ഇസ്‌ലാമിന്റെ സാമ്പത്തിക സമീപനം

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് സകാത്ത്. സകാത്തിന്റെ സാമൂിക പ്രസക്തി വ്യക്തമാണ്. സമ്പത്ത് അല്ലാഹുവിന്റെതാണ്. മനുഷ്യന്‍ സമ്പത്തിന്റെ ഉടമസ്ഥനല്ല, കൈവശക്കാരനാണ്. മാറി മാറി വരുന്ന കൈവശക്കാര്‍ സമ്പത്ത് എങ്ങനെ കൈകാര്യംചെയ്യണമെന്ന് ഉടമസ്ഥനായ അല്ലാഹു നിര്‍ദേശിച്ചിട്ടുണ്ട്. ഈ നിയമം പാലിക്കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ അവന്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.


”ഭക്തരായ ജനങ്ങള്‍ അനുഗ്രഹീത സ്വര്‍ഗത്തിലും അവിടുത്തെ നദികളിലും ഉല്ലസിക്കുകയാണ്. തങ്ങളുടെ നാഥന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ സ്വീകരിച്ചുകൊണ്ട്. അവര്‍ മുന്‍ജീവിതത്തില്‍ സല്‍കര്‍മങ്ങള്‍ അനുഷ്ഠിച്ചിരുന്നു എന്നതുകൊണ്ട് രാത്രിനേരങ്ങളില്‍ വളരെ കുറച്ചേ അവര്‍ ഉറങ്ങിയിരുന്നുള്ളൂ. നിശയുടെ അന്ത്യയാമങ്ങളില്‍ അവര്‍ പാപമോചനം അര്‍ത്ഥിക്കുകയായിരുന്നു. ചോദിച്ചുവരുന്നവര്‍ക്കും തങ്ങളുടെ സമ്പത്തില്‍ നിന്നവര്‍ ചെലവഴിച്ചിരുന്നു” (വി.ഖുര്‍ആന്‍).
”വിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹായികളാണ്. അവര്‍ നന്‍മ കല്‍പിക്കുകയും തിന്‍മ വിരോധിക്കുകയും ചെയ്യുന്നു. നിസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും അല്ലാഹുവിന്റെയും റസൂലിന്റെയും നിര്‍ദേശങ്ങള്‍ക്ക് വഴിപ്പെടുകയും ചെയ്യുന്നു. ഇത്തരക്കാര്‍ക്ക് അല്ലാഹു കാരുണ്യം ചെയ്യുന്നതാണ്”(വി. ഖുര്‍ആന്‍).
സകാത്ത് നിര്‍ബന്ധമാക്കിയതിലൂടെ പ്രധാനമായും പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പു വരുത്തുകയും സമ്പത്ത് ഒരിടത്ത് കുന്നുകൂടാതെ അര്‍ഹതപ്പെട്ടവന്റെയും ആവശ്യക്കാരന്റെയും കൈകളിലെത്തിക്കുകയും  ചെയ്യുകയാണ്. സകാത്ത് ഒരിക്കലും സമ്പന്നന്റെ ഔദാര്യമല്ല, പാവപ്പെട്ടവന്റെ അവകാശമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ചോദിച്ച് വരുന്നവര്‍ക്കും ദരിദ്രര്‍ക്കുമുള്ള അവകാശം. അഥവാ, അല്ലാഹുവിന്റെ സമ്പത്ത് കൈവശം വെച്ച് യഥേഷ്ടം ഉപയോഗിക്കുന്നവന്‍ ഈ കൈവശാവ കാശത്തിനു പകരമായി അല്ലാഹുവിന് നല്‍കേണ്ട വിഹിതമാണ് സകാത്ത്. ഇത് സമൂഹത്തിന്റെ പൊതുധാരയില്‍ നിന്ന് ഒറ്റപ്പെട്ടുകഴിയുകയും അവശത അനുഭവിക്കുകയും ചെയ്യുന്ന നിശ്ചിത വിഭാഗങ്ങളുടെ കൈയ്യിലേല്‍പ്പിക്കാനാണ് ഉടമസ്ഥനായ അല്ലാഹുവിന്റെ കല്‍പന. ഉടമസ്ഥന്റെ നിര്‍ദേശം ലംഘിക്കുന്ന കൈവശക്കാരനെ നിയമ ലംഘകനായി ഗണിക്കുകയും ശിക്ഷ നല്‍കുമെന്നും ഉടമസ്ഥന്‍ പ്രഖ്യാപിക്കുന്നു.
ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും അശരണരും ആലംബഹീനരായ ജനവിഭാഗത്തിന്റെ സംരക്ഷണ ത്തിനും ഇത്രയേറെ ഗുണകരവും പ്രായോഗിക വുമായ മറ്റൊരു സംവിധാനം ഒരു സാമ്പത്തിക വ്യവസ്ഥയിലും സമൂഹത്തിലുമില്ല.
സമ്പത്ത് അന്യായമായ കയ്യേറ്റങ്ങളില്‍ നിന്നും നാശനഷ്ടങ്ങളില്‍ നിന്നും രക്ഷപ്പെടുക, സാമൂഹിക ക്ഷേമം ഉറപ്പുവരുത്തുക, ലുബ്ധ്, അത്യാര്‍ത്തി തുടങ്ങി ദുര്‍ഗുണങ്ങളില്‍നിന്ന് നന്ദി പ്രകടിപ്പിക്കുകയും അനുസരണം കാണിക്കുകയും ചെയ്യുക തുടങ്ങിയവയെല്ലാം സകാത്തിന്റെ ലക്ഷ്യങ്ങളാണ്. അഭിവൃദ്ധി, സമൃദ്ധി, വികസനം, സംസ്‌കരണം, ശുദ്ധി തുടങ്ങിയ അര്‍ത്ഥങ്ങളാണ് ‘സകാത്ത്’ എന്ന അറബി പദത്തിനുള്ളത്.
വിശുദ്ധിയും ധര്‍മബോധവും വളര്‍ത്തിയെ ടുക്കാനാണ് ഇസ്‌ലാമിലെ ആരാധനാനുഷ്ഠാനങ്ങള്‍. നിസ്‌കാരം നീചത്വങ്ങളില്‍ നിന്നും തിന്‍മയില്‍നിന്നും മനുഷ്യനെ തടഞ്ഞു നിര്‍ത്തുന്നു. നോമ്പ്, നിസ്‌കാരം, ഹജ്ജ് തുടങ്ങിയ അനുഷ്ഠാനങ്ങളുടെ കൂടെയാണ് സകാത്തും എണ്ണപ്പെട്ടിരിക്കുന്നത്. നബി (സ) പറഞ്ഞു: ”അഞ്ചു കാര്യങ്ങള്‍ക്കു മുകളിലാണ് ഇസ്‌ലാം നിര്‍മിക്കപ്പെട്ടിരിക്കുന്നത്. അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹന്‍ മറ്റാരുമില്ലെന്നും, മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നിസ്‌കാരം നിലനിര്‍ത്തുക, സകാത്ത് കൊടുത്തുവീട്ടുക, റമളാനില്‍ നോമ്പനുഷ്ഠിക്കുക എന്നിവയാണവ. സകാത്ത് ആരാധനാനുഷ്ഠാ നങ്ങളില്‍ ഒന്നാണെന്നര്‍ത്ഥം. അതുകൊണ്ട് തന്നെ മനുഷ്യനെ അധര്‍മങ്ങളില്‍ നിന്നും ദുര്‍വൃത്തികളില്‍ നിന്നും മുക്തമാക്കാന്‍ അത് പര്യാപ്തമാണ്.
ലുബ്ധത മനുഷ്യവ്യക്തിത്വത്തെ അശുദ്ധമാക്കുന്ന ഒരു ഘടകമാണ്. നിരവധി ദുഷ്‌ചെയ്തികള്‍ക്ക് മനുഷ്യനെ അത് പ്രേരിപ്പിക്കുകയും അനവധി സല്‍ക്കര്‍മങ്ങളില്‍ നിന്നവനെ പിന്തിരിപ്പിക്കുകയും ചെയ്യുന്നു. ധനത്തോടുള്ള അമിതമായ അഭിനിവേഷമാണ് മനുഷ്യനെ ലുബ്ധനാക്കുന്നത്. വ്യക്തിത്വത്തെ വിശുദ്ധമാക്കുന്ന വിശുദ്ധമാക്കുന്ന അനുഷ്ഠാനകര്‍മങ്ങളില്‍നിന്ന് ലുബ്ധന്‍ അകന്നു നില്‍ക്കുന്നു. അതിനുവേണ്ടി സമയം നഷ്ടപ്പെടു മ്പോള്‍ സമ്പാദിക്കാന്‍ സമയം കുറയുന്നുവെന്നാണ് അവന്‍ ധരിച്ചുവെച്ചിരിക്കുന്നത്. മദ്യം, മയക്കുമരുന്ന്, പലിശ, സിനിമ തുടങ്ങിയ ഒട്ടനവധി അധര്‍മ ചൂഷണ മാര്‍ഗ്ഗങ്ങള്‍ക്ക് ലുബ്ധത പ്രേരകമാവുന്നു. സകാത്ത് അല്‍പാല്‍പമായി പിശുക്കിനെ നിയന്ത്രിക്കുകയും തദ്വാരാ ധനമോഹം ഇല്ലാതാക്കുകയും ചെയ്യുന്നു.
പാവപ്പെട്ടവരുടെ മേല്‍ അധീശത്വം വാഴാനും നിര്‍ധനരോട് നിര്‍ദ്ദയമായി പെരുമാറാനും ധനം മനുഷ്യനെ പ്രേരിപ്പിക്കുമ്പോള്‍, ഔദാര്യമാണ് സകാത്ത് മനുഷ്യനില്‍ വളര്‍ത്തുന്ന ഗുണം. ധനികര്‍ ഔദാര്യം കാണിക്കുമ്പോഴാണ് സമൂഹത്തിന് ഭദ്രത കൈവരിക. വര്‍ഷത്തിലൊരിക്കല്‍ സകാത്ത് നല്‍കി ശീലിക്കുന്ന ധനികരില്‍ ദാനധര്‍മ ബോധം നാമ്പെടുക്കുന്നു. നിര്‍ബന്ധ ബാധ്യതയുടെ ഒരവസ്ഥാവിശേഷത്തിലേക്ക് അതവനെ ചെന്നെത്തി ക്കുകയും ചെയ്യുന്നു.
സകാത്ത് ശീലിക്കുന്നതോടെ ധനികരില്‍ സ്‌നേഹവും കാരുണ്യവും വളരുന്നു. സാമ്പത്തിക മായി പിന്നില്‍ നില്‍ക്കുന്നവരുമായി ബന്ധം പുലര്‍ത്താനും അവര്‍ക്ക് സ്‌നേഹവും കാരുണ്യവും പകര്‍ന്ന് നല്‍കാനും അത് പ്രാപ്തിയും ത്രാണിയും തന്റേടവും നല്‍കുന്നു. തന്റെ സമ്പത്തില്‍ ദരിദ്രര്‍ക്കും അവകാശമുണ്ടെന്നും അത് നല്‍കിയാല്‍ മാത്രമേ സമ്പത്ത് തന്റേത് മാത്രമായി തീരുന്നുവെന്നുമുള്ള തിരിച്ചറിവ് ധനികരില്‍ നിന്ന് അഹങ്കാരം ഊരിക്കളയുന്നു.
സര്‍വോപരി സര്‍വ ശക്തനായ അല്ലാഹുവുമായി മനുഷ്യനെ അത് ദൃഢമായി ബന്ധിപ്പിക്കുന്നു. ഈ ബന്ധം സദാ അല്ലാഹു നിരീക്ഷിക്കുന്നുണ്ടെന്നും അവന്റെ പ്രതിഫലത്തിനും പ്രതികരണത്തിനും പാത്രീഭൂതനാവുന്നുണ്ടെന്നുമുള്ള ചിന്ത മനുഷ്യനില്‍ വളര്‍ത്തുന്നു. സല്‍കര്‍മങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ദുഷ്ട ചെയ്തികളില്‍ നിന്ന് വിട്ടുനില്‍ക്കാനും പ്രേരക മാവുന്നു. സകാത്ത് എന്ന നിര്‍ബന്ധ ദാനത്തിന് പുറമെ പാവങ്ങളെ സംരക്ഷിക്കുക, ഇല്ലാത്തവനെ ഭക്ഷിപ്പിക്കുക, നഗ്നനെ ധരിപ്പിക്കുക തുടങ്ങിയ പരസഹായങ്ങളും ദാനധര്‍മങ്ങളും തന്റെ ബാധ്യതയായി സകാത്തിലൂടെ അവന്‍ മനസ്സിലാക്കി തുടങ്ങുന്നു.
”അവരുടെ സമ്പത്തില്‍നിന്ന് സകാത്ത് ഈടാക്കുക. അതുകൊണ്ടവരെ സംസ്‌കരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുക.” (അത്തൗബ)
മുആദ്ബിന്‍ ജബലി(റ)നെ യമനിലേക്ക് ഗവര്‍ണ്ണറായി ഹിജ്‌റ പത്താം വര്‍ഷം തിരുനബി അയച്ചു. അദ്ദേഹത്തിന് നല്‍കിയ സുപ്രധാന നിര്‍ദേശമിതായിരുന്നു. വേദകരായ (ക്രിസ്ത്യാനിക ള്‍) ഒരു ജനതയിലേക്കാണ് നീ പോകുന്നത്. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്നുമുള്ള സത്യസാക്ഷ്യത്തിലേക്ക് അവരെ ക്ഷണിക്കുക. അതിനവര്‍ വഴിപ്പെട്ടാല്‍ രാപകലുകളില്‍ നിര്‍വഹിക്കാനായി അല്ലാഹു അഞ്ചു നേരത്തെ നിസ്‌കാരം നിര്‍ബന്ധമാക്കിയിരിക്കുന്നുവെന്നവരെ പഠിപ്പിക്കുക. അതിനുമവര്‍ വഴിപ്പെട്ടാല്‍ അവരുടെ സമ്പത്തില്‍ നിന്ന് ഒരു വിഹിതം ദാനം ചെയ്യണമെന്ന അല്ലാഹുവിന്റെ കല്‍പന ബോധ്യപ്പെടുത്തി ക്കൊടുക്കുക. ആ വിഹിതം സമ്പന്നരില്‍ നിന്നും ഈടാക്കി അവരിലെ തന്നെ ദരിദ്രര്‍ക്ക് വിതരണം ചെയ്യുക. അതിനവര്‍ സന്നദ്ധരായാല്‍ പിന്നെ സകാത്ത് വിഹിതം ഈടാക്കുമ്പോള്‍ അവരുടെ സമ്പത്തില്‍ നിന്ന് ഏറ്റവും മുന്തിയതിനെ എടുക്കരുത്. മര്‍ദ്ദിതന്റെ പ്രാര്‍ത്ഥന ഭയപ്പെടുക. നിശ്ചയം മര്‍ദ്ദിതന്റെ പ്രാര്‍ത്ഥനക്കും അല്ലാഹുവിനുമിടയില്‍ യാതൊരു മറയുമില്ല.
ത്വബ്‌റാനി ഉദ്ദരിക്കുന്ന ഒരു ഹദീസില്‍ സകാത്തിന്റെ ആവശ്യകതയും സാമൂഹ്യ പ്രാധാന്യവും വ്യക്തമാക്കി തരുന്നുണ്ട്. അലി (റ) യില്‍ നിന്ന് നിവേദനം. തിരുനബി (സ) പറഞ്ഞു: ദരിദ്രര്‍ക്ക് ആവശ്യമായത് തങ്ങളുടെ സമ്പത്തില്‍ നിന്ന് നല്‍കണമെന്ന് സമ്പന്നരോട് അല്ലാഹു നിര്‍ബന്ധ ശാസന നല്‍കിയിരിക്കുന്നു.
പട്ടിണിയും നഗ്നതയും അനുഭവിച്ച് ദരിദ്രര്‍ കഷ്ടപ്പെടുന്നത് സമുദായത്തിലെ സമ്പന്നരുടെ ചെയ്തികള്‍മൂലമാണെന്ന് അറിയുക. സമ്പന്നരെ അല്ലാഹു കഠിന വിചാരണക്ക് വിധേയരാക്കും. കഠിനകഠോര ശിക്ഷക്കവര്‍ പാത്രമാകേണ്ടിവരും. (ത്വബ്‌റാനി)
സകാത്ത് സമ്പത്തിന് സുരക്ഷിതത്വവും അഭിവൃദ്ധിയുമുണ്ടാക്കുന്നു. അനധികൃതമായ കയ്യേറ്റങ്ങളില്‍ നിന്നും നാശനഷ്ടങ്ങളില്‍ നിന്നുമൊക്കെ അല്ലാഹു സമ്പത്തിനെ കാത്തു രക്ഷിക്കുന്നു. ദാനം വിപത്തുകളെ തടയുമെന്നും, സകാത്ത് സമ്പത്തിന് സമൃദ്ധി വരുത്തുമെന്നും നബി (സ) പഠിപ്പിച്ചിട്ടുണ്ട്. ദാനം കൊണ്ട് ഒരാളും പൊളിഞ്ഞുപോയിട്ടില്ല എന്ന് ഹദീസില്‍ കാണാം.
പ്രഥമവും പ്രധാനവുമായ ആരാധനയാണ് നിസ്‌കാരം. ഒട്ടും പ്രാധാന്യം കുറക്കാതെ തൊട്ടടുത്ത സ്ഥാനത്ത് സകാത്തിനെയാണ് ഖുര്‍ആന്‍ വിവരിച്ചിട്ടുള്ളത്. നിസ്‌കാരത്തിനൊപ്പം തന്നെ സകാത്ത് നല്‍കാന്‍ നിര്‍ദേശിക്കുന്ന എമ്പതോളം ആയത്തുകള്‍ ഖുര്‍ആനില്‍ കാണാം.
സകാത്ത് നല്‍കാന്‍ മടിക്കുന്നവര്‍ ലുബ്ധരാണ്. അത്യാര്‍ത്തിയുള്ളവരാണ്. സഹജീവികളുടെ പ്രശ്‌നങ്ങള്‍ കാണാന്‍ ശ്രമിക്കാത്തവരും കനിവുറ്റിയ മനസ്സിന്റെ ഉടമകളുമാണ്. സകാത്ത് മാറ്റി വെക്കാത്ത, വിതരണം ചെയ്തിട്ടില്ലാത്ത സമ്പത്ത് അഭിശപ്ത മാണ്. മറ്റേതെങ്കിലും വിധത്തില്‍ അത് നശിക്കുകയും ചെയ്യും. സമ്പത്ത് ജീവിതത്തിന് ആനന്ദവും ആയാസവും നല്‍കണമെങ്കില്‍ സകാത്ത് കൃത്യമായി തന്നെ വിതരണം ചെയ്യണം. അല്ലാത്തവരുടെ സമ്പത്ത് അവര്‍ക്കു തന്നെ ഭാരമായിരിക്കും. കുടുംബത്തിന്റെ സ്വസ്ഥത തകര്‍ക്കുകയും ജീവിതത്തിന്റെ ആനന്ദം നഷ്ടപ്പെടുത്തുകയും മനസ്സിന്റെ പിരിമുറുക്കം കൂട്ടുകയും ചെയ്യും.
സകാത്ത് നല്‍കാത്ത പണക്കാരന്‍ നിരുന്‍മേഷവാനും നിസ്സംഗനുമായിരിക്കുമെന്നത് അനുഭവങ്ങള്‍ ബോധ്യപ്പെടുത്തിത്തരുന്നുണ്ട്.
നവലോക ക്രമത്തില്‍ സമ്പത്തുള്ളവന്‍ പൂര്‍വോപരി കൊഴുത്തു വീര്‍ക്കുകയും പാവപ്പെട്ടവന്‍ ദാരിദ്ര്യത്തിന്റെ അഗണ്യ കോടിയിലേക്ക് തന്നെ തള്ളപ്പെടുകയും ചെയ്യുകയാണ്. ലോകത്തിന്റെ സാമ്പത്തിക ക്രമം സാമൂഹിക ഘടനയില്‍ അസമത്വം പുലര്‍ത്തുന്നവിധം തുടര്‍ന്നുകൊണ്ടിരിക്കുന്നു. പ്രകടമായ സാമ്പത്തിക അസന്തുലിതത്വങ്ങള്‍ നിലനില്‍ക്കുന്ന ലോകത്ത് ദാരിദ്ര്യ നിര്‍മാര്‍ജനം സാധ്യമാവണമെങ്കില്‍ സാമ്പത്തിക ക്രമത്തിലും ഇടപാടു നയങ്ങളിലും ശക്തമായ മാറ്റങ്ങള്‍ അനിവാര്യമാണ്. അതിജീവന പ്രശ്‌നങ്ങള്‍ നേരിടുന്ന ലോകത്ത് ദരിദ്രര്‍ സംരക്ഷിക്കപ്പെടുകയും സഹായിക്കപ്പെടുകയും ചെയ്യേണ്ടത് ആരും ചിന്തിക്കുകയോ ശബ്ദിക്കുകയോ ചെയ്യാതിരുന്നിട്ടല്ല. മറിച്ച്, പ്രായോഗികമായ നടപടിക്രമങ്ങള്‍ രൂപപ്പെടുന്നില്ല എന്നതാണ് പ്രശ്‌നം. ദാരിദ്ര്യത്തിന്റെ തകര്‍ന്ന തട്ടകങ്ങളില്‍ മനുഷ്യന്റെ നിലവിളിക്ക് പരിഹാരം തേടി സംഘടനകള്‍ പലതും രംഗത്തു വന്നിട്ടുണ്ട്. യു.എന്നിന്റെ കീഴില്‍ ലോകാരോഗ്യ സംഘടനയും മറ്റും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി ലോകത്തിന്റെ പല ഭാഗങ്ങളിലും സാന്നിദ്ധ്യമറിയിക്കുന്നുണ്ടല്ലോ.
ചേരി പ്രദേശങ്ങളിലും മലയോരങ്ങളിലും വികസനത്തിന്റെ വെളിച്ചമെത്താത്ത പ്രാന്തങ്ങളി ലുമായി കരിപുരണ്ട ജീവിതം നയിക്കുന്ന ദരിദ്ര മനുഷ്യരുടെ പ്രത്യാശകള്‍ക്കു മുന്നില്‍ ആധുനികന്റെ ആശയങ്ങളും പ്രസ്ഥാനങ്ങളും പ്രത്യയ ശാസ്ത്രങ്ങളും എത്രയോ ദരിദ്രമാണെന്നാണ് ലോകം തെളിയിക്കുന്നത്.
ദുര്‍ഘടമായ ജീവിതം നയിക്കുന്ന പട്ടിണിക്കാരന്റെ കണ്ണീരില്‍ കുതിര്‍ന്ന സ്വപ്നങ്ങള്‍ക്ക് സാഫല്യമേകാനോ തീരാത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനോ ഇവിടെ കമ്മ്യൂണി സത്തിന്റെയോ സോഷ്യലിസത്തിന്റെയോ ആശയബോധങ്ങള്‍ക്ക് പ്രായോഗികമായി സാധിച്ചിട്ടില്ലെന്നാണ് നേര്. നേരിടലിന്റെ പ്രശ്‌നമായി ജീവിതത്തെ സമീപിക്കുന്ന മനുഷ്യര്‍ക്ക് മുന്നിലേക്ക് മോഹന സ്വപ്ന വാഗ്ദാനങ്ങളുമായെത്തിയ മാര്‍ക്‌സിയന്‍ ആശയങ്ങള്‍ക്ക് പ്രശ്‌നം പുരോഗമനാത്മകമായ ചിന്താധാരകള്‍ സമര്‍പ്പിച്ച ഇസ്‌ലാം, മനുഷ്യര്‍ നേരിടുന്ന ദാരിദ്ര്യത്തിന്റെ കടുത്ത വെല്ലുവിളിയെ പ്രായോഗികമായി അതിജീവിക്കാ നുള്ള വഴികള്‍ നിര്‍ദേശിക്കുന്നത് ശ്രദ്ദേയമാണ്.


( സുന്നി അഫ്കാര്‍ വാരിക, 2006, ജനുവരി, 25, സുന്നിമഹല്‍ മലപ്പുറം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter