ഭാര്യയുടെ പേരിന്റെ കൂടെ ഭര്‍ത്താവിന്റെ പേര് കൂട്ടി ചേര്‍ക്കുന്നതിന്റെ വിധി എന്താകുന്നു ?

ചോദ്യകർത്താവ്

Mujeeb Nc

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒരാളെ തന്റെ പിതാവിലേക്ക് ചേര്‍ത്തു വിളിക്കുക്കയെന്നതാണ് ഇസ്‌ലാമിക രീതി. അല്ലാഹു പറയുന്നു "അവരെ തങ്ങളുടെ പിതാക്കളോട് ചേര്‍ത്തുകൊണ്ട് നിങ്ങള്‍ വിളിച്ചുകൊള്ളുക. അതാണ് അല്ലാഹുവിങ്കല്‍ ഏറ്റവും നീതിയായിട്ടുള്ളത്. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ക്കറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദര•ാരും നിങ്ങളുടെ ബന്ധപ്പെട്ടവരും ആകുന്നു" (അല്‍-അഹ്സാബ് ൫) ഒരു കുട്ടിയെ ആരെങ്കിലും ദത്തെടുക്കന്ന പക്ഷം അദ്ദേഹത്തിന്റെപിതാവിലേക്ക്‌ ചേര്‍ക്കുന്നതിന് പകരം വളര്‍ത്തച്ഛനിലേക്ക് ചേര്‍ത്തു വിളിക്കുന്ന പതിവ്‌ ഇസ്‌ലാമിനു മുമ്പുള്ള കാലഘട്ടത്തിലുണ്ടായിരുന്നു. അത് പ്രകാരം നബി (സ)യുടെ സംരക്ഷണത്തില്‍ വളര്‍ന്ന സൈദ് ബിന്‍ ഹാരിഥയെ സൈദ്‌ ബിന്‍ മുഹമ്മദ്‌ എന്ന് വിളിച്ചിരുന്നു. എന്നാല്‍ ഈ ആയത്ത് ഇറങ്ങിയതോടെ ഇങ്ങനെ വിളിക്കുന്ന രീതി നിറുത്തലാക്കുകയും പിതാവിലേക്ക്‌ മാത്രം ചേര്‍ത്തി വിളിക്കുകയും ചെയ്തു. ഇവിടെ പിതൃത്വം സൂചിപ്പിച്ചുകൊണ്ട് പിതവല്ലാത്ത ഒരാളിലേക്ക് ചേര്‍ത്ത് വിളിക്കുന്നതാണ് മേല്‍ സൂചിപ്പിച്ച ആയത്ത് വഴി നിരോധിക്കപ്പെട്ടത്. ഒരാളെ തിരിച്ചറിയുന്നതിനു വേണ്ടി ഭര്‍ത്താവ്‌, ഭര്‍ത്താവിന്റെ കുടുംബം അല്ലെങ്കില്‍ മറ്റു ബന്ധപ്പെട്ടവര്‍, നാട് തുടങ്ങിയവയിലേക്ക്‌ ചേര്‍ത്തു വിളിക്കുന്നത്തില്‍ തെറ്റില്ല. പ്രത്യേകിച്ചും വിവാഹിതയായ സ്ത്രീകളുടെ നാമത്തിന് ശേഷം ഭര്‍ത്താവിന്റെ പേര് ചേര്‍ക്കുന്നത് നാട്ടു നടപ്പാണെങ്കില്‍. ശറഇനു വിരുദ്ധമല്ലാത്ത നാട്ടുനടപ്പുകള്‍ പലകാര്യങ്ങളിലും ഇസ്‌ലാം മുന്‍തൂക്കം നല്‍കുന്നുണ്ട്. തിരിച്ചറിയുന്നതിനു (identification) വേണ്ടിയുള്ള ഇത്തരം പ്രയോഗങ്ങള്‍ ഖുര്‍ആനിലും ഹദീസിലും കാണാന്‍ കഴിയും.  "നൂഹിന്റെ ഭാര്യയും ലൂത്വിന്റെ ഭാര്യയും" (തഹ്‌രീം 10)  'ഫിര്‍ഔനിന്റെ ഭാര്യ' (തഹ്‌രീം 11) എന്നീ പ്രയോഗങ്ങള്‍ ഖുര്‍ആനില്‍ കാണാന്‍ കഴിയും. ഇബ്നുമസ്ഊദ് (റ) ഭാര്യ സൈനബ് (റ) ഒരിക്കല്‍ നബി (സ)യെ കാണാന്‍ വന്നപ്പോള്‍ ഏതു സൈനബ് എന്നാ ചോദ്യത്തിനു പ്രവാചക സദസ്സില്‍ നിന്നും 'ഇബ്നു മസ്ഊദിന്റെ ഭാര്യ സൈനബ്' എന്ന ഉത്തരം നല്‍കിയതായി ഇമാം ബുഖാരിയും മുസ്ലിമും അബൂ സഈദ അല്‍-ഖുദ്രി (റ) വില്‍ നിന്നും ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം. നമ്മുടെ നാട്ടിലും പാശ്ചാത്യന്‍ നാടുകളിലും ഔദ്യോഗിക രേഖകളിലും മറ്റും ഇത്തരത്തില്‍ വിവാഹിതയായ സ്ത്രീകളുടെ കുടുംബനാമമായി (surname) ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാറുണ്ട്. പിതൃത്വത്തിലേക്ക്‌ ചേര്‍ക്കുകയെന്ന ലക്ഷ്യമോ ആ അര്‍ഥം വരുന്ന പദങ്ങളോ ഇടയില്‍ വരികയോ ചെയ്യാത്തതുകൊണ്ട് അങ്ങനെ ഉപയോഗിക്കുന്നത് നിഷിദ്ധമല്ല. ഏറ്റവും അറിയുന്നവന്‍ അല്ലാഹുവത്രെ.

ASK YOUR QUESTION

Voting Poll

Get Newsletter