ഫാത്തിമ ലത്തീഫ് മരണം: അധ്യാപകരെ ചോദ്യം ചെയ്തു
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം വൻ വിവാദത്തിന് തിരികൊളുത്തിയതിനിടെ ആരോപണ വിധേയരായ രണ്ട് അധ്യാപകരെ തമിഴ്‌നാട് പൊലീസ് ചോദ്യം ചെയ്തു. അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരുടെ വര്‍ഗീയ പീഡനം മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നുള്ള കുറിപ്പ് ഫാത്തിമയുടെ മൊബൈല്‍ ഫോണിൽ നിന്ന് ലഭിച്ചതാണ് കേസിലെ നിർണായക തെളിവായി കണക്കാക്കപ്പെടുന്നത്. ഹേമചന്ദ്രന്‍, മിലിന്ദ് എന്നീ അധ്യാപകരെയും സഹപാഠികളെയും ഉള്‍പ്പടെ പതിമൂന്ന് പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്. ഫാത്തിമ പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരയുന്നത് കണ്ടിട്ടുണ്ടെന്ന് സഹപാഠികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയെന്ന് കരുതപ്പെടുന്ന ഹ്യുമാനിറ്റീസ് അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്‍ ഫാത്തിമയുടെ മരണ ശേഷം ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കെതിരെ ഫാത്തിമയുടെ സഹപാഠികള്‍ മൊഴി നല്‍കിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ പോലീസിന്റെ കൃത്യനിർവഹണത്തിൽ വലിയ അപാകതകൾ ഉണ്ടായിട്ടുണ്ടെന്ന് കുട്ടിയുടെ പിതാവ് ആരോപിക്കുന്നുണ്ട്. അതേസമയം, വലിയ പ്രതിഷേധം ഉയർന്നതിനിടെ കേസ് സി.ബി.ഐക്ക് വിടണമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബം തമിഴ്‌നാട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കാനിരിക്കുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter