ബാബരി വിധിക്കെതിരെ സുപ്രീംകോടതി മുന്‍ ജഡ്ജ്
ന്യൂഡൽഹി: രാമക്ഷേത്രം നിർമിക്കാൻ അനുമതി നൽകിയ സുപ്രീംകോടതിയുടെ അന്തിമവിധിക്കെതിരെ സുപ്രീംകോടതി മുന്‍ ജഡ്ജ് അശോക് കുമാര്‍ ഗാംഗുലി രംഗത്ത്. 92ലെ തകര്‍ച്ചയുമായി ബന്ധപ്പെട്ട കേസിന്റെ വിധിയില്‍ 500 വര്‍ഷം പഴക്കമുള്ള ബാബരി മസ്ജിദ് എന്നാണ് സുപ്രീംകോടതി ഉപയോഗിച്ച വാക്കെന്നും ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതു മുതല്‍ അവിടെ മസ്ജിദ് മാത്രമാണുണ്ടായിരുന്നതെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് ക്ഷേത്രം ഉണ്ടായിരുന്നില്ലെന്നാണ് കോടതിയുടെ വിധി പ്രസ്താവത്തിലുള്ളത്. അവിടെ നമസ്‌കാരം നടക്കാറുണ്ടായിരുന്ന ഒരു പള്ളി ഉണ്ടായിരുന്നു എന്നും അത് തകര്‍ത്തത് നിയമവിരുദ്ധമായാണ് എന്നും ഇതേ വിധിന്യായം ചൂണ്ടിക്കാട്ടുന്നു. എങ്കില്‍ പിന്നെ അഞ്ച് നൂറ്റാണ്ട് പിന്നിലുള്ള ഉടമസ്ഥാവകാശം ഹിന്ദുക്കളുടേതായിരുന്നുവെന്ന് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നും അക്കാര്യം കണ്ടെത്താന്‍ കോടതിക്ക് സവിശേഷമായ ദൃഷ്ടി വൈഭവം ഉണ്ടായിരിക്കാമെന്നും അശോക് കുമാര്‍ ഗാംഗുലി പറഞ്ഞു. ഭരണഘടനാപരമായ ധാര്‍മ്മികതക്ക് എന്തു പറ്റിയെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും ഇപ്പോഴത്തെ വിധിന്യായം തന്നെ അസ്വസ്ഥനാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ചെയര്‍മാനും 'ഇന്ത്യയെ മാറ്റിമറിച്ച വിധിന്യായങ്ങള്‍' എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമാണ് ഗാംഗുലി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter