വൃത്തിയുടെ കര്‍മശാസ്ത്രം

hygeneവൃത്തിയും സൗന്ദര്യവും ഇഷ്ടപ്പെടാത്ത ആരുമുണ്ടാവില്ല. മനുഷ്യനെ ഏറ്റവുംനല്ല രൂപത്തില്‍ സൃഷ്ടിച്ച നാഥന്‍ ഭംഗിയും സൗന്ദര്യവുമുള്ളവനും അതിഷ്ടപ്പെടുന്നവനുമാണ്. ആ നാഥന്‍ അടിമകളായ മനുഷ്യര്‍ക്ക് ജീവിതനിയമമായി നല്‍കിയ മതവും വൃത്തിക്ക് പ്രാധാന്യം നല്‍കുന്നുണ്ട്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങള്‍ മനുഷ്യനെ സര്‍വ മേഖലയിലും ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. ഏറ്റവുംവലിയ പാപമായ ശിര്‍ക്കില്‍നിന്ന് ശഹാദത്ത്കലിമ ഉച്ചരിക്കലോടെ ഒരു മനുഷ്യന്‍ ശുദ്ധമാകുമ്പോള്‍, നിത്യജീവിതത്തിലെ പാപങ്ങളില്‍നിന്നു മുക്തി നേടാന്‍ അഞ്ചു നേരത്തെ നിസ്‌കാരവും, ഹൃദയക്കറകള്‍ കഴുകിക്കളയാന്‍ വര്‍ഷത്തില്‍ ഒരു മാസത്തെ വ്രതവും അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. സാമ്പത്തിക ശുദ്ധിയാണ് സകാത്തിലൂടെ ലക്ഷീകരിക്കുന്നതെങ്കില്‍ സര്‍വ ശൂദ്ധീകരണവും ഒരുമിച്ചുകൂടിയ ഹജ്ജ് കര്‍മവും മനുഷ്യനു നിയമമാക്കപ്പെട്ടിരിക്കുന്നു. സൂറതുല്‍ 'അഅ്‌റാഫി'ല്‍ അല്ലാഹു പറയുന്നു: ''ഓ! ആദം സന്തതികളേ, എല്ലാ ആരാധനാവേളകളിലും നിങ്ങള്‍ അലങ്കാരം അണിയുക.'' (അഅ്‌റാഫ്31) ഇതിന്റെ തഫ്‌സീറില്‍ നസഫി(റ) പറയുന്നു: ''അഥവാ മുടി ചീകി, സുഗന്ധം പൂശി വൃത്തിയായി വരിക.'' തന്റെ രക്ഷിതാവുമായി അഭിമുഖം നടത്താന്‍ വരുമ്പോള്‍ ഏറ്റവുംനല്ല വസ്ത്രം ധരിക്കാന്‍ അടിമ ശ്രദ്ധിക്കേണ്ടതുണ്ട്.'' നബി(സ) പറയുന്നു: ''അല്ലാഹു തന്റെ അടിമകള്‍ക്ക് ചെയ്യുന്ന അനുഗ്രഹങ്ങള്‍ അവരില്‍ പ്രകടമായിക്കാണാന്‍ ഇഷ്ടപ്പെടുന്നവനാണ്.'' നല്ല രൂപത്തില്‍ പടക്കപ്പെട്ട  മനുഷ്യസമൂഹം എപ്പോഴും നല്ല വൃത്തിയില്‍ നടക്കുന്നത് സൃഷ്ടാവിനെ സന്തോഷിപ്പിക്കുന്ന കാര്യമാണെന്നര്‍ത്ഥം. സാമൂഹിക ജീവിയായ മനുഷ്യന്‍ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹിക ജീവിതത്തിലും വൃത്തി സൂക്ഷിക്കണമെന്ന് ഇസ്‌ലാമിക കര്‍മശാസ്ത്രം കല്‍പ്പിക്കുന്നു.  ഫിഖ്ഹിന്റെ അധ്യായങ്ങളിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തിയാല്‍ നമുക്കിതു വ്യക്തമാവും. ഇമാം ത്വബ്‌റാനി(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം: ''നിങ്ങളുടെ വീട്ടുപരിസരം നിങ്ങള്‍ വൃത്തിയാക്കുക, ജൂതന്‍മാര്‍ അവരുടെ പരിസരങ്ങള്‍ വൃത്തിയാക്കുകയില്ല.'' ഗൃഹശുചിത്വത്തിന് ഇസ്‌ലാം നല്‍കിയ പ്രാധാന്യം ഇതില്‍നിന്നു മനസ്സിലാക്കാം. രാത്രിസമയങ്ങളില്‍ അടിച്ചുവാരരുതെന്നും അടിച്ചുവാരിയ അവശിഷ്ടം വീട്ടില്‍ ഉപേക്ഷിക്കരുതെന്നും ചിലന്തി വല കാലങ്ങളോളം വീട്ടില്‍ അവശേഷിപ്പിക്കരുതെന്നും ഇവകാരണം ദാരിദ്ര്യം ഉണ്ടാകുമെന്നും മതം പഠിപ്പിക്കുന്നു. ദാരിദ്ര്യം ഉണ്ടാകുന്ന കാര്യങ്ങള്‍ വിശദീകരിക്കുന്നിടത്ത് ഇമാം ശര്‍വാനി ഇതു വ്യക്തമാക്കുന്നുണ്ട്. (ശര്‍വാനി 1: 238) ശരീരവും വസ്ത്രവുമൊക്കെ വൃത്തിയായി കൊണ്ടുനടന്നാല്‍ ജീവിതത്തില്‍ ഐശ്വര്യവും സമാധാനവും കളിയാടുന്നതാണ്. ഇമാം ശാഫിഈ(റ) പറയുന്നു: ''ആരെങ്കിലും വസ്ത്രം വൃത്തിയായി സൂക്ഷിച്ചാല്‍  മനോവിഷമങ്ങള്‍ കുറയുകയും സുഗന്ധത്തോടെ നടന്നാല്‍ ബുദ്ധി വര്‍ധിക്കുകയും ചെയ്യുന്നതാണ്. (ഫത്ഹുല്‍ മുഈന്‍) ദിവസങ്ങളില്‍ വളരെ പ്രധാനപ്പെട്ട വെള്ളിയാഴ്ച ജുമുഅക്ക് തയ്യാറാവുന്ന മുസ്‌ലിം ഒരുപാട് മര്യാദകള്‍ പാലിക്കേണ്ടതുണ്ട്. വൃത്തിയായി കുളിക്കുക, നല്ല വസ്ത്രം ധരിക്കുക, സുഗന്ധം പൂശുക, ദുര്‍ഗന്ധം ഒഴിവാക്കുക, നഖം മുറിക്കുക തുടങ്ങിയവ അതില്‍ ചിലതാണ്. ഇതു പറഞ്ഞ് ഇമാം ഇബ്‌നു ഹജര്‍(റ) പറയുന്നു: ''ഈ കാര്യങ്ങള്‍ ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളില്‍ പോകുമ്പോഴൊക്കെ നിര്‍വഹിക്കേണ്ടവയാണ്. വെള്ളിയാഴ്ച ശക്തിയായ സുന്നത്തുണ്ടെന്നുമാത്രം.'' (തുഹ്ഫ-ആദാബുല്‍ ജുമുഅ). താടിയും മീശയും വെട്ടി ശെരിപ്പെടുത്തുക, കക്ഷ-ഗുഹ്യ ഭാഗങ്ങളിലെ രോമങ്ങള്‍ നീക്കംചെയ്യുക എന്നിവയും പ്രത്യേകം സുന്നത്തുണ്ട്. ക്രമാതീതമായി വളരുമ്പോഴൊക്കെ ഇവ നീക്കംചെയ്യണമെന്നും രോമങ്ങള്‍ നാല്‍പ്പതിലേറെ ദിവസവും നഖം പത്തിലേറെ ദിവസവും നീക്കം ചെയ്യാതിരിക്കല്‍ കറാഹത്താണെന്നും പണ്ഡിതര്‍ രേഖപ്പെടുത്തുന്നു (ഇആനതുത്താലിബീന്‍). നീക്കംചെയ്യുന്ന രോമങ്ങളും നഖങ്ങളും കുഴിച്ചിടല്‍ സുന്നത്താണെന്നു പഠിപ്പിക്കുന്നതിലൂടെ പ്രകൃതി ശുചിത്വം കൂടി ലക്ഷീകരിക്കുന്നുണ്ട്. മനുഷ്യജീവിതത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ് ദന്തശുദ്ധീകരണം. മിസ്‌വാക്ക് പതിവാക്കല്‍ കൊണ്ട് നമുക്കിതു നേടിയെടുക്കാവുന്നതാണ്. എന്റെ സമൂഹത്തിനു പ്രയാസമായി എനിക്ക് തോന്നുമായിരുന്നില്ലെങ്കില്‍ സദാസമയവും മിസ്‌വാക്ക് ചെയ്യാന്‍ ഞാനവരെ കല്‍പ്പിക്കുമായിരുന്നു. (മുത്തഫഖുന്‍ അലൈഹി) ആഇശ ബീവി(റ) പറയുന്നു: ''ഒരിക്കല്‍ നബി(സ) പറയുകയുണ്ടായി- മിസ്‌വാക്ക് ചെയ്യുന്നത് ദന്ത ശുദ്ധീകരണത്തിനും അല്ലാഹുവിന്റെ പ്രീതി നേടുവാനും നല്ല മാര്‍ഗമാണ്.'' (നസാഇ) ഈ ഹദീസുകള്‍ കൊണ്ട് തന്നെ ഇതിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാം. വായ്‌നാറ്റം പോലോത്ത സാമൂഹിക വിപത്തുണ്ടാക്കുന്നവയില്‍നിന്ന് രക്ഷപ്പെടുന്നതിനു പുറമെ ധാരാളം ആത്മീയ ഫലങ്ങളും ഇതു കൊണ്ട് നേടിയെടുക്കാം. മിസ്‌വാക്ക് പതിവാക്കുന്ന വ്യക്തിക്ക് 70 ഉപകാരം ലഭിക്കുമെന്നും അതില്‍ ഒന്ന് മരണവേളയില്‍ ശഹാദത്ത് കലിമ ചൊല്ലാന്‍ ഓര്‍മ വരികയെന്നതുമാണ്. (മിര്‍ഖാത് ശര്‍ഹു മിശ്കാത്). മുഅ്മിനായ വ്യക്തി ആന്തരിക ശുദ്ധിയോടൊപ്പം ബാഹ്യ ശുദ്ധിയും ശ്രദ്ധിക്കേണ്ടതുണ്ട്. അവനെപ്പോഴും വുളൂഅ് പതിവാക്കുന്നവനായിരിക്കുമെന്ന് ഒരു നബിവചനത്തില്‍ കാണാം. ബിലാലി(റ)നോട് ഒരിക്കല്‍ നബി(സ) ചോദിച്ചു: ''സ്വര്‍ഗത്തില്‍ ഞാന്‍ കാലുകുത്തിയ ഇടങ്ങളിലൊക്കെ നിങ്ങളുടെ കാലടിശബ്ദം കേള്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത്ര വലിയ സ്ഥാനം കരഗതമാക്കാന്‍ എന്തൊരു ഇബാദത്താണ് താങ്കള്‍ പ്രത്യേകം പതിവാക്കിയത്? ബിലാല്‍(റ) മറുപടി പറഞ്ഞു: ''എനിക്ക് ചെറിയ അശുദ്ധി ഉണ്ടാകുമ്പോഴൊക്കെ ഞാന്‍ വുളൂഅ് എടുക്കുകയും രണ്ടു റക്അത്ത് നിസ്‌കരിക്കുകയും ചെയ്യാറുണ്ട്. (റൂഹുല്‍ ബയാന്‍ 3:163,164) വിജ്ഞാന വര്‍ധനവുദ്ദേശിക്കുന്നവര്‍ അഞ്ചു കാര്യങ്ങള്‍ ശീലമാക്കണമെന്ന് പണ്ഡിതര്‍ പഠിപ്പിക്കുന്നു. 1) രാത്രി രണ്ടു റക്അത്തെങ്കിലും പതിവാക്കുക, 2) വുളൂഅ് പതിവാക്കുക, 3) ദൈവഭക്തിയുള്ളവനാവുക, 4)വികാരപൂര്‍ത്തീകരണത്തിനു വേണ്ടിയല്ലാതെ ഇബാദത്തിനു വേണ്ടി ഭക്ഷണം കഴിക്കുക, 5) മിസ്‌വാക്ക് ചെയ്യുക. വസ്ത്രധാരണയിലും ഇസ്‌ലാം സൗന്ദര്യവും അതോടൊപ്പം വൃത്തിയും പരിഗണിക്കുന്നുണ്ട്. നല്ല വസ്ത്രം ധരിക്കണമെന്നു പറയുന്നിടത്തൊക്കെ വെള്ളയാവല്‍ പ്രത്യേകം പുണ്യമുണ്ടെന്നു ഫുഖഹാക്കള്‍ പഠിപ്പിക്കുന്നു. കാരണം, അതാണു വൃത്തിപാലിക്കാന്‍ ഏറ്റവുംനല്ല മാര്‍ഗം. സമുറത്(റ)ല്‍ നിന്ന് നിവേദനം- നബി(സ)പറയുന്നു: ''നിങ്ങള്‍ വെള്ള വസ്ത്രം ധരിക്കുക. കാരണം, അതാണ് ഏറ്റവും വൃത്തിയുള്ളതും നല്ലതും. അതില്‍ തന്നെ മരിച്ചവരെ നിങ്ങള്‍ കഫന്‍ ചെയ്യുകയും വേണം.'' (നസാഇ) ശുദ്ധി ഈമാനിന്റെ പകുതിയാണെന്നും ക്ഷമ ഈമാനിന്റെ മറ്റൊരു പാതിയാണെന്നും പഠിപ്പിക്കുന്ന ഇസ്‌ലാം ആന്തരികശുദ്ധിക്കും ബാഹ്യ ശുദ്ധിക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന മതമാണെന്നാണു നാം മനസ്സിലാക്കേണ്ടത്. ഹൃദയശുദ്ധി(തഖ്‌വ)യുള്ളവര്‍ക്ക് (തഖ്‌വയുള്ളവര്‍ക്ക്) മാത്രമേ ബാഹ്യശുദ്ധിയും ജീവിതത്തില്‍ സൂക്ഷിക്കാനാവൂ. അവരാണ് അല്ലാഹുവിന്റെ ഇഷ്ടദാസന്‍മാര്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter