തിരുപ്രണയത്തിന്റെ വസന്തകാലം
തിരുപ്പിറവിയുടെ വസന്തമാസം വന്നെത്തി. പ്രവാചക സ്‌നേഹത്തിന്റെ അതിരുകളില്ലാത്ത പ്രകടനങ്ങള്‍ക്ക് ലോകം സാക്ഷിയാകുന്ന ദിവസങ്ങള്‍. നബിദിന സമ്മേളനങ്ങള്‍, പ്രവാചക പ്രകീര്‍ത്തന പരിപാടികള്‍, മൗലിദ് പാരായണം, മദ്‌റസാ വിദ്യാര്‍ഥികളുടെ മീലാദ് റാലി, അന്നദാനം, മധുര പലഹാര വിതരണം തുടങ്ങി അന്താരാഷ്ട്ര സെമിനാറുകളും കോണ്‍ഫ്രന്‍സുകളും വരെ ഇതിന്റെ ഭാഗമായി ലോകത്ത് നടത്തപ്പെടുന്നു. ഇത്തവണ കൊവിഡ് പ്രതിസന്ധികളുണ്ടെങ്കിലും സര്‍ക്കാര്‍ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചായിരിക്കും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുക. മുസ്‌ലിം ലോകത്തിന്റെ നാനാ ഭാഗങ്ങളിലും വിവിധയിനം പരിപാടികള്‍ നടക്കുന്നുണ്ടെങ്കിലും നമ്മുടെ നാട്ടിലെ ചില അല്‍പജ്ഞാനികള്‍ ഇത് അനിസ്‌ലാമികമോ ബിദ്‌അത്തോ നിഷിദ്ധമോ ഒക്കെയായി തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് മാത്രമല്ല, അവരങ്ങനെ പ്രചരിപ്പിക്കുകയും ചെയ്യുന്നു. സത്യം ഗ്രഹിക്കാനും സന്മാര്‍ഗം അനുധാവനം ചെയ്യാനും ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന സഹൃദയര്‍ക്കായി ചില വരികള്‍ അതു സംബന്ധമായി കുറിക്കുന്നത് സംഗതമാകുമെന്നു കരുതുന്നു.

നബീ, അങ്ങ് പ്രഖ്യാപിക്കുക: അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹവും കൊണ്ട് അവര്‍ സന്തോഷിച്ച്‌ കൊള്ളട്ടെ (സൂറ: യൂനുസ് - 58) എന്നും താങ്കളുടെ നാഥന്റെ അനുഗ്രഹം അനുസ്മരിക്കുക (സൂറതുള്ളുഹാ - 10) എന്നും ഖുര്‍ആനിലുണ്ട്. തിരുമേനി(സ)യുടെ അനുയായികളാണ് നാം എന്നതും ലോകത്തിനൊന്നടങ്കം അനുഗ്രഹമായാണ് അല്ലാഹു മുഹമ്മദ് നബി(സ)യെ നിയോഗിച്ചത് എന്നതും അത്യമൂല്യമായ ഔദാര്യങ്ങളാണ്. അതുകൊണ്ടുതന്നെ ആ നിയോഗത്തില്‍ സന്തോഷിക്കാനും ആഹ്ലാദിക്കാനും അര്‍ഹതപ്പെട്ടവര്‍ തന്നെയാണു നാം. സൂറ: യൂനുസിലെ മേല്‍പറഞ്ഞ 58 ാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍, തിരുനബി(സ) യാണ് അവിടെ ഉദ്ദേശിക്കപ്പെട്ട അനുഗ്രഹമെന്ന് ഇമാം ഇബ്‌നു അബ്ബാസ്(റ) പ്രസ്താവിച്ചിട്ടുണ്ട് (ദുര്‍റുല്‍ മന്‍സൂര്‍ 2: 308).

പദ്യമോ ഗദ്യമോ ആയി നബി(സ)യുടെ ജീവ ചരിത്രമോ അപദാനമോ പറയുക, അവിടത്തെ ഏതെങ്കിലും വിശേഷണങ്ങളോ ഗുണങ്ങളോ അനുസ്മരിക്കുക, ഖുര്‍ആന്‍ സൂക്തങ്ങളോ സ്വലാത്തോ ചൊല്ലുക, അന്ന പാനാദികളോ മധുര പലഹാരമോ വിതരണം ചെയ്യുക, പ്രവാചക ചരിത്രത്തിന്റെ ഏതെങ്കിലും വശത്തേക്ക് വെളിച്ചം വീശുന്ന പ്രസംഗം ചെയ്യുക തുടങ്ങിയ കാര്യങ്ങളില്‍ ഏത് അനിസ്‌ലാമികം എന്നാണ് നമ്മുടെ സുഹൃത്തുക്കള്‍ പറയുന്നത് നബിദിനാഘോഷങ്ങളില്‍ ശരീഅത്തിന് വിരുദ്ധമായി, അനിസ്‌ലാമികമായി യാതൊന്നും ഉണ്ടാകരുതെന്ന് പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്; അത് നബിദിനത്തില്‍ മാത്രമല്ല, കല്യാണത്തിലും മറ്റു കൂടിച്ചേരലുകളിലും സമ്മേളനങ്ങളിലും സംഘടനാ സംരംഭങ്ങളിലുമൊക്കെ അനിവാര്യമാണല്ലോ. അടിസ്ഥാനപരമായി, മേല്‍പറഞ്ഞ കാര്യങ്ങളില്‍ മതകീയമായ വല്ല ഗുണവും ഉണ്ടോ എന്നതും ചിന്തനീയമാണ്. മേല്‍ സൂചിപ്പിച്ച കാര്യങ്ങളൊക്കെ പ്രതിഫലാര്‍ഹവും ഗുണപ്രദവുമാണെന്നു പ്രത്യേകം പറയേണ്ടതില്ല. മുസ്‌ലിംകള്‍ പരസ്പരം കണ്ടുമുട്ടുന്നതും കുശലാന്വേഷണങ്ങള്‍ നടത്തുന്നതും നബി(സ)യെ കുറിച്ച്‌ പഠിക്കാനവസരമുണ്ടാകുന്നതുമൊക്കെ വമ്ബിച്ച നേട്ടങ്ങളാണ്. പ്രവാചകന്മാരുടെയോ ഖുലഫാഉര്‍റാശിദുകളുടെയോ പുണ്യപുരുഷന്മാരുടെയോ കഥാകഥനത്തിനോ അപദാന പ്രകീര്‍ത്തനത്തിനോ ആളുകളെ സംഘടിപ്പിക്കുന്നതുതന്നെ പുണ്യകര്‍മമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. പിന്നെ, സര്‍വ പ്രവാചകരിലും ശ്രേഷ്ഠരായ തിരുനബി(സ)യുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

സ്വന്തം ജന്മദിനം നബി(സ) ആഘോഷിച്ചിരുന്നുവോ എന്ന് ചോദിക്കുന്നവരുമുണ്ട്. അതെ എന്നാണ് അതിന്റെ ഉത്തരം. നബി(സ)ക്ക് പ്രവാചകത്വം ലഭിച്ചതിനു ശേഷം തന്റെ സ്വന്തം അഖീഖത്ത് അറവ് അവിടന്ന് വീണ്ടും നടത്തിയിരുന്നു എന്ന് അനസ്(റ) നിവേദനം ചെയ്തതായി ഇമാം ബൈഹഖി ഉദ്ധരിക്കുന്നുണ്ട്. ഉപര്യുക്ത സംഭവമാണ് മൗലിദാഘോഷത്തിന്റെ പ്രമാണമായി ഇമാം സ്വുയൂഥി(റ) രേഖപ്പെടുത്തിയത്. തുടര്‍ന്ന് അദ്ദേഹം പറയുന്നു: പ്രവാചകനു വേണ്ടി നേരത്തെ തന്റെ പിതാമഹന്‍ അബ്ദുല്‍മുത്വലിബ് പിറവിയുടെ ഏഴാം ദിനം അഖീഖത്ത് നടത്തിയിട്ടുണ്ടായിരുന്നു. അഖീഖത്ത് രണ്ടാമതു ചെയ്യേണ്ടതില്ലെന്നാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. എന്നാല്‍, പ്രവാചകന്‍(സ) വീണ്ടും ചെയ്യാനുണ്ടായ കാരണം, തന്നെ ലോക നന്മക്കായി നാഥന്‍ തെരഞ്ഞെടുത്തതിലുള്ള സന്തോഷം പ്രകടിപ്പിക്കാനും ഈ പ്രകടനം തന്റെ സമുദായവും ചെയ്യണമെന്ന് അവരെ ബേധ്യപ്പെടുത്താനുമായിരുന്നു. അതിനാല്‍ പ്രവാചക ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിച്ച്‌ സദസ്സുകള്‍ സംഘടിപ്പിക്കലും അന്നദാനം നടത്തലും മറ്റു പുണ്യകര്‍മങ്ങള്‍ ചെയ്യലും സുന്നത്താണ് (അല്‍ ഹാവീ ലില്‍ ഫതാവീ, ഇമാം സ്വുയൂഥി 1 / 230).

ദിക്‌റും സ്വലാത്തും പ്രവാചകാപദാനപ്രകീര്‍ത്തനവുമൊക്കെ മതപരമായ കാര്യങ്ങളാണല്ലോ. എന്നാല്‍, അത്തരം ആരാധനകള്‍ ഏതെങ്കിലും പ്രത്യേക ഘട്ടങ്ങളോ സമയങ്ങളോ ആയി ബന്ധപ്പെടുത്തുന്ന രീതി നബി(സ) പഠിപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്. അതിനും അതെ എന്നു തന്നെയാണ് ഉത്തരം. പ്രസിദ്ധമായ ആശൂറാ വ്രതാനുഷ്ഠാന സംഭവം അതിനു മതിയായ തെളിവാണ്. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നബി തിരുമേനി മദീനയില്‍ വന്നപ്പോള്‍ ജൂതന്മാര്‍ ആശൂറാ വ്രതമനുഷ്ഠിക്കുന്നതായി കണ്ടു. അന്വേഷിച്ചപ്പോള്‍ അവരുടെ മറുപടി ഇതായിരുന്നു: ഇസ്‌റാഈല്യരെ അവരുടെ ശത്രുവില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയ ദിവസമാണിത്. അവിടന്ന് പ്രതികരിച്ചു: 'മൂസാനബിയോട് നിങ്ങളെക്കാള്‍ കടപ്പാടുള്ളവന്‍ ഞാനാണ് '. അങ്ങനെ അവിടന്ന് ആ ദിനം നോമ്ബനുഷ്ഠിക്കുകയും മറ്റുള്ളവരോടതിനു കല്‍പ്പിക്കുകയും ചെയ്തു(ബുഖാരി 2: 704). പ്രവാചകരുടെ ഓര്‍മകള്‍ പുതുക്കാന്‍ ആരാധനാ കര്‍മങ്ങളാകാമെന്നതിനു സ്പഷ്ടമായ തെളിവാണിത്. മാത്രമല്ല, മൂസാ നബിയുടെ സുരക്ഷയും ഫറോവയുടെ സംഹാരവും പൊതുവേ ഇസ്‌റാഈല്യരെ മാത്രം ബാധിക്കുന്ന വിഷയമാണ്; തിരുനബി(സ)യുടെ നിയോഗമാകട്ടെ പ്രപഞ്ചത്തിന്റെയാകമാനം മോക്ഷവും അനുഗ്രഹവുമാണ് (സൂറതുല്‍ അമ്ബിയാഅ്: 107). നിരവധി ഹദീസുകളിലും ഇതു കാണാം.

നബിദിനാഘോഷ പ്രഭാഷണങ്ങളിലും മൗലിദുകളിലും ചര്‍ച്ചാവിധേയമാകുന്നത് മതപരമായ കാര്യങ്ങളും ചരിത്രപ്രതിപാദനങ്ങളുമാണ്. അത് ഖുര്‍ആന്‍ നിര്‍വഹിച്ച കാര്യമാണെന്നു കാണാം. സൂറത്തു ഹൂദില്‍ അല്ലാഹു പറയുന്നു: പ്രവാചക ശ്രേഷ്ഠന്മാരുടെ വൃത്താന്തങ്ങളില്‍ നിന്ന് അങ്ങയുടെ ഹൃദയത്തെ ദൃഢീകരിക്കുന്ന കഥകളാണ് നാം ഈ പ്രതിപാദിച്ചുതരുന്നതൊക്കെയും (സൂക്തം 120).

തിരുമേനി(സ)യുടെ ബൃഹത്തായ ജീവിതത്തിലെ ഏടുകളും അധ്യായങ്ങളും കേള്‍ക്കുക വഴി ശ്രോതാക്കള്‍ക്ക് യാതൊരു നേട്ടവും ലഭിക്കില്ലെന്ന് തട്ടി വിടാന്‍ എത്ര വലിയ ധാര്‍ഷ്ട്യമാണ് വേണ്ടത്! നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ പിന്‍പറ്റണം എന്നു ലോകത്തോടു പ്രഖ്യാപിക്കാനാണു നബിയോടുള്ള ഖുര്‍ആനിക കല്‍പ്പന (3:30). സകല മനുഷ്യരെക്കാളും നബി(സ)യെ സ്‌നേഹിക്കുന്നയാള്‍ മാത്രമേ പൂര്‍ണ വിശ്വാസിയാകൂ എന്ന് ഹദീസുകളിലുമുണ്ട്. ഈ സ്‌നേഹ പ്രകടനത്തിന്റെ ഒരു ഭാഗമാണ് മൗലിദാഘോഷം; നബിയെക്കുറിച്ച്‌ പഠിക്കാനും പ്രവാചക സ്‌നേഹം വളര്‍ത്താനും ജനങ്ങള്‍ക്കത് വഴിതെളിക്കുകയും ചെയ്യുന്നു. വെള്ളിയാഴ്ചയുടെ സവിശേഷതകള്‍ വിവരിക്കവെ 'അന്നാണ് ആദം നബി സൃഷ്ടിക്കപ്പെട്ടത്' എന്ന് നബി (സ) പ്രതിപാദിച്ചതായി കാണാം (മുസ്‌ലിം). ഹജ്ജ് കര്‍മങ്ങളില്‍ പലതും ഇബ്‌റാഹീം, ഇസ്മാഈല്‍, ഹാജര്‍ ബീവി എന്നിവരെ അനുസ്മരിച്ചു കൊണ്ടുള്ളതാണ്. ഇബ്‌റാഹീം നബി(അ) നിന്ന സ്ഥലത്ത് നിങ്ങള്‍ നിസ്‌കാര സ്ഥലമാക്കുക എന്നും ഖുര്‍ആന്‍ (2:125) വ്യക്തമാക്കിയിട്ടുണ്ട്.

മതകര്‍മങ്ങള്‍ പലതും വിവിധ അനുസ്മരണീയ സംഭവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നര്‍ഥം. ഖതാദ(റ) ഉദ്ധരിക്കുന്ന ഹദീസില്‍ ഇങ്ങനെ കാണാം: തിങ്കളാഴ്ചത്തെ നോമ്ബിന്റെ ഔചിത്യത്തെപ്പറ്റി നബിയോടൊരാള്‍ ചോദിച്ചു. അവിടന്ന് പ്രതികരിച്ചു: ഞാന്‍ പ്രസവിക്കപ്പട്ട ദിവസമാണത്; എനിക്കു വഹ്‌യ് ലഭിച്ചതും അന്നു തന്നെ (മുസ്‌ലിം:1162). ഓരോ ആഴ്ചയും വ്രതമനുഷ്ഠിച്ചു കൊണ്ട് നബി(സ) ജന്മദിനസ്മരണ പുതുക്കിക്കൊണ്ടിരുന്നു എന്നര്‍ഥം. നിയമാനുസൃതമായ ഏതു കാര്യമനുവര്‍ത്തിച്ചുകൊണ്ടും അതാകാമെന്നാണ് ഹദീസിന്റെ താല്‍പര്യം. ഉമ്മത്തിനോട് ആ വ്രതമനുഷ്ഠിക്കാന്‍ അവിടന്ന് നിര്‍ദേശിക്കുകയുമുണ്ടായി.

എന്നാല്‍ പില്‍കാലത്ത് ഉടലെടുത്ത മൗലിദാഘോഷമാണ് ചര്‍ച്ചാവിഷയമെന്നും അത് ദീനില്‍ ഇല്ലാത്തതാണെന്നുമാണ് ചിലരുടെ വാദം. പക്ഷേ, അനുവദനീയമോ ഉദാത്തമോ ആയ കാര്യങ്ങള്‍ പുതിയ രൂപ ഭാവങ്ങളോടെ നടപ്പില്‍വരുത്തുക എന്നത് തിരുനബി(സ) അംഗീകരിച്ചതും പ്രോത്സാഹിപ്പിച്ചതുമാണ് എന്നതാണ് വസ്തുത. 'ഇസ്‌ലാമില്‍ നല്ലൊരു ചര്യ ആരെങ്കിലുമുണ്ടാക്കിയാല്‍, വഴിയേ അത് അനുവര്‍ത്തിക്കുന്നവരുടെയൊക്കെ കൂലിയില്‍ നിന്ന് ഒരു വിഹിതം അയാള്‍ക്ക് നല്‍കപ്പെടും…'എന്ന ഹദീസ് (മുസ്‌ലിം 4: 2059) പ്രസിദ്ധമാണ്. പുതുതായി നടപ്പാക്കപ്പെട്ടതൊക്കെ ദുര്‍മാര്‍ഗമാണെന്ന ഹദീസില്‍ നിന്ന് ഇത്തരം ശ്രേഷ്ഠ കാര്യങ്ങള്‍ ഒഴിവാണെന്ന് ഇമാം നവവി(റ)യും മറ്റും വിവരിച്ചിട്ടുണ്ട് (ശര്‍ഹു മുസ്‌ലിം 7 / 104). ഒരു ഇമാമിന്റെ കീഴില്‍ ഇരുപത് റക്‌അത്തായി തറാവീഹ് നടപ്പാക്കിയതിനെപ്പറ്റി 'ഇത് ഉദാത്തമായ പുത്തന്‍ നടപടി (ബിദ്‌അത്ത്)യാകുന്നു' എന്നാണ് ഉമറുബ്‌നുല്‍ ഖത്താബ് പ്രസ്താവിച്ചത്. നിര്‍ബന്ധവും സുന്നത്തുമായ ബിദ്‌അത്തുകള്‍ വരെയുള്ളതായി പണ്ഡിത ശ്രേഷ്ഠന്മാര്‍ വിവരിച്ചിട്ടുണ്ട് (ശര്‍ഹു മുസ്‌ലിം 6: 154 ).

മുസ്‌ലിം ലോകത്തെ പ്രാമാണികമായ നാലു കര്‍മശാസ്ത്ര സരണികളിലേയും പണ്ഡിത പ്രഭുക്കള്‍ മൗലിദാഘോഷം അനുവദനീയമാണെന്നും പുണ്യമാണെന്നും സ്പഷ്ടമായി പ്രതിപാദിച്ചിട്ടുണ്ട്. ഹനഫി മദ്ഹബിലെ പ്രശസ്ത പണ്ഡിത പ്രതിഭയായ അല്ലാമാ ഇബ്‌നു ആബിദീന്‍ ഇമാം ഇബ്‌നു ഹജറിന്റെ മൗലിദിന്ന് ഒരു വ്യാഖ്യാനം തന്നെ എഴുതുകയും വിഷയത്തിന്റെ പ്രാധാന്യവും പ്രാമാണികതയും അതില്‍ വിവരിക്കുകയും ചെയ്തിട്ടുണ്ട്. മാലിക്കി പണ്ഡിതരായ ഇബ്‌നു അബ്ബാദ് തന്റെ മവാഹിബുല്‍ ജലീലി(2: 407)ലും ശൈഖ് അബ്ദുല്‍ അബ്ബാസ് അഹ്മദ് അല്‍ വന്‍ശരീസി തന്റെ അല്‍ മിഅ്‌യാറി(2: 489)ലും ശൈഖ് മുഹമ്മദ് അല്ലീശ് തന്റെ മിനഹുല്‍ ജലീലി(2: 123)ലും മൗലിദിന്റെ പവിത്രതയെ സംബന്ധിച്ച്‌ പ്രാമാണികമായി വിവരിച്ചതായി കാണാം. ഹന്‍ബലി മദ്ഹബിലെ ഇബ്‌നു റജബ് (ലഥാഇഫൂല്‍ മആരിഫ്: 105) തുടങ്ങി പലരും അത് പുണ്യകര്‍മമാണെന്ന് തന്നെയാണു പറയുന്നത്. ശാഫിഈ പണ്ഡിത മഹാരഥരുടെ വിവരണങ്ങള്‍ പ്രത്യേകം ഇവിടെ ഉദ്ധരിക്കേണ്ടതില്ല.

മൗലിദിന്റെയും നബിദിനാഘോഷങ്ങളുടെയും ബദ്ധവൈരികളായ ചില ഉല്‍പതിഷ്ണുക്കളുടെ മാര്‍ഗദര്‍ശിയും മാതൃകാ പുരുഷനുമായ ഇബ്‌നു തൈമിയ്യ പോലും അത് പുണ്യകര്‍മ്മവും പ്രതിഫലാര്‍ഹമായ കാര്യവുമാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ആഘോഷകരുടെ സദുദ്ദേശ്യവും തിരുമേനിയോട് കാണിക്കുന്ന ആദരവുമാണ് കാരണം എന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ( ഇഖ്തിളാഉ സ്സ്വിറാത്തില്‍ മുസ്തഖീം 2: 617 നോക്കുക). ലോകത്തിന്റെ നാനാ ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന മൗലിദാഘോഷങ്ങളുടെ ബഹുമുഖ ചിത്രങ്ങള്‍ ഇക്കാലത്തു പ്രസിദ്ധമാണ്. 2011-ല്‍ ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയില്‍ സര്‍ക്കാര്‍തലത്തില്‍ നടത്തപ്പെട്ട നബിദിന മഹാസമ്മേളനത്തില്‍ സ്റ്റേറ്റ് ഗസ്റ്റായി പങ്കെടുക്കാന്‍ ലേഖകന് അവസരമുണ്ടായിരുന്നു.

പ്രവാചകാപദാന പ്രകീര്‍ത്തനങ്ങളും ദിക്ര്‍ സ്വലാത്തുകളും കൊണ്ട് മുഖരിതമായ ചരിത്രസമ്മേളനത്തില്‍ ലിബിയന്‍ നേതാവ് മുഅമ്മര്‍ ഖദ്ദാഫിയായിരുന്നു മുഖ്യപ്രഭാഷണം. തിരുമേനിയുടെ വ്യക്തി വൈശിഷ്ട്യങ്ങളും അവിടന്ന് സമര്‍പ്പിച്ച ജീവിത വ്യവസ്ഥിതിയുടെ അജയ്യതയും അപ്രമാദിത്വവും തിങ്ങിനിറഞ്ഞ ജനസാഗരത്തോട് എടുത്തു പറയാനും അദ്ദേഹം പ്രത്യേക താല്‍പര്യം കാണിച്ചിരുന്നു. ഈജിപ്തിലും തുര്‍ക്കിയിലും മലേഷ്യയിലും മറ്റും ഗവണ്‍മെന്റ് ആഭിമുഖ്യത്തില്‍ തന്നെ മീലാദ് ആഘോഷിക്കപ്പെടുന്നുണ്ട്. അമേരിക്കയിലും റഷ്യയിലും ചൈനയിലും യൂറോപ്പിലുമൊക്കെ - സഊദി അറേബ്യയില്‍ വരെ- നബിദിനം കൊണ്ടാടപ്പെടുന്നുണ്ടെന്നത് ഇന്ന് ഒരു രഹസ്യവിവരമൊന്നുമല്ല.

ഇനി, നമ്മുടെ നാട്ടിലെ വഹാബികളോ? സംഘടന രൂപീകൃതമായ ശേഷം തന്നെ ആദ്യ കാലങ്ങളിലൊക്കെ അവര്‍ മീലാദ് ആഘോഷിച്ചിരുന്നുവെന്നു മാത്രമല്ല അതിന് ആഹ്വാനം നല്‍കുകയും ചെയ്തിരുന്നു. അല്‍മുര്‍ശിദ് മാസിക 1357 റബീഉല്‍ അവ്വല്‍ ലക്കത്തില്‍ 19-ാം പേജിലെ ലേഖനത്തിന്റെ തലക്കെട്ട് തന്നെ 'റബീഉല്‍ അവ്വലിനെ സ്വാഗതം ചെയ്യാന്‍ മുസ്‌ലിംകളെ സന്നദ്ധരാക്കുക'എന്നാണ്. 'നബി(സ)യെപ്പറ്റി അറിയുന്ന യാതൊരാള്‍ക്കും ഈ മാസം വരുമ്ബോള്‍ സന്തോഷിക്കാതിരിക്കാന്‍ സാധിക്കയില്ല'എന്നാണ് ഇതേ മാസിക 1354 റബീഉല്‍ അവ്വലില്‍ 3-ാം പേജില്‍ എഴുതിയിട്ടുള്ളത്. മേല്‍പറഞ്ഞതിന്റെ പ്രയോഗവത്കരണം എന്ന നിലക്ക് വക്കം, കെ.എം, ഇ.കെ, എം.സി.സി, അബുസ്സബാഹ് എന്നീ മൗലവിമാര്‍, മുഹമ്മദ് അബ്ദുറഹ്മാന്‍, കെ.എം സീതി സാഹിബ് എന്നിവരൊക്കെ നബിദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുകയും അവയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നുവെന്നും, അതിന്ന് അവരുടെ പ്രസിദ്ധീകരണങ്ങള്‍ തന്നെ അനിഷേധ്യ ദൃഷ്ടാന്തങ്ങളാണെന്നും പഴമക്കാരില്‍ നിന്നു പലരും കേട്ടറിഞ്ഞതാണ്. കേരളത്തിലെ മുസ്‌ലിയാക്കന്മാരുടെ അടിസ്ഥാന രഹിതമായ പഴഞ്ചന്‍ നടപടിയാണിത് എന്ന അല്‍പന്മാരുടെ ജല്‍പനം തിരുത്തപ്പെടാനും സത്യാന്വേഷികള്‍ക്ക് യാഥാര്‍ഥ്യം ഗ്രഹിക്കാനും നബിദിനാഘോഷങ്ങള്‍ ഇനിയും വഴി തെളിക്കുമാറാകട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter