വഹാബിസം: ഗര്‍ഭപാത്രത്തിലെ പ്രേതബാധ

ആധുനിക കാലത്ത് ഇസ്‌ലാമിനെ തകര്‍ക്കാന്‍ പാശ്ചാത്യ കൊളോണിയല്‍ ശക്തികള്‍ പടച്ചുണ്ടാക്കിയ മൂന്നു പ്രസ്ഥാനങ്ങളായിരുന്നു ബഹായിസം, ഖാദിയാനിസം, വഹാബിസം എന്നിവ. ഇവയാകട്ടെ സ്വന്തം അനുഭവങ്ങളുടെ മൂശയില്‍ പടിഞ്ഞാറന്‍ ശക്തികള്‍ വാര്‍ത്തെടുത്തതാണു താനും. ക്രിസ്തു മതത്തിന് ഇസ്‌ലാം ഉയര്‍ത്തിയ വെല്ലുവിളിയുടെ അതേശൈലിയില്‍ ഇസ്‌ലാമിനെ തകര്‍ക്കാന്‍ പറ്റുമോയെന്ന അന്യേഷണമായിരുന്നു ബഹായിസത്തിന്റെയും ഖാദിയാനിസത്തിന്റെയും പിറവിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. യേശുവിനു ശേഷം വന്ന പ്രവാചകന്റെ പ്രസ്ഥാനം ക്രൈസ്തവതക്കേല്‍പ്പിച്ച പ്രഹരത്തിനു പകരം വീട്ടാന്‍ അന്ത്യപ്രവാചകനു ശേഷവും പ്രവാചകന്മാരെ സൃഷ്ടിക്കുക എന്ന തന്ത്രമായിരുന്നു ഇവിടെ പയറ്റിയത്. ഈ തന്ത്രമാകട്ടെ ഏറെക്കുറെ പരാജയമായിരുന്നുവെന്നു പറയാം. സമുദായം ഏകകണ്ഠമായി അംഗീകരിച്ച പ്രവാചകത്വ പരിസമാപ്തി എന്ന തത്വത്തെ ഭേതിക്കാന്‍ ബഹാഉള്ളയുടെയും മീര്‍സാ ഗുലാം അഹ്‌മദിന്റെയും പ്രവാചക നാട്യത്തിനായില്ല. മാത്രമല്ല പില്‍ക്കാലത്ത് അനുകൂല സാഹചര്യം മുതലെടുത്തുകൊണ്ട് സമുദായ മുഖ്യധാരയിലേക്ക് വരാനുള്ള ഈ പ്രസ്ഥാനങ്ങളുടെ ശ്രമങ്ങളെ അവയുടെ പ്രഭവസ്ഥാനത്തു വെച്ചുതന്നെ തകര്‍ക്കാന്‍ വിശ്വാസികള്‍ക്കാവുകയും ചെയ്തു. മൂന്നാമത്തെ പ്രസ്ഥാനമായി ഇവിടെ വിവരിച്ച വഹാബിസം ഇസ്‌ലാമിന് എല്ലാവിധ പോറലുമേല്‍പ്പിച്ചുകൊണ്ട് ഇന്നും നിലനില്‍ക്കുന്നുവെന്ന വസ്തുത ഇതിന്റെ ഉത്പത്തിക്കു പിന്നില്‍ പ്രവര്‍ത്തിച്ച പാശ്ചാത്യബുദ്ധിയുടെയും ലക്ഷ്യബോധത്തിന്റെയും കൃത്യതയിലേക്കു വിരല്‍ ചൂണ്ടുന്നു. ഈ കൃത്യതയാണ് നമ്മുടെ പഠനത്തിനു വിധേയമാവേണ്ടത്.

ബഹായിസത്തില്‍ നിന്നും ഖാദിയാനിസത്തില്‍ നിന്നും വഹാബിസത്തിനുള്ള വ്യത്യാസമാണ് ഒടുവില്‍ പറഞ്ഞതിന്റെ വിജയഹേതു. പ്രവാതകത്വ പരിസമാപ്തി എന്ന സര്‍വ്വാംഗീകൃത തത്വത്തിനെതിരാണ് പ്രവര്‍ത്തിച്ചതെന്നതിനാല്‍ വിമത ഗ്രൂപ്പുകളുടെ തലത്തിലേക്കു വളരാന്‍ മാത്രമെ ബഹായിസത്തിനും ഖാദിയാനിസത്തിനും ആയുള്ളൂ. മാത്രമല്ല, ഈ പ്രസ്ഥാനങ്ങളുടെ സ്ഥാനം ഇസ്‌ലാമിനു പുറത്താണെന്നു വിധിയെഴുതാന്‍ പണ്ഡിതലോകത്തിന് ഒരു പ്രയാസവുമുണ്ടായില്ല. എന്നാല്‍ വഹാബിസത്തിന്റെ അവസ്ഥ അതായിരുന്നില്ല. ഈ പ്രസ്ഥാനത്തിന്റെ അജണ്ട ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരാണെന്നു തോന്നാതിരിക്കാനുള്ള എല്ലാമുന്‍കരുതലുകളും ഇതിന്റെ ഉപജ്ഞാതാക്കള്‍ സ്വീകരിച്ചിരുന്നു. അതുകൊണ്ട് ഈ പ്രസ്ഥാനത്തെ ഇസ്‌ലാമിക മുഖ്യധാരയ്ക്കു പുറത്ത് നിര്‍ത്താന്‍ പണ്ഡിത ലോകത്തിന് പ്രകടമായ തെളിവുകള്‍ ലഭിച്ചില്ല. മാത്രമല്ല ഒരു പിടികൂടി കടന്നുകൂടി ഇസ്‌ലാമിന്റെ അടിസ്ഥാനതത്വമായ തൗഹീദിന്റെ വക്താക്കളാണ് തങ്ങളെന്ന വഹാബികളുടെ അവകാശവാദം അവരെ എതിര്‍ക്കുന്നവരില്‍ പോലും ആശയക്കുഴപ്പവും ജാള്യതയും സൃഷ്ടിക്കുകയാണുണ്ടായത്. 
ഇസ്‌ലാമിക് പ്യൂറിറ്റാനിസമായാണ് വഹാബിസത്തെ അതിന്റെ അനുയായികളും പാശ്ചാത്യ കൊളോണിയല്‍ ശക്തികളും വിശേഷിപ്പിക്കുന്നത്. മറ്റു ലോക മതങ്ങളായ ക്രൈസ്തവ, ബുദ്ധമതം, എന്നിവയിലെ പ്യൂരിറ്റാനിക്കല്‍ പ്രസ്ഥാനങ്ങളായ പ്രൊട്ടസ്റ്റന്റിസവും ഹീനയാന പ്രസ്ഥാനവും വഹാബിസവുമായി എല്ലാ അര്‍ത്ഥത്തിലും സാമ്യതപുലര്‍ത്തണമെന്നില്ല. വഹാബിസത്തിന്റെ ഉത്ഭവത്തിന് രണ്ടു നൂറ്റാണ്ടു മുമ്പു തന്നെ പ്രൊട്ടസ്റ്റന്റിസം ഉത്ഭവിച്ചിരുന്നു. ഹീനയാന പ്രസ്ഥാനത്തിനാണെങ്കില്‍ ബുദ്ധമതത്തിന്റെ ഉത്ഭവത്തോളം തന്നെ പഴക്കമുണ്ട്. ഭൗദ്ധധര്‍മ്മത്തിന്റെ ആദിമ വിശുദ്ധി നിലനിര്‍ത്താനും ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളുടെയും അധിനിവേശത്തെ ചെറുക്കാനുമായി പോരാടിയ ഹീനയാനം അനുഷ്ഠാന പരതയ്ക്കുപരിയായി ഭൗതികജീവിതത്തിലെ അനീതിക്കും അധര്‍മ്മത്തിനുമെതിരെ പോരാടുന്ന വിപ്ലവശക്തിയായി ബുദ്ധമതത്തെ നിലനിര്‍ത്താനാണ് ശ്രമിച്ചത്. പ്രൊട്ടസ്റ്റന്റിസവുമായി വഹാബിസത്തിന് ഏറെ സാമ്യതകളുണ്ടെങ്കിലും ഉദ്ദേശ്യ ലക്ഷ്യങ്ങളിലുള്ള വ്യത്യാസം പ്രകടമായിരുന്നു. ചുരുക്കത്തില്‍, ഹീനയാനത്തെയും പ്രൊട്ടസ്റ്റന്റിസത്തെയും പോലെ സ്വാഭാവികമായ പ്യൂരിറ്റാനിസമായിരുന്നില്ല വഹാബിസം. അത് പരപ്രേരിതവും കപടവുമായിരുന്നു.

ഇസ്‌ലാമിനകത്ത് വിഘടിത പ്രസ്ഥാനങ്ങളെ പാശ്ചാത്യര്‍ സൃഷ്ടിച്ചത് സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലാണെന്നു പറഞ്ഞുവല്ലോ. പ്രൊട്ടസ്റ്റന്റിസവുമായി വഹാബിസം സാമ്യതപുലര്‍ത്താനുള്ള കാരണവും ഇതുതന്നെയാണ്. മാര്‍ട്ടിന്‍ ലൂഥറിനെ പോലുള്ളവരില്‍ എന്തൊക്കെ കണ്ടുവോ അതൊക്കെ മുഹമ്മദ് ബിന്‍ അബ്ദുല്‍വഹാബില്‍ പുനരാവിശ്കരിക്കാനാണ് പാശ്ചാത്യര്‍ശ്രമിച്ചത്. പ്രൊട്ടസ്റ്റന്റിസം ക്രൈസ്തവ ലോകത്തെ രണ്ടായി പകുത്ത അതേരീതിയില്‍ മുസ്‌ലിം ലോകത്തെയും വിഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. പ്യൂരിറ്റാനിസം അതിന്റെ ആയുധമായി മാറി. പോപ്പിന്റെയും പൗരോഹിത്വത്തിന്റെയും ചൂഷണത്തിനും അഴിമതിക്കുമെതിരെ കലാപക്കൊടി ഉയര്‍ത്തിയ പ്രൊട്ടസ്റ്റന്റുകള്‍ രാജാക്കന്മാരില്‍ നിന്ന് കലവറയില്ലാത്ത സഹായങ്ങള്‍ സ്വീകരിച്ചു. പോപ്പിനു കീഴില്‍ പൊറുതിമുട്ടിയിരുന്ന രാജാക്കന്മാര്‍ അതുകൊണ്ടു തന്നെ പ്രൊട്ടസ്റ്റന്റുകളെ വശത്താക്കി. വഹാബികളിലൂടെ ഈ മാതൃക മുസ്‌ലിംലോകത്ത് പറിച്ചുനട്ടുകൊണ്ട് ഇസ്‌ലാമിനെ രാഷ്ട്രീയവുമായുള്ള വഹാബികളുടെ സൗഹൃദം ഊട്ടിയുറപ്പിക്കപ്പെട്ടത്. ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരായി ഇന്ന് രംഗത്തുവരുന്ന അമേരിക്ക ഗള്‍ഫില്‍ രാജാക്കന്മാരും ശൈഖന്മാരും തന്നെ ഭരിച്ചാല്‍മതിയെന്നു തീരുമാനിച്ചതിനു പിന്നിലെ രാഷ്ട്രീയ അജണ്ടയും ഇതുതന്നെയാണ്.
പാശ്ചാത്യരെ എന്നും അലോസരപ്പെടുത്തിയ ഇസ്‌ലാമിന്റെ മുന്നേറ്റങ്ങള്‍ക്കെല്ലാം നിദാനമായി വര്‍ത്തിച്ചത് ഒരു ആശയമെന്ന നിലയില്‍ ഇസ്‌ലാമിനുള്ള ഭദ്രതയും ഒരു സമൂഹമെന്ന നിലയില്‍ മുസ്‌ലിംകള്‍ക്കിടയില്‍ നിലനിന്ന കെട്ടുറപ്പുമായിരുന്നു. ഇവയാകട്ടെ പരസ്പര ബന്ധിതവുമായിരുന്നു. വഹാബിസത്തിന്റെ ഇടപെടലിലൂടെ ശത്രുക്കള്‍ ഉദ്ദേശിച്ചത് ഇവകളുടെ തകര്‍ച്ചയായിരുന്നു.

ഇസ്‌ലാമിന്റെ ആശയ ഭദ്രതയുടെ സവിശേഷത അതിന്റെ സമഗ്രതയും സന്തുലിതത്വവുമാണ്. തുറന്ന മനസ്സോടെ ഇസ്‌ലാമിനെ പഠിക്കാനൊരുങ്ങുന്ന ആര്‍ക്കും എളുപ്പത്തില്‍ തന്നെ മനസ്സിലാവുന്ന ഒരു വസ്തുതയ്ക്കു നേരെ കണ്ണടച്ചിട്ടു കാര്യമില്ലെന്ന് ദീര്‍ഘകാലത്തെ അനുഭവത്തില്‍ നിന്ന് പാശ്ചാത്യര്‍ക്കു ബോധ്യമായിരുന്നു. ബുദ്ധിയുള്ളവരുടെ മുമ്പില്‍ ആടിനെ പട്ടിയാക്കുന്ന പരിപാടി അധികകാലം നടക്കില്ലല്ലോ. ദൈവദത്തമായ ഇസ്‌ലാാമിനെ വെല്ലാനായി മറ്റൊരു പ്രസ്ഥാനത്തിന് രൂപം നല്‍കുന്ന കാര്യവും അസാധ്യമായിരുന്നു. ആകെയുള്ള വഴി ഇസ്‌ലാമിന്റെ സമഗ്രതയും ആശയ ഗാംഭീര്യവും ചോര്‍ത്തികളഞ്ഞുകൊണ്ട് അതിനെ ആചാരാനുഷ്ഠാനങ്ങളുടെ സമുച്ചയമായ ഒരു കേവല മതമായി അവതരിപ്പിക്കുന്ന ഒരു വിഭാഗത്തെ മുസ്‌ലിം സമൂഹത്തിനകത്ത് സൃഷ്ടിക്കുകയും ചെയ്തതിനു ശേഷം അവര്‍ പിന്തുടരുന്ന ഇസ്‌ലാമിനെ ചൂണ്ടിക്കാണിച്ച് ഈ ഇസ്‌ലാം പഴഞ്ചനാണ്; ആചാര നിബദ്ധമാണ്; മനുഷ്യ പുരോഗതിക്ക് തടസ്സമാണ്. ജനവിരുദ്ധവും മര്‍ദ്ദക ഭരണകൂടങ്ങളുമായി ഒട്ടിനില്‍ക്കുന്നതുമാണ് എന്നൊക്കെ പുലമ്പുകയാണ്. മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിലൂടെ തങ്ങളുണ്ടാക്കിയ പ്രസ്ഥാനത്തെ സഊദി അറേബ്യ പോലുള്ള ശിങ്കിടി രാജ്യങ്ങള്‍ കൊണ്ട് ഇസ്‌ലാമിന്റെ ഔദ്യോഗിക ഭാഷ്യമായി അവതരിപ്പിക്കാനുള്ള ഒത്താശകള്‍ ചെയ്തതിനു ശേഷം വഹാബിസത്തെ പിന്തിരിപ്പനായി മുദ്രകുത്തുന്ന പാശ്ചാത്യ സമീപനം, ഈ രീതിയുടെ ദൃഷ്ടാന്തമാണ്.

ആത്മീയത, ഭൗതികത, അനുഷ്ഠാനപരത എന്നിവയ്ക്കിടയിലെ സന്തുലിതത്വമാണ് ഇസ്‌ലാമിനെ സമഗ്രമാക്കുന്നഏറ്റവും വലിയ ഘടകം. വെറും ആത്മീയ പ്രസ്ഥാനങ്ങള്‍ക്കും കേവല ഭൗതിക പ്രസ്ഥാനങ്ങള്‍ക്കും കേവല മതങ്ങള്‍ക്കുമുപരിയായി ഇസ്‌ലാമിനെ പ്രതിഷ്ഠിക്കുന്നത് ഈ സമഗ്രതയാണ്. ഇസ്‌ലാമിലെ ആത്മീയതയും ഭൗതികതയും അനുഷ്ഠാനപരതയും പരസ്പര ബന്ധിതവും അനുപൂരകവുമാണ്. ഏതെങ്കിലും ഒന്നില്ലാതായാല്‍, അല്ലെങ്കില്‍ ഒന്ന് മറ്റൊന്നിനെ അതിജയിച്ചാല്‍ ഇസ്‌ലാം വികലമായിത്തീരും. ഇത്തരത്തില്‍ വികലമായ ഇസ്‌ലാമിനെയാണ് ആത്മീയതക്കും ഭൗതികതക്കും മേല്‍ അനുഷ്ഠാനപരതയെ പ്രതിഷ്ഠിച്ചുകൊണ്ട് ലോകത്തിന് വഹാബികള്‍ കാണിച്ചുകൊടുത്തത്. മനസ്സിനെ ശുദ്ധീകരിക്കാനുപകരിക്കാത്ത ആചാരാനുഷ്ഠാനങ്ങള്‍ ഇസ്‌ലാമിന്റെ കണ്ണില്‍ പ്രയോജന രഹിതമാണ്. ഇപ്രകാരം ശുദ്ധീകരിക്കപ്പെടുന്ന മനസ്സിന്റെ ഉടമ തസ്ബീഹ് മാലയുമായി കാട്ടില്‍ കഴിയേണ്ട വ്യക്തിയല്ല. നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഒരു സമൂഹമായി മുസ്‌ലിംകള്‍ മാറുന്നത് അനുഷ്ഠാനങ്ങള്‍ ആത്മീയതയ്ക്കും ആത്മീയത ഭൗതികതയ്ക്കും സഹായമായിത്തീരുമ്പോയാണ്. ഇതു തന്നെയാണ് ഇസ്‌ലാമിന്റെ രാഷ്ട്രീയം.

ഇസ്‌ലാമിന്റെ ആശയ ഭദ്രതയ്ക്കു പുറമെ വഹാബികളിലൂടെ തങ്ങളുടെ ആക്രമണ ലക്ഷ്യമായി പാശ്ചാത്യര്‍ സ്വീകരിച്ചത് മുസ്‌ലിം സമൂഹത്തിന്റെ കെട്ടുറപ്പാണെന്നു പറഞ്ഞുവല്ലോ. ക്രൈസ്തവ സമൂഹത്തില്‍ ഭിന്നിപ്പിന്റെ വിത്ത് പാകിയ പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനത്തിന്റെ മാതൃകയില്‍ വാര്‍ക്കപ്പെട്ട വഹാബി പ്രസ്ഥാനം ഇതിന് ഏറെ സഹായകവുമായിരുന്നു. ശിയാ-സുന്നി ഭിന്നിപ്പിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും അത്‌കൊണ്ട് സമുദായ ഗാത്രത്തിന് കാര്യമായ കേടുപറ്റിയിരുന്നില്ല. മഹാഭൂരിപക്ഷവും സുന്നികളായിരുന്നുവെന്നതാണ് ഒരു കാരണം ശിയാ ന്യൂനപക്ഷമാണെങ്കില്‍ സുന്നീ ഭൂരിപക്ഷവുമായി സഹകരിക്കേണ്ട വിഷയങ്ങളില്‍ സഹകരിച്ചും അല്ലാത്തവയില്‍ നിസ്സഹകരിച്ചും കഴിഞ്ഞു കൂടി. മദ്ഹബുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങള്‍ സുന്നികള്‍ക്കിടയിലുണ്ടായിരുന്നെങ്കിലും അവയുടെ ഹേതു സ്വാര്‍ത്ഥ താല്‍പര്യമല്ലാത്തതിനാല്‍ താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന സമീപനം ആര്‍ക്കുമില്ലായിരുന്നു.

വഹാബിസത്തിന്റെ അടിസ്ഥാന ആദര്‍ശം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെ ജീവിതകാലമായ പതിനെട്ടാം നൂറ്റാണ്ടിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. അന്നത്തെ യൂറോപ്യന്‍ താല്‍പര്യത്തിന് അനുഗുണമായിരുന്നു അത്. അവയിലൊന്നാമത്തേത് ഇസ്‌ലാമിനെ രാഷ്ട്രീയ വിമുക്തമാക്കുകയായിരുന്നു. യൂറോപ്യന്‍ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ പ്രാവര്‍ത്തികമായത് പലപ്പോയും ഖലീഫയുടെ മേല്‍ക്കോയ്മ ഇഷ്ടപ്പെടാത്ത, തനിക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം ഭരിക്കാനാഗ്രഹിച്ചിരുന്ന അറബ് ഗോത്രത്തലവന്മാരിലൂടെയും ശൈഖന്മാരിലൂടെയുമായിരുന്നു. അതു കൊണ്ടു തന്നെ യൂറോപ്യന്‍ താലപര്യത്തിനു പുറമെ ഈ വിഭാഗത്തിന്റെ ലക്ഷ്യങ്ങളും വഹാബിസത്തില്‍ മുഴച്ചുകാണാം. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് വഹാബികളുമായി ശക്തമായ സഖ്യത്തിലേര്‍പ്പെട്ട ഇബ്‌നു സഊദിന്റെ കുടുംബത്തിന്റെ താല്‍പര്യമായിരുന്നു. ഇസ്‌ലാമിക ഖിലാഫത്ത് അതിന്റെ അവസാന കാലത്ത് തുര്‍ക്കിയുടെ നേതൃത്വത്തിലായിരുന്നുവല്ലോ. അതുകൊണ്ടു തന്നെ അതിനെതിരായ അറബ് ശൈഖന്മാരുടെ വികാരത്തിന് അറബി ദേശീയതയുടേതായ ഒരു ചുവയുണ്ടായിരുന്നു. യൂറോപ്യന്‍ കാര്‍മ്മികത്വത്തില്‍ തന്നെ മതേതരമായ അടിസ്ഥാനത്തില്‍ വളര്‍ന്നുവന്ന അറബ് ദേശീയത വിവിധ നാടുകളില്‍ അടുത്ത കാലം വരെ നിലനിന്നിരുന്നുവല്ലോ. അത് മതേതരമായ അടിസ്ഥാനത്തിലായിരുന്നതിനാല്‍ മതവിശ്വാസികളെ ആകര്‍ഷിക്കാനായില്ല. ഈ കുറവ് പലപ്പോഴും പരിഹരിച്ചത് വഹാബിസമായിരുന്നു. വഹാബികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ആര്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങളിലെ അറേബ്യനിസം കാണാതിരിക്കാനാവില്ല. അറബ് നാടുകളിലെ വഹാബികളിലും പലപ്പോഴും ഇത് പ്രകടമായിരുന്നു.

നീണ്ട രണ്ടര നൂറ്റാണ്ടിനിടയില്‍ കാലികവും ദേശീയവുമായ പരിണാമം വഹാബിസത്തിന് അല്ലറ ചില്ലറയായി ഉണ്ടായത് പരാമര്‍ശിക്കാതിരിക്കാനാവില്ല. ബ്രിട്ടനു പകരം അമേരിക്കയാണ് ഇന്ന് ലോകത്തെ മുഖ്യ സാമ്രാജ്യത്വ ശക്തി. അരാഷ്ട്രീയ ഇസ്‌ലാമിന്റെ വക്താക്കളായ സൗദീഭരണകൂടെ ഫണ്ടിങ്ങിലൂടെ പലപ്പോഴും രാഷ്ട്രീയ ചുവയുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങളെപ്പോലും വിലക്കെടുക്കാന്‍ ശ്രമിക്കാറുണ്ട്. ഓരോ രാജ്യത്തെയും ദേശീയ സാഹചര്യത്തിനനുസരിച്ച് വഹാബിസത്തിന്റെ സമീപനങ്ങളില്‍ പ്രകടമായ മാറ്റം കാണാം. അഫ്ഗാനില്‍ രൂപം കൊള്ളുകയും അസ്തമിക്കുകയും ചെയ്ത താലിബാന്‍ ഭരണകൂടം സാമ്രാജ്യത്വ ഉപജാപങ്ങളുടെയും വഹാബിസത്തിന് ദേശീയ സാഹചര്യത്തിനനുസരിച്ച് വരുന്ന മാറ്റത്തിന്റെയും ഏറ്റവും നല്ല ഉദാഹരണമാണ്. ഒരു കാലത്ത് അഫ്ഗാന്‍ താലിബാന്‍ ഭരണത്തിന് കീഴിലാവേണ്ടത് അമേരിക്കയുടെ ആവശ്യമായിരുന്നു. അവിടുത്തെ ഭരണകൂടം ഇറാന്‍ ഭരണകൂടവുമായി സഹകരിച്ചുകൊണ്ട് മേഖലയില്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കു വിഘാതമാവാതിരിക്കാന്‍ കൈകൊള്ളുന്ന നടപടി വഹാബിസത്തിന്റേതായ ശിയാ വിരുദ്ധ മൂശയില്‍ വാര്‍ക്കപ്പെട്ട ഒരു വിഭാഗത്തെ ഭരണത്തിലേറാന്‍ സഹായിക്കലാണ്. താലിബാനില്‍ വഹാബിയിതര ഘടകങ്ങളുമുണ്ടായിരുന്നു. പക്ഷേ, വഹാബീ സമീപനങ്ങള്‍ക്കായിരുന്നു മുന്‍തൂക്കമെന്നു മാത്രം. വഹാബിസത്തിന്റേതായ പ്രതിലോമ ആശയങ്ങള്‍ അഫ്ഗാനിലെ ഗോത്രവര്‍ഗ്ഗ കാഴ്ചപ്പാടുകളുമായി കലര്‍ന്നു കൊണ്ടുള്ള ഒരു അപൂര്‍വ്വ ചേരുവയായിരുന്നു താലിബാന്റേത്. വഹാബി പ്യൂരിറ്റാന്‍ ആശയങ്ങള്‍ മോഡേണിസവുമായി ചേര്‍ന്നുകൊണ്ടുള്ള കേരളീയ ചേരുവയ്ക്കു നേര്‍ വിപരീതമായിരുന്നു അതെന്നു പറയാം. മഖ്ബറകളോടുള്ള വിരോധം പോലുള്ള കാര്യങ്ങളില്‍ മാത്രമെ അഫ്ഗാനിലെ താലിബാന്‍ വഹാബികള്‍ക്ക് കേരളീയ വഹാബികളുമായി സാമ്യതയുണ്ടായിരുന്നുള്ളൂ; സ്ത്രീകളോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ വിരുദ്ധമായിരുന്നുവെന്നു തന്നെ പറയാം ഇവരുടെ ആശയങ്ങള്‍. ഏതായാലും ചുരുങ്ങിയ കാലംകൊണ്ട് ഇസ്‌ലാമിക സമൂഹത്തിന് കാര്യമായ പോറെലേല്‍പ്പിച്ചുകൊണ്ടാണ് ഈ ഭരണകൂടം അപ്രത്യക്ഷമായത്. ബാമിയാനിലെ വിഗ്രഹധ്വംസനം, ഇസ്‌ലാമിക വിരുദ്ധ ശക്തികള്‍ ആഗ്രഹിച്ചതായിരുന്നു. അമേരിക്കന്‍ താല്‍പര്യത്തിന് താലിബാന്‍ ഭരണകൂടം പൂര്‍ണ്ണമായി വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ ഉസാമയെ പിടികൂടുകയെന്ന കാരണം കണ്ടെത്തി അമേരിക്കതന്നെ അതിനെ വലിച്ചറിഞ്ഞു.

പരിഷ്‌കരണത്തിന്റെ പ്രാദേശിക ഭേതങ്ങള്‍
കേരള മുസ്‌ലിംകളില്‍ എന്നു മുതല്‍ക്കാണ് നവോത്ഥാന ചിന്തകള്‍ മുളപൊട്ടിയത് എന്ന ചോദ്യത്തിന് പലരും നല്‍കുന്ന ഉത്തരം 1920കളുടെ പ്രാരംഭത്തില്‍ കൊടുങ്ങല്ലൂരിലെ ഏറിയാട് കേന്ദ്രീകരിച്ച് ഐക്യ സംഘം രൂപീകൃതമായതോടെ എന്നാണ്. നവോത്ഥാന നായകരുടെ അഗ്രിമ സ്ഥാനത്ത് സയ്യിദ് സനാഉല്ല മക്തി തങ്ങള്‍ (1847 - 1912), ചാലിലകത്ത് കുഞ്ഞമ്മദ് ഹാജി, ശൈഖ് ഹമദാനി തങ്ങള്‍, കെ. എം. മൗലവി, വക്കം അബ്ദുല്‍ ഖാദര്‍ മൗലവി തുടങ്ങിയവരുടെ പേരുകള്‍ കൊത്തിവെക്കുകയും ചെയ്യുന്നു. കേരള മുസ്‌ലിംകളെ കുറിച്ചുള്ള ചരിത്ര രചനകളിലും സ്ഥിതിവിവരണക്കണക്കുകളുലം ഇതില്‍നിന്ന് ഭിന്നമായ മറ്റേതെങ്കിലും രീതി അവലംബിച്ചതായി ഇതുവരെ കണ്ടിട്ടില്ല. കേരളീയ മുസ്‌ലിം ചുറ്റുപാടില്‍ എന്താണ് നവോത്ഥാനം എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ നിര്‍ണ്ണയങ്ങളില്‍ അന്തര്‍ഭവിച്ചുട്ടുണ്ട്. ഒരു പുനരന്വേഷണം ആവശ്യപ്പെടുന്ന വിഷയമാണിത്. നവോത്ഥാനപട്ടം എടുത്തണിയാന്‍ ഏതാനും സംഘടനകള്‍ പല ഘട്ടങ്ങളിലായി നടത്തിയ ശ്രമങ്ങളുടെ പരിണിതഫലങ്ങളെ എല്ലാവരുംകൂടി സര്‍വ്വാത്മനാ അംഗീകരിക്കുന്ന ഈ കീഴ്‌വഴക്കത്തെ ചരിത്രത്തിന്റെ ഒരു പുനര്‍വായനയിലൂടെ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഈ ചോദ്യം ചെയ്യല്‍ നവോത്ഥാനത്തിന്റെ നിര്‍വ്വചനത്തെയും നവോത്ഥാന മൂല്യങ്ങളായി എടുത്തുകാട്ടുന്ന ചിന്താപദ്ധതികളെയും പുനപ്പരിശോധനക്കു വിധേയമാക്കുമെന്ന് ആരെങ്കിലും വാദിച്ചാല്‍ അത് കോളിളക്കം സൃഷ്ടിച്ചുകൂടായ്കയില്ല. എന്നാല്‍ അത്തരമൊരു ശ്രമം കേരളീയ മുസ്‌ലിംകളുടെ ഗതകാല ചരിത്രത്തിന് പുതിയൊരു ദിശാബോധം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. 'നവോത്ഥാനത്തിന്' പിന്നില്‍ ചില ശക്തികളായി വര്‍ത്തിച്ച സാമ്രാജ്യത്വ, അധിനിവേശ ഘടകങ്ങള്‍ ചരിത്രത്തെ എത്രകണ്ട് സ്വാധീനിക്കുകയും വികലമാക്കുകയും ചെയ്തിട്ടുണ്ടെന്ന ചോദ്യം ഇവിടെ സ്വാഭാവികമായി ഉയരുന്നു.

ഇന്ത്യന്‍ ചുറ്റുപാടില്‍ നവോത്ഥാനമൂല്യങ്ങളായി നാം പരാവര്‍ത്തനം ചെയ്യുന്ന സാമൂഹിക രാഷ്ട്രീയ വിചാര ധാരകളുടെ സ്വഭാവമെന്താണ്? പശ്ചാത്യന്‍ വിദ്യാഭ്യാസത്തിലൂടെ കരഗതമാക്കിയ ബോധദീപ്തി ജീവിത പരിസരങ്ങളെ മാറുന്ന ലോകവുമായി ഇണങ്ങും വിധം പരിവര്‍ത്തന വിധേയമാക്കുന്നതിനുള്ള ധൈഷണികവും സാമൂഹികവും മതപരവുമായ ശ്രമങ്ങളാണവ. രാഷ്ട്രീയമായി നോക്കുമ്പോള്‍ ദേശീയ കാഴ്ചപ്പാടുകളുടെ വളര്‍ച്ചയും ജനാധിപത്യ സ്വയം ഭരണാധികാര തൃഷ്ണയും അതിന്റെ മറ്റൊരു മുഖമാണ്. രാജാറാം മോഹന്‍ റോയിയെപ്പോലുള്ളവരെ ദേശീയ നവോത്ഥാനത്തിന്റെ ശില്‍പികളായി എണ്ണുന്നത് ഹൈന്ദവ സമൂഹത്തിലെ സതി, വിധവാ പുനര്‍വിവാഹ നിരോധനം തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയത് കൊണ്ടാണ്. ഭാരതീയ പൈതൃകത്തിലേക്ക് തിരിച്ചുപോരാനുള്ള അഭിവാഞ്ഛയില്‍ 'വേദങ്ങളിലേക്ക് മടങ്ങൂ' എന്ന് ഉദ്‌ഘോഷിച്ച സ്വാമി ദയാനന്ദസരസ്വതിയെ ഹൈന്ദവ നവോത്ഥാന നായകരുടെ കൂട്ടത്തിലാണ് എണ്ണുന്നത്. അതു പോലെ വലതുപക്ഷ വീക്ഷണ ഗതിയുമായി ബ്രാഹ്‌മണ ജാതി ചിഹ്നങ്ങളെ തിരിച്ചുപിടിക്കാന്‍ ശ്രമിച്ച ബാലഗംഗാതര തിലകനെ രാഷ്ട്രീയ നവോത്ഥാനത്തിന്റെ മുന്നണിപ്പോരാളിയായി നിര്‍ത്തുന്നു. കേരള ചുറ്റുപാടില്‍ ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ഡോ. പല്‍പ്പുവും മറ്റും നടത്തിയ നവോത്ഥാന ശ്രമങ്ങളുടെ പൊതുസ്വഭാവം പരിശോധിക്കുന്നതും പഠനാര്‍ഹമായിരിക്കും. പ്രാന്തവല്‍കൃത സമൂഹങ്ങളെ ജാതികളെ ഉച്ചനീചത്വങ്ങളില്‍ നിന്ന് കൈപിടിച്ചുയര്‍ത്താനും അധഃസ്ഥിത വിഭാഗത്തിന് സ്വത്വബോധവും ആത്മാഭിമാനവും പ്രദാനം ചെയ്യാനും ഇവരുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങള്‍ക്ക് സാധിച്ചു എന്നതാണ് കേരളീയ ചരിത്രത്തിലെ സുവര്‍ണ്ണാധ്യായങ്ങളായി നാം എണ്ണുന്നത്.

ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ വ്യാപനം, സ്ത്രീ വിദ്യാഭ്യാസം, ഖുതുബ പോലുള്ള ആരാധനകളുടെ പ്രാദേശിക വല്‍ക്കരണം തുടങ്ങിയ അജണ്ട ഉയര്‍ത്തിപ്പിടിച്ചുള്ള നവീന വാദികളുടെ ഉദ്യമങ്ങള്‍ കേരളക്കരയയില്‍ ഒതുങ്ങിനിന്ന് ഒറ്റപ്പെട്ട സംഭവങ്ങളല്ല എന്ന യാഥാര്‍ത്ഥ്യത്തെയാണ് ആദ്യമായി അംഗീകരിക്കേണ്ടത്. ഇസ്‌ലാമിക ലോകത്ത് 18, 19 നൂറ്റണ്ടുകളില്‍ പ്രകടമായി തുടങ്ങിയ പ്രവണതകളുടെ അലയൊലി മാത്രമായിരുന്നു അത്. ഉസ്മാനിയ്യ ഖിലാഫത്തിനെ ദുര്‍ബലപ്പെടുത്താനും പശ്ചിമേഷ്യയില്‍ ആദിപത്യം ഉറപ്പിക്കാനുള്ള കോളനി ശക്തികളുടെ ആസൂത്രിത നീക്കങ്ങളുടെ ഭാഗമായി അറബ് ഇസ്‌ലാമിക ലോകത്ത് കെട്ടഴിഞ്ഞുവീണ സംഭവവികാസങ്ങളെ നവോത്ഥാനത്തിന്റെ ചിലങ്ക കെട്ടി പലരും ആഘോഷിക്കുകയായിരുന്നു. ഇസ്‌ലാമിക സാംസ്‌കാരിക തത്വങ്ങളെ തച്ചുടക്കാനും നവീകരണത്തിന്റെ പേരില്‍ മതത്തിന്റെ സാംസ്‌കാരിക ജൈവചൈതന്യത്തെ പിഴുതെറിയാനും മുഹമ്മദ് ബിനു അബ്ദുല്‍ വഹാബ് തുടങ്ങിവെച്ച ശ്രമങ്ങളുടെ കൊച്ചു കൊച്ചു ഖണ്ഡങ്ങളാണ് കാലദേശഭേദമനുസരിച്ച് പിന്നീട് കെട്ടഴിഞ്ഞു വീണത്. വക്കം മൗലവിയെ സ്വാധീനിച്ചത് മുഹമ്മദ് അബ്ദുവിന്റെ ചിന്താധാരണങ്ങളായിരുന്നു. തന്റെ പ്രസിദ്ധീകരണത്തിന് നല്‍കിയ അല്‍മനാര്‍ എന്ന പേരു പോലും ഈജിപ്തില്‍ നിന്നു കടമെടുത്തതാണ്. ഇരുപതുകളുടെ സവിശേഷ ഖിലാഫത്തിന്റെ തിരോധനവും മുസ്തഫ കമാല്‍ പാഷയുടെ പാശ്ചാത്ത്യവല്‍ക്കരണ തേര്‍വാഴ്ചയുമാണ്. അതിന്റെ പ്രതിഫലനം ഇസ്‌ലാമിക ലേകത്ത് ആകമാനം ദൃശ്യമായിരുന്നു. ബ്രിട്ടീഷ് ആധിപത്യമുള്ള കേരളത്തിലേക്കും സ്വാഭാവികമായും പ്രയാസ ലേശമന്യേ അതിന്റെ വസ്തുതകള്‍ ഇറക്കുമതി ചെയ്യപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പേരില്‍ അറബ് ഇസ്‌ലാമിക ലോകത്തെ കീഴ്‌പ്പെടുത്താന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ഇന്ന് തുടരുന്ന കുത്സിത അജണ്ടക്ക് സമാനമായ ഒന്നായിരുന്നു അന്ന് ആധുനികവല്‍ക്കരണത്തിന്റെ പേരില്‍ നടന്നത്. ആധുനികവല്‍ക്കരണത്തിന്റെ മുഖ്യഉപാധിയായി കണ്ടത് പശ്ചാത്യന്‍ സംസ്‌ക്കാരത്തിന്റെ വ്യാപനവും പ്രയോഗവല്‍ക്കരണവുമായിരുന്നു. അതിന്റെ മുഖ്യ ആയുധം ഇംഗ്ലീഷ് ഭാഷയും. സൂക്ഷിക്കാന്‍ ഫലപ്രദമായ മാര്‍ഗ്ഗം മാതൃഭാഷയുടെ പരിപോഷണമാണെന്ന തത്ത്വം ഇന്നും ആരാലും ചോദ്യം ചെയ്യപ്പെടാതെ കിടക്കുന്നു. ഫ്രഞ്ചുസമൂഹത്തില്‍ ഇംഗ്ലീഷ് ഭാഷയുടെ സ്വാധീനം ഇന്നും ദുര്‍ബലമായത് അതിനെ പ്രതിരോധിക്കാന്‍ തുടക്കം മുതല്‍ നടത്തിയ ശ്രമങ്ങളാണ്. പേര്‍ഷ്യന്‍ സംസ്‌കാരത്തിന്റെ മലിനീകരണം തടയാന്‍ ഇറാന്‍ ജനത അവലംബിച്ച ഏക മാര്‍ഗ്ഗം മറ്റു ഭാഷകളുടെ കടന്നുകയറ്റത്തെ തടുത്തുനിര്‍ത്തുകയാണ്. ഇംഗ്ലീഷ് ഇന്നും ഇറാന് അപരിചിതമാണ്. ഇറാന്‍ ജനതയുടെ സാംസ്‌കാരിക പ്രഭാവം അതിന്റെ സ്വത്വ വിശുദ്ധിയില്‍ ചാലിച്ചെടുത്ത മതാവേശമാണ്. നവസാമ്രാജ്യത്ത ശക്തികള്‍ക്കെതിരെ ചെറുത്തു നില്‍പ്പിന്റെ ധീരോദാത്തമായ അധ്യായങ്ങള്‍ രചിക്കാന്‍ കഴിയുന്നത് അവരുടെ വിചാരഗതി അകളങ്കിതമായി കിടക്കുന്നു എന്നത്‌കൊണ്ടാണ്. ഈജിപ്തിനും സിറിയക്കും സംഭവിച്ച അപചയം നേരെ മറിച്ചുള്ള ഒരുചുറ്റുപാടിന്റെ പ്രത്യഘാതമാണെന്നും സൂക്ഷമനിരീക്ഷണത്തില്‍ കാണാം. 

പാശ്ചാത്യവല്‍ക്കരണത്തോടുള്ള സന്ധിയില്ലാ നിലപാടാണ് യാഥാസ്തികര്‍ എന്നു വിശേഷിപ്പിക്കപ്പെടാറുള്ള ഇവിടുത്തെ സുന്നികളെ ഇംഗ്ലീഷ് ഭാഷയും ആധുനികതയോടും പുറംതിരിഞ്ഞു നില്‍ക്കാന്‍ പ്രേരിപ്പിച്ചത്. സാമ്രാജ്യത്വത്തിന്റെ പുതിയ ഉപകരണങ്ങളെ വര്‍ജ്ജിക്കാനുള്ള വര്‍ത്തമാന കാലഘട്ടത്തിലെ പുരോഗമന വിചാരഗതികളുടെ നിലപാടുമായി താരതമ്യം ചെയ്യുമ്പേള്‍ ഈ പുറം തിരിഞ്ഞ് നില്‍പ്പിന് പിന്നിലെ ആദര്‍ശ ധാര്‍ഢ്യം ആദരിക്കപ്പെടേണ്ടതാണെന്ന് വ്യക്തമാവും. 'ഐക്യസംഘത്തിലൂടെ' ഉരുവംകൊണ്ട, നവോത്ഥാന മൂല്യങ്ങള്‍ക്ക് അതിമൂല്യനിര്‍ണ്ണയം സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലാകുന്നത് അപ്പോഴാണ്.

നവോത്ഥാനത്തിന്റെ പരാധീനതകള്‍
ഏറെ കൊട്ടിഘോഷിക്കപ്പെട്ട 1921നു ശേഷമുള്ള ഉണര്‍വ്വിന്റെ കാലഘട്ടം മരവിപ്പിന്റെയും കീഴ്‌പ്പെടലിന്റെയും പുതിയൊരു യുഗമാണെന്ന് സൂക്ഷമ വിഷകലനത്തില്‍ കണ്ടെത്താനാവും. ദേശീയ തലത്തില്‍ പോലും മുസ്‌ലിം രാഷ്ട്രീയം തിരിച്ചടികള്‍ നേരിട്ട ഒരു ദശാസന്ധിയായിരുന്നു അത്. നൈരാശ്യത്തിലാണ്ട് മനം മടുത്ത മുഹമ്മദ് അലി ജിന്ന വക്കീല്‍ പണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കുന്നതിനെ കുറിച്ച് ചിന്തിക്കുക മാത്രമല്ല. ആ ഉദ്ദേശ്യത്തോടെ നാടുവിടുകയും ചെയ്തു. അലി സഹോദരന്‍മാര്‍ ഇഛാഭംഗം പിടിപെട്ട് ഗാന്ധിജിയുടെ മാര്‍ഗ്ഗത്തില്‍ നിന്ന് പിന്തിരിഞ്ഞു. അല്ലാമാ ഇഖ്ബാല്‍ മതചിന്തയുടെ പുനസൃഷ്ടിക്കായി അത്താതുര്‍ക്കിന്റെ നാട്ടിലേക്ക് കണ്ണുതിരിക്കാന്‍ മുസ്‌ലിംകളോട് ആഹ്വാനം ചെയ്ത കാലം. ആശയകാലഷ്യം കൈമുതലാക്കിയ മതരാഷ്ട്രീയ നേതൃത്വം ഒത്തുതീര്‍പ്പിന്റെ വഴികളെക്കുറിച്ച് ഗാഢമായി ചിന്തിച്ചതാണ് ഈ കാലഘട്ടത്തിന്റെ സവിശേഷത. ഖിലാഫത്ത് കലാപങ്ങള്‍ പലതിന്റെയും കൊട്ടിക്കലാശവും അസ്തമയദശയുമാണെന്നതിനാല്‍ ചരിത്രം പിന്നീടങ്ങോട്ട് മറ്റൊരു ദിശയിലൂടെ ഒഴുക്കുകയായിരുന്നു. സമര തീക്ഷണത നഷ്ടപ്പെട്ട, അധീശത്വ ശക്തികളുടെ ഉപകരണങ്ങളെ മാറ്റത്തിന്റെ ഉപായങ്ങളായി അംഗീകരിക്കാന്‍ സന്നദ്ധമായ പുതിയ യുഗത്തിന് നവോത്ഥാനപട്ടം ചാര്‍ത്തേണ്ടത് പലരുടെയും ആവശ്യമായിരുന്നു. പക്ഷേ അതോടെ നഷ്ടപ്പെട്ടത് പലതുമായിരുന്നു.

മതനവീകരണത്തിന്റെ മുഖംമൂടി അണിഞ്ഞുകൊണ്ടാണ് അധിനിവേശത്തിന്റെ ദല്ലാളന്മാര്‍ മുസ്‌ലിംകളിലേക്ക് നുഴഞ്ഞുകയറിയത്. സാമ്രാജ്യത്വത്തിന്റെ അജണ്ടകള്‍ ആസൂത്രിതമായി നടപ്പാക്കാനുള്ള വേദിയായിരുന്നു ഇസ്‌ലാമിന്റെ പേരില്‍ തലപൊക്കിയ മതനവീകരണ പ്രസ്ഥാനങ്ങള്‍ പ്രമാണങ്ങള്‍ക്ക് വികല വ്യാഖ്യാനങ്ങള്‍ ചമച്ച്, വിശ്വാസാദര്‍ശങ്ങളില്‍ സംശയങ്ങള്‍ സൃഷ്ടിച്ച് ഇസ്‌ലാമുമായുള്ള പൊക്കിള്‍കൊടി ബന്ധം അറുത്തുമാറ്റുകയായിരുന്നു അവരുടെ ദൗത്യം. ഇതിന് വേണ്ടി പല മുസ്‌ലിം നാമധാരികളേയും ആശയവും സമ്പത്തും നല്‍കി മുസ്‌ലിംകളിലേക്ക് സാമ്രാജ്യത്വം പറഞ്ഞയച്ചു. അത്തരം മതനവീകരണ പ്രസ്ഥാനങ്ങള്‍ക്ക് വളരാനുള്ള സര്‍വ്വ സൗകര്യങ്ങളും ചെയ്തുകൊടുത്തു. അങ്ങനെയാണ് ഇറാനില്‍ അലി മുഹമ്മദ് റിള (1821-1850)യുടെ സലഫിസവും ബഹാഉല്ല (1817 - 1892)യുടെ ബഹായിസവും ഇന്ത്യയില്‍ മീര്‍സാഗുലാം അഹ്‌മദി (1840-1907) ന്റെ ഖാദിയാനിസവുമെല്ലാം രംഗത്തു വരുന്നത്.

പക്ഷേ, ഈ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയ വാദങ്ങളുടെ തക്ഷ്ണതയും തീവ്രതയും കാരണം വിശ്വാസികള്‍ പെട്ടെന്ന് അപകടം മണത്തറിഞ്ഞു. സാമ്രാജ്യത്വവുമായുള്ള അവരുടെ പരസ്യവേഴ്ച തനിനിറം കൂടുതല്‍ വ്യക്തമാക്കി. അതോടെ മുസ്‌ലിം സമൂഹം അവരെ പൂര്‍ണ്ണമായി അവഗണിച്ചു. സമുദായം അടുപ്പിക്കാത്ത നികൃഷ്ട വസ്തുക്കളായി അവര്‍ മാറ്റിനിര്‍ത്തപ്പെട്ടു.

എന്നാല്‍ സാമ്രാജ്യത്വ ചാരന്മാര്‍ക്ക് വളരെ തന്ത്രപരമായി മറ്റുചില മതനവീകരണ പ്രസ്ഥാനങ്ങളിലൂടെ സമുദായത്തിലേക്ക് നുഴഞ്ഞുകയറാനും സ്വന്തം അജണ്ടകള്‍ നടപ്പാക്കാനും സാധിച്ചിട്ടുണ്ടെന്നത് ഒരു ദുഃഖ സത്യമാണ്. 18-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം വെള്ളവും വളവും നല്‍കി വളര്‍ത്തിയ വഹാബിസമാണ് അവയിലൊന്ന്. നജ്ദിലെ മുഹമ്മദ് ബിന്‍ അബ്ദുല്‍വഹാബും ബ്രിട്ടീഷ് ചാരനായ ഹംഫറും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണ് വഹാബിസം ജനിക്കുന്നത്. എ.ഡി. 1724ല്‍ 'വഹാബീശൈഖ്' ബസ്വറയിലെത്തിയ സമയത്തുതന്നെയാണ് ചാരനായ ഹംഫറും അവിടെ എത്തുന്നത്. പാരമ്പര്യങ്ങളില്‍ നിന്ന് മുസ്‌ലിംകളെ അടര്‍ത്തിമാറ്റി സാമ്രജ്യത്വത്തിന്റെ ആശ്രിതരാക്കി തീര്‍ക്കാന്‍ ഹംഫര്‍ നടത്തിയ ശ്രമങ്ങള്‍ ഇീഹീിശ്വമശേീി കറലമ ങൃ.ഔാുവൃ്യ' െങലാീൃശല,െ ഠവല ഋിഴഹശവെ ടു്യ ശി കഹെമാശര ഇീൗിൃേശല െതുടങ്ങിയ ഗ്രന്ഥങ്ങളില്‍ വായിക്കാനാകും.

വിത്തും വിതയും
എ.ഡി. 1516 മുതല്‍ മുസ്‌ലീം ലോകത്തിന്റെ രാഷ്ട്രീയവും ഭരണപരവുമായ നേതൃത്വം ഉസ്മാനിയ്യ ഖിലാഫത്തി (ഓട്ടോമന്‍ സാമ്രാജ്യം)ന്റെ കൈകളിലായിരുന്നല്ലോ. എന്തൊക്കെ ന്യൂനതകളും കുറവുകളും  ചൂണ്ടിക്കാണിച്ചാലും മുസ്‌ലിം ലോകത്തെ രാഷ്ട്രീയമായി ഒരു ചരടില്‍ കോര്‍ത്തിണക്കിയതും ഒരുമിച്ച് നിര്‍ത്തിയതും ഉസ്മാനിയ്യ ഖിലാഫത്താണെന്ന് സമ്മതിക്കാതിരിക്കാതെ വയ്യ. പിന്നീട് സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി വളര്‍ന്നുവന്ന ബ്രിട്ടനുമുന്നില്‍ ഒരു വലിയ തടസ്സമായി മാറിയത് ഉസ്മാനികളായിരുന്നു. അതുകൊണ്ടു തന്നെ അധിനിവേശത്തിന്റെ കഴുകക്കണ്ണുകളുമായി മുസ്‌ലീം ലോകത്തേക്ക് നോട്ടമിട്ട ബ്രിട്ടന് 'ഇസ്‌ലാമിക ഖിലാഫത്തിനെ തകര്‍ക്കല്‍ അനിവാര്യമായിരുന്നു. അതിനുവേണ്ടിയാണ് ഹംഫര്‍ ഉള്‍പ്പെടെയുള്ള വിഘടനവിഭാഗങ്ങള്‍ക്ക് വളം നല്‍കിയതും.

1737ല്‍ രാഷ്ട്രീയ രൂപം പൂണ്ട വഹാബിസത്തെയാണ് ഇസ്‌ലാമിക ഖിലാഫത്തിനെതിരെ കലാപം സൃഷ്ടിക്കാനും പ്രക്ഷോഭം ഇളക്കിവിടാനും ബ്രിട്ടന്‍ ഉപയോഗപ്പെടുത്തയത്. സാമ്രാജ്യത്വ തല്‍പരനായ 'ഇബ്‌നു സൗദും''ശൈഖ് നജ്ദിയും' 1760ല്‍ ദര്‍ഇയവില്‍ വെച്ചു ഒരു വഹാബി രാഷ്ട്രം സ്ഥാപിക്കാന്‍ തീരുമാനിച്ചു. അതിന്നുവേണ്ടയവര്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി സൗഹൃദം സ്ഥാപിച്ചു. ഇസ്‌ലാമിക ഖിലാഫത്തിനെ തകര്‍ക്കാന്‍ വേണ്ടി ബ്രിട്ടനോട് 'ഇസ്തിഗാസ' നടത്തി. അങ്ങനെയാണ് ബ്രിട്ടീഷ് പിന്തുണയോടെ വഹാബികള്‍ ഖിലാഫത്തിനെതിരെ കലാപം നടത്തുന്നതും വിശുദ്ധ 'ഹിജാസി'നെ വെട്ടിമുറിച്ച് മറ്റൊരു രാഷ്ട്രം സ്ഥാപിക്കുന്നതും.

വഹാബികള്‍ അറേബ്യ കീഴടക്കിയപ്പോള്‍ ആദ്യം നടപ്പാക്കിയത് സാമ്രാജ്യത്വ പദ്ധതികളായിരുന്നു. എ.ഡി. 1567ല്‍ വിസ്ബണില്‍ ചേര്‍ന്ന കൃസ്ത്യന്‍ രാജകീയ സമ്മേളനത്തിലും 1585ല്‍ വിയന്നയില്‍ ചേര്‍ന്ന രണ്ടാം കൗണ്‍സിലിലും ഇസ്‌ലാമിന്റെ പാരമ്പര്യ ചിഹ്നങ്ങളും സാംസ്‌കാരിക സിംബലുകളും നശിപ്പിക്കാന്‍ ക്രൈസ്തവ ലോബി പദ്ധതിയിട്ടിരുന്നു. പ്രസ്തുത പദ്ധതിയാണ് ബ്രിട്ടീഷ് ചാരന്മാര്‍ അറേബ്യയില്‍ വഹാബിസത്തിലൂടെ നടപ്പാക്കിയത്. ആയിരക്കണക്കിനു സത്യവിശ്വാസികളെ കൂട്ടക്കൊല ചെയ്ത വഹാബികള്‍, ഇസ്‌ലാമിക സാംസ്‌കാരിക ചിഹ്നങ്ങളെല്ലാം നശിപ്പിക്കാന്‍ ശ്രമിച്ചു. ചരിത്രത്തെ ധന്യമാക്കിയ നിരവധി മഹാത്മാക്കളുടെ മഖ്ബറകളും മസാറുകളും തട്ടിനിരപ്പാക്കി. എണ്ണമറ്റ ഗ്രന്ഥങ്ങള്‍ ചുട്ടെരിച്ചു. മക്ക കീഴടക്കിയപ്പോള്‍ പരിശുദ്ധ പ്രവാചകന്റെ 'ജന്മഗേഹം' തകര്‍ത്തു തെളിവു നശിപ്പിച്ചു. മദീന കീഴടക്കിയപ്പോള്‍ മുസ്‌ലിം ലോകത്തിന്റെ ഹൃദയ സ്പന്ദനമായ മദീനയുടെ ഖുബ്ബത്തുല്‍ ഖള്‌റാ (പച്ച ഖുബ്ബ)യും അതിനിടയിലെ ഖബര്‍ ശരീഫും തകര്‍ക്കാന്‍ പദ്ധതിയിട്ടു. പത്തു നൂറ്റാണ്ടിലധികം പാരമ്പര്യമുണ്ടായിരുന്ന ഇസ്‌ലാമിന്റെ ചരിത്രാവശിഷ്ടങ്ങള്‍ നശിപ്പിച്ച് ഉമ്മത്തിന്റെ പാരമ്പര്യങ്ങളെയും പൈതൃകങ്ങളെയും മണ്ണിട്ടുമൂടാനാണ് 'ശ്മശാന വിപ്ലവ'ത്തിലൂടെ വഹാബിസം ശ്രമിച്ചത്.

പാരമ്പര്യമുസ്‌ലിംകളെ മുഴുവന്‍ ഇസ്‌ലാമില്‍ നിന്ന് അടിച്ചുപുറത്താക്കുകയായിരുന്നു അവര്‍. അഥവാ ഇസ്‌ലാമിക ചരിത്രത്തിലെവിടെയും മാതൃകായോഗ്യരല്ലെന്നും അതിന്റെ ചരിത്രം മുഴുവന്‍ ശിര്‍ക്കിന്റേതും ശൂന്യതയുടേതുമാണെന്ന് പറഞ്ഞുപരത്തുകയായിരുന്നു. വഹാബികളില്‍ നിന്ന് ഇതുതന്നെയാണ് സാമ്രാജ്യത്വം ആഗ്രഹിച്ചതും. പൈതൃകങ്ങളും പാരമ്പര്യങ്ങളും വെട്ടിമാറ്റി മതത്തെ വളച്ചുകെട്ടുകയും മുന്‍ഗാമികളായ മുഴുവന്‍ വിശ്വാസികളെയും വേലിയുടെ പുറത്ത് നിര്‍ത്തുകയും ചെയ്യുമ്പോള്‍ ശൂന്യമായിത്തീരുന്ന ഇടങ്ങളിലേക്ക് സാമ്രാജ്യത്വ അജണ്ടകള്‍ തിരുകിക്കയറ്റാം എന്നവര്‍ മനസ്സിലാക്കി. പ്രമാണങ്ങള്‍ വളച്ചൊടിച്ച് തെറ്റിദ്ധരിക്കുന്ന സിയോണിസ്റ്റ് -ഓറിയന്റലിസ്റ്റ് ശൈലികടമെടുത്ത് വഹാബികള്‍, ഖുര്‍ആനിന്റെയും ഹദീസിന്റെയും പേരില്‍ ഉമ്മത്തിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനുമെതിരെ വാളോങ്ങിയപ്പോള്‍ അധിനിവേശ ശക്തികള്‍ പൊട്ടിച്ചിരിച്ചിട്ടുണ്ടാകുമെന്നുറപ്പ്.

സ്വന്തം അജണ്ടകള്‍ വഹാബിസത്തിലൂടെ വിജയിക്കുന്നത് മനസ്സിലാക്കിയ സാമ്രജ്യത്വം അതിനെ സര്‍വസഹായവും നല്‍കി പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് 1915ല്‍ വഹാബി രാഷ്ട്രനായകന്‍ അസീസ് ബിന്‍ സഊദ് ബ്രിട്ടന്റെ പൊളിറ്റിക്കല്‍ ഓഫീസര്‍ സര്‍ പെഴ്‌സികോക്‌സുമായി ഉടമ്പടി ഉണ്ടാക്കിയതും ബ്രിട്ടീഷ് മേധാവി ഫില്‍ബയെ ഉപദേശകനാക്കിയതും. ലോകമുസ്‌ലിംകളുടെ രോഷം മുഴുവന്‍ ബ്രിട്ടനെതിരെ ആളിക്കത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് വഹാബികള്‍ ബ്രിട്ടനുമായി കൈകോര്‍ത്തത്. ലോകമഹായുദ്ധത്തില്‍ തുര്‍ക്കി ഖിലാഫത്തിനെതിരെ ബ്രിട്ടനെ സഹായിക്കുകയായിരുന്നു വഹാബികള്‍. ഏതായാലും വഹാബിസം അടക്കമുള്ള വിഘടിത വിഭാഗങ്ങളുടെ സഹായത്തോടെ ഒന്നാം ലോകമഹായുദ്ധ (1914-1918) ത്തില്‍ സാമ്രാജ്യത്വ ശക്തികള്‍ വിജയിച്ചു. അവര്‍ ഇസ്‌ലാമിക ഖിലാഫത്തിനെ തല്ലിത്തകര്‍ത്തു. ഈ ഘട്ടത്തില്‍ മുസ്‌ലിം ലോകത്ത് അലയടിച്ച രോഷവും രോദനവും ചരിത്രത്തിലെ തുല്യതയില്ലാത്ത രംഗങ്ങളാണ്. ഓട്ടോമന്‍ എമ്പയറിന്റെ ചരടില്‍ ഒന്നിച്ചു നിന്ന മുസ്‌ലിം ലോകത്തെ ബ്രിട്ടനും ഫ്രാന്‍സും റഷ്യയും കൂടി ഓഹരിവെച്ചടുത്തപ്പോള്‍ വിശ്വാസികള്‍ക്ക് സഹിക്കാനായില്ല. അതിശക്തമായി അവര്‍ പ്രതിഷേധിച്ചു. ബ്രിട്ടീഷ് കോളനിയായിരുന്ന ഇന്ത്യയില്‍പോലും പ്രധിഷേധം കത്തിയാളി. ഖിലാഫത്തിന്റെ സംരക്ഷണത്തിനായി ഇന്ത്യന്‍ മുസ്‌ലിംകള്‍ സമരത്തിനിറങ്ങിയപ്പോള്‍ ഗാന്ധിജിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മുസ്‌ലിം വികാരം മാനിച്ച് സഹകരിച്ചത് പ്രധിഷേധത്തിന്റെ തീക്ഷ്ണതയാണ് അറിയിക്കുന്നത്. ഈ സമയത്തെല്ലാം സാമ്രാജ്യത്വ ശക്തികളുടെ ഒപ്പം ചേര്‍ന്ന് ആഹ്ലാദിക്കുകയായിരുന്നു വഹാബിസം.

ലോകമഹായുദ്ധത്തില്‍ തുര്‍ക്കി പരാജയപ്പെട്ടതോടെ സാമ്രാജ്യത്വശക്തികള്‍ മുസ്‌ലിം ലോകത്തെ കഷ്ണം ക്ഷണമാക്കി വീതിച്ചെടുത്തു. ഫലസ്ത്വീന്‍ അടക്കമുള്ള പ്രദേശങ്ങള്‍ ബ്രിട്ടനു ലഭിച്ചു. അതോടെ ഫലസ്ത്വീനില്‍ ഒരു ജൂത രാഷ്ട്രം സ്ഥാപിക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബാള്‍ഫര്‍ പ്രഖ്യാപിച്ചു. തുടര്‍ന്നു 1919-1945 കാലത്ത് 4,50,000 ജൂതന്മാരെ ബ്രിട്ടീഷുകാര്‍ ഫലസ്തീനില്‍ കൊണ്ടുവന്ന് അറബികളുടെ നെഞ്ചെത്ത് കയറ്റിയിരുത്തി. ആ സമയത്തെല്ലാം ബ്രിട്ടീഷ് സാമ്രജ്യത്തിന് ഓശാന പാടുകയായിരുന്നു വഹാബിസം. എ.ഡി. 1192ല്‍ സുല്‍ത്താന്‍ സ്വലാഹുദ്ധീന്‍ അയ്യൂബി കീഴടക്കിയതു മുതല്‍ 1917വരെ ഓട്ടോമന്‍ എമ്പയറിന്റെ കയ്യിലുണ്ടായിരുന്ന ഖുദ്‌സ് നഗരം സാമ്രാജ്യത്വ ശക്തികള്‍ തട്ടിയെടുക്കുന്നതിലും ഫലസ്തീന്‍ ജനതയെ അഭയാര്‍ത്ഥികളാക്കി മാറ്റിയതിലും വഹാബിസത്തിന് ചെറുതല്ലാത്ത പങ്കുണ്ടെന്നു വ്യക്തം. എല്ലാ ദുരന്തത്തിനും കാരണം തുര്‍ക്കിയുടെ തകര്‍ച്ചയായിരുന്നല്ലോ. ഖിലാഫത്തിനെ നശിപ്പിക്കാന്‍ ബ്രിട്ടനെ സഹായിച്ച വഹാബികളുടെ ഈ നടപടിയെ മഹാ വിഡ്ഢിത്തമാണെന്നാണ് അബുല്‍ അഅ്‌ലാ മൗദൂദി പോലും വിശേഷിപ്പിച്ചത്. അദ്ദേഹം എഴുതുന്നു.
''ഇസ്‌ലാമിക സമൂഹത്തെ അധിനിവേശ സേനക്ക് ഒറ്റുകൊടുക്കുകയും ഉമ്മത്തിന്റെ സാംസ്‌കാരിക  പൈതൃകങ്ങളും പാരമ്പര്യങ്ങളും തല്ലിതകര്‍ക്കുകയും ചെയ്ത പ്രസ്ഥാനമാണ് വഹാബിസമെന്ന് വ്യക്തം. സാമ്രാജ്യത്വ ചാരന്മാര്‍ മുസ്‌ലിംകളിലേക്ക് നുഴഞ്ഞുകയറാന്‍ കണ്ടെത്തിയ ഒരു ഇടത്താവളം മാത്രമാണതെന്ന് നാളിതുവരെയുള്ള അതിന്റെ ചരിത്രം പരതിയാല്‍ ബോധ്യപ്പെടും''.
മുസ്‌ലിം സമൂഹത്തിന്റെ ധൈഷണിക വികാസത്തെ തടഞ്ഞുനിര്‍ത്താനും എന്നും പടിഞ്ഞാറിന്റെ ആശ്രിതരും അടിമകളാക്കി മാറ്റാനും വേണ്ടി സാമ്രാജ്യത്വ ശക്തികള്‍ രൂപം കൊടുത്ത പ്രസ്ഥാനമാണ് വഹാബിസം. അറു പിന്തിരിപ്പന്‍ നിലപാടും തികഞ്ഞ അക്ഷരപൂജയും അനാവശ്യവുമായ കടുംപിടുത്തവുമാണ് അതിന്റെ മുഖമുദ്ര. ഉമ്മത്തിന്റൈ ഭൗതിക മുന്നേറ്റത്തിനുതകുന്ന യാതൊന്നും വഹാബിസം ചെയ്തിട്ടില്ല. മലയാളത്തിലെ വഹാബി ചരിത്രകാരന്‍ രേഖപ്പെടുത്തുന്നത് നോക്കൂ. ''ജനങ്ങളുടെ ബുദ്ധിപരമായ പുരോഗതിക്കുതകുന്ന പ്രവര്‍ത്തനങ്ങളൊന്നും ഇബ്‌നു അബ്ദില്‍ വഹാബിന്റെ പരിഷ്‌കരണ സംരംഭങ്ങളിലുണ്ടായിരുന്നില്ല''.

ഇസ്‌ലാമിക ദര്‍ശനത്തിനോട് എതിരല്ലാത്ത എല്ലാ പുതിയതിനേയും സ്വീകരിക്കാമെന്നും അവ സമൂഹത്തിന്റെ പുരോഗതിക്കുവേണ്ടി ഉപയോഗപ്പെടുത്താമെന്നും മതം പറയുന്നു. എന്നാല്‍ ബിദ്അത്ത് (പുതിയത്) മുഴുവന്‍ പിഴപ്പിക്കുന്നതും വര്‍ജ്ജിക്കപ്പെടേണ്ടതുമാണെന്ന് വഹാബികള്‍ പ്രചരിപ്പിച്ചു. അവര്‍ എല്ലാ പുതിയ സംരംഭങ്ങള്‍ക്കെതിരെയും പുറം തിരിഞ്ഞു നിന്നു. ടെലഗ്രാഫും ഇലക്ട്രിക് ഉപകരണങ്ങളും കമ്പിയില്ലാകമ്പിയും 'ബിദ്അത്ത്' ആയതുകൊണ്ട് അവ നരകത്തിലേക്കുള്ള വിഭവങ്ങളാണെന്നു പറഞ്ഞുപരത്തി. ഇങ്ങനെ ആധുനികതയോട് പുറംതിരിഞ്ഞു നിന്ന ഒരു ആള്‍ക്കൂട്ടത്തിനിടയില്‍ ഭരണയന്ത്രവുമായി മുന്നോട്ടുപോകാന്‍ പ്രയാസപ്പെട്ട സഊദി ഭരണാധികാരികളുടെ ശ്രമങ്ങളെ അവര്‍തന്നെ വര്‍ണ്ണിക്കുന്നു.

'ആധുനിക നാഗരികതയുടെ പ്രശ്‌നങ്ങളോ ആവശ്യങ്ങളോ അവര്‍ (വഹാബികള്‍) ശ്രദ്ധിച്ചില്ല. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിച്ച മുസ്‌ലിം നാടുകള്‍ ഇസ്‌ലാമിക രാജ്യങ്ങള്‍തന്നെ അല്ലെന്ന് അവര്‍ വിശ്വസിച്ചു. അവ ജിഹാദ് ചെയ്യപ്പെടേണ്ട നാടുകളാണ്. അതുകൊണ്ട് ഇന്നത്തെ സഊദി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ ഈ പരിസ്ഥിതിയെയാണ് നേരിടേണ്ടിവന്നത്. രണ്ട് ശക്തികളെയാണ് അവര്‍ തങ്ങളുടെ മുന്നില്‍ കാണേണ്ടി വന്നത്. ഒന്ന്, ഇബ്‌നു അബ്ദുല്‍ വഹാബിന്റെ അധ്യാപനങ്ങള്‍ മുറുകെപ്പിടിച്ചു എല്ലാ പുതിയതിന്റെയും നേരെ കടുംപിടുത്തം കാണിക്കുന്നവര്‍. ടെലഗ്രാഫും കമ്പിയില്ലാകമ്പിയും, മോട്ടോര്‍ വാഹനങ്ങളും വണ്ടികളുമെല്ലാം മതം തൃപ്തിപ്പെടാത്ത ബിദ്അത്ത് (പുത്തനാശയം) ആണെന്ന് നജ്ദിലെ മതത്തിന്റെ ആളുകള്‍ വിശ്വസിക്കുകയായിരുന്നു''.

ഇതാണ് വഹാബിസം. മോട്ടോര്‍ വാഹനങ്ങള്‍പോലും ബിദ്അത്താണെന്ന് പറഞ്ഞ് സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണ പാതയില്‍ ഒരു കീറാമുട്ടിയായി നിന്ന പ്രസ്ഥാനം. കാലത്തിന്റെ സൂചികയെ പിന്നോട്ട് തിരിച്ചുവെച്ച് മുസ്‌ലിം ഉമ്മത്തിനെ നിഷ്‌ക്രിയത്വത്തിന്റെ ചെളിക്കുണ്ടിലേക്ക് തള്ളിയിടാനാണ് വഹാബിസം ശ്രമിച്ചത്. അതിനു വേണ്ടിതന്നെയാണ് പടിഞ്ഞാറ് അവരെ പാലൂട്ടി വളര്‍ത്തിയതും.

മുസ്‌ലിംകളുടെ ക്രിയാത്മകമായ പുരോഗതിക്കും നവോത്ഥാന മുന്നേറ്റങ്ങള്‍ക്കും ശക്തി പകരുന്ന യാതൊന്നും വഹാബിസം ചെയ്തിട്ടില്ല എന്നത് ഒരു ചരിത്ര സത്യമാണ്. ഭൗതിക വികാസത്തിനും ഭൗതിക ഐശ്വര്യത്തിനും വേണ്ടി യത്‌നിക്കുന്നതിനു പകരം പ്രമാണങ്ങളില്‍ കലപില കൂട്ടി വിശ്വാസികളില്‍ സംശയം കുത്തിവെക്കുകയായിരുന്നു അതിന്റെ ദൗത്യം. അന്ധവിശ്വാസവും അനാചാരവും വിപാടനം ചെയ്യാനെന്ന പേരില്‍ സദാചാരങ്ങളെയും സാംസ്‌കാരിക മൂല്യങ്ങളെയും നശിപ്പിക്കാനാണത് ശ്രമിച്ചത്. സ്വേഛാധിപത്യത്തിന്റെ സിംബലായ രാജവാഴ്ചയാണതിന്റെ മുഖമുദ്ര.  ഖിലാഫത്തു റാശിദക്കു ശേഷം മുസ്‌ലിം ലോകത്തെ ഗ്രസിച്ച മുലൂക്കിയ്യത്തിന്റെ മാലിന്യങ്ങള്‍ ആധുനിക യുഗത്തിലും തലയിലേറ്റിക്കൊണ്ടാണ് വഹാബിസം വളര്‍ന്നത്. എ.ഡി. 1760ല്‍ ദര്‍ഇയ്യയില്‍ വെച്ച് ഇബ്‌നു സഊദും ഇബ്‌നു അബ്ദുല്‍ വഹാബും ചേര്‍ന്ന് ഒപ്പിട്ട കരാറില്‍ രാജവാഴ്ച (മുലൂക്കിയ്യത്ത്) യുടെ സര്‍വ്വ വൃത്തികേടുകളും നിലനില്‍ക്കുന്ന ഒരു രാഷ്ട്ര രൂപീകരണമാണ് ലക്ഷ്യം വെച്ചത്. ഖുര്‍ആനിന്റെയും നബി ചര്യയുടെയും പേരില്‍ കിസ്‌റയുടെയും കൈസറിന്റെയും ചര്യകളാണവര്‍ ഇറക്കുമതി ചെയ്തത്.

അറേബ്യന്‍ വഹാബിസം വളര്‍ന്നത് ഇബ്‌നു സഊദിന്റെ മൂര്‍ച്ചയുള്ള വാളുകൊണ്ട് മാത്രമായിരുന്നു. ഇബ്‌നു അബ്ദുല്‍ വഹാബ് കൊണ്ടുവന്ന 'ഉട്ടോപ്യന്‍ തൗഹീദ്' സ്വീകരിക്കാന്‍ വിസമ്മതിച്ച മുസ്‌ലിംകളെ ക്രൂരമായി അക്രമിച്ചു കൊണ്ടാണ് വഹാബി ആശയങ്ങള്‍ അടിച്ചേല്‍പ്പിച്ചത്. എം.ഐ. സുല്ലമി എഴുതുന്നു. ''അറേബ്യ മുസ്‌ലിംകള്‍ ധാരാളമുള്ള ഒരു പ്രദേശമായിരുന്നു. അവിടെ ഉടലെടുത്ത സലഫി പ്രസ്ഥാനം പ്രചരിച്ചത് ഭരണകൂടത്തിന്റെ സഹായത്തോടുകൂടിയായിരുന്നു. അഥവാ തൗഹീദിന്റെ ആശയങ്ങളെ ജനങ്ങളിലേക്ക് എത്തിച്ചത് കേവലം നാവും തൂലികയും ഉപയോഗിച്ചു കൊണ്ട് മാത്രമായിരുന്നില്ല. ഇബ്‌നു സഊദിന്റെ മൂര്‍ച്ചയേറിയ വാളും അതില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്.''

സ്വന്തം നിലപാടുകള്‍ അടിച്ചേല്‍പ്പിക്കാന്‍ നാടും നഗരവും നശിപ്പിക്കുകയും പതിനായിരങ്ങളെ അറുംകൊല ചെയ്യുകയുമായിരുന്നു വഹാബികള്‍. അവരുടെ ക്രൂരമായ അക്രമത്തില്‍ നശിച്ച ഒരു നാടാണ് നജ്ദിനോടടുത്തുള്ള ഉയയ്‌ന ദേശം. പക്ഷേ, പില്‍കാലത്ത് അതിന്റെ പേരില്‍ ഐതിഹ്യങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുകയായിരുന്നു വഹാബികള്‍. തങ്ങളുടെ ആശയം സ്വീകരിക്കാത്തതിന്റെ പേരില്‍ അല്ലാഹു ആ നാടിനെ നശിപ്പിച്ചു എന്ന് അവര്‍ കള്ള പ്രാചാരണം നടത്തി. ഇതേക്കുറിച്ച് മുഹമ്മദ് അസദ് ഇങ്ങനെ വിവരിക്കുന്നു: ''ഉയയ്‌നയുടെ പതനത്തെ സംബന്ധിച്ച വാര്‍ത്തകള്‍ ഐതിഹ്യങ്ങള്‍ കൊണ്ട് മേഘാവൃതമാണ്. അതില്‍ നിന്നും ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ വേര്‍തിരിച്ചെടുക്കുക സാധ്യമല്ല. മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെ പഠനങ്ങള്‍ അംഗീകരിക്കാന്‍ ഇവിടുത്തെ ജനങ്ങള്‍ കൂട്ടാക്കാതിരുന്നപ്പോള്‍, ആദ്യത്തെ സുഊദി ഭരണാധികാരി നഗരം നശിപ്പിച്ചിരിക്കാനാണ് സാധ്യത. പക്ഷേ, ദൈവകോപത്തിന്റെ സൂചന എന്ന നിലയില്‍ ഉയയ്‌നയിലെ കിണറുകള്‍ ഒറ്റ രാത്രികൊണ്ട് വറ്റിപ്പോയെന്നും അങ്ങനെ ജനങ്ങളെല്ലാം നഗരം ഉപേക്ഷിച്ചു പോകാന്‍ നിര്‍ബന്ധിതരായെന്നുമാണ് വഹാബി ഐതിഹ്യം.
മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബി (1703-1792)നു ശേഷം വഹാബിസം വീണ്ടും നവീകരിക്കപ്പെടുകയും കൂടുതല്‍ സാമ്രാജ്യത്വ ചാരന്മാര്‍ക്ക് അതില്‍ കടന്നിരുന്ന് പുതിയ വാദങ്ങള്‍ ഉന്നയിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു. അങ്ങനെയാണ് ജൂത-സിയോണിസ്റ്റ് ചാരന്മാരായ ജമാലുദ്ധീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് രിള എന്നീ ത്രിമൂര്‍ത്തികള്‍ അതില്‍ കയറിപ്പറ്റുന്നതും 'ഇസ്‌ലാഹീ' പ്രസ്ഥാനത്തെ പുനഃസംഘടിപ്പിക്കുന്നതും. ശൈഖ് നജ്ദിയെ കടത്തി വെട്ടിക്കൊണ്ട് ഇസ്‌ലാമില്‍ പുതിയ വാദങ്ങളുമായി രംഗത്തുവന്ന ഈ ചാരസംഘത്തെ ജൂത-ക്രൈസ്തവ ലോബി ആളും അര്‍ത്ഥവും നല്‍കി സഹായിച്ചു.
 
സത്യത്തില്‍ ഈ ത്രിമൂര്‍ത്തികള്‍ ജൂത ഭീകരപ്രസ്ഥാനമായ മസോണിസത്തിന്റെ വക്താക്കളായിരുന്നു. മുസ്‌ലിംകളെ ജൂതവല്‍ക്കരിക്കാനും യഹൂദമേധാവിത്തം സ്ഥാപിക്കാനും 1717ല്‍ സിയോണിസ്റ്റ് നേതൃത്വത്തില്‍ രൂപീകൃതമായ പ്രസ്ഥാനമാണ് മാസോണിസം. ജൂതനായ ഗ്രാന്‍ഡ് മാസ്റ്റര്‍ ആണ് ഇതിന്റെ നേതാവായി അറിയപ്പെടുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മുന്നേറ്റത്തോടെയാണ് മാസോണിസം ആഗോള വ്യാപകമാവുന്നത്. 1945 മുതല്‍ 1953 വരെ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ഹാരി. എസ്.ട്രൂമാനും (1884-1953) ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വില്‍സ്റ്റണ്‍ ചര്‍ച്ചിലു(1874-1965)മൊക്കെ മാസോണിസത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു. ഫലസ്തീനില്‍ ഒരു ജൂത രാഷ്ട്രം സ്ഥാപിക്കാനുള്ള ആധാരം പണിതത് ഈ പ്രസ്ഥാനമായിരുന്നു. മുസ്‌ലിംകളെ മസ്തിഷ്‌കപ്രക്ഷാളനം നടത്തി ജൂത അജണ്ട നടപ്പാക്കാനുള്ള ഇവരുടെ ദൗത്യം അഫ്ഗാനിയും അബ്ദുവും റിളയുമാണ് ഏറ്റെടുത്തത്.

1960ല്‍ ഫ്രാന്‍സില്‍ നിന്നിറങ്ങിയ ഘമശ െഎൃമരവീ ങമരവീൃ്യഎന്ന ഗ്രന്ഥത്തിന്റെ 127ാം പേജില്‍ ഇവരെക്കുറിച്ച് പറയുന്നതിങ്ങനെ ''കൈറോവിലെ മാസോണിസ്റ്റ് കമ്മിറ്റിയുടെ നേതാവായി അഫ്ഗാനി നിയോഗിക്കപ്പെട്ടു. പിന്നെ മുഹമ്മദ് അബ്ദുവും അവര്‍ മുസ്‌ലിംകള്‍ക്കിടയില്‍ മാസോണിസം വളര്‍ത്തുന്നതില്‍ പങ്കുവഹിച്ചു''. മുസ്‌ലിംകളില്‍ ജൂതഅജണ്ടകള്‍ കൊണ്ടുവന്ന ഈ ത്രിമൂര്‍ത്തികളെ കുറിച്ച് മാസോണിസ്റ്റ് വിജ്ഞാനകോശം പറയുന്നു. ''ബൈറൂത്തിലെ പ്രസിദ്ധ മാസോണിസ്റ്റായിരുന്നു ഹന്നാ അബൂറശീദ്. ഈജിപ്തിലെ മാസോണിസ്റ്റ് നേതാവായിരുന്നു ജമാലുദ്ധീന്‍ അഫ്ഗാനി. അതിലെ അംഗങ്ങളെല്ലാം പണ്ഡിതരും ഭരണരംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങളുമായിരുന്നു. അവര്‍ ഏതാണ്ട് മുന്നൂറ് വരും. പിന്നീട് അതിന്റെ നേതാവ് ഉസ്താദ് മുഹമ്മദ് അബ്ദു ആയി. അദ്ദേഹം ഉയര്‍ന്ന മാസോണിസ്റ്റായിരുന്നു.'' (6).

സാമ്രജ്യത്വ ചേരി നാട്ടിവെച്ച ഈ മൂന്ന് അടുപ്പിന്‍ കല്ലുകള്‍ക്കിടയില്‍ നിന്നു വന്ന വിഷപ്പുകയാണ് ഇന്ന് മുസ്‌ലിം സമൂഹത്തില്‍ കാണപ്പെടുന്ന ശൈഥില്യത്തിന്റെ മുഖ്യകാരണം. ഇസ്‌ലാമികാഗമനം മുതല്‍ ഒരുമയിലും ഐക്യത്തിലും കഴിഞ്ഞിരുന്ന കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പ് വിതച്ചത് ഈ ത്രിമൂര്‍ത്തികളുടെ പദ്ധതികളായിരുന്നു. വ്യതിയാന ചിന്തയുമായി ഇവിടെ കടന്നുവന്ന നദ്‌വത്തുല്‍ മുജാഹിദിന്നും ജമാഅത്തെ ഇസ്‌ലാമിയും ഊര്‍ജ്ജം സ്വീകരിച്ചത് ജൂതചാരന്മാരായിരുന്ന ഈ മൂവര്‍ സംഘത്തില്‍ നിന്നാണ്. പ്രബോധനം എഴുതുന്നു: ''വിശ്വാസപരവും ആചാരപരവുമായ ജീര്‍ണ്ണതക്കെള്‍ക്കെതിരില്‍ രംഗത്തുവന്ന കേരളത്തിലെ സംസ്‌ക്കരണ പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കും മുഖ്യ പ്രചോദന കേന്ദ്രങ്ങളായിരുന്നു ജലാലുദ്ധീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് റിള തുടങ്ങിയ നവോത്ഥാന സാരഥികള്‍ ''.
മുജാഹിദ് പണ്ഡിതന്‍ എഴുതുന്നു ''ജലാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, സയ്യിദ് റശീദ് റിള തുടങ്ങിയവര്‍ക്ക് കേരളത്തിലെ മുജാഹിദുകള്‍ നല്‍കിയ ആദരവ്, അവരുടെ ആശയാദര്‍ശങ്ങള്‍ അവിടുത്തെ മുജാഹിദുകളെ സ്വാധീനിച്ചതിന്റെ വ്യക്തമായ തെളിവാണ്. അവരുടെ ഗ്രന്ഥങ്ങളും കൃതികളും നാം നമ്മുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും നമ്മുടെ അറബിക് കോളേജുകളില്‍ പഠിപ്പിക്കുകയും ചെയ്തു. മുഹമ്മദ് അബ്ദുവിന്റെ റിസാലത്തു തൗഹീദ് അവയിലൊന്നാണ്''. (8)

മുജാ-ജമാഅത്തുകളുടെ ആശയ സ്രോതസ്സും മാതൃകയും ജൂതചാരന്മാരായ ഈജിപ്ഷ്യന്‍ ത്രിമൂര്‍ത്തികളില്‍ നിന്നാണെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണിവിടെ. നജ്ദിലെ ഇബ്‌നു അബ്ദില്‍ വഹാബ് കൊണ്ടുവന്ന വഹാബി പ്രസ്ഥാനവുമായി കേരളത്തിലെ മതനവീകരണ പ്രസ്ഥാനങ്ങള്‍ക്ക് നേരിട്ട് ബന്ധമില്ല. വഹാബിസത്തെ വീണ്ടും പരിഷ്‌കരിക്കുകയും അതിരുകടന്ന വാദങ്ങള്‍ ഉന്നയിക്കുകയും ചെയ്ത ഈജിപ്ഷ്യന്‍ ചാരന്മാരോടാണവര്‍ക്ക് ബന്ധം. സുല്ലമി തുടരുന്നു: ''മുസ്‌ലിം ഐക്യസംഘത്തിന്റെ കാലം മുതല്‍ കേരളത്തെ സ്വാധീനിച്ച നവീകരണ ചിന്ത ഈജിപ്തിനോടും അവിടുത്തെ ഇസ്‌ലാഹീ സംരംഭങ്ങളോടും കടപ്പെട്ടിരിക്കുന്നു. അതിനാലാണ് ജമാലുദ്ദീന്‍ അഫ്ഗാനിയെ മുജദ്ദിദായും ശൈഖ് മുഹമ്മദ് അബ്ദുവിനെയും സയ്യിദ് റശീദ് റിളയെയും നവോത്ഥാന നായകരായും ചിത്രീകരിക്കുവാന്‍ ഇസ്‌ലാഹീ നേതാക്കളും പ്രസിദ്ധീകരണങ്ങളും തയ്യാറായത്.''
ഇത്രത്തോളം വിശേഷിപ്പാക്കാന്‍ അര്‍ഹരാണോ ഈ ത്രിമൂര്‍ത്തികള്‍ ? പരിശോധിക്കാം  

മുന്നണിപ്പോരാളികള്‍
ജമാലുദ്ദീന്‍ അഫ്ഗാനി ഐക്യത്തെ കുറിച്ച് സംസാരിച്ച് അനൈക്യം സൃഷ്ടിച്ച 'എക്യസംഘ'ത്തിന്റെ ഉദ്ഘാടകനാണ്. മുസ്‌ലിംകളുടെ വിശാല ഐക്യമെന്ന പേരില്‍ 'പാന്‍ ഇസ്‌ലാമിസം ' പ്രചരിപ്പിക്കുകയും ഇതിന്റെ മറവില്‍ ശൈഥില്യം സൃഷ്ടിക്കുകയും ചെയ്ത ഈ മസോണിസ്റ്റ് ആചാര്യനെ നവോത്ഥാന നായകനാക്കി 1996 സെപ്തംബര്‍ 27ലെ ശബാബിലൂടെ മുജാഹിദുകള്‍ ചിത്രീകരിച്ചു. അവരുടെ 'തഖ്‌ലീദ് ഒരു പഠനം' എന്ന കൃതിയില്‍ 'ഒരു നക്ഷത്രം ഉദിച്ചു' എന്ന തലക്കെട്ടോടെയാണ് അഫ്ഗാനിയെ പരിചയപ്പെടുത്തുന്നത്.
എന്നാല്‍ അഫ്ഗാനിയുടെ യഥാര്‍ത്ഥ മുഖം എന്തായിരുന്നു? തുര്‍ക്കിയിലെ മുസ്തഫ കമാലിനെപോലെ ഇസ്‌ലാമിക വിരുദ്ധ സെക്യുലര്‍ ജനാധിപത്യ വാദിയായിരുന്നു അഫ്ഗാനിയെന്ന് ശബാബ് വാരിക തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 

ഇസ്‌ലാമിന്റെ അടിസ്ഥാനതത്വങ്ങളെ മുഴുവന്‍ അഫ്ഗാനി ചോദ്യം ചെയ്തിട്ടുണ്ട്. നുബുവ്വത്തിന്റെ ആധാര ശിലയായ വഹ്‌യ് മനുഷ്യന്റെ യുക്തി നിര്‍ദ്ധാരണം പോലെ നിസ്സാരമാണെന്ന് അദ്ധേഹം വാദിച്ചു. മാസോണിസ്റ്റ് ചാരനായ അഫ്ഗാനിയുടെ യഥാര്‍ത്ഥ മുഖം കെ.എന്‍.എം. എന്ന പ്രസിദ്ധീകരണം തന്നെ വ്യക്തമാക്കുന്നത് നോക്കൂ.

''നിര്‍ഭാഗ്യവശാല്‍ അദ്ധേഹത്തിന്റെ ആശയങ്ങളില്‍ ചിലത് അത്യന്തം തീവ്രമായിരുന്നു. ഒരു ഉദാഹരണം, മനുഷ്യ ബുദ്ധിയും അതിന്റെ യുക്തി നിര്‍ദ്ധാരണങ്ങളും ദൈവീക വെളിപ്പാടുകള്‍ക്ക് തുല്യമാണെന്ന് അദ്ധേഹം കരുതി. കൂടാതെ മദ്ധ്യ പൂര്‍വ്വ ദേശങ്ങളില്‍ മാസോണിസ്റ്റ് പ്രസ്ഥാനവുമായി അദ്ധേഹം സ്ഥാപിച്ച ബന്ധം അദ്ധേഹത്തിന്റെ ഉദ്ധേശ്യശുദ്ധിയിലും സംശയം ജനിപ്പിച്ചു. (11) സുല്ലമി എഴുതുന്നു: ''എന്നാല്‍ ജമാലുദ്ദീന്‍ അഫ്ഗാനിയെ വാഴ്ത്തുന്ന ഒരു സലഫിയെ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കണ്ടെത്താന്‍ പ്രയാസമാണ്. അവിടത്തെ സലഫികളും ഇഖ്‌വാനികളുമെല്ലാം അദ്ദേഹത്തിനെ പാശ്ചാത്യരുടെ ഏജന്റായാണ് ചിത്രീകരിക്കുന്നത്. പാശ്ചാത്യന്‍ സംസ്‌കാരത്തെ മുസ്‌ലിം ലോകത്തേക്ക് ഇറക്കുമതി ചെയ്തത് അദ്ദേഹമാണെന്ന് അവര്‍ പറയുന്നു''. (12) നോക്കൂ... മുസ്‌ലിം ലോകം മതവിരുദ്ധനും ജൂതചാരനും പാശ്ചാത്യന്‍ ഏജന്റുമായി കാണുന്ന ഒരാളെ മുജദ്ദിദും നവോത്ഥാന നായകനുമാക്കി ചിത്രീകരിക്കുകയും അദ്ദേഹത്തിന്റെ പേരിനൊപ്പം റളിയല്ലാഹു അന്‍ഹു (അല്ലാഹു അനുഗ്രഹിക്കട്ടെ) എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുകയാണ് നമ്മുടെ മുജാ-ജമകള്‍. ഇസ്‌ലാമിക വിരുദ്ധ ചേരിയും അധിനിവേശ ശക്തികളും ഇവരില്‍ ചെലുത്തിയ സ്വാധീനത്തിന്റെ ആഴമാണ് വ്യക്തമാക്കുന്നത്.

മുഹമ്മദ് അബ്ദു
അഫ്ഗാനിയുടെ ശിഷ്യനാണ് അബ്ദു. ബൈറൂത്തിലെ ചീഫ്ജസ്റ്റിസായിരുന്ന അല്ലാമാ ശൈഖ് യൂസുഫ് നബ്ഹാനി(റ) അബ്ദുവുമായുള്ള തന്റെ അനുഭവം പങ്കുവെക്കുന്നതിങ്ങനെ: ''കൃസ്ത്യന്‍ സ്ത്രീകളുമായി അയാള്‍ കൂട്ടുകൂടുന്നു. മറയില്ലാതിരുന്നിട്ടും അതൊരു തെറ്റാണെന്നയാള്‍ക്ക് അഭിപ്രായമില്ല. കൃസ്ത്യനികള്‍ ഭക്ഷിക്കുന്നതെല്ലാം ഭക്ഷിക്കുകയും മദ്യപിക്കുകയും ചെയ്യുന്നു. കള്ളിനോട് പേരില്‍ വ്യത്യാസമുണ്ടെങ്കില്‍ എല്ലാ ലഹരിയും അനുവദനീയമാണെന്ന് ഫത്‌വ നല്‍കി. ശ്വാസം മുട്ടിച്ചു കൊന്നത് തിരുത്തുകയും തെറ്റു ചെയ്തുവെന്ന് ആളുകള്‍ പറയാതിരിക്കാന്‍ അത് ഹലാലാണെന്ന് ഫത്‌വ നല്‍കുകയും ചെയ്തു. പലിശയും കൃസ്ത്യന്‍ ഹാറ്റും അയാള്‍ ഹലാലാക്കിയതിനെ ചില പണ്ഡിതര്‍ മതവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ലണ്ടനും പാരീസും പലവട്ടം സന്ദര്‍ശിച്ചെങ്കിലും മക്കയോ മദീനയോ ഒരുവട്ടം പോലും സന്ദര്‍ശിച്ചില്ല. ഒരു ദിവസം ലോകമാന്യത്തിനുവോണ്ടി നിസ്‌കരിച്ചാല്‍ പിന്നീടയാള്‍ ഒരു മാസം നിസ്‌കാരം ഉപേക്ഷിക്കുന്നതും കാണാം. ഒരു ദിവസം ഞാന്‍ ലബനാനില്‍ വെച്ച് പ്രഭാതം മുതല്‍ സന്ധ്യവരെ അയാളോട് സഹവസിച്ചു. അയാളുടെ അടുത്തു വെച്ച് ഞാന്‍ ളുഹറും അസ്വറും നിസ്‌കരിച്ചു. അയാള്‍ നിസ്‌കരിച്ചില്ല. അദ്ദേഹം ആരോഗ്യവാനായിരുന്നു. യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല. ഇതുപോലെ ഞാന്‍ ഈജിപ്തില്‍ ആയിരുന്നപ്പോള്‍ അയാളുടെ ഗുരുവായ അഫ്ഗാനിയോട് സന്ധ്യവരെ സഹവസിച്ചു. അയാള്‍ മഗ്‌രിബ് നിസ്‌കരിച്ചത് കണ്ടില്ല. അതുകാരണം ആ ചീത്ത ശൈഖിനോട് ഞാന്‍ എന്നന്നേക്കുമായി ബന്ധം മുറിച്ചു. അഫ്ഗാനിക്കും അബ്ദുവിനും അല്ലാഹു നാവില്‍ രോഗം നല്‍കി. നാവു മുറിച്ചെടുത്ത് ഭയാനകമായ രീതിയിലാണവര്‍ മരിച്ചത്. അതൊരു വലിയ പാഠമായിരുന്നു. അതുകൊണ്ട് അല്ലാഹു അവരുടെ മറ വെളിവാക്കി. അതുകൊണ്ടാണവര്‍ നിരവധി ഔലിയാക്കളെ ആക്ഷേപിക്കുകയും ദീനില്‍ ചീത്ത കാര്യങ്ങള്‍  സംസാരിക്കുകയും ചെയ്തത്.'' 
ഇസ്‌ലാമിക വിശ്വാസത്തിന്റെ രണ്ടാം ഘടകമാണ് മലക്കുകളിലുള്ള വിശ്വാസം. എന്നാല്‍  ഖുര്‍ആന്‍ 2:34 വ്യാഖ്യാനിച്ചുകൊണ്ട് മലക്കുകളെയും പിശാചിനെയും നിഷേധിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.(14) ദീനിന്റെ നാശം ലക്ഷ്യം വെച്ചുകൊണ്ട് അബ്ദു കാട്ടികൂട്ടിയ കോപ്രായങ്ങള്‍ മുജാഹിദ് ഭാഷയില്‍ ഇങ്ങനെ വായിക്കാം.

''അഫ്ഗാനിയുടെ ഏറ്റവും പ്രശസ്തനായ ശിഷ്യന്‍ മുഹമ്മദ് അബ്ദു ആയിരുന്നു. അഫ്ഗാനിയുടെ സ്വാധീനവും ഇബ്‌നുതൈമിയ്യയുടെ ചിന്തകളും ചേര്‍ന്നപ്പോള്‍ അബ്ദു ഇജ്തിഹാദിന്റെ പതാക ഉയര്‍ത്തിപ്പിടിക്കുകകയും തഖ്‌ലീദിനെയും അതിന്റെ വക്താക്കളെയും അക്രമിക്കുകയും ചെയ്തു. പക്ഷെ, തീവ്രവും ആധുനികതയിലേക്കുള്ള ചായ്‌വും കാരണം പലപ്പോഴും അദ്ദേഹത്തിന് വ്യതിചലനങ്ങള്‍ സംഭവിച്ചു. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യഖ്യാനങ്ങളില്‍ മുഅ്ജിസത്തുകളെ വ്യാഖ്യാനിച്ച രീതി ഇതിനുദാഹരണമാണ്. കഅ്ബ അക്രമിച്ച അബ്രഹത്തിനെയും സൈന്യത്തെയും നശിപ്പിച്ച കിളികളെയും കല്ലിനെയുമായിരുന്നു അദ്ദേഹം വ്യാഖ്യാനിച്ചത്. ഉദാഹരണം: രോഗം പരത്തുന്ന ബാക്ടീരിയകളാണ് കിളികളെന്നും, പകര്‍ച്ച വ്യാധിയായിരുന്നു തകര്‍ച്ചക്കു കാരണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മതം. അതുപോലെ ബാങ്ക് പലിശ ഉപയോഗിക്കാമെന്നും അദ്ദേഹം ഫത്‌വ നല്‍കിയിരുന്നു.''

1885-ല്‍ അബ്ദു രചിച്ച രിസാലത്തു തൗഹീദ് ആണ് മതം പഠിക്കാന്‍ ഇന്നും മുജാഹിദുകള്‍ അറബിക് കോളേജുകളിലും മറ്റും ഉപയോഗിക്കുന്നത്. ഈ രിസാലയിലാണ് പ്രവാചകത്വത്തിന്റെ ആധാരശിലയായ വഹ്‌യിനെ മനുഷ്യ യുക്തി കൊണ്ട് കണ്ടെത്താവുന്ന നിസ്സാരവസ്തുവാക്കി ചിത്രീകരിച്ചത്. അബ്ദുവിന്റെ ഈ അപകടകരമായ ശ്രമത്തെക്കുറിച്ച് സയ്യിദ് ഖുത്തുബ് ഇങ്ങനെ എഴുതുന്നു:
''ശൈഖ് മുഹമ്മദ് അബ്ദു(റ) തന്റെ രിസാലത്തു തൗഹീദില്‍ ഇങ്ങനെ പറയുന്നു: ദൈവിക ദൗത്യത്തിലൂടെയുള്ള വഹ്‌യ് അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാണ്. ഇപ്രകാരം തന്നെ മനുഷ്യബുദ്ധിയിലും ലോകത്തിലുള്ള അവന്റെ ചിഹ്നങ്ങളില്‍പെട്ട ഒന്നു തന്നെയാണ്. അല്ലാഹുവിന്റെ അടയാളങ്ങള്‍ പരസ്പരം യോജിപ്പുള്ളതായിരിക്കല്‍ അനിവാര്യമാണ്. അവ ഒരിക്കലും പരസ്പര വിരുദ്ധങ്ങളല്ല''. ഈ വീക്ഷണത്തില്‍ മുഹമ്മദ് അബ്ദു 'അമ്മ' ഭാഗത്തു നല്‍കിയ വ്യാഖ്യാനം വളരെയേറെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇപ്രകാരം തന്നെ അദ്ദേഹത്തിന്റെ ശിഷ്യനായ റശീദ്‌രിളയും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായ ശൈഖ് മഗ്‌രിബിയും 'തബാറക' ഭാഗത്തിനു നല്‍കിയ വ്യാഖ്യാനങ്ങളും വലിയ വിപത്തുകള്‍ക്കിടയാക്കിയിട്ടുണ്ട്. ഖുര്‍ആനിന്റെ മൂല്യവാക്യങ്ങളെ ബുദ്ധിക്ക് പൂര്‍ണ്ണമായും യോജിക്കുന്ന വിധം വ്യാഖ്യാനിക്കണമെന്ന് നിരവധി സ്ഥലങ്ങളില്‍ വ്യക്തമാക്കുകയുണ്ടായി. വിനാശകരമായൊരു സിദ്ധാന്തമാണിത്''.

ദിവ്യസന്ദേശങ്ങളെ തോന്നിയപോലെ വ്യാഖ്യാനിക്കുകയും മുഅ്ജിസത്തുകളെ കണ്ണടച്ചു നിഷേധിക്കുകയും ചെയ്ത അബ്ദുവിന്റെ അത്യന്തം അപകടകരമായ ഈ നിലപാട് തന്നെയാണ് ഓറിയന്റലിസവും മിഷണറിസവും ഖാദിയാനിസവും ഖുര്‍ആനെ വിമര്‍ശിക്കാനും വികലമാക്കാനും സ്വീകരിച്ചത്. അതിന്നുവേണ്ടി തന്നെയാകണം അധിനിവേശ ശക്തികള്‍ അബ്ദുവിനെ മുസ്‌ലിംകളിലേക്ക് പറഞ്ഞുവിട്ടതും.

റശീദ് രിള
''മുഹമ്മദ് അബ്ദുവിന്റെ ഏറ്റവും അടുത്ത ശിഷ്യനായ സയ്യിദ് റശീദ് റിളയാണ് ഇരുപതാം ശതകത്തില്‍ ഇസ്‌ലാഹീ ആശയം പ്രചരിപ്പിച്ച ഏറ്റവും പ്രഗത്ഭന്‍''(17). ഗുരുനാഥന്മാരേക്കാള്‍ ഇസ്‌ലാമികസമൂഹത്തിന് നാശം വിതച്ചതും ഇദ്ദേഹം തന്നെ. അവരെപ്പോലെ രിളയും സിയോണിസ്റ്റ് മാസേണിസ്റ്റ് വക്താവായിരുന്നു. ഇസ്‌ലാമിക ഖിലാഫത്തിനെ തകര്‍ക്കാന്‍ സാമ്രാജ്യത്തവുമായി ഇവര്‍ കൈകോര്‍ത്തു. ബ്രിട്ടീഷ് കോണ്‍സല്‍ ജനറല്‍ ക്രോമറുമായും പിന്‍ഗാമി ഗോഴ്സ്റ്റുമായും ഗൂഢാലോചനയിലേര്‍പ്പെടുകയും ഖിലാഫത്തിനെ തകര്‍ക്കാന്‍ കുതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തവരാണ് അബ്ദുവും രിളയും. ഇസ്‌ലാമിക സംസ്‌കാരത്തെ വികലമാക്കാന്‍ വേണ്ടി വലിയ സാമ്പത്തിക സഹായം തന്നെ ബ്രിട്ടന്‍ ഇവര്‍ക്കു നല്‍കി. ഇസ്‌ലാഹിസം പ്രചരിപ്പിക്കാന്‍ റശീദ് രിളക്ക് സര്‍വ്വ സാമ്പത്തിക സഹായവും നല്‍കിയത് ബ്രിട്ടീഷ് ധനകാര്യ സെക്രട്ടറി മിഷല്‍ ഇന്നസ് ആണ്. രിളയുടെ സാമ്രാജ്യത്വ ബന്ധം തിരിച്ചറിഞ്ഞ ഉസ്മാനി ഗവര്‍ണര്‍, ഖേദിവ് ഇസ്മാഈല്‍, റിളയെ നാടുകടത്താന്‍വരെ ഉത്തരവിട്ടു.

സാമ്രാജ്യത്വ ദാസനായിരുന്ന അദ്ദേഹത്തിന്റെ പോയ്മുഖം കൂടുതല്‍ വ്യക്തമാക്കപ്പെട്ട പൊയ്മുഖം കൂടുതല്‍ വ്യക്തമാക്കപ്പെട്ട വേദിയായിരുന്നു. 1926ല്‍ ഇബ്‌നു സഊദ് മക്കയില്‍ വിളിച്ചു ചേര്‍ത്ത ലോക മുസ്‌ലിം കോണ്‍ഫറന്‍സ്. അതേ കുറിച്ച് ജമാഅത്ത് നേതാവ് എഴുതുന്നു: 
''മക്കയും മദീനയും ഉള്‍പ്പെട്ട ഹിജാസിന്റെ ഭരണാധികാരിയായിരുന്ന ശരീഫ് ഹുസൈനും ഇബ്‌നു സഊദും സംഘട്ടനം നടത്തിയ കാലം. അവസാനം ഇബ്‌നു സഊദ് വിജയം വരിച്ചു. തുടര്‍ന്ന് ഭാവി ഭരണാധികാരികള്‍ എവിടെയായിരിക്കണമെന്ന് ആലോചിക്കാനായി അദ്ദേഹം മക്കയിലൊരു ചര്‍ച്ചായോഗം വിളിച്ചു ചേര്‍ത്തു. ഇന്ത്യയില്‍ നിന്ന് മൗലാനാ മുഹമ്മദ് അലിയും ഈജിപ്തില്‍ നിന്ന് റശീദ് റിളയും യോഗത്തില്‍ സംബന്ധിച്ചു. മൗലാനാ മുഹമ്മദ് അലി ജനാധിപത്യത്തെ അനുകൂലിച്ചും റശീദ് റിള രാജാധിപത്യത്തെ അനുകൂലിച്ചും സംസാരിച്ചു. അവസാനം അത് ചൂടുപിടിച്ച വിവാദത്തിന് വഴിയൊരുക്കി. കോണ്‍ഫറന്‍സ് സമാപിച്ച ശേഷം നാട്ടില്‍ തിരിച്ചെത്തിയ റശീദ് റിള മുഹമ്മദ് അലിയെയും അദ്ദേഹം നയിച്ച ഇന്ത്യന്‍ സ്വാതന്ത്ര സമരത്തെയും നിശിതമായി വിമര്‍ശിക്കുന്ന ദീര്‍ഘമായൊരു ലേഖനം അല്‍അഹ്‌റാം പത്രത്തില്‍ എഴുതി. അദ്ദേഹത്തിന് മറുപടി എഴുതിയത് കേരളീയനായ മൗലവി അബുസ്സ്വബാഹ് മൗലവിയായിരുന്നു. അല്‍ അഖ്ബാറിലൂടെ നാല് ലക്കങ്ങളിലായി റശീദ് റിളയുടെ ബ്രിട്ടീഷ് അനുകൂല നിലപാടിന്റെ പൊള്ളത്തരങ്ങളും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മഹത്തവും മൗലാനാ മുഹമ്മദ് അലിയുടെ വ്യക്തി വൈശിഷ്ട്യവും വ്യക്തമാക്കുന്ന ശ്രദ്ധേയമായ ഒരു പരമ്പര പ്രസിദ്ധീകരിച്ചു. എന്നാല്‍ മൗലവി സാഹിബിന്റെ പ്രമാണയുക്തമായ വാദങ്ങളെ ഖണ്ഡിക്കാന്‍ റശീദ് റിളക്ക് കഴിഞ്ഞില്ല.''(18)

ബ്രിട്ടീഷ് ഭക്തി മൂത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെപ്പോലും വിമര്‍ശിച്ച രിള അധിനിവേശ സേനയുടെ ഒപ്പം ചേര്‍ന്ന് പലപദ്ധതികളും ആവിഷ്‌കരിച്ചിരുന്നു. ഇസ്‌ലാമിനെ അടിമുടി മാറ്റിയെഴുതാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും പദ്ധതികളും വെളിച്ചം കണ്ടത് അല്‍മനാര്‍ മാസികയിലൂടെയും തഫ്‌സീറുല്‍ മനാറിലൂടെയുമാണ്. മതത്തെ വികൃതമാക്കാനുള്ള സര്‍വ്വ തന്ത്രങ്ങളും അവയില്‍ റിള പരീക്ഷിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഈ പദ്ധതികളാണ് നമ്മുടെ മലയാളക്കരയില്‍ പോലും ശൈഥില്യം സൃഷ്ടിച്ചത്.

കേരളത്തില്‍ മതനവീകരണ വാദത്തിന് തുടക്കം കുറിച്ചത് വക്കം അബ്ദുല്‍ഖാദര്‍ മൗലവി (1873-1932) ആയിരുന്നല്ലോ. സത്യത്തില്‍ മൗലവിയെ വ്യതിചലിപ്പിച്ചത് റിളയുടെ അല്‍മനാര്‍ ആയിരുന്നു. വഹാബി നേതാവായിരുന്ന സീതീ സാഹിബ് എഴുതുന്നു: സുപ്രസിദ്ധ മതപണ്ഡിതനായിരുന്ന റശീദ് റിളയുടെ പത്രാധിപത്യത്തില്‍ നടന്നിരുന്ന 'അല്‍മനാറി'ന്റെ ഒരു വായനക്കാരനായിരുന്നു (വക്കം) മൗലവി സാഹിബ്. സയ്യിദ് ജമാലുദ്ധീന്‍ അഫ്ഗാനി, ഈജിപ്തിലെ മുഫ്തിയായിരുന്ന ശൈഖ് മുഹമ്മദ് അബ്ദു, സയ്യിദ് റശീദ് റിള മുതലായ സച്ചരിതന്മാരുടെ നായകത്വത്തില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ കേരളത്തിലെ പ്രഥമ പ്രബോധകന്‍ മൗലവി സാഹിബ് ആയിരുന്നു. വളരെ മുമ്പ് മുതല്‍ തന്നെ അല്‍മനാറിന്റെ ഒരു വായനക്കാരനും ഒരു മുസ്‌ലിഹുമായിരുന്നു പരേതനായ അറക്കല്‍ മൗലവി സ്വാഹിബ്.

നദ്‌വത്തുല്‍ മജാഹുദീന്‍ തങ്ങളുടെ മുഖപത്രത്തിനു പേരിട്ടത്‌പോലും അല്‍മനാര്‍ എന്നായിരുന്നു. റിളയുടെ അല്‍മനാര്‍ അവരില്‍ ചെലുത്തിയ സ്വാധീനത്തിന്റെ വ്യക്തമായ തെളിവാണിത്. പ്രബോധനം എഴുതുന്നു: ''കേരള മുസ്‌ലിം നവോത്ഥാനത്തില്‍ സ്വാധീനം ചെലുത്തിയിരുന്ന രണ്ട് പത്രപ്രസ്ഥാനങ്ങളാണ് ഈജിപ്തില്‍ നിന്ന് റശീദ് റിള പ്രസിദ്ധീകരിച്ചിരുന്ന അല്‍മനാറും ഇംഗ്ലണ്ടില്‍ ഖോജാകമാലും മറ്റും പ്രസിദ്ധീകരിച്ചിരുന്ന ഇസ്‌ലാമിക് റിവ്യൂവും. നവോത്ഥാന വിഷയത്തില്‍ പ്രാതസ്മരണീയനായ വക്കം മൗലവി അല്‍മനാറിന്റെ വായനക്കാരനായിരുന്നു. അദ്ദേഹത്തിനു ശേഷം പുറത്തിറങ്ങിയ അല്‍മുര്‍ശിദ് അറബി-മലയാളം മാസികക്കും അല്‍മനാര്‍ പ്രചോദന കേന്ദ്രമായിരുന്നു. അല്‍മുര്‍ശിദിന്റെ പിന്‍ഗാമിയായി മലയാള ലിപിയിലിറങ്ങിയ പത്രം സ്വീകരിച്ച പേര് അല്‍മനാര്‍ എന്നായിരുന്നു. എന്നതും ഇവിടെ സ്മരണീയമാണ്.''

കേരളത്തിലെ മുജാഹിദ് വിഭാഗത്തിന്റെ ആശയാടിത്തറ ഈജിപ്ഷ്യന്‍ ത്രിമൂര്‍ത്തികളുടെ   ഗ്രന്ഥങ്ങളാണ് ഇരുകൂട്ടരുടെയും ഗ്രന്ഥങ്ങളെ പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാകും. മദ്ഹബുകളെ തഖ്‌ലീദ് ചെയ്യല്‍ കുഫ്‌റാണെന്ന് പ്രചരിപ്പിച്ച മുജാഹിദുകള്‍ സര്‍വ്വ വിഷയങ്ങളിലും പാശ്ചാത്യന്‍ ഏജന്റുമാരായ ത്രിമൂര്‍ത്തികളെയാണ് തഖ്‌ലീദ് ചെയ്തത്. ഖുര്‍ആനും സുന്നത്തും മാത്രമെ അംഗീകരിക്കാവൂ എന്ന് പ്രചരിപ്പിച്ചവര്‍ അഫ്ഗാനിയുടെ 'ഉര്‍വ്വതുല്‍ വുഥ്ഖ'യും റിളയുടെ അല്‍മനാറുമാണ് അവലംബിച്ചത്. അവരുടെ ആശയങ്ങള്‍ക്കപ്പുറം സഞ്ചരിക്കാന്‍ മുജാഹിദ് പ്രസ്ഥാനം തയ്യാറായിട്ടില്ലെന്നത് ഒരു താരതമ്യപഠനത്തിലൂടെ മനസ്സിലാകുന്ന കേവലസത്യമാണ്. മുസ്‌ലിംകളുടെ ധൈഷണിക മുരടിപ്പിനു കാരണം മദ്ഹബുകളെ പിന്തുടര്‍ന്നതാണെന്ന് പ്രചരിപ്പിച്ചവര്‍, ഉമ്മത്തിനെ ഇസ്‌ലാമിന്റെ ഇമാമുകളില്‍ നിന്ന് സാമ്രാജ്യത്വത്തന്റെ ഇമാമുകളിലേക്ക് തിരിച്ചുവിടാന്‍ ശ്രമിക്കുകയായിരുന്നു വാസ്തവത്തില്‍.

ഇരുപതാം നൂറ്റാണ്ടുകാരനായ റിളയുടെ 'അല്‍മനാര്‍' വായിച്ചാലെ ഖുര്‍ആന്റെ ആശയം ശരിക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് മുജാഹിദ് പ്രസ്ഥാനം കേരളത്തെ പഠിപ്പിച്ചത്. അവരുടെ നേതാവായിരുന്ന എടവണ്ണ ഇ. അലവി മൗലവിയെക്കുറിച്ച് മകന്‍ പറയുന്നു. ''പരിശുദ്ധ ഖുര്‍ആന്റെ ശരിയായ ആശയവും അര്‍ത്ഥവും മനസ്സിലാക്കാന്‍ ഇമാം റശീദ് റിളയുടെ തഫ്‌സീറുല്‍ മനാര്‍ വായിക്കാന്‍ ഉപ്പ എപ്പോഴും ഉപദേശിക്കാറുണ്ട്. ഇമാം മുഹമ്മദ് അബ്ദു, റശീദ് രിള തുടങ്ങിയവരെ ഇബ്‌നുതൈമിയ്യയെക്കാള്‍ ഉപ്പ ആദരിച്ചിരുന്നു.'' (21)

അന്ധമായി അനുകരിക്കേണ്ട ഇമാമുകളാണ് ത്രിമൂര്‍ത്തികളെന്ന് പഠിപ്പിക്കുകയാണിവിടെ മുജാഹിദുകള്‍. സാമ്രാജ്യത്വ ദല്ലാളന്മാരാണ് എന്നും ഇവര്‍ക്ക് ഇമാമുമാര്‍. തഫ്‌സീറുല്‍ മനാറാണ് മാനിഫെസ്റ്റോ. അവര്‍ക്ക് നല്‍കുന്ന ആദരവും മനാറിനു നല്‍കുന്ന അപ്രമാദിത്വവും അതാണ് അറിയിക്കുന്നത്. ആഗോള തലത്തില്‍ വഹാബിസമോ സലഫിസമോ അംഗീകരിക്കാത്ത നിരവധി വിചിത്ര വാദങ്ങള്‍ കേരളത്തിലെ മുജാഹിദുകളില്‍ കാണാം. ഈജിപ്തിലെ ത്രിമൂര്‍ത്തികളെ അന്ധമായി അനുകരിക്കുകയും അവരെ ഇമാമുകളാക്കി പൂജിക്കുകയും ചെയ്തപ്പോഴാണ് മുജാഹിദുകള്‍ ഈ ഗതികേടില്‍ അകപ്പെട്ടത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter