അധ്യായം 3. സൂറ ആലു ഇംറാന്‍ (Ayath 62-70) വെറുതെ എന്തിനു തർക്കിക്കുന്നു?
സത്യം പകല്‍വെളിച്ചം പോലെ വ്യക്തമായിട്ടും അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന നജ്റാനില്‍ നിന്ന് വന്ന ക്രിസ്ത്രീയ സംഘത്തെ മുഹാബലക്ക് ക്ഷണിച്ചതും, അവരതിന് തയ്യാറാകാതെ പിന്മാറിയതുമൊക്കെയാണല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞിരുന്നത്.
ഇനി പറയുന്നതിതാണ്: ഇതെല്ലാം സത്യമാണ്, യാഥാര്‍ത്ഥ്യമാണ്. അല്ലാഹു ഏകനാണ്. ഈസാ നബി عليه السلامതികച്ചും ഒരു മനുഷ്യനാണ്, ദൈവദൂതന്‍ മാത്രമാണ്. ഇത് പകല്‍ വെളിച്ചം പോലെ അവര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും അത് സ്വീകരിക്കാതിരിക്കുകയും മുബാഹലയില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്ത അവര്‍ കുഴപ്പക്കാരാണ്. അല്ലാഹുവിന് അവരെ നല്ല പോലെ അറിയാം, വേണ്ട നടപടികള്‍ അവന്‍ എടുത്തുകൊള്ളും.
إِنَّ هَٰذَا لَهُوَ الْقَصَصُ الْحَقُّ ۚ وَمَا مِنْ إِلَٰهٍ إِلَّا اللَّهُ ۚ وَإِنَّ اللَّهَ لَهُوَ الْعَزِيزُ الْحَكِيمُ (62)
ഇത് സത്യസന്ധമായ കഥാകഥനം തന്നെയാണ്. അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല തന്നെ. അവന്‍ പ്രതാപശാലിയും യുക്തിമാനുമത്രേ.
فَإِنْ تَوَلَّوْا فَإِنَّ اللَّهَ عَلِيمٌ بِالْمُفْسِدِينَ (63)
എന്നിട്ടുമവര്‍ പിന്തിരിയുന്നുവെങ്കില്‍, വിനാശകാരികളെപ്പറ്റി അവന്‍ സൂക്ഷ്മജ്ഞാനിയാകുന്നു.
ഈ സ്റ്റേറ്റ്മെന്‍റ് മനസാക്ഷിയുള്ള എല്ലാവരും ചിന്തിക്കണം. സത്യം ബോധ്യപ്പെട്ട ശേഷവും അംഗീകരിക്കാരിതിക്കുക എന്നത് കുഴപ്പക്കാരുടെ ലക്ഷണമാണ്. അതാണിവര്‍ ചെയ്തത്. അത്തരം ആളുകളെക്കുറിച്ച് തനിക്ക് സൂക്ഷ്മമായറിയാമെന്ന് അല്ലാഹു പറയുന്നു.
فَإِنَّ اللَّهَ عَلِيمٌ بِالْمُفْسِدِينَ
കനത്ത ഒരു താക്കീതാണിത്. സത്യം മുറുകെ പിടിക്കാനും അത് മറ്റുള്ളവര്‍ക്ക് പഠിപ്പിച്ചുകൊടുക്കാനും നിയുക്തരായ ഒരു സമൂഹം, എല്ലാം മനസ്സിലായിട്ടും മനഃപൂര്‍വം ആ സത്യം കൈവെടിയുക എന്നത് എത്ര ഗുരുതരമായ പാതകമാണ്!
ഇത്തരം വാദപ്രതിവാദങ്ങള്‍ ചരിത്രത്തില്‍ പലപ്പോഴും നടന്നിട്ടുണ്ട്. ഇമാം റാസി(رحمه الله) ഒരനുഭവം പറയുന്നുണ്ട്. മഹാനവര്‍കളുടെയടുത്ത് വലിയൊരു ക്രിസ്തീയ പണ്ഡിതന്‍ വന്നുവത്രേ. മതകാര്യങ്ങളില്‍ നല്ല അറിവുള്ള ആളാണ്.
സംസാരം തുടങ്ങി. തിരുനബി صلى الله عليه وسلم യെക്കുറിച്ചും അവിടത്തെ പ്രവാചകത്വത്തെക്കുറിച്ചും ചോദിച്ചു. ഇമാം റാസി رحمه الله മറുപടിയും പറഞ്ഞു.
മുഹമ്മദ് (صلى الله عليه وسلم) പ്രവാചകനാണെന്നതിന്‍റെ തെളിവ് എന്താണ് എന്നായിരുന്നു അയാളുടെ ചോദ്യം. ഇമാം മറുപടി പറഞ്ഞു: മൂസാനബി(عليه السلام), ഈസാ(عليه السلام) ഇവരിലൂടെയൊക്കെ ധാരാളം അമാനുഷിക ദൃഷ്ടാന്തങ്ങളും അത്ഭുത സംഭവങ്ങളും പ്രത്യക്ഷപ്പെട്ടപോലെ മുഹമ്മദ് നബി صلى الله عليه وسلم മുഖേനയും ധാരാളം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇനി അമാനുഷിക സിദ്ധികള്‍ സത്യസന്ധതക്ക് നിദാനമല്ല എന്ന് വാദിക്കുകയാണെങ്കില്‍ എല്ലാ നബിമാരുടെയും പ്രവാചകത്വം നിരര്‍ഥകവും അടിസ്ഥാനരഹിതവും ശിഥിലവുമായിപ്പോകും. ആയിരക്കണക്കിന് ആളുകളിലൂടെ അനിഷേധ്യമാംവിധമുള്ള റിപ്പോര്‍ട്ടുകളിലൂടെയും അമാനുഷിക ദൃഷ്ടാന്തങ്ങളിലൂടെയും മുഹമ്മദ് നബി صلى الله عليه وسلم അല്ലാഹുവിന്‍റെ നബിയും റസൂലുമാണെന്ന് ഗ്രഹിക്കാവുന്നതാണ്.
പിന്നീട് ആ പണ്ഡിതന്‍ പറഞ്ഞത്രെ: ഈസാ പ്രവാചകനാണെന്ന് എനിക്ക് വാദമില്ല. അദ്ദേഹം ദൈവമാണ്.
ഇമാമവര്‍കള്‍ മറുപടി പറഞ്ഞു: നാം പ്രവാചകത്വത്തെക്കുറിച്ചാണല്ലോ സംസാരം ആരംഭിച്ചത്. അത് ശരിക്ക് മനസ്സിലാക്കണമെങ്കില്‍ ഇലാഹിനെക്കുറിച്ച് അറിയണം. ഇലാഹിനെക്കുറിച്ച് നിങ്ങള്‍ ഇപ്പറഞ്ഞത് അബദ്ധമാണ്. കാരണം, ഇലാഹെന്ന് പറഞ്ഞാല്‍ അവന്‍ എപ്പോഴും ഉണ്ടായിക്കൊണ്ടേയിരിക്കുന്ന ഒരു സത്തയായിരിക്കണം. ഈസാ അങ്ങനെയല്ലല്ലോ. ഇല്ലായ്മക്കു ശേഷം ഉണ്ടായ ആളാണ്, നിങ്ങള്‍ പറയുന്നപോലെ പിന്നീട് കുരിശില്‍ മരിക്കുകയും ചെയ്ത മനുഷ്യനാണ്. മാത്രവുമല്ല, ആദ്യം ശിശുവായിരുന്നു; പിന്നീട് കൗമാരത്തിലേക്കും ശേഷം യൗവനത്തിലേക്കും പ്രവേശിച്ചു. ഭക്ഷണം കഴിക്കുകയും മലമൂത്രവിസര്‍ജനം നടത്തുകയും ഉറങ്ങുകയും ഉണരുകയുമൊക്കെ ചെയ്തിരുന്നു. ഇത്തരമൊരാള്‍ അനാദ്യനാകില്ലെന്ന് പ്രാഥമിക ബുദ്ധി കൊണ്ട് ഗ്രഹിക്കാനാകുമല്ലോ.
അവസാനം ഇമാമിനു മുമ്പില്‍ അയാള്‍ക്ക് ഉത്തരംമുട്ടുകയാണുണ്ടായത് (തഫ്‌സീര്‍ 8:79).
അടുത്ത ആയത്ത് 64
സത്യവും അസത്യവും വേര്‍തിരിയാന്‍ വേണ്ടിയുള്ള മുബാഹല നിര്‍ദേശം അവര്‍ സ്വീകരിക്കുന്നില്ലെങ്കില്‍, തിരുനബിയേ صلى الله عليه وسلم, അങ്ങ് ഇവ്വിധം ചെയ്തേക്കൂ: എല്ലാവര്‍ക്കും സമമായി ബാധകമായിരിക്കേണ്ട ഒരു തത്വത്തിലേക്ക് വേദക്കാരെ പൊതുവായി ക്ഷണിക്കുക.
എന്താണീ പൊതുവായ തത്വം – തൗഹീദുതന്നെ. അല്ലാഹുവിനല്ലാതെ ഇബാദത്ത് ചെയ്യരുത് എന്ന കാര്യം. അതുതന്നെയാണ് തൗറാത്തിലും ഇന്‍ജീലിലും ഉള്ളത്. ഖുര്‍ആന്‍ നിര്‍ദേശിക്കുന്നതും അതുതന്നെ. അവനോട് ആരെയും പങ്ക് ചേര്‍ക്കാതിരിക്കുകയും ചെയ്യണം. അതുപോലെ തന്നെ നമ്മില്‍ ചിലര്‍ മറ്റു ചിലരെ റബ്ബുകളാക്കാതിരിക്കുക. ഇതാണാ പൊതുസിദ്ധാന്തം, ഇത് നമ്മളെല്ലാവരും അംഗകീരിക്കണം.
ഈ മൂന്നു മൗലിക തത്വങ്ങള്‍ അല്ലാഹുവിന്‍റെ എല്ലാ മതങ്ങളിലും സ്വീകാര്യമാണ്. അല്ലാഹുവിനെയല്ലാതെ ആരാധിക്കാന്‍ പാടില്ലെന്നും അവന് യാതൊരു പങ്കുകാരെയും സമന്‍മാരെയും ഉണ്ടാക്കാന്‍ പാടില്ലെന്നും പ്രബോധനം ചെയ്യാത്ത ഒരു റസൂലും വേദഗ്രന്ഥവും ഇല്ലല്ലോ. അല്ലാഹു പറയുന്നു:
وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدُونِ – ٢٥ سورة الأنبياء
(ഞാനല്ലാതെ ഒരു ദൈവമില്ലെന്നും അതിനാല്‍ നിങ്ങളെന്നെ ആരാധിക്കണമെന്നും ദിവ്യസന്ദേശം നല്‍കിക്കൊണ്ടുമാത്രമേ താങ്കള്‍ക്കുമുമ്പുള്ള ഏതൊരു ദൂതനെയും നാം നിയോഗിച്ചിട്ടുള്ളൂ.)
അതുകൊണ്ട്, വേദക്കാരെല്ലാവരും ഒരുപോലെ സ്വീകരിക്കാന്‍ ബാധ്യസ്ഥരായ ഈ അടിസ്ഥാന സിദ്ധാന്തത്തിലേക്ക് അവരെ ക്ഷണിക്കാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് കല്‍പിക്കുകയാണ്.
قُلْ يَا أَهْلَ الْكِتَابِ تَعَالَوْا إِلَىٰ كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا اللَّهَ وَلَا نُشْرِكَ بِهِ شَيْئًا وَلَا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِنْ دُونِ اللَّهِ ۚ فَإِنْ تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ (64)
താങ്കള്‍ പ്രഖ്യാപിക്കുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ തുല്യമായ ഒരു തത്ത്വത്തിലേക്കു നിങ്ങള്‍ വരൂ-അല്ലാഹുവിനെയല്ലാതെ നാം ആരാധിക്കരുത്; അവനോടു യാതൊന്നിനെയും നാം പങ്കാളികളാക്കരുത്; അവനു പുറമെ നമ്മില്‍ ചിലര്‍ മറ്റു ചിലരെ സംരക്ഷകരാക്കരുത്. എന്നിട്ടും അവര്‍ പിന്തിരിയുന്നുവെങ്കില്‍ നിങ്ങള്‍ വിളംബരം ചെയ്യുക: ഞങ്ങള്‍ അവനു കീഴ്‌പെട്ടവരാണെന്നതിനു നിങ്ങള്‍ സാക്ഷ്യം വഹിക്കുക.
تَعَالَوْا إِلَىٰ كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ
كلمة എന്ന പദത്തിന് ‘വാക്ക്’ എന്നാണര്‍ത്ഥമെങ്കിലും ഒന്നിലധികം വാക്കുകളെയോ, വാക്യങ്ങളെയോ, പ്രഭാഷണങ്ങളെയോ ഉദ്ദേശിച്ചും അത് ഉപയോഗിക്കാറുണ്ട്. മലയാളത്തിലെ ‘വാക്ക്’ എന്ന് പദവും ഇതുപോലെ ഉപയോഗിക്കപ്പെടാറുണ്ടല്ലോ. ഇവിടെ ഉദ്ദേശ്യം പൊതുതത്ത്വം എന്നാണ്. സമമായ വാക്ക് എന്ന് പറഞ്ഞാല്‍ അതാണല്ലോ.
ഈ പൊതുതത്ത്വം സ്വീകരിക്കാനും നിങ്ങള്‍ തയ്യാറല്ലെങ്കില്‍ പിന്നെ ഒരു കാര്യം വ്യക്തമായി: സത്യം സ്വീകരിക്കാന്‍ വൈമനസ്യം കാട്ടുന്നവര്‍ നിങ്ങളാണ്; ഞങ്ങളല്ല. അതുകൊണ്ട്, ഈ വിഷയങ്ങളില്‍ ഞങ്ങള്‍ അല്ലാഹുവിന് പൂര്‍ണമായി കീഴ്‌പെട്ടവരാണെന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചോളൂ!
അതായത്, നിങ്ങള്‍ അല്ലാഹുവിന് കീഴൊതുങ്ങി മുസ്‌ലിംകളാവാതെ, അവിശ്വാസികളായി തുടരാനാണ് ഉദ്ദേശ്യമെങ്കില്‍, നിങ്ങളായി, നിങ്ങളുടെ പാടായി. ഞങ്ങളതിന് തയ്യാറല്ല.
وَلَا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِنْ دُونِ اللَّه
റബ്ബ് ഹലാലാക്കിയതിനെ ഹറാമാക്കാനും അവന്‍ ഹറാമാക്കിയതിനെ ഹലാലാക്കാനും പുരോഹിതന്മാര്‍ക്ക് അധികാരമുണ്ടെന്ന് ജൂതന്മാരും ക്രിസ്ത്യാനികളും വിശ്വസിച്ചിരുന്നു. അങ്ങനെ ചെയ്യുന്ന പുരോഹിതന്മാരെ അനുയായികള്‍ കണ്ണടച്ചുസ്വീകരിക്കുകയും ചെയ്തുവന്നിരുന്നു. ഇതാണ് ചിലര്‍ ചിലരെ 'റബ്ബു'കളാക്കുക എന്ന് പറഞ്ഞത്.
സൂറ തൌബയിലും ഇതേ പരാമര്‍ശമുണ്ട്:
اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِّن دُونِ اللَّهِ (التوبة31)
(അവര്‍- വേദക്കാര്‍- തങ്ങളുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും റബ്ബുകളാക്കി).
അദിയ്യുബ്നുഹാതിം (رضي الله عنه) മുസ്‍ലിമാകുന്നതിനു മുമ്പ് ക്രിസ്ത്യാനിയായിരുന്നു. ഈ വാക്യത്തെക്കുറിച്ച് അന്നദ്ദേഹം തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോട് ചോദിച്ചു: ‘ഞങ്ങള്‍ അവരെ ആരാധിക്കുകയൊന്നും ചെയ്യുന്നില്ലല്ലോ! (പിന്നെ, എന്താണിതിന്‍റെ ഉദ്ദേശ്യം?). തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറുപടി പറഞ്ഞു: ‘അവര്‍ നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ അനുവദനീയമാക്കിത്തരികയും ചിലത് നിഷിദ്ധമാക്കുകയും അത് നിങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നില്ലേ?’ അദ്ദേഹം ‘അതെ’ എന്ന് സമ്മതിച്ചു. തിരുമേനി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ‘അത് തന്നെയാണ് ഉദ്ദേശ്യം.’ (തിര്‍മിദി)
ഈ ആയത്തിലെ കല്‍പന കിട്ടിയ ശേഷം നസ്വാറാക്കളെയും യഹൂദികളെയും, എഴുത്തിലൂടെയും അല്ലാതെയും തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പലപ്പോഴും ഇസ്‍ലാമിലേക്ക് ക്ഷണിച്ചിട്ടുണ്ട്. റോമാ ചക്രവര്‍ത്തി ഹിറഖ്‍ലിന് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രത്യേകം കത്തയച്ചതും ഇവിടെ ചേര്‍ത്തുമനസ്സിലാക്കാം.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കൊണ്ടൊരു കാര്യമുണ്ട്. അതായത്, ഈ വാക്യവും സൂറത്തുത്തൌബയിലെ 31 ആം വാക്യവും (اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِّن دُونِ اللَّهِ -അവര്‍ അല്ലാഹുവിനെ വിട്ട്, തങ്ങളുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും റബ്ബുകളാക്കി) പൊക്കിക്കാണിച്ച് മദ്ഹബിന്‍റെ ഇമാമുകളെയും അവരെ തഖ്‌ലീദ് ചെയ്ത(അനുകരിച്ച)വരെയും ആക്ഷേപിക്കുന്ന ചിലരുണ്ട്. അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കിയെന്നും അവന്‍ ഹലാലാക്കിയതിനെ ഹറാമാക്കിയെന്നുമാണ് ഇമാമുകളെക്കുറിച്ചുള്ള ആക്ഷേപം. അവരെ അനുകരിച്ചതുകൊണ്ട് അവരെ 'റബ്ബു'കളാക്കി എന്നാണ് മറ്റുള്ളവരുടെ പേരിലുള്ള ആരോപണം.
സത്യത്തില്‍, മദ്ഹബിന്‍റെ ഇമാമുകള്‍ ആരും തന്നെ അല്ലാഹു ഹറാമാണെന്ന് വ്യക്തമാക്കിയതിനെ ഹലാലാക്കുകയോ മറിച്ചോ ചെയ്തിട്ടില്ല. എന്നാല്‍, ഖുര്‍ആനിലോ സുന്നത്തിലോ ഹറാമെന്നോ ഹലാലെന്നോ വ്യക്തമാക്കപ്പെട്ടിട്ടില്ലാത്ത കാര്യങ്ങളുടെ വിധി കണ്ടുപിടിക്കുവാന്‍ ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും വെളിച്ചത്തില്‍ അവര്‍ പരിശ്രമം (ഇജ്തിഹാദ്) ചെയ്യുകയും അങ്ങനെ കൂടുതല്‍ ശരിയായത് എന്ന് തങ്ങളുടെ ഹൃദയത്തില്‍ ബോധ്യമായത് അവര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മതപരമായ ഒരു വലിയ കര്‍ത്തവ്യം നിര്‍വഹിക്കുകയാണിവിടെ അവര്‍ ചെയ്തത്. ഇതിനവര്‍ക്ക് അല്ലാഹു തക്ക പ്രതിഫലവും കൊടുക്കും.
فَإِنْ تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ
ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ വളരെ ന്യായയുക്തമായിട്ടാണ് അല്ലാഹു വിവരിച്ചത്. ഈസാ നബി (عليه السلام)നെ ക്കുറിച്ച് വിശദമായി പറഞ്ഞു, വേദക്കാരെ തൗഹീദിലേക്ക് ക്ഷണിക്കുന്ന ആയത്തുകള്‍ നമ്മള്‍ കണ്ടു, ഈ സൂറയുടെ തുടക്കം മുതലുള്ള വിവരങ്ങണങ്ങളെല്ലാം വളരെ ക്ലിയറാണ്. ഇമാം ബൈള്വാവീ (رحمه الله) ഇത് പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈസാ നബി (عليه السلام)ന്‍റെ ജനനവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും പറഞ്ഞ്, മഹാനായ ആ പ്രവാചകനെ ദൈവമായി അവരോധിക്കാന്‍ ഒരു ന്യായവുമില്ലെന്ന് ആദ്യം സമര്‍ത്ഥിച്ചു. പിന്നെ, തന്‍റെ അനുയായികള്‍ മഹാനവര്‍കളെപ്പറ്റി വെച്ചുപുലര്‍ത്തിയിരുന്ന ആശയക്കുഴപ്പങ്ങളുടെ സത്യാവസ്ഥ വ്യക്തമാക്കി. ഉത്തരം മുട്ടിയിട്ടും പിടിവാശി തുടര്‍ന്നപ്പോള്‍ മുബാഹലക്ക് വിളിച്ചു. അതിനും തയ്യാറാകുന്നില്ലെന്ന് കണ്ടപ്പോള്‍, വളരെ സിമ്പിളായി, തൌഹീദിന്‍റെ മാര്‍ഗം അവരുടെ മുമ്പില്‍ വെച്ചു. രണ്ടു കൂട്ടര്‍ക്കും യോജിക്കാവുന്ന ആ അടിസ്ഥാനസിദ്ധാന്തത്തിലേക്ക് അവരെ ക്ഷണിച്ചു നോക്കി.
ഉപദേശങ്ങളും ദൃഷ്ടാന്തങ്ങളും താക്കീതുകളും ഒന്നും ഫലിക്കുന്നില്ലെന്ന് കണ്ടപ്പോള്‍, അവസാനമായി, ‘ഞങ്ങളിതാ അല്ലാഹുവിന് കീഴൊതുങ്ങിയ മുസ്‌ലിംകളാണെന്ന് സാക്ഷ്യം വഹിക്കുന്നു’ എന്ന് പറഞ്ഞ് അവരെ പാട്ടിന് വിട്ടേക്കാന്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോട് അല്ലാഹു കല്‍പിക്കുന്നു. അതായത്, അല്ലാഹുവിനെ അനുസരിക്കാതെ അവിശ്വാസികളായി തുടരാനാണ് നിങ്ങളുടെ ഉദ്ദേശ്യമെങ്കില്‍, അങ്ങനെ ചെയ്തോളൂ, ഞങ്ങളതിന് തയ്യാറല്ല എന്ന് ചുരുക്കം.
അടുത്ത ആയത്ത് 65
യഹൂദികളും ക്രിസ്ത്യാനികളും ആദരിക്കുന്ന ആളാണ് ഇബ്‌റാഹീം നബി (عليه السلام). മഹാനവര്‍കള്‍ തങ്ങളുടെ ആളാണെന്ന് സ്ഥാപിക്കാന്‍ ജൂത-ക്രിസ്ത്യാനികള്‍ കൊണ്ടുപിടിച്ച ശ്രമം നടത്തിയിരുന്നു. യഹൂദിയായിരുന്നുവെന്ന് യഹൂദികളും ക്രിസ്ത്യാനിയായിരുന്നുവെന്ന് ക്രിസ്ത്യാനികളും വാദിച്ചിരുന്നു.
നജ്‌റാനിലെ ക്രിസ്തീയ നിവേദകസംഘം വന്ന സമയത്ത്, നസ്വാറാക്കളും യഹൂദികളും ചേര്‍ന്ന് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സദസ്സില്‍ വെച്ച് ഇതുസംബന്ധമായി തര്‍ക്കവും നടന്നിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആ സന്ദര്‍ഭത്തിലായിരുന്നു ഇനിയുള്ള ഏതാനും ആയത്തുകള്‍ അവതരിച്ചത്.
ഈ തര്‍ക്കത്തെക്കുറിച്ച് അല്ലാഹു ഇരുകൂട്ടരെയും ഒരേ സ്വരത്തില്‍ ആക്ഷേപിക്കുകയാണ്.
يَا أَهْلَ الْكِتَابِ لِمَ تُحَاجُّونَ فِي إِبْرَاهِيمَ وَمَا أُنْزِلَتِ التَّوْرَاةُ وَالْإِنْجِيلُ إِلَّا مِنْ بَعْدِهِ ۚ أَفَلَا تَعْقِلُونَ (65)
ഹേ വേദക്കാരേ, ഇബ്രാഹീം നബിയുടെ കാര്യത്തില്‍ നിങ്ങളെന്തിനാണ് കുതര്‍ക്കം നടത്തുന്നത്? തനിക്കു ശേഷമേ തൗറാത്തും ഇന്‍ജീലും അവതീര്‍ണമായിട്ടുള്ളുവല്ലോ. ചിന്തിക്കുന്നില്ലേ നിങ്ങള്‍?
ഇബ്‌റാഹീം നബി(عليه السلام)മായി ബന്ധപ്പെട്ട ഇവരുടെ ഈ തര്‍ക്കത്തിന് സത്യവുമായി വിദൂരബന്ധം പോലുമില്ല. കാരണം, തൗറാത്തും ഇന്‍ജീലും അവതരിക്കുന്നതിന്‍റെ എത്രയോ മുമ്പായിരുന്നു മഹാനവര്‍കള്‍ ഈ ലോകത്ത് ജീവിച്ചത്. ആ രണ്ടു വേദങ്ങളും അവതരിച്ച ശേഷമാണ് അവരുടെ മതങ്ങള്‍ക്ക് ജൂതമതമെന്നും ക്രിസ്തുമതമെന്നുമുള്ള പേരുതന്നെ വന്നത്. പിന്നെയെങ്ങനെ മഹാനവര്‍കള്‍ യഹൂദിയോ ക്രിസ്ത്യാനിയോ ആകും? ഈ അവകാശവാദങ്ങള്‍ തികച്ചും നിരര്‍ഥകമാണെന്ന് ബോധ്യമായല്ലോ.
ഇബ്‌റാഹീം നബി(عليه السلام)നും മൂസാനബി(عليه السلام)നുമിടയില്‍ ആയിരം വര്‍ഷവും മൂസാനബി(അ)നും ഈസാനബി(عليه السلام)നുമിടയില്‍ രണ്ടായിരം വര്‍ഷവും ഉണ്ടെന്നാണ് പറയപ്പെടുന്നത്.
അടുത്ത ആയത്ത് 66
അല്ലാഹു ചോദ്യം തുടരുകയാണ്: നിങ്ങള്‍ രണ്ടു കൂട്ടരുടെയും വേദഗ്രന്ഥത്തെയും പ്രവാചകനെയും സംബന്ധിച്ച വിഷയങ്ങളില്‍ പോലും പരസ്പരം തര്‍ക്കിക്കുന്നവരാണ് നിങ്ങള്‍. ശരി, ആ തര്‍ക്കങ്ങള്‍ നിങ്ങള്‍ക്ക് പല നിലക്കും അറിയാവുന്ന കാര്യങ്ങളെക്കുറിച്ചാണെന്ന് വിചാരിക്കാം.
അതേസമയം, എത്രയോ കാലം മുമ്പ് കഴിഞ്ഞുപോയ ഇബ്‌റാഹീം നബി (عليه السلام)യെയും അദ്ദേഹം സ്വീകരിച്ച മാര്‍ഗത്തെയും കുറിച്ച് തര്‍ക്കം നടത്തുന്നതിന് നിങ്ങള്‍ക്കെന്ത് ന്യായമാണുള്ളത്? അത് സംബന്ധമായി നിങ്ങളക്ക് എന്തറിവാണുള്ളത്?!
هَا أَنْتُمْ هَٰؤُلَاءِ حَاجَجْتُمْ فِيمَا لَكُمْ بِهِ عِلْمٌ فَلِمَ تُحَاجُّونَ فِيمَا لَيْسَ لَكُمْ بِهِ عِلْمٌ ۚ وَاللَّهُ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ (66)
ഹേ കൂട്ടരേ, അറിവുള്ള കാര്യങ്ങളില്‍ തന്നെ നിങ്ങള്‍ തര്‍ക്കിച്ചിരിക്കയാണ്; യാതൊരറിവുമില്ലാത്ത വിഷയത്തില്‍ പിന്നെയെന്തിനാണ് വാഗ്വാദം നടത്തുന്നത്? അല്ലാഹു (യാഥാര്‍ത്ഥ്യം) അറിയുന്നു; നിങ്ങള്‍ അറിയുന്നില്ല.
فَلِمَ تُحَاجُّونَ فِيمَا لَيْسَ لَكُمْ بِهِ عِلْمٌ
ഇബ്‌റാഹീം നബി عليه السلامയുടെ കാലത്ത് ജൂതമതവും ക്രിസ്തുമതവും ഉണ്ടായിരുന്നില്ല. മഹാനവര്‍കളെക്കുറിച്ച് ശരിയായ ചരിത്രങ്ങളൊന്നും നിങ്ങള്‍ക്കറിയുകയുമില്ല. പിന്നെയെങ്ങനെ നിങ്ങള്‍ അദ്ദേഹത്തെ ജൂതനും ക്രിസ്ത്യാനിയുമാക്കി മുദ്ര കുത്തുന്നു? ഇത് വിഡ്ഢിത്തമല്ലേ.
എല്ലാ കാര്യങ്ങളെയും കുറിച്ച് സ്പഷ്ടവും വ്യക്തവുമായി അല്ലാഹുവിനറിയാം. അതുകൊണ്ട് അവന്‍ പഠിപ്പിച്ചുതരുന്ന കാര്യങ്ങള്‍ നിങ്ങള്‍ അംഗീകരിക്കുകയാണ് വേണ്ടത്. സത്യസന്ധതയും നീതിനിഷ്ഠയുമുള്ളവര്‍ ഖുര്‍ആനിന്‍റെ അധ്യാപനങ്ങളുള്‍ക്കൊള്ളുകയാണ് ചെയ്യുക; നിരാകരിക്കുകയല്ല.
അടുത്ത ആയത്ത് 67
സത്യാവസ്ഥ അറിയുന്നത് അല്ലാഹുവിന്നാണ്, നിങ്ങള്‍ക്കല്ല എന്ന് പറഞ്ഞതിനു ശേഷം, ഇബ്റാഹീം നബി عليه السلامന്‍റെ ശരിയായ ചരിത്രം വിവരിക്കുകയാണ്.
അതെ, മഹാനവര്‍കള്‍ യഹൂദിയോ ക്രിസ്തീയനോ ആയിരുന്നില്ല. (അന്നത്തെ അറബികളെപ്പോലെ) മുശ്‌രിക്കുകളുടെ കൂട്ടത്തില്‍പെട്ട ആളുമായിരുന്നില്ല. മറിച്ച്, യാതൊരു വളഞ്ഞ വഴിയും സ്വീകരിക്കാത്ത ഋജുമാനസനും, അല്ലാഹുവിന് പരിപൂര്‍ണമായി കീഴൊതുങ്ങി ജീവിച്ചുവന്ന ഒരു മുസ്‌ലിമുമായിരുന്നു.
ഇതാണ് വാസ്തവമെന്നിരിക്കെ, ഇബ്‌റാഹീം നബി (عليه السلام)യുമായി അടുപ്പ ബന്ധം അവകാശപ്പെടാനുള്ള അര്‍ഹത ആര്‍ക്കാണെന്നുകൂടി 68 ആം ആയത്തില്‍ പറയുന്നുണ്ട്.
مَا كَانَ إِبْرَاهِيمُ يَهُودِيًّا وَلَا نَصْرَانِيًّا وَلَٰكِنْ كَانَ حَنِيفًا مُسْلِمًا وَمَا كَانَ مِنَ الْمُشْرِكِينَ (67)
ഇബ്രാഹീം നബി ജൂതനോ ക്രിസ്ത്യാനിയോ ആയിരുന്നില്ല; ഋജുമാനസനും റബ്ബിനു കീഴ്‌പെട്ടവനുമായിരുന്നു അദ്ദേഹം. താന്‍ ബഹുദൈവ വിശ്വാസികളില്‍ പെട്ടയാളല്ലായിരുന്നു.
ഇമാം ഇബ്‌നു അബ്ബാസ്(رضي الله عنهما) പറയുന്നു: ജൂതപുരോഹിതന്മാരും നജ്‌റാനിലെ ക്രിസ്ത്യാനികളും തിരുനബി صلى الله عليه وسلم യുടെയടുത്ത് എത്തി, ഇബ്‌റാഹീം നബി(عليه السلام)ന്‍റെ കാര്യത്തില്‍ തര്‍ക്കം തുടുങ്ങി.
ജൂതന്മാര്‍ വാദിച്ചു: ഇബ്‌റാഹീം ജൂതന്‍ തന്നെയായിരുന്നു. ക്രിസ്ത്യാനിയായിരുന്നുവെന്ന് ക്രിസ്ത്യാനികളും വാദിച്ചു. അപ്പോഴാണ് ഈ സൂക്തം അവതീര്‍ണമായത് (മജ്മഉല്‍ബയാന്‍ 2:456).
ആ പ്രവാചകശ്രേഷ്ഠന്‍ ജൂതനോ ക്രിസ്ത്യാനിയോ ആയിരുന്നില്ലെന്ന് വ്യക്തമായി പ്രഖ്യാപിക്കുകയാണിവിടെ. മുഴുവന്‍ പ്രവാചകരും മുസ്‌ലിംകളും അവരുടെ മതം ഇസ്‌ലാമുമാണ്. മൂസാനബിയും ഈസാനബിയും എല്ലാവരും (عليهم السلام) അങ്ങനെത്തന്നെ. പക്ഷേ, ഈ പ്രവാചകന്മാരുടെ അനുയായികള്‍ മതചിഹ്നങ്ങള്‍ വികലമാക്കി ഇസ്‌ലാം എന്ന പേരുതന്നെ ഒഴിവാക്കുകയാണ് ചെയ്ത്. അതിന് ഇബ്‌റാഹീം നബി عليه السلام യുമായി യാതൊരു ബന്ധവുമില്ല. വക്രമായ വഴികളില്‍ നിന്നെല്ലാം മാറിനിന്ന് ഇസ്‌ലാം പരിപൂര്‍ണമായി അംഗീകരിച്ച്, അത് പ്രബോധനം ചെയ്ത വ്യക്തിയാണ് മഹാനവര്‍കള്‍.
ഇബ്റാഹീം നബി عليه السلام ബഹുദൈവവിശ്വാസിയായിരുന്നില്ല എന്ന പരാമര്‍ശം ശ്രദ്ധേയമാണ്. യഹൂദികള്‍, ഉസൈര്‍ ദൈവപുത്രനാണെന്നും, നസ്വാറാക്കള്‍, ഈസാ عليه السلام ദൈവപുത്രനാണെന്നും പറഞ്ഞ് അല്ലാഹുവിന് പങ്കുകാരെ സ്ഥാപിച്ചവരാണ്. എന്നാല്‍, ഇബ്‌റാഹീം നബി(عليه السلام) ഏകദൈവത്തില്‍ മാത്രം വിശ്വസിച്ച ആളായിരുന്നു.
ചുരുക്കിപ്പറഞ്ഞാല്‍, ഇബ്‌റാഹീം (عليه السلام) യുമായി അടുപ്പമുള്ളവരാണെന്ന് വെറുതെ പറഞ്ഞതുകൊണ്ടുകാര്യമില്ല. മഹാനവര്‍കള്‍ സ്വീകരിച്ചുപോന്ന മാര്‍ഗം പിന്‍പറ്റിപ്പോന്നവര്‍ക്കേ ആ അടുപ്പവും ബന്ധവും അവകാശപ്പെടാന്‍ കഴിയൂ, അവര്‍ ഏത് കാലക്കാരോ വിഭാഗക്കാരോ ആവട്ടെ.
അങ്ങനെ അവകാശപ്പെടാന്‍ കഴിയുന്നവരാണ് ഈ പ്രവാചകനായ മുഹമ്മദ് നബി صلى الله عليه وسلم യും കൂടെയുള്ള വിശ്വാസികളും. വേദക്കാരായ നിങ്ങള്‍ ഇരുകൂട്ടരും മഹാനവര്‍കളുടെ മാര്‍ഗത്തില്‍നിന്ന് ബഹുദൂരം അകന്നുപോയവരാണല്ലോ. പിന്നെ എങ്ങനെ നിങ്ങള്‍ ബന്ധം പറഞ്ഞുവരും?! അതാണ് അടുത്ത ആയത്തില്‍ ചോദിക്കുന്നത്.
അടുത്ത ആയത്ത് 68
إِنَّ أَوْلَى النَّاسِ بِإِبْرَاهِيمَ لَلَّذِينَ اتَّبَعُوهُ وَهَٰذَا النَّبِيُّ وَالَّذِينَ آمَنُوا ۗ وَاللَّهُ وَلِيُّ الْمُؤْمِنِينَ (68)
ഇബ്രാഹീം നബിയുമായി ഏറ്റം ബന്ധപ്പെട്ടവര്‍, തന്നെ അനുധാവനം ചെയ്തവരും ഈ മുഹമ്മദ് നബിയും സത്യവിശ്വാസികളുമാകുന്നു. മു അ്മിനുകളുടെ സംരക്ഷകന്‍ അല്ലാഹുവത്രേ.
ഇബ്‌റാഹീം നബി(عليه السلام)യുമായി അടുപ്പമുള്ളവര്‍, മഹാവനവര്‍കളുടെ അനുയായികളും മുഹമ്മദ് നബി صلى الله عليه وسلمയും സത്യവിശ്വാസികളുമാണ്; യഹൂദരോ നസ്വാറാക്കളോ അല്ല.
لَلَّذِينَ اتَّبَعُوهُ
ഇബ്‌റാഹീം നബി(عليه السلام)ന്‍റെ കാലത്തും അതിനുശേഷവും ശരിയായ രീതിയില്‍ മഹാനവര്‍കളെ പിന്‍പറ്റിപ്പോന്ന ആളുകള്‍ വിജയികളാണ്, അവര്‍ക്ക് അടുപ്പവും അവകാശപ്പെടാം.
അതുപോലെ മുഹമ്മദ് നബി صلى الله عليه وسلم തങ്ങളുടെ പ്രപിതാമഹാനാണ് ഇബ്‌റാഹീം നബി(عليه السلام). അടിസ്ഥാനപരമായി ആ പിതാമഹന്‍റെ ശരീഅത്ത് തന്നെയാണ് മുഹമ്മദ് നബി صلى الله عليه وسلمയും പ്രബോധനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ, ഈ ദീനില്‍ വിശ്വസിച്ച സത്യവിശ്വാസികളും ഇബ്‌റാഹീം നബി(عليه السلام)യോട് അടുപ്പമുള്ളവരാണ്.
هُوَ اجْتَبَاكُمْ وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ ۚ مِّلَّةَ أَبِيكُمْ إِبْرَاهِيمَ (الحج 78)
'നിങ്ങളുടെ പിതാവ് ഇബ്‌റാഹീമിന്‍റെ മാര്‍ഗം നിങ്ങള്‍ പിന്‍പറ്റുക' എന്ന് അല്ലാഹു പറഞ്ഞത് ആ പിതൃ-പുത്രബന്ധം വ്യക്തമാക്കുന്നുണ്ടല്ലോ.
وَاللَّهُ وَلِيُّ الْمُؤْمِنِينَ
ഈ മതം മുറുകെ പിടിക്കുന്നതില്‍ സത്യവിശ്വാസികള്‍ ഒട്ടും ആശങ്കപ്പെടേണ്ടതില്ല. ഏത് പ്രതിസന്ധിഘട്ടത്തിലും അല്ലാഹുവിന്‍റെ സംരക്ഷണവും സഹായവും അവര്‍ക്കുണ്ടാകും.
അടുത്ത ആയത്ത് 69
പ്രവാചകത്വം ഇസ്രാഈല്യരില്‍ നിന്ന് എടുത്ത് അല്ലാഹു അറബികള്‍ക്ക് (ഇസ്‍മാഈല്യര്‍ക്ക്) കൊടുത്തതില്‍ വേദക്കാര്‍ക്ക് കടുത്ത ദേശ്യവും അസൂയയുമുണ്ടായിരുന്നു. സത്യത്തില്‍, അവരുടെ മതഗ്രന്ഥങ്ങളില്‍ തന്നെ തിരുനബി صلى الله عليه وسلم സത്യ പ്രവാചകനാണെന്നതിന് ധാരാളം തെളിവുകളുണ്ട്. അതവര്‍ക്ക് നല്ലപോലെ അറിയുകയും ചെയ്യും.
എന്നിട്ടും അവരില്‍ ചിലര്‍ മുസ്‌ലിംകളെ സത്യമാര്‍ഗത്തില്‍ നിന്ന് വഴിതെറ്റിക്കാന്‍ പല ശ്രമങ്ങളും നടത്തിക്കൊണ്ടിരുന്നു. ചില ജൂതന്മാര്‍ സ്വഹാബികളില്‍ പെട്ട ചിലരെ യഹൂദ മതത്തിലേക്ക് ക്ഷണിച്ചുനോക്കി. തല്‍സമയമാണ് ഇനിയുള്ള ആയത്ത് അവതരിച്ചത്.
ഈയൊരു ഉദ്ദേശ്യം വെച്ച് എന്ത് ഗൂഢപ്രവര്‍ത്തനങ്ങള്‍ നടത്തിയാലും ലക്ഷ്യം കാണില്ല എന്നാണ് അല്ലാഹു അവരെ ഉണര്‍ത്തുന്നത്. മാത്രമല്ല, ഇത്തരം പ്രവൃത്തികളുടെ ദുരന്തഫലം സ്വയം അനുഭവിക്കേണ്ടിവരുമെന്ന് താക്കീത് നല്‍കുകയും ചെയ്യുന്നു.
وَدَّتْ طَائِفَةٌ مِنْ أَهْلِ الْكِتَابِ لَوْ يُضِلُّونَكُمْ وَمَا يُضِلُّونَ إِلَّا أَنْفُسَهُمْ وَمَا يَشْعُرُونَ (69)
നിങ്ങളെ ദുര്‍മാര്‍ഗികളാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നഭിലഷിക്കുകയാണ് ഒരുകൂട്ടം വേദക്കാര്‍. എന്നാലവര്‍ വഴിതെറ്റിക്കുന്നത് സ്വന്തത്തെ തന്നെയാണ്; അവരതറിയുന്നില്ല.
അടുത്ത ആയത്ത് 70
രണ്ട് വേദക്കാരുടെയും കൂട്ടത്തില്‍ അല്‍പമെങ്കിലും മനഃസാക്ഷിയുള്ളവരുണ്ടെങ്കില്‍, അവരോട് ചില ചോദ്യങ്ങളാണ് അടുത്ത ആയത്തുകളില്‍ അല്ലാഹു ചോദിക്കുന്നത്:
- മനഃസാക്ഷിക്കെതിരായി അല്ലാഹുവിന്‍റെ വാക്യങ്ങള്‍ നിഷേധിക്കുന്നതെന്തിനാണ്?
- സത്യവും അസത്യവും കൂട്ടിക്കലര്‍ത്തുകയും സത്യം മൂടിവെക്കുകയും ചെയ്യുന്നത് എന്ത് ന്യായത്തിന്‍റെ അടിസ്ഥാനത്തിലാണ്? (71 ആം ആയത്തിലാണ് ഈ ചോദ്യം.)
يَا أَهْلَ الْكِتَابِ لِمَ تَكْفُرُونَ بِآيَاتِ اللَّهِ وَأَنْتُمْ تَشْهَدُونَ (70)
ഹേ വേദക്കാരേ, സത്യത്തിന്നു സാക്ഷികളായിരിക്കെത്തന്നെ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങളെന്തിനാണ് നിഷേധിക്കുന്നത്?
ഇത് വേദക്കാരെക്കുറിച്ച് അവതരിച്ചതാണെങ്കിലും അറിഞ്ഞുകൊണ്ട് സത്യം നിഷേധിക്കുന്ന എല്ലാവര്‍ക്കും ബാധകമാണ്. മറ്റെന്തൊക്കെയോ താല്പര്യങ്ങള്‍ക്കുവേണ്ടി സത്യം സ്വീകരിക്കാന്‍ തയ്യാറാകാത്ത പലരെയും കാണാറുണ്ടല്ലോ. സത്യം പഠിച്ച് മനസ്സിലാക്കിയിട്ടുണ്ടാകും, എന്നാലും അംഗീകരിക്കാന്‍ തയ്യാറാകില്ല. കുടുംബം, ജോലി, സ്റ്റാറ്റസ്... അങ്ങനെ പല കാരണങ്ങളും പറഞ്ഞുകൊണ്ടിരിക്കും.
അടുത്ത ചോദ്യം അടുത്ത ആയത്തില്‍ പഠിക്കാം, إن شاء الله
------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment