വിഷയം: ശുക്റിന്‍റെ സുജൂദ്
ശുക്റിന്‍റെ സുജൂദ് എങ്ങിനെയാണ്?
ചോദ്യകർത്താവ്
Gafoor
Sep 22, 2020
CODE :Oth9984
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
കുഞ്ഞ് ജനിക്കുക, അഭിവൃതി ലഭിക്കുക, ദീര്‍ഘകാലം മറഞ്ഞ വ്യക്തി ആഗതനാവുക, ശത്രുവിനെതിരെ വിജയിക്കുക പോലെയുള്ള പ്രത്യേകമായ അനുഗ്രഹങ്ങള്‍ ഉണ്ടാവുമ്പോഴോ, മുങ്ങിമരണത്തില്‍ നിന്നോ തീപിടുത്തത്തില്‍ നിന്നോ രക്ഷപ്പെടുക പോലെയുള്ള വലിയ വിപത്തുകള്‍ നീങ്ങിപ്പോകുമ്പോഴോ അല്ലാഹുവിന് സ്തുതിയര്‍പ്പിച്ചുകൊണ്ടുചെയ്യല്‍ സുന്നന്നതായ സുജൂദിനാണ് ശുക്റിന്‍റെ സുജൂദ് എന്ന് പറയുന്നത്. വലിയ വിപത്തുകള്‍ കൊണ്ടോ മാറാവ്യാധി രോഗങ്ങള്‍ കൊണ്ടോ പരീക്ഷിക്കപ്പെടവരെ കാണുമ്പോഴും പരസ്യമായി തിന്മകള്‍ ചെയ്യുന്നവരെ കാണുമ്പോഴും അത്തരം പരീക്ഷണങ്ങളില്‍ നിന്ന് നമ്മെ ഒഴിവാക്കി ഇഹപരരക്ഷ നല്കിയ റബ്ബിന് സ്തുതി ചെയ്തുകൊണ്ട് ശുക്റിന്‍റെ സുജൂദ് സുന്നത്താണ് (ഇആനത് 1-246).
സാധാരണ നിസ്കാരത്തിലെ സുജൂദ് പോലെത്തന്നെയാണ് ശുക്റിന്‍റെ സുജൂദും നിര്‍വഹിക്കേണ്ടത്. നിസ്കാരത്തിലെ ശുദ്ധിയുണ്ടാവുക, ഔറത്ത് മറക്കുക, സുജൂദിന്‍റെ അവയവങ്ങള്‍ നിലത്ത് വെക്കുക പോലെയുള്ള സുജൂദിന് വേണ്ട എല്ലാ നിബന്ധനകളും ഇവിടെയും നിര്‍ബന്ധമാണ്. അതില്‍ ചൊല്ലേണ്ട ദിക്റുകളും സാധാരണ ദിക്റുകള്‍ തന്നെയാണ്. ശേഷം കൂടുതല്‍ ദുആകള്‍ ചെയ്യാവുന്നതാണ്. ശുക്റും ഹംദും അറിയിക്കുന്ന പദങ്ങളും ദിക്റുകളും വര്‍ദ്ദിപ്പിക്കുന്നത് നല്ലതാണെന്നും പണ്ഡിതര്‍ പറയുന്നുണ്ട്.
തിലാവതിന്‍റെ സുജൂദ് ചെയ്യുന്ന രീതിയില്‍ തന്നെയാണ് ശുക്റിന്‍റെ സുജൂദും നിര്‍വ്വഹിക്കേണ്ടത്. എന്നാല്‍ തിലാവതിന്‍റെ സുജൂദ് നിസ്കാരത്തിനിടയിലും ചെയ്യാമെങ്കിലും ശുക്റിന്‍റെ സുജൂദ് നിസ്കാരത്തിനിടയില്‍ അനുവദനീയമല്ല. മറ്റു നിബന്ധനകളെല്ലാം തിലാവതിന്‍റെ സുജൂദ് പോലെത്തന്നെയാണ്.
ശുക്റിന്‍റെ സുജൂദിന്‍റെ രൂപവും ഫര്‍ളുകളും ശര്‍ത്തുകളും സുന്നത്തുകളുമെല്ലാം നിസ്കാരത്തിലല്ലാത്ത സമയത്ത് ചെയ്യുന്ന തിലാവതിന്‍റെ സുജൂദ് പോലെയാണ് (തുഹ്ഫ 2-237)
ശുദ്ധിയുണ്ടായിരിക്കുക, ഔറത്ത് മറക്കുക, ഖിബ്ലക്ക് മുന്നിടുക തുടങ്ങിയ ശര്‍തുകള്‍ പാലിച്ച് ശുക്റിന്‍റെ സൂജൂദ് ചെയ്യുന്നു എന്ന നിയ്യത്തോടെ തക്ബീറതുല്‍ ഇഹ്റാം കെട്ടി സുജൂദിലേക്ക് പോകുകയും നിസ്കാരത്തിലുള്ളതു പോലെയുള്ള ഒരു സൂജൂദ് ചെയ്ത് സുജൂദില്‍ നിന്ന് ഉയര്‍ന്ന് സലാം വീട്ടുകയും ചെയ്യുകയാണ് ചെയ്യേണ്ടത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.