ദയൂബന്ധികളെ തുടര്‍ന്നു നിസ്കരിക്കാമോ?

ചോദ്യകർത്താവ്

മുഹമ്മദ് ഫാളില്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

പുതിയ വാദങ്ങളുമായി ഒട്ടേറെ സംഘടനകളും പ്രസ്ഥാനങ്ങളും ഉടലെടുത്തിട്ടുണ്ട്. വികലമായ ആശയങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ അവര്‍ അവതരിപ്പിക്കുന്നു. പ്രത്യക്ഷത്തില്‍ നല്ലതെന്നു തോനുന്ന രീതിയിലാണ് തബ്‍ലീഗ് ജമാഅത് (ദയൂബന്ധികള്‍) കടന്നു വരുന്നത്. പക്ഷേ, അവരുടെ നേതാക്കള്‍ വെച്ചു പുലര്‍ത്തുകയും എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പല ആശയങ്ങളും വികലവും സുന്നത് ജമാഅതിന്‍റെ ആദര്‍ശങ്ങള്‍ക്കു വിരുദ്ധവുമാണ്.

ഈ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ മുഹമ്മദ് ഇല്‍യാസ് (1885-1944) തന്‍റെ ഗുരുവായ റശീദ് അഹ്‍മദ് ഗംഗോഹിയുടെ വഹ്ഹാബി ചിന്തകളില്‍ ആകൃഷ്ടനാവുകയും അദ്ദേഹത്തെ അത് വളരെയധികം സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. ഇല്‍യാസിന്‍റെ വരമൊഴികളുടെ സമാഹാരമായ മകാതീബിലും വാമൊഴികളുടെ സമാഹാരമായ മല്‍ഫൂളാതിലും വികലമായ പല ആശയങ്ങളും പ്രസ്താവനകളും കാണാം. തബ്ലീഗ് ജമാഅതിന്‍റെ പിഴച്ച ആശയങ്ങളില്‍ ചിലത് താഴെ കൊടുക്കുന്നു.

1) പ്രവാചകന്മാരുടെ ജീവിതം കളങ്കരഹിതമല്ല. (മല്‍ഫൂളാത് – 87)

2) അത്തഹിയ്യാതില്‍ നബി(സ)യുടെ പേരുച്ചരിക്കുമ്പോള്‍ നബി(സ)യെ മനസ്സില്‍ ഓര്‍ക്കുന്നതിനേക്കാള്‍ നല്ലത് കാള കഴുത എന്നിവയെ ഓര്‍ക്കലാണ്. (ഇസ്മാഈല്‍ ദഹ്ലവി യുടെ സിറാഥെ മുസ്തഖീം 148)

3) ഖത്മുന്നുബുവ്വതിനെ കുറിച്ച് ഖാദിയാനികളെ പോലെയുള്ളവര്‍ക്ക് വളം വെച്ചു കൊടുക്കന്ന തരത്തില്‍ അവ്യക്ത സൃഷ്ടിച്ചു കൊണ്ടുള്ള വിശദീകരണം (മുഹമ്മദ് ഖാസിം നാനൂതവിയുടെ തഹ്ദീറുന്നാസ് – 139)

4) സാധാരണക്കാര്‍ക്കു ഗോപ്യമായവ പ്രവാചകന്മാര്‍ക്കും ഗോചരമല്ല. (അശ്റഫ് അലി ഥാനവിയുടെ ഹിഫ്ളുല്‍ഈമാന്‍ – 15)

5) ഇസ്തിഗാസ ശിര്‍ക്കാണ് (ഗംഗോഹിയുടെ ഫത്‍വാ സമാഹരമായ ഫതാവാ റശീദിയ്യ)

6) മൌലിദാഘോഷം ബിദ്അതും തെറ്റുമാണ്. (ഖലീല്‍ അഹ്‍മദ് സഹാറന്‍പൂരിയുടെ ബറാഹീനെ ഖാതിഅ)

7) അല്ലാഹു കളവു പറയാന്‍ സാധ്യതയുണ്ട്. ഇബ്ലീസിനു റസൂല്‍ (സ)യെക്കാള്‍ ഇല്മുണ്ട്. (ബറാഹീനെ ഖാതിഅ)

8) മരണാന്തരമുള്ള ആണ്ടു കഴിക്കല്‍ ബിദ്അതും കുറ്റകരവുമാണ്. (ഫതാവാ റശീദിയ്യ – 135)

ഇവരുടെ വഹാബി ബാന്ധവത്തിനു അവരുടെ ലേഖനങ്ങളും ഗ്രന്ഥങ്ങളും സാക്ഷിയാണ്.

തബ്ലീഗു ജമാഅതിനെ (ദയൂബന്ധികളെ) കുറിച്ച് കൂടുതല്‍ അറിയാന്‍ സൈറ്റിലെ വീഡിയോ ഗാലറിയിലെ ഉസ്താദ് ആലികുട്ടി മുസ്ലിയാരുടെയും ഉസ്താദ് റഹ്‍മതുല്ലാഹ് ഖാസിമിയുടെ പ്രഭാഷണങ്ങള്‍ ശ്രവിക്കുക.

ഇത്തരം വാദങ്ങള്‍ വെച്ച് പുലര്‍ത്തുന്നവര്‍ ബിദഇകളാണ്. ബിദ്അതുകാരനോട് തുടര്‍ന്ന് നിസ്കാരം ശരിയാവുന്നതാണ്, എന്നാല്‍ അത് കറാഹതാണെന്നാണ് കര്‍മ്മശാസ്ത്രപണ്ഡിതര്‍ പറയുന്നത്. അവരെ തുടരുന്നതിനേക്കാള്‍ തനിച്ചു നിസ്കരിക്കുന്നതാണ് ഉത്തമം. എന്നാല്‍ മറ്റു ജമാഅത് ലഭിക്കാതാവുകയും തനിച്ച് നിസ്കരിക്കേണ്ടിവരികയും ചെയ്യുന്ന സാഹചര്യത്തില്‍ അത് അനുവദനീയമാണെന്ന് ഇമാം സുബ്കി(റ)വും മറ്റു ചില പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

യാഥാര്‍ത്ഥ വിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്താനും അതു പ്രചരിപ്പിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter