സാമ്പത്തിക പ്രശ്‌നവും ഇസ്‌ലാമും

ഇസ്ലാം ഒരു മതമാണ്. ഈ മതം സമ്പത്ത് കൈകാര്യം ചെയ്യുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് എപ്രകാരമാണ്? ഇതെല്ലാം അപഗ്രഥിക്കുമ്പോള്‍ ഇസ്‌ലാമിലെ സാമ്പത്തിക സംവിധാനം വ്യക്തമാകും.

വിശുദ്ധ ഖുര്‍ആനിലും ഹദീസുകളിലും ധനത്തെ സംബന്ധിച്ച് ഒട്ടേറെ പ്രതിപാദനങ്ങളുണ്ട്. ധനപരമായ നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍, സക്കാത്ത് വ്യവസ്ഥ, യുദ്ധമുതലുകളുടെ വിധികള്‍, കച്ചവട നിയമങ്ങള്‍ എന്നിങ്ങനെ പലതും. ഇനി ഇസ്‌ലാമിക കര്‍മശസ്ത്രത്തിലേക് കടന്നാല്‍ ധനപരമായ ഇടപാടുകളെ പറ്റിയുള്ള വിശദവും സുദീര്‍ഘങ്ങളുമായ വിവരണങ്ങള്‍ കാണാം. ഇതില്‍ നിന്നൊക്കെ എന്താണ് മനസ്സിലാവുന്നത്? സംമ്പത്തിനെ സംബന്ധിച്ച സമഗ്രമായ നിയമ ചട്ടങ്ങള്‍ ഇസ്‌ലാമിലുണ്ട് എന്നതു തന്നെ.

സാമ്പത്തിക കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് കഠോരമായ ശിക്ഷയാണ് ഇസ്‌ലാമില്‍ വിധിച്ചിട്ടുള്ളത്. മോഷണം നടത്തുന്നവരുട കരങ്ങള്‍ ഛേദിക്കുവാന്‍ അല്ലാഹു കല്‍പ്പിക്കുന്നു: ''മോഷണം ചെയ്യുന്ന പുരുഷന്റെയും സ്ത്രീയുടെയും കൈകള്‍ നിങ്ങള്‍ മുറിച്ച് കളയണം'' (5:38)

യാത്രക്കാരെ വഴിയില്‍ വെച്ച് തടസ്സപ്പെടുത്തി അവരുടെ ധനം പിടിച്ചെടുക്കുകയും ജീവന്‍ അപഹരിക്കുകയും ചെയ്യുന്നവരുടെ ശിക്ഷ വിവരിച്ചുകൊണ്ട് ഖുര്‍ആന്‍ പറയുന്നു: ''അല്ലാഹുവിനോടും അവന്റെ റസൂലിനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുവാന്‍ നടക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ അവരെ വധിക്കുകയോ ക്രൂശിക്കുകയോ അവരുടെ കൈകാലുകള്‍ ഇടവിട്ട് മുറിക്കുകയോ അല്ലെങ്കില്‍ നാട്ടില്‍ നിന്നു അവരെ പുറത്താക്കുകയോ ചെയ്യലാണ്'' (5:33)

സ്വന്തം മുതലിനെ രക്ഷിക്കുവാന്‍  വേണ്ടി അക്രമിയോട് പൊരുതുന്നതിനിടയില്‍ മരണപ്പെട്ടുപോയവന്‍ 'ശഹീദ്' (രക്തസാക്ഷി) യാണെന്ന് നബി(സ) അരുള്‍ ചെയ്തിട്ടുണ്ട്. ഇസ്‌ലാമിക ജീവിത വ്യവസ്ഥിതിയില്‍ സമ്പത്തിന് എത്രമാത്രം സുരക്ഷിതത്വം നല്‍കിയിട്ടുണ്ടെന്ന് ഇതില്‍ നിന്നൊക്കെ ഗ്രഹിക്കുവാന്‍ പ്രയാസമില്ല.

ധനോല്‍പാദനവും ധനസമ്പാദനവും നല്ലതും ആവശ്യമായതുമായ കാര്യമായി ഇസ്‌ലാം വിശേഷിപ്പിച്ചിട്ടുണ്ട്. നേരായ മാര്‍ഗത്തില്‍ കൂടി മാത്രമേ അത് ചെയ്യാവൂ എന്ന നിഷ്‌ക്കര്‍ഷയുണ്ടന്ന് മാത്രം. നബി(സ) ഇങ്ങിനെ അരുളിയിട്ടുണ്ട്: ''നല്ലയാള്‍ക്ക് നല്ലതായ ധനം എത്രയും നല്ല കാര്യം തന്നെ.''

മനുഷ്യര്‍ ഭൂഗോള ജീവിയാണ്. ഘനം, ഗ്രാവകം, ബാഷ്പം എന്നീ മൂന്ന് തരത്തിലുള്ള പദാര്‍ത്ഥങ്ങളാണ് ഭൂഗോളത്തില്‍ കാണപ്പെടുന്നത്. ഈ മൂന്നുതരം പദാര്‍ത്ഥങ്ങളും മനുഷ്യ ശരീരങ്ങളിലുമുണ്ട്. മാത്രമല്ല, മനുഷ്യ ശരീരത്തിന്റെ നിലനില്‍പിനും വളര്‍ച്ചക്കും ഭൂമിയില്‍ നിന്നുള്ള പദാര്‍ത്ഥങ്ങള്‍ സദാ കിട്ടിക്കൊണ്ടിരിക്കുകയും വേണം. അനിഷേധ്യമായ വസ്തുതയാണിത്. എല്ലാ യാഥാര്‍ത്ഥ്യങ്ങളെയും അംഗീകരിക്കുന്ന ഇസ്‌ലാം ധനമായി വരുന്ന പ്രസ്തുത പദാര്‍ത്ഥങ്ങള്‍ക്ക് അര്‍ഹമായ പദവി നല്‍കാതിരിക്കുമോ? ഒരിക്കലുമില്ല. 'നിങ്ങളുടെ ധനങ്ങളും ആത്മാക്കളും അഭിമാനങ്ങളും (പരസ്പരം അതിക്രമിക്കുന്നത്) നിഷിദ്ധമാണ്' എന്ന് റസൂല്‍കരീം(സ) പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. മാന്യമായി ജീവിക്കുവാനായി മനുഷ്യന് ഈവക വസ്തുക്കളുടെ സംരക്ഷണം അനിവാര്യം തന്നെ. മനുഷ്യരുടെ ഭൗതിക ജീവിതത്തിന്നാധാരമായ ധനത്തിന്റെ സംരക്ഷണത്തിന്ന് ആവശ്യമായ മുന്‍കരുതലുകള്‍ ഇസ്‌ലാം വേണ്ടുവോളം ചെയ്തുവെച്ചിട്ടുണ്ട്. അവയില്‍ ചിലതെല്ലാം നാം പറഞ്ഞുകഴിഞ്ഞു. ഇനിയും ചിലത് പറയാം. അല്ലാഹു ഖുര്‍ആനില്‍ ഇങ്ങിനെ പറയുന്നു:

''നിങ്ങളുടെ നിലനില്‍പിന്ന് ആധാരമായി അല്ലാഹു നിശ്ചയിച്ച നിങ്ങളുടെ ധനത്തെ ദോഷന്മാര്‍ക്ക് (വിവേചന ശക്തി കുറഞ്ഞവര്‍ക്ക്) നിങ്ങള്‍ വിട്ടുകൊടുക്കരുത്.''

അനാഥകുട്ടികളുടെ പ്രശ്‌നങ്ങള്‍ വിവരിക്കുന്ന കൂട്ടത്തിലാണ് ഇത് പറഞ്ഞിരിക്കുന്നത്. അനാഥക്കുട്ടികളുടെ ധനം അവരുടെ രക്ഷകര്‍ത്താക്കള്‍ വളരെയധികം സൂക്ഷിച്ചിരിക്കേണ്ടതാണ്. കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയും വിവേകവും വന്നുകഴിയുന്നതിന്ന് മുമ്പ് അവരുടെ ധനം അവരുടെ കയ്യില്‍ ഏല്‍പ്പിക്കുവാന്‍ പോലും പാടില്ല. കാരണം വിവേകമില്ലാത്തതിനാല്‍ അവര്‍ അതിനെ ദുര്‍വ്യയം ചെയ്‌തേക്കും. ദുര്‍വ്യയം ചെയ്തു നശിപ്പിക്കുവാന്‍ പാടില്ലാത്ത വസ്തുവാണ് ധനം. ഇതൊക്കെയും ഈ സൂക്തം നമ്മെ പഠിപ്പിക്കുന്നു. വീണ്ടും ഖുര്‍ആന്‍ പറയുന്നത് കേള്‍ക്കുക: ''അടുത്ത കുടുംബങ്ങള്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കും അവരുടെ അവകാശം നല്‍കുക; നീ ദുര്‍വ്യയം ചെയ്തു നശിപ്പിക്കരുത്. നിശ്ചയമായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചിന്റെ സഹോദരന്മാരാകുന്നു. പിശാചാവട്ടെ തന്റെ രക്ഷിതാവിനോടു നന്ദിയില്ലാത്തവനുമാണ്'' (17:26,27).

വളരെ സൂക്ഷ്മതയോടുകൂടിയായിരിക്കണം ധനം കൈകാര്യം ചെയ്യേണ്ടതെന്ന് ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നുവെന്ന് ഇവിടെ വ്യക്തമാകുന്നു. സ്വന്തം ജീവിതത്തിനു വേണ്ടി മാത്രമല്ല തന്റെ ശേഷം തന്റെ ആശ്രിതരുടെ സാമ്പത്തിക സ്ഥിതിയെകൂടി കണക്കിലെടുക്കുവാന്‍ ഇസ്‌ലാംമതം ഉപദേശിക്കുന്നുണ്ട്. മരണരോഗത്തിന്‍ കിടക്കുന്ന ആള്‍ നല്ല വഴിക്കായാല്‍ പോലും തന്റെ ധനം മുഴുവന്‍ വ്യയം ചെയ്യുന്നതിനെ ഇസ്‌ലാം ഇഷ്ടപ്പെടുന്നില്ല.

ധനത്തിന്റെ മൂന്നില്‍ ഒരംശത്തില്‍ കൂടുതല്‍ വസ്വിയ്യത്ത് ചെയ്താല്‍ അവകാശികള്‍ക്ക് അത് മുടക്കാന്‍ അധികാരമുണ്ട്. അവര്‍ മുടക്കിയാല്‍ ആ വസ്വിയ്യത്ത് സ്വഹീഹാവുകപോലുമില്ലെന്നാണ് ശറഇന്റെ വിധി. സഅ്ദ് ബിന്‍ അബീ വഖാസ്(റ) രോഗം ബാധിച്ച് കിടക്കുമ്പോള്‍ നബി(സ) അദ്ദേഹത്തെ സന്ദര്‍ശിക്കുകയുണ്ടായി. അപ്പോള്‍ തനിക്ക് കുറേ ധനമുണ്ടെന്നും ഒരു കുട്ടിയല്ലാതെ അവകാശികളില്ലെന്നും അത്‌കൊണ്ട് തന്റെ ധനത്തില്‍ മൂന്നില്‍ രണ്ട് ഭാഗം ദാനം ചെയ്യട്ടെ എന്നും അദ്ദേഹം നബി(സ)യോട് ചോദിച്ചു. അരുത് എന്നായിരുന്നു നബി(സ)യുടെ മറുപടി്. അപ്പോള്‍ പകുതി ദാനം ചെയ്യുവാന്‍ സമ്മതം തേടി; നബി(സ) അതും അനുവദിച്ചില്ല. അവസാനമായി മൂന്നില്‍ ഒരംശം ദാനം ചെയ്തുകൊള്ളട്ടെ എന്നപേക്ഷിച്ചു. നബി(സ) അത് അനുവദിക്കുകയും മൂന്നിലൊന്നു തന്നെ വളരെ അധികമുണ്ടെന്നു അരുളുകയും ചെയ്തു. തുടര്‍ന്ന് നബി(സ) ഇങ്ങിനെ പറയുകയും ചെയ്തു:

''നിന്റെ അനന്തരാവകാശികളെ ജനങ്ങളോട് കൈകാട്ടി യാചിക്കത്തക്കവിധം നിര്‍ദ്ധനരായി വിട്ടുപോകുന്നതിനെക്കാള്‍ അവരെ ധനികരായി വിട്ടുപോകുന്നതാണ് നിനക്ക് നല്ലത്'' (ബുഖാരി).

ധനം വൃഥാ നശിച്ചുപോകാതിരിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് റസൂല്‍(സ) ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്. റസൂല്‍(സ) ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു:

''ആരെങ്കിലും വീടോ പറമ്പോ വിറ്റു. എന്നിട്ട്, ആ പണംകൊണ്ട് തത്തുല്യമായ മറ്റൊന്ന് വാങ്ങിയില്ല; എന്നാല്‍ അതില്‍ 'ബറക്കത്ത്' ഉണ്ടാകാതിരിക്കുവാനാണ് അവകാശമുള്ളത്'' (ഇബ്‌നുമാജ).

കഴിയുന്നതും ഒരാള്‍ തന്റെ സ്വത്ത് വില്‍ക്കാതിരിക്കുയാണ് വേണ്ടതെന്നും ഇനി വിറ്റാല്‍ തന്നെ അതിന്ന് പകരമായി വാങ്ങിയിടേണമെന്നും അല്ലാതെ ആ പണം വെറുതെ നഷ്ടപ്പെടാന്‍ വഴിവെക്കരുതെന്നും ഈ ഹദീസ് വളരെ വ്യക്തമായി അറിയിക്കുന്നു.

ഭൂമിയിലും ആകാശത്തിലുമുള്ളത് മനുഷ്യരുടെ നന്മക്കുവേണ്ടി ഭൂമിയിലുള്ള സര്‍വ്വ വിഭവങ്ങളും മനുഷ്യരുടെ നന്മക്ക് വേണ്ടി സൃഷ്ടിച്ചതാണെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്.

''ഭൂമിയിലുള്ളതെല്ലാം തന്നെ നിങ്ങളുടെ ഉപകാരത്തിന് വേണ്ടി അവന്‍ (അല്ലാഹു) സൃഷ്ടിച്ചിരിക്കുന്നു'' (2:29).

ഭൂമിയിലുള്ള സര്‍വ്വതും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മനുഷ്യന് ഉപകാരപ്പെടുന്നുണ്ട്. ഇത് എങ്ങനെയൊക്കെയാണെന്ന് ഇവിടെ വിവരിക്കുന്നില്ല. നമ്മുടെ വിഷയം അതല്ലല്ലോ. എന്നാല്‍ ഈ സൂക്തത്തിനെ ചിലര്‍ ദുര്‍വ്യാഖ്യാനിക്കാറുണ്ട്. സ്വകാര്യ ഉടമാവകാശം നിഷേധിക്കുവാന്‍ ഇതിനെ ആധാരമാക്കാറുണ്ട്. അത് ശരിയാണോ എന്ന് നമുക്ക് പരിശോധിക്കണം. 'ഭൂമിയിലുള്ള എല്ലാ സാധനങ്ങളും നിങ്ങള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്' എന്ന് വരുമ്പോള്‍ ഓരോരുത്തന് സ്വന്തമായി (ഉടമയായി) യാതൊന്നുമില്ല എന്നാണതിന്റെ താത്പര്യമെന്ന് അവര്‍ വ്യാഖ്യാനിക്കുന്നു!. എന്നാല്‍ ഈ അര്‍ത്ഥ വ്യാഖ്യാനം ശരിയല്ലെന്ന് സുപ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഫഖ്‌റുദ്ധീന്‍ റാസി(റ) വ്യക്തമാക്കിയിട്ടുണ്ട് (1:169).

ഒരു ഉദാഹരണംകൊണ്ട് ഈ കാര്യം വിശദീകരിക്കാം. ഒരു സമ്മേളനത്തിന് വേണ്ടി സ്റ്റേജിന്റെ മുമ്പില്‍ അഞ്ഞൂറ് കസേരകള്‍ ഇട്ടിരിക്കുന്നു എന്നിരിക്കട്ടെ, അഞ്ഞൂറ്‌പേര്‍ അവിടെ വന്ന് ഹാജരാവുകയും ചെയ്തു. സ്റ്റേജില്‍ നിന്ന് ഒരാള്‍ ഇങ്ങനെ വിളിച്ചുപറഞ്ഞു: 'ഈ കസേരകള്‍ മുഴുവനും നിങ്ങള്‍ എല്ലാവര്‍ക്കും ഇരിക്കുവാനുള്ളതാണ്'. ഇതില്‍ നിന്ന് എന്താണ് മനസ്സിലാവുന്നത്?. ഓരോ കസേരയില്‍ ഓരോ വ്യക്തിക്ക് ഇരിക്കാമെന്നല്ലേ? തീര്‍ച്ചയായും. അപ്പോള്‍ ഓരോന്നും ഓരോരുത്തനും ഏന്നേ അതിന്നര്‍ഥമുള്ളൂ. പക്ഷേ ഏത് കസേര ഏതാള്‍ക്കുള്ളത് എന്ന സംഗതി മറ്റു വിധത്തില്‍ തിട്ടപ്പെടുത്തേണ്ടതാണ്. അത് വളണ്ടിയര്‍മാര്‍ കാണിച്ചു കൊടുക്കും. ഇതേപോലെ ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്ന് പറഞ്ഞാല്‍ ഭൂമിയിലുള്ള ഓരോന്നും ഓരോരുത്തനും ഉപയോഗപ്പെടുത്താം എന്നുമാത്രമേ അര്‍ത്ഥമാവുന്നുള്ളൂ. എന്നാല്‍, ആര് ഏത് വസ്തുവിനെ ഏതു പ്രകാരത്തില്‍ ഉപയോഗപ്പെടുത്താണമെന്നും ഉടമപ്പെടുത്താമെന്നും 'ശറഇല്‍' നിശ്ചയിച്ചിട്ടുള്ളവ ഗ്രഹിക്കേണ്ടതാണ്. അത് താഴെ വരികയും ചെയ്യും. ഏതായാലും സ്വകാര്യ ഉടമത്വം നിഷേധിക്കുവാനോ പൊതു ഉടമത്വം സ്ഥാപിക്കുവാനോ ഈ ആയത്തിനെ വളച്ചൊടിക്കുന്നത് നേരായ മാര്‍ഗമല്ല.

ഭൂമിയിലുള്ളത് മാത്രമല്ല, ആകാശത്തിലുള്ളതും മനുഷ്യര്‍ക്ക് അധീനമാക്കിയിട്ടുണ്ടെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. 'ആകാശ-ഭൂമിയിള്ള എല്ലാ വസ്തുക്കളെയും അവന്റെ കല്‍പ്പന പ്രകാരം അവര്‍ നിങ്ങള്‍ക്ക് കീഴ്‌പ്പെടുത്തിത്തന്നിരിക്കുന്നു' ആകാശത്തിലെ സൂര്യന്‍, ചന്ദ്രന്‍, താരങ്ങള്‍, വെയില്‍, ഊഷ്മാവ്, തണുപ്പ്, ശൂന്യമണ്ഡലം, വായു, മഴ തുടങ്ങിയ സര്‍വ്വതും മനുഷ്യോപകാരത്തിന് പാകപ്പെട്ട നിലയില്‍ അല്ലാഹു സൃഷ്ടിച്ചുവെച്ചിരിക്കുകയാണ്. ഭൂമിയിലുള്ള വിഭവങ്ങളും അപ്രകാരം തന്നെ. എന്നാല്‍ അവയെ വ്യക്തികള്‍ക്കോ സമൂഹത്തിനോ ഉടമപ്പെട്ടതാണോ അല്ലയോ എന്ന കാര്യമല്ല ഇവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. പ്രത്യുത, ആകാശങ്ങളിലും ഭൂമിയിലുമുള്ള അല്ലാഹുവിന്റെ സകല അനുഗ്രഹങ്ങളും മനുഷ്യര്‍ക്ക് അധീനപ്പെട്ടതും ഉപയോഗപ്പെടുത്താവുന്നതുമായ വസ്തുക്കളാണെന്ന തത്ത്വം ചൂണ്ടിക്കാണിക്കുകയാണ് ഇവിടെ ലക്ഷ്യമാക്കിയിരിക്കുന്നത്. ഇവയില്‍ ഏതെങ്കിലുമൊന്നിനെ മനുഷ്യന്‍ തന്റെ ദൈവമോ ആരാധ്യവസ്തുവോ ആക്കരുതെന്നും മറിച്ച് തന്റെ ഐഹികവും പാരത്രികവുമായ ജീവിതത്തിനും ലക്ഷ്യ സിദ്ധിക്കും അവയെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും വ്യക്തമാക്കുകയുമാണ് ചെയ്യുന്നത്.

പക്ഷേ ആകാശങ്ങളിലും ഭൂമിയിലുമുള്ള എല്ലാ വിഭവങ്ങളും മനുഷ്യോപയോഗത്തിനുള്ളതാണെന്ന് പറഞ്ഞപ്പോള്‍ ഒരു കാര്യം വ്യക്തമാണ്. ഈ വസ്തുക്കള്‍ എല്ലാ മനുഷ്യര്‍ക്കും അവരുടെ ജീവിത നിലനില്‍പ്പിന് ഉപയോഗപ്പെടുത്തേണ്ടതാണ്. സകല വസ്തുക്കളും ആരെങ്കിലുമൊരാളോ ഏതാനും ചിലരോ അധീനമാക്കിവെച്ച് മറ്റുള്ളവരെ കഷ്ടപ്പെടുത്തുവാനോ ദ്രോഹിക്കുവാനോ പാടില്ല. ഭൂമിയില്‍ എല്ലാ മനുഷ്യര്‍ക്കും ജീവിക്കേണ്ടതുണ്ട്. അതിന്നുള്ള സാഹചര്യം ഇസ്‌ലാം സൃഷ്ടിച്ചുവെച്ചിട്ടുമുണ്ട്. സക്കാത്ത്, ഫിത്തര്‍ സക്കാത്ത് എന്നിവ അവശത തീര്‍ക്കുവാനുള്ള അവകാശങ്ങളാണ്. സക്കാത്ത് മുതല്‍കൊണ്ട് അവശത തീരാതെ വന്നാല്‍ സക്കാത്തിന് പുറമെയും നല്‍കേണ്ടതുണ്ടെന്ന് ഇസ്‌ലാം ശാസിക്കുന്നുണ്ട് (ശറഹു മുസ്‌ലിം വാല്യം: 4 പേജ്: 71 കാണുക). മറ്റുള്ളവര്‍ കഷ്ടപ്പെടുമ്പോള്‍ ആവശ്യത്തിലധികം ധനം കയ്യില്‍വെച്ച് സുഖിക്കുന്നതിനെ ഇസ്‌ലാം ഒരിക്കലും അനുകൂലിക്കുന്നില്ല. ഒരു സമ്പൂര്‍ണ ഇസ്‌ലാമിക ഭരണ വ്യവസ്ഥ നടപ്പില്‍ വരുമ്പോള്‍ ധനമില്ലാത്തതിന്റെ പേരില്‍ ജീവിത യാതന അനുഭവിക്കുന്ന ഒരൊറ്റ വ്യക്തിയും കാണുകയില്ല. അതിന്ന് വേണ്ടിയുള്ള എല്ലാ ചട്ടവട്ടങ്ങളും ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയില്‍ ഒരുക്കിവെച്ചിട്ടുണ്ട്.

'ഭൂമിയിലുള്ള സര്‍വ്വ ജീവികള്‍ക്കും ജീവിത സൗകര്യം നല്‍കുവാനുള്ള ബാധ്യത അല്ലാഹുവില്‍ ഇരിക്കുന്നുന്നു'. എല്ലാ ജീവികള്‍ക്കും ജീവിക്കുവാനുള്ള സാഹചര്യം അല്ലാഹു ചെയ്തുവെച്ചിട്ടുണ്ടെന്നാണല്ലോ ഈ ആയത്ത് വ്യക്തമാക്കുന്നത്?. എന്നിരിക്കെ അല്ലാഹു നിശ്ചയിച്ചു തന്ന ഒരു ജീവിത വ്യവസ്ഥയായ ഇസ്‌ലാമില്‍ എല്ലാ മനുഷ്യര്‍ക്കും ജീവിതം നയിക്കുവാനുള്ള അവകാശം വ്യവസ്ഥപ്പെടാതിരിക്കുമോ?. ഒരിക്കലുമില്ല. മനുഷ്യരെ മാത്രമല്ല മൃഗങ്ങളെപ്പോലും ആഹാരം കൊടുക്കാതെ കഷ്ടപ്പെടുത്തരുതെന്നാണ് ഇസ്‌ലാം ശാസിക്കുന്നത്.

ഒരു വിഭാഗമാളുകള്‍ ആവശ്യത്തിലധികം സമ്പത്ത് കൈവശം വെച്ച് കൊണ്ട് സുഖിക്കുമ്പോള്‍ മറ്റൊരു വിഭാഗം ആഹാരം കിട്ടാതെ യാതനകള്‍ അനുഭവിക്കുന്ന അവസ്ഥ മുസ്‌ലിമേതര രാഷ്ട്രങ്ങളിലോ മുസ്‌ലിം രാഷ്ട്രങ്ങളിലോ നിലവിലുണ്ടെങ്കില്‍ അതിനുള്ള കാരണം ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ നടപ്പിലാക്കാത്തതാണ്. അല്ലാതെ ആ വ്യവസ്ഥയുടെ അപര്യപ്തതകൊണ്ടല്ല.  യഥാര്‍ത്ഥ ഇസ്‌ലാമിക രാഷ്ട്രത്തില്‍ വല്ലപ്പോഴും എന്തെങ്കിലും കാരണത്താല്‍ സാമ്പത്തിക ഞെരുക്കം വരികയാണെങ്കില്‍ അതിന്റെ ആഘാതം ഏതെങ്കിലും ഒരു വിഭാഗത്തിലല്ല. പ്രത്യുത, എല്ലാവരിലും അനുഭവപ്പെടുന്നതായിരിക്കും. അതുപോലെ നല്ല സാമ്പത്തികസ്ഥിതി വന്നാല്‍ എത് എല്ലാവരിലും പ്രകടമാവുകയും ചെയ്യും. ''മുസ്ലിംകള്‍ ഒരൊറ്റ ശരീരംപോലെയാണ്; അതിന്റെ ഏതെങ്കിലും ഒരു അവയവത്തിന് രോഗം ബാധിച്ചാല്‍ മുഴുവന്‍ ശരീരവും പനി ബാധിച്ചുകൊണ്ടും ഉറക്കമൊഴിച്ചുകൊണ്ടും അതിനോട് അനുഭാവം കാണിക്കും'' (ഹദീസ്).

ഉടമാവകാശം ഒരു വസ്തുവിന്മേല്‍ മനുഷ്യന്നുള്ള 'ശറഇയ്യായ' ബന്ധമാണ് ഉടമാവകാശം. ഈ ബന്ധം ലഭ്യമാക്കുമ്പോള്‍ ആ വസ്തുവിന്മേല്‍ ക്രയവിക്രയം നടത്താനുള്ള അവകാശം അയാള്‍ക്ക് കിട്ടുന്നു. മറ്റൊരാള്‍ അതില്‍ ക്രയവിക്രയം നടത്തുന്നതിനെ തടയുകയും ചെയ്യുന്നു (തഅ്‌രീഫാത്തുല്‍ ജുര്‍ജാനി കാണുക). മനുഷ്യര്‍ക്ക് വസ്തുക്കളുടെമേല്‍ ലഭ്യമാക്കുന്ന ഉടമാവകാശത്തിന്റെ ഇസ്‌ലാമിക നിര്‍വ്വചനമാണ് മേല്‍പറഞ്ഞത്. ഇതില്‍ 'ശറഇയ്യായ' എന്ന വാക്ക് ശ്രദ്ധേയമാണ്. ഇസ്‌ലാമിലെ ഉടമാവകാശത്തിന്റെ പ്രശ്‌നത്തില്‍ വളരെ പ്രാധാന്യമുള്ള സംഗതിയുമാണത്. കാരണം 'ശാരിഇ'ന്റെ (നിയമനിര്‍മാതാവിന്റെ) ശാസനക്ക് വിധേയമായിട്ടാണ് ഇസ്‌ലാമില്‍ മനുഷ്യര്‍ക്കുള്ള ഉടമാവകാശം നിലകൊള്ളുന്നത് എന്ന് അത് ചൂണ്ടിക്കാട്ടുന്നു. ശറഇന്ന് വിധേയമായിട്ടല്ലാതെ ഒരു ഉടമാവകാശവുമില്ല എന്നു സാരം. 'ശറഅ്' കൊണ്ടുള്ള വിവക്ഷ അല്ലാഹുവിന്റെ വിധി വിലക്കുകളാണ്. അപ്പോള്‍ അല്ലാഹു ഉടമാവകാശത്തിന്റെയും ഉടമയാണെന്ന് വ്യക്തമാകുന്നു. ഇസ്‌ലാമില്‍ ഏതൊരു വസ്തുവിന്മേലുമുള്ള യഥാര്‍ത്ഥ ഉടമത്വം അല്ലാഹുവിന്ന് മാത്രമാണ്. അല്ലാഹു അനുവദിച്ചുകൊടുക്കുന്ന അവകാശം മാത്രമാണ് മനുഷ്യര്‍ക്ക് ലഭിക്കുന്നത്. അല്ലാഹു പറയുന്നു: ''ആകാശ-ഭൂമികളുടെയും അവയിലുള്ള സര്‍വ്വ വസ്തുക്കളുടെയും ആധിപത്യം അല്ലാഹുവിന്ന് മാത്രമാകുന്നു. അവന്‍ സര്‍വ്വ ശക്തനാണ്'' (5:120).

''ആകാശ ഭൂമികളിലും അവക്കിടയിലുള്ളതും ഭൂഗര്‍ഭത്തിലുള്ളതുമെല്ലാം അവനുള്ളതാണ്'' (20:6).

അല്ലാഹുവിന്റെ അധികാരത്തിന്‍ കീഴിലല്ലാതെ യാതൊരു വസ്തുവുമില്ലെന്നു സാരം. ഈ ആസയം വ്യക്തമാക്കുന്ന നിരവധി സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. അതെല്ലാം ഇവിടെ ഉദ്ധരിക്കുവാന്‍ സൗകര്യമില്ല. ചുരുക്കത്തില്‍ ഇസ്‌ലാമില്‍ ധനത്തിന്മേല്‍ ഒരു സൃഷ്ടിക്കും നിരുപാധികമായ ജന്മാവകാശണില്ലെന്ന സംഗതി സുവിതിദമാണ്. ജന്മനാ ആര്‍ക്കു തന്നെയും യാതൊന്നും ഉടമയാവുന്നില്ല. അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക്     വിധേയമായിട്ടല്ലാതെ യാതൊന്നും ലഭ്യമാവുകയില്ല. അല്ലാഹു പറയുന്നു: ''നീ പറയുക അല്ലാഹുവേ, ആധിപത്യത്തിന്റെ ഉടമസ്ഥനേ, നീ ഇഷ്ടപ്പെടുന്നവര്‍ക്ക് നീ അധികാരം നല്‍കുന്നു. നീ ഇഷ്ടപ്പെടുന്നവരില്‍ നിന്ന് നീ അധികാരം നീക്കിക്കളയുകയും ചെയ്യുന്നു. നിന്റെ അധികാരത്തിലാണ് നന്മയെല്ലാം സ്ഥിതി ചെയ്യുന്നു. നീ സര്‍വ്വതിനും ശക്തനത്രെ'' (3:26). ഉടമത്വവും ആധിപത്യവും അധികാരവുമെല്ലാം അല്ലാഹുവില്‍ നിക്ഷിപ്തമാണെന്ന് സ്പഷ്ടമായിരിക്കുകയാണ്. അല്ലാഹുവിന്റെ അനുമതിയില്ലാതെ യാതൊരു ധനത്തിന്മേലും അര്‍ക്കുതന്നെയും ഉടമത്വം സ്ഥാപിക്കുവാന്‍ അതാണ് ഈ ഉടമാവകാശത്തിന് ഒരു വസ്തുവിന്മേലുള്ള ശറഇയ്യായ ബന്ധം എന്ന് നിര്‍വ്വചനം നല്‍കുവാന്‍ കാരണം.

സ്വകാര്യ ഉടമാവകാശം ധനത്തിന്റെ പരമാധികാരി അല്ലാഹുവാണെന്ന് പറഞ്ഞുവല്ലോ. എന്നാല്‍ അല്ലാഹുവിന്റെ നിയമചട്ടങ്ങള്‍ക്ക് വിധേയമായിക്കൊണ്ട് സ്വകാര്യ ഉടമാവകാശം ഇസ്‌ലാമില്‍ അനുവദിച്ചിട്ടുണ്ട്. ഇസ്‌ലാമിലെ സാമ്പത്തിക സിദ്ധാന്തങ്ങളുടെ അടിസ്ഥാനങ്ങളില്‍ പെട്ടതുമാണത്. ധനം സമ്പാദിക്കുവാനും വിനിയോഗിക്കുവാനും ക്രയവിക്രയം നടത്തുവാനുമുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇസ്‌ലാം നിര്‍ദ്ദേശിക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായിക്കൊണ്ട് ആവണെമെന്നുമാത്രം. ഖുര്‍ആനില്‍ ഇങ്ങനെ പറയുന്നു: ''പുരുഷന്മാര്‍ക്ക് അവര്‍ സമ്പാദിച്ചതിന്റെ ഓഹരിയുണ്ട്. സ്ത്രീകള്‍ക്ക് അവര്‍ സമ്പാദിച്ചതിന്റെ ഓഹരിയുമുണ്ട് (അന്നിസാ: 32). ''നിങ്ങള്‍ അനാഥകള്‍ക്ക് അവരുട ധനം കൊടുക്കുക. നല്ലതിനു പകരം ചീത്ത കൊടുക്കരുത്'' (അന്നിസാ: 2).

''തന്റെ ധനത്തിനു മുമ്പില്‍ കൊല്ലപ്പെട്ടവന്‍ രക്തസാക്ഷിയാണ്'' എന്ന് നബി(സ) പറഞ്ഞിരിക്കുന്നു (ബുഖാരി, മുസ്‌ലിം) അനന്തരാവകാശ നിയമങ്ങളും വ്യക്തി ഉടമാവകാശ നിയമങ്ങളും ഇസ്‌ലാമില്‍ അനുവദിച്ചിട്ടുണ്ടെന്നതിന് വ്യക്തമായ ദൃഷ്ടാന്തമാണ് ഈ പരമാമര്‍ശങ്ങള്‍. അതിനാല്‍ വ്യക്തി ഉടമാവകാശം ഇസ്‌ലാമില്‍ ഇല്ലെന്ന് ആര്‍ക്കു തന്നെയും നിഷേധിക്കുവാന്‍ ഒക്കുകയില്ല. അത്രയും സ്പഷ്ടമാണ് അക്കാര്യം.

പരിധിയുണ്ടോ? സ്വകാര്യ സ്വത്തിനു പരിധി നിശ്ചയിക്കുന്ന സമ്പ്രദായം ഇന്ന് നടപ്പിലുണ്ടല്ലോ. ഇസ്‌ലാമില്‍ ഇതിന്റെ വിധി എന്താണ്?. ഇസ്‌ലാമില്‍ സ്വത്ത് സമ്പാദിക്കുന്നതിന് പരിധി നിശ്ചയിച്ചിട്ടുണ്ടോ എന്നതാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. വ്യക്തികള്‍ക്ക് ഇത്ര സ്വത്ത് മാത്രമേ സമ്പാദിക്കാവൂ എന്ന് ഒരു നിശ്ചിത പരിധി കണക്കാക്കിയതായി ഇസ്‌ലാമിക നിയമങ്ങളില്‍ കാണുകയില്ല. നഗര സ്വത്തായാലും ഗ്രാമ സ്വത്തായാലും അങ്ങനെ ഇല്ല. സമ്പാദിക്കുന്ന മാര്‍ഗം ശരിയായിരിക്കണമെന്ന നിബന്ധന മാത്രമാണുള്ളത്. ''അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. താന്‍ ഉദ്ധേശിക്കുന്നവര്‍ക്ക് അവന്‍ അതിനെ കൊടുക്കുന്നു. അല്ലാഹു വമ്പിച്ച അനുഗ്രഹമുള്ളവനത്രെ'' (62:4) എന്നാണ് വ്യക്തികള്‍ക്ക് ധനം നല്‍കുന്നതിനെപ്പറ്റി അല്ലാഹു പറഞ്ഞിരിക്കുന്നത്. നല്ല വഴിയില്‍ കൂടി അല്ലാഹുവിന്റെ അനുഗ്രഹം എത്രവേണമെങ്കിലും സമ്പാദിക്കുന്നതിന് വിരോധമില്ല. എന്നാല്‍ ഒരു ചോദ്യം: സ്വത്തുക്കളെല്ലാം ഏതാനും ചിലരുടെ കയ്യില്‍ അകപ്പെട്ട് ഇതരര്‍ക്ക് കിടപ്പാടം പോലും കിട്ടാത്ത സാഹചര്യം ഉണ്ടായാല്‍ എന്ത് ചെയ്യും. ? ഇസ്‌ലാമില്‍ ഇതിന്ന് പ്രതിവിധിയില്ലേ? ഈ ചോദ്യത്തിന് ഉത്തരം കാണുവാന്‍ നമുക്ക് കൂടുതലൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല. എല്ലാവര്‍ക്കും ക്ഷേമം പ്രധാനം ചെയ്യുന്ന ഒരു ജീവിത പദ്ധതിയാണ് ഇസ്‌ലാം അവതരിപ്പിച്ചിട്ടുള്ളത്. ഇത് നടപ്പിലാക്കിയിട്ടുള്ളതോ വളരെയധികം വിശാലവും തന്ത്രപരവുമായ പദ്ധതി മുഖേനെയാണ്. വെറും നിയമങ്ങള്‍ക്കുള്ളില്‍ ആളുകളെ ഇട്ട് ഞെരുക്കുകയല്ല ഇസ്‌ലാം ചെയ്യുന്നത്. ഉത്തമവും മാതൃകാപരവുമായ ജീവിതം നയിക്കുവാന്‍ വേണ്ട സംസ്‌ക്കാരവും സ്വഭാവ വൈശിഷ്ട്യവും നേടിക്കഴിഞ്ഞ ഒരു സമൂഹത്തെ ആദ്യമായി സൃഷ്ടിക്കുകയാണ് ഇസ്‌ലാമിന്റെ രീതി. അത്തരം ഒരു സമൂഹത്തില്‍ അല്‍പസ്വല്‍പം നിയമങ്ങള്‍കൊണ്ട് തന്നെ എല്ലാ കാര്യങ്ങളും ശരിപ്പെടുകയും ചെയ്യും. ചിലര്‍ അധിക ധനം സമ്പാദിക്കുന്നതുകാരണം പാവപ്പെട്ടവര്‍ക്ക് തിടുക്കം നേരിടേണ്ടിവരുന്ന അവസ്ഥയെ തടയുവാന്‍ ശക്തിയാ ഉദ്‌ബോധനങ്ങള്‍ ഇസ്‌ലാം നല്‍കിയിട്ടുണ്ട്. ചിലത് ഇവിടെ ഉദ്ധരിക്കാം:

''നിങ്ങള്‍ നല്ല കാര്യങ്ങളിലും തഖ്‌വയിലും പരസ്പരം സഹായിക്കുക; കുറ്റത്തിലും അക്രമത്തിലും നിങ്ങള്‍ അന്യോനം സഹായിക്കരുത്''. പൊതുവായി ഈ കല്‍പ്പനക്ക് പുറമെ അധിക ധനത്തെ എന്തുചെയ്യണമെന്നതിനെ കുറിച്ച് വിശദമായ പല തിരുവചനങ്ങളും വന്നിട്ടുണ്ട്. അബൂ സഈദുല്‍ ഖുദ്‌രി(റ) നിവേദനം ചെയ്ത ഒരു ഹദീസ് ഇങ്ങിനെ വായിക്കാം: 'വല്ലവന്റെയും പക്കല്‍ ആവശ്യം കഴിച്ച് ഒട്ടകമുണ്ടെങ്കില്‍ ഒട്ടകമില്ലാത്തവന്ന് അത് വിട്ടുകൊടുക്കട്ടെ. വല്ലവന്റെയും പക്കല്‍ ആവശ്യത്തിലധികം പാഥേയമുണ്ടെങ്കില്‍ പാഥേയമില്ലാത്തവന്ന് അത് വിട്ടുകൊടുക്കട്ടെ (അബൂസഈദുല്‍ ഖുദ്‌രി) പറഞ്ഞു: ഇങ്ങനെ ധനത്തിലെ പല ഇനങ്ങളും നബി(സ) എണ്ണിപ്പറഞ്ഞു: അവസാനം ആവശ്യം കഴിച്ച് ബാക്കിയുള്ള ധനത്തില്‍ ഞങ്ങളില്‍ ആര്‍ക്കും അവകാശമേ ഇല്ലെന്നും ഞങ്ങള്‍ക്ക് തോന്നിപ്പോയി'. മറ്റൊരു ഹദീസ് കാണുക. പ്രവാചകന്‍ പറഞ്ഞു: 'ഒരു വിരിപ്പ് പുരുഷനും ഒരു വിരിപ്പ് അവന്റെ ഭാര്യക്കുമാണ്; മൂന്നാമത്തേത് വിരുന്നുകാരന്നും ആവശ്യമാണ്. എന്നാല്‍, ഒരാളോടൊപ്പം നാലാമതൊരു വിരിപ്പ് ഉണ്ടായാല്‍ അത് പിശാചിനുള്ളതാകുന്നു.'

ചുരുക്കിപ്പറഞ്ഞാല്‍ ഇസ്‌ലാമില്‍ സമ്പാദ്യത്തിന്ന് നിശ്ചിതമായ പരിധിയില്ലെന്നും അതേ അവസരം പരിധി നിശ്ചയിക്കാത്തതിനാല്‍ ചിലപ്പോള്‍ വന്നേക്കാവുന്ന ദൂഷ്യങ്ങളെ ഫലപ്രദമായി തടഞ്ഞിട്ടുണ്ടെന്നും മനസ്സിലാവുന്നു. എല്ലാ ദൂഷ്യങ്ങളെയും തടയുകയും നന്മകളെ വളരാന്‍ അനുവദിക്കുകയും ചെയ്യുന്ന ദീനാണ് വിശുദ്ധ ഇസ്‌ലാം.

വ്യക്തിയും സമൂഹവും ഏതൊന്നിനും അതാതിന്നര്‍ഹമായ അവകാശം വകവെച്ചുകൊടുക്കുകയാണ് ഇസ്‌ലാമിന്റെ സ്വഭാവം. ഈ തത്ത്വം വിശുദ്ധ ഖുര്‍ആന്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് വ്യക്തികള്‍ക്ക് അവരുടെയും സമൂഹത്തിന്ന് അതിന്റെയും യഥാര്‍ത്ഥ അവകാശം ഇസ്‌ലാം വകവെച്ചുകൊടുത്തിരിക്കുന്നു. ശരീരം, അഭിമാനം, സ്വകാര്യ സ്വത്ത് എന്നിവയാണ് 'വ്യക്തി' എന്നതിന്റെ പരിധിയില്‍ വരുന്നത്. ഈ മൂന്ന് കാര്യങ്ങള്‍ക്കും സമ്പൂര്‍ണമായ സംരക്ഷണം ഇസ്‌ലാം നല്‍കിയിരിക്കുന്നു. നബി(സ) പ്രഖ്യാപിക്കുന്നത് നോക്കുക: 'നിങ്ങളുടെ ശരീരങ്ങളും, അഭിമാനങ്ങളും ധനങ്ങളും (നിങ്ങളെ പരസ്പരം അക്രമിക്കുന്നത്) നിങ്ങള്‍ക്ക് നിഷിദ്ധമാണ്'. വ്യക്തികളുടെ ശരീരങ്ങള്‍ക്ക് ഉപദ്രവങ്ങളേല്‍പ്പിക്കുവാനോ അഭിമാനത്തിന് ക്ഷതം വരുത്തുവാനോ പാടില്ലാത്തതുപോലെ അവരുടെ സ്വത്തിന് നാശം വരുത്തുവാനോ അതിനെ അന്യായമായി പിടിച്ചെടുക്കുവാനോ പാടില്ല എന്ന് റസൂല്‍(സ) പ്രഖ്യാപിച്ചപ്പോള്‍ വ്യക്തിത്വങ്ങള്‍ക്ക് വിലകല്‍പ്പിക്കുവാനുള്ള അഹ്വാനമാണ് അതില്‍ അടങ്ങിയിരിക്കുന്നത്.

കുറേ വ്യക്തികള്‍ അടങ്ങുന്ന ഒരു സമൂഹം നിലനില്‍ക്കണമെന്നുള്ളത് മാത്രമല്ല ഇസ്‌ലാമിന്റെ വീക്ഷണം. അങ്ങനെയെങ്കില്‍ വ്യക്തികളെ പാടെ അവഗണിച്ചുകൊണ്ട് സമൂഹത്തിന്റെ നിലനില്‍പ്പിന്നും സുരക്ഷിതത്വത്തിനും ആവശ്യമായ നിയമ വ്യവസ്ഥകള്‍ മാത്രം ചെയ്താല്‍ മതിയായിരുന്നു. എന്നാല്‍ ഇസ്‌ലാം അത് മാത്രമല്ല ചെയ്യുന്നത്. മറിച്ച്, വ്യക്തിത്വത്തെ സുഭദ്രമായി നിലനിര്‍ത്താനുള്ള വ്യവസ്ഥകള്‍ സസൂക്ഷ്മം ഇസ്‌ലാമില്‍ ചെയ്തിവെച്ചിട്ടുള്ളതായി കാണാം. കുടുംബ വ്യവസ്ഥയെ ഉദാഹരണമായി എടുക്കാം. സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ കുടുംബവ്യവസ്ഥക്ക് പ്രാധാന്യമൊന്നുമില്ല. കാരണം അവര്‍ വ്യക്തിത്വത്തിന്ന് വിലകല്‍പ്പിക്കാത്തതു തന്നെ. ഇസ്‌ലാമിലെ സ്ഥിതി അങ്ങനെയല്ല. മാതാവ്, പിതാവ്, ഭാര്യ, ഭര്‍ത്താവ്, സന്തതികള്‍ എന്നീ വ്യക്തികള്‍ ഉള്‍പ്പെട്ടതാണെല്ലോ ഒരു കുടംബം. ഒരു സ്ത്രീക്ക് ഒരൊറ്റ ഭര്‍ത്താവ് മാത്രമേ പാടുള്ളൂ എന്നത് നിര്‍ബന്ധമായ ഒരു നിയമമാണ് ഇസ്‌ലാമില്‍. ഒരേ അവസരം ഒന്നിലധികം 'ഭര്‍ത്താക്കന്മാര്‍' ഒരു പെണ്ണിനെ വേള്‍ക്കുകയാണെങ്കില്‍ അവള്‍ക്ക് ജനിക്കുന്ന സന്താനങ്ങളുടെ പിതൃത്വം ആര്‍ക്കാണെന്ന് തീര്‍ച്ചയാക്കാന്‍ സാധിക്കുകയില്ല. അപ്പോള്‍ ആ സന്താനങ്ങളുടെ വ്യക്തിത്വത്തിന്ന് ഹാനി തട്ടുന്നു. ഏത് പിതാവിന്റെ മക്കളാണ് എന്ന് സ്പഷ്ടമായെങ്കിലല്ലാതെ വ്യക്തിത്വം സമ്പൂര്‍ണമാവുകയില്ല. ഈ നിര്‍ണയം ഇല്ലെങ്കിലും 'സമൂഹ'ത്തിന് കോട്ടമൊന്നും വരികയില്ലല്ലോ. ഒരിക്കല്‍ വിവാഹം കഴിച്ച ഭര്‍ത്താവ് മരണപ്പെടുകയോ വിവാഹമോചനം നടത്തുകയോ ചെയ്താല്‍ സ്ത്രീ പുനര്‍വിവാഹിതയാവുന്നത് അനുവദനീയം തന്നെ. എന്നാല്‍ അത്തരം സന്ദര്‍ഭത്തിലും അവളില്‍ നിന്ന് ജനിക്കാവുന്ന സന്താനങ്ങളുടെ പൈതൃകത്തിനു ഹാനി വരാതിരിക്കുവാന്‍ ആവശ്യമായ മുന്‍കരുതലുകളെല്ലാം ഇസ്‌ലാമിലുണ്ട്. 'ഇദ്ദ' ആചരിക്കുന്നത് ഇതിന്നുവേണ്ടിയാണ്. ജനിക്കുന്ന സന്താനം ആദ്യ ഭര്‍ത്താവിന്റെതോ രണ്ടാം ഭര്‍ത്താവിന്റെതോ ഏതാണെന്ന് നിര്‍ണയം ചെയ്യാന്‍ 'ഇദ്ദ' ഉപകാരപ്പെടുന്നു. 'ഇദ്ദ' ആചരിക്കല്‍ ഒഴിച്ചുകൂടാത്ത നിര്‍ബന്ധ വിധിയാണ് ഇസ്‌ലാമില്‍. വ്യഭിചാരത്തിന് കല്ലെറിഞ്ഞു വധിക്കുക തുടങ്ങിയ കഠിനമായ ശിക്ഷയാണ് ഇസ്‌ലാമിലുള്ളത്. പൈതൃകത്തില്‍ അവിഹിതമായ കൈകടത്തല്‍ സംഭവിക്കാതിരിക്കുവാന്‍ അത്രയും ശക്തമായ നടപടി സ്വീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. കളങ്കമില്ലാത്ത വ്യക്തിത്വം സംരക്ഷിച്ചു നിറുത്തുന്ന കാര്യത്തില്‍ ഇത്രയേറെ നിഷ്‌ക്കര്‍ഷത പാലിച്ച മറ്റൊരു പ്രസ്ഥാനം കാണുകയില്ല. രാഷ്ട്രത്തിന്റെ സുരക്ഷിതത്വം നിലനിര്‍ത്തുന്നതിനോ സമൂഹത്തിന്റെ പൊതു നന്മക്ക് ആവശ്യമായ ക്രമത്തില്‍ ഉദ്പാദന വിതരണ പ്രക്രിയ സംരക്ഷിക്കുന്നതിന്നോ ഇവ്വിധം വ്യക്തിത്വം ആവശ്യമാണെന്ന് തോന്നുന്നില്ല. അപ്പോള്‍ സമൂഹത്തിന്റെ ഒരു ഘടകമെന്ന നിലക്ക് മാത്രമല്ല തനതായ വ്യക്തികള്‍ എന്ന നിലക്കു തന്നെ മനുഷ്യര്‍ക്ക് വില കല്‍പ്പിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. ഏതൊരാളും ചെയ്യുന്ന കുറ്റത്തിന്റെ ഭാരം അവര്‍ തന്നെ ചുമക്കേണ്ടി വരും; ഏതൊരുത്തനും കിട്ടുന്ന പ്രതിഫലം അവനവന്‍ ചെയ്ത നന്മയുടെ ഫലമായിട്ടാണ് എന്ന ഇസ്‌ലാമിലെ സിദ്ധാന്തങ്ങളും ഇക്കാര്യം സ്ഥിരീകരിക്കുന്നു.

''ഒരാളുടെ കുറ്റം മറ്റൊരാള്‍ ചുമക്കുകയില്ല'' ഇനി നമുക്ക് സമൂഹത്തെ എടുക്കാം. മനുഷ്യ ജീവിതം പരസ്പരം ബന്ധിതമാണ്. മനുഷ്യര്‍ ജീവിതാവശ്യങ്ങളില്‍ പരസ്പരം ആശ്രയിച്ചു നില്‍ക്കുന്നു. ഈ അവസ്ഥ മനുഷ്യര്‍ക്ക് ഒരു സമൂഹ്യ സംവിധാനം അനിവാര്യമാക്കുന്നു. എല്ലാ യാഥാര്‍ത്ഥ്യങ്ങള്‍ക്കും അംഗീകാരം നല്‍കുന്ന ഇസ്‌ലാം മനുഷ്യ ജീവിതത്തിന്റെ ഈ വശത്തെയും അംഗീകരിച്ചിരിക്കുന്നു. വ്യക്തി വ്യവസ്ഥ എന്നപോലെ സാമൂഹ്യ വ്യവസ്ഥ കൂടിയാണ് ഇസ്‌ലാം. വ്യക്തി സമൂഹത്തിനു വേണ്ടിയോ എന്ന ചോദ്യത്തിന് ഇസ്‌ലാമില്‍ പ്രസക്തിയില്ല. രണ്ടും രണ്ടിനും വേണ്ടിയുള്ളതാണ്. അതാണ് ഇസ്‌ലാമിക വീക്ഷണം. ഇഹലോക ജീവിതം പരലോക ജീവിത്തിന് വേണ്ടിയുള്ളതാണല്ലോ. ഇഹലോകത്തില്‍ വ്യക്തിയും സമൂഹവുമുണ്ട്. പരലോകത്തിലും അങ്ങനെ തന്നെ.

ഇസ്‌ലാമിലെ ആരാധനാ കര്‍മങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തിപരവും സമൂഹപരവും എന്നിങ്ങനെ രണ്ടു തരമുള്ളതായി കാണാം. എറ്റവും പ്രധാനപ്പെട്ട ശാരീരിക ആരാധനയായ നിസ്‌ക്കാരം തന്നെ എടുത്തുനോക്കുക. അഞ്ചുനേരത്തെ നിര്‍ബന്ധ നിസ്‌ക്കാരം സമൂഹമായിട്ടാണ് വേണ്ടത്. ആഴ്ചയില്‍ ഒരു പ്രാവശ്യം നടത്തേണ്ട 'ജുമുഅ' സമൂഹമായിട്ടേ സാധുവാകുകയുള്ളൂ. മനുഷ്യരുടെ സാമൂഹ്യാവശ്യത്തിന്നു ഇസ്‌ലാം നല്‍കുന്ന പ്രാധാന്യത്തെ കാണിക്കുന്ന കാര്യമാണിത്. അതേ അവസരം ഫര്‍ളു നിസ്‌ക്കാരങ്ങള്‍ക്ക് മുമ്പും പിമ്പുമുള്ള 'സുന്നത്ത്' (റവാത്തിബ്) നിസ്‌ക്കാരങ്ങളില്‍ സാമൂഹ്യത (ജമാഅത്ത്) ഇല്ലതാനും. നോമ്പ് വ്യക്തിപരമായ ആരാധനയാണ്. റമദാന്‍ മാസമെന്ന ഒരോ കാലയളവിലാണ് എല്ലാവരും നോമ്പെടുക്കേണ്ടത് എന്ന ഒരു ഏകോപന വശംകൂടി അതിലുണ്ടെങ്കിലും. എന്നാല്‍ ഹജ്ജ് സാമൂഹ്യതയില്‍ വളരെ പ്രകടമായി നില്‍ക്കുന്ന ആരാധനയാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും മുസ്‌ലിംകള്‍ ഒരേ കാലയളവില്‍ ഒരേ സ്ഥലത്ത് വന്നു നിവ്വഹിക്കുന്ന ആരാധനാ കര്‍മമാണത്. ഹാജിമാരെ നയിക്കുവാന്‍ ഒരു ഇമാമുണ്ടായിരിക്കുകയും ചെയ്യും. ഇസ്‌ലാമിലെ ആരാധനാ കര്‍മങ്ങളില്‍പോലും സാമൂഹ്യത ഇരിക്കുമ്പോള്‍ ഇസ്‌ലാം സാമൂഹ്യ വ്യവസ്ഥ അല്ലെന്ന് ആര്‍ക്കാണ് പറയുവാന്‍ സാധ്യമാവുക? 'മുസ്ലിംകള്‍ ഒരൊറ്റ ശരീരംപോലെയാണെന്നും അതിന്റെ ഏതെങ്കിലും ഒരു അവയവത്തിന് രോഗം ബാധിച്ചാല്‍ ജ്വരം ബാധിച്ചും ഉറക്കമൊഴിച്ചും ശരീരം മുഴുവനും യാതന അനുഭവിക്കു'മെന്നും റസൂല്‍(സ) അരുളിയിരിക്കുന്നു. മുസ്‌ലിംകള്‍ ഒരൊറ്റ സമൂഹമായിട്ടുള്ളവരാണ് എന്നതിന് ഇതിലേറെ തെളിവ് എന്തെങ്കിലും വേണ്ടതുണ്ടോ? ഇസ്‌ലാമിലെ ശിക്ഷാ നിയമങ്ങള്‍, ഇടപാടുസംബന്ധമായ നിയമങ്ങള്‍, ഭരണ നിയമങ്ങള്‍, ഭരണത്തലവന്‍ ആവശ്യമാണെന്ന നിയമം ഇവയെല്ലാം ഇസ്‌ലാം സാമൂഹ്യ വ്യവസ്ഥയാണെന്ന്  വ്യക്തമായും സ്ഥിരീകരീകരിക്കുകയാണ് ചെയ്യുന്നത്. ചുരുക്കത്തില്‍ വ്യക്തിയെ കയ്യൊഴിയാതെ സമൂഹത്തിനും സമൂഹത്തെ വിസ്മരിക്കാതെ വ്യക്തിക്കും വിലയും സംരക്ഷണവും നല്‍കുന്ന ഒരു മഹാ പ്രസ്ഥാനമാണ് ഇസ്‌ലാം. റസൂല്‍ കരീം(സ) പഞ്ഞിരിക്കുന്നു: അല്ലാഹുവിന്റെ സഹായ ഹസ്തം സംഘത്തിന്റെ കൂടെയാണ്.

സമത്വം സാമ്പത്തിക സമത്വം നടപ്പാക്കുമെന്ന് പ്രചരിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന കക്ഷികളുണ്ട്. സോഷ്യലിസം നടപ്പിലാക്കിയ രാഷ്ട്രങ്ങളില്‍പോലും ഇത് വിജയിച്ചിട്ടില്ലെന്നത് ഒരു നഗ്നസത്യമാണ്. പ്രകൃതിവിരുദ്ധമായ ആ പദ്ധതി നടപ്പിലാക്കാന്‍ സാധിക്കുന്ന കാര്യമല്ല. വാസ്തവത്തില്‍ സമ്പത്ത് സമമായി അളന്നുകൊടുക്കുകയല്ല വേണ്ടത്, മറിച്ച് സമ്പത്ത് അദ്ധ്വാനിച്ചെടുക്കുവാനുള്ള അവ

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter