സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഇടപെടണം, ഡോക്ടര്‍മാരുടെ സംഘടനകൾക്ക് ഡോ: കഫീൽ ഖാൻ കത്തയച്ചു
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുത്തതിന് ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ഒടുവിൽ കോടതി വിധിയിൽ മോചിതനായ സാമൂഹിക പ്രവര്‍ത്തകനും ശിശുരോഗ വിദഗ്ധനുമായ ഡോ: കഫീൽ ഖാൻ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടനകൾക്ക് കത്തയച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (എ.എം.എ), ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക് (ഐ.എ.പി), നാഷണല്‍ നിയോനാറ്റോളജി ഫോറം (എന്‍.എന്‍.എഫ്), പി.എം.എസ്.എഫ്, എം.എസ്.സി എന്നീ സംഘടനകള്‍ക്കാണ് യോഗി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കഫീല്‍ ഖാന്‍ കത്തെഴുതിയത്. "ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ കോടതിയിലും മറ്റ് അന്വേഷണങ്ങളിലും തനിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചിട്ടും കഴിഞ്ഞ മൂന്ന് വര്‍ഷമായി സസ്പെന്‍ഷനിലാണ്. ബി.ആര്‍.ഡി ഓക്സിജന്‍ ദുരന്തത്തില്‍ ആരോപണ വിധേയരായ മറ്റെല്ലാ ഡോക്ടര്‍മാരെയും തിരികെയെടുത്തിട്ടും തന്നെമാത്രം അവഗണിക്കുകയാണ്". കഫീല്‍ ഖാന്‍ കത്തില്‍ പറയുന്നു. ബി.ആര്‍.ഡി മെഡിക്കല്‍ കോളജിലെ ശിശുക്കളുടെ കൂട്ടമരണത്തിന് പിന്നാലെയാണ് യോഗി സര്‍ക്കാര്‍ കഫീല്‍ ഖാനെ വേട്ടയാടാന്‍ ആരംഭിച്ചത്. നിരവധി കേസുകളാണ് അദ്ദേഹത്തിനെതിരെ ചാര്‍ത്തിയത്. കഫീല്‍ ഖാനാണ് കുഞ്ഞുങ്ങളുടെ മരണത്തിനു ഉത്തരവാദിയെന്നും അഴിമതിക്കാരനുമാണെന്നും കുറ്റം ചുമത്തി ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പിന്നെ അറസ്റ്റ് ചെയ്ത് നീണ്ട ഒമ്പത് മാസക്കാലം ജയിലിലടച്ചു. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച ഡോക്ടര്‍മാരടങ്ങിയ അന്വേഷണ കമ്മിഷന്‍ കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെത്തുടര്‍ന്ന് കോടതി അദ്ദേഹത്തെ മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍, പൗരത്വ സമരത്തില്‍ പങ്കെടുത്ത് പ്രസംഗിച്ചതിന് മതസ്പര്‍ദ്ധ ഉണ്ടാക്കുകയും രാജ്യദ്രോഹത്തിന് പ്രേരണ നല്‍കുകയും ചെയ്തുവെന്നാരോപിച്ചു ദേശസുരക്ഷാ നിയമപ്രകാരം യോഗി സര്‍ക്കാര്‍ വീണ്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter