ഡൽഹി തബ്‌ലീഗ് സമ്മേളനം: അറസ്റ്റിലായ വിദേശികളെ വിട്ടയക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു
ന്യൂഡൽഹി: ഡല്‍ഹിയിലെ തബ് ലീഗ് ജമാഅത്ത് കേന്ദ്രമായ മർകസ് നിസാമുദ്ദീനിൽ സംഘടിപ്പിച്ച സമ്മേളമാണ് ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനത്തിന് ഇടയാക്കിയതെന്ന പ്രചരണത്തിന് പിന്നാലെ സമ്മേളനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ അറസ്റ്റിലായ 31 വിദേശികളുടെ വിഷയത്തിൽ നിർണായക ഉത്തരവുമായി മദ്രാസ് ഹൈക്കോടതി.

ലോകം മുഴുവന്‍ ആരോഗ്യ അടിയന്തിരാവസ്ഥ നേരിടുന്ന സാഹചര്യത്തില്‍ സ്വന്തം നാട്ടിലെത്താന്‍ അവര്‍ക്കും അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി വിദേശികളെ സ്വന്തം നാട്ടിലേക്ക് വിട്ടയക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തങ്ങളെ അറസ്റ്റ് ചെയ്ത തമിഴ്‌നാട് സര്‍ക്കാര്‍ നടപടിക്കെതിരേ 11 ബംഗ്ലാദേശ് പൗരന്‍മാരും 20 ഇന്തോനേഷ്യന്‍ പൗരന്‍മാരും ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഇവര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

പകര്‍ച്ചവ്യാധിയുടെ കാലത്തും അവരെ ഇവിടെ തടഞ്ഞുവയ്ക്കുന്നത് ഭരണഘടനയുടെ 21-ാം വകുപ്പ് പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഹരജിക്കാര്‍ ഇതിനകം തന്നെ രാജ്യത്തുനിന്ന് പരമാവധി പ്രയാസങ്ങള്‍ അനുഭവിച്ച്‌ കഴിഞ്ഞുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഹരജിക്കാര്‍ക്കാര്‍ക്കും പരിശോധനയില്‍ കൊവിഡ് ബാധ കണ്ടെത്താനായിട്ടില്ലെന കാര്യം എടുത്തു പറഞ്ഞ കോടതി നാളെ അവര്‍ക്ക് ഇവിടെ വച്ച്‌ കൊവിഡ് വരുന്ന സാഹചര്യമുണ്ടാകുന്നത് അവരുടെ ജീവന്‍ അപകടത്തിലാക്കുമെന്നും വ്യക്തമാക്കി.

തിരിച്ചു പോകാനുള്ള ചെലവ് അവര്‍ തന്നെ വഹിക്കാന്‍ തയാറാണെന്നതിനാൽ അവരുടെ രാജ്യങ്ങളുടെ എംബസികള്‍ മുഖേന അവരെ തിരിച്ചയക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ടൂറിസ്റ്റ് വിസയില്‍ വന്ന് മതചടങ്ങില്‍ പങ്കെടുക്കുന്നത് വിസാ നിയമത്തിന്റെ ലംഘനമാണ്. എന്നാല്‍ അതിന്റെ പേരില്‍ നാട്ടിലേക്ക് തിരിച്ചു പോകണമെന്ന അവരുടെ ആവശ്യത്തിന് നേരെ മുഖം തിരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter