ജോകറും ഇബ്റാഹീമുബ്നു അദ്‍ഹമും

(സൂഫീ കഥ - 19)

ഇബ്റാഹീമുബ്നു അദ്‍ഹമിനോട് ഒരാൾ ചോദിച്ചു: “അല്ലെയോ ശൈഖ്, അങ്ങേക്കെപ്പോഴെങ്കിലും ദിവ്യ സാമീപ്യത്തിന്‍റെ പരമാനന്ദം അനുഭവപ്പെട്ടിട്ടുണ്ടോ?”

ഇബ്റാഹീം: “ഉണ്ടല്ലോ. രണ്ടു പ്രാവശ്യം എനിക്കത് അനുഭവപെട്ടിട്ടുണ്ട്. അതിലൊരു പ്രാവശ്യമുണ്ടായത് ഒരു കപ്പൽ യാത്രക്കിടെയായിരുന്നു.”

“ഞാനൊരിക്കൽ കപ്പൽ കയറി. കപ്പലിലുള്ളവരിൽ ഒരാൾ പോലും എന്നെ അറിയുമായിരുന്നില്ല. ഞാനാണെങ്കിലോ ഒരു കീറിപ്പറിഞ്ഞ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. എന്‍റെ മുടി അസാധാരണമായി നീണ്ടു പോയിരുന്നു. വെട്ടി ശെരിപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. എന്‍റെ കോലവും അവസ്ഥയും കണ്ടിട്ട് കപ്പലിലുള്ളവരെന്നെ കളിയാക്കാനും പരിഹസിക്കാനും തുടങ്ങി.”

“അവരുടെ കൂടെ ഒരു കോമാളിയുമുണ്ടായിരുന്നു. ഓരോ നിമിഷിങ്ങളിടവിട്ട് അവനെന്‍റെയടുത്തു വരും. എന്നെ തമാശയാക്കും. പരിഹസിക്കും. എന്നെ താറടിക്കും. എന്‍റെ നീണ്ട മുടികൾ കൂട്ടികെട്ടി പിടിച്ചു വലിക്കും.”

“പരിഹാസത്തിന്‍റെയും ശാരീരികോപദ്രവങ്ങളുടേയും വേദനകൾ അനുഭവിക്കുമ്പോൾ, എന്‍റെ മനസ്സ് അല്ലാഹുന്‍റെ സാന്നിധ്യത്തിലായിരുന്നു. അന്നേരം എനിക്ക് ആ സാമീപ്യത്തിന്‍റെ അനുഭൂതി അനുഭവവേദ്യമായിക്കൊണ്ടിരുന്നു. ഞാൻ ആളുകൾക്കിടയിൽ നിസ്സാരനാവുന്നതിൽ ആനന്ദിച്ചു കൊണ്ടിരിക്കുകയായിരുന്നു.”

“ആയിടക്കാണ്, ഈ കോമാളി എന്‍റെ ദേഹത്തേക്ക് മൂത്രമൊഴിച്ചത്. ആ സമയത്ത് എനിക്കീ ആനന്ദധാരയുടെ പരമകാഷ്ഠ പ്രാപിക്കാനായി.”

 

(കശ്ഫ് - 265)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter