേഷ്ഠനും യോഗ്യനുമൊക്കെയായിരിക്കും.

 

മൂസാനബിعليه السلامന് അവതരിപ്പിച്ചുകൊടുത്ത തൗറാത്തില്‍ ഈസാനബിعليه السلامന് നല്ല അവഗാഹമുണ്ടായിരുന്നുവെന്നു മാത്രമല്ല, മനഃപാഠം തന്നെ ആയിരുന്നു. ഇന്‍ജീല്‍ പിന്നെ മഹാനവര്‍കള്‍ക്കുതന്നെ അവതരിച്ചതാണല്ലോ. അത് ജനങ്ങള്‍ക്ക് പഠിപ്പിച്ചുകൊടുക്കലാണല്ലോ സുപ്രധാന ദൗത്യവും. അപ്പോള്‍പിന്നെ ഇന്‍ജീലിലെ പ്രാഗത്ഭ്യത്തെപ്പറ്റി പറയേണ്ടതില്ല. അതേതായാലും മനഃപാഠം തന്നെ.

 

അതുകൊണ്ടാണ്, വേദഗ്രന്ഥങ്ങളെപ്പറ്റി ആദ്യം പൊതുവില്‍ പറഞ്ഞ്, പിന്നെ തൗറാത്തും ഇന്‍ജീലും പ്രത്യേകം എടുത്തുപറഞ്ഞത്. ഈ രണ്ട് വേദഗ്രന്ഥങ്ങളും മനഃപാഠമായിരുന്നു.

 

 وَيُعَلِّمُهُ الْكِتَابَ وَالْحِكْمَةَ

الكِتَاب എന്ന വാക്കില്‍, എല്ലാ വേദഗ്രന്ഥങ്ങളും പൊതുവെ ഉള്‍പ്പെട്ടു. വേദഗ്രന്ഥങ്ങള്‍ക്കുപുറമെ ലഭിക്കുന്ന വിജ്ഞാനങ്ങളെല്ലാം الحكمة എന്ന വാക്കിലും ഉള്‍പ്പെട്ടു.

 

 وَرَسُولًا إِلَىٰ بَنِي إِسْرَائِيلَ أَنِّي قَدْ جِئْتُكُمْ بِآيَةٍ مِنْ رَبِّكُمْ ۖ أَنِّي أَخْلُقُ لَكُمْ مِنَ الطِّينِ كَهَيْئَةِ الطَّيْرِ فَأَنْفُخُ فِيهِ فَيَكُونُ طَيْرًا بِإِذْنِ اللَّهِ ۖ وَأُبْرِئُ الْأَكْمَهَ وَالْأَبْرَصَ وَأُحْيِي الْمَوْتَىٰ بِإِذْنِ اللَّهِ ۖ وَأُنَبِّئُكُمْ بِمَا تَأْكُلُونَ وَمَا تَدَّخِرُونَ فِي بُيُوتِكُمْ ۚ إِنَّ فِي ذَٰلِكَ لَآيَةً لَكُمْ إِنْ كُنْتُمْ مُؤْمِنِينَ (49)

 

ഇസ്രാഈല്യരിലേക്കുള്ള ദൂതനായാണു താന്‍ നിയുക്തനാകുന്നത്. അവരോടദ്ദേഹം ഇങ്ങനെ പ്രഖ്യാപിക്കും: നിങ്ങളുടെ നാഥന്‍റെ പക്കല്‍ നിന്നുള്ള ദൃഷ്ടാന്തവുമായാണ് ഞാന്‍ വന്നിരിക്കുന്നത്. അതായത് പക്ഷിയുടെ ആകൃതിയിലൊന്ന് ഞാന്‍ നിങ്ങള്‍ക്കുണ്ടാക്കിത്തരും. എന്നിട്ടതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്‍റെ അനുമതിയോടെ അത് സാക്ഷാല്‍ പക്ഷിയാകും. അവന്‍റെ അനുമതിയോടെ ഞാന്‍ ജന്മാന്ധനെയും വെള്ളപ്പാണ്ടുകാരനെയും സുഖപ്പെടുത്തുകയും മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്യും. വീടുകളില്‍ നിങ്ങള്‍ സൂക്ഷിച്ചു വെക്കുന്നതും ഭക്ഷിക്കുന്നതും ഞാന്‍ പറഞ്ഞുതരും. വിശ്വാസികളാണെങ്കില്‍ ഇതിലൊക്കെ നിങ്ങള്‍ക്ക് വലിയ ദൃഷ്ടാന്തമുണ്ട്.

വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ഈ ആയത്തിലുള്ളത്. ആദ്യം പറയുന്നത് മഹാനായ ഈസാعليه السلام ഇസ്രാഈല്യരിലേക്കുള്ള പ്രവാചകനാണ് എന്നാണ്. നസ്വാറാക്കള്‍ വാദിക്കുന്ന പോലെയല്ല കാര്യം. മറ്റു പ്രവാചകന്മാരെപ്പോലെ ഒരു പ്രവാചകന്‍ മാത്രമാണ് മഹാനവര്‍കള്‍.

 

അല്ലാഹു പറയുന്നു: ഈസ ബ്‌നു മര്‍യം പറഞ്ഞ സന്ദര്‍ഭം സ്മരണീയമത്രെ-ഹേ ഇസ്രാഈല്യരേ, ഞാന്‍ നിങ്ങളിലേക്ക് നിയുക്തനായ ദൈവദൂതനാകുന്നു. (സൂറ സ്വഫ്ഫ് 5).

 

ഈ വസ്തുത മനസ്സിലാക്കിയിട്ടാണ് ഒരുപാട് പുരോഹിതര്‍ തിരുനബി  صلى الله عليه وسلم യെ അംഗീകരിച്ചതും മുസ്‍ലിംകളായതും.

 

ഇനി മഹാനവര്‍കള്‍ക്ക് നല്‍കപ്പെട്ട ദൃഷ്ടാന്തങ്ങളെക്കുറിച്ചാണ് (മുഅ്ജിസത്തുകള്‍) പറയുന്നത്.

أَنِّي قَدْ جِئْتُكُمْ بِآيَةٍ مِنْ رَبِّكُمْ ۖ

അല്ലാഹുവിന്‍റെ ദൂതനാണ് താനെന്നതിന് തെളിവായി ചില അത്ഭുത ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുക്കും. പ്രവാചകന്മാര്‍ അത്തരം കാലോചിതമായ പല അമാനുഷിക ദൃഷ്ടാന്തങ്ങളും കാണിക്കാറുണ്ടല്ലോ.

 

മൂസാ നബി (عليه السلام)യുടെ കാലം ‘സിഹ്‌റ്’ പ്രചുരപ്രചാരം നേടിയ കാലമായിരുന്നല്ലോ. അതുകൊണ്ടാണ് സിഹ്റിനെ വെല്ലുന്ന പ്രധാന ദൃഷ്ടാന്തങ്ങള്‍ കൊടുത്തത്. തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലം സാഹിതീയമായി വളരെ ഔന്നത്യത്തിലായിരുന്നു. അതുകൊണ്ടാണ് സാഹിത്യകാരന്മാരെ വെല്ലുന്ന വിശുദ്ധ ഖുര്‍ആന്‍ അവിടത്തേക്ക് പ്രധാന മുഅ്ജിസത്തായി നല്‍കിയത്.

 

തത്വശാസ്ത്രവും  വൈദ്യശാസ്ത്രവും വളരെ പുരോഗമിച്ച കാലമായിരുന്നു ഈസാ നബി (عليه السلام)യുടേത്. അതുകൊണ്ടുതന്നെ, ശാസ്ത്രീയമായ കഴിവുകളെയെല്ലാം വെല്ലുന്ന തരത്തിലുള്ള മുഅ്ജിസത്തുകളായിരുന്നു മഹാനവര്‍കള്‍ക്ക് നല്‍കിയത്.

 

പ്രവാചകത്വവും സത്യസന്ധതയും സ്ഥാപിക്കുക മാത്രമല്ല ഇത്തരം മുഅ്ജിസുത്തകളിലൂടെ ലക്ഷീകരിക്കുന്നത്. മറ്റൊരു രക്ഷ്യം കൂടിയുണ്ട്. അതായത്, പലരും ചൂണ്ടിക്കാട്ടിയ പോലെ, ജീവനില്ലാത്ത വസ്തുവിന് ജീവന്‍ നല്‍കുക, മരിച്ചവരെ ജീവിപ്പിക്കുക, അദൃശ്യകാര്യങ്ങള്‍ പറയുക മുതലായ കാര്യങ്ങള്‍, സൃഷ്ടികളില്‍പെട്ട ഒരാളിലൂടെത്തന്നെ പ്രകടമാക്കാന്‍ കഴിയുന്ന അല്ലാഹുവിന്, ആരിലൂടെയാണോ അത്തരം മുഅ്ജിസത്തുകള്‍ പ്രകടമായത്, അയാളെത്തന്നെ  അസാധാരണമായി, പിതാവില്ലാതെ ജനിപ്പിക്കാനും കഴിയുമല്ലോ.

 

ഇവിടെ എണ്ണിപ്പറഞ്ഞ മുഅ്ജിസത്തുകള്‍ നോക്കാം:

 

أَنِّي أَخْلُقُ لَكُمْ مِنَ الطِّينِ كَهَيْئَةِ الطَّيْرِ فَأَنْفُخُ فِيهِ فَيَكُونُ طَيْرًا بِإِذْنِ اللَّهِ

കളിമണ്ണുകൊണ്ട് പക്ഷിയുടെ ആകൃതിയില്‍ ചില രൂപങ്ങളുണ്ടാക്കി അതില്‍ ഊതും. അപ്പോള്‍ അത് ജീവനുള്ള പക്ഷിയായി പറന്നുപോകും.

 

وَأُبْرِئُ الْأَكْمَهَ وَالْأَبْرَصَ وَأُحْيِي الْمَوْتَىٰ بِإِذْنِ اللَّهِ ۖ

ജന്മനാ ഉള്ള അന്ധത, വെള്ളപ്പാണ്ട് എന്നീ മാറാവ്യാധികള്‍ സുഖപ്പെടുത്തും.

മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്യും.

 

وَأُنَبِّئُكُمْ بِمَا تَأْكُلُونَ وَمَا تَدَّخِرُونَ فِي بُيُوتِكُمْ

ജനങ്ങള്‍ തിന്നുന്നത്, വീടുകളിലവര്‍ സൂക്ഷിച്ചുവെക്കുന്നത് പോലെയുള്ള ചില മറഞ്ഞ കാര്യങ്ങള്‍ തുറന്നുപറയും.

 

ഇതെല്ലാം ചെയ്യുന്നത് ദൈവമായതുകൊണ്ടല്ല. അല്ലാഹുവിന്‍റെ അനുമതിയോടുകൂടിയാണ് എന്ന് പ്രത്യേകം ആളുകളെ ബോധ്യപ്പെടുത്തിയിരുന്നു. ആളുകള്‍ തെറ്റിദ്ധരിക്കരുതെന്ന് കരുതി എപ്പോഴുമത് ഊന്നിപ്പറയുകയും ചെയ്തിരുന്നു. بِإِذْنِ اللَّهِ  എന്ന് ഇവിടെ ആവര്‍ത്തിച്ചു പറഞ്ഞത് അതുകൊണ്ടാണ്.

 

ഇത്തരം അമാനുഷിക കാര്യങ്ങളെല്ലാം അമ്പിയാക്കളില്‍ നിന്നുണ്ടാകാവുന്ന മുഅ്ജിസത്തുകളാണ്. ഇതെല്ലാം ഔലിയാക്കളില്‍ നിന്ന്, കറാമത്ത് എന്ന നിലക്കും ഉണ്ടാകാം. മനുഷ്യരില്‍ നിന്ന് സാധാരണ ഉണ്ടാകുന്ന പ്രവൃത്തികള്‍ അല്ലാഹു സൃഷ്ടിക്കുന്നതും അവന്‍റെ വേണ്ടുകയും അറിവുമനുസരിച്ച് സംഭവിക്കുന്നതും ആയതുപോലെതന്നെ, അമ്പിയാക്കളില്‍ നിന്നും ഔലിയാക്കളില്‍ നിന്നും ഉണ്ടാകുന്ന അസാധാരണ സംഭവങ്ങളും അവന്‍റെ അറിവും വേണ്ടുകയും അനുസരിച്ച് അല്ലാഹുതന്നെ സൃഷ്ടിക്കുന്നതാണ്.

അടുത്ത ആയത്ത് 50

 

ഈസാ നബി عليه السلام, തന്‍റെ നിയോഗത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിവരിക്കുകയാണ്. പ്രധാനമായും രണ്ടു കാര്യങ്ങളാണത്:

 

ഒന്ന്: തന്‍റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കണം. മഹാനവര്‍കള്‍ തൗറാത്തിന്‍റെ തത്വങ്ങളെ അംഗീകരിക്കുകയും അതിലെ നിയമ നടപടികള്‍ പിന്‍പറ്റുകയും അത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മഹാനവവര്‍കള്‍ക്കുതന്നെ അവതരിച്ച ഇന്‍ജീല്‍ ഒരു പുതിയ നിയമസംഹിതയായിരുന്നില്ല. ഉപദേശങ്ങള്‍, താക്കീതുകള്‍, ഉപമകള്‍ തുടങ്ങിയവയായിരുന്നു അതിലെ പ്രധാന ഉള്ളടക്കം.

الإِنْجِيلَ എന്ന വാക്കിനുതന്നെ സുവിശേഷം എന്നാണര്‍ത്ഥം. ഇത് ഈസാനബിعليه السلامന്‍റെ തന്നെ വാക്കുകളിലൂടെ ബൈബ്ളില്‍ ഉദ്ധരിച്ചിട്ടുണ്ട്. ‘ഞാന്‍ ന്യായപ്രമാണത്തെ (തൗറാത്തിനെ) യോ, പ്രവാചകന്മാരെയോ നീക്കേണ്ടതിന് വന്നു എന്നു നിരൂപിക്കരുത്. നീക്കുവാനല്ല, നിവൃത്തിപ്പാനത്രെ ഞാന്‍ വന്നത്. സത്യമായിട്ട് ഞാന്‍ നിങ്ങളോട് പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും വരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍ നിന്നു ഒരു വള്ളിയെങ്കിലും പുള്ളിയെങ്കിലും ഒരു നാളും ഒഴിഞ്ഞുപോകയില്ല’. (മത്തായി, 5,17,18)

രണ്ട്: ഇസ്‌റാഈല്യര്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരുന്ന ചില കാര്യങ്ങള്‍, മഹാനവര്‍കള്‍ അല്ലാഹുവിന്‍റെ നിര്‍ദ്ദേശപ്രകാരം അവര്‍ക്ക് അനുവദനീയമാക്കിക്കൊടുക്കും. തൗറാത്തിലെ ചില ശരീഅത്ത് നിയമങ്ങള്‍ ഈസാനബിعليه السلام ദുര്‍ബലപ്പെടുത്തിയിട്ടുണ്ട് (ഇബ്‌നു കസീര്‍).

ഇപ്പറഞ്ഞത്, ഈസാനബിعليه السلام തൗറാത്തിനെ ശരിവെക്കുന്നവരാണ് എന്ന് പറഞ്ഞതിനെതിരല്ല. കാരണം, ഒരു വേദം മറ്റൊരു വേദത്തെ ശരിവെക്കുന്നു എന്ന് പറഞ്ഞാല്‍, ആദ്യവേദത്തിലെ മുഴുവന്‍ വിശ്വാസാചാരങ്ങളും അപ്പടി നിലനിര്‍ത്തുന്നു എന്നല്ല ഉദ്ദേശ്യം. മറിച്ച്, ആദ്യവേദത്തിലെ നിയമവിധികളെല്ലാം അടുത്ത വേദം വരുന്നതുവരെ ശരിയായിരുന്നുവെന്ന് സമ്മതിച്ചു എന്നാണ്.

 

ആദ്യവേദത്തിലെ കാലഹരണം വന്ന ചില നിയമങ്ങളില്‍ ഭേദഗതി വരുത്താം. അതിനെതിരല്ല ഇപ്പറഞ്ഞത്. ആദ്യവേദത്തിലെ നിയമവിധികള്‍ അപ്പടി നിലനിര്‍ത്തുകയാണെങ്കില്‍ മറ്റൊരു വേദം അവതരിക്കേണ്ട ആവശ്യംതന്നെയില്ലല്ലോ. പക്ഷേ, ഭേദഗതി അടിസ്ഥാനപരമായ കാര്യങ്ങളിലായിരിക്കില്ല എന്ന് പ്രത്യേകം മനസ്സിലാക്കേണ്ടതാണ്.

 

 وَمُصَدِّقًا لِمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَلِأُحِلَّ لَكُمْ بَعْضَ الَّذِي حُرِّمَ عَلَيْكُمْ ۚ وَجِئْتُكُمْ بِآيَةٍ مِنْ رَبِّكُمْ فَاتَّقُوا اللَّهَ وَأَطِيعُونِ (50)

എന്‍റെ മുമ്പാകെയുള്ള തൗറാത്ത് ശരിവെച്ചും നിങ്ങള്‍ക്കു നിഷിദ്ധമായ ചില കാര്യങ്ങള്‍ അനുവദനീയമാക്കാനും ആണ് എന്‍റെ നിയോഗം. നാഥങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവുമായാണ് ഞാന്‍ വന്നിരിക്കുന്നതെന്നതിനാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക.

 

 إِنَّ اللَّهَ رَبِّي وَرَبُّكُمْ فَاعْبُدُوهُ ۗ هَٰذَا صِرَاطٌ مُسْتَقِيمٌ (51)

എന്‍റെയും നിങ്ങളുടെയും നാഥന്‍ അല്ലാഹുവാകയാല്‍ അവനെ നിങ്ങളാരാധിക്കുക-ഇതാണ് ഋജുവായ പന്ഥാവ്.

 

وَجِئْتُكُمْ بِآيَةٍ مِنْ رَبِّكُمْ فَاتَّقُوا اللَّهَ وَأَطِيعُونِ 

‘നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് ഞാന്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തവും കൊണ്ടുവന്നിരിക്കുന്നു’വെന്നു ആവര്‍ത്തിച്ചു പറഞ്ഞതിനു ശേഷം, എല്ലാ പ്രവാചകന്മാരും പ്രധാനമായി പറഞ്ഞ കാര്യം, ഈസാ നബി عليه السلامയും ഉറക്കെ പറയുകയാണ് - അതെ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം, എന്നെ അനുസരിക്കണം, എന്‍റെയും നിങ്ങളുടെയും റബ്ബ് അല്ലാഹു തന്നെയാണ്. അവനെ മാത്രം ആരാധിക്കണം, ഇതാണ് ചൊവ്വായ മാര്‍ഗം.

വളരെ വ്യക്തവും കൃത്യവുമായ ഈ ഉദ്ബോധനങ്ങള്‍ക്ക് ക്രിസ്ത്യന്‍ സമൂഹം എന്തുതന്നെ വ്യാഖ്യാനം നല്‍കിയാലും ശരി, അംഗീകൃത വേദഗ്രന്ഥങ്ങളായി അവര്‍ സ്വീകരിച്ചു വരുന്ന നിലവിലുള്ള സുവിശേഷങ്ങളില്‍ ഈ പരമാര്‍ത്ഥം ഇന്നും പലയിടത്തും ഒളിഞ്ഞുകിടപ്പുണ്ടെന്ന വസ്തുത അവര്‍ക്കുപോലും നിഷേധിക്കാന്‍ സാധ്യമല്ല.

ഉദാഹരണമായി, പിശാചിന്‍റെ ഒരു പരീക്ഷണത്തിന് വിധേയനായ അവസരത്തില്‍ യേശു അവനോട് പറയുകയാണ്: ‘സാത്താനേ, എന്നെ വിട്ടുപോ, നിന്‍റെ ദൈവമായ കര്‍ത്താവിനെ നമസ്‌ക്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ എന്ന് എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അപ്പോള്‍ പിശാച് അവനെ വിട്ടുപോയി’ (മത്തായി, 4:10,11)

ജൂത പണ്ഡിതരെ ആക്ഷേപിച്ചുകൊണ്ട് യേശു പറയുന്നു: ‘…. ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താല്‍ നിങ്ങള്‍ ദൈവവചനത്തെ ദുര്‍ബലമാക്കിയിരിക്കുന്നു. കപട ഭക്തിക്കാരായ നിങ്ങളെക്കുറിച്ച് യശയ്യാവു പറഞ്ഞതു ശരി: ’ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു എങ്കിലും അവരുടെ ഹൃദയം എങ്കല്‍ നിന്നു ദൂരത്തു അകന്നിരിക്കുന്നു. മനുഷ്യകല്‍പ്പനകളായ ഉപദേശങ്ങളെ ഇവര്‍ ഉപദേശിക്കുന്നത് കൊണ്ട് എന്നെ വ്യര്‍ത്ഥമായി ഭജിക്കുന്നു.’ (മാര്‍ക്കോസ്, 7: 5-7; മത്തായി, 15:7-9)

അടുത്ത ആയത്ത് 52

 

കുഞ്ഞ് ജനിക്കാനിരിക്കുന്നു എന്ന സന്തോഷവാര്‍ത്ത മര്‍യം ബീവി(رضي الله عنها)ക്ക് ലഭിച്ച കാര്യമാണല്ലോ തൊട്ടുമുമ്പ് പറഞ്ഞത്. അതിനുശേഷമുള്ള കാര്യങ്ങളൊന്നും ഇവിടെ പറഞ്ഞിട്ടില്ല. അതായത്, ഈസാനബിعليه السلام ജനിച്ച സംഭവവും മറ്റുമൊക്കെ. അത് സൂറത്തു മര്‍യമില്‍ വിശദമായി പറയുന്നുണ്ട്.  

 

ഇനി പറയുന്നത് ഈസാനബി عليه السلام അനുയായികളോടൊരു സാഹായാഭ്യര്‍ത്ഥന നടത്തിയ കാര്യമാണ്. അതായത്, ജൂതന്മാരടക്കമുള്ളവരുടെ ശത്രുതയും സത്യനിഷേധവും വല്ലാതെ കൂടിയപ്പോള്‍, അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന കാര്യത്തില്‍ തന്നെ സഹായിക്കാനും കൂടെ നില്‍ക്കാനും ആരുണ്ട് എന്ന് അന്വേഷിച്ച വിഷയം.

 

 فَلَمَّا أَحَسَّ عِيسَىٰ مِنْهُمُ الْكُفْرَ قَالَ مَنْ أَنْصَارِي إِلَى اللَّهِ ۖ قَالَ الْحَوَارِيُّونَ نَحْنُ أَنْصَارُ اللَّهِ آمَنَّا بِاللَّهِ وَاشْهَدْ بِأَنَّا مُسْلِمُونَ (52)

അങ്ങനെ തനിക്കവരുടെ സത്യനിഷേധസ്വഭാവം അനുഭവബോധ്യമായപ്പോള്‍ അല്ലാഹുവിങ്കലേക്കു ക്ഷണിക്കാന്‍ എന്‍റെ സഹായികളായി ആരുണ്ടെന്ന് ഈസാ നബി ചോദിച്ചു. അപ്പൊസ്തലന്മാര്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാണ് . അവനില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. പൂര്‍ണമായും അവനെ അനുസരിച്ചവരാണ് ഞങ്ങളെന്ന് അങ്ങു സാക്ഷ്യം വഹിക്കുക. 

 

ഈസാ നബി (عليه السلام) പ്രബോധനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ, ഉപദേശങ്ങള്‍ സ്വീകരിക്കാനൊന്നും കൂട്ടാക്കാതെ പലരും അവിശ്വാസത്തില്‍തന്നെ ഉറച്ചുനിന്നു. ദൗത്യം നിഷേധിക്കുക മാത്രമല്ല; മഹാനവര്‍കള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും കൊല്ലാന്‍ വരെ ശ്രമം നടത്തുകയും ചെയ്തു. ഇതെല്ലാം കണ്ടപ്പോള്‍, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ എന്നെ സഹായിക്കാന്‍ ആരുണ്ട് എന്ന് അനുയായികളോട് ചോദിച്ചു.

 

ജൂതന്മാര്‍, ഈസാനബിعليه السلامന്‍റെ ആജന്മശത്രുക്കളാണ്.

അവിടത്തെ ജനനം മുതല്‍ തന്നെ അവര്‍ ആ ശത്രുത കൊണ്ടുനടക്കുകയാണ്. പ്രവാചകനായി നിയോഗിക്കപ്പെടുക കൂടി ചെയ്തപ്പോള്‍ അവരുടെ വിദ്വേഷം ശതഗുണീഭവിച്ചു. കൊല്ലാന്‍ വരെ തീരുമാനിച്ചു. ഈസാനബിعليه السلام ഒളിവില്‍ കഴിയുക വരെ ഉണ്ടായിട്ടുണ്ട് (ഇമാം സുദ്ദി رحمه الله (.

 

ഏതായാലും ഈ സഹായാഭ്യര്‍ത്ഥനക്ക് ഹവാരികള്‍ ഉത്തരം നല്‍കി. ഈസാعليه السلامന്‍റെ ശിഷ്യന്മാര്‍ പന്ത്രണ്ട് പേരായിരുന്നു. അവരെക്കുറിച്ചാണ് ഹവാരിയ്യ് (അപ്പോസ്തലന്മാര്‍) എന്ന് പറയുന്നത്.

 

ഇബ്‌നു കസീര്‍ (رحمه الله) പറയുന്നു: ഹവാരിയ്യ് എന്നതിന്‍റെ അര്‍ത്ഥം സഹായിക്കുന്നവന്‍ എന്നാണ്. ഇതാണ് പ്രബലമായ അഭിപ്രായം. ബുഖാരിയും മുസ്‌ലിമും(رحمهما الله) ഉദ്ധരിച്ച ഒരു ഹദീസില്‍ ഈ പ്രയോഗമുള്ളത് മഹാനവര്‍‌കള്‍ ചൂണ്ടിക്കാട്ടുന്നു.

 

അഹ്‌സാബ് യുദ്ധത്തില്‍ പങ്കെടുക്കാന്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആളുകളെ ക്ഷണിച്ചപ്പോള്‍, സുബൈര്‍ (رضي الله عنه) വളരെ വേഗം ആ വിളി സ്വീകരിച്ചു. അപ്പോള്‍ തിരുമേനി പറഞ്ഞത്രേ: ‘എന്‍റെ ഹവാരിയാണ് സുബൈര്‍’!

 

അതായത്, ഈ അപ്പോസ്തലന്മാര്‍ ഈസാനബിعليه السلامയെ സഹായിച്ചതുകൊണ്ടാണ് ആ പേര് ലഭിച്ചതെന്നര്‍ത്ഥം. വെളുത്ത വസ്ത്രങ്ങള്‍ ധരിച്ചിരുന്നതുകൊണ്ടാണ് ഈ പേര് ലഭിച്ചതെന്ന മറ്റൊരു അഭിപ്രായവും ഇവിടെയുണ്ട്.

 

قَالَ الْحَوَارِيُّونَ نَحْنُ أَنْصَارُ اللَّهِ آمَنَّا بِاللَّهِ وَاشْهَدْ بِأَنَّا مُسْلِمُونَ

പരിപൂര്‍ണ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തതിനുപുറമെ ഹവാരികള്‍ ഈസാ നബി عليه السلام നോട് ഇതുകൂടി പറഞ്ഞു: ‘ഞങ്ങള്‍ യഥാര്‍ത്ഥ സത്യവിശ്വാസം സ്വീകരിച്ച മുഅ്മിനുകളാണ്, അല്ലാഹുവിന്‍റെ കല്‍പനകള്‍ നിരുപാധികം അനുസരിക്കുന്ന മുസ്‍ലിംകളുമാണ്. ഈ പ്രഖ്യാനപത്തിന് അങ്ങ്  സാക്ഷിയുമാണ്.’

----------

ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter