കേരളത്തില്‍ ഇന്ന് സുന്നികളും മുജാഹിദുകളും വളരെ കൂടുതലായി ചര്‍ച്ച ചെയ്യുന്ന വിഷയം ആണല്ലോ ഇസ്ടിഗാസ. അള്ളാഹു എല്ലാ പാപങ്ങളും പൊറുക്കും എന്നാല്‍ ശിര്‍ക്ക് മാത്രം പൊറുക്കില്ല എന്നത് മുസ്ലിമായ ഒരു വ്യക്തിയെ കുറിച്ചല്ലേ ? ഇന്ന് ഈ പറയപെടുന്ന ശിര്‍ക്ക് ചെയ്യുന്ന ഏതെങ്കിലും വിഭാഗം മുസ്ലിമീങ്ങള്‍ ഉണ്ടോ ?
ചോദ്യകർത്താവ്
Hashir
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പ്രാര്‍ത്ഥന പരമമായ അര്‍ത്ഥത്തില്‍ അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. അല്ലാഹു അല്ലാത്തവര്‍ക്ക് സഹായിക്കാനാവും എന്ന വിശ്വാസത്തില്‍ മരണപ്പെട്ടവരെയോ ജീവിച്ചിരിക്കുന്നവരെയോ മറ്റു എന്തുവസ്തുവിനെ വിളിച്ച് പ്രാര്‍ത്ഥിച്ചാലും അതൊക്കെ ശിര്‍ക് തന്നെയാണ്. ഈ ആശയം വ്യക്തമാക്കുന്ന ധാരാളം ആയതുകള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്. മേല്പറഞ്ഞ ചോദ്യത്തിലെ ആയതുകളും അതില്‍ പെട്ടതാണ്. ഡോക്ടര്‍ക്ക് സ്വന്തമായി രോഗം മാറ്റാനാവുമെന്ന വിശ്വാസത്തോടെ ഡോക്ടറെ സമീപിക്കുന്നതും അതിന്റെ പരിധിയില്‍ പെടും. എന്നാല്‍, അല്ലാഹു നല്കിയ കഴിവുകൊണ്ട് സഹായിക്കുമെന്ന ഉദ്ദേശ്യത്തോടെ മറ്റുള്ളവരെ വിളിച്ചാല്‍ അത് ശിര്കിന്റെ പരിധിയില്‍ വരില്ലെന്നാണ് പണ്ഡിതര്‍ പറയുന്നത്. തവസ്സുല്‍, ഇസ്തിഗാസ എന്നിവ വരുന്നത് ഇതിന്റെ പരിധിയിലാണ്, കാരണം ലാഇലാഹഇല്ലല്ലാഹ് എന്ന് ഉറച്ച് വിശ്വസിക്കുന്ന, എല്ലാ കഴിവുകളും അല്ലാഹുവിന്റേത് മാത്രമാണെന്ന് അറിയുന്നവരാണ് അത് ചെയ്യുന്നത് എന്നത് തന്നെ. മരുന്നും അത് കുറിച്ചുതരുന്ന ഡോക്ടറും കേവലം നിമിത്തങ്ങളാണെന്ന വിശ്വാസത്തോടെ ഡോക്ടറോട് സഹായം തേടുന്ന പോലെത്തന്നെയാണ് അത്. ചുരുക്കത്തില്‍ മേല്പറഞ്ഞ വിശ്വാസമാണ് പ്രധാനം, അതില്‍ മരിച്ചവരെന്നോ ജീവിച്ചിരിക്കുന്നവരെന്നോ ഭൌതികമെന്നോ അഭൌതികമെന്നോ വ്യത്യാസമില്ല. ഇവ്വിഷയകമായി കൂടുതലറിയാന്‍ ഇവിടെ നോക്കുക. അതോടൊപ്പം, ചോദ്യകര്‍ത്താവ് മനസ്സിലാക്കിയതിലെ ഒരു വൈരുദ്ധ്യം കൂടി ഇവിടെ സൂചിപ്പിക്കട്ടെ. ശിര്‍ക് പൊറുക്കില്ല എന്ന് പറഞ്ഞത് മുസ്ലിംകളെക്കുറിച്ചാണെന്ന് എങ്ങനെ പറയാനാകും. ശിര്‍ക് ചെയ്യുന്നതോടെ അയാള്‍ മുസ്ലിം അല്ലാതാവുകയല്ലേ, മുശ്രിക് ഒരിക്കലും മുസ്ലിം അല്ലെന്നതല്ലേ സത്യം. അല്ലാഹു പൊറുക്കില്ല എന്ന് പറയുന്നത് മുസ്ലിംകളുടെ ശിര്കല്ല, എല്ലാ ശിര്‍കുമാണ്, അത് മുഴുവനും ഇസ്ലാമിന് പുറത്തുമാണ്. അത്കൊണ്ട് തന്നെ ശിര്‍ക് ചെയ്യുന്ന ഏതെങ്കിലും മുസ്ലിംകളുണ്ടോ എന്ന ചോദ്യവും ന്യായമല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.


