ടിപ്പു ജയന്തി ആഘോഷം നിർത്തലാക്കിയ കർണാടക സർക്കാരിനെതിരെ ഹൈക്കോടതി
ബെംഗളൂരു: മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ ജന്മവാര്‍ഷികം ആഘോഷിക്കുന്നത് നിര്‍ത്തലാക്കിയ കർണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെ കര്‍ണാടക ഹൈക്കോടതിയുടെ ഇടപെടൽ. ടിപ്പു ജയന്തി നിർത്തലാക്കിയ സർക്കാർ നടപടി പുനപരിശോധിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ രണ്ടുമാസത്തിനകം ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. യെദിയൂരപ്പ സര്‍ക്കാർ ടിപ്പു ജന്മദിനാഘോഷം ഒഴിവാക്കിയതിനെതിരെ ഏതാനും സാമൂഹിക പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് എസ് ആര്‍ കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റ് ഇടക്കാല ഉത്തരവ്. ടിപ്പു ജയന്തി ആഘോഷം നിര്‍ത്തലാക്കാനുള്ള തീരുമാനം കൈക്കൊള്ളാന്‍ കര്‍ണാടക ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ മന്ത്രിസഭാ യോഗം പോലും ചേര്‍ന്നിരുന്നില്ലെന്നും ഒറ്റ ദിവസംകൊണ്ടാണ് തീരുമാനമെടുത്തതെന്നു നിരീക്ഷിച്ച കോടതി ഏകപക്ഷീയമായി എടുക്കേണ്ട ഒരു തീരുമാനമായിരുന്നില്ല അതെന്നും ചൂണ്ടിക്കാട്ടി. നവംബര്‍ 10നാണ് ടിപ്പു ജയന്തി ആഘോഷിച്ചു വരുന്നത്. ഭരണതലത്തില്‍ എടുത്ത നയപരമായ തീരുമാനം മാത്രമാണെന്നും ടിപ്പു ജയന്തി ആഘോഷിക്കാന്‍ താല്‍പ്പര്യമുള്ളവരെ തടയുന്നില്ലെന്നും വെറും നാല് വര്‍ഷം മുമ്പാണ് ഇത്തരത്തിലുള്ള ആഘോഷം തുടങ്ങിയതെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ പ്രഭുലിങ് കെ നവദാഗി വാദിച്ചു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ടിപ്പു ജയന്തി ആഘോഷം സംഘടിപ്പിച്ചതിനെതിരേ ന്യൂനപക്ഷ പ്രീണനമെന്ന് ആരോപിച്ച് ബിജെപി വന്‍തോതില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും സംഘര്‍ഷത്തിനു കാരണമാക്കുകയും ചെയ്തിരുന്നു. 18ാം നൂറ്റാണ്ടിലെ മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടിയ രാജ്യസ്‌നേഹിയാണെന്ന് കോണ്‍ഗ്രസ്-ജനതാദള്‍ എസ് സഖ്യം പറയുമ്പോള്‍ ഹിന്ദുക്കള്‍ക്കെതിരേ ആക്രമണം നടത്തിയ സ്വേച്ഛാധിപതിയായാണ് ബിജെപി ചിത്രീകരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter